ഉത്തരകാശി ടണൽ ദുരന്തം: ലംബമായ തുരങ്കം കുഴിച്ച് അകത്തേക്ക് പോകാന്‍ ശ്രമം

കടുത്ത വെല്ലുവിളികൾക്കിടയിലും, ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തകർന്ന നിർമ്മാണത്തിലിരിക്കുന്ന ഹൈവേ ടണലിൽ കഴിഞ്ഞ ഞായറാഴ്ച (നവംബർ 12) മുതല്‍ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുകയാണ്. പ്ലാൻ സി പ്രകാരം, മലമുകളിൽ നിന്ന് ഒരു ലംബമായ തുരങ്കം കുഴിച്ച് അകത്ത് കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാനുള്ള സാധ്യത ഭരണകൂടം ആരായുകയാണ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ) ഇന്ത്യൻ ആർമിയുടെ കൺസ്ട്രക്ഷൻ വിഭാഗവും യന്ത്രങ്ങൾക്ക് മുകളിലെത്താനുള്ള വഴിയൊരുക്കുകയാണ്. അതിനിടെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഇന്ന് പ്രവർത്തനങ്ങളുടെ സ്ഥലത്ത് പരിശോധന നടത്തി.
ഡൽഹിയിൽ നിന്ന് എത്തിച്ച ഉയർന്ന ശേഷിയുള്ള യന്ത്രം 22 മീറ്ററിനപ്പുറം തുരക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മറ്റു ഓപ്ഷനുകൾ നോക്കുന്നത്. ഞായറാഴ്ച പുലർച്ചെ 5.30 മുതൽ 50 മീറ്ററിലധികം അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷിക്കാൻ പല രീതികളും ശ്രമിച്ചിട്ടുണ്ട് - അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ വലിയ എക്‌സ്‌കവേറ്റർ ഉപയോഗിച്ച്; അവശിഷ്ടങ്ങൾ തുരന്ന് തൊഴിലാളികൾക്ക് ഇഴയാൻ പൈപ്പുകൾ തിരുകാൻ ശ്രമിച്ചും - ആദ്യം ഡെറാഡൂണിൽ നിന്നുള്ള ഒരു യന്ത്രം ഉപയോഗിച്ചു, പിന്നെ ഡൽഹിയിൽ നിന്നുള്ള ഒന്ന്. 205 മീറ്ററിനും 260 മീറ്ററിനും ഇടയിലാണ് അവശിഷ്ടങ്ങൾ, തൊഴിലാളികൾ അതിനപ്പുറമാണ്.
തുരങ്കത്തിൽ കുടുങ്ങിയവരുടെ എണ്ണം 41 ആയി ദുരന്ത നിവാരണ ഓഫീസ് അപ്‌ഡേറ്റു ചെയ്‌തത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഞായറാഴ്ച ഇത് 40 പേരായിരുന്നു. എല്ലാ വ്യക്തികളും സുരക്ഷിതരാണെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.