ഇന്ധനവില വര്‍ധനവിന് കാരണം മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്രസർക്കാർ

ഇന്ധനവില വര്‍ധനവിന് കാരണം മുൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക തട്ടിപ്പ്: കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനവില വർധിക്കുന്നതിന് കാരണം യു.പി.എ സര്‍ക്കാരാണെന്ന് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. 2004-2014 യു.പി.എ ഭരണത്തിൽ ‘ഓയില്‍ ബോണ്ട്’ ഉപയോഗിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് വില വര്‍ധനക്ക് കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.

ഇന്ധനമേഖലയില്‍ സബ്സിഡിക്ക് വേണ്ടി യു.പി.എ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായിരുന്നു ഇത്തരം ബോണ്ടുകള്‍. ഓയില്‍ ബോണ്ട് കടപത്രം ഇറക്കി യു.പി.എ സര്‍ക്കാര്‍ കടബാധ്യത വരുത്തിവെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

ഈ വര്‍ഷം 1,30,701 കോടി രൂപ കടപത്രത്തിന്‍റെ കടം വീട്ടണം. അതില്‍ 10,000 കോടി രൂപ അവര്‍ക്ക് പലിശ നല്‍കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബന്ധപ്പെട്ട സര്‍ക്കാറും ഉദ്യോഗസ്ഥരും സാമ്പത്തിക ഉപദേശകരും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുമെല്ലാം ഇതിന്‍റെ ഉത്തരവാദികളാണ്. തുടര്‍ന്നുവന്ന സര്‍ക്കാറിന് കടപത്രത്തിന്‍റെ ഭാരവും കൈമാറി. രാഷ്ട്രീയക്കാരല്ലാത്തവര്‍ നടത്തിയ കൃത്യവിലോപത്തിന്‍റെ ഉത്തരവാദിത്തം രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും പറയുന്നു.

ചെറിയ തുകയല്ല ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ സര്‍ക്കാര്‍ സാമ്പത്തിക പരിപാടികളില്‍ അവയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ഏഴുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടപത്രത്തിന്‍റെ 70,000 കോടിയുടെ പലിശ മാത്രം കൊടുത്തുതീര്‍ത്തു. എന്നാല്‍, ഇത്തവണ കോവിഡ് പ്രതിരോധത്തിനായി മാറ്റിവെച്ചത് 35,000 കോടി മാത്രമാണെന്നതാണ് ഇതിന്‍റെ വിരോധാഭാസമെന്നും വ്യക്തമാകുന്നു.

Share this story