ഈ സായാഹ്നം നമുക്കായി മാത്രം – PART 27
നോവൽ
എഴുത്തുകാരി: അമൃത അജയൻ
സ്മൃതിയുടെ കാർ ചെന്നു നിന്നത് ഒരു ഇരുനില വീടിന്റെ മുറ്റത്താണ് .. കാർ ചെന്ന് നിന്നപ്പോൾ തന്നെ , ഇടതു കൈ കൊണ്ട് ഉന്തിയ വയർ താങ്ങിപ്പിടിച്ചു കൊണ്ട് ഒരാൾ ഇറങ്ങി വന്നു .. അവളുടെ മുഖത്ത് ചിരിയുണ്ടായിരുന്നു .. അവൾക്കൊപ്പം അൽപ്പം പ്രായം ചെന്ന ഒരു സ്ത്രീ കൂടി ഇറങ്ങി വന്നു …
സ്മൃതി തന്നെ ഇരുവർക്കും മയിയെ പരിചയപ്പെടുത്തിക്കൊടുത്തു …
” ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ദയാമയി … ”
സമൃദ്ധിയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ചിരിയോടെ അവരെ സ്വീകരിച്ചു …
” ഇത് വിനുവേട്ടന്റെ അമ്മയാ …. ” സമൃദ്ധി പരിചയപ്പെടുത്തി …
” ഇനി വിനുവേട്ടൻ ആരാന്ന് കൂടി പറഞ്ഞ് കൊടുക്ക് ……” സ്മൃതി ചിരിച്ചു കൊണ്ട് പറഞ്ഞു …
” പോടി … എനിക്ക് മനസിലായി … ” മയി സ്മൃതിയുടെ തോളിലൊരു തട്ട് വച്ചു കൊടുത്തു …
” എവിടെ ….. വിനുവേട്ടനിവിടെ ഇല്ലേ …? ” സ്മൃതി ചോദിച്ചു …
” എറണാകുളത്ത് പോയിരിക്കുവാ .. എതോ ഫ്രണ്ടിനെ കാണാൻ …..” വിനുവിന്റെ അമ്മയാണ് മറുപടി പറഞ്ഞത് …
” അയ്യോ നിക്ക് നിക്ക് .. കാറിൽ കുറച്ച് സാധനങ്ങളിരിപ്പിണ്ട് .. ഇങ്ങോട്ട് വരുന്നൂന്നറിഞ്ഞപ്പോൾ അമ്മ വിളിച്ച് പറഞ്ഞ് നിർബന്ധിച്ച് വാങ്ങിപ്പിച്ചതാ …..” സ്മൃതി പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് ഓടി …
മയി കൂടി ചെന്ന് സാധനങ്ങളെടുക്കാൻ സഹായിച്ചു ….
* * * * * * * * * * *
നിവ മുറിയിലിരുന്ന് തന്റെ ഫോണിലേക്ക് തന്നെ തുറിച്ചു നോക്കി … അവളുടെ കൈകാലുകൾ വിറച്ചു … രാവിലെ ഡാൻസ് പ്രാക്ടീസ് കഴിഞ്ഞ് റൂമിൽ വന്ന് ഫോണെടുത്തു നോക്കിയപ്പോൾ ഇരുപത്തിരണ്ട് മിസ്ഡ് കാൾ ഉണ്ടായിരുന്നു .. എല്ലാം ബെഞ്ചമിന്റേത് …
തിരിച്ചു വിളിച്ച ആദ്യ റിംഗിനു തന്നെ അവൻ കോളെടുത്തു …
ഇതുവരെ കേൾക്കാത്ത സ്വരമായിരുന്നു അവന്റേത്….
ഓർത്തപ്പോൾ അവൾ വിറച്ചു പോയി …
ബെഞ്ചമിൻ …. അവൻ ചതിക്കുകയായിരുന്നുവെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല …
ഇന്നലെ വരെ കോളേജിൽ തിരിച്ചു ചെല്ലാൻ നിർബന്ധിച്ചവൻ … നിന്നെ കാണാതിരിക്കാൻ വയ്യെന്ന് തന്റെ കാതോരം മന്ത്രിച്ചവൻ … ഉടനെ തന്നെ പപ്പയെ കൂട്ടി വന്ന് പെണ്ണ് ചോദിക്കാമെന്ന് വാക്ക് തന്നവൻ … ഇന്നവൻ പറയുന്നു …
നിവയുടെ നെഞ്ചിടിപ്പ് ഉച്ചത്തിലായി … അവൾക്കൊന്ന് അലറിക്കരയാൻ തോന്നി … ആരോട് പറയും …. എന്ത് പറയും …
ആരോടും പറയാൻ വയ്യ … അവൾ മുടി പിന്നി വലിച്ചു …
അവൾക്ക് മയിയുടെ മുഖം ഓർമ വന്നു .. .
ഏത് നിമിഷവും ബെഞ്ചമിന്റെ കോൾ തന്നെ തേടി വരും … അവൾ അടിമുടി വിറച്ചു ….
മരിച്ചാലോ …..? താൻ ജീവിച്ചിരുന്നാലല്ലേ കുഴപ്പമുള്ളു …..
എങ്ങനെ മരിക്കും ….
അവൾ മുകളിലെ ഫാനിലേക്ക് നോക്കി ..
തൂങ്ങി മരിക്കണോ … കഴുത്തിറുകി , ശ്വാസം മുട്ടി പിടഞ്ഞ്…. അവൾക്കെന്തോ അത് പേടി തോന്നി .. പണ്ട് മുതൽക്കേ തൂങ്ങിമരണം എന്ന് കേൾക്കുന്നതേ ഭയമാണ് … വേറെന്താ വഴി
വിഷം കഴിച്ചാലോ … വിഷം എവിടുന്ന് കിട്ടും … ഏതാണ് വിഷം … അവൾക്കറിയില്ല …
അവൾ ഫോണെടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്തു … എന്തൊക്കെയോ കണ്ടു … അവൾക്കൊന്നും മനസിലായില്ല .. ഇതൊക്കെ എങ്ങനെ കിട്ടാനാണ് … അവളാ ശ്രമം ഉപേക്ഷിച്ചു …
ഒടുവിൽ ഒരു ബുദ്ധി തോന്നി .. ഏട്ടന്റെ റൂമിൽ ഗുളികളുണ്ടാവും .. ഒരുപാട് ഗുളികകൾ ഒരുമിച്ച് കഴിച്ചാൽ മരിക്കുമെന്ന് കേട്ടിട്ടുണ്ട് .. ..
അത് തന്നെ … അത് മതി …..
അവൾ മനസിലുറപ്പിച്ചു … കുറേ സമയം കൂടി മരവിച്ച പോലെ അതേ ഇരിപ്പിരുന്നു …
പിന്നെ എഴുന്നേറ്റ് സ്റ്റെയറിനടുത്തേക്ക് വന്ന് , താഴേക്ക് നോക്കി …
ഹരിത ഹാളിലിരുന്ന് ടിവി കാണുന്നുണ്ട് … അപ്പൂസും അടുത്ത് നിൽപ്പുണ്ട് .. കണ്ണേട്ടൻ ഹോസ്പിറ്റലിലാണ് …
അവൾ നിഷിന്റെ റൂമിലേക്ക് നോക്കി … ആ ഡോർ അടഞ്ഞു കിടപ്പുണ്ട് .. നിഷിൻ ഉറക്കമായിരിക്കുമെന്ന് അവൾ ഊഹിച്ചു …
അവൾ പതിയെ നവീണിന്റെ റൂം ലക്ഷ്യമാക്കി നടന്നു … ഡോർ ഹാന്റിൽ തിരിച്ച് ,ഡോർ തുറന്ന് അകത്ത് കയറി .. ഇടയ്ക്കിടയ്ക്ക് അവൾ പുറത്തേക്ക് മിഴിയയച്ചു .. .
റൂമിലേക്ക് കടന്ന് അവൾ ചുറ്റും കണ്ണോടിച്ചു .. ടേബിളിലോ മറ്റോ മെഡിസിൻസ് ഒന്നും കണ്ടില്ല .. ഏതോ ഒരു സിറപ്പ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത് .. അവളത് എടുത്തു നോക്കി .. അത് അപ്പൂസിനുള്ളതാണെന്ന് അവൾക്ക് മനസിലായി ..
അപ്പൂസിന് എത്താത്ത വിധത്തിലാവും മെഡിസിൻസ് വച്ചിരിക്കുക എന്ന് അവൾക്ക് തോന്നി …
അവൾ മുകളിൽ ഭിത്തിയോട് ചേർന്നുള്ള റാക്ക് തുറന്ന് നോക്കി .. അവിടെ ഒന്നുമില്ലായിരുന്നു …
കബോർഡിലും മറ്റും ഡ്രസുകളായിരുന്നു ഉണ്ടായിരുന്നത് … അപ്പോഴാണ് അവൾക്ക് ഓർമ വന്നത് ഏട്ടൻ സാധാരണ വായിക്കാനും മറ്റും ഉപയോഗിക്കുന്ന റൂമിനെ പറ്റി .. ആ റൂമിലേക്ക് ആരുമങ്ങനെ കയറാറില്ല … അവൾ വേഗം മുറി വിട്ടിറങ്ങി …
മുകളിൽ തന്നെ , ടെറസിലേക്കിറങ്ങുന്ന ഡോറിനോട് ചേർന്നാണ് ആ റൂം … അവൾ അങ്ങോട്ടു ചെന്നു … ആ ഡോർ ലോക്കായിരുന്നു … അവൾ തിരിച്ച് നവീന്റെ റൂമിൽ വന്നു .. കുറേ തിരഞ്ഞിട്ടാണ് അവൾക്കാ കീ കിട്ടിയത് …
അവൾ വേഗം അതുമായി വന്നു ലോക്ക് തുറന്നു … റൂമിന് ഏതാണ്ട് നടുവിലായി ഒരു ടേബിളും ചെയറും കിടപ്പുണ്ട് .. ടേബിളിൽ ഒന്ന് രണ്ട് തടിച്ച ബുക്കുകൾ ഇരിപ്പുണ്ടായിരുന്നു .. മറ്റു ബുക്കുകൾ ഷെൽഫിലായിരുന്നു ..
സൈഡിലായി ഒരു മിനി വാഡ്റോബ് ഇരിപ്പുണ്ടായിരുന്നു .. അവൾ ചെന്ന് അത് തുറന്നു നോക്കി … അതിനുള്ളിൽ മെഡിസിൻ ബോക്സുകളായിരുന്നു … ഒരു പകപ്പോടെ മാത്രമേ അവൾക്ക് അതിലേക്ക് നോക്കാനായുള്ളു .. തന്റെ ജീവൻ കളയാൻ ഇതിൽ നിന്ന് വേണം തിരഞ്ഞെടുക്കാൻ .. അവൾ അവയിലൂടെ വിരലോടിച്ചു ..
പിന്നെ അവൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ടാബ്ലറ്റിന്റെ പായ്ക്കറ്റ് തുറന്നു നോക്കി .. ഒരു സ്ട്രിപ്പിൽ പത്ത് ഗുളികകൾ .. അവളൊരു മൂന്ന് സ്ട്രിപ്പ് കൈക്കലാക്കി .. ബാക്കി പഴയതുപോലെ യഥാസ്ഥാനത്ത് വച്ചു ..
അതിവേഗം മുറി വിട്ടിറങ്ങി , ഡോർ ലോക്ക് ചെയ്ത് കീ നവീന്റെ റൂമിൽ കൊണ്ടു വച്ചു … പിന്നെ സ്വന്തം മുറിയിൽ വന്ന് , എടുത്ത ടാബ്ലറ്റ് സ്ട്രിപ്പുകൾ ആരുടെയും ശ്രദ്ധയിൽ പെടാത്ത തരത്തിൽ ഒളിപ്പിച്ചു വച്ചു ….
മരിക്കണം ….! അവളത് സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിച്ചു …
* * * * * * * * * * * *
സമൃദ്ധിയുടെ റൂമിലായിരുന്നു സ്മൃതിയും മയിയും …
” അവർ കോളേജിൽ വച്ച് തുടങ്ങിയ റിലേഷനല്ല എന്നാണോ ചേച്ചി പറയുന്നേ ..?” മയി സമൃദ്ധിയെ നോക്കി ..
” എനിക്കുറപ്പാണ് .. കോളേജിൽ വച്ച് നിഷിന് ഇങ്ങനെയൊരു റിലേഷൻ ഇല്ലായിരുന്നു .. ഉണ്ടായിരുന്നുവെങ്കിൽ എന്തായാലും ഞങ്ങളറിയാതെ പോകില്ല .. ” സമൃദ്ധി ഉറപ്പിച്ച് പറഞ്ഞു …
” ആ പെൺകുട്ടി എന്താ പറഞ്ഞത് …? ”
” അവൾ പറഞ്ഞത് കോളേജിൽ വച്ചേ ഉണ്ടായിരുന്നൂന്നാ .. ഒരു കുഞ്ഞിനെയും കൊണ്ട് , നിഷിനെ പോലൊരാളെ കുറിച്ച് വെറുതെ ഇത് പോലെ പറയുമോ? അതാണ് എന്റെ സംശയം … ” സമൃദ്ധി തന്റെ സംശയം മറച്ചു വച്ചില്ല ..
” നിഷിനെ വിളിച്ച് ചോദിക്കുമെന്ന് ചേച്ചി പറഞ്ഞില്ലേ ….?” മയി ചോദിച്ചു …
” ആക്ച്വലി കോളേജ് കഴിഞ്ഞെ പിന്നെ കുറച്ച് നാളെ അവനുമായി കോൺടാക്റ്റ് ഉണ്ടായിരുന്നുള്ളു .. പിന്നെ ഞാൻ മാരീഡായി പോയി .. മോനെ പ്രസവിച്ചു .. ഫ്രണ്ട്സുമായിട്ടുള്ള കോൺടാക്റ്റ്സ് ഒക്കെ അപ്പഴേ മുറിഞ്ഞതാ .. ഇവിടിപ്പോ ആ കുട്ടി പറഞ്ഞത് , ആരോടെങ്കിലും പറഞ്ഞൂന്നറിഞ്ഞാൽ നിഷിൻ അവരെ വച്ചേക്കില്ലാന്നാ .. ഞാനെന്തെങ്കിലും ചോദിക്കും മുന്നേ തന്നെ അവളത് പറഞ്ഞു … എന്തൊക്കെയോ പൊരുത്തക്കേടുകളുണ്ട് അവൾ പറഞ്ഞതിൽ .. സ്മൃതി ഇങ്ങനെയൊരു സംഭവം പറഞ്ഞതുകൊണ്ടാ ഞാനപ്പോൾ തന്നെ വിളിച്ചു പറഞ്ഞത് …”
മയി കേട്ടിരുന്നു …
” എനിക്കാ കുട്ടിയെ പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ല … പക്ഷെ നിഷിനെ കുറിച്ച് അവൾക്ക് ഇത് പോലൊരു കള്ളം പറയേണ്ട കാര്യം എന്താണെന്നും മനസിലാകുന്നില്ല …..” സമൃദ്ധി പറഞ്ഞു ..
” ഈ പെൺകുട്ടി എപ്പോഴാണ് നിഷിനെ വിവാഹം കഴിച്ചത് …? ”
” ഇവൾ നാലഞ്ച് വർഷം മുന്നേ , ട്രിവാൻട്രത്ത് ആയിരുന്നു .. അവിടെ ജോലിയുണ്ടായിരുന്നു .. അതിനു മുന്നേ കോളേജ് പഠനവും അവിടെ തന്നെയായിരുന്നല്ലോ .. മൂന്ന് വർഷം മുൻപ് ഞാൻ ലീവിനു വന്നപ്പോഴാ ഈ കുട്ടി അവിടെ ആരോടൊ ഒപ്പം താമസിക്കുകയാണ് എന്ന് അറിഞ്ഞത് .. മറ്റ് കാര്യങ്ങളൊന്നും എനിക്കറിയില്ലായിരുന്നു .. ഇവൾ പിന്നിങ്ങോട്ട് വന്നിട്ടുമില്ല .. പിന്നെ ദേ കഴിഞ്ഞ ദിവസമാ അവളെ കാണുന്നത് .. അതും എന്നെ കാണാൻ വന്നു .. ഞാനിവിടെ വിവാഹം കഴിഞ്ഞു വന്നിട്ട് ഏഴ് വർഷായി .. ഇവിടെ വച്ച് മുൻപ് പലപ്പോഴും ഞാനവളെ കണ്ടിട്ടുണ്ട് .. പക്ഷെ ഇന്ന് വരെ വീട്ടിലേക്കൊന്നും വന്നിട്ടേയില്ല .. ഇന്നലെയവൾ വന്നപ്പോ തന്നെ ഞാനത്ഭുതപ്പെട്ടു പോയി … ”
ദയാമയിക്ക് എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി .. എന്തോ ഒരു കളി നടക്കുന്ന പോലെ ..
” എനിക്കേതായാലും ആ കുട്ടിയെ കാണണം …..” മയി പറഞ്ഞു …
” ഇവിടുന്ന് രണ്ട് കിലോമീറ്ററേയുള്ളു .. കൽപ്പാത്തിയിലേക്ക് …. സ്മൃതിക്കറിയാം .. നിങ്ങൾ രണ്ടാളും കൂടി ചെല്ല് …….” സമൃദ്ധി പറഞ്ഞു …
* * * * * * * * * * * * * * *
കോലം വരഞ്ഞ മുറ്റങ്ങളുള്ള കൊച്ചു കൊച്ചു വീടുകൾ ഇരുവശത്തുമുണ്ടായിരുന്നു … ജമന്തിപൂക്കളുടെയും അരി പായസത്തിന്റെയും മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു …
വീടിന്റെ മുന്നിലിരുന്ന് അർദ്ധ വസ്ത്രമണിഞ്ഞ പൂണൂൽ ധാരികൾ അവരെ ഇരുവരെയും നോക്കി …
പല വീടുകളുടെയും ദാരിദ്ര്യം ഉമ്മറത്ത് തന്നെ കാണാമായിരുന്നു … പൊട്ടിപ്പൊളിഞ്ഞ് വീഴാറായ ഭിത്തികളും പൊളിഞ്ഞ പടവുകളും …
തുടക്കത്തിലാരോ പറഞ്ഞു കൊടുത്ത ആ വീട് ഒരുഹം വച്ചവർ കണ്ടു പിടിച്ചു …
സ്മൃതി പടവു കയറിച്ചെന്ന് , വാതിലിൽ കൊട്ടി വിളിച്ചു …
കുറേ സമയം കഴിഞ്ഞാണ് ആ വാതിൽ തുറക്കപ്പെട്ടത് … വെളുത്ത് പത്ത് മുപ്പത് വയസു തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു വാതിൽ തുറന്നത് … കൺതടങ്ങളിൽ കറുപ്പ് വീണിരുന്നു … ഒരു സാധു സ്ത്രീ ….
” ചന്ദന …..?” സ്മൃതി സംശയത്തോടെ ചോദിച്ചു …
” അതേ … ആരാ ……..” അവൾ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു ….
മയി അവളെ തന്നെ നോക്കി നിന്നു … ഉള്ളിൽ തോന്നുന്ന വികാരമെന്താണെന്ന് മയിക്ക് തന്നെ മനസിലായില്ല ..
സ്മൃതി തിരിഞ്ഞ് മയിയെ നോക്കി …
” ആരാ …. മനസിലായില്ല …..” അവൾ വീണ്ടും ചോദിച്ചു …
” ഇത് ദയാമയി …. നിഷിന്റെ ഭാര്യ ……..” സ്മൃതി അത് പറയുമ്പോൾ മയി അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി …
ആ കണ്ണുകളിൽ ഒരു ഭയം വിടരുന്നത് മയി കണ്ടു …
അവളുടെ നോട്ടം മയിയിൽ വീണു … ഇരുവരും മുഖാമുഖം കണ്ടു .. പക്ഷെ മയിയുടെ നോട്ടം നേരിടാനാകാത്തത് പോലെ അവൾ ,കണ്ണുകൾ താഴ്ത്തി കളഞ്ഞു …
മയിയും സ്മൃതിയും അവളെ വീക്ഷിക്കുകയായിരുന്നു …
” ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട് ….” സ്മൃതി പറഞ്ഞു …
” കയറി വരൂ ……..” ചന്ദനയുടെ ശബ്ദം നേർത്തു പോയിരുന്നു …
സ്മൃതിക്കൊപ്പം അകത്തേക്കു കയറാനാഞ്ഞതും ,ഒരു കൊലിസിന്റെ കിലുക്കം മയിയുടെ കാതിൽ വീണു ..
അകത്ത് നിന്നു കൈയ്യിലൊരു പമ്പരവുമായി ഒരു കൊച്ചു പെൺകുട്ടി ഓടി വന്ന് ചന്ദനയുടെ സാരി തുമ്പിൽ ചുറ്റിപ്പിടിച്ചു ….
വീട്ടിൽ അഥിതികളെ കണ്ടപ്പോൾ ഒരു ചെറു നാണം അവളിൽ വിരിഞ്ഞു …
മയി ആ പെൺകുട്ടിയെ തന്നെ നോക്കി … തന്റെ ഭർത്താവിന്റെ കുഞ്ഞ് … മയിക്ക് ആരോടൊക്കെയോ ദേഷ്യം തോന്നി …
ചന്ദന മുഖം കുനിച്ച് നിന്നു …
സ്മൃതി മയിയെ കണ്ണ് കാണിച്ചു …
മയി ചന്ദനയുടെ മുന്നിൽ വന്നു നിന്നു …
” ശത്രുവായിട്ടല്ല ഞാൻ വന്നത് … മിത്രവുമല്ല … എനിക്ക് സത്യം മാത്രം അറിഞ്ഞാൽ മതി …..”
ചന്ദന മുഖമുയർത്തി നോക്കിയില്ല …
” നിങ്ങളാണോ എന്റെ വിവാഹത്തിന് മുൻപ് കത്തയച്ചത് …. ?” മയിയുടെ ചോദ്യം മൂർച്ചയുള്ളതായിരുന്നു …
ചന്ദന ഉമിനീരിറക്കുന്നത് മയി കണ്ടു ..
” ഉത്തരം കിട്ടിയാൽ ഞങ്ങൾക്ക് വേഗം പോകാമായിരുന്നു ……” സ്മൃതി പുച്ഛത്തോടെ ചന്ദനയെ നോക്കി പറഞ്ഞു ..
” അതേ ……” ചന്ദന താഴ്ന്ന സ്വരത്തിൽ പറഞ്ഞു …
” നിഷിൻ നിങ്ങളുടെ ഭർത്താവാണ് .. ഈ കുഞ്ഞ് നിഷിന്റേതാണ് … അല്ലെ ….?” മയി ചോദിച്ചു …
ചന്ദന പതിയെ തലയാട്ടി …
” പിന്നെന്ത് കൊണ്ട് നിങ്ങൾ പബ്ലിക്കിന് മുന്നിൽ വന്ന് പറയുന്നില്ല .. ? ” മയിയുടെ ശബ്ദമുയർന്നു …
ചന്ദനയൊന്ന് പരിഭ്രമിച്ചു …
” അതിന് എനിക്ക് കഴിയില്ല … ”
” നിഷിൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ ..?”
” ങും …….” ചന്ദന മുഖമുയർത്താതെ പറഞ്ഞു …
മയിയുടെ ചോദ്യങ്ങൾക്കു മുന്നിൽ തളർന്നു നിൽക്കാനേ ചന്ദനക്ക് കഴിഞ്ഞുള്ളു .. പക്ഷെ ഒന്നുമവൾ നിഷേധിച്ചില്ല …
ആ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയുടൻ മയി ഫോൺ കൈയിലെടുത്തു …
” നീയാരെ വിളിക്കാൻ പോകുന്നു …? ” സ്മൃതി ചോദിച്ചു …
” ചാനലിലേക്ക് … നീയും വിളിക്ക് നിന്റെ ചാനലിലേക്ക് .. നമ്മൾ മാധ്യമ പ്രവർത്തകരല്ലേ … ഹിത്രേം വലിയൊരു എസ്ക്ലൂസീവ് കിട്ടിയിട്ട് വിട്ട് കളയാൻ പാടുണ്ടോ …..?” വല്ലാത്തൊരു ഭാവത്തോടെ മയി സ്മൃതിയെ നോക്കി …
” മയീ …….” സ്മൃതി വിളിച്ചു …
അവളുടെ മനസിലെന്താണെന്ന് സ്മൃതിക്കു പോലും മനസിലായില്ല …
( തുടരും )
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…