കനത്ത മഴയിൽ മുങ്ങി വടക്കേന്ത്യ; രണ്ട് ദിവസത്തിനിടെ 12 പേർ മരിച്ചു

കനത്ത മഴയിൽ വെള്ളപ്പൊക്കത്തിൽ മുങ്ങി വടക്കേന്ത്യ. രണ്ട് ദിവസത്തിനിടെ 12 പേരാണ് മരിച്ചത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാശ്മീർ തുടങ്ങിയിടങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഡൽഹിയിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു. കടുത്ത വെള്ളക്കെട്ടാണ് ഇതേ തുടർന്ന് രൂപപ്പെട്ടത്. 24 മണിക്കൂറിനിടെ 153 മില്ലി മീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. ജൂലൈ 14 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു. ഡൽഹിയിൽ 58കാരി ഫ്‌ളാറ്റിലെ സീലിംഗ് തകർന്നുവീണ് മരിച്ചു. യുപിയിലെ മുസാഫർ നഗറിൽ വീട് തകർന്ന് യുവതിയും ആറ് വയസ്സുള്ള കുട്ടിയും മരിച്ചു. ഹിമാചലിലെ ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വീട് തകർന്ന് മരിച്ചു. കാശ്മീരിലെ പൂഞ്ചിൽ മിന്നൽ പ്രളയത്തിൽ രണ്ട് സൈനികരും മരിച്ചിട്ടുണ്ട്