ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
എഴുത്തുകാരി: അമൃത അജയൻ
നിഷിൻ മുകളിലേക്ക് കയറിച്ചെന്നു … നിവയുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു … അവൻ ചെന്ന് മുട്ടി വിളിച്ചു …
കുറേ കഴിഞ്ഞാണ് അവൾ ഡോർ തുറന്നത് …
നിഷിനെ കണ്ടതും അവൾ മുഖം വീർപ്പിച്ചു … അവൻ അകത്തേക്ക് കയറിച്ചെന്നു … ഹരിത പറഞ്ഞത് പോലെ ബെഡിൽ ബാഗ് എടുത്ത് വച്ച് പാക്ക് ചെയ്യുകയായിരുന്നു അവൾ …
അവൻ അനുജത്തിയെ നോക്കി … പിന്നെ ഡോർ അടച്ചു …
” ഇനി പറ ഏട്ടനോട് … എന്താ പ്രശ്നം …? ” അവൻ അവളുടെ മുന്നിൽ ചെന്ന് നിന്നു തോളത്ത് കൈവച്ചു ..
അവളൊന്ന് പതറി …
” പറ …..” അവൻ ആവർത്തിച്ചു …
അവളവന്റെ കൈ എടുത്ത് മാറ്റി ബെഡിൽ പോയി ഇരുന്നു …
” എനിക്കതിനെ ഇഷ്ടായില്ല ഏട്ടാ … അവളുടെ സ്വഭാവം നല്ലതല്ല ……” അവൾ പറഞ്ഞു …
” സ്വഭാവം നല്ലതല്ലേ … അങ്ങനെ നിന്നോട് ആര് പറഞ്ഞു ….?” നിഷിൻ നെറ്റി ചുളിച്ചു …
” അ .. അത് … അത് … എന്റെ ഫ്രണ്ട് ….”
” ഫ്രണ്ടിന് എങ്ങനെ മയിയെ അറിയാം …? ”
” അതന്ന് ഹരിതേച്ചി അയച്ച ഫോട്ടോ കണ്ടപ്പോ , ഫ്രണ്ട് പറഞ്ഞു അവൻ എവിടെയോ അവരെ കണ്ടിട്ടുണ്ട് …..”
നിഷിൻ പൊട്ടിച്ചിരിച്ചു …
” അത് കണ്ടിട്ടുണ്ടാകും .. അവൾ ജേർണലിസ്റ്റ് ആണ് .. ഇടക്ക് ന്യൂസ് സെന്ററായും ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട് .. ഇത്രയും റേറ്റിംഗ് ഉള്ള , കേരളത്തിലെ നമ്പർ വൺ ന്യൂസ് ചാനലിൽ വർക്ക് ചെയ്യുന്ന മയിയെ എന്തായാലും കണ്ടിട്ടുണ്ടാകും …. ”
നിവ ഏട്ടനെ പാളി നോക്കി …
സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ താൻ തന്നെ പെട്ട് പോകും …
” അതങ്ങനെയല്ല ഏട്ടാ … അവര് നല്ല സ്ത്രീയല്ല എന്നാ അവൻ പറഞ്ഞത് …”
” അതിനെന്തെങ്കിലും തെളിവുണ്ടോ … ? ” അവൻ ചോദിച്ചു …
അവൾ മിണ്ടിയില്ല ….
” പോട്ടെ …. എങ്കിലെന്താ വാവ അന്ന് ഇത് പറയാതിരുന്നേ ….. കണ്ടു .. ഇഷ്ടപ്പെട്ടു എന്നല്ലേ പറഞ്ഞത് ….?” അവൻ ചോദിച്ചു
” അ … അത് … അവൻ പിന്നീടാ പറഞ്ഞത് …..” അവൾ അടുത്ത കള്ളം പറഞ്ഞു …
” എങ്കിലെന്താ ഇന്നലെ അങ്ങോട്ടു പോയപ്പോൾ പറയാതിരുന്നത് … അങ്ങോട്ടു പോകുമ്പോൾ വാവ ഫുൾ ഹാപ്പിയായിരുന്നല്ലോ … അവിടെ എത്തിയപ്പോഴാണോ അവൻ വിളിച്ചു പറഞ്ഞത് …? ”
നിഷിൻ അവസാനം പറഞ്ഞത് തന്നെ കളിയാക്കിയാണെന്ന് അവൾക്ക് മനസിലായി … അവളുടെ മുഖം ചുവന്നു ….
” വാവേ ….. ഏട്ടന്റെ വാവയ്ക്ക് കള്ളം പറയാനറിയില്ല … വാവയ്ക്ക് അറിയാല്ലോ … ഏട്ടന് വാക്ക് ഒന്നേയുള്ളു … ആ പെൺകുട്ടിക്ക് നമ്മൾ വാക്ക് കൊടുത്തു … ഇനി അതിൽ നിന്ന് ഏട്ടൻ പിന്മാറില്ല … പിന്നെ നീ വരില്ല എന്ന് വാശിയൊന്നും പിടിക്കണ്ട .. വിവാഹത്തിന് മൂന്ന് ദിവസം മുൻപ് വാവ ഇവിടെയെത്തും .. ഇല്ലെങ്കിൽ ഞാനങ്ങ് ബാംഗ്ലൂര് വരും കൊണ്ടു വരാൻ … ”
അത് കേട്ടതും അവളൊന്ന് നടുങ്ങി …
ഏട്ടൻ ബാംഗ്ലൂര് വരുന്നത് അത്ര പന്തിയല്ല …
അവൾ പെട്ടന്ന് മുഖം വീർപ്പിച്ചു ..
” ഏട്ടന് എന്നേക്കാൾ ഇഷ്ടം അപ്പോ അവളെയാണോ …..”
അത് കേട്ടതും അവൻ വീണ്ടും പൊട്ടിച്ചിരിച്ചു …
” ഞാനുദ്ദേശിച്ചത് തന്നെ കാര്യം … ”
നിവ ഏട്ടനെ നോക്കി …
” എന്തിനാ വാവേ ഈ കുശുമ്പ്….” അവൻ അവളുടെ കവിളിൽ വാത്സല്യത്തോടെ തഴുകി …..
പിന്നെ ബെഡിൽ നിന്ന് എഴുന്നേറ്റു … അവളെയും എഴുന്നേൽപ്പിച്ചു … തന്നിലേക്ക് ചേർത്തു പിടിച്ച് നടന്നു … –
” ഏട്ടന് ഈ ലോകത്ത് നീ മാത്രമേ പെങ്ങളായിട്ടുള്ളു … എന്റെ കുഞ്ഞനുജത്തി … ഇനിയാരൊക്കെ എന്റെ ജീവിതത്തിൽ വന്ന് പോയാലും , നീയെന്നും എന്റെ കുഞ്ഞു പെങ്ങളല്ലേ… അതിലൊരു മാറ്റവും ഉണ്ടാവില്ല .. പണ്ടാരോ പറഞ്ഞു കേട്ടിട്ടില്ലേ … ഭാര്യമാരെ എത്ര വേണങ്കിലും കിട്ടും … പക്ഷെ കൂടപ്പിറപ്പിനെ അമ്മയുടെ ഉദരത്തിൽ നിന്ന് മാത്രേ കിട്ടൂ .. ജന്മം കൊണ്ട് … ” അത് പറയുമ്പോൾ അനുജത്തിയുടെ മേലുള്ള അവന്റെ കൈ ഒന്നു കൂടി മുറുകി …
ശേഷം അവളെ പിടിച്ച് തനിക്കഭിമുഖം നിർത്തി ….
” ആര് എതിർത്താലും ഏട്ടൻ ഈ വിവാഹം നടത്തും .. ” അവന്റെ ശബ്ദം ദൃഢമായിരുന്നു ..
” ഇനി പറ …. നീ വരില്ലേ , ഏട്ടന്റെ വിവാഹത്തിന് ……”
അവളവന്റെ കണ്ണിലേക്ക് നോക്കി … സമ്മതിക്കാതെ നിവൃത്തിയില്ല …
അവൾ മെല്ലെ തലയാട്ടി ….
” എന്നാ നല്ല കുട്ടിയായിട്ട് വന്ന് ഫുഡ് കഴിക്ക് …..” അവൻ വിളിച്ചു …
പിന്നെ എതിർക്കാതെ അവൾ കൂടെ ചെന്നു ….
അപ്പോഴും അവളുടെ മനസ് പുകയുകയായിരുന്നു ….
എന്തെങ്കിലും ചെയ്തേ പറ്റൂ … ഇല്ലെങ്കിൽ ഏട്ടന്റെ ജീവിതം മാത്രമല്ല തന്റെ കാര്യവും ………
* * * * * * * * * * *
രാത്രി , റൂമിലിരുന്ന് നിവ ബെഞ്ചമിനെ വിളിച്ചു … വിവരങ്ങളെല്ലാം അവൾ അവനെ ധരിപ്പിച്ചു ….
” നിനക്കെതിരെ അവളത്ര പെട്ടന്ന് ഒന്നും പറയില്ല … അങ്ങനെ പറഞ്ഞാൽ തന്നെ , അന്ന് കൊടൈക്കനാലിൽ അവൾ വന്നത് എന്തിനെന്ന് വെളിപ്പെടുത്തേണ്ടി വരും … വാസ്തവത്തിൽ നീ എന്തിനെ ഭയക്കുന്നോ അത് തന്നെ അവളും ഇപ്പോ പേടിക്കുന്നുണ്ടാവും … സോ ഡോണ് വറി മൈ ഡിയർ ……”
അവന്റെ ചിരി നിവ കേട്ടു ….
” അതല്ല പൊന്നൂ … അവൾ ശരിയല്ല … ഞാൻ കണ്ടതാ , രാത്രി ഏതോ ഒരുത്തന്റെ റൂമിന്ന് ഇറങ്ങി വരുന്നത് … അങ്ങനൊരുത്തിയെ എന്റെട്ടന് വേണ്ട ….” അവൾ വെറുപ്പോടെ പറഞ്ഞു …
” അങ്ങനെ നോക്കിയാൽ പിന്നെ നമ്മളോ … നമ്മളെന്തിനാ പോയത് . … മോളെ വിവാഹത്തിന് മുൻപ് എന്തെങ്കിലുമൊക്കെ നടക്കും … അതൊക്കെ ഇപ്പോ സ്വാഭാവികം … വിവാഹം കഴിഞ്ഞ് അവൾ നിന്റെ ഏട്ടന്റെ സർക്കിൾ വിട്ട് പോകാതെ നോക്കിയാൽ മതി …..” അവൻ പൊട്ടിച്ചിരിച്ചു …
” ബെമീ … … നീ എന്താ പറഞ്ഞെ … നമ്മളെ പോലെയാണെന്നോ …. ഏ … നമ്മളങ്ങനെയാണോ .. ? നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവരല്ലേ .. അത് പോലെയാണോ അവൾ ചെയ്തത് ….. ? ” നിവയുടെ ഒച്ചയുയർന്നു ….
” ഏയ് … കൂൾ ഡൗൺ ബേബി .. ഒച്ചയെടുക്കരുത് .. ബാംഗ്ലൂർ ഹോസ്റ്റലിലല്ല .. നിന്റെ വീടാണ് … ” അവൻ മുന്നറിയിപ്പ് കൊടുത്തു …
” ഞാൻ ചോദിച്ചതിന് ഉത്തരം പറ … നമ്മൾ വിവാഹം കഴിക്കില്ലേ … .” അവൾ ചീറി …
” കഴിക്കും …… ” അവൻ പറഞ്ഞു …
” പിന്നെന്തിനാ … നമ്മളെപ്പോലെയാണ് അവൾ എന്ന് പറഞ്ഞത് …..”
” ഐ മീൻ … പ്രീ മാരൈറ്റൽ സെക്ഷ്വൽ റിലേഷൻഷിപ്പ് ….”
” പക്ഷെ നമ്മുടെ വിവാഹം കഴിയുമ്പോൾ അതൊരു തെറ്റല്ലാതെയാകും … ഇവളോ …? ഇവൾ വിവാഹം ചെയ്യുന്നത് എന്റെ ഏട്ടനെയാ … ” അവൾക്ക് സങ്കടം വന്നു ….
” നിന്റെ ഏട്ടനും ചിലപ്പോ പുറത്തു പറയാത്ത കഥകളുണ്ടാകും … അതൊക്കെ ഈ വിവാഹത്തോടെ റെഡിയാകും ….” അവൻ അമർത്തിച്ചിരിച്ചു ..
” ബെമീ …മൈൻഡ് യുവർ വേർഡ്സ് … എന്റേട്ടൻ അങ്ങനെയൊരാളല്ല …..” അവൾക്ക് ദേഷ്യം വന്നു ..
” ശരി … സമ്മതിച്ചു … ഞാനെന്തു വേണമെന്നാ നീ പറയുന്നേ ……”
” ഈ വിവാഹം നടക്കരുത് …. എങ്ങനെയും മുടക്കണം …..”
” അവളെയങ്ങ് തട്ടിക്കളയട്ടെ …..” അവൻ എടുത്തടിച്ച പോലെ ചോദിച്ചു ..
” തമാശ കളയ് പൊന്നൂ …..” അവൾ ചുണ്ട് കൂർപ്പിച്ചു …
” ജോക്കല്ല … ആം സീരിയസ് … നിനക്കറിയാല്ലോ … എനിക്കിതൊക്കെ ഒരു പൂ പറിക്കുന്ന പോലെയുള്ളു … ഒറ്റ രാത്രി കൊണ്ട് ഒരു ചേരി തന്നെ ഭസ്മമാക്കിയ അപ്പന്റെ മോനാ ഞാൻ ……” അവന്റെ കൊലച്ചിരി നിവ കേട്ടു …
” കൊല്ലുകാന്നൊക്കെ പറഞ്ഞാൽ … ” അവൾ പേടിച്ചു പോയി ..
” നീയൊന്നും പേടിക്കണ്ട … നിന്റെ പേരൊന്നും എവിടെയും വരില്ല …. കൊന്നു കളഞ്ഞിട്ട് , പോലീസിൽ കീഴടങ്ങാൻ നമുക്കാളുണ്ട് ….” അവൻ നിസാരമായി പറഞ്ഞു ..
” എന്നാലും …. അതൊന്നും വേണ്ട … അവൾ ജീവിച്ചോട്ടെ ….”
” ഹ … ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ … എടീ കോപ്പേ …. ഇതല്ലാതെ കല്യാണം മുടക്കാൻ ചീപ്പ് നമ്പറൊന്നും നിന്റെ ഏട്ടന്റടുത്ത് വില പോകില്ല … നീയാലോചിക്ക് .. ഇതാകുമ്പോ ഒറ്റ കുഞ്ഞ് പോലും അറിയാതെ കാര്യം തീരും …….”
നിവയുടെ തൊണ്ട വരണ്ടു ….
” ബെമീ………” അവൾ പേടിയോടെ വിളിച്ചു
* * * * * * * * * * * * * * * *
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി ….
നിഷിന്റെയും മയിയുടെയും വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു ….
ആ സമയം മയി തിരക്കുകളുമായി തിരുവനന്തപുരത്തും …. നിഷിൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ആലപ്പുഴക്കും ജോലി തിരക്കുകളുമായി മടങ്ങിയിരുന്നു …
ആ രാത്രിയും , അവൾ കർമ നിരതയായിരുന്നു … തിരുവനന്തപുരം ജില്ലയിൽ തന്നെ ഗ്രാമപ്രദേശത്ത് പകൽ കാണാതായ പെൺകുട്ടിയുടെ വാർത്ത കവർ ചെയ്ത് മടങ്ങുകയായിരുന്നു മയി … കാറിൽ ഒപ്പം അരുണും ഡ്രൈവറും ഉണ്ടായിരുന്നു ….
മയി പിൻസീറ്റിലായിരുന്നു … അവൾ സീറ്റിലേക്ക് ചാരിക്കിടന്നു … സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു … മയക്കം അവളുടെ കണ്ണുകളെ പിടിമുറുക്കി കഴിഞ്ഞു ….
ഇരുട്ടിനെ തുരന്ന് നഗരത്തിലേക്ക് പായുന്ന കാർ വെമ്പായം കടന്നതും , റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന , തമിഴ് നാട് രജിസ്ട്രേഷൻ ചരക്ക് ലോറി തന്റെ വട്ട കണ്ണുകൾ രണ്ട് വട്ടം ചിമ്മി തുറന്നു … പിന്നെ മെല്ലെ റോഡിലേക്കിറങ്ങി …
അതേ സമയം മയിയുടെ കാറിന് തൊട്ട് പിന്നാലെ മറ്റൊരു കാറും , ചീറി പാഞ്ഞു വരുന്നുണ്ടായിരുന്നു … പിറ്റേ ദിവസത്തെ ക്യാബിനറ്റ് മീറ്റിംഗിന് പങ്കെടുക്കാനെത്തുന്ന ആലപ്പുഴ സബ് കളക്ടർ നിഷിൻ രാജശേഖർ IAS ന്റെ കാർ … (തുടരും )
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…