പൈതൃകത്തിനെതിരായ ആക്രമണം: ഉദയനിധിക്കെതിരെ അമിത് ഷാ

സനാതന ധർമത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അമിത് ഷാ. നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണിത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധി സ്റ്റാലിന്‍റെ പരാമർശമെന്നും ഷാ പറഞ്ഞു.
ഇന്ത്യ സംഖ്യത്തിന്‍റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെയും പ്രീണന തന്ത്രത്തിന്‍റെയും ഭാഗമാണ് ഉദയനിധിയുടെ പരാമർശം. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ സഖ്യം സനാതന ധർമത്തെ അപമാനിക്കുകയാണ്. ഡിഎംകെയുടെയും കോൺഗ്രസിന്‍റെയും നേതാക്കൾ വോട്ടുബാങ്ക് രാഷ്ട്രീയ്ത്തിന് വേണ്ടി സനാതന ധർമം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതാദ്യമായല്ല അവർ സനാതന ധർമത്തെ അപമാനിക്കുന്നത്. ഇതിന് മുമ്പ് മൻമോഹൻ സിങ് ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു.
എന്നാൽ, ബജറ്റിലെ ആദ്യ അവകാശം പാവങ്ങൾക്കും ആദിവാസികൾക്കും ദളിതകൾക്കും പിന്നോക്ക വിഭാഗങ്ങൾക്കാണെന്നും ഞങ്ങൾ പറഞ്ഞു. ഇന്ന് കോൺഗ്രസ് പാർട്ടി പറയുന്നത് മോദി ജയിച്ചാൻ സനാതനം ഭരിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ തീവ്രവാദസംഘടനയായ ലഷ്കർ ഇ-ത്വ യ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുത്തുന്നത്. ഹിന്ദു സംഘടനകൾ ലഷ്കർ ഇ-ത്വയ്ബയെക്കാൾ അപകടകാരികളാണെന്ന് വരെ രാഹുൽ ഗാന്ധി പറയുന്നുണ്ടെന്ന് അമിത് ഷാ ആരോപിച്ചു.