തനുഗാത്രി: ഭാഗം 15
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
കഴിഞ്ഞ രണ്ട് ദിവസങ്ങൾ എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞത്.എന്നാൽ ഇപ്പോൾ, ശ്രീക്കുട്ടി നീ എന്നെ വിട്ട് അകന്നു കഴിയുന്നതാണ് നല്ലത്.
പിറ്റേന്ന് രാവിലെയാണ് മയക്കത്തിന്റെ ആലസ്യത്തിൽ നിന്നും തനു കണ്ണു തുറന്നത്. താൻ ഇപ്പോൾ എവിടെയാണ്, തന്റെ മുറിയാലാണെന്ന് അറിഞ്ഞപ്പോൾ അവൾ ആശ്വസിച്ചു. കട്ടിലിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചതും അവൾ വേദനയോടെ അലറിക്കരഞ്ഞു. കണംകാലിൽ നീര് വെച്ചിട്ടുണ്ട്.
“എന്ത് പറ്റി മോളെ.. ”
അവളുടെ കരച്ചിൽ കേട്ടതും ഡെയ്സി ഒരു വിധത്തിൽ ഞൊണ്ടി ഞൊണ്ടി അവളുടെ അരികിലേക്ക് ഓടിയെത്തി.
“കാൽ വേദനിക്കുന്നമ്മേ.. ”
അവൾ കാലിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“വീണപ്പോൾ ഉളുക്കിയിട്ടുണ്ടാകും… ഡോക്ർ മരുന്ന് തന്നിട്ടുണ്ട്.. നീ അത് കഴിച്ച് റെസ്റ്റ് എടുക്ക്.. ”
“ഡെയ്സിയമ്മേ ഞാൻ എങ്ങനെ ഇവിടെ വന്ന് കിടന്നു.. ”
അവൾ സംശയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
“ആഹ്. അപ്പൊ കണ്ണൻ എടുത്തോണ്ട് വന്നതൊന്നും മോൾക്ക് ഓർമയില്ലേ.. ”
അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
ഓരോ തവണ അവൻ തന്നെ എടുത്തുകൊണ്ടുവന്ന് കട്ടിലിൽ കിടത്തുമ്പോഴും തനിക്ക് ബോധമില്ലായിരുന്നു എന്നോർത്തപ്പോൾ അവൾക്ക് അവളോട് തന്നെ ദേഷ്യം വന്നു.
“മോളെ തനു.. മോള് പോയി പല്ല് തേച്ച് വാ.. ഞാൻ കഴിക്കാൻ എന്തെങ്കിലും കൊണ്ട് വരാം. ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ലല്ലോ.. ”
“ഉം… ശരിയമ്മേ.. ”
തനു ഞൊണ്ടികൊണ്ട് ബാത്റൂമിലേക്ക് നടന്നു. ബ്രഷ് ചെയ്ത് കഴിഞ്ഞ് ഹാളിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവനെയാണ്. ഇനി ചിലപ്പോൾ തോട്ടത്തിലേക്ക് പോയി കാണുമോ? അവൾ സ്വയം മനസ്സിലാശ്വസിച്ചു.
“കണ്ണാ… വാ.. വന്ന് ഭക്ഷണം കഴിക്ക്.. ”
ഡെയ്സിയുടെ ശബ്ദം കേട്ടതും അവൾ മുകളിലേക്കുള്ള ഗോവണിപടികളിലേക്ക് നോക്കി. അവനെ കണ്ടതും അവളുടെ മുഖം പ്രണയത്താൽ ചുവന്നു തുടുത്തു. അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കസേരയിലേക്ക് വന്നിരുന്നു.
ഇന്നെന്താ ഇത്ര ഗൗരവം. ഒന്ന് നോക്കുന്നു പോലും ഇല്ലല്ലോ. ഇന്നലെ തന്റെ ചെവിക്ക് പിടിച്ച് കുസൃതിയോടെ സംസാരിച്ചവൻ ഇന്ന് തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ ഭക്ഷണത്തിൽ മാത്രം മുഴികിയിരിക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖം വാടി.
“തനു… ഞാൻ നിന്നെ ഇവിടെ തിരിച്ചുകൊണ്ട് വിട്ടിട്ട് പോയാൽ മതിയായിരുന്നു.. ഞാൻ കാരണമല്ലേ ഇപ്പോൾ നിന്റെ കാല്… ”
മൊഴി വിഷമത്തോടെ പറഞ്ഞു.
“അതൊന്നും സാരമില്ല മൊഴി. ഇതെല്ലാം ഒരു കുരങ്ങ് കാരണമാ.. അവിടെ ഒരു കുരങ്ങ് പഴം പറിച്ച് കഴിക്കുവായിരുന്നു.. ഞാൻ അതിനെ കല്ലെറിഞ്ഞു ഓടിച്ചു… പക്ഷെ അതെന്നെ കടിക്കാൻ വന്നപ്പോ ഞാൻ പേടിച്ചു പോയി. ”
“നീ എന്തിനാ തനു അതിനെ എറിയാൻ പോയെ.. അത് ഒന്നോ രണ്ടോ പഴം തിന്നിട്ട് അതിന്റെ പാട്ടിന് പോകില്ലേ.. ”
“മൊഴി നിർത്ത്.. ജോലിക്ക് വന്നാൽ അത് ചെയ്യണം ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചോദിക്കാൻ നിക്കണ്ട.. നീ അമ്മയോട് രണ്ട് ദോശ കൂടി കൊണ്ട് വരാൻ പറ.. ”
അവന്റെ ശബ്ദം ആ വീട്ടിനുള്ളിൽ പ്രതിധ്വനിച്ചു…അവന്റെ ശബ്ദം കേട്ട് തനു മാത്രമല്ല മൊഴിയും അടുക്കളയിൽ നിന്നിരുന്ന ഡെയ്സിയും ഒരുപോലെ ഞെട്ടി. മൊഴിയുടെ കണ്ണുകൾ ഈറനണിഞ്ഞു..
“കണ്ണാ… എന്താടാ.. എന്തിനാ അവളെ വഴക്ക് പറയുന്നത്.. തനൂന് എങ്ങനെ ഉണ്ടെന്ന് അന്വേഷിക്കാതെ.. നീ എന്തിനാ മൊഴിയുടെ മേൽ തട്ടി കേറുന്നത്.. ”
“എന്റെ വാക്ക് കേൾക്കാൻ ഇവിടെ ആർക്കും സമയമില്ലല്ലോ..? പറയാതെ വന്നത് ഞാൻ പോട്ടെന്നു വെച്ചു… എവിടെങ്കിലും അടങ്ങി ഇരുന്നൂടെ.. സ്വയം വരുത്തി വെച്ചതല്ലേ… അതിനിക്കറിയേണ്ട കാര്യമില്ല.. ”
അവൻ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി.
“മൊഴി… നിനക്ക് വിഷമായോ.. ”
“സാരില്ലമ്മേ.. അയ്യാ ഏതോ ടെൻഷനിൽ പറഞ്ഞതാവും.. ”
മൊഴി കണ്ണുകൾ തുടച്ച് അടുക്കളയിലേക്ക് നടന്നു..
“മോളെ തനു.. നീ ഇതൊന്നും കേട്ട് പേടിക്കണ്ടട്ടോ.. നീ പറഞ്ഞത് പോലെ അവന് കുറച്ചു കൊഴുപ്പ് കൂടുതലാ.. നമുക്ക് ശരിയാക്കാം.. ”
ഡെയ്സി അവളെ ആശ്വസിപ്പിച്ച്കൊണ്ട് തലയിൽ തലോടികൊണ്ടിരുന്നെങ്കിലും തനു ഏങ്ങി കരഞ്ഞുകൊണ്ടിരുന്നു..
“ഡെയ്സിയമ്മേ… പറയാതെ വന്നത് എന്റെ തെറ്റാ… പക്ഷെ അത് നിങ്ങളെ എല്ലാവരേം കാണാൻ കൊതിയായത് കൊണ്ടാണ്.. അത് അങ്ങേർക്ക് ഇഷ്ടമായില്ലെന്ന് തോന്നുന്നു.
“അങ്ങനെ ഒന്നും ഇല്ലടാ തനു.. നിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല.. മോളാദ്യം ഭക്ഷണം കഴിക്ക്… ”
“എനിക്ക് വേണ്ട.. മതി.. ”
“മതിയെങ്കിൽ മതി… ദാ ഈ ഗുളിക കഴിക്ക്.. എന്നിട്ട് കുറച്ചു നേരം പോയി കിടക്ക്.. നീര് വറ്റാൻ ഒരു ഓയിന്മെന്റ് തന്നിട്ടുണ്ട്.. ഞാൻ പുരട്ടി തരാം.. ”
ഡെയ്സി കൊടുത്ത ഗുളിക കഴിച്ചു അവൾ മുറിയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞതും ഡെയ്സി അവളുടെ കാലിൽ മരുന്ന് പുരട്ടി. മരുന്നിന്റെ ശക്തികൊണ്ടാവും വേദനയ്ക്ക് അല്പം ശമനം വന്നു. പിന്നെ അവൾ ഡെയ്സിയുടെ കൂടെ തന്നെ നടന്നു.
മൊഴി കണ്ണന്റെ മുറി വൃത്തിയാക്കാൻ പോകുന്നതിന് മുൻപ് തന്നെ തനു അത് ഭംഗിയായി ചെയ്തു.
മുറിയിൽ അലോങ്കോലമായി കിടന്നിരുന്ന തുണികളും പുസ്തകങ്ങളും അവൾ അടുക്കി വെച്ചു. സ്ഥാനം മാറികിടന്നിരുന്ന സാധനങ്ങൾ അതാത് സ്ഥാനത്ത് വെച്ചുകൊണ്ട് ‘ഇപ്പോഴാണ് ഇതൊരു മുറിയായത്’ എന്ന് പറഞ്ഞ് തിരിഞ്ഞതും ‘എന്റെ റൂമിൽ നിനക്കെന്താടി കാര്യം’ എന്ന ഭാവത്തിൽ ചുവരിൽ തൂങ്ങിയാടുന്ന അവന്റെ ഫോട്ടോയിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞത്. “ഹും… ചിരിക്കുന്നത് കണ്ടില്ലേ.. ഇതുപോലെ എന്നോടും ചിരിച്ചു സംസാരിച്ചാലെന്താടാ.. എന്റെ സണ്ണികുട്ടാ..” അവൾ ആ ഫോട്ടോ എടുത്ത് നാണത്തോടെ പറഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി. അത് തന്റെ ഹാൻഡ് ബാഗിൽ ഭദ്രമായി എടുത്ത് വച്ചു..
തിരിച്ചു വന്ന കണ്ണൻ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് പോയി കട്ടിലിൽ ഇരുന്നു. ശ്രീക്കുട്ടി… എന്തിനാണ് എന്നെ ഒരു കോളേജ് കുമാരനെ പോലെ പ്രണയപരവശനാക്കുന്നത്..പൈങ്കിളി കാമുകന്മാരെ പോലെ എപ്പോഴും നിനക്ക് മെസ്സേജ് അയച്ച് സ്വയം മറക്കുന്നു.. ഇനി അങ്ങനെ പാടില്ല.. നിന്നോട് കുറച്ചു അകൽച്ച കാണിച്ചേ പറ്റു… കുറച്ചു നാളത്തേക്ക് ഈ ഹൃദയം കല്ലാക്കിയെ മതിയാവൂ.. എന്ന് തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൻ താഴേക്ക് നടന്നു. കണ്ണൻ തന്നോട് ഓരോ സമയവും ഓരോ വിധത്തിലാണ് സംസാരിക്കുന്നത്. അവൻ ദേഷ്യത്തോടെ സംസാരിച്ചാലും തനിക്ക് അവനോടുള്ള ഇഷ്ടം കൂടകയല്ലാതെ കുറയുന്നില്ല..
അവൾ മനസിൽ ചിന്തിച്ചിരിക്കുമ്പോഴാണ് അവൻ മുറിയിലേക്ക് കയറി വന്നത്..
“റെഡി ആയിക്കോ.. ഇപ്പോ ഈ നിമിഷം നീ ഇവിടെ നിന്നും പോകുകയാണ്.. ഇതാ ഫ്ലൈറ്റ് ടിക്കറ്റ്..”
അവൻ ഫ്ലൈറ്റ് ടിക്കറ്റ് അവൾക്ക് നേരെ നീട്ടി..
“മറ്റന്നാൾ വരെ ലീവുണ്ട്.. അപ്പൊ പോയാൽ പോരെ..? ”
“അത് തന്നെ… എന്തിനാ ഇന്ന് തന്നെ പോകുന്നെ..”
ഡെയ്സി അവളെ അനുകൂലിച്ചു..
“മതി.. ചുറ്റി കറങ്ങിയത്.. അവളോട് പഠിക്കാനുള്ള വഴി നോക്കാൻ പറ അമ്മേ.. ഇവിടെ നിന്നാൽ.. പഠിപ്പ് നടക്കില്ല..”
“സണ്ണി വരുന്നില്ലേ..”
“ഇല്ല.. നീ മാത്രമാണ് പോകുന്നത്..”
“ഒറ്റയ്ക്കോ…അതും ഫ്ലൈറ്റിൽ..”
“വന്നപ്പോ ഒറ്റയ്ക്കല്ലേ വന്നേ.. ഒറ്റയ്ക്ക് തന്നെ പോയ മതി..”
പിന്നെ അവളൊന്നും മിണ്ടിയില്ല..
അവന്റെ വാശിക്ക് മുന്നിൽ ഡെയ്സിക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല..
തനു ഹോസ്റ്റലിലേക്ക് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഡെയ്സി വിളിച്ചു കാര്യങ്ങൾ അന്വേഷിക്കും എന്നല്ലാതെ കണ്ണൻ ഒരിക്കൽ പോലും അവളെ വിളിച്ചില്ല. എന്തിന് ഒരു മെസ്സേജ് പോലും അയച്ചില്ല..
എന്നാൽ തനുവിന് അറിയില്ലല്ലോ സ്വാതിയോടും ഹോസ്റ്റൽ വാർഡൻ ശ്രീദേവിയോടും അവൻ എന്നും വിളിച്ച് അവളുടെ കാര്യങ്ങൾ തിരക്കുന്ന കാര്യം. സ്വതിയോട് പ്രേത്യേകം പറഞ്ഞിട്ടുമുണ്ട് അതൊന്നും തനു അറിയരുതെന്നും പഠിപ്പ് കഴിയുന്നത് വരെ താൻ അവൾക്ക് ഒരു ശല്യമാകരുതെന്നും.
രണ്ടാം മാസം കഴിഞ്ഞതും മന്ത്ലി ടെസ്റ്റ് പേപ്പറിൽ അവളായിരുന്നു ക്ലാസ്സിൽ ഫസ്റ്റ്.
അത് മാത്രം അവൾ അവന് മെസ്സേജ് അയച്ച് അറിയിച്ചു. അതിന് അവൻ ഗുഡ് എന്ന് മറുപടിയും നൽകി.
അവൻ വിളിക്കുമെന്ന് വിശ്വസിച്ചു കാത്തിരുന്നതല്ലാതെ, അവൻ ഒന്ന് വിളിക്കുക പോലും ചെയ്തില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കഴിഞ്ഞ തവണത്തെ പോലെ ശനിയും ഞായറും കൂട്ടി അഞ്ച് ദിവസം ലീവായിരുന്നു. നാട്ടിലേക്ക് പോയാലോ? ഇല്ലേൽ അവനെ വിളിച്ചു ചോദിച്ചാലോ..? എന്നൊക്കെ ചിന്തിച്ച് കോളേജ് വരാന്തയിലൂടെ നടക്കുകയായിരുന്നു തനു.
“തനു… തനു..”
വിവേക് ഓടി കിതച്ചുകൊണ്ട് അവളുടെ അരികിലേക്ക് വന്നു.
“എന്താ വിവേക്…? ”
“എനിക്ക്… എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..”
“ഉം.. പറഞ്ഞോ..”
“കുറെ നാളായി പറയണം എന്ന് കരുതി നടക്കുന്നു.. അന്ന് കൊടൈക്കനാലിൽ വെച്ച് പറയണം എന്ന് കരുതി നിന്നതാ..അപ്പഴാ നിന്റെ അച്ഛൻ മരിച്ചതും.. പിന്നെ നീ തിരിച്ചു കോളേജിൽ വരുമോ എന്ന് കാത്തിരിക്കുവായിരുന്നു.. വന്ന അന്ന് തന്നെ പറയേണ്ടന്ന് കരുതി..”
“എന്താ പറയാനുള്ളത്..”
അവന്റെ നിൽപ്പും ഭാവവും കണ്ടതും അവളൊന്നു ഭയന്നു..
“I love you..”
വിവേകിന്റെ വാക്കുകൾ ഒരു ഞെട്ടലോടെ കേട്ട് നിന്ന അവൾ,
“ശ്രീ….”
കണ്ണന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അവളുടെ ഞെട്ടൽ ഇരട്ടിയായി.
വിവേക് പറഞ്ഞത് അവൻ കേട്ടിട്ടുണ്ടാകുമോ എന്നറിയാൻ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കിയെങ്കിലും അതിൽ എന്തൊക്കെയോ മറഞ്ഞു കിടക്കുന്നത് കൊണ്ട് അവൾക്ക് ഒന്നും മനസ്സിലായില്ല..
തുടരും…
ഒരു തമാശ പോലെ എഴുതി തുടങ്ങിയ ഈ കഥയ്ക്ക് ഇത്ര സപ്പോർട്ട് കിട്ടുമെന്ന് കരുതിയില്ല. തനുശ്രീ എന്റെ അനിയത്തിയുടെ കുട്ടിയുടെ പേരാണ് ആ പേരിനോടുള്ള കൗതുകവും അവളുടെ നിഷ്കളങ്കതയും മനസിൽ കണ്ടുകൊണ്ട് എഴുതി തുടങ്ങിയ കഥയാണിത്.എന്ത് കൊണ്ടാണ് തനുഗാത്രി എന്ന് ഈ കഥയ്ക്ക് പേരിട്ടത്. എന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. തനുഗാത്രി എന്നാൽ സുന്ദരി എന്നാണ് അർത്ഥം. നിഷ്കളങ്കയായ സാധാ ഭയപ്പെട്ട് കൊണ്ടൊരിക്കുന്ന ഒരു സുന്ദരിക്കുട്ടിയുടെ കഥ. തനുശ്രീയുടെ കഥ.. മറ്റൊരു കാര്യം sp എന്നാൽ സണ്ണി ഫിലിപ്പിന്റെ ഷോർട് ഫോമാണ്.കണ്ണൻ പോലീസ് ഒന്നുമല്ല.ഒരു വക്കീലാണ്. ഇപ്പോഴും മറഞ്ഞിരിക്കുന്ന വില്ലൻ ആരാണെന്നറിയാൻ നിങ്ങൾക്ക് ആകാംഷയുണ്ടാകും. തത്കാലം അത് അങ്ങനെ തന്നെ നിൽക്കട്ടെ.
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…