ഒരു അണുവിന്റെ മൂടുപടം – ഭാഗം 1
നോവൽ
****
എഴുത്തുകാരി:
ജോസ്ന ലിസ്ബത്ത്
“ഊ”!! ജിത അവളുടെ കാല്പാദങ്ങൾ പുതപ്പിനുള്ളിയലേക്ക് വലിച്ചു. ദിവസങ്ങൾക്കു ശേഷം അവളുടെ ശരീരത്തിന് തണുപ്പ് അനുഭവപ്പെട്ടു. മനസ്സിലൊരു കുളിരും! പ്രത്യാശയുടെ ചെറു കിരണങ്ങൾ നിരാശയുടെ മൂടുപടത്തിനുള്ളിലേയ്ക്ക് അരിച്ചിറങ്ങുവാൻ തുടങ്ങി. അവൾ അലസതയിൽ നിന്ന് ശരീരം നിവർത്തി എണീക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല!
അവൾ കൈ നീട്ടി ബെഡ്‌സൈഡ് ലോക്കറിലിരുന്ന തെർമോമീറ്റർ എടുത്തു നാക്കിനടിയിൽ വച്ചു. ‘36.6’ ആ വര കണ്ടു അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ തൊണ്ടയിലെ മസിലുകൾ മുറുകി വലിയുന്നതയായി തോന്നി. എന്നാലും സന്തോഷത്തോടു കൂടി അടുത്തിരുന്ന കുപ്പിയിൽ നിന്നും ഒരു തുടം വെള്ളം കൂടി കുടിച്ച് അവൾ പുതപ്പിനുള്ളിലേയ്ക്ക് വലിഞ്ഞു. ,
ആ തളർച്ചയിലും അവന്‍റെ ആ വെളുത്തു തുടുത്ത, കള്ള ചിരിയുള്ള മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. കിരൺ, കഴിഞ്ഞ പതിനേഴു വർഷമായി താൻ അന്വേഷിക്കുന്ന മുഖം. തന്‍റെ മണ്ടത്തി മാലാഖയുടെ അമ്മയ്ക്ക് താൻ കൊടുത്ത വാക്ക്, ജൂലികൊച്ചിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള പെറ്റമ്മയുടെ പ്രതീക്ഷ വറ്റാത്ത കാത്തിരിപ്പ്, നൂറായിരം പ്രാർത്ഥനകൾ.
അതൊക്കെ ഇനി നടക്കുമോ? ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ ഈ ഭൂഗോളമാകെ പറന്നന്വേഷിക്കാമായിരുന്നു. കുറഞ്ഞ പക്ഷം ഈ ഭൂഖണ്ഡത്തിലെങ്കിലും! അങ്ങനെ ചിന്തകളുടെ ഭാരം താങ്ങാനാവാതെ ജിത വീണ്ടും ഒരു ചെറുമയക്കത്തിലേക്കു തളർന്നു വീണു.
ആ ആലസ്യത്തിലും അവളെ ഒരു ശബ്‍ദം പിന്തുടര്ന്നുണ്ടായിരുന്നു; അല്ലെങ്കിൽ അവൾ അറിയാതെ അതിനെ പിന്തുടര്ന്നുണ്ടായിരുന്നു! ‘ടിക്, ടിക് ‘ പ്രപഞ്ച സത്യങ്ങളിൽ ഒന്നിനെ ഓർമിപ്പിച്ചു കൊണ്ട് വൊൽക്‌ളോക്കിന്റെ സൂചി മുന്നോട്ടു ചലിച്ചു കൊണ്ടേയിരുന്നു, ‘ഇതും കടന്നു പോകും’.
മനസ്സിനൊപ്പം കുതിക്കാൻ അവളുടെ ശരീരത്തിന് പറ്റുന്നുണ്ടായിരുന്നില്ല. മുൻപും പലപ്പോഴും അങ്ങനെ തന്നെയായിരുന്നു.പെട്ടെന്ന് അവൾ ആ അണുവിനെ പറ്റി ആദ്യമായി കേട്ടത് എന്നാണെന്നു ഓർത്തെടുക്കാൻ ശ്രമിച്ചു. കൃത്യമായ ചിത്രങ്ങളൊന്നും തെളിഞ്ഞു വരുന്നില്ല!
“ചേച്ചി, ഞങ്ങളുടെ നാട്ടിലൊരു കൊച്ചിനെ ഐസൊലേറ്റ് ചെയ്തു” എപ്പോഴും ചിരിച്ചു നടക്കുന്ന സെലിന്റെ മുഖം മനസ്സിലേയ്ക്ക് തെളിഞ്ഞു വന്നു. രാവിലെ മുതലുള്ള തിരക്കിട്ട ജോലിയിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും ഒരു ബ്രേക്ക് എടുക്കാനാണ് കൂട്ടുകാരോടൊപ്പം ഇരിക്കാതെ മറ്റൊരു ടേബിളിൽ ലഞ്ച് കഴിക്കാൻ ഇരുന്നത്.
അവിടേയ്ക്കാണ് ആമുഖങ്ങളൊന്നുമില്ലാതെ സെലിന്റെ അറിയിപ്പ് കടന്നു വന്നത്. പെട്ടെന്ന് നെഞ്ചോന്നു പിടഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.”കഷ്ടമായി പോയല്ലോ സെലിനെ, പോസിറ്റീവാണോ?” “കൂടുതൽ വിവരങ്ങളൊന്നും അറിയില്ല ചേച്ചി” സെലിൻ ഫുഡ് കൗന്റെരിലേയ്ക്ക് നടന്നു പോയി.
“ഇപ്പോൾ അതിലും കഷ്ടമല്ലേ ഈ നാട്ടിൽ ” ജിത ആത്മഗതം ചെയ്തു.’ എങ്ങനെയും നാട്ടിൽ പോയാൽ മതി എന്നാണ് വിളിക്കുന്നവർ മിക്കവരും പറയുന്നത്. ഏതൊക്കെയോ സംഘടനകൾ നാട്ടിലേക്കു പോകാനുള്ളവരുടെ മുൻഗണനാലിസ്റ്റുകൾ ഉണ്ടാക്കുന്നതായി അവളും കേട്ടിരുന്നു! പക്ഷെ തങ്ങളൊന്നും ഇപ്പോൾ ആ ലിസ്റ്റിൽ പെടില്ല! തത്കാലം നെടുവീർപ്പെടാമെന്നു മാത്രം. അത് കൊണ്ട് ഇനി ബെഡിൽ നിന്നും എണ്ണീറ്റു പുറത്തിറങ്ങാൻ പറ്റുന്നതിനെ പറ്റി ഓർത്തു സന്തോഷിക്കാം’. വീണ്ടുമവൾ പോസിറ്റീവ് തിങ്കിങ്ങിനെ കൂട്ടുപിടിച്ചു.
ബഹിരാകാശ സഞ്ചാരികളെ പോലെ വേഷവിധാനം ചെയ്തവരുമായി പോലും സമ്പർക്കമില്ലാതെ തള്ളി നീക്കിയ ദിനരാത്രങ്ങൾ, കേൾക്കുന്നതൊക്കെയും സത്യമാണെന്നു വിശ്വസിച്ചു ആശ്വസിക്കാൻ ശ്രമിക്കുന്ന ബന്ധു മിത്രാദികൾ, കനൽകാറ്റിലെന്നപോൽ എരിഞ്ഞു കൊണ്ടേയിരുന്ന ഒരു പിടി നഷ്ടസ്വപ്‌നങ്ങൾ, ഫർണസുപോലെ ജ്വലിച്ചു കൊണ്ടേയിരുന്ന ശരീര ഭാഗങ്ങൾ, അങ്ങനെ ഒരു കറുത്ത മൂടുപടം.
സ്വന്തം അസ്തിത്വത്തിൽ നിന്ന് പോലും വേർതിരിച്ചിരുന്ന, ആ മൂടുപടത്തിന്‍റെ മറവിൽ നിന്നും ഒരു വിമോചനം; അതവൾ ആഗ്രഹിച്ചിരുന്നു, ചിറകുകളില്ലാതെ പറക്കാൻ കുതിക്കുന്ന മാലാഖ കൂട്ടത്തിലൊരാളായി !
കൂടെയുണ്ടായിരുന്ന അണു ഇപ്പോഴും കൂടെയുണ്ടാകുമോ ? അവൾക്ക് ഒരു കൗതുകം തോന്നി. പിന്നെ ആശ്ചര്യവും! ” നാട്ടിലും വീട്ടിലും ഇത് മാത്രമായി സംസാര വിഷയം. ഈ കാണാവുന്ന ലോകമെല്ലാം കാണാൻ പോലും പറ്റില്ലാത്ത ഒരു അണുവിലേയ്ക് ചുരുങ്ങിയത് പോലെ”. ആ ചെറു മയക്കത്തിലും അവൾ വാതിലിനപ്പുറത്തു നിന്നൊരു ചോദ്യം കേട്ടൂ, ”എന്തായി ജിതേ, കാര്യങ്ങൾ?”
…(തുടരും)