വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം: കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്

വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം: കേരളത്തിന് മുന്നറിയിപ്പുമായി നീതി ആയോഗ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണ്. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നിവയാണ് ഈ ജില്ലകൾ.

ബാക്കി 15 എണ്ണം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താരതമ്യേന രോഗവ്യാപന നിരക്ക് കുറവാണ്. കൊവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും നീതി ആയോഗ് റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ആളുകളിലേക്ക് വൈറസ് വ്യാപിക്കുന്നതായാണ് കണക്ക്.

കേരളത്തിലെ വൈറസിന്റെ അതിവേഗവ്യാപനം ആശങ്കയുണ്ടാക്കുന്നുണ്ട്. വൈറസിന് വീണ്ടും വകഭേദം സംഭവിച്ചേക്കാം. സമീപജില്ലകളിലും രോഗം കൂടാനിടയുണ്ട്. രോഗം വളരെ കുറഞ്ഞിരുന്ന അവസ്ഥയിൽ നിന്നാണ് ഈ വർധനയുണ്ടായത് എന്നത് ആശങ്കാജനകമാണ്. അനാവശ്യയാത്രകൾ, ആൾക്കൂട്ടം, ആഘോഷം എന്നിവ ഒഴിവാക്കണം. വലിയ കൂടിച്ചേരലുകൾക്ക് സമയമായിട്ടില്ല. രണ്ടാം തരംഗം അവസാനിച്ചിട്ടുപോലുമില്ലെന്ന് ഓർക്കണമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.

Share this story