തനുഗാത്രി: ഭാഗം 11
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
മുറിയിൽ കയറിയ തനു കണ്ണൻ ട്രെയിനിൽ കയറിയിട്ടുണ്ടാവുമോ എന്നോർത്തുകൊണ്ട് അവനെ ഫോണിൽ വിളിച്ചു.
“ഹലോ.. സ്…. സണ്ണി.. ”
“ഹാ.. കഴിച്ചോ ശ്രീ..”
“ഉം.ഇയാളോ”
“ഇപ്പൊ കഴിച്ചേ ഉള്ളൂ..റൂം കംഫോർട്ടബിൾ അല്ലെ? ”
“ഉം..എല്ലാം ഒതുക്കി അടുക്കി വെച്ചു..”
“ഹാ.. എനിക്ക് തോന്നി.നീ ഇന്ന് തന്നെ എല്ലാം അടുക്കി പെറുക്കി വെക്കുമെന്ന്..”
“ട്രെയിനിൽ കയറിയോ..? ”
“ആ…. ”
“കിടന്നോ? ”
“ഇല്ല..ഉറക്കം വരുന്നില്ല..”
“ഞാൻ ഡെയ്സിയമ്മയെ വിളിക്കട്ടെ..”
“ഇപ്പൊ വേണ്ട നാളെ വിളിച്ചാൽ മതി..”
“ഉം.. ഇവിടെ എല്ലാരും ഉറങ്ങാൻ പോയി.. ഞാൻ ഒറ്റയ്ക്കായി..”
“നീ കൊച്ചു കുട്ടിയല്ല ശ്രീ…ഡിഗ്രീ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്..എപ്പോഴും ആരെങ്കിലും കൂടെ വേണം എന്ന് പറയുന്നത് ശരിയല്ല..എല്ലാരും എപ്പോഴും കൂടെ ഉണ്ടാവണമെന്നില്ല…ചില കാര്യങ്ങൾ ഇനി നീ ഒറ്റയ്ക്ക് നേരിടാൻ പഠിക്കണം.. അതാണ് നല്ലത്. എന്നും രാത്രി ഒറ്റയ്ക്കല്ലേ കിടക്കുന്നത്, ഡെയ്‌സിയമ്മയുടെ കൂടെ അല്ലല്ലോ..”
“ഉം.. അവിടെ ഒരു സമാധാനം ഉണ്ടായിരുന്നു..”
“രണ്ട് മൂന്ന് ദിവസം കഴിയുമ്പോ എല്ലാം ശരിയായിക്കോളും..”
“പക്ഷെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്..”
“ആരെ..?”
അവൻ അല്പം ഉത്സാഹത്തോടെ ചോദിച്ചു.
“അത്….ഡെയ്‌സിയമ്മ.., മൊഴി.., വീട്…, തോട്ടം..”
അവൾ പറഞ്ഞൊപ്പിച്ചു..
“അപ്പൊ എന്നെ മിസ്സ് ചെയ്യുന്നില്ലേ..”
അവന്റെ വേദനയോടെയുള്ള വാക്കുകൾ കേട്ട്.. ‘നിന്നെയാണ് കൂടുതൽ മിസ്സ് ചെയ്യുന്നത്’ അവൾ മനസ്സിൽ പറഞ്ഞു.
“ശരി എങ്കിൽ നീ കിടന്നോ.. ഗുഡ് നൈറ്റ് ശ്രീ..”
അവളുടെ മറുപടി വൈകിയപ്പോൾ അവൻ ഫോൺ വെച്ചു.
പഠിക്കാൻ പറഞ്ഞു വിട്ടിട്ട് നീയെന്താ കോളേജ് പയ്യന്മാരെ പോലെ.. അവന്റെ മനസ്സ് അവനോട് ചോദിച്ചു.
അവൻ തന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്നോർത്ത് അവൾക്ക് കിടക്കന്നുറങ്ങാൻ പറ്റിയില്ല.. ഉണ്ടാവും.. ഇന്ന് അവൻ വളരെ ശാന്തമായാണ് സംസാരിച്ചത്.അവൾ മനസ്സിലോർത്തു.
വാട്സാപ്പിൽ മെസ്സേജ് അയച്ചാലോ എന്നോർത്ത് കൊണ്ട് അവൾ,
“ഗുഡ് നൈറ്റ്”
അയച്ചു..
“നീ ഉറങ്ങിയില്ലേ..”
അവൻ റിപ്ലൈ കൊടുത്തു.
“ഇല്ല..”
“ഒന്ന് മുതൽ നൂറ് വരെ എണ്ണ്..ഉറക്കം വരും..”
“ഞാനെന്താ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണോ..? എണ്ണി ഉറങ്ങാൻ.”(നിന്റെ പേടി കണ്ടാൽ അങ്ങനെയാണ് തോന്നുന്നത്..അതല്ലേ അവൻ അങ്ങനെ പറഞ്ഞത്..)
“എനിക്കും ഉറക്കം വരുന്നില്ല..പിന്നെ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല..”
അവന്റെ മനസ്സിലെ പ്രണയം ഉയർത്തെഴുന്നേറ്റു..
“എന്താ ചോദിച്ചേ..? ”
“എന്നെ മിസ്സ് ചെയ്യുന്നില്ലേ..? ”
വീണ്ടും മൗനം, അവനെ വേദനിപ്പിച്ചെങ്കിലും ടൈപ്പിങ് എന്ന് കണ്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു…
“ഇയാളെ തന്നെയാണ് കൂടുതൽ മിസ്സ് ചെയ്യുന്നത്..”
“ശെരിക്കും..”
“Mm..”
“നിനക്ക് എന്നെ കണ്ടാലേ പേടിയല്ലേ..”
“ഇപ്പൊ കുറച്ചു പേടി മാറി..”
“കുറച്ചേ മാറിയുള്ളോ..? ”
“അതെ.. ഇയാളല്ലേ പെട്ടെന്ന് സ്വഭാവം മാറ്റി പേടിപ്പിക്കുന്നേ..”
“ഇനി കുറച്ചു കുറച്ചോളാം പോരെ..”
“Mm”
“ഈ mm കൊള്ളാട്ടോ..? ”
“Mm”
“ഇപ്പൊ മനസിൽ എന്ത് തോന്നുന്നു..”
“നല്ല സന്തോഷം..”
“ഗുഡ്.. ഇപ്പൊ ഒറ്റയ്ക്കിരിക്കുമ്പോഴും നീ ഹാപ്പി അല്ലെ.. ഇനി എല്ലാം ശീലമായിക്കോളും..”
“ഇല്ല..ഇയാളോട് സംസാരിക്കുന്നത് കൊണ്ടാണ് ഞാൻ സന്തോഷമായിരിക്കുന്നത്..”
“മനസ്സിലായി…”
“എന്താ..”
“ഞാൻ ഡെയിലി മെസ്സേജ് ചെയ്താൽ നീ നല്ലത് പോലെ പഠിക്കുമോ..? ”
“മെസ്സേജ് ചെയ്യുമോ..? ”
“പിന്നെന്താ.. ചെയ്യാലോ..”
“ഇവിടെ എല്ലാരും ഉറങ്ങി.ഞാൻ മാത്രം ലൈറ്റ് ഓഫ് ചെയത് ഇയാളോട് മെസ്സേജ് ചെയ്ത് കിടുക്കുവാ..”
“ഇവിടേം എല്ലാരും ഉറങ്ങി ഞാൻ മാത്രം..
പിന്നെ നാളെ രാവിലെ കോളേജിൽ പോകാനുള്ളതാ.. മറന്നിട്ടില്ലല്ലോ..? ”
“ഇല്ല…”
“നിന്റെ ഫ്രണ്ടിനെ വിളിച്ചോ..? ”
“അയ്യോ മറന്നു..എറണാകുളത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു..”
“ഉം.. രാവിലെ കോളേജിൽ പോയിട്ട് കാണാലോ.. ഞാനവളെ വിളിച്ചു പറഞ്ഞിട്ടുണ്ട്..”
“ഇത് എപ്പോ..”
“നിന്നെ ഡ്രോപ്പ് ചെയ്ത് മടങ്ങുമ്പോൾ ഞാനവളെ വിളിച്ചു പറഞ്ഞിരുന്നു..”
“ഞാൻ നിന്നെ..”
തനുവിന്റെ മറുപടി കണ്ടപ്പോൾ അവനൊന്നു അമ്പരന്നു..
“ശ്രീ.. എന്താ ഇത്..”
അവൾ മറുപടി കൊടുത്തില്ല..
“ശ്രീ ഉറക്കം വരുന്നുണ്ടോ..? ”
മറുപടിയില്ല..
“ഉറങ്ങിയോ? ”
വീണ്ടും മറുപടിയില്ല.
“Ok…good night ശ്രീക്കുട്ടി sweet dreams..”
അയച്ചുകൊണ്ട് അവൻ ഉറങ്ങാൻ കിടന്നു.
‘സോറി.. ശ്രീ..എന്റെ കൂടെ നിന്നാൽ ഇപ്പൊ നിനക്ക് അപകടമാണ്. ഞാനുള്ളപ്പോൾ നിനക്ക് ഒരാപത്തും വരില്ല പക്ഷെ..ഒരു ജീവൻ കണ്മുന്നിൽ വെച്ച് പോകുന്നത് കണ്ടതിൽ പിന്നെ ധൈര്യം ഉണ്ടെങ്കിലും ആ സ്ഥാനത്ത് നിന്നെ കാണാനോ… ഓർക്കാനോ എനിക്കാവില്ല..
അത്രയ്ക്ക് ജീവനാണ് എനിക്ക് നിന്നെ.. മാത്രമല്ല നീ ഒരു പേടിതോണ്ടിയല്ലേ..കുറച്ചു ധൈര്യമൊക്കെ ഉണ്ടായിരുന്നെങ്കിൽ നിന്നെ പറഞ്ഞു മനസ്സിലാക്കാമായിരുന്നു.ഞാൻ എന്തെങ്കിലും പറഞ്ഞ് നീ പേടിച്ച് അമ്മയോട് പറഞ്ഞാൽ ആ പാവത്തിന് അത് താങ്ങാൻ പറ്റില്ല.. ഞാൻ B.A.B.L പഠിച്ചത് പോലും അമ്മയ്ക്ക് ഇഷ്ടമല്ല. അതിന്റെ ഇടയിൽ ഞാൻ…. വേണ്ട ശ്രീ.. നിന്നോടും എനിക്ക് ഇപ്പൊ ഒന്നും പറയാൻ പറ്റില്ല..’
എന്ന് ചിന്തിച്ചുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
അവിടെ ശ്രീയും നല്ല ഉറക്കത്തിലായിരുന്നു.
രാവിലെ കണ്ണു തുറന്ന തനു പെട്ടന്ന് താൻ എവിടെയാണ് എന്ന് ചിന്തിച്ചു. ശേഷം ഹോസ്റ്റലിൽ വന്ന കാര്യം ഓർത്ത് കൊണ്ട് കുളിയും പല്ലുതേപ്പും കഴിഞ്ഞ് നേരെ മെസ്സിലേക്ക് പോയി.
“എന്താമോളെ വൈകിയത്.. നേരത്തെ വരണ്ടേ കാപ്പി തീർന്നു..”
മെസ്സിൽ നിന്ന സ്ത്രീ പറഞ്ഞു.
“സാരമില്ല.. കഴിക്കാൻ എന്തെങ്കിലും ഉണ്ടോ..? ”
“ഉപ്പ്മാവ് ഉണ്ട് മോളെ…കറി തീർന്നു..”
വേറെ വഴിയില്ലാതെ ഉപ്പ്മാവ് കഴിച്ച് അവൾ കോളജിലേക്ക് പോകാൻ തയ്യാറായി.ഡെയ്സിയമ്മ നല്ല ചൂട് ഇഡലി ഉണ്ടാക്കി തരുമായിരുന്നു..ഇപ്പൊ എന്ത് ചെയ്യുവാണോ എന്തോ.? സണ്ണി നാട്ടിൽ എത്തിയിട്ടുണ്ടാകുമോ..? എന്ന് ചിന്തിച്ചുകൊണ്ട് അവൾ ഫോൺ എടുത്തപ്പോഴാണ് അവൻ ലാസ്റ്റ് അയച്ച മെസ്സേജുകൾ കാണുന്നത്.
ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു സണ്ണികുട്ടാ.. എന്ന് മനസ്സിൽ ഉള്ളത് എഴുതാൻ തുടങ്ങുകയായിരുന്നു… ഭാഗ്യം പാതിയെ എഴുതിയുള്ളു..ഇതെന്താ ശ്രീക്കുട്ടിയോ.. അവൻ എന്നെ ശ്രീ എന്നല്ലേ വിളിക്കാറ് ഇതെന്താ പെട്ടെന്നൊരു കുട്ടി വിളി. ഞാൻ സ്നേഹത്തോടെ സണ്ണികുട്ടാ എന്ന് വിളിക്കുന്നത് പോലെ അവനും സ്നേഹത്തോടെ വിളിക്കുന്നതാണോ.. അപ്പോ അവന്റെ മനസ്സിൽ ഞാനുണ്ടോ? അവളുടെ മനസ്സ് ആവേശത്തോടെ തുടിച്ചു.
സന്തോഷത്തോടെ അവൾ അവന്റെ ഫോണിലേക്ക് വിളിച്ചു.
“ഹലോ..”
“ഹലോ മാഡം എഴുന്നേറ്റോ..? കാപ്പി കിട്ടിയില്ലായിരിക്കും അല്ലെ..”
“ഉം.. അതെങ്ങനെ മനസ്സിലായി..”
“ഞാൻ പറഞ്ഞില്ലേ ഹോസ്റ്റൽ ലൈഫ് കുറച്ചു വ്യത്യാസമായിരിക്കും. സമയത്ത് പോയി കഴിക്കണം..ഇല്ലേൽ പട്ടിണി തന്നെ..”
“അനുഭവമുണ്ടല്ലേ..”
“ഉം.. അഞ്ച് വർഷം ഞാൻ ഹോസ്റ്റലിലായിരുന്നു.”
“അതാണ് ഇത്ര കൃത്യമായി പറയുന്നത്..”
“ഓക്കേ ശ്രീ ഞാൻ പിന്നെ വിളിക്കാം.. നീ ക്ലാസ്സിലേക്ക് പൊയ്ക്കോ..പിന്നെ അമ്മ ചോദിച്ചാൽ പറയേണ്ടത് എന്താണെന്ന് അറിയാലോ..”
“ഉം..”
“ശരി..”
അവൻ ഫോൺ കട്ട് ചെയ്തു.
അവൾ ഒരുവിധം ബസ് പിടിച്ച് കോളേജിലെത്തി.
അച്ഛൻ മരിച്ചിട്ട് ഇന്ന് ആദ്യമായാണ് അവൾ കോളേജിൽ വരുന്നത്, അവളുടെ കണ്ണുകൾ നിറഞ്ഞു.സുഹൃത്തുക്കൾ വരുന്നത് കണ്ടപ്പോൾ അവൾ കണ്ണുകൾ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു.എല്ലാവരും അച്ഛനെ കുറിച്ച് തന്നെയാണ് പറഞ്ഞത്, എങ്കിലും അവൾ നിയന്ത്രണം വിടാതെ എല്ലാറ്റിനും മറുപടി പറയാൻ ശ്രമിച്ചെങ്കിലും അവൾ കരഞ്ഞു പോയി.
“തനു… കരയല്ലേ എല്ലാം ശരിയാകും..”
സ്വാതി അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.സ്വാതി പിന്നെയും തുടർന്നു
“നീ വീണ്ടും പഠിക്കാൻ വരുന്നുണ്ടെന്നും ഹോസ്റ്റലിൽ ചേർന്നെന്നും കണ്ണൻ സാർ പറഞ്ഞപ്പോ..ഞാൻ ശെരിക്കും ഹാപ്പിയായി..നിന്നെ വീണ്ടും എപ്പോ കാണും എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു.”
“എനിക്ക് ഇപ്പൊ കുഴപ്പമൊന്നും ഇല്ല സ്വാതി..ഐ ആം ആൾ റൈറ്റ്..”
എന്ന് പറഞ്ഞതും ബെൽ മുഴങ്ങി.അവർ നേരെ ക്ലാസ് മുറിയിലേക്ക് നടന്നു.
സ്വാതിക്ക് മാത്രമേ തനുവും കണ്ണനും മോതിരം മാറി കല്യാണം കഴിച്ച വിവരം അറിയുകയുള്ളൂ എന്നതിനാൽ മറ്റുള്ളവർ മറ്റൊന്നും ചോദിച്ചില്ല.
പതിനൊന്നു മണി ആയപ്പോൾ ഡെയ്‌സിയമ്മയുടെ ഫോണിൽ നിന്ന് കാൾ വന്നു.ബ്രേക്ക് ടൈം ആയതുകൊണ്ട് അവൾ ഫോൺ അറ്റന്റ് ചെയ്തു.
“ഹലോ.. ഡെയ്‌സിയമ്മേ..”
“എന്നോട് മിണ്ടണ്ട നീ.. എന്താ നീ തിരിച്ചു വരാതിരുന്നേ.. ഇവിടെ നിന്ന് പഠിച്ചു എക്സാം എഴുതിയാൽ പോരെ.. അവിടെ എത്തിയതും എന്നെ മറന്നു അല്ലെ..? ”
നിങ്ങളുടെ മകന്റെ ജോലിയാണ് ഇതെല്ലാം എന്ന് എങ്ങനെ പറയും എന്നോർത്ത് കൊണ്ട്,
“ഡെയ്സിയമ്മേ… ക്ലാസ്സിൽ ഇരുന്ന് പഠിച്ചാലേ ചിലത് നന്നായി മനസ്സിലാകൂ..”
“ഒന്നും പറയണ്ട.. ഇങ്ങനെ പറയണമെന്ന് അവൻ പറഞ്ഞുകാണും..”
എന്ന് പറഞ്ഞതും അവൻ ഇടയിൽ കയറി,
“അമ്മേ എന്തിനാ അവളെ…..”
“മിണ്ടാതെ നിന്നോ നീ.. എനിക്ക് നിന്നെ പറ്റി നല്ലവണ്ണം അറിയാം. നീ അവളോട് പറഞ്ഞിട്ടുണ്ടാകും എന്നോട് ഇങ്ങനെ കള്ളം പറയാൻ..പറ തനു.. ഞാൻ പറഞ്ഞതല്ലേ സത്യം..”
“അങ്ങനെയൊന്നും അല്ലമ്മേ.. ക്ലാസ്സിൽ ഇരുന്ന് പഠിച്ചാൽ സംശയങ്ങൾ ക്ലിയറാകും.അതാണ്..”
“വേണ്ട.. നിനക്ക് എന്നോട് ഒരു സ്നേഹവുമില്ല..”
ഡെയ്സിയുടെ സ്വരം താണു.
“അയ്യോ ഡെയ്സിയമ്മേ അങ്ങനെ പറയല്ലേ.. എനിക്ക് സങ്കടാവും.. സത്യമായിട്ടും ഞാൻ അമ്മേയെ ഓർത്ത് കരയുവായിരുന്നു.ഇവിടെ എന്നെ സമാധാനിപ്പിക്കാൻ വേറെ ആരും ഇല്ല..”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
“മോളെ തനു കരയല്ലേ.. നീ വന്നതിനു ശേഷം ഞാൻ എത്ര സന്തോഷിച്ചു എന്നറിയോ..ശരി പോട്ടെ 5 മാസമല്ലേ.. പഠിപ്പ് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വരണം കേട്ടോ..”
“ഉം… ഡെയ്‌സിയമ്മേ എന്റെ ടീച്ചർ വരുന്നുണ്ട്…ഫോൺ ചെയ്യുന്നത് കണ്ടാൽ ഫോൺ പിടിച്ചു വെക്കും.. ഞാൻ പിന്നെ വിളിച്ചാൽ മതിയോ..”
“ശരി മോളെ.. നല്ലോണം പഠിക്കണം കേട്ടോ..”
ഫോൺ കട്ട് ചെയ്ത് കൊണ്ട് അവൾ ക്ലാസ്സിലേക്ക് കയറി. ഉച്ച വരെ എങ്ങനെയോ പോയി. ലഞ്ച് ബ്രേക്കിന് സ്വാതിയും തനുവും ക്യാന്റീനിൽ പോയി.
“തനു… കണ്ണൻ സാറിന്റെ വീട്ടിൽ നീ എങ്ങനാ സമയം ചിലവഴിച്ചിരുന്നത്.”
“അവിടെ ഡെയ്‌സിയമ്മയും മൊഴിയും എനിക്ക് ദിവസവും എന്തെങ്കിലും പുതുതായി ഉണ്ടാക്കി തരും. ദൈവം എനിക്ക് അച്ഛന് പകരം തന്നതാ ഡെയ്സിയമ്മയെ..എന്നെ പൊന്നു പോലെയാ നോക്കുന്നേ..മരിച്ചു പോയ അമ്മയെ കിട്ടിയ ഫീൽ ആണ് എനിക്ക്..
പിന്നെ എന്ത് മനോഹമായ സ്ഥലമാണെന്നോ അവിടം.. ഞാൻ അതും ആസ്വദിച്ച് ഇരിക്കും..”
“ഓഹ്.. ഒന്നാമതെ നീ ഒരു പ്രകൃതി പ്രാന്തിയാണ്… പിന്നെ…”
സ്വാതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അവിടെ തോട്ടത്തിലൊക്കെ പോയി.. പേരക്ക തോട്ടം, മാന്തോപ്പ്, മുന്തിരിത്തോട്ടം, പിന്നെ തെങ്ങുന്തോപ്പ്..തൂക്ക് പാലം.. നല്ല രസമായിരുന്നു..
എനിക്ക് അച്ഛന്റെ ഓർമ്മ വരാതിരിക്കാൻ എങ്ങോട്ടെങ്കിലും കൊണ്ടുപോകും….”
“ആര് കണ്ണൻ സാറോ..”
“ഉം..”
“കണ്ണൻ സാർ എന്നെ വിളിച്ചു നിന്നെ നല്ലോണം നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
അച്ഛനെ കുറിച്ചൊന്നും നിന്നോട് ചോദിച്ച് നിന്റെ മനസ്സ് വിഷമിപ്പിക്കരുതെന്നും നിന്നെ എന്നും സന്തോഷത്തോടെ ഇരുത്തണമെന്നും പറഞ്ഞു.പിന്നെ നിനക്ക് ഒരാപത്തും വരാതെ നോക്കണമെന്നും..”
“സണ്ണിക്ക് എന്നോട് അത്രയ്ക്ക് കാര്യമാ..”
അവളുടെ മുഖം നാണത്താൽ ചുവന്നു..
“എന്ത് സണ്ണിയോ.. ഹലോ മാഡം ഇപ്പൊ അങ്ങനെയൊക്കെ ആയോ.. നാണമെല്ലാം വരുന്നുണ്ടല്ലോ..? Something wrong..”
“ഒന്ന് പോ സ്വാതി… കളിയാക്കാതെ.. എനിക്ക് നാണം വരുന്നു..”
“ഹേയ് നീ എന്റെ ഫ്രണ്ട് തന്നെ അല്ലെ..ഇല്ലെങ്കിൽ പൂർണ്ണമായും സണ്ണിയുടെ ഭാര്യയായി മാറിയോ..”
“ഏയ് അങ്ങനെ മാറിയിട്ടൊന്നുമില്ല.. ഡെയ്‌സിയമ്മയ്ക്ക് ആ നാട്ടിൽ എല്ലാരേം വിളിച്ചു..ഒരു റിസെപ്ഷൻ നടത്തണമെന്ന് ഒരേ ആഗ്രഹം. സണ്ണി എന്റെ പഠിപ്പ് കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു.അച്ഛൻ മരിച്ചിട്ട് അധികം ആയില്ലല്ലോ എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും..”
“കണ്ണൻ സാർ ഗ്രേറ്റ് ആണ്..നിനക്ക് നന്നായി ചേരുന്നുണ്ട്..പിന്നെ അദ്ദേഹം എതുവരെ പഠിച്ചിട്ടുണ്ട്..”
“അറിയില്ല..”
വീണ്ടും ക്ലാസ്സ് തുടങ്ങി.കോളേജിലെ ആ ദിവസം അങ്ങനെ കടന്നുപോയി..
…(തുടരും)