തനുഗാത്രി: ഭാഗം 14
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
എന്നും ഹോസ്റ്റലിൽ അലാറം വെച്ച് എഴുന്നേറ്റു കൊണ്ടിരുന്ന തനു ഇന്ന് ജനൽ പഴുത്തിലൂടെ മുഖത്തേക്ക് സൂര്യ രശ്മികൾ പതിഞ്ഞതും കണ്ണുകൾ തുറന്നു. മനോഹരമായ ആ പ്രഭാതത്തിൽ ഉണർവോടെ അവൾ എഴുന്നേറ്റിരുന്നു.
കൈകൾ നന്നായി ഉരച്ചു കഴുകി. ഇന്നലെ ഇട്ട മൈലാഞ്ചി നന്നായി ചുവന്നിട്ടുണ്ട്. അവൾ ഉത്സാഹത്തോടെ തുള്ളി ചാടിക്കൊണ്ട് ഡെയ്സിയമ്മയുടെ അടുത്തേക്ക് ഓടി.. അവളെ കണ്ടതും സണ്ണിക്ക് ചിരിയാണ് വന്നത്.
അപ്പോഴാണ് അവൾ തന്റെ വസ്ത്രത്തിലേക്ക് നോക്കുന്നത്.തന്റെ ഡ്രസ്സിൽ അവിടവിടായി മൈലാഞ്ചി കറ പതി ഞ്ഞിരിക്കുന്നു.
“എന്റെ ഷിർട്ടിൽ നിന്റെ ഒരു കൈ പത്തിയേ പതിഞ്ഞുള്ളൂ.. നിന്റെ ചുരിദാർ മുഴവൻ ചുവന്നല്ലോ പെണ്ണെ..”
കണ്ണൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് നടന്നകന്നു.അവനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവൾ ഡെയ്‌സിയമ്മയുടെ അടുത്തേക്ക് ഓടി. ഡെയ്‌സിയെ കൈയിലെ മൈലാഞ്ചി ചുവന്നത് കാണിച്ച് അവൾ പുളകിതയായി.
കുളി കഴിഞ്ഞ് വന്ന് വെള്ളപ്പവും തേങ്ങ പാലും കൂട്ടി ഒരു പിടി പിടിച്ചു.ശേഷം അവൾ നേരെ മൊഴിയുടെ വീട്ടിലേക്ക് നടന്നു.കഴിഞ്ഞ ദിവസം അവൾ ഫോണിൽ വിളിച്ചു പറഞ്ഞ നൈറ്റി അവൾക്ക് കൊടുത്തു.
“തനു… നീയും കണ്ണൻ അയ്യയെ പോലെയാണ്..”
“അതെന്താ..”
തനു ചിരിച്ചുകൊണ്ട് ചോദിച്ചു…
“അദ്ദേഹവും എന്തെങ്കിലും വാങ്ങാൻ പറഞ്ഞാൽ പൈസ മേടിക്കില്ല..”
“നീ വാങ്ങി കൊണ്ട് വരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഒരുപാട് സന്തോഷിച്ചു.
ഒരു സോഹദരിയെ പോലെ കാണുന്ന നിന്നോട് ഞാൻ എങ്ങനെ പൈസവാങ്ങും..”
തനു അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ മൊഴിയും അവളുടെ കൂടെ ഉണ്ടായിരുന്നു.
വീട്ടിൽ എത്തിയതും അവൾ അടുക്കളയിൽ ഡെയ്‌സിയെ സഹായിക്കുന്നതിൽ മുഴുകി.
“മോളെ തനു.. ഇവിടുത്തെ ജോലിയൊക്കെ ഞാൻ ചെയ്തോളാം.. നീ മൊഴിയുടെ കൂടെ പുറത്തൊക്കെ പോയി ഒന്ന് ചുറ്റി കണ്ടേച്ചും വാ..”
“ഇനിയും എവിടെ ചുറ്റി കാണാനാണ് അമ്മേ”
“അമ്മ.. തോട്ടം തോപ്പ് എല്ലാം കണ്ടു.. എന്നാൽ നമ്മുടെ വീടിന്റെ പിന്നിൽ ഉള്ള വാഴതോപ്പ് കണ്ടിട്ടില്ലല്ലോ.”
മൊഴി ഡെയ്സിയോട് പറഞ്ഞു..
“എങ്കിൽ അങ്ങോട്ട് കൂട്ടികൊണ്ട് പോ.. മൊഴി..”
“അമ്മേ.. എനിക്ക് നല്ല വിശപ്പുണ്ട്.. പിന്നെ ഈ മീൻ കറിയുടെ മണം.. വാഴത്തോപ്പിൽ വൈകിട്ട് പോകാം..”
“നിനക്ക് മീൻ ഇഷ്ടമാണോ? കണ്ണനും മീൻ വലിയ ഇഷ്ടമാ..”
ആഹ്… എങ്കിൽ എത്രയും വേഗം മീൻകറി വെക്കാൻ പഠിക്കണം.. സണ്ണിക്ക് ഇഷ്ടമുള്ള പോലെ വെക്കാൻ പഠിക്കണം.. അവൾ മനസ്സിൽ കണക്ക് കൂട്ടി.
വൈകിട്ട് നാല് മണി ആയതോടെ തനുവും മൊഴിയും വാഴത്തോപ്പ് ചുറ്റിക്കറങ്ങാൻ ഇറങ്ങി.5 ഏക്കറിൽ വിശാലമായ വാഴ തോട്ടം.
എല്ലാ വാഴകളും കുലച്ചു നിൽക്കുകയാണ്..
“മൊഴി ഇത് എന്ത് പഴമാ..”
“ചെങ്കദളി പഴം..”
തനു പറഞ്ഞുകൊണ്ട് കുലയിൽ നിന്നും ഒരു പഴം ഉരിഞ്ഞെടുത്ത് തനുവിന് കൊടുത്തു..
തനു അതിന്റെ തൊലി ഉരിഞ്ഞു കൊണ്ട് കഴിച്ചതും ചവർപ്പ് കൊണ്ട് തുപ്പി കളഞ്ഞു..
“രണ്ടു ദിവസംകൂടി കഴിഞ്ഞാൽ പഴുക്കും..”
മൊഴി ചിരിച്ചുകൊണ്ട് പറഞ്ഞു..തനു അവളെ നോക്കി കണ്ണുരുട്ടി.
അവർ പിന്നെയും മുന്നോട്ട് നടന്നു. തണുത്ത കാറ്റേറ്റ് തനുവും മൊഴിയും ചിരികളികൾ പറഞ്ഞ് നടന്നു.. പെട്ടന്ന് തനു നിന്നു, ശേഷം തിരിഞ്ഞു നോക്കി..
“മൊഴി ഇപ്പൊ നമ്മൾ വന്ന വഴി ഏതാ..? ”
മൊഴി സൂര്യനെ നോക്കി വഴി പറഞ്ഞു കൊടുത്തു..
“ആഹ് സൂര്യനെ നോക്കിയാൽ മനസ്സിലാവുമല്ലേ…”
തനു ചിരിച്ചു.ശേഷം,
“നമുക്ക് ഇനി തിരിച്ചു പോകാം മൊഴി..”
“എന്താ മതിയായോ..? ”
“ഏയ്.. ഇല്ല.. ”
“ഉം കുറച്ചുകൂടി പോയിട്ട് നമുക്ക് തിരിച്ചു പോകാം..”
“ഉം..”
തനു തലയാട്ടി..
കുറച്ചുകൂടി മുന്നോട്ട് പോയതും റോഡ് കണ്ട് തുടങ്ങി.അപ്പോഴേക്കും മൊഴിയുടെ ഭർത്താവ് മുത്തു സൈക്കിളിൽ അവിടെയെത്തി..
“ആഹ് മൊഴി.. ഞാൻ നിന്നെ കൊണ്ടുപോവാൻ അങ്ങോട്ട് വരികയായിരുന്നു.. പോകാം..”
മൊഴി തനുവിനെ നോക്കി.
“എങ്കിൽ നീ പൊയ്ക്കോ മൊഴി..”
“നിനക്ക് വഴി അറിയോ..? ”
“ഉം..”
“ഇനി വഴി തെറ്റിയാലും പേടിക്കണ്ട കേട്ടോ..നേരെ നടന്നാൽ മതി..”
മൊഴി പറഞ്ഞുകൊണ്ട് മുത്തുവിന്റെ കൂടെ സൈക്കിളിൽ പോകുന്നത് തനു പുഞ്ചിരിയോടെ നോക്കി നിന്നു. ശേഷം അവൾ തിരിച്ചു നടന്നു..
പെട്ടന്നാണ് ഒരു കുരങ്ങ് പഴം ഉരിച്ചു തിന്നുന്നത് കണ്ട് അവൾ നിന്നത്.
“നീ എന്റെ സണ്ണിക്കുട്ടന്റെ തോപ്പിൽ നിന്ന് പഴം കട്ട് തിന്നുന്നോ..? ”
കൈയ്യിൽ കിട്ടിയ ഒരു ചെറിയ കല്ല് അവൾ ആ കുരങ്ങന് നേരെ വലിച്ചെറിഞ്ഞു. ഏറുകൊണ്ട് കുരങ്ങൻ പേടിച്ച് അപ്പുറത്തെ വാഴയിലേക്ക് ചാടി.. തനു കൈകൊട്ടി ചിരിച്ചു..
“ഉം.. പേടി ഉണ്ടല്ലേ..”
അവൾ പറഞ്ഞു തീരും മുൻപ് ആ കുരങ്ങ് അവളെ നോക്കി ചീറി. അവൾ പേടിച്ചു പിന്നോട്ട് നീങ്ങി.
“ങേ.. എന്നെ പേടിപ്പിക്കുന്നോ..? ”
ഒരു കല്ല് കൂടി എറിയാൻ തുടങ്ങിയതും അത് അവൾക്ക് നേരെ പാഞ്ഞടുത്തു. അത് കണ്ട് അവൾ പേടിച്ചു ഓടാൻ തുടങ്ങി. അത് ഓരോ വാഴയിലും ചാടി അവളെ പിന്തുടർന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കുരങ്ങ് അവളെ നോക്കി ഇളിച്ചു കാട്ടി. അവിടെ നിന്നും ചാടി ചാടി പോയി.. അവൾ സമാധാനിച്ചെങ്കിലും വഴി തെറ്റി.
അവൾ സൂര്യനെ നോക്കി. സൂര്യനെ കാണാനില്ല.. മാനം ഇരുണ്ട് തുടങ്ങിയിരുന്നു..അവളുടെ ഹൃദയം പേടികൊണ്ട് പതിവിലും വേഗത്തിൽ ഇടിച്ചു.
അവൾ കരഞ്ഞുകൊണ്ട് സണ്ണി… സണ്ണി.. എന്ന് വിളിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടി. പെട്ടെന്ന് അവൾ ആരുടെയോ മാറിൽ പോയി ഇടിച്ചു നിന്നു..
“സ….ണ്ണി…”
അവന്റെ മുഖം കണ്ടതും വിളിച്ചുകൊണ്ട് അവൾ താഴേക്ക് കുഴഞ്ഞുവീണു….
“ശ്രീ… ശ്രീ…”
അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു.അവൾ ഉണർന്നില്ല..
അവൻ അവളെ വാരിയെടുത്ത് വീട്ടിലേക്ക് നടന്നു. തനുവിനെ എടുത്തു വരുന്നത് കണ്ടപ്പോൾ ഡെയ്‌സി വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു..
“എന്ത് പറ്റി.. എന്റെ കുട്ടിക്ക്..”
“അറിയില്ല.. ഓടി വന്നിട്ട് ഒറ്റ വീഴ്ചയായിരുന്നു.. അമ്മ ഡോക്ടറെ വിളിക്ക്..”
എന്ന് പറഞ്ഞ് അവൻ അവളെ മുറിയിലേക്ക് കൊണ്ട് പോയി.ഡെയ്‌സി ഡോക്ടറെ വിളിക്കാൻ ഫോൺ എടുത്തു.
അവളെ കിടക്കയിലേക്ക് കിടത്തിയതും അവൾ അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട്.. സണ്ണി… സണ്ണി… എന്ന് പറയുന്നുണ്ടായിരുന്നു.
അവൻ അവളുടെ കൈകൾ മെല്ലെ വിടുവിച്ചു.അവളുടെ നെറ്റിയിലെ വിയർപ്പ് കണങ്ങങ്ങൾ തുടച്ചുകൊണ്ട്. അവൻ ഫാൻ ഓണ് ചെയ്തു.അവന്റെ ഹൃദയം നിർത്താതെ തുടിച്ചുകൊണ്ടിരുന്നു.
“ശ്രീക്കുട്ടി…”
അവൻ അവളുടെ കൈകൾ പിടിച്ചുകൊണ്ട് അവളുടെ അടുത്ത് ഇരുന്നു.. അവന്റെ മുഖത്ത് പതിവില്ലാതെ ഭയം നിഴലിക്കുന്നുണ്ടായിരുന്നു.. കാരണം അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവന് താങ്ങാൻ കഴിയില്ലല്ലോ.ഡെയ്‌സി തനുവിനെ ഒന്ന് കാണാമല്ലോ എന്നോർത്ത് തണുവിന്റെ മുറിയിലേക്ക് കടന്നതും കണ്ണൻ അവളുടെ അടുത്തിരിക്കുന്നത് കണ്ട് മിഴി നിറച്ചു. വേണ്ട ഇനി താൻ കൂടി അവിടെ നിന്ന് അവന് കൂടുതൽ വിഷമമാകണ്ട എന്ന് കരുതി തിരിച്ചു ഡോക്ടറെയും കാത്ത് വാതിൽക്കൽ കാത്തിരുന്നു.
വൈകാതെ തന്നെ ഡോക്ടർ എത്തി..
“ഡോക്ടർ… എന്റെ ശ്രീ..”
ഡോക്ടറെ കണ്ടതും അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു..
“പേടിക്കണ്ട കാര്യമൊന്നുമില്ല… കുട്ടി നന്നായി പേടിച്ചിട്ടുണ്ട്.. അതിന്റെ മയക്കമാണ്… ഞാനൊരു ഇൻജെക്ഷൻ കൊടുക്കാം… പിന്നെ.. ഇന്നിനി ശല്യം ചെയ്യണ്ട ഉറങ്ങിക്കോട്ടെ..”
തനുവിന് ഒരു ഇൻജെക്ഷൻ കൊടുത്തുകൊണ്ട് ഡോക്ടർ മടങ്ങി. സമയം നീങ്ങികൊണ്ടേ ഇരുന്നു. അവൻ അവളുടെ അരികിൽ തന്നെ ഇരുന്ന് അവളെ നോക്കികൊണ്ടിരുന്നു.
“കണ്ണാ.. വന്ന് കഴിക്കടാ ”
“എനിക്ക് വേണ്ടമ്മേ… വിശക്കുന്നില്ല..”
“അവൾക്ക് ഒന്നുമില്ലടാ.. നീ വാ… കുറച്ചെങ്കിലും കഴിച്ചിട്ട് കിടക്ക്..”
താൻ കഴിച്ചില്ലെങ്കിൽ അമ്മയും കഴിക്കില്ല എന്നോർത്തപ്പോൾ പേരിന് കഴിച്ചെന്നു വരുത്തി.
ഉറക്കം വരാതെ തനുവിനെ ഓർത്ത് കിടന്ന അവനെ കൂടുതൽ വിഷമിപ്പിക്കാൻ എന്ന വണ്ണം അവന്റെ ഫോൺ ശബ്‌ദിച്ചു.
“ഹലോ.. sp സാർ..ഞാനാണ്.. നിങ്ങൾ എന്റെ വഴിയിൽ നിന്നും മാറാൻ തയ്യാറല്ല എന്ന് തോന്നുന്നു.ആ കൽക്കട്ടക്കാരിയെ ഒരു മാസം എവിടെയോ ഒളിപ്പിച്ചു വച്ചു അല്ലെ..ഇപ്പൊ വീണ്ടും തിരിച്ചു വീട്ടിൽ കൊണ്ട് വന്നിട്ടുണ്ട് എന്ന് തോന്നുന്നു.. മറ്റന്നാൾ അവളോട് ഒന്ന് ശ്രദ്ധിച്ചോളാൻ പറഞ്ഞേക്ക്.. ഞാനവളെ പൊക്കും…”
അയാൾ ചിരിച്ചു..
“കൊള്ളാം… നിനക്ക് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ നീ ചെയ്യ്.. അവളെ തൊടാൻ ധൈര്യമുണ്ടോ നിനക്ക്..”
അവന്റെ ദേഷ്യത്തോടെയുള്ള മറുപടി കേട്ട് അയാൾ ഫോൺ കട്ട് ചെയ്യ്തു..
“ഈ ഭീഷിണിയൊന്നും അവനെ ഭയപ്പെടുത്തുമെന്ന് തോന്നുന്നില്ല.. നമുക്ക് അവളെ അങ്ങ് പൊക്കിയാലോ..”
അയാൾ തന്റെ അടുത്തിരുന്ന ആളെ നോക്കികൊണ്ട് പറഞ്ഞു.
“സാറിന്.. അവനെ കുറിച്ച് വ്യക്തമായി അറിയാവുന്നതല്ലേ. ധൈര്യം അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതാണ് അവൻ ഇത്രയും പറഞ്ഞിട്ടും പേടിക്കാത്തത്. അവൻ അടുത്തുള്ളപ്പോൾ അവളെ ഒന്ന് തൊടാൻ പോലും നമുക്ക് കഴിയില്ല.”
“പിന്നെ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്.നാല് മാസത്തിനുള്ളിൽ എനിക്ക് ഇതിന് ഒരു അവസാനം കുറിച്ചേ മതിയാകൂ.. ”
“സാർ വിഷമിക്കാതിരിക്ക്.. നമുക്കാലോചിക്കാം.. വേറെ വഴിയില്ലെങ്കിൽ നമുക്ക് ഈ റിസ്ക് എടുക്കാം.”
അയാൾ ചിന്തയിൽ മുഴുകി.
ഇവിടെ,
‘ഇതവന്റെ വെറും ഭീഷണി മാത്രമാണ്.പക്ഷെ ഇതിൽ എന്റെ ജീവനും ഉൾപ്പെട്ടിട്ടുണ്ട് തുടങ്ങി. തനു ഇപ്പോൾ എന്റെ ജീവനേക്കാൾ പ്രധാനപെട്ടതാണ്.
വെറുതെ റിസ്ക് എടുക്കണ്ട, അവളെ തിരിച്ച് എറണാകുളത്തേക്ക് എത്തിക്കണം.അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ..”
കണ്ണൻ ഓർത്തുകൊണ്ട് കണ്ണുകളടച്ചു.
…തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…