മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വധശിക്ഷ: അപ്പീല്‍ നല്‍കി ഇന്ത്യ

Jail

ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കി ഇന്ത്യ. വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറില്‍ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായി നടപടി ആരംഭിക്കുകയായിരുന്നു.

മലയാളികള്‍ അടക്കം എട്ട് പേര്‍ക്കാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന, ദഹ്‌റ ഗ്ളോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഒരു വര്‍ഷം മുൻപായിരുന്നു അറസ്റ്റ്.

തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തിവാരി, കമാൻഡര്‍ സുഗുണാകര്‍ പകല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് തുടങ്ങിയവരാണ് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this story