നന്ദ്യാർവട്ടം: ഭാഗം 21
നോവൽ
എഴുത്തുകാരി: അമൃത അജയൻ (അമ്മൂട്ടി)
ശബരിയുടെ മുഖത്ത് കൊലച്ചിരി വിരിഞ്ഞു ..
” അതൊക്കെ ഞാൻ കൃത്യ സമയത്ത് എത്തിച്ചോളാം … ” ശബരി ഒരു വഷളൻ ചിരിയോടെ പറഞ്ഞു ..
” ആ അത് മതി ….. ” മറുവശത്തും ഒരുമർത്തിയ ചിരി കേട്ടു ….
* * * * * * * * * * * * *
ബയോകെമിസ്റ്റ്ട്രി ലാബിലേക്ക് വിനയ് അയച്ച സ്പെസിമന്റെ റിസൾട്ട് , അവന് മെയിൽ ചെയ്തിട്ടുണ്ടെന്ന് , ലാബിലെ സുഹൃത്ത് വിളിച്ചറിയിച്ചു ..
അവൻ ലാപ് എടുത്ത് ലോഗിൻ ചെയ്തു …
മെയിൽ തുറന്ന് , അവസാനം വന്ന ഇമെയിലിലൂടെ കണ്ണോടിച്ചു ..
അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു …
കോമയിൽ കിടക്കുന്ന പേഷ്യന്റിന്റെ ശരീരത്തിലേക്ക് , സെൻസറി നെർവുകളെ നിർജീവമാക്കുന്ന രാസവസ്തുക്കളുടെ കൂട്ട് കടത്തിയിരിക്കുന്നു ..
രക്തത്തിൽ നിന്നോ മറ്റോ കണ്ടെത്താനാകാത്ത തരത്തിൽ ഒരു പ്രത്യേക ഡ്രഗ് …
ഡ്രിപ്പ് ബോട്ടിലിൽ അവശേഷിച്ച ഡ്രോപ്സിൽ നിന്നാണ് അത് കണ്ടെത്തിയിരിക്കുന്നത് …
അവൻ ലാപ്പ് അടച്ച് , എഴുന്നേറ്റ് ഐസിയു വിലേക്ക് ചെന്നു ..
അമലാകാന്തിയുടെ കേസ് ഷീറ്റ് എടുത്ത് പരിശോധിച്ചു ..
അതിലൊന്നിലും രേഖപ്പെടുത്താത്ത ഒരു മെഡിസിൻ … ഡ്രിപ്പ് ബോട്ടിലിൽ ആരോ പർപ്പസ്ഫുള്ളി ഇൻജക്ട് ചെയ്തതാണെന്ന് അവന് ഉറപ്പായി …
നൈറ്റ് ഡ്യൂട്ടിയിൽ ഷംന സിസ്റ്റർ വരുമെന്ന് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാർ പറഞ്ഞപ്പോൾ അവന് അൽപം ആശ്വാസമായി ….
പക്ഷെ ….. ! അവളുടെ ജീവൻ അപകടത്തിലാണ് ….
ഉണ്ടായിരുന്ന തെളിവുകൾ വച്ച് , വിനയ് അപ്പോൾ തന്നെ ഹോസ്പിറ്റൽ സൂപ്രണ്ടിനും എച്ച്ഒഡിക്കും പരാതി നൽകുകയും ചെയ്തു ….
രാത്രി ഏകദേശം പത്തര മണി വരെ വിനയ് ഹോസ്പിറ്റലിൽ ചിലവഴിച്ചു …
ഷംന സിസ്റ്ററിനോട് അമലാകാന്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചു ..
കൂടാതെ എന്ത് എമർജൻസി വന്നാലും , അവളുടെ ശരീരത്തിലേക്ക് ഇൻജക്ട് ചെയ്യുന്ന മെഡിസിൻ കൃത്യമായി ഡോക്ടേർസ് ഓർഡറിൽ റേക്കോർഡ് ചെയ്യിപ്പിക്കണമെന്നും , മെഡിസിൻ ലോഡ് ചെയ്യുമ്പോൾ അത് കൺഫേം ചെയ്യണമെന്നും ഷംന സിസ്റ്റർക്ക് നിർദ്ദേശം നൽകിയിട്ടാണ് വിനയ് ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് …
* * * * * * * * * * * * * * * * * * *
വിനയ് വരാറായപ്പോൾ തന്നെ അഭിരാമി പോയി ഗേറ്റ് തുറന്നിട്ടു …
ആദിയെയും കൊണ്ട് അവൾ സിറ്റൗട്ടിൽ കാത്ത് നിന്നു …
അൽപം കഴിഞ്ഞപ്പോൾ റോഡിൽ ഒരു വെളിച്ചം കാണായി …
” ദേ പപ്പ വരുന്നു ……….. ” അഭിരാമി ആദിയുടെ കാതിൽ പറഞ്ഞു ..
അവനത് മനസിലായി …
അവൻ അവളുടെ ഒക്കത്തിരുന്ന് കൈയ്യും കാലുമിട്ടിളക്കി … ചിരിച്ചു ….
വിനയ് യുടെ കാർ ഗേറ്റ് കടന്നു വന്നു , പോർച്ചിൽ നിന്നു …..
വിനയ് കാറിൽ നിന്നിറങ്ങി ഡോറടച്ചു .. ബാഗ് അഭിരാമിയുടെ കൈയിൽ കൊടുത്തിട്ട് അവൻ തന്നെ പോയ് ഗേറ്റടച്ചിട്ട് വന്നു ..
വിനയ് കയറി വന്നതും , ആദി രണ്ടും കൈയ്യും നീട്ടി പിടിച്ചു , അവന്റെ തോളിലേറാൻ ധൃതികൂട്ടി ….
അവൻ ആദിയുടെ കവിളിൽ തട്ടി .. ഹോസ്പിറ്റലിൽ മണിക്കൂറുകൾ ചിലവഴിച്ചിട്ട് വന്നത് കൊണ്ട് ഇൻഫെക്ഷൻ ആകണ്ട എന്നു കരുതി അവൻ കുഞ്ഞിനെ എടുത്തില്ല …
“പപ്പ ഫ്രഷായിട്ട് എടുക്കാല്ലോ …….” അവൻ കുഞ്ഞു വിരലിൽ തൊട്ടു കൊണ്ട് പറഞ്ഞു …
” ഇതെന്താ ഇന്ന് ഉറങ്ങാഞ്ഞെ ….” അവൻ അഭിരാമിയോട് ചോദിച്ചു ..
” ഉച്ചക്ക് ഉറങ്ങിയിട്ട് ലേറ്റായാ എഴുന്നേറ്റെ … അതാവും കള്ളന് ഉറക്കമില്ലാത്തത് ….” അവൾ ആദിയുടെ കവിളിൽ മൂക്ക് ഉരസിക്കൊണ്ട് പറഞ്ഞു …
അവൾ അവന് കഴിക്കാനെടുത്ത് വച്ചപ്പോഴേക്കും , അവൻ ഫ്രഷായി ഇറങ്ങി വന്നു …
ആദിയെയും മടിയിൽ വച്ചു കൊണ്ടാണ് അവൻ കഴിക്കാനിരുന്നത് ..
ചപ്പാത്തിയിൽ നിന്ന് അൽപം നുള്ളിയെടുത്ത് ആദിയുടെ വായിൽ വച്ചു കൊടുത്തു …
” അമലക്ക് എങ്ങനെയുണ്ട് വിനിയേട്ടാ ……..” അഭിരാമി അവൾക്കുള്ള ചപ്പാത്തിയും പ്ലേറ്റിലേക്ക് എടുത്തു വച്ചു , ഇരുന്നു കൊണ്ടു ചോദിച്ചു …
” ഐസിയൂലാണ് … ” അവൻ പറഞ്ഞു …
” ആ കുട്ടിയെ വാർഡിൽ മാറ്റിയെന്നാണല്ലോ ജാനകി മാം പറഞ്ഞേ … ” അവൾ നെറ്റി ചുളിച്ചു ..
” ഇന്ന് രാവിലെ വീണ്ടും ഐസിയുവിലേക്ക് മാറ്റി …. ” അവൻ പറഞ്ഞു …
” അയ്യോ…. അതെന്തു പറ്റി …..”
” ബിപി വേരിയേഷനുണ്ട് .. …… ” അവൻ മറ്റൊന്നും അവളോട് വിട്ട് പറഞ്ഞില്ല …
അവന്റെ മനസ് കലുഷിതമായിരുന്നു ….
ഒരു വശത്ത് അമലാ കാന്തി … മറുവശത്ത് നിരഞ്ജന എന്ന ഭീഷണി ….
കഴിച്ചു കഴിഞ്ഞ് , വിനയ് ആദിയെയും കൊണ്ട് ഹാളിൽ പോയി ഇരുന്നു …
അഭിരാമി കിച്ചണിലെ പണികൾ തീർത്ത് വേഗം വന്നു …
ഹാളിൽ ടിവി വച്ചിട്ടുണ്ടെങ്കിലും വിനയ് യുടെ ശ്രദ്ധ അതിലൊന്നുമല്ലെന്ന് അഭിരാമിക്ക് തോന്നി …
ആദി തറയിലിരുന്ന് തന്റെ ജെസിബിയിൽ കളിക്കുന്നു ..
അവൾ വന്ന് വിനയ് യുടെ പിന്നിൽ നിന്ന് നെറ്റിയിൽ തലോടി ….
” എന്ത് പറ്റി … വന്നപ്പോ തൊട്ടേ ഞാൻ ശ്രദ്ധിക്കുവാ … മുഖത്ത് ഒരു തെളിച്ചമില്ലല്ലോ …….”
അവൻ ഒന്നും മിണ്ടിയില്ല …
” അമലയുടെ കാര്യം ആണോ …? ” അവൾ ചോദിച്ചു …
” ഏയ് … അതൊന്നുമല്ല … ”
” അപ്പോ എന്തോ ഉണ്ട് … പറയ് വിനയേട്ടാ …. എന്നോട് പറയാൻ പറ്റാത്തതാണോ …..” അവൾ വീണ്ടും ചോദിച്ചു …
മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ കോർട്ടിൽ പോകണം … അവളോട് മറച്ചു വച്ചിട്ട് കാര്യമില്ലെന്ന് അവന് തോന്നി …
” നീയിവിടെയിരിക്ക് …..” അവൻ അവളുടെ കൈ പിടിച്ച് , മുന്നിലേക്ക് കൊണ്ട് വന്നു …
അവൾ വന്ന് അവന്റെ അരികിലിരുന്നു …
” നിരഞ്ജന വക്കീൽ നോട്ടീസ് അയച്ചു …. ആദിയുടെ സംരക്ഷണാവകാശം ആവശ്യപ്പെട്ടുകൊണ്ട് …” അവൻ പറഞ്ഞു…..
അഭിരാമി നടുങ്ങിപ്പോയി … അവൾ അവിശ്വസനീയതയോടെ അവനെ നോക്കിയിരുന്നു പോയി ..
അവൻ അവളുടെ കൈ പിടിച്ച് തന്റെ കൈ കൊണ്ട് മുറുക്കിപ്പിടിച്ചു
” അതെന്താ … വിനയേട്ടാ … ഇപ്പോ അങ്ങനെ …..” അവൾ ഇടർച്ചയോടെ ചോദിച്ചു …
” എന്റെ വിവാഹം കഴിഞ്ഞല്ലോ … അതൊക്കെ ഒരു റീസണായി പറഞ്ഞിട്ടുണ്ട് … കൂടുതൽ കാര്യങ്ങൾ , കോർട്ടിൽ ചെന്നാലെ അറിയാൻ കഴിയൂ …”
അഭിരാമിയുടെ കണ്ണ് നിറഞ്ഞൊഴുകി ..
അവൾക്കൊന്നും പറയാൻ കഴിയുന്നില്ലായിരുന്നു …
പെറ്റമ്മക്ക് മുന്നിൽ താനാര് ……. പക്ഷെ ആദി …. അവൻ തന്റെ കുഞ്ഞല്ലേ .. തന്റെ ഭർത്താവിന്റെ കുഞ്ഞ് ..
ഒരു വാക്ക് പോലും പറയാതെ അവൾ മിഴിനീരൊഴുക്കി …
വിനയ്ക്ക് അവളുടെ മനസ് മനസിലാകുമായിരുന്നു ..
” ആദി നമ്മുടെ മോനാ .. അവന്റെ മേൽ തനിക്കുള്ള അവകാശം , ഈ ലോകത്ത് മറ്റൊരു സ്ത്രീക്കുമില്ല … അതിന് ഞാൻ അനുവദിക്കില്ല …. ” വിനയ് അവളുടെ കൈപിടിച്ച് ഉറപ്പോടെ പറഞ്ഞു …
അതുവരെ പിടിച്ചു നിർത്തിയിരുന്ന അവളുടെ സങ്കടത്തിന്റെ കടൽ , അവന്റെ വാക്കുകൾക്ക് മുന്നിൽ അണപൊട്ടിയൊഴുകി ….
വിനയ് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു , തോളിൽ തട്ടി ആശ്വസിപ്പിച്ചു …
സത്യത്തിൽ അവന്റെ കണ്ണും നിറഞ്ഞിരുന്നു …
എത്ര വന്നാലും , നിയമത്തിന് മുന്നിൽ പൊക്കിൾക്കൊടി ബന്ധത്തിനാവും മുൻതൂക്കം …
സാധാരണ ഏതൊരമ്മക്കും സംഭവിക്കുന്ന പിഴവുകൾ പോലും , രണ്ടാനമ്മയുടെ കൈയിൽ നിന്ന് സംഭവിക്കുമ്പോൾ വിചാരണ ചെയ്യപ്പെടും …
അമ്മ എന്ന രണ്ടക്ഷരങ്ങൾക്കപ്പുറം പെറ്റമ്മയെന്നും പോറ്റമ്മയെന്നും ലോകം കൽപിച്ചു നൽകിയ രണ്ട് പരിവേഷങ്ങൾ .. നീതിയുടെയും നിയമത്തിന്റെയും മുന്നിൽ ആ രണ്ട് വാക്കുകൾ രണ്ട് തുലാസിലാടും ..
വാക്കുകൾ കൊണ്ട് , അഭിരാമിയെ അവർ കീറി മുറിച്ചേക്കാം….. അതോർത്തപ്പോൾ അവന്റെ മനസ് ഒന്ന് പിടഞ്ഞു ..
ഒരിക്കൽ താൻ അനുഭവിച്ചതാണ് .. പകുത്തു കൊടുത്ത സ്നേഹവും കരുതലും പോലും കോടതി മുറിയിൽ വളച്ചൊടിച്ച് തന്റെ നേർക്കയച്ച കൂരമ്പുകളായത് ..
” വിനയേട്ടാ …… ” അഭിരാമി നേർത്ത ശബ്ദത്തിൽ വിളിച്ചു …
” ങും ……..” അവൻ മൂളി …
” ഞാൻ കാരണാണോ വിനയേട്ടാ ആദിയെ നമുക്ക് നഷ്ടപ്പെടുന്നത് …” അത് ചോദിച്ചപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞു പോയി …
” ഏയ് ….. ” അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു ..
” നമുക്കവനെ നഷ്ടപ്പെടില്ലടോ…… ” അവൻ പറഞ്ഞു …
അവൾ തലയുയർത്തി അവനെ നോക്കി ..
” സത്യാണോ വിനയേട്ടാ …….. ഞാനങ്ങനെ വിശ്വസിച്ചോട്ടെ ……..” അവൾ അവന്റെ മുഖം പിടിച്ച് തന്റെ നേർക്ക് വച്ച് ചോദിച്ചു …
” ങും ……..” ഉറപ്പൊന്നുമില്ലെങ്കിലും , അവളത്രയെങ്കിലും ആശ്വസിച്ചോട്ടെ എന്ന് കരുതി അവൻ പറഞ്ഞു …
ആദി വന്ന് അഭിരാമിയുടെ മടിയിൽ പിടിച്ചു നിന്നു ..
അവളവനെ വാരിയെടുത്ത് തന്റെ മാറിലേക്കണച്ചു പിടിച്ചു …
അപ്പോഴേക്കും അവൾ വിതുമ്പിപ്പോയി ..
” മമ്മേടെ മോനാട്ടോ ….. മമ്മേടെ മാത്രം ……..” അവളുടെ ശബ്ദം ചിലമ്പിച്ചു പോയി ..
അവൾ കരയുന്നതു കണ്ടിട്ടോ , ഉറക്കം വന്നിട്ടോ ആദിയും ചിണുങ്ങിക്കരയാൻ തുടങ്ങി ….
അവളവനെ തോളിലേക്ക് ചേർത്തണച്ചു , മുതുകത്ത് മെല്ലെ തട്ടി ….
” രാരാരാ………” അവൻ തലയുയർത്തി , മുകളിലേക്ക് വിരൽ ചൂണ്ടി കുഞ്ഞി ചുണ്ട് പിളർത്തി കരഞ്ഞു കാട്ടി ..
ബാൽക്കണിയിൽ പോയി , അമ്പിളിമാമനെ കണ്ട് മമ്മയുടെ പാട്ട് കേട്ട് ഉറങ്ങാനാണ് ….
അവൾ ആദിയെയും കൊണ്ടെഴുന്നേറ്റു ….
രണ്ടടി മുന്നോട്ട് വച്ചിട്ട് അവൾ നിന്നു … തിരിഞ്ഞ് വിനയ് യെ നോക്കി പറഞ്ഞു …
” എന്റെ സ്വാർത്ഥതയായിരിക്കും .. അവന്റെ പെറ്റമ്മേടെ മനസ് കാണാഞ്ഞിട്ടല്ല … എന്നാലും … എന്നാലും … ആദിയെ എനിക്ക് വേണം വിനയേട്ടാ .. ഇപ്പോ മാത്രല്ല .. ഇനിയെത്ര ജന്മങ്ങൾ പെണ്ണായ് പിറന്നാലും ആദിയെ എന്റെ മകനായി വേണം … വിനയേട്ടനെനിക്ക് തരുന്ന കുഞ്ഞായിട്ട് … ” ഒരു വിതുമ്പലോടെ അത്രയും പറഞ്ഞിട്ട് അവൾ ആദിയെയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി …
ആകാശത്ത് അന്നും അമ്പിളിത്തെല്ലുണ്ടായിരുന്നു .. പക്ഷെ അതിന്റെ പാതി എങ്ങോ മറഞ്ഞിരുന്നു …
അമ്മയെ പറ്റിക്കാൻ മറഞ്ഞു നിൽക്കുന്ന കള്ള കുറുമ്പനെപ്പോലെ ….
” എന്ന തവം സെയ്തനൈ….. യശോദ……
എങ്കും നിറയി പരബ്രഹ്മം അമ്മ എൻട്രഴയിക……. ”
ഈരേഴു ഭുവനൻകൾ പടയിത്തവനെ
കയ്യിൽ
ഏൻട്രി സീരാട്ടി പാലൂട്ടി താലാട്ട് …….”
ആദിക്കു വേണ്ടി പാടാൻ തന്റെ നാവിലിനിയും താരാട്ടുകളനവധിയാണ് …
എങ്കിലും …. പൊന്നോമനക്കണ്ണൻ യശോദയെ വിട്ട് ദേവകിക്കരികിലേക്ക് പോകാനൊരുങ്ങുന്ന വേളയിൽ ഈയമ്മ മറ്റെന്ത് പാടാൻ …
* * * * * * * * * * * * * * * * * *
കളിയിക്കാവിളയിലെ , ഒരു തമിഴ് കോളനിയിലെ പഴയ വീട്ടിലായിരുന്നു ശബരിയും , മുരുകൻ എന്ന ഗുണ്ടയും …..
സേവകനായി കാളിയൻ എന്ന മറ്റൊരു ഗുണ്ടയും ….
” ഹോസ്പിറ്റൽ അതോറിറ്റി , രഹസ്യമായി ആ പെണ്ണിന് പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടണം എന്ന് കൂടി അവൻ എച്ച്ഒഡിക്ക് അയച്ച റിക്വസ്റ്റിലുണ്ട് …… സൂപ്രണ്ടിനും കൊടുത്തു കാണും ……” ശബരി അമർഷത്തോടെ പറഞ്ഞു ….
” ഞാനപ്പഴേ പറഞ്ഞില്ലേ … ആ പെണ്ണിനെയങ്ങ് തീർത്തേക്കാൻ ….” മുരുകൻ പല്ല് കടിച്ചമർത്തി …
” അതൊന്നും അത്ര എളുപ്പം നടക്കില്ലടോ ….. മെഡിക്കൽ കോളേജാണ് …….. അല്ലെങ്കിൽ തന്നെ ഞാൻ പെട്ടിരിക്കുവാ … എച്ച്ഒഡിയും സൂപ്രണ്ടും നാളെ മീറ്റിംഗ് വിളിച്ചിരിക്കുവാ .. ആ നഴ്സ്മാർ , ഞാൻ ഈ പെണ്ണിനെ മര്യാതക്ക് നോക്കിയില്ല എന്നെങ്ങാനും പറഞ്ഞാൽ , ആ നിമിഷം സംശയം എന്റെ നേർക്ക് വരും …..” ശബരി തല കുടഞ്ഞു …
” താനപ്പോ ഉറക്കക്ഷീണത്തിലായിരുന്നു … എന്ന് പറഞ്ഞ് ഒരു വിശദീകരണം അങ്ങ് കൊടുക്കണം …..” മുരുകൻ കൂളായ് പറഞ്ഞു ..
” എഴീച്ചു പോടോ …… മെഡിക്കൽ നെഗ്ലിജൻസ് എന്ന് പറഞ്ഞ് എന്റെ പണി വരെ തെറിക്കും ….. ” ശബരി മുരുകനെ കലിയോടെ നോക്കി …
” ഹാ .. പിന്നെ ഇതെങ്ങാനും പിടിക്കപ്പെട്ടാൽ താൻ ഉണ്ട തിന്നും … അതും ജീവപര്യന്തം … പക്ഷെ ഇതങ്ങനെ പുറം ലോകം അറിയാൻ മാത്രം താൻ ബാക്കിയുണ്ടാവില്ല .. അറിയാല്ലോ ബോസിനെ ……” മുരുകന്റെ കണ്ണുകൾ കരിമ്പൂച്ചയുടേത് പോലെ തിളങ്ങി …
ശബരിയിൽ ഒരു ഭയം ഉടലെടുത്തു .. മുരുകൻ പറഞ്ഞതെന്താണെന്ന് അവന് മനസിലായി …
” ആരും ഒന്നും അറിയില്ല … ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം .. നിങ്ങളുടെ പ്ലാൻ എങ്ങനെയാണെന്ന് പറയ് …..” ശബരി പറഞ്ഞു …
” ഹാ അതൊക്കെ ആ ചന്ദ്രൻ സാറിനോട് അന്നേ പറഞ്ഞതല്ലേ … അയാൾ തന്നോട് ഒന്നും പറഞ്ഞില്ലേ … ”
” ഇല്ല .. പറയാൻ പറ്റിയില്ല …അതിനിടക്കല്ലേ ആ പെണ്ണ് ഒളിച്ചു നിന്ന് നിങ്ങളുടെ സംഭാഷണം ഫോണിൽ പിടിച്ച് , കോളേജിലെ കമ്പ്യൂട്ടർ ലാബിൽ കൊണ്ട് പോയി പെൻഡ്രൈവിലാക്കി , പോലീസിലേൽപ്പിക്കാൻ പോയത് .. ഞാനാ സമയത്തൊക്കെ മലപ്പുറത്തല്ലായിരുന്നോ .. ഫോണിൽ പറഞ്ഞാൽ സെയ്ഫല്ലാത്തത് കൊണ്ട് നേരിട്ടു കണ്ട് സംസാരിക്കാൻ ഇരിക്കയല്ലായിരുന്നോ ….? ” ശബരി ചോദിച്ചു ..
” ങും … നിങ്ങളുടെ മെഡിക്കൽ കോളേജിൽ നിന്ന് കടത്തുന്ന 3 കടാവറുകൾ ( മെഡിക്കൽ സ്റ്റുഡൻസിന് പഠിക്കാൻ വേണ്ടി എടുക്കുന്ന ശവ ശരീരങ്ങൾ ) ഉൾപ്പെടെ 18 കടാവറുകൾ , കമ്പംമേട്ടിലെ റിസോർട്ടിൽ പതിനാറാം തീയതി തന്നെ എത്തിക്കും … 18-ാം തീയതി കോളേജിൽ നിന്ന് തിരിക്കുന്ന എയർ ബസിൽ 17 പെൺകുട്ടികൾ , 3 ആൺകുട്ടികൾ പിന്നെ ചന്ദ്രൻ സാർ , തന്റെയാ ടീച്ചർ പെണ്ണ് …. കമ്പം മേട്ടിലെ റിസോർട്ടിൽ അവരെയിറക്കി കൊടുക്കുന്ന ഫുഡിൽ ഡ്രഗ്സുണ്ടാവും … തുടർന്നുള്ള യാത്രയിൽ ആ മൂന്ന് ആൺകുട്ടികളും , ബാക്കി പതിനെട്ടു കടാവറുകളുമാവും യാത്ര ചെയ്യുന്നത് … കടാവറുകളിൽ ഓരോന്നിലും ആ പെൺപിള്ളേരുടെ ശരീരത്തിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അണിയിച്ചിട്ടുണ്ടാവും .. തേനിയിലെ പാതയിൽ വച്ച് , ഒരു ബോംബ് ബ്ലാസ്റ്റ് …… ബസ് പൊട്ടി ചിതറും …. അകത്തിരിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ … സംഭവസ്ഥലത്ത് നിന്ന് ബോഡി ഐഡന്റിഫൈ ചെയ്യാൻ കളക്ട് ചെയ്യുന്ന DNA സാമ്പിൾസ് മാറ്റി , നമ്മൾ റിഹേർസൽ ടൈമിൽ ആ പിള്ളേരറിയാതെ കളക്ട് ചെയ്ത് , ഒരു തീ വീണാൽ അതൊക്കെ എങ്ങനെയാകുമോ , അതുപോലെയാക്കി മാറ്റിവച്ച സാമ്പിളുകൾ അയക്കും .. അതിലൊന്നും വലിയ കാര്യമുണ്ടാവില്ല .. വല്ലതും അവശേഷിക്കുന്നത് വാരി കെട്ടി കുടുംബത്തോട്ടയക്കും … ലോഹ വസ്തുക്കൾ നശിച്ചിട്ടില്ലെങ്കിൽ അതൊക്കെ വച്ച് ഒരൂഹത്തിലങ്ങ് അയക്കും … അതേ സമയം മറ്റൊരു വാഹനത്തിൽ ആ പതിനേഴ് കരിക്ക് പെൺപിള്ളേരും അങ്ങ് കൽക്കട്ടയിലോട്ടും ബോംബയിലോട്ടും .. അവിടുത്തെ അരമനകളിലെ ഉർവ്വശി മേനകമാരായിട്ട് …………” മുരുകൻ ആർത്തു ചിരിച്ചു …
” ആ പിന്നെ തന്റെയാ ടീച്ചർ പെണ്ണ് .. അവളെ താൻ കൊണ്ടു പോകുമല്ലോ ….” മുരുകൻ ചോദിച്ചു ..
” അവളെ എനിക്ക് വേണം ….. അത് ഞാൻ നോക്കിക്കോളാം …… ” ശബരി തന്റെ മീശയൊന്ന് തടവി ...തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…