രാജീവ് ഗാന്ധി വധം: കുറ്റവാളികളെ ലങ്കയിലേക്ക് തിരിച്ചയക്കാൻ നടപടി

ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ നാലു ശ്രീലങ്കൻ സ്വദേശികളെയും ശ്രീലങ്കയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ശ്രീഹരൻ എന്ന മുരുകൻ ഭാര്യ, എസ്, നളിനി, ശാന്തൻ, റോബർട്ട്, ജയകുമാർ, പേരറിവാളൻ, രവിചന്ദ്രൻ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടവർ.
ഇതിൽ പേരറിവാളൻ, എസ്.നളിനി, രവിചന്ദ്രൻ എന്നിവരെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. അവശേഷിക്കുന്ന മറ്റു മൂന്നു പേരും ലങ്കൻ സ്വദേശികളാണ്. തിരുച്ചിറപ്പള്ളിയിലെ വിദേശികളുടെ ജയിലിലാണിപ്പോൾ ഇവർ നാലു പേരും. തന്‍റെ ഭർത്താവ് മുരുകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ് നളിനി നൽകിയ ഹർജിയിലാണ് കോടതി കേന്ദ്രത്തിന്‍റെ മറുപടി ആവശ്യപ്പെട്ടിരുന്നത്. 1992 ഡിസംബർ 19ന് അറസ്റ്റ് ചെയ്യുമ്പോൾ നളിനി ഗർഭിണിയായിരുന്നു. ചെങ്കൽപേട്ട് ജയിലിൽ വച്ച് അവർ പെൺകുഞ്ഞിന് ജന്മം നൽകി. മകൾ ഇപ്പോൾ യുകെ പൗരയാണ്. മകൾക്കൊപ്പം താമസിക്കാനായി യുകെയിലേക്ക് പോകാൻ പാസ്പോർട്ട് അടക്കമുള്ള രേഖകൾ തയാറാക്കുന്നതിനായി മുരുകനെ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് നളിനി അധികൃതരെ സമീപിച്ചെങ്കിലും നടപടി ഇല്ലാഞ്ഞതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. എന്നാൽ ലങ്കൻ സ്വദേശികൾ അനധികൃതമായാണ് ഇന്ത്യയിലെത്തിയതെന്നും നിയമപ്രകാരം ഇവരെ ലങ്കയിലേക്ക് തിരിച്ചെത്തിക്കും വരെ പ്രത്യേക ക്യാംപിൽ പാർപ്പിച്ചിരിക്കുന്നതെന്നും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫിസർ കോടതിയെ അറിയിച്ചു. 1991ൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.