ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 7

എഴുത്തുകാരി: മിഴി വർണ്ണ

ദിനരാത്രങ്ങൾ അന്ത്യമില്ലാത്ത അതിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഒരു മാസം പിന്നിട്ടിരിക്കുന്നു. ഈ ഒരു മാസത്തിനു ഇടയിൽ ഋഷിയുടെ മറുവീടും ഹണിമൂണും എല്ലാം കഴിഞ്ഞു. വാവ ഇപ്പോഴും അവളുടെ കുറുമ്പുകളുമായി നടക്കുന്നു. ഇപ്പോഴാണെങ്കിൽ അവൾക്കു കൂട്ടു നിൽക്കാൻ ധന്യയും രുദ്രനും കൂടി ഉണ്ട്‌. പിന്നെ ഇന്നു മുതൽ ഋതുവിന്റെ കോളേജ് വെക്കേഷൻ കഴിഞ്ഞു റീഓപ്പൺ ചെയ്യുകയാണ്.

പൊതുവെ വാവ രാവിലെ എണീക്കാൻ മടി ഉള്ള കൂട്ടത്തിൽ പെടുന്നതു ആണെങ്കിലും കോളേജ് തുറന്നു കഴിഞ്ഞാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടു എന്നും രാവിലെ നേരുത്തേ എണീറ്റുകളയും. കൃത്യമായി പറഞ്ഞാൽ രാവിലെ 6 മണിക്ക് ആണ് അലാറം വെച്ചിരിക്കുന്നതു എങ്കിൽ എന്നെ ഉണർത്താൻ ഒരുത്തന്റെയും സഹായവും എനിക്ക് ആവിശ്യം ഇല്ലെന്നു പ്രഖ്യാപിച്ചുകൊണ്ടു 5.55നു എണീക്കും. പക്ഷേ അവധി ദിവസങ്ങളിൽ അലാറം ചാടി ഇറങ്ങി മടല് വെട്ടി അടിച്ചാലും ശരി എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ എന്നു പ്രഖ്യാപിച്ചു കൊണ്ടു ഋതുക്കുട്ടി അനങ്ങില്ല.

പിന്നെ മറ്റൊരു പ്രധാനകാര്യം സാഗർ എന്തോ ജോലി ആവിശ്യത്തിന് വേണ്ടി കുറച്ചു ദിവസത്തേക്ക് ഡൽഹി വരെ പോയിരിക്കുക ആണ്. ഇതുവരെ ഉള്ള അറിവു വെച്ചു നോക്കുമ്പോൾ കക്ഷി തിരിച്ചു വരാൻ രണ്ടു മാസമെങ്കിലും പിടിക്കും. പ്രധാന ശത്രു നാട്ടിൽ ഇല്ലാത്തതു കൊണ്ടു തന്നെ ഋതുവിന്റെ മനസ്സ് വെടിനിർത്തൽ കരാറിൽ പുതുതായി ഒപ്പു വെച്ച ഇന്ത്യ പാകിസ്ഥാൻ അതിർത്തി പോലെ ആണ്…അടിയും ബഹളവും ഇല്ലാതെ കംപ്ലീറ്റ് നിശബ്ദത. ഇനി ഈ അതിർത്തിയിൽ ഒരു വെടിയൊച്ച കേൾക്കണം എങ്കിൽ Mr. കാണ്ടാമൃഗം ഡൽഹിയിൽ നിന്നു ഇങ്ങു വരണം.

തന്റെ കോളേജ് ജീവിതത്തിന്റെ അവസാനവർഷത്തിലെ ആദ്യദിനം അല്ലേന്നു ഓർത്തു അന്ന് ഋതു കാര്യമായിതന്നെ ഒരുങ്ങി. ഒരു റെഡ്&ബ്ലാക്ക് ചുരിദാർ ആയിരുന്നു അവളുടെ വേഷം. എല്ലാ നിറങ്ങളും ഋതുവിനു ഇണങ്ങും എങ്കിലും ബ്ലാക്ക്, റെഡ് and ബ്ലൂ എന്നിവയോടു അവൾക്കു വല്ലാത്തൊരിഷ്‌ടം ആണ്. ആ ഇഷ്ടത്തിന്റെ ഏറ്റവും വലിയ തെളിവാണ് അലമാര നിറഞ്ഞിരിക്കുന്ന ഡ്രെസ്സുകൾ.
ഉടുത്തു ഒരുങ്ങി താഴെ ചെല്ലുമ്പോൾ അച്ഛൻ ഹാളിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു. അമ്മയും ധന്യയും അടുക്കളയിൽ തകർത്തു പാചകത്തിൽ ആണ്. ഋഷി വളരെ നേരുത്തേ പോകുന്നത് കൊണ്ടു രാവിലെ ഒന്നു കാണാൻ പോലും പറ്റാറില്ല.

“ആഹാ…. അച്ഛന്റെ പൊന്നുമോൾ ചുന്ദരി ആയിട്ട് ഉണ്ടല്ലോ.! ”

“അച്ഛന്റെ പൊന്നു അല്ലേലും എന്നും സുന്ദരി ആണല്ലോ.. ഇന്നു പിന്നെ തേർഡ് ഇയർ ഫസ്റ്റ് ഡേ അല്ലേ. അതുകൊണ്ട് കുറച്ചു ഒരുങ്ങാം എന്നു കരുതി. അത്രേ ഉള്ളൂ. ”

“അല്ലേലും എന്റെ മോളു ഒരുങ്ങില്ലേലും സുന്ദരി ആണ്. ”

“ആഹാ…. അച്ഛനും മോളും കൂടി രാവിലെ കിന്നാരം തുടങ്ങിയോ?? കിന്നരിച്ചു നിന്നാലേ ബസ് അതിന്റെ പാട്ടിനു പോകും…. ദാ വാവേ നിന്റെ ചോറ്… മൊത്തം കഴിക്കണം എന്നു പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് അറിയാവുന്നതു കൊണ്ടു അതു പറയുന്നില്ല. രണ്ടു ഉരുള എങ്കിലും കഴിക്കണം. നിന്റെ ഏട്ടത്തി രാവിലെ എണീറ്റ് കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ്. ”

“ഓഹ്…എന്റെ അമ്മേ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെ തുടങ്ങല്ലേ… പിന്നെ ഫുഡ്‌ ഒക്കെ ഞാൻ കഴിച്ചോളാം… യു ഡോണ്ട് വറി മൈ ഡിയർ അമ്മക്കുട്ടി.”

“ബ്രേക്ക്‌ഫാസ്റ്റ് അപ്പുറത്തുന്നു തന്നല്ലോ അല്ലേ?? ”

“അതിൽ ചോദിക്കാൻ എന്തിരിക്കുന്നു അമ്മേ. വാവയുടെ ബ്രേക്ക്‌ഫാസ്റ്റും ഉണ്ടാക്കി വെച്ചു അപ്പച്ചി ഇപ്പോൾ അവിടെ കാത്തിരിക്കുകയാകും. കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു സാഗർ പോയതോടെ വീട് ഉറങ്ങി… വാവയും സാരുവും ആണ് ആകെ ഒരു ആശ്വാസം എന്നു. ”

“കണ്ടോ…. എന്റെ ചേച്ചികുട്ടിക്ക് എന്നെക്കുറിച്ച് എല്ലാം അറിയാം… പിന്നെ അപ്പച്ചിടെ സങ്കടം മാറ്റാൻ ഞാൻ ഉണ്ടല്ലോ ചേച്ചി. മോൻ ഇല്ലാത്ത കുറവ് ഞാൻ അപ്പയെ അറിയിക്കത്തെ ഇല്ല.

‘കാണ്ടാമൃഗം ഇല്ലാത്തോണ്ട് ബോറിങ് ആണേലും ഒരു സമാധാനം ഉണ്ട്‌. അങ്ങേരു സ്ഥിരം ആ ഡൽഹിയിൽ തന്നെ നിന്നിരുന്നു എങ്കിൽ ബാക്കിയുള്ളവർക്ക് സമാധാനം ആയിട്ട് ഇരിക്കാമായിരുന്നു’. ”
ഈ ലാസ്റ്റ് പാർട്ട്‌ ഋതു മനസ്സിൽ പറഞ്ഞതാട്ടോ.

വീട്ടിൽ എല്ലാരോടും യാത്ര പറഞ്ഞത് അപ്പുറത്തു പോയി ഫുഡും കഴിച്ചിട്ട് ഋതു കോളേജിൽ പോകാനായി ഇറങ്ങി. വീട്ടിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ് നടന്നാലേ ബസ് സ്റ്റോപ്പ്‌ എത്തുകയുള്ളൂ. അവിടെ ഋതുവിന്റെ ബെസ്റ്റ് ഫ്രണ്ട് ചഞ്ചല അവളെ കാത്തുനിൽക്കുന്നുണ്ടാകും. അച്ഛനും ചേട്ടനും പലപ്പോഴും സ്കൂട്ടി എടുത്തു കൊടുക്കാം എന്നു അവളോട്‌ പറഞ്ഞു എങ്കിലും അതിൽ നിന്നു വീണു എനിക്ക് പടം ആകാൻ വയ്യാന്നു പറഞ്ഞു ഋതു ആ പ്ലാൻ തടയും.

ഓരോന്ന് ആലോചിച്ചു ഋതു ബസ് സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങി. പെട്ടെന്നു ആണ് “ഓയ് കാന്താരി…..” എന്നുള്ള പിൻവിളി അവൾ കേട്ടത്. തിരിഞ്ഞു നോക്കാതെ തന്നെ അതു രുദ്രേട്ടൻ ആണെന്ന് അവൾക്കു മനസിലായി. കാരണം ഈ ലോകത്ത് തന്നെ പബ്ലിക് ആയിട്ട് കാന്താരി എന്നു വിളിക്കാൻ ധൈര്യം കാണിക്കുന്ന ഒരേ ഒരു വ്യക്തി രുദ്രൻ ആണെന്ന് അവൾക്കു നന്നായി അറിയാം….അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴേക്കും രുദ്രൻ ബുള്ളറ്റിൽ അവൾക്കു അരികിൽ എത്തിയിരുന്നു.

“എന്റെ കാന്താരി കോളേജിലോട്ട് ഇറങ്ങിയതു ആകും അല്ലേ?? ”

“അല്ല…ഞാൻ രാവിലെ ബാഗ് ഒക്കെ തൂക്കി മോർണിംഗ് വോക്കിനു ഇറങ്ങിയതാ. എന്താ ഒരു കമ്പനിക്കു വരുന്നോ?? ”

“അയ്യോ…. ഈ കാന്താരി…! വാ തുറന്നാൽ തർക്കുത്തരമേ പറയൂ കള്ളിപെണ്ണു. വാ കേറൂ. ഞാൻ ബസ് സ്റ്റോപ്പിൽ ആക്കി തരാം. ”

“ഓഹ് താങ്ക്സ് ചേട്ടായി… ഇനി അവിടെ വരെ നടക്കണ്ടല്ലോ. എന്നും ഇതുപോലെ ഒരു ലിഫ്റ്റ് കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു. ”

അതും പറഞ്ഞു ഋതു ചാടി വണ്ടിയിൽ കയറി…വലതു കൈ എടുത്തു രുദ്രന്റെ തോളിലും വെച്ചു. അവൻ മെല്ലെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. ഋതു ഉള്ളതുകൊണ്ടു തന്നെ വളരെ പതുക്കെയാണ് അവൻ വണ്ടിയോടിച്ചത്. ഇളം കാറ്റിൽ ഋതുവിന്റെ മുടിയിഴകൾ പാറി അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. കുസൃതി നിറഞ്ഞ ഒരു പുഞ്ചിരിയോടെ തന്റെ ഇടം കൈകൊണ്ടു അവൾ തന്നോളം കുറുമ്പ് കാണിക്കുന്ന ആ മുടിയിഴകളെ മാടിയൊതുക്കി. ഇതെല്ലാം രുദ്രൻ ബുള്ളറ്റിന്റെ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. ആ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു “കാന്താരി…”

“സമയവും സന്ദർഭവും എല്ലാം അനുകൂലമാണ്. ഋതുവിനെ ഇതുപോലെ തനിച്ചു കിട്ടുന്നതും വളരെ അപൂർവ്വമാണ്. എന്റെ മനസ്സിൽ ഉള്ള കാര്യം അവളോട്‌ തുറന്നു പറഞ്ഞാലോ. എന്റെ മനസ്സും ആ വികാരങ്ങളും മനസിലാക്കാൻ അവൾക്കു എന്തായാലും കഴിയും…. അല്ലെങ്കിൽ വേണ്ട. ഞാൻ പറയുന്ന കാര്യം കേട്ട് ഇവൾ എന്നെ ചിലപ്പോൾ ചാടി അടിക്കും. അല്ലെങ്കിൽ തന്നെ പെണ്ണിന് പ്രേമം പ്രണയം എന്നൊക്കെ കേട്ടാൽ കലി ആണ്. അടി പിന്നും സഹിക്കാം, അവൾ പോയി സാഗറിനോടോ ഋഷിയോടൊ പറഞ്ഞാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല. തല്ക്കാലം ഇതു എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ. അവസരം വരുമ്പോൾ പറയാം.”

രുദ്രൻ മനസ്സിൽ ഓരോന്നു ആലോചിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ചിന്തകൾക്കിടയിൽ ബസ്സ്റ്റോപ്പ് എത്തിയതും അവൻ ശ്രദ്ധിച്ചില്ല. ഋതുവിന്റെ ശബ്ദം ആണ് അവനെ ബോധമണ്ഡലത്തിലേക്ക് കൊണ്ടു വന്നത്.

“രുദ്രേട്ടാ….ഇതു എങ്ങോട്ടാ ഈ കൊണ്ടു പോണേ?? ബസ്സ്സ്റ്റോപ്പ്‌ എത്തി. ദോ അവിടെ ചഞ്ചല എന്നെയും കാത്തുനിൽക്കുവാ.”

“ഓഹ്…സോറി ടി കാന്താരി… ഞാൻ എന്തോ ആലോചിച്ചു ഇരുന്നു പോയി.”

“മ്മ്…മ്മ്… നെഞ്ചിൽ കൂടുകൂട്ടിയ കിളിയെ കുറിച്ച് ആകും അല്ലേ. പക്ഷേ വണ്ടി ഓടിക്കുമ്പോൾ ഈ ചിന്ത അത്ര നല്ലത് അല്ലാട്ടോ. ”

“ആഹ് രുദ്രൻ ചേട്ടനോ?? അന്ന് കല്യാണത്തിനു താലികെട്ടു സമയത്തു ഒരു മിന്നായം പോലെ കണ്ടതാ…പിന്നെ ഇന്നാണ് കാണുന്നത്. സുഖം ആണോ ചേട്ടന്?? ”

“അതേ ചഞ്ചല…. സുഖം. അന്ന് കറക്റ്റ് മൂഹൂർത്തത്തിനു മണ്ഡപത്തിൽ എത്താൻ ഉള്ള തിരക്കിനിടയിൽ ഒന്നും ശ്രദ്ധിച്ചില്ല. അതാണ് ഇയാളെ കാണാതിരുന്നതു. പിന്നെ കുറച്ചു ദിവസം നല്ല തിരക്കും ആയിരുന്നു. ”

രുദ്രൻ ഒരു പുഞ്ചിരിയോടെ ചഞ്ചലയ്ക്കു മറുപടി നൽകി. താലികെട്ട് സമയത്തു രുദ്രൻ മണ്ഡപത്തിൽ ഉണ്ടായിരുന്നു എന്നത് ഋതുവിനു ഒരു പുതിയ അറിവു ആയിരുന്നു. അതു കെട്ട് അന്തംവിട്ടു കുന്തം വിഴുങ്ങി നിന്ന ഋതുവിനെ നോക്കി അവൻ ഒന്നു കണ്ണിറുക്കി. അപ്പോഴേ അവൾക്കു മനസിലായി…അന്ന് രുദ്രൻ കറക്റ്റ് ടൈമിൽ കല്യാണത്തിന് എത്തിയിരുന്നു എന്നു. രണ്ടുപേരോടും യാത്ര പറഞ്ഞു രുദ്രൻ മുന്നോട്ടു നീങ്ങി. അൽപ്പദൂരം പിന്നിട്ടിട്ട് അവൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. ആ പുഞ്ചിരിയിൽ നിറയെ പ്രണയവർണ്ണങ്ങൾ ആയിരുന്നു.

അൽപ്പസമയത്തിനു ശേഷം ഋതുവിനും ചഞ്ചലയ്ക്കും പോകുവാൻ ഉള്ള ബസ് വന്നു. കളിചിരികളും കുശാലാന്യോഷണങ്ങളുമായി രണ്ടു ആത്മമിത്രങ്ങളും അതിൽ കയറി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കു യാത്രയായി.

*****************

കോളേജിൽ എത്തുമ്പോൾ ഋതുവിന്റെ ഗ്യാങിലെ ബാക്കി നാലുപേരും അവളെയും ചഞ്ചലയെയും കാത്ത് ഗേറ്റിനു അടുത്ത കൽഭിത്തിയിൽ ഇരിപ്പുണ്ടായിരുന്നു. ‘ഡെവിൾ സൈക്കോസ്സ്’ എന്നു അറിയപ്പെടുന്ന അവർ ആറുപേരായിരുന്നു ഫസ്റ്റ്ഇയർ മുതൽ ബെസ്റ്റ് ഫ്രണ്ട്‌സ്. ഋതു, ചഞ്ചല, നിഖില, വർണ്ണ, കരുണ, ലക്ഷ്മി എന്നിവർ ആയിരുന്നു ആ ആറംഗ സംഘത്തിലെ അംഗങ്ങൾ. ഇവരിൽ ഋതുവും ചഞ്ചലയും മാത്രം ആണ് +2 വരെ ഒരുമിച്ചു പഠിച്ചു ഒരേ സ്ഥലത്തു നിന്നു തന്നെ വരുന്നത്. ബാക്കി നാലുപേരെയും ഋതുവിനു സമ്മാനിച്ചതു ആ കലാലയമായിരുന്നു. ഇവരിൽ ഓരോരുത്തരെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം.

ഋതുവിനെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ? സൈസ്സിൽ ഏറ്റവും കുഞ്ഞാണ് എങ്കിലും തന്റേടത്തിന്റെയും പഠിപ്പിന്റെയും നൃത്തത്തിന്റെയും കാര്യത്തിൽ ബാക്കി അഞ്ചിന്റെയും ചേച്ചി ആയിട്ട് വരും കക്ഷി. ചഞ്ചലയെ കുറിച്ച് പറയാൻ ആണെങ്കിൽ പഠിത്തത്തിൽ കുറച്ചു പിറകിൽ ആണെങ്കിലും നന്നായി പാട്ടുപാടും. സൗന്ദര്യവും ദൈവം ആവോളം നൽകി. നിഖില കൂട്ടത്തിലെ കലിപ്പിയാണ്. ദേഷ്യം വന്നാൽ ഒരു രീതിയിലും കണ്ട്രോൾ ചെയ്യാൻ അവൾക്കു അറിയില്ല. അതു കാരണം സ്ഥിരം പ്രശ്നങ്ങളിൽ പോയി ചാടാറും ഉണ്ട്‌. വർണ്ണ ആണെങ്കിൽ കൂട്ടത്തിൽ ഏറ്റവും പാവം ആണ്. ഒരു പുസ്തകപ്പുഴു. എപ്പോഴും അവളുടെതായ സ്വപ്‌നലോകത്ത് ജീവിക്കുന്ന ഒരു പഞ്ചപാവം. പക്ഷേ സ്നേഹിച്ചാൽ ചങ്ക് പറിച്ച് കൊടുക്കുന്ന സ്വഭാവം. കരുണയുടെ പേരിൽ ഉള്ള കരുണ ഒന്നും സ്വഭാവത്തിൽ ഇല്ലാട്ടോ….ഒരു കരുണയും ഇല്ലാത്ത തള്ളൽ പ്രസ്ഥാനമാണ് കക്ഷി. വാ തുറന്നാൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ വരെ തള്ളിമാറിച്ചിടാൻ കഴിവുള്ള കുട്ടി. ലക്ഷ്മിയുടെ പേര് സൂചിപ്പിക്കുന്നത് ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ഒക്കെ ദേവിയെ ആണെങ്കിലും ഈ ലക്ഷ്മിയെ കൊണ്ടു വീട്ടുകാർക്കും കൂട്ടുകാർക്കും ചെലവ് മാത്രമേ ഉണ്ടാകാറുള്ളൂ. ഒറ്റയടിക്ക് പത്തുപേരുടെ ഫുഡ്‌ ആകാത്തതാക്കുന്ന കക്ഷി ആണ്. പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം, ഒന്നും ദേഹത്തു പിടിക്കില്ല. കുറച്ചു ഫുഡും B612 ക്യാമറ ഉള്ള ഒരു ഫോണും കിട്ടിയാൽ കക്ഷിയെ കൊണ്ടു വലിയ ശല്യം ഒന്നും ഇല്ല.

ഇവർ ആണ് ഋതുവിന്റെ ക്യാമ്പസ് ലോകം…കലാലയജീവിതം അവൾക്കു സമ്മാനിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. ഇനി ഒരു വർഷം കൂടിയേ ഇവർക്ക് ഒപ്പം ഉള്ളൂ എന്നു ഓർക്കുമ്പോൾ ഋതുവിനു ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഒരു സങ്കടം ആണ്. മറ്റുള്ളവരുടെ കാര്യവും ഏറെക്കുറെ ഇതൊക്കെ തന്നെയാണ്. പക്ഷേ ആരും ഒന്നും പ്രകടിപ്പിക്കുന്നില്ല
എന്നു മാത്രം.

**************
“ഋതു….. ഒന്നു നിൽക്കൂ……. ”

കൂട്ടുകാർക്കൊപ്പം ക്ലാസ്സിലേക്ക് നടക്കുമ്പോൾ ആണ് പരിചിതമായ ഒരു ശബ്ദം ഋതു കേട്ടത്…കോളേജിൽ ആ ശബ്ദത്തിന്റെ ഉടമയെ എല്ലാവർക്കും സുപരിചിതമാണ്. അവൾ എപ്പോഴത്തെയും പോലെ ഒരു പുഞ്ചിരിയോടെ അവിടെ നിന്നു. പക്ഷേ മറ്റുള്ളവർ അവളെ നോക്കിയൊരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു…. ‘നടക്കട്ടെ മോളേ…’ എന്നൊരു ഭാവം ആയിരുന്നു അവരുടെ മുഖത്തു…അതിനോടൊപ്പം നവരസങ്ങളും കടമെടുത്ത പത്തുപതിനാറു വേറെ രസങ്ങളും സാമ്പാറും അവിയലും എല്ലാം ആ മുഖങ്ങളിൽ നിറഞ്ഞു.. പക്ഷേ ഋതു ഒന്നു കലിപ്പിച്ചു നോക്കിയതോടെ അവരുടെ മുഖത്തു വിരിഞ്ഞ രസവും സാമ്പാറും അവിയലും എല്ലാം പമ്പ കടന്നിരുന്നു.

അപ്പോഴേക്കും ആ ശബ്ദത്തിനുടമ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരിയും കണ്ണുകളിൽ ഒളിപ്പിച്ച പ്രണയവുമായി അവൾക്കരികിൽ എത്തിയിരുന്നു.

“സാഗറേട്ടൻ….” ഋതുവിന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.

തുടരും….

(അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ!)

ഋതുസാഗരം: ഭാഗം 7

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story