ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്നു; ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

ke

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ് എന്നാണ് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞത്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. മാനുഷികമായ മൂല്യങ്ങള്‍ എല്ലാം മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചത്. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി കുറിച്ചു.

മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുക.
കേവലമായ ഒരു തിരിച്ചുപോക്കല്ല ഇത്. ഓണസങ്കല്‍പം പകര്‍ന്നു തരുന്നതിനേക്കാള്‍ സമൃദ്ധിയും സമഭാവനയും കളിയാടുന്ന ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കലാണ്. ഇന്ന് കേരള സര്‍ക്കാരിന്റെ മനസ്സിലുള്ളത് അത്തരമൊരു നവകേരള സങ്കല്‍പമാണ്. ആ നവകേരള സങ്കല്‍പമാകട്ടെ, കേരളത്തെ എല്ലാ വിധത്തിലും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം നവീകരിച്ച് ശക്തിപ്പെടുത്തും. അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി പുനരര്‍പ്പിക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷം എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.

Share this story