ദേവനന്ദ: ഭാഗം 18
എഴുത്തുകാരി: ടീന കൊട്ടാരക്കര
പിറ്റേന്നു രാവിലേ തന്നെ നന്ദ മാലിനിയെയും കൂട്ടി മുത്തശ്ശി കിടക്കുന്ന ആശുപത്രിയിൽ എത്തി. അച്ഛനും അമ്മയും വരാന്തയിൽ നില്കുന്നത് അവൾ കണ്ടു.
“അച്ഛാ മുത്തശ്ശിക്ക് എങ്ങനെയുണ്ട് ” നന്ദ അവരുടെ അരികിലേക്ക് ഓടിയെത്തി ചോദിച്ചു
“അമ്മയുടെ കാലിനു നല്ല വേദന ഉണ്ട്, നടക്കാനൊക്കെ ബുദ്ധിമുട്ടാ ”
“ഡോക്ടർ എന്താ പറഞ്ഞെ ” മാലിനി ചോദിച്ചു
“ഒന്നും പറഞ്ഞില്ല , വീഴ്ചയിൽ തല ഇടിച്ചെന്നും അതിന്റെ ചില പ്രേശ്നങ്ങൾ ഉണ്ടെന്നും മാത്രമേ അറിഞ്ഞുള്ളു. പിന്നെ കയ്യിൽ പൊട്ടലുണ്ട് ”
അവർ മുത്തശ്ശി കിടക്കുന്ന മുറിയുടെ അകത്തേക്ക് കയറി. കണ്ണുകൾ അടച്ചു ചെരിഞ്ഞു കിടക്കുകയാണ് ദേവകിയമ്മ
“മുത്തശ്ശി.. ” നന്ദ അവരുടെ അരികിലേക്ക് ചേർന്നിരുന്നു വിളിച്ചു. ദേവകിയമ്മ മെല്ലെ കണ്ണുകൾ തുറന്നു. എല്ലാവരെയും നോക്കി.
“മുത്തശ്ശിക്ക് വേഗം സുഖം ആവും.. പെട്ടന്ന് തന്നെ എല്ലാം ഭേദം ആയി എന്റെ മുത്തശ്ശി തിരിച്ചു വരും ” നന്ദ മുത്തശ്ശിയുടെ കയ്യിൽ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു
ദേവകിയമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
“കരയല്ലേ മുത്തശ്ശി.. എല്ലാം നേരെയാവും..”നന്ദ അവരെ ആശ്വസിപ്പിച്ചു.
ദേവകിയമ്മ എന്തോ അവളോട് പറയാൻ ശ്രെമിചെങ്കിലും അവർക്കു ശബ്ദം പുറത്തേക്ക് വന്നില്ല. നന്ദ മുത്തശ്ശിയെ ഉറ്റുനോക്കി. അവർ വീണ്ടും നന്ദയുടെ മുഖത്തേക്ക് നോക്കി എന്തോ പറയാൻ ശ്രെമിച്ചു.
“അമ്മയ്ക്കു നാവു നന്നായി വഴങ്ങുന്നില്ല. ഞങ്ങളോടും രാവിലെ മുതൽ സംസാരിക്കാൻ ശ്രേമിക്കുന്നുണ്ട് ” മാധവൻ നന്ദയോടും മാലിനിയോടുമായി പറഞ്ഞു.
ദേവകിയമ്മ നന്ദയുടെ മുഖത്തേക് നിസ്സഹായതയോടെ നോക്കി.മുത്തശ്ശിക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്നു ഉള്ളത് നന്ദയ്ക് ബോധ്യമായി.
തുടർന്നു രണ്ടു ദിവസം കൂടെ ദേവകിയമ്മ ആശുപത്രിയിൽ കിടന്നു. അതിനു ശേഷം തറവാട്ടിലേക്ക് കൊണ്ടു വന്നു. നന്ദ എല്ലാകാര്യങ്ങൾക്കും സഹായമായി മുത്തശ്ശിയോടൊപ്പം നിന്നു. കാലിന്റെ വേദനയും മറ്റും മാറിയെങ്കിലും പരസഹായം ഇല്ലാതെ നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ആയുർവേദ ചികിത്സാ മതിയെന്നുള്ള തീരുമാനത്തിൽ ആണ് ദേവകിയമ്മയെ തിരികെ തറവാട്ടിലേക്ക് കൊണ്ടു വന്നത്. മറ്റുള്ളവർ അമ്മയെ ഏതെങ്കിലും ഒരു വൈദ്യനെ കാണിക്കാമെന്നു അഭിപ്രായം പറഞ്ഞെങ്കിലും സ്ഥിരമായി അമ്മ കാണുന്ന വൈദ്യൻ തന്നെ വേണമെന്നു മാധവൻ നിർബന്ധം പറഞ്ഞു. അങ്ങനെ തറവാട്ടിൽ എത്തി വൈദ്യർ ദേവകിയമ്മയെ പരിശോധിച്ചു .
എന്നാൽ മക്കൾ തമ്മിൽ ചില ഗൂഢാലോചനകളൊക്കെ നടന്നു വന്നു.
“അമ്മയുടെ കാര്യത്തിൽ എന്താ നിങ്ങളുടെയൊക്കെ തീരുമാനം ” രാത്രി ചർച്ചയ്ക്കിടയിൽ മാധവൻ എല്ലാവരോടുമായി ചോദിച്ചു.
“എന്ത് തീരുമാനം ” ശേഖരൻ നെറ്റി ചുളിച്ചു ചോദിച്ചു
“അമ്മയ്ക്ക് കാര്യമായ പുരോഗതി ഒന്നും തന്നെയില്ല.. ഇപ്പോഴും നന്നായി സംസാരിക്കാൻ പറ്റുന്നില്ല. കാലിന്റെ വേദന അല്പം കുറഞ്ഞെങ്കിലും കൈ അനക്കാൻ പറ്റാത്ത അവസ്ഥ അല്ലേ..”
“അതുകൊണ്ടാണല്ലോ നമ്മൾ വൈദ്യരെ വിളിപ്പിച്ചത്.. ചികിൽസിക്കാൻ ആ വൈദ്യൻ തന്നെ മതിയെന്ന് മാധവേട്ടന് നിർബന്ധം ആയിരുന്നില്ലേ ” അല്പം നീരസത്തോടെ അച്യുതൻ പറഞ്ഞു
“ആ വൈദ്യർക്ക് ചികിത്സയിൽ വളരെ നൈപുണ്യം ഉള്ളതാ.. മാത്രവുമല്ല അമ്മ സ്ഥിരമായി അവിടെയാണല്ലോ പോകാറും ഉള്ളത്.. ”
“എന്നാലും ഇതൊന്നും ഇനി ശെരിയാകുമെന്ന് തോന്നുന്നില്ല ” സുമതി പറഞ്ഞു
“അതേ… പ്രായം ഉള്ളതല്ലേ അമ്മയ്ക്ക്.. ഈ സമയത്ത് വീണാൽ പിന്നെ എഴുന്നേൽക്കുന്നത് പ്രയാസമാ” പവിത്രയും അവരെ പിന്താങ്ങി.
“നിങ്ങൾ എന്തൊക്കെയാ പറയുന്നത്.. അമ്മയെ ഇതിൽ നിന്നു രക്ഷിക്കാൻ പറ്റില്ലന്നോ? ” മാധവനു ചെറുതായി ദേഷ്യം വന്നു.
” പഞ്ചകർമ ചികിത്സ ചെയ്താൽ അമ്മയ്ക്ക് ഭേദം ആകുമെന്ന് വൈദ്യൻ എന്നോട് ഉറപ്പ് പറഞ്ഞിട്ടുണ്ട്.. ഉഴിച്ചിലും പിഴിച്ചിലും പഥ്യം നോക്കലുമൊക്കെയായി 90 ദിവസം.. അതിനു ശേഷം നമ്മുടെ അമ്മ പഴയ പോലെ ആകും. അത് ഇവിടെ പറ്റില്ല. വൈദ്യരുടെ കീഴിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിൽ പോണം. ഇവിടുന്നു 30 കിലോമീറ്റർ അകലെയാണ് അത്. ” മാധവൻ വ്യക്തമാക്കി.
“ഇതിനൊക്കെ എന്തുമാത്രം ചിലവ് വരുമെന്ന മാധവേട്ടന്റെ വിചാരം.. ചില്ലറ കാര്യമൊന്നും അല്ല ” രാഘവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
“ചിലവ് ആകുമെന്ന് പറഞ്ഞു അമ്മയെ ചികില്സിക്കാതെ ഇവിടെ കിടത്താനോ? ”
” എന്റെ മാധവേട്ടാ.. അത്യാവശ്യമുള്ള ചികിത്സ നമുക്ക് ഇവിടെ നൽകാം.. അല്ലാതെ ഇനി അമ്മയുമായി അവിടെ ചെന്നു നിന്നു പഞ്ചകർമ ചികിത്സാ നടത്തുന്നതൊന്നും നടക്കുന്ന കാര്യമല്ല.. എന്തായാലും ഇത്രയും നാൾ കുഴപ്പമൊന്നും ഇല്ലാതെ ജീവിച്ചില്ലേ അത് തന്നെ വലിയ കാര്യമല്ലേ ” ശേഖരൻ പറഞ്ഞു.
“മാത്രവുമല്ല.. ഇനി അതിനായി വലിയൊരു ചികിത്സ ചിലവ് ഏറ്റെടുക്കാൻ ഞങ്ങൾക്ക് ആർക്കും വയ്യ. ”
“അത് ശെരി… അമ്മയ്ക്കു വേണ്ടി ചിലവാക്കാൻ നിങ്ങൾക്ക് വയ്യ അല്ലേ.. ” മാധവൻ ദേഷ്യത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
” എത്ര നിസ്സാരമായിട്ട നിങ്ങൾ ഇതെല്ലാം പറഞ്ഞത്. നിങ്ങളുടെയൊക്കെ മനസ്സിൽ എന്താ കുഷ്ഠം ആണോ.. അമ്മ വയ്യാതെ കിടക്കുന്നത് കണ്ടിട്ടും അല്പം പണം ചിലവാക്കി സുഖപ്പെടുത്താൻ മനസ്സില്ലാതെ പോയല്ലോ ” കോപത്തോടെ മാധവൻ ചോദിച്ചു.
” അമ്മയെ ചികിൽസിക്കെണ്ടാന്നു ആരും പറഞ്ഞിട്ടില്ല.. അത്രയും ദൂരെ പോയി ചികിൽസിച്ചു പണം കളയേണ്ട കാര്യമില്ലന്നെ പറഞ്ഞുള്ളു.. മാധവേട്ടൻ കരുതുന്ന പോലെ നിസ്സാര പണമൊന്നും അല്ല.. ഞങ്ങൾക്കാർക്കും അത്രടം വരെ അമ്മയെ കൊണ്ടു പോവുന്നതിൽ താല്പര്യം ഇല്ല. ” ശേഖരൻ എടുത്തടിച്ച പോലെ പറഞ്ഞു.
മാധവൻ എല്ലാവരെയും അത്ഭുതത്തോടെ നോക്കിനിന്നു.. സ്വന്തം അമ്മയെ ചികിൽസിക്കാൻ പണം ചിലവാക്കാൻ പറ്റാത്ത മക്കളോ.. അയാൾക്കു പുച്ഛം തോന്നി. കുറച്ചു നേരം മാധവൻ മൗനമായി നിന്നു.
” അമ്മയെ ഞാൻ അവിടെ കൊണ്ടുപോയി ചികിത്സയ്ക്കും.. നിങ്ങൾ ആരും നയാപൈസ ചിലവാക്കേണ്ട ” അയാൾ എന്തോ ആലോചിച്ചുറപ്പിച്ച പോലെ പറഞ്ഞു
” മാധവേട്ടന് എന്താ ഭ്രാന്തായോ.. പണം എവിടെ നിന്ന..”
“സ്വന്തം വീട് പോയിട്ട് തിരികെ പിടിക്കാൻ പറ്റാത്ത ആളാ.. ” സുമതിയും പവിത്രയും തമ്മിൽ പിറുപിറുത്തു.
എല്ലാവരുടെയും മുഖത്തു പുച്ഛം നിറയുന്നത് കണ്ടു മാധവൻ മെല്ലെ ചിരിച്ചു..
” നന്ദ മോളുടെ പേരിൽ എനിക്കൊരു ചെറിയ സമ്പാദ്യം ഉണ്ടായിരുന്നു. അവളുടെ കല്യാണ ആവശ്യത്തിനായി ഉറുമ്പ് ശേഖരിക്കുന്നത് പോലെ കൂട്ടി വെച്ചതാ.. അധികം ഒന്നുമില്ലെങ്കിലും മാന്യമായ ഒരു തുക ഉണ്ട്.. ആ പണം ഞാൻ അമ്മയുടെ ചികിത്സയ്ക്കായി എടുത്തോളാം ”
“മാധവേട്ടാ.. ആ പണം എടുത്താൽ പിന്നെ നന്ദയ്‌ക്കൊരു കാര്യം വന്നാൽ എന്ത് ചെയ്യും.. അവളെ വെറും കയ്യോടെ മറ്റൊരിടത്തേക്ക് പറഞ്ഞു വിടാൻ പറ്റുമോ ” അത്രയും നേരം ഒന്നും പറയാതെ ഇരുന്ന മാലിനി ചോദിച്ചു.
” അറിയില്ല… തത്കാലം അമ്മയുടെ ചികിത്സ നടക്കട്ടെ.. പണത്തിന്റെ പേരിൽ അമ്മയെ തള്ളിക്കളയാൻ ആകില്ലല്ലോ.. നന്ദയുടെ കാര്യം… അവൾക്കു വേണ്ടി ഈശ്വരൻ കരുതിക്കോളും ” മാധവന്റെ തൊണ്ട ഇടറി.. കണ്ണു തുടച്ചുകൊണ്ട് അയാൾ അകത്തേയ്ക്കു കയറിപ്പോയി.
ശേഖരനും അച്യുതനും രാഘവനും പരസ്പരം നോക്കി. ഇതൊക്ക നടക്കാൻ പോണില്ലാന്ന് അവർ പരസ്പരം അഭിപ്രായപ്പെട്ടു.
****************************
പിറ്റേന്ന് സാവിത്രി തറവാട്ടിലെത്തി. അവരും അമ്മയുടെ ചികിത്സാകാര്യത്തിൽ മറ്റുള്ളവരുടെ നിലപാട് സ്വീകരിച്ചു. എന്നാൽ സാവിത്രിയുടെ ഭർത്താവ് ദിനകരൻ മാധവനെ അനുകൂലിച്ചു സംസാരിക്കുകയും, ചികിത്സയ്ക്കായി സാമ്പത്തികമായി സഹായിക്കാമെന്ന് മാധവനോട് വാക്ക് പറയുകയും ചെയ്തു. ഇതെല്ലാം മറ്റുള്ളവരിൽ അസ്വസ്ഥത ഉളവാക്കി.
തുടര്ചികിത്സയുമായി ബന്ധപെട്ടു ദേവകിയമ്മയെ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മാധവനും ശാരദയും അമ്മയ്‌ക്കൊപ്പം അവിടെ പോയി.നന്ദയും കൂടെ പോകാൻ തയ്യാറായെങ്കിലും ക്ലാസ്സ് കളഞ്ഞു വരേണ്ടന്ന് പറഞ്ഞു അവർ അവളെ തറവാട്ടിൽ നിർത്തി.
“അമ്മയ്ക്കു ഭേദം ആകുമോ രാഘവേട്ടാ.. ” സാവിത്രി രാത്രി സംഭാഷണത്തിന് ഇടയിൽ ചോദിച്ചു.
“ആകുമെന്ന മാധവേട്ടൻ പറയുന്നത്.. ”
“ഓഹ് എവിടുന്ന്.. വെറുതെ കുറെ പണം കളയാനായിട്ട് ” ശേഖരൻ പുച്ഛത്തോടെ പറഞ്ഞു
” അതും ശെരിയാ.. ഇത്രേം പ്രായമുള്ള സ്ഥിതിക് ഇനി അമ്മ എണീറ്റു വരുമെന്ന് തോന്നുന്നില്ല ” സാവിത്രി അഭിപ്രായപ്പെട്ടു
” എന്തായാലും ആ വിൽപത്രം എഴുത്ത് നടന്നില്ലല്ലോ. ” അച്യുതൻ ആശ്വാസത്തോടെ പറഞ്ഞു
” അതേ എന്തൊക്കെ ആയിരുന്നു..തറവാട് കൊടുക്കാൻ പോണു, വിൽപത്രം മാറ്റുന്നു.. അലെങ്കിലും അണയാൻ പോകുന്ന തീ ആളിക്കത്തും ” സുമതി തെല്ലു പരിഹാസത്തോടെ പറഞ്ഞു.
” വിൽപത്രം മാറ്റിയെഴുതുമോ എന്നൊരു പേടി എന്തായാലും മാറിക്കിട്ടി..ഇനിയിപ്പോ അമ്മയ്ക്കു എന്തേലും സംഭവിച്ചാൽ പോലും എല്ലാവർക്കും തുല്യമായി ബാക്കിയുള്ള സ്വത്തിലൊരു ഭാഗം കിട്ടും ”
” അങ്ങനെയാണെങ്കിൽ ആതിരയുടെ കല്യാണത്തിനും തടസം ഉണ്ടാവില്ല.” ശേഖരൻ സാവിത്രിയെ നോക്കി പറഞ്ഞു.
സാവിത്രി ശെരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.
നന്ദ തറവാട്ടിൽ ഒറ്റക്കു ആയതില്പിന്നെ മറ്റുള്ളവർക്ക് അവളോടുള്ള സമീപനം മാറിയിരുന്നു. വെറുതെ അവളെ ശകാരിക്കാനും തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്താനും തുടങ്ങി. പോരാത്തതിന് അടുക്കളജോലിയും അവളെക്കൊണ്ട് ചെയ്യിക്കാൻ നിർദ്ദേശം നൽകി. കുറച്ചധികം ആയപ്പോൾ നന്ദ പ്രതികരിക്കാൻ തുടങ്ങിയെങ്കിലും അവളെ പരമാവധി കഷ്ടപെടുത്താൻ അവിടുള്ളവർ ശ്രേമിച്ചുകൊണ്ടിരുന്നു. ക്ലാസ്സിൽ പോകുന്നതും ഇടയ്ക്ക് ദേവേട്ടനോട് സംസാരിക്കുന്നതും അവൾക്കു വളരെയധികം ആശ്വാസം നൽകി. ദേവനു
എത്ര സമയമില്ലെങ്കിലും രാത്രി അൽപനേരം നന്ദയോട് ഫോണിൽ സംസാരിക്കാൻ അവൻ സമയം കണ്ടെത്തി. ഒരു ദിവസത്തെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും ദേവനോടുള്ള സംസാരത്തിൽ നീങ്ങിപോകുന്നത് അവൾ അറിഞ്ഞുകൊണ്ടിരുന്നു.
————————————-
ഒരു ഞായറാഴ്ച രാവിലെ ലെക്ഷ്മിയമ്മ കൈപമംഗലത്തു എത്തി. ദേവകിയമ്മയ്ക്കു സുഖമില്ലാതെ ആയ കാര്യമൊക്കെ അറിഞ്ഞാണ് അവർ എത്തിയത്. എന്നാൽ ദേവകിയമ്മയെ ചികിത്സയ്ക്കായി കൊണ്ടുപോയതൊക്കെ കൈപമംഗലത്തു എത്തിയപ്പോഴാണ് അറിഞ്ഞത്. കുറച്ചു നേരം എല്ലാവരോടും അവർ സംസാരിച്ചിരുന്നു. നന്ദയും അവരോടൊപ്പം നിൽപ്പുറപ്പിച്ചു.
” ഞാൻ മാധവേട്ടനെ കാണാൻ വേണ്ടി കൂടിയ ഇപ്പോ വന്നത് ” ലെക്ഷ്മിയമ്മ പറഞ്ഞു
” ഏട്ടൻ ഇനി അമ്മയോടൊപ്പമേ വരികയുള്ളു.. എന്തേലും അത്യാവശ്യകാര്യമാണെങ്കിൽ ഞങ്ങൾ അറിയിക്കാം ” രാഘവൻ അന്വേഷിച്ചു.
” അത്യാവശ്യ കാര്യം അല്ല.. എങ്കിലും പ്രധാനപെട്ട ഒരു കാര്യമാണ്… അത്… ഇവിടുത്തെ കുട്ടി ഇല്ലേ… നന്ദ.. അവളെ എന്റെ മകൻ വിഷ്ണുവിന് വേണ്ടി വിവാഹം ആലോചിക്കാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട്. ”
നന്ദ ഞെട്ടലോടെ ലെക്ഷ്മിയമ്മയെ നോക്കി. അവർ അവളെനോക്കി പുഞ്ചിരിച്ചു
…(തുടരും )
[ഒരു യാത്രയ്ക്കിടയിൽ എഴുതിയ part ആണ്.. എത്രത്തോളം നന്നായെന്ന് അറിയില്ല. എല്ലാവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു ]
നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്
ദേവനന്ദ: ഭാഗം 1
ദേവനന്ദ: ഭാഗം 2
ദേവനന്ദ: ഭാഗം 3
ദേവനന്ദ: ഭാഗം 4
ദേവനന്ദ: ഭാഗം 5
ദേവനന്ദ: ഭാഗം 6
ദേവനന്ദ: ഭാഗം 7
ദേവനന്ദ: ഭാഗം 8
ദേവനന്ദ: ഭാഗം 9
ദേവനന്ദ: ഭാഗം 10
ദേവനന്ദ: ഭാഗം 11
ദേവനന്ദ: ഭാഗം 12
ദേവനന്ദ: ഭാഗം 13
ദേവനന്ദ: ഭാഗം 14
ദേവനന്ദ: ഭാഗം 15
ദേവനന്ദ: ഭാഗം 16
ദേവനന്ദ: ഭാഗം 17
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…