അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കാകില്ല, മറ്റൊരാൾക്കായിരിക്കും: മോദിയെ ലക്ഷ്യമിട്ട് രാഹുൽ

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ലെന്നും മറിച്ച് മറ്റൊരാൾക്കായിരിക്കുമെന്നും രാഹുൽ ഗാന്ധി. അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിടാത്തത്. റായ്പൂരിൽ സംസാരിക്കവേയാണ് രാഹുൽ മോദിയെ ലക്ഷ്യമിട്ട് വിശർശനം ഉന്നയിച്ചത്.
എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ഒരു സംഖ്യ പറയും. അവർ പറയുന്നത് 230 - 250 സീറ്റുകൾ നേടുമെന്നാണ്. എന്നാൽ കർണാടകയിലെ പാവപ്പെട്ട ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണമാണെന്ന് പറയണം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം ഇല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അദാനി മോദിയുടെ അടുപ്പക്കാരനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.
കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്തായി. എവിടെയൊക്കെ ബിജെപി വെറുപ്പ് പരത്തിയാലും കോൺഗ്രസ് അവിടെയൊക്കെ സ്‌നേഹം നിറയ്ക്കും. ഛത്തിസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരം നിലനിർത്തും. തെലങ്കാനയിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ വരും. കോൺഗ്രസ് സർക്കാരുകൾ പാവപ്പെട്ടവർക്കൊപ്പമാണ് നിൽക്കുന്നതെന്നും രാഹുൽ പറഞ്ഞു.