അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛൻ പക്ഷെ അമ്മ ഒന്നേയുള്ളു…!

അമ്മ ചൂണ്ടിക്കാണിക്കുന്നവനാ അച്ഛൻ പക്ഷെ അമ്മ ഒന്നേയുള്ളു…!

അടുത്ത മാസം വിവാഹിതനാകാൻ പോകുന്ന അച്ഛന്റെ മകൾ,
എന്റെ മകളാണ്… കടംകഥ പോലെ, തമാശ പോലെ ഞാൻ പറയുന്നത്,
പതിനെട്ടു വയസ്സിന്റെ തൊട്ടു താഴെ നിൽക്കുന്ന അവൾക്കു ദഹിക്കില്ല..
മടുത്തും വെറുത്തും ഭയന്നും ഇറങ്ങിയ ബന്ധം മാത്രമാണ് എനിക്കു ആ ദാമ്പത്യ ഓർമ്മകൾ…
അവൾക്കു അതല്ല..
ഒറ്റകുട്ടിയുടെ possessiveness നു തള്ളയുടെ കുതന്ത്രം എന്നേ അപ്പുറത്തെ ലോകം കാണു..
എതിര്പ്പ് കാണിക്കും തോറും അവൾ തലത്തിരിഞ്ഞവൾ ആയിത്തീരും…
അവൾ കടന്നു പോകുന്ന പ്രതിസന്ധികൾ, കുരുട്ട് ബുദ്ധിയായ അമ്മയുടെ മെനയൽ ആയി മാറിപ്പോകുന്ന അവസ്ഥ..
എനിക്കുള്ളവർ പോലും പറയും,
ഡിവോഴ്‌സ് കഴിഞ്ഞാൽ അയാൾക്ക് വേറെ കെട്ടിക്കൂടെ?
കിലുക്കത്തിലെ ജഗതി ഡയലോഗ് പോലെ,
ഹിന്ദിക്കാരൻ ഗുണ്ടയുടെ പിടിയിൽ നിന്നും രക്ഷപെടാൻ,
അയാള് കല്യാണം കഴിക്കുന്നതല്ല എന്റെ പ്രശ്‌നം എന്ന് ഈ മറുതകളോട് ആരെങ്കിലും ഒന്ന് പറയുമോ എന്ന് ഞാനും തലയിൽ കൈവെച്ചു…

മാതാപിതാക്കൾ പരസ്പരം അടിയിട്ട് ഒരേ കൂരയ്ക്ക് കീഴെ കഴിയുന്നത് കാണുന്നത്,
വല്ലാത്ത സംഘർഷമാണ്..
അതിലും ഭേദം ഡിവോഴ്‌സ് എന്ന് എന്റെ മകളും ചിന്തിച്ചതാണ്..
അവളുടെ ശെരി മാത്രമേ ഞാൻ നോക്കിയിട്ടുള്ളു..
പക്ഷെ, അതിലൊരാളുടെ വിവാഹം ഇത്രയും പെട്ടന്നു കൂടേണ്ടി വരുമെന്നു അവൾ പ്രതീക്ഷിച്ചില്ല..
ഞാനവൾക്കു ഇന്നലെ എന്റെ കേസ് ഡയറി വായിക്കാൻ കൊടുത്തു..

Note 2:my case diary

മിക്കവാറും കാണുന്ന ഒരു പെണ്ണുണ്ട്..
അല്ലറ ചില്ലറ തയ്യൽ പണികൾ., പുറം പണികൾ, ഒക്കെ ചെയ്തു ജീവിക്കുന്നവൾ..
ഭർത്താവു കൂലിപ്പണിക്കാരൻ..
രണ്ടു മക്കൾ..
.
കുറെ നാൾ മുൻപ് , അവൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്റെ കാര്യങ്ങൾ തിരക്കി..
അതെന്തിനാ..?
എനിക്ക് ആകാംഷയായി..
ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല…
തലകുനിച്ചു അവൾ..
”അടുത്ത വീട്ടിലെ ആളായിരുന്നു..
ഗർഭിണി ആയപ്പോൾ പിന്നെ അങ്ങ് കൂടെ പൊറുപ്പിച്ചു..
രണ്ടു വരി ഉത്തരം..
കിള്ളി ചോദിയ്ക്കാൻ ഞാനും നിന്നില്ല..
കാര്യം മനസ്സിലായല്ലോ..
പിന്നെ കുറച്ചു ദിവസം കഴിഞ്ഞാണ് വിശദമായ കഥ പറയുന്നത്..
ഞങ്ങടെ ആളിന് വേറെ ഭാര്യ ഉള്ളതാ..
ഞങ്ങളുടെ ആളോ..?
ആ അതെ.. വളരെ ഗൗരവത്തോടെ കാര്യം പറയുക ആണ്..
”ആ സ്ത്രീ പേർഷ്യയിലെ ആയ പണിക്കു പോയി..
അങ്ങേര് ഇവിടെ കൂലി പണിക്കും വന്നു..
എന്റെ വീടിന്റെ അടുത്തേ…
കൊച്ചുള്ളതിനെ അവരുടെ തള്ളയെ ഏൽപ്പിച്ചു..
എന്തിനു പറയണം ചേച്ചി..!

ഞാൻ അങ്ങ് ഗർഭിണി ആയി..അഞ്ചാം മാസമാണ് ‘അമ്മ കാര്യം മനസ്സിലാക്കിയേ..
ആ തള്ള എന്നെ ഇനി ചെയ്യാൻ ബാക്കി ഒന്നുമില്ല..
ഡോക്ടർ പറഞ്ഞു ഇനി കളയാൻ പറ്റില്ല , സമയം കഴിഞ്ഞു പോയെന്നു..!
ആരാണ്ടു പറഞ്ഞു , ഏതൊക്കെയോ മരുന്ന് കഴിച്ചു നോക്കി..
ഒരു രക്ഷയും ഇല്ല.
അവസാനം ‘അമ്മ അങ്ങേരുടെ അടുത്ത് കൊണ്ട് ചെന്നു…
അയാള് എന്നെ കൂടെ ഏറ്റെടുത്തു!
നല്ല പ്രായമുണ്ട്, എന്നാലും പിന്നെ വേറെ നിവൃത്തിയില്ലല്ലോ…!

പറഞ്ഞു നിർത്തിയപ്പോൾ പുള്ളികാരിക്ക് ഇച്ചിരി സങ്കടം വന്നെന്നു എനിക്ക് തോന്നി..

ബലമായിട്ട് ആയിരുന്നോ..?
സംഭവം കഴിഞ്ഞപ്പോൾ വീട്ടിൽ പറയാമായിരുന്നില്ലേ..?
എനിക്ക് പിന്നെയും സംശയം..
അല്ലല്ല..ഞങ്ങള് സ്‌നേഹമായിരുന്നു..
ശെരി.. ..എല്ലാം മനസ്സിലായി..

”’മക്കള് രണ്ടും വളർന്നു വരുവല്ലേ…
ഇപ്പോൾ അങ്ങേർക്കൊരു പേടി..
അവത്തുങ്ങളുടെ ഭാവിക്കു എന്തേലും പ്രശ്‌നം ഉണ്ടാകുമോ എന്ന്..
ചേച്ചിയോട് ഒന്ന് തിരക്കാൻ പറഞ്ഞു.., ഇനി രജിസ്റ്റർ ചെയ്യാമോന്ന്…!

ആദ്യത്തെ വിവാഹം ഒഴിയണം.. ഞാൻ പറഞ്ഞു..
”ആഹ്.. എന്നാപ്പിന്നെ കല്യാണം വേണ്ട..
പുള്ളികാരനെ എനിക്ക് വിശ്വാസമാ..
മക്കളോടും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്..,
അവരെ പൊന്നു പോലെ അല്ലെ അങ്ങേരു നോക്കുന്നെ..!
ഒരു പെണ്ണിൽ കാണാൻ കൊതിയ്ക്കുന്ന ഏറ്റവും മനോഹരമായ പുഞ്ചിരിയോടെ അവൾ നടന്നു പോയി..
ഇടയ്‌ക്കൊരു ദിവസം വഴിയിൽ വെച്ച് ആ രണ്ടു മക്കളെ കണ്ടു..
കളിച്ചും ചിരിച്ചും ഒരു ബേക്കറിയിൽ നിന്നും ഇറങ്ങി വരുന്ന രണ്ടുപേരുടെയും കയ്യിൽ ഒരു കവർ ഉണ്ട്..
”ശനിയാഴ്ച അങ്ങേരു അഞ്ഞൂറ് രൂപ കൊടുക്കും ..
ആ കാശു കൊണ്ട് ഒരു ആഴ്ചത്തേയ്ക്കുളള പലഹാരങ്ങൾ ഇഷ്ടമുള്ളതൊക്കെ വാങ്ങും..”
ഭയങ്കര ഇഷ്ടം തോന്നി..
ആ കൊച്ചു ജീവിതത്തിലെ വലിയ സന്തോഷം കണ്ടപ്പോൾ..!

അടുത്ത ദിവസം എന്നെ തേടി വീണ്ടും അവളെത്തി..
” അയാളുടെ മകളുടെ വിവാഹം ആണ് ചേച്ചി..
തന്ത ഇങ്ങനെ പോയത് കാരണം നല്ലതൊന്നും വരില്ലല്ലോ..
പെൺകൊച്ചു ഒരാളെ ഇങ്ങു കൊണ്ട് വന്നു.., ഇനിയിപ്പോൾ നടത്തി കൊടുക്കുവാ..
ഭാര്യ പേർഷ്യയിൽ നിന്നും വന്നു..അങ്ങേരെ വിളിച്ചപ്പോൾ മുതൽ ഒരു മാറ്റമാ..
കുടി തന്നെ കുടി..
അങ്ങോട്ട് പോയാൽ പിന്നെ വരില്ല എന്നൊക്കെ പറയുന്നു..!

മൂക്കു പിഴിഞ്ഞും കരഞ്ഞും കുറെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
അല്ലേലും ആ ചേച്ചി നല്ലവരാ ..
അവര് കുടുംബം നോക്കാൻ അല്ല്യോ പോയെ..
ഞാനും അങ്ങേരും ചതിച്ചു അവരെ..
ഇനിയിപ്പോൾ വരുന്നത് വരട്ടെ..

പോകുമ്പോഴും കണ്ണീരു തോർന്നിട്ടില്ല..
എന്റെ ആശ്വസിപ്പിക്കലിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല..
രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കണ്ടപ്പോൾ കുറെ ധൈര്യം അവളിൽ ഉണ്ട്..

”ആ ചേച്ചി നല്ലതാ ..
വീണ്ടും അതിൽ പിടിച്ചു തന്നെ അവൾ വിശേഷം പറയാൻ തുടങ്ങി..
വേറെ വല്ലോരും ആണേൽ വീട്ടിൽ വന്നു ചൂലെടുത്ത് എന്നേം അങ്ങേരേം അടിക്കില്ലേ..
അത് മാത്രമല്ല..
അങ്ങേരുടേം കൂടി പേരില് അവര് വാങ്ങിയ വസ്തു ഇനിയും തിരിച്ചു പിടിച്ചിട്ടു പോലുമില്ല..
ഞാൻ പറഞ്ഞു അതങ്ങു തിരിച്ചു കൊടുക്കണം എന്ന്..
എനിക്ക് അങ്ങേരെ കിട്ടിയാൽ മതി..
എന്ന് വെച്ച് ബലം പിടിക്കാൻ പറ്റുവോ..?
ആ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടിയിട്ടില്ല..
എന്റെ മക്കൾക്ക് സ്‌നേഹം മാത്രമേ അങ്ങേരു കൊടുത്തിട്ടുള്ളു..!”’

സ്‌കൂളിൽ പോലും പോകാത്ത ആ പെണ്ണ്,
അവളുടെ വാക്കുകൾ , അതിലെ തിരിച്ചറിവും നേരും നെറിവും.,എന്നെ അതിശയിപ്പിച്ചു.. ഒരുപക്ഷെ ,
അയാളോടുള്ള പെയ്‌തൊഴിയാത്ത പ്രണയത്തിലെ ഫലമാകാം ആ നന്മ..!

അടുത്ത ദിവസം ഓടി അവൾ വന്നു..
”’ അങ്ങേരു പോയിട്ട് ഇങ്ങു വന്നു ചേച്ചി…
എനിക്കറിയാം അങ്ങനെ ഒന്നും ഞങ്ങളെ വിട്ടു പോകില്ല എന്ന്..
അവര് , അങ്ങേരുടെ ആദ്യ ഭാര്യ കുറച്ചു കാശു കൊടുത്തെന്നു..
അങ്ങേരു വാങ്ങിയില്ല..
അയാൾക്ക് സുഖമില്ല എന്ന് അറിഞ്ഞു കൊടുത്തതാണ്…
ഒരു പാട് അസുഖങ്ങൾ ഉണ്ട്..
എന്നാലും സാരമില്ല..
ജോലി എടുത്ത് ഞാൻ അയാളെ നോക്കും..!
ചിരിച്ചും കരഞ്ഞും അവൾ എന്തൊക്കെയോ പറഞ്ഞു…

നിന്നെ ഇപ്പോൾ കാണാൻ എന്ത് ഭംഗിയാണ്…!
പറയണം എന്നുണ്ടെങ്കിലും മനസ്സിൽ ഒതുക്കി…
പൊട്ടിടാത്ത , മുടി ചീകാത്ത , കണ്ണെഴുതാത്ത , തീരെ മെലിഞ്ഞു കറുത്ത ഒരു സ്ത്രീ രൂപം..
ആ സൗന്ദര്യത്തിന്റെ മുന്നിൽ തെല്ലു അപകര്ഷതയോടെ ഞാൻ നിന്നു..

അറിവൊരു ഭാരമാകാറുണ്ട്.., പലപ്പോഴും…
ഇവരിൽ രണ്ടു സ്ത്രീകളിൽ ആരുമാകാൻ കഴിയാത്ത ചിന്തകളാണ് ശീലിച്ചിട്ടുള്ളത് …
തീവ്രതയോടെ ജീവിതത്തെ സ്‌നേഹിക്കാൻ , സ്വാർത്ഥ ആകുക എന്നല്ലാതെ മറ്റൊന്നും അറിയുകയും ഇല്ല…!
:::::::::::::+::::::::::+:::::::::::::::+::::::::::::+::::::::+::::

അമ്മ ഒന്നെയെന്നു തുടങ്ങുക ആണ്.. നാളെ നിന്റെ അച്ഛനെക്കാൾ ധനം എനിക്കു ഉണ്ടായാൽ,
ഒരു കൊലപാതകം വരെ ചെയ്താലും അത് ന്യായീകരിക്കാൻ ആളുണ്ടാകും..
അതാണ് ഈ ലോകം..
മോള് പഠിക്കുക.
ജോലി നേടുക..
നിന്റെ സ്വാതന്ത്രത്തിന്റെ ചിറകുകൾ ഞാൻ മുറിക്കില്ല…
മുഖം മൂടിയിട്ടു എഴുതാൻ അമ്മയ്ക്ക് സാഹിത്യവും അറിയില്ല..
പ്രതിച്ഛായ പോകും, തുറന്നു എഴുതരുത്,
അത് ചെയ്യരുത്, ഇത് ചെയ്യരുതു,

ഒളിവും മറവും വേണം എന്ന് പറഞ്ഞാൽ അനുസരിച്ചു ശീലവുമില്ല..
സഹതാപം നേടുക എന്നാലത് ദുരന്തമാണ്..
കരയുന്ന ഇമോജി അമ്മയുടെ മുഖത്തു ഒരിക്കലും ഉണ്ടാകില്ല…
നിനക്കും അത് ബാധകമാണ്..
നമ്മുടെ ജീവിതത്തിന്റെ നിർവചനം നമ്മളാണ് എഴുതി ഉണ്ടാക്കേണ്ടത്…
ഓരോരുത്തർക്കും അവരവരുടെ ജീവിതം വിലപ്പെട്ടതാണ്..
മോൾടെ അച്ഛനും…

എൻറെയും നിന്റെയും പോലെ നമ്മൾ മാത്രമല്ല…
പക്ഷെ, നമ്മളെ പോലെ ചങ്കുറപ്പുള്ള പെണ്ണുങ്ങൾ കുറവാണ് !??
കരയുന്ന ഇമോജി ഇടുന്നവർ ആരും നമ്മൾ ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവരല്ല….
എന്ത് രസമാണെന്നോ ഉറുമ്പ് കൂട്ടി വെയ്ക്കും പോലെ ഓരോന്നും കൂട്ടി വെച്ചു ജീവിക്കുക എന്നത്..
ഇരുപതുകളിൽ എത്തിയ ഊർജ്ജമാണ് !

കല, കൗൺസലിംഗ് സൈക്കോളജിസ്‌റ്

Share this story