സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടത്: സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ വിമർശിച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകളിൽ ഭരണഘടന നിർദ്ദേശിക്കുന്ന ഏതെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണമെന്ന് കോടതി ഉത്തരിവിട്ടു.
പഞ്ചാബിൽ നാല് ബില്ലുകളാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് പിടിച്ചു വച്ചിരിക്കുന്നത്. മാർച്ചിൽ ചേർന്ന നിയമസഭ സമ്മേളനം അവസാനിപ്പിക്കാതെ ജൂണിൽ ഇതിന്റെ തുടർച്ചയായി സഭ വിളിച്ചാണ് ബില്ലുകൾ പാസാക്കിയത്. എന്നാൽ, സമ്മേളനം നിയമവിരുദ്ധമെന്നായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർക്ക് ഇങ്ങനെ തീരുമാനിക്കാൻ ഒരവകാശവുമില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
‘ജനങ്ങൾ തെരഞ്ഞെടുത്ത സഭയുടെ സമ്മേളനം അസാധു എന്ന് ഗവർണർ പറയുന്നത് തീ കൊണ്ടുള്ള കളിയാണ്. ഇത് ജനാധിപത്യത്തിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കണം. സഭയുടെ കാര്യങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സ്പീക്കർക്കാണ്. മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയൂ. പാർലമെന്ററി ജനാധിപത്യം മുന്നോട്ട് കൊണ്ടു പോകാനുള്ള ബാധ്യത എല്ലാവരും പാലിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കർശന നിർദ്ദേശം നൽകി.