ലക്ഷദ്വീപ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടി; ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

supreme court

ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഒരു പ്രദേശത്ത് കുട്ടികൾ എന്ത് ഭക്ഷണം കഴിക്കണമെന്നതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കൻ അടക്കമുള്ളവ ഒഴിവാക്കിക്കൊണ്ടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടിക്കെതിരേ സമർപ്പിച്ച പൊതു താത്പര്യ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ‍ഇതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ്മാരായ അനിരുദ്ധ ബോസ്, ബെല എം.ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ലക്ഷദ്വീപിലുള്ള എല്ലാ ഡയറിഫാമുകളും അടച്ചു പൂട്ടാനുള്ള തീരുമാനത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജാണ് സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായത്. 2013ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുട്ടികളുടെ ഭക്ഷണത്തിൽ പോഷകമൂല്യം നില നിർത്തുന്നുണ്ടെന്നു മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ദ്വീപിലെ ഡയറിഫാമുകൾ പൊതുപണം ചോർത്തുകയാണെന്നാണ് ഫാമുകൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിന് കാരണമായി അദ്ദേഹം കോടതിയെ അറിയിച്ചത്.

Share this story