ഉത്തരാഖണ്ഡിലെ തുരങ്കം അപകടം: രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്

ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് നാല് ദിവസം. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുകയാണ്. കൂടുതൽ യന്ത്രസാമഗ്രികൾ ഇവിടേക്ക് എത്തിക്കാൻ ആരംഭിച്ചു. ഓഗർ ഡ്രില്ലിംഗ് മെഷീനുകളാണ് എത്തിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിനിടെ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കം തുരക്കുന്നതിനുള്ള ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ സ്ഥാപിക്കാൻ നിർമിച്ച പ്ലാറ്റ്ഫോം തകർന്നു. മണിക്കൂറുകൾ എടുത്താണ് രക്ഷാപ്രവർത്തകർ പ്ലാറ്റ്ഫോം തയ്യാറാക്കിയത്. നിലവിൽ തകർന്ന പ്ലാറ്റ്‌ഫോം പൊളിച്ചുമാറ്റി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾ സുരക്ഷിതരെന്നാണ് അധികൃതർ ഇപ്പോഴും പറയുന്നത്. ഇവർക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ച് നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.