മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും; ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും.അതേസമയം സമ്മേളനം ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ പ്രഖ്യാപിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന് എം എൽ എമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടിയുണ്ടായില്ല.
നിയമസഭാ സമ്മേളനം തങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് 10 കുകി എം എൽഎമാര്‍ കത്തുനൽകിയത്. ഇംഫാലിൽ പ്രവേശിക്കാൻ കഴിയില്ലെന്നും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്നുമുള്ള എം എൽ എ മാരുടെ ആവശ്യത്തിന് അനുകൂലമായ പ്രതികരണം സർക്കാരിൽ നിന്ന് ലഭിച്ചില്ല. എം എൽ എ മാറി കൂടാതെ സർക്കാർ ജീവനക്കാരും ഭീഷണി നേരിടുന്നുണ്ട്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നൂറിലേറെ സർക്കാർ ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രാൻസ്ഫറുകൾ വാങ്ങിയത്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയാണു കലാപം നടക്കുന്ന മണിപ്പൂരിൽ സർക്കാർ ജീവനക്കാർ സ്ഥലം മാറ്റം ആവശ്യപ്പെടുന്നത്.
ഡി ജി പി പി ഡൗoഗലിനുനേരെ ആക്രമണമുണ്ടായതിനു പിന്നാലെ ത്രിപുര കേഡർ ഐ പി എസ് ഓഫീസർ രാജീവ് സിങ്ങിനെ ഡി ജി പി ആയി മണിപ്പൂർ സർക്കാർ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സേനയിൽ ഉൾപ്പെടെ സ്ഥലംമാറ്റം ആവശ്യപ്പെടുന്നത്. സുപ്രിംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2,262 സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായി മണിപ്പൂർ സർക്കാർ അറിയിച്ചു