കറുത്ത നഗരം: ഭാഗം 9

കറുത്ത നഗരം: ഭാഗം 9

നോവൽ

എഴുത്തുകാരി: അമൃത അജയൻ

എന്റെ ചോദ്യത്തിനു മൂന്നു പേരും ശബ്ദിച്ചില്ല …

ഇത്തവണ ഞാൻ സ്വരം അൽപ്പം കടുപ്പിച്ചു ..

” ചോദിച്ചത് കേട്ടില്ലേ … രണ്ടു മാസം മുൻപ് നിങ്ങൾ മണ്ണന്തല പോലീസ് സ്റ്റേഷനിൽ മകളെ കണാനില്ല എന്നു പറഞ്ഞു ഒരു പരാതി നൽകിയത് ഓർമയുണ്ടോ ..?

“ഉവ്വ് ……” നവ്യയുടെ അച്ഛൻ സമ്മതിച്ചു …

”അതിന്റെ ഭാഗമായി വന്നതാണ് ഞാൻ .. ”

ആരും ഒന്നും മിണ്ടിയില്ല ….

“എനിക്കറിയാം നവ്യ ഇവിടെ വന്നിരുന്നു …… കൃത്യമായി പറഞ്ഞാൽ മിനങ്ങാന്ന് രാത്രി …. അല്ലേ …? ”

ഞാൻ നവ്യയുടെ അമ്മയുടെ കണ്ണുകളിലേക്ക് ചുഴുന്നു നോക്കി ..

” ഇല്ല സാറേ … എന്റെ മോളു വന്നില്ല….. ”

നവ്യയുടെ അച്ഛൻ പറഞ്ഞു …. ആ ശബ്ദം വിറക്കുന്നുണ്ടായിരുന്നു ..

“പിന്നെയാരാ.. വന്നത് ”

വീണ്ടും നിശബ്ദത മാത്രം ……

“നിങ്ങൾ പറയാൻ തയ്യാറല്ലെങ്കിൽ പോയിട്ട് എനിക്ക് യൂണിഫോമിൽ വരേണ്ടി വരും .. ”

” പറയച്ഛാ …… നമുക്ക് എല്ലാം പറയാം …..” നിത്യ പേടിച്ചു വിതുമ്പിക്കൊണ്ട് പറഞ്ഞു ..

അച്ഛനും അമ്മയും ഞെട്ടലോടെ അവളെ നോക്കി …

അരുതെന്ന് ആ കണ്ണുകൾ അവളോട് പറയുന്നുണ്ടായിരുന്നു …

ഞാൻ നിത്യയുടെ തോളിൽ കയ്യിട്ട് എന്നിലേക്ക് ചേർത്തു നിർത്തി ….

” മോള് .. പറ ….” അവളുടെ കണ്ണുകളിലേക്ക് ശാന്തമായി നോക്കി കൊണ്ട് ഞാൻ പറഞ്ഞു …

” വേറൊരു ചേച്ചിയാ .. ഇവിടെ വന്നത് .. നവ്യ ചേച്ചീടെ കൂട്ടുകാരത്തിയാന്നാ പറഞ്ഞത് …..”

“എന്താ ആ ചേച്ചീടെ പേര് …? ”

“സൗമ്യ .. ”

“നിങ്ങൾക്ക് അവളെ നേരത്തേ പരിചയമുണ്ടോ ..?”

” ഇല്ല സാറേ ….” നവ്യയുടെ അച്ഛൻ പറഞ്ഞു ..

” പിന്നെ … നവ്യ പറഞ്ഞിട്ടുണ്ടോ ഇങ്ങനെ ഒരു ഫ്രണ്ടിനെക്കുറിച്ച് …? ”

” ഇല്ല … അവളുടെ കൂട്ടുകാരികളുടെ പേരൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുള്ളതാ ..”
നവ്യയുടെ അമ്മ പറഞ്ഞു …

“സൗമ്യ എപ്പഴാ ഇവിടെ വന്നത് ..?”

“ഇന്നലെ വെളുപ്പിന് ഒരു നാലര മണിയൊക്കെയാകും .. ”

” നിങ്ങളെ വിളിച്ചുണർത്തിയോ ..?”

” ഇല്ല … ആ സമയത്ത് ഞങ്ങൾ എഴുന്നേൽക്കും … നാലേമുക്കാൽ ആകുമ്പം ഞാൻ റബ്ബർ വെട്ടാൻ പോകും .. എണീറ്റ സമയത്താ വന്നത്..”

” ആരൊക്കെയാണ് വന്നത് …? ”

” ആ കൊച്ച് മാത്രമേ ഉണ്ടാരുന്നോളൂ ….”

” ഇന്ന് നിങ്ങൾ ടാപ്പിംഗിന് പോയില്ലേ … ?”

” പോയി … ഈ സമയം ആകുമ്പം രണ്ടിടത്ത് കഴിയും … അന്നേരം ഞാനിങ്ങ്‌ പേരും … വന്ന് ചായ കുടിച്ച് കാപ്പിയും ആയിട്ടാ പോയി ബാക്കിയും വെട്ടി പാലും എടുത്ത് പണിയൊക്കെ തീർത്തിട്ട് വരുന്നത് .. ”

” ഉം …. നവ്യയുടെ കോളേജിലേ ഗ്രൂപ്പ് ഫോട്ടോസോ മറ്റോ ഉണ്ടോ …? ”

” ഉണ്ട് … ” നിത്യ അപ്പോൾ തന്നെ മേശ വലിപ്പിൽ നിന്ന് രണ്ട് ഫോട്ടോഗ്രാഫ്സ് എടുത്ത് എന്റെ നേർക്കു നീട്ടി …

” ഈ കൂട്ടത്തിൽ സൗമ്യയുണ്ടോ …? ”

” ഇല്ല മാഡം.. ആ ചേച്ചി പോയപ്പോ തന്നെ ഞാനീ ഫോട്ടോസ് എടുത്ത് നോക്കിയാരുന്നു … ഇതിലൊന്നും ആ ചേച്ചിയില്ല … ”

” അവളെന്താ വന്നിട്ട് പറഞ്ഞത് …? ”

” ഈ ഡയറി ഇവിടെ വച്ചു …. ഇതാർക്കും കൊടുക്കരുത് … ഇത് രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞു ”

“നവ്യയെ കുറിച്ച് എന്ത് പറഞ്ഞു …..?”

പെട്ടെന്ന് നവ്യയുടെ അമ്മ പൊട്ടിക്കരഞ്ഞു ….

” പറയൂ ……”

“അമ്മ മറ്റൊന്നും ചോദിക്കരുതെന്ന് പറഞ്ഞു … വിധിയുണ്ടെങ്കിൽ ഇനിയും കാണാം …. നവ്യക്കു വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു …..”

” അവൾ ധരിച്ചിരുന്ന വേഷം ….?”

”ജീൻസും ടോപ്പുമായിരുന്നു …. ” നിത്യ പറഞ്ഞു .

” കളർ ..?”

“നീല ജീൻസും പിങ്ക് ടോപ്പുമായിരുന്നു .. ”

”കയ്യിലെന്തൊക്കെയുണ്ടായിരുന്നു..?”

” ഈ ഡയറി മാത്രമേ ഉണ്ടായിരുന്നുള്ളു .. ” നിത്യ തന്നെയാണ് മറുപടി പറഞ്ഞത് …

” അവളെങ്ങനെയാ വന്നെ..?”

”വണ്ടിയിലാ …”

”ഏതു വണ്ടി .. ”

”അതറിയില്ല … താഴെ ഒരു വണ്ടി കിടപ്പുണ്ടാരുന്നു … അതിലാ വന്നതും പോയതും … ഇരുട്ടാരുന്നോണ്ട് ഏത് വണ്ടിയാന്ന് കാണാൻ പറ്റീല .. ശബ്ദം കേട്ടു ലൈറ്റും കണ്ടു .കാറായിരുന്നെന്നാ തോന്നണേ .. ”

ഡയറിയുടെ താളുകൾ ഞാൻ മറിച്ചു …. ആദ്യ പേജൊഴിച്ച് ബാക്കിയെല്ലാം ശൂന്യമായിരുന്നു ..

” അവളെ കണ്ടാൽ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ .അല്ലേ? ”

മൂവരും തല ചലിപ്പിച്ചു …

” എന്തുകൊണ്ടാ ഈ വിവരം നിങ്ങൾ പോലീസിൽ അറിയിക്കാതിരുന്നത് …? ”

ആരും ഒന്നും മിണ്ടിയില്ല …

” ഒരാൾ പെട്ടെന്ന് കയറി വന്ന് ഞാൻ നിങ്ങളുടെ കാണാതായ മകളുടെ കൂട്ടുകാരിയാണെന്ന് പറഞ്ഞാൽ അത് അപ്പാടെ വിശ്വസിക്കുമോ …? ”

ആർക്കും ഉത്തരമില്ലായിരുന്നു ….

” പോരാത്തതിന് ഒരു ഡയറി കൂടി ഏൽപിച്ചു .. ഇത് നിങ്ങളെ കുരുക്കാനാണോ .. സഹായിക്കാനാണോ , അതോ നിങ്ങളുടെ മകളുടെ തിരോധാനത്തിൽ പങ്കുള്ളവരാണോ എന്നൊന്നും അറിയാതെ , സംശയിക്കാതെ അവൾ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്നു പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് .. ”

മൂന്നു മുഖങ്ങളിലും ചെറിയൊരു ഞെട്ടൽ പ്രകടമായി …

മേശമേൽ കിടന്ന ഒരു നോട്ട് ബുക്കിലേക്ക് എന്റെ നമ്പർ കുറിച്ചു വച്ചിട്ട് ഞാൻ പറഞ്ഞു

”ഇനി അവളിവിടെ വന്നാൽ എന്നെ അറിയിക്കണം … ”

മൂവരും ഉവ്വെന്ന് തല ചലിപ്പിച്ചു ….

“പിന്നെ ഞാനിവിടെ വന്ന വിവരം മറ്റാരും അറിയണ്ട … ”

അതിനും ഉവ്വെന്നായിരുന്നു മറുപടി …

ഇറങ്ങാൻ നേരം ഒരു ഉൾവിളി പോലെ കയ്യിലിരുന്ന ഡയറി ആ മേശപ്പുറത്തേക്ക് തന്നെ ഇട്ടു …

തിരികെയുള്ള യാത്രയിൽ തുടരന്വേഷണത്തിന്റെ ഒരു ഏകദേശ രൂപം ഞാൻ ഫ്രെയിം ചെയ്യുകയായിരുന്നു …..

* * * * * * * * * * * * * * * * * * * * * * * * *

കൃത്യം എട്ടരക്ക് തന്നെ ഞാൻ ഓഫീസിലെത്തി..

ഷാനവാസും കിരണും സജീവും ഓഫീസിലുണ്ടായിരുന്നു ….

DYSP റഹിമിനെ ഞാൻ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നു ….

ലാപ്ടോപ്പ് ഓൺ ചെയ്യുന്നതിനിടയിൽ ഞാൻ ബെല്ലടിച്ച് കോൺസ്റ്റബിളിനെ വരുത്തി …

” ഷാനവാസിനോട് വരാൻ പറയൂ ..”

സെക്കന്റുകൾക്കുള്ളിൽ ഷാനവാസ് എന്റെ മുന്നിൽ അറ്റൻഷനായി …

” ഷാനവാസിരിക്ക് …. ഒൻപതരക്കാ എലിസബത്തിന്റെയും ജയിംസിന്റെയും പോസ്റ്റ്മോർട്ടം വച്ചിരിക്കുന്നത് .. ഷാനവാസ് മെഡിക്കൽ കോളേജിലുണ്ടാകണം .. ”

” yes മാഡം .. ”

അപ്പോഴേക്ക് ഡോറിൽ നോക്ക് ചെയ്ത് അനുവാദം ചോദിച്ചു കൊണ്ട് DYSP റഹിം അകത്തേക്ക് വന്നു ….

ഞാൻ ചെയറിലേക്ക് ചൂണ്ടി ഇരിക്കാനാവശ്യപ്പെട്ടു …

” ആര്യനാട് കേസിലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഒൻപതരക്കാണ് …റഹിം അവിടെയുണ്ടാകണം … ഷാനവാസ് കൂടെ വരും .. ”

“അല്ല മാഡം ….അതിപ്പോ ആ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കേസൊന്നും ഈ സമയം വരെ രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ …? ” റഹിം ചോദിച്ചു …

” അതു ശരിയാണ് .., നാട്ടുകാര് പൗരസമിതി രൂപീകരിച്ച് കേസ് CBI ക്ക് വിടണമെന്ന് ആവശ്യപ്പെടുമ്പോൾ വൃണപ്പെടാനുള്ള നട്ടെല്ലും നാട്ടുകാരുടെ തള്ളക്കും തന്തക്കും വിളിക്കാനുള്ള നാവിന്റെ ലൈസൻസുമാണല്ലോ പോലീസ് ഡിപ്പാർട്ട്മെന്റിന് സ്വന്തമായിട്ടുള്ളത് ….?”

”മാഡം ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടല്ല …. ” വിളറിയ മുഖത്തോടെയാണ് റഹിം പറഞ്ഞതെങ്കിലും … ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു …

”പോലീസിന് സ്വമേധയാ കേസെടുക്കാനുള്ള ഒരു വകുപ്പും റഹിം അവിടെ കണ്ടിരുന്നില്ലേ …? ”

റഹിം ഒന്നും മിണ്ടാതെ തല കുനിച്ചു ….

” ആ സ്ത്രീയുടേത് കൊലപാതകമാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല ….. പിന്നെ പുരുഷന്റേത് ആത്മഹത്യയാണെന്ന് നൂറുശതമാനം ഉറപ്പിക്കാനും പറ്റില്ല … ”

ഞാൻ പറഞ്ഞു ……

”മാഡം ആ സ്ത്രീ കിടന്നിരുന്നത് അർത്ഥ നഗ്നയായിട്ടാണ്….. അടിവസ്ത്രം മാത്രമേ ആ ദേഹത്തുണ്ടായിരുന്നുള്ളു …. ”

“ഒരു പക്ഷെ ജയിംസ് അവരെ കടന്നാക്രമിച്ചിരിക്കണം … മൽപ്പിടുത്തത്തിനിടയിൽ ഉണ്ടായ പ്രകോപനത്തിൽ അയാൾ എലിസബത്തിനെ കൊന്നു ….. പക്ഷെ പിന്നീട് ഓർത്തപ്പോൾ എലിസബത്തിന്റെ മരണ വാർത്ത പുറം ലോകം അറിയുമ്പോഴുണ്ടാകുന്ന ഭൗഷ്യത്തുകൾ , പോലീസ് , കേസ് , ജയിൽ ……

അതൊക്കെ ഓർത്തപ്പോൾ ആത്മഹത്യയല്ലാതെ മറ്റൊന്നും അയാളുടെ മുന്നിലുണ്ടായിരുന്നില്ല …… ഇത്തരം കേസുകൾ നമ്മളൊരുപാട് അറ്റൻഡ് ചെയ്തിട്ടില്ലേ മാഡം ….”

“ഹ ….. എ വെൽ കുക്ക്ഡ് സ്റ്റോറി ….. പക്ഷെ ഇതിനിടയിൽ റഹിം പൂരിപ്പിക്കാൻ വിട്ടു പോയ ഒന്നു രണ്ടു കണ്ണികൾ ഉണ്ട് ….”

“ജയിംസ് എലിസബത്തിന്റെ കഴുത്തിൽ മുറിവുണ്ടാക്കിയ ആ ആയുധം എവിടെ ….?”

”പോലീസ് ഡോഗ്‌ ഡോളി മണപ്പിച്ചു പോയിരിക്കുന്നത് പിന്നാമ്പുറത്തെ തുറക്കാതെ കിടന്നിരുന്ന ഗേറ്റിലൂടെ പുറത്തിറങ്ങി അധികമാരും ഉപയോഗിക്കാത്ത ഇടവഴിയിലൂടെ മെയ്ൻ റോഡിലേക്കാണ് …..

പുറത്തു നിന്ന് ആരുടേയോ സാനിധ്യം അവിടെയുണ്ടായിരുന്നു എന്നതിന് മറ്റു തെളിവുകളൊന്നും വേണ്ടല്ലോ …..? ആ പുറത്തു നിന്നുള്ള വ്യക്തി or വ്യക്തികൾ ആരായാലും അവർ ക്രിയേറ്റ് ചെയ്ത ആ സ്റ്റോറി അതേ തന്മയത്തത്തോടെയാണ് റഹിം അവതരിപ്പിച്ചത് ……”

റഹിം സൈഡിലേക്ക് മുഖം വെട്ടിച്ച് അൽപ സമയം നോക്കിയിരുന്നു ……

പിന്നെ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു …

”ഒരു പക്ഷെ സ്ത്രീ മരിച്ചു എന്ന് ഉറപ്പായപ്പോൾ , ജയിംസ് രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിക്കാണും.

മുൻവശത്തെ ഗേറ്റിലൂടെ പോയാൽ തന്നെയാരെങ്കിലും കാണും എന്ന് ഭയന്ന് , ആയുധവുമായി പിൻവശത്തെ ഗേറ്റിലൂടെ , മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാത്ത വഴിയിലൂടെ മെയ്ൻ റോഡിൽ കടന്ന് , അവിടെ നിന്ന് ഓട്ടോയോ മറ്റോ പിടിച്ച് മറ്റെവിടെയെങ്കിലും പോയി ആയുധം മറവു ചെയ്തിട്ടുണ്ടാകും ….

പക്ഷെ അപ്പോഴും അയാളുടെ ഭയം മാറിയിട്ടുണ്ടാകില്ല …. മാത്രമല്ല കുറ്റബോധവും തോന്നിയിട്ടുണ്ടാകാം ….

മരിച്ച എലിസബത്ത് ജയിംസിനെ ഒരു മകനെ പോലെയാണ് കണ്ടിരുന്നതെന്ന് ബന്ധുവിന്റെ മൊഴിയുണ്ട് ….

ഭയവും കുറ്റബോധവും മരിക്കുന്നതാണ് നല്ലതെന്ന് തോന്നിക്കാണും ….”

ഷാനവാസ് പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി ….

ആ സാത്യത തള്ളിക്കളയാനാവില്ലെന്ന് ആ നോട്ടത്തിലുണ്ടായിരുന്നു ..

” ശരിയാണ് …… ആദ്യം സംഭവിച്ചത് എലിസബത്തിന്റെ മരണമാണെങ്കിൽ , ഈ പറഞ്ഞതിനെല്ലാം ചാൻസുണ്ട് ……

പക്ഷെ ആദ്യം സംഭവിച്ചത് ജയിംസിന്റെ മരണമാണെങ്കിലോ …? ”

റഹിമിന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു …..

ആ കണ്ണുകളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു …

“നമ്മളാ വീട്ടിലെത്തുമ്പോൾ 2.23 ആയിരുന്നു സമയം …. ” ഞാൻ ഷാനവാസിനെ നോക്കികൊണ്ട് പറഞ്ഞു….

ശരിയാണെന്ന അർത്ഥത്തിൽ ഷാനവാസ് തലയാട്ടി ….

“നമ്മൾ ബോഡി രണ്ടും പരിശോധിക്കുമ്പോൾ എലിസബത്തിന്റെ ബോഡി മരവിച്ചിട്ടില്ലായിരുന്നു ….

പക്ഷെ ജയിംസിന്റെ ബോഡി മരവിച്ചിരുന്നു ….

റിഗർ മോർട്ടിസ് ….. അതായത് മരണം സംഭവിച്ച് അഞ്ച് മണിക്കൂർ കഴിഞ്ഞിരുന്നു എന്നർത്ഥം ……

ദാറ്റ് മീൻസ് നമ്മൾ ബോഡി കണ്ട സമയം മുതൽ പിന്നിലേക്ക് നോക്കിയാൽ തന്നെ രാവിലെ 9.23 ന് മുൻപ് സംഭവിച്ചതാണ് ജയിംസിന്റെ മരണം …..

9.23 ന് മുൻപ് എപ്പോൾ , എത്ര മണിക്കൂർ മുൻപ് സംഭവിച്ചു എന്നൊക്കെ ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ കഴിയൂ ….

എലിസബത്തിനോട് രാവിലെ പത്തിനും പതിനൊന്നിനുമിടയിലുള്ള സമയത്ത് സംസാരിച്ചിരുന്നു എന്ന് അയൽവാസി ശ്രീജയുടെ മൊഴിയുണ്ട് …..

അപ്പോൾ എലിസബത്തിന്റെ മരണം സംഭവിക്കുന്നത് ഈ പതിനൊന്നിനും നമ്മൾ ബോഡി കണ്ട 2.23 നും ഇടയിലുള്ള മൂന്നര മണിക്കൂറിനിടയിലെപ്പോഴോ ആണ് …”

ഷാനവാസും DYSP റഹിമും എന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കിയിരുന്നു ……

” എല്ലാത്തിനും നമുക്ക് തിരക്കഥയുണ്ടാക്കാം ….. ഫോറൻസിക് റിപ്പോർട്ടും ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടും കൂടി വന്നോട്ടെ ”

” ശരി മാഡം ….. ഞാൻ മെഡിക്കൽ കോളേജിലേക്ക് പോകട്ടെ … ” വാച്ചിലേക്ക് നോക്കി കൊണ്ട് റഹിം പറഞ്ഞു …..

റഹിമിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഞാൻ മെല്ലെ തല ചലിപ്പിച്ചു ….. എന്തു കൊണ്ടോ റഹിമിന്റെ കണ്ണുകൾ എന്റെ കണ്ണുകൾക്ക് പിടിതന്നില്ല ….

റഹിം എഴുന്നേറ്റ് സല്യൂട്ട് ചെയ്ത് പുറത്തേക്കിറങ്ങി ……

” മാഡം ഞാനും …..” ഷാനവാസ് ചോദിച്ചു ….

” ഉം ….. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കണം …… ഞാനും കിരണും ശ്രേയയുടെ വീട്ടിലേക്ക് പോകും … ”

“OK മാഡം ….” ഷാനവാസ് സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി ….

ഞാൻ ബെല്ലടിച്ച് കിരണിനേയും സജീവിനെയും വരുത്തി …

”കിരൺ നമുക്ക് ശ്രേയയുടെ വീട്ടിലേക്ക് പോകണം ….. Mr . നന്ദകുമാർ നമ്മളെ വെയ്റ്റ് ചെയ്യുകയാണ് … ”

” ശരി … മാഡം …..”

” സജീവ് ….നെടുമങ്ങാട് റൂട്ടിലേക്ക് കയറിപ്പോയ ബൊലീറോ കണ്ടെത്തണം …. ഈ നെടുമങ്ങാട് സ്വകാര്യ സ്ഥാപനങ്ങളുടെ CCTV ക്യാമറകൾ ഉണ്ടാകും …. ദൃശ്യങ്ങൾ പരിശോധിക്കണം ….. ആ വണ്ടി നമ്പർ ഉണ്ടല്ലോ അതു വച്ചും ഒരന്വേഷണം നടത്തണം …..”

” OK മാഡം …..”

തൊപ്പി തലയിൽ ഫിറ്റ് ചെയ്ത് ഞാൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു ….. പിന്നാലെ കിരണും …..

ഇനി ലക്ഷ്യം ശ്രേയനന്ദകുമാർ …….

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 6

കറുത്ത നഗരം: ഭാഗം 7

കറുത്ത നഗരം: ഭാഗം 8

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story