ഇനിയൊരു ജന്മംകൂടി – PART 9

ഇനിയൊരു ജന്മംകൂടി – PART 9

നോവൽ

******

ഇനിയൊരു ജന്മംകൂടി – PART 9

എഴുത്തുകാരി: ശിവ എസ് നായർ

അഖിലേഷിനെ നോക്കി നിൽക്കെ ആവണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

സർവ്വവും മറന്നു അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

അഖിലേഷ് ആവണിയെ തന്റെ മാറോടു ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.

അതെല്ലാം കണ്ടു പുറത്തു മറ്റൊരാൾ നിൽക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.

സുധീഷിന്റെ അച്ഛൻ സുരേന്ദ്രനായിരുന്നു അത്.
ഭാര്യയ്ക്ക് വേണ്ട ഡ്രെസ്സുകൾ എടുക്കാൻ ഹോസ്പിറ്റലിൽ നിന്നും വന്നതായിരുന്നു അദ്ദേഹം.

വീട്ടിൽ മറ്റാരുമില്ലാത്ത സമയം ആവണിയെ അന്യ പുരുഷനോടൊപ്പം അത്തരമൊരു സാഹചര്യത്തിൽ കണ്ടതും ആ പിതൃ ഹൃദയം വല്ലാതെ വേദനിച്ചു.

ആവണിയോട് അദ്ദേഹത്തിനു അതുവരെയുണ്ടായിരുന്ന സ്നേഹം വെറുപ്പായി മാറി.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സുരേന്ദ്രൻ സ്തംഭിച്ചു നിന്നു.

തളർച്ചയോടെ അയാൾ സിറ്റ്ഔട്ടിൽ ഇട്ടിരുന്ന ചാരു കസേരയിലേക്കിരുന്നു.
ഹാളിൽ നിന്നുയരുന്ന ആവണിയുടെ തേങ്ങൽ അദ്ദേഹത്തിന് കേൾക്കാമായിരുന്നു.

അഖിലേഷ് ആവണിയുടെ മുഖം കൈകുമ്പിളിൽ എടുത്തു. പതിയെ അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുവപ്പ് കലർന്ന സീമന്ത രേഖയിലേക്ക് അടുപ്പിച്ചു.

അപ്പോഴാണ് ഒരു ഞെട്ടലോടെ ആവണി അഖിലേഷിൽ നിന്നും അകന്നു മാറിയത്.

“അരുത് ഏട്ടാ…. ഞാൻ… ഞാൻ…. ഞാനിപ്പോ മറ്റൊരാളുടെ ഭാര്യയാണ്. ഏട്ടന്റെ പഴയ ആവണിയല്ല ഞാൻ.

പെട്ടന്ന് കണ്മുന്നിൽ അപ്രതീക്ഷിതമായി അഖിലേഷേട്ടനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പഴയ ആവണിയിലേക്ക് പോയി…. ”

അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി.

“ആവണി… ഞാൻ… ” അവൻ വാക്കുകൾ കിട്ടാതെ പതറി.

അഖിലേഷും ആവണിയും പരസ്പരം മുഖത്തോടു മുഖം നോക്കി നിശബ്ദം നിന്നു.
അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

ആവണി അപ്പോഴും പൊട്ടി കരയുകയായിരുന്നു.
കയ്യെത്തും ദൂരത്ത്‌ ഉണ്ടായിരുന്നിട്ടും അവളെ തന്റെ മാറോടടക്കി ആ നെറുകയിൽ തലോടി ഒന്ന് സമാധാനിപ്പിക്കാൻ കഴിയാത്തതിൽ അവനു അതിയായ വിഷമം തോന്നി.

തന്റെ മുന്നിൽ നിന്നും നെഞ്ച് പൊട്ടി കരയുന്ന ആവണിയെ നിസ്സഹായതയോടെ അവൻ നോക്കി നിന്നു.

“ആവണി ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്…. താനിപ്പോൾ അവൾക്ക് അന്യ പുരുഷനാണ്….”

അഖിലേഷ് തന്റെ മനസ്സിനെ അടക്കി നിർത്താൻ ശ്രമിച്ചു.അവന്റെ നോട്ടം അവളുടെ കഴുത്തിലെ താലിയിൽ ഉടക്കി.

അൽപ്പ നേരം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.

“അഖിലേഷേട്ടനെന്താ പെട്ടെന്നിവിടെ…. എന്നെ കാണാൻ വന്നതാണോ…?? ” അവർക്കിടയിലെ മൗനത്തിനു വിരാമമിട്ടു കൊണ്ട് ആവണി ചോദിച്ചു.

അപ്പോഴാണ് അഖിലേഷ് വന്ന കാര്യത്തെ പറ്റി ഓർത്തത്.

“ഇന്നാണ് എനിക്ക് ജോലിയിൽ ജോയിൻ ചെയ്യേണ്ട ദിവസം. എന്നെ പോലീസ് യൂണിഫോമിൽ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നീയല്ലേ…

ഇതുവഴി പോയപ്പോൾ ഇവിടെ ഇറങ്ങി നിന്നെയും സുധീഷിനെയും കൂടി കണ്ടിട്ട് പോകാമെന്നു കരുതി… ”

“അഖിലേഷേട്ടനെ പോലീസ് യൂണിഫോമിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്.
പക്ഷേ ഇത്തരമൊരു സാഹചര്യത്തിലായിരുന്നില്ല ഞാൻ കാണാൻ ആഗ്രഹിച്ചത്….”

“ഇനി പഴയതൊന്നും ഓർത്തു വിഷമിച്ചിട്ടു കാര്യമില്ലല്ലോ ആവണി. ഇനിയും എന്നെയോർത്ത് നിന്റെ ജീവിതം പാഴാക്കി കളയരുത്…”

“ഞാൻ മനഃപൂർവം ഏട്ടനെ ചതിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ… ”

“ഇല്ല ആവണി. നിന്നെപ്പറ്റി മോശമായി ചിന്തിക്കാൻ എനിക്ക് കഴിയുമോ…. പക്ഷേ എനിക്ക് ഒരു സത്യം അറിയണം. അതറിയാനും കൂടി വേണ്ടിയാ ഞാൻ വന്നത്… ”

“എന്ത് സത്യം… ” ആകാംക്ഷയോടെ ആവണി അവന്റെ മുഖതേക്ക് ഉറ്റു നോക്കി.

“എന്തായിരുന്നു നീയും അമ്മയും തമ്മിൽ വഴക്കിടാനുണ്ടായ കാരണം..?? ”

“എല്ലാം ഞാൻ പറയാം…എല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും…”

“പറയ്യ് ആവണി…. ഞാൻ ട്രെയിനിങ്ങിനു പോയ ശേഷമാണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങിയത്…
അതുകൊണ്ട് എല്ലാം വിശദമായി തന്നെ എനിക്കറിയണം… ”

ആവണിയുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.

“അഖിലേഷേട്ടനു അറിയാലോ അമ്മയ്ക്ക് എന്നോടുള്ള പെരുമാറ്റം എങ്ങനെയാണെന്ന്….

സാധാരണ ഒരു അമ്മയ്ക്ക് മകളോടുള്ള വൈകാരികമായ ഒരടുപ്പം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലാന്ന് അറിയാലോ….

ഞാൻ പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു അമ്മുമ്മയുടെ മരണം. കളി തമാശകൾ പറയാനും വിഷമങ്ങൾ പറയാനും കുറുമ്പ് കാണിക്കാനും എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് അമ്മുമ്മ മാത്രമായിരുന്നു. പിന്നെ കോളേജ് ജീവിതത്തിലേക്ക് കടന്ന ശേഷമാണ് അഖില വഴി ഞാൻ അഖിലേഷേട്ടനെ പരിചയപ്പെടുന്നത്.

അക്കാര്യങ്ങൾ ഒക്കെ ഏട്ടന് അറിയാവുന്നതല്ലേ.
ഏട്ടൻ ട്രെയിനിങ്ങിനു പോയ ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം.

അമ്മ പഴയത് പോലെ ബിസിനസും കാര്യങ്ങളുമായി മുന്നോട്ടു പോയി. ഞാൻ ഡിഗ്രി റിസൾട്ട്‌ വെയിറ്റ് ചെയ്തു വീട്ടിലും ഒതുങ്ങി കൂടി.

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം വീട്ടിൽ അമ്മയില്ലാത്ത സമയം നോക്കി അച്ഛമ്മ എന്നെ കാണാനായി വന്നത്.

പിന്നെ ഞാൻ അങ്ങോട്ട്‌ കാണാൻ പോകുന്നതും പതിവായി. എന്നോടു വലിയ സ്നേഹമായിരുന്നു.

ഞാൻ വിവാഹം കഴിഞ്ഞു പോയാലും അമ്മ തനിച്ചാവരുതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് അച്ഛമ്മയെയും അമ്മയെയും ഒരുമിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

അച്ഛനെയും എന്നെയും അച്ഛമ്മയിൽ നിന്നും അമ്മയാണ് അകറ്റിയതെന്നും എന്നിരുന്നാലും അമ്മയോട് അച്ഛമ്മയ്ക്ക് ദേഷ്യമൊന്നുമില്ല എന്ന് കേട്ടപ്പോൾ എനിക്ക് സങ്കടമായി.എന്തിനായിരുന്നു അമ്മ എന്നെയും അച്ഛനെയും അച്ഛമ്മയിൽ നിന്നും അകറ്റിയതെന്ന് ചോദിച്ചപ്പോൾ അച്ഛമ്മ ആ രഹസ്യം എന്നോട് പറഞ്ഞു.

ഒരിക്കലും ഞാൻ അക്കാര്യം അറിയരുതെന്ന് ആഗ്രഹിച്ചിട്ടാണ് അമ്മ അവരോടു അടുപ്പം വയ്ക്കാൻ സമ്മതിക്കാതിരുന്നതെന്ന് പറഞ്ഞു… ”

“എന്തായിരുന്നു ആവണി ആ രഹസ്യം… ” ആകാംക്ഷയോടെ അഖിലേഷ് ചോദിച്ചു.

അതേസമയം ആവണി പറയുന്നതൊക്കെ കേട്ടു കൊണ്ട് സിറ്റ്ഔട്ടിൽ സുരേന്ദ്രനും ഉണ്ടായിരുന്നു.
ആ രഹസ്യം എന്താണെന്നറിയാനായി അദ്ദേഹവും കാതോർത്തിരുന്നു.

“അച്ഛമ്മ പറഞ്ഞത് അമ്മ എന്റെ സ്വന്തം അമ്മയല്ല എന്നാണ്… ”

“ഹെന്ത്….” അഖിലേഷ് ഞെട്ടിത്തരിച്ചു.

സുരേന്ദ്രനും അത് കേട്ട് ഞെട്ടിപ്പോയി.

“സത്യമാണ് ഏട്ടാ…. അത്രയും നാളും എന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കിടന്ന ചോദ്യമായിരുന്നു എന്തിനാണ് അമ്മയ്ക്ക് എന്നോടിത്ര അകൽച്ചയെന്നത്….

അച്ഛമ്മയിൽ നിന്നും ആ സത്യം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ അത്ര നാൾ ഞാൻ എന്നോട് തന്നെ ഒരായിരം തവണ ചോദിച്ച ചോദ്യത്തിനു ഉത്തരം ലഭിക്കുകയായിരുന്നു….

എന്റെ അമ്മയ്ക്ക് ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ കഴിയില്ലെന്ന സത്യം വൈകിയാണ് അച്ഛനും അമ്മയും തിരിച്ചറിഞ്ഞത്.

സ്വന്തം ചോരയിൽ ഒരു കുഞ്ഞു വേണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അതിന്റെ പേരിൽ അമ്മയെ ഉപേക്ഷിച്ചു പോകാനൊന്നും അച്ഛൻ നിന്നില്ല.

പകരം ഒരു വാടക ഗർഭപാത്രം തരപ്പെടുത്തി അച്ഛന്റെ ബീജം മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ ജനിപ്പിച്ചു. വലിയൊരു തുക പാരിതോഷികമായി കൈപ്പറ്റി കൊണ്ട് അവർ അച്ഛനും അമ്മയ്ക്കും എന്നെ പ്രസവിച്ചു നൽകി….

ഇക്കാര്യം ആകെ അറിയാവുന്നത് അച്ഛനും അമ്മയ്ക്കും അച്ഛന്റെയും അമ്മയുടെയും വീട്ടുകാർക്കുമാണ്.
അച്ഛനും അമ്മയുടെ അച്ഛനും അമ്മയും മരിച്ചു പോയി.

പിന്നെ സത്യം അറിയുന്നത് അച്ഛമ്മയ്ക്കും വീട്ടുകാർക്കും മാത്രം. അതുകൊണ്ട് അവരെ അമ്മ അകറ്റി നിർത്തി.

സ്വന്തം മകൾ അല്ലാത്തത് കൊണ്ട് അമ്മയ്ക്ക് എന്നോട് എന്നും ഒരകലം ഉണ്ടായിരുന്നു. അന്നും ഇന്നും അമ്മയ്ക്ക് ഇഷ്ടം അച്ഛനെ മാത്രമാണ്.
ഒരു കടമ പോലെ എന്റെ കാര്യങ്ങൾ ചെയ്തു പോന്നു….

ഒരു ദിവസം അമ്മ കണ്ടു പിടിച്ചു. ഞാൻ അച്ഛമ്മയുമായി സ്നേഹത്തിലായത്. അതിന്റെ പേരിൽ ഞങ്ങൾ കുറെ വഴക്കിട്ടു….

ഞാൻ അമ്മയോട് അച്ഛമ്മ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി. സത്യം ഞാൻ അറിഞ്ഞുവെന്നുവൊക്കെ പറഞ്ഞു. ഇത്ര നാളും എന്നോട് അകലം പാലിച്ചതും സ്നേഹം കാണിക്കാതിരുന്നതും സ്വന്തം മകൾ അല്ലാത്തത് കൊണ്ടല്ലേ എന്ന് ഞാൻ ചോദിച്ചു….

അമ്മ എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല.നേരെ മുറിയിൽ കയറി കതകടച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ എന്നോടൊന്നു മിണ്ടുക പോലും ചെയ്തില്ല.

എനിക്കും അമ്മയോട് ദേഷ്യമായി. ഞാൻ പോയി അച്ഛമ്മയെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.
ഗണേശൻ കൊച്ചച്ഛന്റെ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്ന് അച്ഛമ്മ കൂടെ കൂടെ പറയുമായിരുന്നു.

പിന്നെ ഞാൻ അഖിലേഷേട്ടനോടൊപ്പം വിവാഹം കഴിഞ്ഞു പോകുമ്പോൾ അമ്മയ്ക്ക് കൂട്ടായി അച്ഛമ്മ ഉണ്ടാവുമല്ലോ എന്നൊക്കെ മനസ്സിൽ വിചാരിച്ചാണ് ഞാൻ അച്ഛമ്മയെ വീട്ടിൽ കൊണ്ട് വന്നത്.

പതിയെ അമ്മയുടെ ദേഷ്യമൊക്കെ മാറ്റിയെടുക്കാം എന്ന് കരുതി. എന്നെ പ്രസവിച്ചില്ലെങ്കിലും എന്നെ നോക്കി വളർത്തി ഇത്രയും ആക്കിയത് അമ്മയല്ലേ. അതുകൊണ്ട് എനിക്ക് അമ്മയോട് അപ്പൊ തോന്നിയ ദേഷ്യമൊക്കെ മാറി.

അമ്മയോട് പോയി സോറി പറഞ്ഞു ഞാൻ മിണ്ടാൻ ശ്രമിച്ചുവെങ്കിലും അമ്മ മിണ്ടിയില്ല.
അച്ഛമ്മയെ കൊണ്ട് വരുകയും കൂടി ചെയ്തപ്പോൾ എന്നോട് അമ്മയ്ക്ക് വെറുപ്പായി.

എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി. അതോടെ ഞാൻ ധർമ്മ സങ്കടത്തിലായി.
അച്ഛമ്മ മാത്രമായിരുന്നു ഒരാശ്വാസം.

അങ്ങനെയിരിക്കെയാണ് പതിയെ സ്നേഹം ഭാവിച്ചു കൊച്ചച്ഛൻ അടുത്ത് കൂടിയത്. എന്നോട് ചോദിക്കാതെ സുധീഷിന്റെ ആലോചനയും കൊണ്ട് ഒരു ദിവസം കൊച്ചച്ഛൻ വന്നപ്പോഴാണ് ഞാൻ അഖിലേഷേട്ടന്റെ കാര്യം പറയുന്നത്.

കൊച്ചച്ഛൻ കൊണ്ട് വന്ന വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ അമ്മയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.എന്റെ ഫോണും തല്ലി പൊട്ടിച്ചു കളഞ്ഞു.ഞാൻ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാതിരിക്കാനായി വീട്ടു തടങ്കലിൽ വച്ചു.

എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
കൊച്ചച്ഛൻ സ്നേഹം ഭാവിച്ചു അടുത്ത് കൂടിയത് ചതിക്കാനായിരുന്നു എന്ന സത്യം അറിഞ്ഞപ്പോഴേക്കും ഏറെ വൈകി പോയി. എന്റെ അച്ഛനെ പോലെയാണ് ഞാൻ കൊച്ചച്ഛനെ കണ്ടത്. പക്ഷെ ഇരുപത്തിഅഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി അയാൾ എന്നെ വിൽക്കുകയായിരുന്നു.

അമ്മ പോലും ഒന്നിലും ഇടപ്പെടാൻ വന്നില്ല.
സുധീഷേട്ടൻ പെണ്ണ് കാണാൻ വന്നപ്പോൾ
വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് ഞാൻ പറഞ്ഞു.മറ്റൊരാളുമായി ഞാൻ സ്നേഹത്തിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം എന്നെ വിവാഹം കഴിച്ചു.

ദൈവം പോലും എന്നെ കൈവിട്ടു. വിവാഹ മണ്ഡപത്തിൽ ഇരിക്കുമ്പോഴും എന്റെ പ്രതീക്ഷ മുഴുവൻ സുധീഷേട്ടനിലായിരുന്നു. പക്ഷെ കാര്യങ്ങൾ എന്റെ കൈവിട്ടു പോയി….”

തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ആവണി അഖിലേഷിനോട്‌ പറഞ്ഞു.സുധിയുടെ അമ്മയുടെ അസുഖവും സുധീഷ് വിവാഹത്തിൽ നിന്നും പിന്തിരിയാത്തതിന്റെ കാരണവും എല്ലാം അവൾ അവനെ അറിയിച്ചു.

എല്ലാം കേട്ട് കൊണ്ട് നിശബ്ദനായി അഖിലേഷ് ഇരുന്നു.

“അന്ന് റിസപ്ഷനു വന്നപ്പോൾ നിന്റെ ഇടതു കയ്യിലെ മുറിവ് ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി നിന്റെ നിസ്സഹായവസ്ഥ. പിന്നെ സുധീഷും കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് നിന്നോടു അന്നങ്ങനെ ദേഷ്യം ഭാവിച്ചു നിന്നത്….

എന്നെങ്കിലും നിന്റെ വായിൽ നിന്നും സത്യങ്ങൾ അറിയണമെന്നുണ്ടായിരുന്നു.അന്ന് അമ്മയെ വിളിച്ചു അന്വേഷിച്ചപ്പോൾ പോലും നിന്നെ കുറ്റപ്പെടുത്തിയതല്ലാതെ ഇക്കാര്യങ്ങൾ ഒന്നും നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നില്ല.

ആവണി നീ ഇത്രയേറെ വിഷമങ്ങൾ ഉള്ളിലടക്കിയാണ് കഴിയുന്നതെന്ന് അറിഞ്ഞില്ല.
നീ ഇപ്പോൾ അനുഭവിക്കുന്ന വേദന ആരെക്കാളും എനിക്ക് മനസിലാകും.

എന്തായാലും നീ എനിക്ക് വേണ്ടിയല്ലേ ഇത്ര ബുദ്ധിമുട്ടുകൾ സഹിച്ചത്.ഒരു ഭർത്താവിന്റെ സ്നേഹം തരാൻ സുധിക്കും കഴിവില്ല….നിന്റെ വേദന മനസിലാക്കി അവൻ പോലും ഒപ്പം നിൽക്കുന്നില്ല.അതുകൊണ്ട് ഇനിയും നിന്റെ വേദന കാണാൻ എനിക്ക് വയ്യ. ഇപ്പോഴും നിന്നെ എനിക്കിഷ്ടമാണ് ആവണി. നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം.

നമ്മൾ സ്വപ്നം കണ്ട ജീവിതം നമുക്ക് ജീവിക്കാം.
ഇനിയൊരിക്കലും നിനക്ക് കരയേണ്ടി വരില്ല ആവണി. ഞാൻ വിളിച്ചാൽ നീ എന്റൊപ്പം വരില്ലേ… ”

അഖിലേഷിന്റെ ചോദ്യം കേട്ട് ആവണി ശക്തമായി നടുങ്ങി. അവളുടെ മറുപടി എന്തെന്നറിയാനായി അവൻ കാതോർത്തു.

“ഇല്ല അഖിലേഷേട്ടാ ഞാൻ വരില്ല.അങ്ങനെ ഞാൻ വന്നാൽ സമൂഹം എന്നെ ചീത്ത പെണ്ണായി മുദ്ര കുത്തും. സുധീഷിന്റെ അമ്മയുടെ ചതി മനസിലാക്കിയപ്പോൾ എന്റെ മനസിലും പെട്ടന്ന് ഇവിടുന്നു ഇറങ്ങി പോരാനും ഉണ്ടായ കാര്യങ്ങൾ തുറന്നു പറഞ്ഞു അഖിലേഷേട്ടനോടൊപ്പം ജീവിക്കണമെന്നും മനസ്സിൽ തോന്നിയതായിരുന്നു.

എന്നാൽ സുധീഷേട്ടന്റെ അച്ഛനിൽ നിന്നും അമ്മയുടെ അസുഖത്തെ പറ്റി അറിഞ്ഞപ്പോൾ ഞാൻ തളർന്നു പോയി. പെട്ടന്ന് വന്ന ദേഷ്യത്തിൽ അന്ന് ഞാൻ അമ്മയെ പറ്റി മോശമായി അച്ഛനോട് സംസാരിച്ചു പോയി.

പിന്നീട് ഓർത്തപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.അവർ കാരണമാണ് എന്റെ ജീവിതം നശിച്ചു പോയത്. ആ ദേഷ്യത്തിൽ അന്ന് അങ്ങനെ പറഞ്ഞു പോയതിൽ എനിക്കിന്ന് ഒരുപാട് വിഷമമുണ്ട്…. അങ്ങനെ പറയാൻ പാടില്ലായിരുന്നു….

സംഭവിച്ചതെല്ലാം എന്റെ വിധിയാണെന്ന് കരുതി സമാധാനിക്കുകയാണ് ഞാനിപ്പോൾ.സുധീഷേട്ടൻ
എന്നെ സ്നേഹിക്കുന്നില്ലെങ്കിലും എന്നോട് ചെയ്തു പോയ കാര്യങ്ങളോർത്തു ഇന്നൊരുപാട് കുറ്റബോധമുണ്ട് അദ്ദേഹത്തിന്.

എന്റെ ജീവിതം ദൈവം തീരുമാനിച്ചത് ഇങ്ങനെയാണ്. ഒരു രണ്ടാംകെട്ടുക്കാരിയായി ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ല…”

“ആവണി….” അഖിലേഷ് വേദനയോടെ വിളിച്ചു.

“ഈ ജന്മം ഏട്ടനെ മറക്കാൻ എനിക്ക് കഴിയില്ല.
എന്നും ഒരു നോവായി ഈ മുഖം എന്റെ മനസ്സിൽ ഉണ്ടാവും. നല്ലൊരു കുടുംബമായി ഏട്ടൻ ജീവിക്കുന്നത് മാത്രം കണ്ടാൽ മതി എനിക്ക്… ”

“നിന്റെ ജീവിതം ഇങ്ങനെ നശിക്കുന്നത് കാണാൻ എനിക്ക് വയ്യ ആവണി. നിങ്ങൾ രണ്ടു പേരും ഒരു വീട്ടിൽ അപരിചിതരെ പോലെ എത്ര നാൾ കഴിയും. ഒരു കുടുംബം നിനക്കും വേണ്ടേ.

എന്റെ കൂടെ വരാൻ നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷെ കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറന്നു സുധീഷിനെ നീ സ്നേഹിക്കണം.
അവനോടൊപ്പം സന്തോഷത്തോടെ നീ കഴിയുന്നത് കണ്ടാൽ മാത്രമേ ഞാനും മറ്റൊരു ജീവിതത്തെ പറ്റി ചിന്തിക്കു… ”

“ഞാൻ ശ്രമിക്കാം ഏട്ടാ… ” ദുർബലമായ സ്വരത്തിൽ ആവണി പറഞ്ഞു.

“പറ്റില്ല… എനിക്ക് നീ വാക്ക് തന്നേ പറ്റു… അല്ലെങ്കിൽ നിന്നെ ഞാൻ ഇപ്പോൾ തന്നെ കൂട്ടികൊണ്ട് പോകും….ഒന്നുകിൽ നീ എന്റൊപ്പം വരണം നീ ആഗ്രഹിച്ച സന്തോഷം ഞാൻ നിനക്ക് തരും. മറ്റെല്ലാം മറന്നു നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം. അല്ലെങ്കിൽ നീ സുധീഷിനോടൊപ്പം നന്നായി ജീവിക്കണം. ഇങ്ങനെ കരഞ്ഞു തീർക്കാനുള്ളതല്ല നിന്റെ ജീവിതം… ”

“ഞാൻ വാക്ക് തരാം…. ഏട്ടൻ പറയുന്നത് പോലെ ഞാൻ അനുസരിച്ചു കൊള്ളാം… ”

“നിനക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കാം. എന്നും നിന്റെ വിളിപ്പുറത്തു ഞാനുണ്ടാകും… ”

ആവണി അവനെ നോക്കി പുഞ്ചിരിച്ചു.

“നിന്റെ സന്തോഷമാണ് എനിക്ക് വലുത്…എവിടെ ആയാലും നീ ഹാപ്പിയായിരിക്കണം ആവണി…
എന്നാൽ ഞാൻ ഇറങ്ങട്ടെ… പോകാൻ സമയമായി…വിശദമായി നമുക്ക് പിന്നീടൊരിക്കൽ സംസാരിക്കാം…. ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ സുധീഷിനോടൊപ്പം നീ സന്തോഷമായി കഴിയുന്നു എന്ന വാർത്ത കേൾക്കണം എനിക്ക്….”

“അഖിലേഷട്ടൻ പൊയ്ക്കോളൂ… എന്റെ കാര്യമോർത്തു വിഷമിക്കണ്ട. എനിക്കിപ്പോ ഒരു സങ്കടവുമില്ല.എല്ലാം തുറന്നു പറഞ്ഞപ്പോൾ മനസിന്‌ വല്ലാത്ത ആശ്വാസമുണ്ട്… നെഞ്ചിൽ നിന്ന് ഒരു ഭാരമിറക്കി വച്ചത് പോലെയുണ്ട്… ”

മനസ്സ് വിങ്ങുമ്പോഴും അവളെ നോക്കി ചിരിച്ചിട്ട് അഖിലേഷ് പുറത്തേക്കിറങ്ങി.പിന്നാലെ ആവണിയും അവനെ അനുഗമിച്ചു.

ഹാളിൽ നടന്ന സംഭാഷണങ്ങളെല്ലാം കേട്ട് കൊണ്ട് സുരേന്ദ്രനും സിറ്റ്ഔട്ടിൽ ഉണ്ടായിരുന്നു.

കുറച്ചു നേരത്തേക്കാണെങ്കിലും ആവണിയെ വെറുത്തു പോയതിൽ അയാൾക്ക് സ്വയം തന്നോട് തന്നെ പുച്ഛം തോന്നി.

അവളുടെ നല്ല മനസ്സിനോട്‌ അയാൾക്ക് ആദരവ് തോന്നി.

ഹാളിൽ നിന്നും പുറത്തേക്ക് വന്ന അഖിലേഷും ആവണിയും സിറ്റ്ഔട്ടിലെ കസേരയിൽ കണ്ണുകളടച്ചു ചാരി കിടക്കുന്ന സുരേന്ദ്രനെ കണ്ടു ഞെട്ടി.

അതേസമയം അവരുടെ കാൽപ്പെരുമാറ്റം കേട്ട് അദ്ദേഹം കണ്ണുകൾ തുറന്നു.
ഇരുവരെയും നോക്കി അയാൾ പുഞ്ചിരിച്ചു.

എന്തോ പറയാനായി തുടങ്ങിയ അഖിലേഷിനെ കയ്യുയർത്തി തടഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു.

“ഒന്നും പറയണ്ട… എല്ലാം ഞാൻ കേട്ടു.ആവണി മോളോട് എനിക്കൊരു തെറ്റിദ്ധാരണയുമില്ല. അഖിലേഷ് ധൈര്യമായി പൊയ്ക്കോളൂ. ഇവരെ ഒന്നിപ്പിക്കുന്ന കാര്യം ഞാനേറ്റു… ”

അഖിലേഷ് അദ്ദേഹത്തിന്റെ കരം കവർന്നു.

“പാവമാണ് അവൾ. നന്നായി നോക്കിക്കൊള്ളണം. ഒരുപാട് അനുഭവിച്ചു അവൾ.ഇനി ആവണിക്ക് നിങ്ങൾ മാത്രമേയുള്ളൂ.
ഇനിയും ഈ പാവത്തിനെ സങ്കടപ്പെടുത്തരുത്… ”

“ഇല്ല മോനെ…. ”

അഖിലേഷ് അവരോടു യാത്ര പറഞ്ഞു പോയി.

സുരേന്ദ്രൻ ആവണിയെ നോക്കി.

“മോളുടെ മനസ്സ് വല്യ മനസ്സാണ്. എന്റെ മകന്റെ ഭാഗ്യമാണ് നിന്നെ പോലൊരു കുട്ടിയെ ഭാര്യയായി കിട്ടിയത്. ഇവിടെ മോൾക്കിനി ഒരു കുറവും ഉണ്ടാവില്ല. സുധീഷിനോട്‌ ഞാൻ സംസാരിക്കാം…

അവൻ വരട്ടെ. അവനെ കണ്ടു സംസാരിച്ചിട്ടേ ഞാൻ ഹോസ്പിറ്റലിലേക്ക് പോകുന്നുള്ളൂ… ഇനിയും നിങ്ങൾ തമ്മിൽ ഇങ്ങനെ അകന്നു കഴിയാൻ പാടില്ല… ”

സുരേന്ദ്രൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ തലോടി.
****************************************
വൈകുന്നേരം സുധീഷ് ഓഫീസിൽ നിന്ന് വന്നപ്പോൾ സുരേന്ദ്രൻ മകനോടു കാര്യം അവതരിപ്പിച്ചു.

“ഇനിയും നിങ്ങൾ ഇങ്ങനെ പരസ്പരം മിണ്ടാതെ അന്യരെ പോലെ തുടരുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്.

ആവണിയെ നീ വിഷമിപ്പിക്കരുത്. നിങ്ങൾ രണ്ടു പേരും ഒരു കുടുംബമായി ഒരുമിച്ചു കഴിയുന്നത് കാണാൻ എനിക്കും ആഗ്രഹമുണ്ട്.

ആര്യയെ ഓർത്തു നിന്റെ ജീവിതം നീ കളയരുത്.
ആവണിക്ക് ഇനി നീ മാത്രേയുള്ളൂ. അഖിലേഷ് മോൻ ഒരു ജീവിതം വച്ചു നീട്ടിയിട്ട് പോലും അവൾ വേണ്ടെന്നു വച്ചതാണ്… ”

“ആര്യയുടെ കാര്യം അച്ഛൻ എങ്ങനെ അറിഞ്ഞു…
അവൾ പറഞ്ഞോ… ” നടുക്കത്തോടെ സുധീഷ് ചോദിച്ചു.

“അവൾ ഇന്ന് അഖിലേഷിനോട്‌ പറയുന്നത് കേട്ടതാ. ആവണിയെ കാണാൻ അഖിലേഷ് ഇന്നിവിടെ വന്നിരുന്നു. നിങ്ങൾ തമ്മിൽ നന്നായി ജീവിക്കുന്നത് കാണാൻ അവനും ആഗ്രഹിക്കുന്നു.

കഴിഞ്ഞത് കഴിഞ്ഞു. ഇനി മുന്നോട്ടുള്ള ജീവിതത്തെ പറ്റി ചിന്തിക്ക് നീ… ”

അവന്റെ തോളിൽ തട്ടിയ ശേഷം സുരേന്ദ്രൻ തിരികെ ഹോസ്പിറ്റലിലേക്ക് മടങ്ങി പോയി.

അച്ഛൻ പോയതും സുധീഷ് ആവണിയുടെ അടുത്തേക്ക് പാഞ്ഞു.

കിച്ചണിൽ അവനുള്ള ചായ തയ്യാറാക്കുകയായിരുന്നു ആവണി.

സുധീഷ് നേരെ കിച്ചണിൽ വന്നു.

“ആവണി… ” അലർച്ചയോടെ സുധീഷ് വിളിച്ചു.

കപ്പിലേക്ക് ചായ പകരുകയായിരുന്നു ആവണി.
പിന്നിൽ അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടിതിരിഞ്ഞു.

തുടരും

(കഥ തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഉണ്ടായിരുന്ന പോലെയാണ് ഞാൻ ഓരോ ഭാഗവും എഴുതി വരുന്നത്. നിങ്ങൾ വായനാക്കാർക്ക് ഇഷ്ടപ്പെടുന്ന നല്ലൊരു ക്ലൈമാക്സ്‌ ആയിരിക്കും അവസാനം. കഥ ഇനിയും രണ്ടോ മൂന്നോ പാർട്ട്‌ കൂടി ഉണ്ടാകും.
അധികം വലിച്ചു നീട്ടുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമല്ല.എന്റെ മനസിലുള്ള കഥാന്ത്യത്തിലേക്ക് എത്താൻ ഇനിയും രണ്ടോ മൂന്നോ ഭാഗങ്ങൾ വേണ്ടി വരും.പ്രിയ വായനക്കാർ ക്ഷമയോടെ അവസാനം വരെ വായിക്കണം.

നല്ലൊരു ക്ലൈമാക്സ്‌ തന്നെ അവസാനം ഉണ്ടാകും. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അവസാനം ആയിരിക്കുമെന്നതിൽ ഞാൻ ഉറപ്പ് തരുന്നു

കഥ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പുതിയ ഫോൺ ഇന്നലെയാണ് വന്നത്.ഇനി മുടങ്ങാതെ തുടർ ഭാഗങ്ങൾ ഉണ്ടാവും..)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഇനിയൊരു ജന്മംകൂടി – ഭാഗം 1

ഇനിയൊരു ജന്മംകൂടി – ഭാഗം 2

ഇനിയൊരു ജന്മംകൂടി – ഭാഗം 3

ഇനിയൊരു ജന്മംകൂടി – ഭാഗം 4

ഇനിയൊരു ജന്മംകൂടി – ഭാഗം 5

ഇനിയൊരു ജന്മംകൂടി – ഭാഗം 6

ഇനിയൊരു ജന്മംകൂടി – ഭാഗം 7

Share this story