ക്ഷണം നീട്ടിയത് മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ.ഖുറേഷി; ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി

National

ആര്‍എസ്എസുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി  ജമാഅത്തെ ഇസ്ലാമി രംഗത്ത്.   കഴിഞ്ഞ ജനുവരി ജനുവരി 14ന് ന്യൂഡൽഹിയിൽ വച്ച് ചര്‍ച്ച നടന്നുവെന്നാണ് ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറിയും മുൻ കേരള അമീറുമായ ടി ആരിഫ് അലി വ്യക്തമാക്കിയത്. ആർഎസ്എസുമായി ചർച്ച നടത്തിയതിൽ തെറ്റില്ലെന്നും  കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആയതിനാലാണ്  ചർച്ച നടത്തിയതെന്നും ആരിഫ്  അലി പറയുന്നു. ആർഎസ്എസുമായി ഇനിയും ചർച്ച തുടരും. ഇപ്പോൾ നടത്തിയത് രണ്ടാം നിര നേതാക്കളുമായുള്ള ആശയ വിനിമയമാണ്. മുൻനിര നേതാക്കൾ അടുത്ത ഘട്ടത്തിൽ ചർച്ച നടത്തും.  ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിന്റെ പേരിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആരിഫ് അലി പറഞ്ഞു. 

ആർഎസ്എസുമായുള്ള ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടുകൾ മുൻപേ തന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. പ്രസ്ഥാനത്തിലുള്ളവരെയെല്ലാം ഇക്കാര്യം ആദ്യമേ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിനെ നയിക്കുന്ന സംഘടനയുമായി ചർച്ചയ്ക്കില്ലെന്ന് മുൻവിധികളോടെ തീരുമാനിക്കുന്നത് ശരിയായ നീക്കമല്ലെന്നും ആരിഫ് അലി ചൂണ്ടിക്കാട്ടുന്നു

മുസ്ലിം സംഘടനകളുമായി ദേശീയആര്‍എസ്എസ് നേതൃത്വം  ഇപ്പോള്‍ ചര്‍ച്ച നടത്തിവരുന്നുണ്ട്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നുവരുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയായാണ്‌ ആരിഫ് അലിയുടെ വെളിപ്പെടുത്തല്‍. 
മുൻ തെരഞ്ഞെടുപ്പു കമ്മിഷണർ എസ്. വൈ. ഖുറേഷി, ഡൽഹി മുൻ ലഫ്റ്റ്നന്റ് ഗവർണർ നജീബ് ജങ്, ഷാഹിസ് സിദ്ദിഖി, സയീദ് ഷെർവാനി എന്നിവർ 2022 ഓഗസ്റ്റിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ചർച്ച നടത്തിയതെന്നാണ് ആരിഫലി പറയുന്നത്.   അതേസമയം മുൻനിര നേതാക്കളുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ജമാമഅത്തെ ഇസ്ലാമിയുമായുള്ള ചർച്ചയ്ക്ക് ആർഎസ്എസ് നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.  എസ്.വൈ. ഖുറേഷിയാണ് ജമാഅത്തുമായി ബന്ധപ്പെട്ടത്. ചർച്ചകളിൽ സഹകരിക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുകയായിരുന്നു. മറ്റു മുസ്ലിം സംഘടനകളുമായും അദ്ദേഹം സംസാരിച്ചിരുന്നു. ചർച്ചയിൽ ഇരു കൂട്ടർക്കും തുല്യ പങ്കാളിത്തം വേണമെന്ന് തുടക്കത്തിൽ തന്നെ ഞങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് കൃത്യമായ ഘടന വേണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ചർച്ച സുതാര്യമായിരിക്കണമെന്നും നിർദ്ദേശിച്ചു. ഇരുപക്ഷത്തിനും പറയാനുള്ളത് അങ്ങോട്ടുമിങ്ങോട്ടും കേൾക്കണം. വെറുതെ ചർച്ച മാത്രമല്ലാതെ എന്തെങ്കിലും ഫലമുണ്ടാവണമെന്നും ഞങ്ങൾ പറഞ്ഞു. ഇതെല്ലാം ഖുറേഷി അംഗീകരിച്ചതോടെയാണ് ചർച്ച യാഥാർഥ്യമായത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ചർച്ചയായി.  കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ നടക്കുന്ന ബുൾഡോസർ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിനു മുന്നിൽ ചൂണ്ടിക്കാട്ടി. സിപിഎം-ആര്‍എസ്എസ് കണ്ണൂര്‍ ചര്‍ച്ചകളില്‍ജമാ അത്തെ ഇസ്ലാമിയ്ക്കുള്ള എതിര്‍പ്പിനെക്കുറിച്ച് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.  ആർഎസ്എസുമായി ഏതു സംഘടന നടത്തുന്ന ചർച്ചയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും പോവരുത് എന്നാണ് ഞങ്ങളുടെ നിലപാട്.

Share this story