ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 4

നോവൽ

******

ഇനിയൊരു ജന്മംകൂടി – ഭാഗം 4

എഴുത്തുകാരി: ശിവ എസ് നായർ

“പ്രതികാരം… ” സ്വരം കടുപ്പിച്ചു കൊണ്ടു സുധി പറഞ്ഞു.

സുധീഷിന്റെ വാക്കുകൾ കേട്ട് ആവണി ഞെട്ടി തരിച്ചുപ്പോയി….

അവളുടെ കൈകൾ അയഞ്ഞു ദുർബലമായി.

“പ്രതികാരമോ…?? എന്നോട് പ്രതികാരം തോന്നാൻ മാത്രം നിങ്ങളോട് ഞാൻ എന്ത് ദ്രോഹമാ ചെയ്തത്..?? ” പൊട്ടിത്തെറിച്ചു കൊണ്ട് ആവണി ചോദിച്ചു.

സുധീഷിന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി മിന്നി.

“അത് നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. നിനക്ക് നിന്റേതായ സ്വകാര്യതകൾ ഉള്ളത് പോലെ എനിക്ക് എന്റേതായ ചില സ്വകാര്യതകളുണ്ട്… ”

“അപ്പോ മനഃപൂർവം എന്നെ ചതിച്ചാണല്ലേ നിങ്ങൾ… ”

“അതെ മനഃപൂർവം തന്നെയാ നിന്നെ ഞാൻ വിവാഹം ചെയ്തത്… ആ കാരണം നിന്നോട് പറയാൻ എനിക്ക് സൗകര്യമില്ല…. ”

സുധീഷ്‌ വേഗം എഴുന്നേറ്റു ഡോർ തുറന്നു പുറത്തേക്കു പോയി.

ഒന്നും മനസിലാകാതെ ആവണി സ്തംഭിച്ചിരുന്നു.

“ആരോടുള്ള പ്രതികാരം തീർക്കാനാ ഇയാൾ എന്നെ കരുവാക്കിയത്…. ഞാൻ എന്ത് തെറ്റ് ചെയ്തു…?? ” അവൾ സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചു.

അവൾ എഴുന്നേറ്റു പതിയെ ചെന്നു ഡോർ തുറന്നു നോക്കി.

അൽപ്പം മാറി നിന്ന് ശബ്ദം അടക്കി പിടിച്ചു ഫോണിൽ സംസാരിക്കുന്ന സുധീഷിനെ കണ്ട് അവൾ ഞെട്ടി.

“ഈ രാത്രി ഇയാൾ ആരോടാ സംസാരിക്കുന്നത്… ”

ഇരുട്ടായതിനാൽ അവന്റെ മുഖഭാവം അവൾക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ല.

“എന്തൊക്കെയോ ദുരൂഹതകൾ ഈ വിവാഹത്തിന് പിന്നിലുണ്ട്. എത്ര കഷ്ടപ്പെട്ടായാലും അത് കണ്ടെത്തണം.

ആരോടുള്ള പ്രതികാരം തീർക്കാനാണ് സുധീഷ്‌ എന്റെ കഴുത്തിൽ താലി ചാർത്തിയതെന്ന് എനിക്ക് കണ്ടെത്തണം. എന്റെ മനസാക്ഷിയോടെങ്കിലും ബോധിപ്പിക്കാൻ എനിക്ക് ഇതിനു പിന്നിലെ ദുരൂഹതകൾ കണ്ടെത്തിയേ മതിയാകൂ…. ” ആവണി മനസ്സിൽ ചില തീരുമാനങ്ങൾ കൈകൊണ്ടു കൊണ്ട് അകത്തേക്ക് പോയി.

കിടക്കയിലേക്ക് വീണതും അവൾ ഹൃദയം തുറന്നു പൊട്ടിക്കരഞ്ഞു.

അഖിലേഷിന്റെ കാര്യമോർത്തപ്പോൾ ആവണിക്ക് സങ്കടം സഹിക്കാനായില്ല.

തലയിണയിൽ മുഖം പൂഴ്ത്തി ആവണി വിങ്ങി വിങ്ങി കരഞ്ഞു.

അപ്പോഴാണ് ഡോർ തുറന്നു സുധീഷ്‌ അകത്തേക്ക് കയറി വന്നത്.

അവൻ മുറിയിൽ കയറി കതകടച്ചു അടുത്ത് വന്നു കിടക്കുന്നതവൾ അറിഞ്ഞു.

തേങ്ങലടക്കാൻ അവൾ നന്നേ പാടുപെട്ടു.

സുധീഷ്‌ ആവണിയെ പാളി നോക്കി.

അവളുടെ ശരീരം വിറ കൊള്ളുന്നത് ബെഡ്‌റൂമിലെ നേർത്ത അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു.

സുധിയുടെ ചുണ്ടിൽ ഒരു വിജയ മന്ദഹാസം മിന്നി മറഞ്ഞു.

ആവണിയപ്പോൾ ഹൃദയം പൊട്ടി കരയുകയാണെന്ന് അവനു മനസിലായി.

അവളുടെ ആ ഹൃദയവേദന ആസ്വദിച്ചു കൊണ്ടു സുധീഷ്‌ കണ്ണുകളടച്ചു.

കരഞ്ഞു തളർന്നു ആവണിയും എപ്പോഴോ ഉറങ്ങി.
*************************************
ആവണി രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ സമയം ഏറെ വൈകിയിരുന്നു.

അരികിൽ സുധീഷ്‌ സുഖമായി ഉറങ്ങുന്നത് അവൾ ഒരു നിമിഷം നോക്കി നിന്നു.

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു.

ആവണി വേഗമെഴുന്നേറ്റ് കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു.

സോഫയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു സുധീഷിന്റെ അച്ഛൻ സുധാകരൻ.

ആവണി സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടപ്പോൾ നിറഞ്ഞ ചിരിയോടെ അദ്ദേഹം ചോദിച്ചു

“ആഹാ മോൾ നേരത്തെ എഴുന്നേറ്റോ…
ക്ഷീണം ഉണ്ടേൽ കുറച്ചൂടെ കിടക്കായിരുന്നില്ലെ…”

“അയ്യോ ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയില്ലേ അച്ഛാ…ക്ഷീണം ഒന്നുമില്ല… ” അവൾ ചിരിയോടെ പറഞ്ഞു.

“കയ്യുടെ വേദന ഒക്കെ കുറവുണ്ടോ…??”

“ഇടയ്ക്ക് ഇച്ചിരി വേദനയുണ്ട്… എന്നാലും സാരമില്ല….”

അവർ സംസാരിച്ചു നിൽക്കവേയാണ് കിച്ചണിൽ നിന്നും ഗീത അവിടേക്ക് വന്നത്.

“മോൾ എണീറ്റോ…. കിടന്നോട്ടെയെന്നു വിചാരിച്ചാ വിളിക്കാതിരുന്നത്…. ”

“അത് പിന്നെ അമ്മേ രാത്രി ഉറങ്ങിയപ്പോൾ നേരം വൈകി…
അതാ ഉണരാൻ വൈകിയത്. വീട്ടിൽ ഞാൻ ആറരയാകുമ്പോൾ എണീക്കാറുണ്ട്… ” വിളറിയ ചിരിയോടെ അവൾ പറഞ്ഞു.

“സുധി എന്തായാലും എട്ടര കഴിയാതെ എണീക്കില്ല…. ഉണർന്നാൽ ബെഡ് കോഫി നിർബന്ധമാണ്…. ” ഗീത പറഞ്ഞു.

ആവണി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം എട്ടര ആകാറായിരുന്നു.

അത് ശ്രദ്ധിച്ചിട്ടെന്ന പോലെ ഗീത പറഞ്ഞു.

“മോൾ കിച്ചണിലേക്ക് ചെല്ല്…. അവിടെ കോഫി ഒക്കെ റെഡിയായിട്ടുണ്ട്… അത് കൊണ്ടു പോയി സുധിക്ക് കൊടുക്ക്… ”

“ശരിയമ്മേ…. ”

ആവണി നേരെ കിച്ചണിലേക്ക് നടന്നു.

വിവാഹം കൂടാൻ വന്ന ബന്ധുക്കളിൽ അടുത്ത ബന്ധുക്കൾ എല്ലാവരും വീട്ടിൽ തങ്ങിയിട്ടുണ്ട്.അതുകൊണ്ട് രാവിലെ തന്നെ സ്ത്രീ ജനങ്ങൾ എല്ലാവരും പ്രാതൽ ഒരുക്കാനും ഉച്ചയ്ക്കുള്ള ഊണിനു വേണ്ട ഒരുക്കങ്ങളിലായിരുന്നു കിച്ചണിൽ.

ഒരു ബഹളം തന്നെയായിരുന്നു അവിടെ.

അറച്ചറച്ചാണ് ആവണി അവിടേക്ക് ചെന്നത്.
അവളെ കണ്ടതും കിച്ചണിൽ ഒരു നിശബ്ദത പരന്നു.

എല്ലാവരുടെയും നോട്ടം ആവണിയിൽ തങ്ങി നിന്നു.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു.

അകാരണമായ ഒരു ഭയം അവളിൽ തിങ്ങി നിറഞ്ഞു.

ഇത്തിരി പ്രായം ചെന്ന സ്ത്രീകൾ അവളെ അടിമുടി നോക്കി അടുത്ത് നിന്നവരോട് പിറുപിറുത്തു.

ആവണിയെ നോക്കി അവർ അർത്ഥം വച്ചു ചിരിച്ചു.

അവൾക്ക് എന്തെന്നില്ലാത്ത ജാള്യത തോന്നി.

ഉള്ളിൽ തികട്ടി വന്ന പരിഭ്രമം മറച്ചു പിടിച്ചു കൊണ്ട് എല്ലാവരെയും നോക്കി അവൾ ചിരിച്ചു.

എന്തിനോ വേണ്ടി അവൾ കണ്ണുകൾ കൊണ്ട് ചുറ്റും പരതി.

അപ്പോഴേക്കും അവിടേക്ക് ഗീത വന്നു.

“മോളെന്താ ഇവിടെ തന്നെ നിന്നു കളഞ്ഞേ….”

ആശ്വാസത്തോടെ അവൾ ഗീതയെ നോക്കി.

“അത് പിന്നെ… അമ്മേ… ” വാക്കുകൾ കിട്ടാതെ അവൾ തപ്പി തടഞ്ഞു.

“ഇവിടെയിങ്ങനെ പേടിച്ചു നിൽക്കുകയൊന്നും വേണ്ട…. ആരും നിന്നെ വഴക്ക് പറയുമെന്ന പേടിയൊന്നും വേണ്ട…. ഇവരൊക്കെ ഇനി നിന്റെയും കൂടി ബന്ധുക്കളാ…. ”

സുധീഷിന്റെ അമ്മ ഗീത ഓരോരുത്തരെയായി അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

ശേഷം അവർ ഒരു കപ്പ്‌ കാപ്പിയെടുത്തു അവളുടെ കയ്യിൽ കൊടുത്തു.

“മോളിതു കൊണ്ട് പോയി അവനു കൊടുക്ക്… എന്നിട്ട് രണ്ടു പേരും കൂടി ഒരുമിച്ചു താഴേക്ക് വന്നാൽ മതി. അപ്പോഴേക്കും പ്രാതൽ റെഡിയാകും..”

ചിരിയോടെ ഗീത പറഞ്ഞു.

“ശരിയമ്മേ… ”

“ഗീതയ്ക്ക് മരുമോളോട് ഭയങ്കര സ്നേഹമാണല്ലോ….ഇനി നമ്മളെയൊന്നും വേണ്ട മരുമോള് മതി.”

സുധാകരന്റെ സഹോദരി ഗിരിജ പറഞ്ഞു.

അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി.

അവിടെ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ആവണിക്ക് തോന്നി.

എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആവണി സുധിക്കുള്ള കോഫിയുമായി മുകളിലേക്ക് നടന്നു.

കോഫിയുമായി അവൾ ചെല്ലുമ്പോൾ സുധീഷ്‌ ബാത്റൂമിലായിരുന്നു.

കാപ്പി കപ്പ്‌ മേശപ്പുറത്തു വച്ച ശേഷം അവൾ ഡോർ തുറന്നു ബാൽക്കണിയിലേക്ക് ഇറങ്ങി.

അവിടെ നിന്നും നോക്കിയാൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാം.

റോഡിലേക്ക് കണ്ണും നട്ട് ചിന്തകളിൽ മുഴുകി ആവണി നിന്നു.

അപ്പോഴേക്കും കുളി കഴിഞ്ഞു സുധീഷ്‌ വന്നു. മേശപ്പുറത്തിരുന്ന ചായക്കപ്പ് അവൻ കണ്ടു.

സുധീഷ്‌ കപ്പ്‌ കൈയിലെടുത്തു ചുണ്ടോടു ചേർത്ത് കൊണ്ട് ബാൽക്കണിയിലേക്ക് വന്നു.

സുധീഷ്‌ അരികിൽ വന്നതൊന്നും ആവണി അറിഞ്ഞില്ല.

അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് അഖിലേഷിന്റെ മുഖം മാത്രമായിരുന്നു.

“താനെന്താ ആവണി സ്വപ്നം കാണുകയാണോ… ” മുരടനക്കി കൊണ്ട് സുധീഷ്‌ ചോദിച്ചു.

ആവണി ഞെട്ടി പിന്തിരിഞ്ഞു.

സുധീഷ്‌ ഒഴിഞ്ഞ ചായ കപ്പ്‌ അവളുടെ നേർക്ക് നീട്ടി.

യാന്ത്രികമായി അവൾ അത് വാങ്ങി.

“എനിക്ക് ആ ഫോൺ ഒന്ന് വേണായിരുന്നു… ” മടിച്ചു മടിച്ചു ആവണി പറഞ്ഞു.

“എന്തിനാ….?? ” സുധി ചോദ്യ ഭാവത്തിൽ അവളെ നോക്കി.

“അഖിലേഷേട്ടനെ വിളിക്കാനാ…. ഇന്നലെ നടന്ന കാര്യങ്ങൾ പറയാൻ…” അൽപ്പം പേടിയോടെ അവൾ പറഞ്ഞു.

” ഉം… ” ഒന്നു നീട്ടി മൂളി കൊണ്ട് അവൻ അകത്തു പോയി ഫോൺ എടുത്തു കൊണ്ട് വന്നു അവളുടെ കയ്യിൽ കൊടുത്തു.

വിറ കൈകളോടെ ആവണി ഫോൺ വാങ്ങി.

അഖിലേഷിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവളുടെ ഉള്ളം വിറ കൊണ്ടു.

ശ്വാസം നിലച്ചു പോകും പോലെ തോന്നി അവൾക്ക്.

കഴിഞ്ഞ കുറെ ദിവസങ്ങളായി അവൾ അവനെ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഖിലേഷ് ട്രെയിനിങ്ങിൽ ആയതിനാൽ കാൾ കിട്ടുന്നുണ്ടായിരുന്നില്ല.

രണ്ടും കല്പിച്ചു ആവണി അഖിലേഷിന്റെ നമ്പരിലേക്ക് കാൾ അയച്ചു.

അഖിലേഷ് പറഞ്ഞത് പ്രകാരം ട്രെയിനിങ് പീരിയഡ് തീരേണ്ട ദിവസം കഴിഞ്ഞു.

സുധീഷ്‌ അവളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി.

ആവണി ഫോൺ ചെവിയോടു ചേർത്ത് പിടിച്ചു.

മറു തലയ്ക്കൽ റിംഗ് കേട്ടു തുടങ്ങിയപ്പോൾ അവളുടെ ഉടൽ വിറച്ചു.

ഒരു തരം മരവിപ്പ് അവളുടെ ശരീരത്തിൽ ആകമാനം പടർന്നു.

പെട്ടെന്നാണ് അഖിലേഷിന്റെ സ്വരം അവളുടെ കാതിൽ പതിഞ്ഞത്.

“ഹലോ… ”

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ആവണി തരിച്ചു നിന്നു.

“ഹലോ… ആരാണ്… ” അഖിലേഷ് വീണ്ടും ചോദിച്ചു.

“അഖിലേഷേട്ടാ… ” വിതുമ്പലോടെ ആവണി വിളിച്ചു.

അവളുടെ ശബ്ദം അഖിലേഷ് തിരിച്ചറിഞ്ഞു.

“ആവണി… നീയായിരുന്നോ….ഇതേതാ നമ്പർ…?? നിന്റെ ഫോണിൽ ഞാനിന്ന് എത്ര തവണ വിളിച്ചു…??.. ”

“ഏട്ടാ… ഏട്ടനിപ്പോ എവിടെയാ… ”

“ഞാൻ നാട്ടിലേക്കു പുറപ്പെട്ടു… നാളെ രാവിലെ എത്തും… നിന്റെ ഫോൺ എന്താ സ്വിച്ച് ഓഫ്…?? കുറെ നേരമായി ഞാൻ ട്രൈ ചെയ്യുന്നു… ”

അവനോടു എന്ത് മറുപടി പറയണമെന്നറിയാതെ ആവണി തീച്ചൂളയിലെന്ന പോലെ വെന്തുരുകി….

“ഹലോ ആവണി… കേൾക്കുന്നുണ്ടോ.. ”

“ഉം… ” അവൾ തളർച്ചയോടെ മൂളി…

“നിനക്കെന്ത് പറ്റി മോളെ… ശബ്ദം എന്താ വല്ലാതിരിക്കുന്നത്…ഇതാരുടെ നമ്പരാ… ” അവൻ ചോദിച്ചു.

“ഇതെന്റെ നമ്പരല്ല….എന്റെ ഫോൺ കൊച്ചച്ചൻ എറിഞ്ഞുടച്ചു കളഞ്ഞു… ” അത്രയും പറഞ്ഞതും ആവണി വിങ്ങി പൊട്ടി കരഞ്ഞു പോയി.

“എന്തിനാ… എന്താ ഉണ്ടായേ… നീ എന്തിനാ കരയുന്നത്…?? ” ആധിയോടെ അഖിലേഷ് ചോദിച്ചു.

“എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്… അഖിലേഷേട്ടൻ ക്ഷമയോടെ കേൾക്കണം… ” കരച്ചിൽ അടക്കി അവൾ പറഞ്ഞു.

“ഇന്നലെ… ഇന്നലെ എന്റെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞു… ഈ നമ്പർ സുധീഷിന്റെയാണ്… എന്നെ വിവാഹം കഴിച്ചത് സുധീഷാണ്… ”

“ആവണി… ” ഞെട്ടലോടെ അഖിലേഷ് വിളിച്ചു.

“സത്യമാ ഞാൻ പറഞ്ഞത്…. ഇന്നലെയായിരുന്നു എന്റെ വിവാഹം… ”

“ആവണി നീ തമാശ പറയരുത്… വെറുതെ എന്നെ ഇങ്ങനെയൊന്നും പറഞ്ഞു ടെൻഷൻ ആക്കല്ലേ മോളെ… ”

അവന്റെ ചോദ്യത്തിനവൾ മറുപടി പറയാൻ തുടങ്ങവേ സുധീഷ്‌ അവിടേക്ക് വന്നു.

ആവണി അഖിലേഷിനോട്‌ പറയുന്നതെല്ലാം മറഞ്ഞു നിന്നു കൊണ്ട് സുധീഷും കേൾക്കുന്നുണ്ടായിരുന്നു.

ഒരു നിമിഷം അവൻ പൊട്ടിക്കരയുന്ന ആവണിയെ ഒന്ന് നോക്കി.

പെട്ടെന്നവൻ അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു ചെവിയിലേക്ക് ചേർത്തു.

“ഹലോ… ”

പെട്ടന്ന് ഫോണിൽ കൂടി ഒരു പുരുഷ സ്വരം കേട്ടപ്പോൾ അഖിലേഷ് ഒന്ന് നടുങ്ങി.

“നിങ്ങൾ… നിങ്ങളാരാ… ” അഖിലേഷ് ചോദിച്ചു.

“ഞാൻ ആവണിയുടെ ഹസ്ബൻഡ് സുധീഷ്‌. തന്റെ കാര്യങ്ങളൊക്കെ പെണ്ണ് കാണാൻ ചെന്ന സമയം തന്നെ ആവണി പറഞ്ഞിരുന്നു.

ഇന്നലെയായിരുന്നു ഞങ്ങളുടെ വിവാഹം. അഖിലേഷിനെ അറിയിക്കാൻ പറ്റിയില്ല അവൾക്ക്. അതുകൊണ്ടാ ഇപ്പൊ വിളിച്ചു പറഞ്ഞത്… ”

“ഇല്ല… ഞാനിതു വിശ്വസിക്കില്ല… ” കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ അഖിലേഷ് പറഞ്ഞു.

“തെളിവ് തരാം. ഞങ്ങളുടെ വെഡിങ് ഫോട്ടോസ് വാട്സാപ്പ് ചെയ്യാം… ഇത് തന്നെയല്ലേ തന്റെ വാട്സാപ്പ് നമ്പർ… ”

സുധീഷ്‌ കൂസലന്യേ ചോദിച്ചു.

“അതെ… ” ദുർബലമായ സ്വരത്തിൽ അഖിലേഷ് പറഞ്ഞു.

“ഇപ്പൊ തന്നെ ഞാൻ ഫോട്ടോസ് അയച്ചു തരാം… പിന്നെ നാളെയാണ് റിസപ്ഷൻ വച്ചിരിക്കുന്നത്. എന്തായാലും വരണം. നാളെ നാട്ടിലെത്തുമെന്ന് ആവണി പറഞ്ഞിരുന്നു… ”

“കേട്ടതെല്ലാം സത്യമാണെങ്കിൽ ഞാൻ വരും… ”

സുധീഷ്‌ കാൾ കട്ട്‌ ചെയ്ത ശേഷം അഖിലേഷിന്റെ നമ്പർ ഫോണിൽ സേവ് ചെയ്തിട്ട് വാട്സാപ്പ് ഓപ്പൺ ആക്കി.

എല്ലാം കണ്ടു നിൽക്കാൻ മാത്രമേ ആവണിക്ക് കഴിഞ്ഞുള്ളു. തളർച്ചയോടെ അവൾ ഭിത്തിയിലേക്ക് ചാരി കണ്ണുകൾ അടച്ചു.

അവളുടെ കണ്ണുകളിൽ നിന്നും നീർ കണങ്ങൾ പൊഴിഞ്ഞു.

സുധീഷ്‌ കുറച്ചു വെഡിങ് ഫോട്ടോസും കൂടെ വിവാഹ ക്ഷണ കത്തും അഖിലേഷിന്റെ വാട്സാപ്പിലേക്ക് അയച്ചു കൊടുത്തു.

അഖിലേഷ് അത് കണ്ടുവെന്ന് അവനു മനസിലായി.

അൽപ്പ നേരം കഴിഞ്ഞപ്പോൾ സുധീഷ്‌ പ്രതീക്ഷിച്ച പോലെ തന്നെ അഖിലേഷിന്റെ കാൾ വന്നു.

ഫോൺ സ്പീക്കറിൽ ഇട്ട ശേഷം സുധി കാൾ എടുത്തു.

“ഹലോ അഖിലേഷ്… ഫോട്ടോസ് കണ്ടോ…”

“കണ്ടു…ഇപ്പൊ വിശ്വാസമായി… ”

“എന്തായാലും നാളെ റിസപ്ഷനു വരണം… ”

“വരും.. തീർച്ചയായും വരും..
ആവണിക്ക് ഒന്ന് ഫോൺ കൊടുക്കാമോ…. എനിക്കൊന്നു സംസാരിക്കണമായിരുന്നു… ” അഖിലേഷിന്റെ ഇടറിയ സ്വരം സുധീഷ്‌ കേട്ടു.

ആവണി പ്രതീക്ഷയോടെ അവന്റെ മുഖത്തേക്കും ഫോണിലേക്കും നോക്കി.

“അവൾക്ക് തന്നോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു. അതുകൊണ്ടാ അവൾ കാര്യങ്ങൾ തന്നോട് പറയാൻ ഫോൺ എന്റെ കയ്യിൽ ഏൽപ്പിച്ചത്…. ”

സുധീഷിന്റെ വാക്കുകൾ കേട്ട് ആവണി നടുങ്ങി.

“കൂടുതലൊന്നും പറയുന്നില്ല ബ്രദർ…
ഹാപ്പി മാരീഡ് ലൈഫ്… ”

അത്രയും പറഞ്ഞു അഖിലേഷ് ഫോൺ കട്ട്‌ ചെയ്തു.

“ഇനി അക്കാര്യം ഓർത്തു താൻ ടെൻഷൻ ആവണ്ട… എല്ലാം അഖിലേഷ് ഇപ്പൊ അറിഞ്ഞില്ലേ…”

അവളെ നോക്കി ചിരിച്ച ശേഷം സുധീഷ്‌ അവിടെ നിന്നും പോയി.

ഒന്നും ഉരിയാടാനാകാതെ ആവണി നിന്നു.

കാര്യങ്ങളുടെ സത്യാവസ്ഥ അറിയാനായി അഖിലേഷ് ആവണിയുടെ അമ്മയുടെ ഫോണിലേക്ക് കാൾ അയച്ചു.
*************************************
പിറ്റേ ദിവസം രാവിലെ തന്നെ സുധീഷിന്റെ വീട്ടിലേക്ക് ബന്ധുക്കൾ എത്തി തുടങ്ങി.

ആവണിയെ ഒരുക്കാനായി ഒരു ബ്യൂട്ടീഷനും വന്നിരുന്നു.

പ്രതിമ കണക്കെ അവൾ എല്ലാത്തിനും ഇരുന്നു കൊടുത്തു.

അവളുടെ മനസ്സിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു.

ഉച്ച കഴിഞ്ഞപ്പോൾ വരനെയും വധുവിനെയും കൊണ്ട് കാർ ഓഡിറ്റോറിയത്തിലേക്ക് പോയി.

പിന്നാലെ മറ്റുള്ളവരും.

നാലു മണിയോടെ റിസപ്ഷൻ ആരംഭിച്ചു.

ആവണിയുടെ കണ്ണുകൾ ഓരോ നിമിഷവും അഖിലേഷിനെ തിരഞ്ഞു.

ഒടുവിൽ അവൾ കണ്ടു. അവർക്ക് നേരെ കയ്യിൽ ഒരു ഗിഫ്റ്റുമായി നടന്നു വരുന്ന അഖിലേഷിനെ.

അവന്റെ വരവ് കണ്ടപ്പോൾ തന്നെ ആവണിയുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഇനിയൊരു ജന്മംകൂടി – ഭാഗം 4

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 2

Share this story