നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 11

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഗായത്രിയുടെ കൈകളിൽ പിടിച്ചിരുന്ന ജീവന്റെ കൈകൾ അവൻപോലും അറിയാതെ അയഞ്ഞു പോയിരുന്നു. ഗായത്രി ജീവന് നേരെ രൂക്ഷത്തോടെ നോക്കി കൊണ്ടു അശ്വിന്റെ തോളിൽ തന്റെ കൈകൾ ഒന്നുകൂടി വരിഞ്ഞു ചുറ്റി പിടിച്ചുകൊണ്ടു പുച്ഛത്തോടെ തന്നെ മുന്നോട്ടു നടന്നു. അശ്വിൻ തന്റെ പോക്കറ്റിൽ കിടന്ന ഗ്ലാസ് എടുത്തു മുഖത്തു വച്ചു കൊണ്ട് അവനും നൽകി ജീവന് നേരെ പുച്ഛത്തോടെയുള്ള ഒരു പുഞ്ചിരി. അവർ പോയ വഴിയെ ഒരു നോവോടെ ജീവൻ നോക്കി കുറച്ചു നിമിഷങ്ങൾ നിന്നു. പിന്നീട് ഫോൺ എടുത്തു മാധവ് മേനോന്റെ നമ്പറിലേക്ക് കുറച്ചു ഫോട്ടോസ് അയക്കുകയും അയാളെ വിളിക്കുകയും ചെയ്തു. അതിനു ശേഷം മറ്റൊരു നമ്പറിലേക്ക് കൂടി അവൻ വിളിച്ചു. അച്ചു അവനെ നോക്കി കാണുകയായിരുന്നു. നോവെറുന്ന മനസിലും അധികം പരിഭ്രമം ആയിരുന്നു. അവന്റെ മുഖത്തും ആ പരിഭ്രമം പ്രതിഫലിച്ചിരുന്നു.

ഒരു ഏട്ടന്റെ നോവും വേവലാതിയും എല്ലാം നിറഞ്ഞു നിന്നിരുന്നു. അപ്പോഴും അച്ചു ഓർത്തത് ഈ സ്നേഹത്തിനും കരുതലിനും ഗായത്രിക്ക് ഒരു അര്ഹതയുമില്ലായെന്നായിരുന്നു. “അച്ചു… നമുക്ക് എന്നാൽ പോയാലോ” മറുപടിയായി അച്ചു ചിരിച്ചു. ഗായത്രി വീട്ടിലെത്തുമ്പോൾ മുറുകിയ മുഖത്തോടെ ഇരിക്കുന്ന മാധവ് മേനോനെ കണ്ടു. അയാളുടെ മുഖവും ഗൗരവവും എല്ലാം കണ്ടപ്പോൾ ജീവൻ എന്തൊക്കെയോ പറഞ്ഞു കൊടുത്തുകാണുമെന്നു അവൾ ഊഹിച്ചു. അവളും സംസാരിക്കാനോ കളിച്ചിരികൾക്കോ നിൽക്കാതെ റൂമിലേക്ക് പോയി. അതല്ലെങ്കി കുറച്ചു സമയം അച്ഛനുമായി ചെലവിട്ടു കളിയും ചിരിയോടെയുമൊക്കെയാണ് അവൾ റൂമിലേക്ക് പോകുന്നേ. അവൾ പോയ വഴിയേ അയാൾ നോക്കിയിരുന്നു. അന്ന് പതിവിലും കുറച്ചേറെ വൈകിയാണ് ജീവൻ എത്തിയത്. വീടിന്റെ അന്തരീക്ഷം കണ്ടപ്പോൾ തന്നെ മനസിലായി ഗൗതവും കാര്യം അറിഞ്ഞുവെന്നു.

മുഴുവൻ മൗനമായിരുന്നു അവിടം. സാധാരണ ഗായുവിന്റെയും ഗൗതത്തിന്റെയും കളിയാക്കലുകളും ഒച്ചയും ബഹളവുമൊക്കെ കൊണ്ടു നിറഞ്ഞു നിൽക്കുന്ന സമയമാണ്. ഇന്ന് മുഴുവൻ ഒരു നിശബ്ദത. ഹാളിൽ എത്തിയ ജീവൻ കണ്ടു പരസ്പരം സംസാരമില്ലാതെ നോക്കിയിരിക്കുന്ന ഗൗതമിനേയും മാധവ് മേനോനെയും. യാതൊരു വിധ സങ്കോചവുമില്ലാതെ ടിവിയിൽ ഏതോ സിനിമ കണ്ടുകൊണ്ടു ഗായത്രിയും അടുത്തു തന്നെയുണ്ട്. ജീവൻ വന്നു കയറിയതും അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ഗായത്രി. കണ്ണെടുക്കാതെ നോക്കിയിരുന്നു അവൾ. ജീവനും അവളുടെ നോട്ടത്തെ ഒരു സങ്കോചവുമില്ലാതെ നേരിട്ടു നിന്നു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ മാധവ് മേനോന് നേരെ നീട്ടി. അതിലുണ്ടായിരുന്നു അശ്വിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും. “ഗായു… ആ ടീവി ഓഫ് ചെയ്തു ഇവിടേക്ക് വായോ” മാധവ് മേനോന്റെ ഉറച്ച ശബ്ദമായിരുന്നു. ഗായത്രി ഒന്നു ഞെട്ടിയെങ്കിലും മനസു ധൈര്യം വരുത്തി അയാളുടെ മുന്നിലേക്ക് ചെന്നു നിന്നു.

ഗൗതം ദേഷ്യത്തിലാണോ എന്നുപോലും അറിയാത്ത ഒരു ഭാവത്തിൽ കൈ മുഷ്ടി ചുരുട്ടി താടിയിൽ ഊന്നി വേറെയെങ്ങോ നോക്കി ഇരിക്കുന്ന പോലെയായിരുന്നു. സുഭദ്രക്ക് അവിടെ എന്താ നടക്കുന്നതെന്ന് മനസിലായില്ല. മാധവ് മേനോന്റെ മുഖം ഇത്ര ദേഷ്യത്തിൽ ആദ്യമായാണ് കാണുന്നത്. ഇങ്ങനെയൊരു അന്തരീക്ഷവും അവിടെ പുതുമായണല്ലോ എന്നവർ ഓർത്തു. “എന്താ അച്ഛാ കാര്യം” ഒന്നുമറിയാത്ത പോലെ അവൾ മേനോന്റെ മുന്നിൽ ചോദ്യം ചോദിച്ചു. “ഇനി നീ ആരുടെ കൂടെയാണ് ഷോപ്പിംഗ് മാളിൽ കറങ്ങി നടന്നത്” അവൾ മറുപടി പറയും മുന്നേ ജീവനെ നോക്കി. അവളുടെ കണ്ണിൽ ദേഷ്യത്തിൽ ചുവപ്പു പടർന്നിരുന്നു. തോൽക്കാൻ മനസില്ലാത്ത പോലെ അവൾ തുടർന്നു. “എന്റെ കൂടെയാരായിരുന്നു വെന്നു ഇവിടെ കൃത്യമായി അറിയിച്ചില്ലേ പിന്നെ എന്തിനാ ഈ ചോദ്യോത്തരവേള” അവൾ മറുപടിയായി തർക്കുത്തരമാണ് പറഞ്ഞതു.

“അസത്തെ… അച്ഛനോട് ഇങ്ങനെയാണോ സംസാരിക്കുന്നെ” സുഭദ്ര അവളുടെ മറുപടി കേട്ടുകൊണ്ട് അവളുടെ കൈ തണ്ടയിൽ ആഞ്ഞടിച്ചു കൊണ്ടു പറഞ്ഞു. അവൾക്ക് നന്നായി വേദനിച്ചിരുന്നു. അവൾ അമ്മയെയും നോക്കി ദഹിപ്പിച്ചു. “അവൻ ആരാണെന്നു നിനക്കു അറിയുമോ. ഓരോരുത്തരുടെ വാലിൽ തൂങ്ങി നടന്നോളും” മാധവൻ പറയാൻ തുടങ്ങിയപ്പോ ഗായത്രി കൈകൾ നീട്ടി തടഞ്ഞു. “അശ്വിൻ ആരാണെന്നു എനിക്ക് നന്നായി അറിയാം. നമ്മുടെ അത്ര ഇല്ലെങ്കിലും അവനും ഒരു വെൽ ബിസിനസ് ഫാമിലിയാണ്. സമൂഹത്തിൽ അത്യാവശ്യം പേരുള്ള കൂട്ടത്തിൽ… അല്ലാതെ കണ്ടു ഞാൻ ഒരു നിലയും വിലയും ഇല്ലാത്ത അനാഥ ചെക്കന്റെ കൂടെയല്ല നടന്നത്” ജീവന് നേരെ പരിഹാസത്തിൽ അവളതു പറയുമ്പോൾ ജീവൻ ഉള്ളാലെ ചിരിക്കുകയായിരുന്നു. അവന്റെ മനസിലെ ചിരി ചുണ്ടുകളിലേക്കും പടർന്നിരുന്നു. അതു കാണുംതോറും ഗായത്രിക്ക് ദേഷ്യം ഇരട്ടിച്ചു.

“അല്ല എന്റെ പുറകെ നടന്നു എന്റെ പേർസണൽ കാര്യങ്ങൾ അന്വേഷിക്കാൻ ഇയാളാരാ… പറ ഇയാൾക്ക് ആരാ അധികാരം കൊടുത്തത്” അടുത്ത നിമിഷം തന്നെ ഗായത്രിയുടെ കവിളിൽ കൈ പതിഞ്ഞിരുന്നു. അടി കിട്ടി വേച്ചു വീണ അവളെ ജീവൻ തന്നെയാണ് എടുത്തുയർത്തിയത്. “വിടെന്നെ…” ജീവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു പൊട്ടിത്തെറിച്ചു അവൾ. അച്ഛനാകും തല്ലിയതെന്നു ഓർത്തു മുഖമുയർത്തിയപ്പോൾ കണ്ടത് കൈ തലം കുടയുന്ന ഗൗതമിനെയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അടിച്ച വേദനയെക്കാളും മനസിനായിരുന്നു വേദന. ആദ്യമായാണ് ഗൗതം തല്ലുന്നത്. അതും ജീവന് വേണ്ടി. “നിനക്കു അറിയില്ലേ ഈ നിൽക്കുന്ന വ്യക്തി നിന്റെയാരാണെന്നു… പറയെടി” ഗൗതമിന്റെ ഉയർന്ന ശബ്ദം ആ വീട്ടിലെങ്ങും പ്രതിധ്വനിച്ചു കേട്ടു കൊണ്ടിരുന്നു. അവൻ വീണ്ടും തല്ലാൻ കൈ ഉയർത്തിയതും ജീവൻ ആ കൈകളിൽ പിടിച്ചു തടഞ്ഞു.

“ഗൗതം… ദേഷ്യം ഇങ്ങനെ തല്ലിയല്ല തീർക്കേണ്ടതു. പ്രായമായ പെണ്കുട്ടിയാണ്. ഇങ്ങനെ തല്ലാൻ പാടില്ല… പിന്നെ അവൾ പറഞ്ഞതും സത്യം തന്നെയാണ്. അവളുടെ മനസിൽ ഞാൻ എന്നൊരു ഏട്ടനെ പരിചയമില്ല… ഈ വീട്ടിൽ അനാഥനെ പോലെ കഴിയുന്ന ഒരു വ്യക്തി… നിങ്ങളുടെ സംരക്ഷണയിൽ കഴിയുന്ന… നിങ്ങളുടെ സഹതാപത്തിൽ കഴിഞ്ഞു കൂടുന്ന ഒരു വ്യക്തി എന്നതിന് അപ്പുറം ഞാൻ എന്താണെന്ന് അവൾക്ക് അറിയില്ല. അവൾക്ക് എന്നും നീ മാത്രമാണ് ഏട്ടൻ. എന്നെയങ്ങനെ വിളിച്ചു ശീലവുമില്ല. അതവളുടെ തെറ്റുമല്ല. തിരുത്തേണ്ട പ്രായത്തിൽ ആരുമത് ചെയ്തില്ല. പെട്ടന്ന് ഏട്ടൻ ആണെന്നൊക്കെ പറഞ്ഞ വളർന്ന മനസിൽ അതുറപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ചെറുപ്പത്തിൽ ചൊല്ലിവിളിച്ചത് ആണ് അവളുടെ മനസിൽ പതിഞ്ഞു കിടക്കുന്നത്. അവളുടെ ഏട്ടൻ നീ മാത്രമാണ്” ജീവൻ ഒരു ഇടർച്ചയോടെ വാക്കുകൾ നിർത്തുമ്പോൾ അവന്റെ നോട്ടം പതിച്ചത് സുഭദ്രയുടെ മുഖത്തേക്കായിരുന്നു. അവന്റെയ നോട്ടത്തെ നേരിടാൻ അവർക്കായില്ല.

അവരുടെ മുഖം കണ്ണുനീരിൽ കുതിർന്നിരുന്നു. “എന്റെ ഏട്ടൻ എന്നെ തല്ലുവോ കൊല്ലുവോ എന്താണെന്ന് വച്ച ചെയ്യും. നിങ്ങളാര അതു തടുക്കാൻ” ഗായത്രി പിന്നെയും ചൊടിച്ചു കൊണ്ടിരുന്നു. ജീവൻ വേദനകലർന്ന പുഞ്ചിരിയോടെ നിന്നു അവളെ നോക്കി. “നിനക്ക് എന്തെങ്കിലും അവനെ കുറിച്ചറിയുമോ… ഹേ… പറ… ഈ പ്രായത്തിന്റേതായ എല്ലാ പൊട്ട സ്വഭാവങ്ങളും അവനുണ്ട്. പല തരത്തിലുള്ള ലഹരിയുമായി നടക്കുന്ന ഒരുത്തനാണ്. അതിൽ മുൻപന്തിയിൽ ആണ് പെണ്ണെന്ന ലഹരി” മേനോൻ അശ്വിനെ കുറിച്ചു അറിഞ്ഞതെല്ലാം അവളോട്‌ പറയാൻ ശ്രമിച്ചു. “അച്ഛാ… ഞാൻ അത്രക്ക് പൊട്ടിയൊന്നുമല്ല. ഇന്നത്തെ കാലത്തു എന്തൊക്കെ നടക്കുമെന്ന് എനിക്കും നന്നായി അറിയാം. അശ്വിനെ കുറിച്ചു അവൻ തന്നെ കുറെ കാര്യങ്ങൾ പറഞ്ഞു തന്നതാണ്.

ബാക്കിയൊക്കെ ഇയാൾ ഇല്ലാ കഥ പറയുന്നതാണ്. ആ അനാഥ പെണ്ണ് അശ്വിനെ അടിച്ചതും കോളേജിൽ ഉണ്ടായ പ്രശ്നങ്ങളും എല്ലാം എനിക്കറിയാം. അവനെ കോളേജിൽ നിന്നും ഒഴിവാക്കാൻ വേണ്ടി അവൾ ഉണ്ടാക്കിയെടുത്ത കള്ള കഥയാണ് അന്ന് അവളെ കേറി പിടിക്കാൻ അശ്വിൻ ശ്രമിച്ചു എന്നത്. അവളെ പോലുള്ളവർക്ക് മുന്നും പിന്നും നോക്കാൻ ഇല്ലാലോ. ഇത്തരത്തിൽ അധഃപതിക്കുന്ന രീതിയിൽ എത്ര കഥകൾ വേണമെങ്കിലും മെനഞ്ഞെടുക്കാം. അതിനു വക്കാലത്തുമായി ഈ വീട്ടിൽ തന്നെ ആളുകളുമുണ്ട്” ഗായത്രിയുടെ വാക്കുകൾ ഉയർന്നു കൊണ്ടിരുന്നു… ഗൗതം ദേഷ്യം കൊണ്ടു മുഷ്ടി ചുരുട്ടി പിടിച്ചു ഭിത്തിയിൽ ഇടിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു. കയാത്രിക്കുള്ള മറുപടി പറയാൻ വന്ന ഗൗതമിനെ ജീവൻ കണ്ണുകൾ കൊണ്ടു വിലക്കി. പിന്നെ അവിടെ ആരുമൊന്നും പരസ്പരം സംസാരിക്കുന്നില്ല എന്നു കണ്ടു ഗായത്രി ചാടി തുള്ളി റൂമിലേക്ക് പോയി.

മേനോൻ ആധി പിടിച്ചു സോഫയിലേക്ക് അമർന്നിരുന്നു. ഗായത്രിയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചു അയാൾക്ക് നല്ല വേവലാതിയുണ്ടായിരുന്നു. അയാളുടെ ഇരുപ്പ് കണ്ടു ജീവനും വിഷമമായി. സുഭദ്ര ഒന്നും മിണ്ടാതെ നിന്നു കണ്ണുനീർ വാർത്തു. “വളർത്തു ദോഷം തന്നെയാണ്… വളർത്തു ദോഷം” മേനോൻ ആരോടെന്നില്ലാതെ പിറു പിറുത്തു കൊണ്ടിരുന്നു. അതു കേൾക്കുംതോറും സുഭദ്രയുടെ നെഞ്ചു വിങ്ങി കൊണ്ടിരുന്നു. അവർ കണ്ണുകൾ ഇറുകെയടച്ചു ഇരുന്നു. “അവളുടെ പ്രായത്തിന്റെയാണ്… പെട്ടന്ന് ദേഷ്യം വരുന്നതും നമ്മൾ പറയുന്നത് അവളുടെ ദേഷ്യം കൂട്ടുകയെ ഉള്ളു… സൂക്ഷിച്ചു കൈ കാര്യം ചെയ്യണം. അവന്റെ മനസിൽ എന്താണെന്ന് പറയാൻ കഴിയില്ല. അവൻ എന്തൊക്കെയോ ഗായത്രിയെ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്… പിന്നെ ഗൗതം ഇന്ന് അടിച്ചതും അവളുടെ ദേഷ്യം കൂട്ടിയിട്ടുണ്ട്… പതുക്കെ തന്നെ പറഞ്ഞു മനസിലാക്കണം…

പിന്നെ എപ്പോഴും അവളെയൊന്നു ശ്രെദ്ധിക്കണം… ആ അശ്വിൻ അത്രക്ക് നല്ലവൻ അല്ല” ജീവൻ ചെറിയ ഒരു കനൽ മാധവന്റെയും ഗൗതമിന്റെയും മനസിൽ കോരിയിട്ടാണ് ജീവൻ അതു പറഞ്ഞതു. ഗൗതമിന്റെ തോളിൽ തട്ടി അവൻ തന്റെ ലോകത്തിലേക്ക് നടന്നു. ഇന്ന് പക്ഷെ റൂമിലേക്ക് കേറും മുന്നേ ജീവൻ മനസിൽ ഒരു തീരുമാനം എടുത്തിരുന്നു. ജീവൻ തന്റെ മാത്രം ലോകമായ ആ നാലു ചുവരുകൾക്കുള്ളിലേക്കു ചേക്കേറി… ബെഡിലേക്ക് വീഴും മുന്നേ തന്റെ മുറിയുടെ വാതിൽ അവൻ അടച്ചു കുറ്റിയിട്ടിരുന്നു. എന്നും താൻ ആഗ്രഹിച്ചിരുന്ന അമ്മയെന്ന ആ നിഴൽ സാമിപ്യം… ആ നിഴൽ മാത്രമായിരുന്നു അവനോടുള്ള സ്നേഹത്തിന്റെ പ്രതീകം… ആ നിഴൽ പോലും ഇനി വേണ്ട… അതുപോലും തനിക്ക് അസഹ്യമാണെന്നു അവനു തോന്നിയിരിക്കുന്നു. മൊബൈലിൽ വന്ന മെസേജ് ശബ്ദമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്.

സ്ക്രീനിൽ അച്ചു എന്ന പേരു കണ്ടതും അവന്റെയുള്ളം മഞ്ഞു വീണു കുളിർത്തിരുന്നു. ഓഫീസിൽ മാധവൻ കുറച്ചു നേരം വൈകിയാണ് എത്തിയത്. ഗൗതവും ജീവനും അയാളുടെ മുന്നിൽ അത്യാവശ്യം കാണിക്കേണ്ട ഫയലുകളുമായി ഇരുന്നു. അവർക്ക് പുറകിലായി തന്നെ ശീതളും ദേവ്നിയും നിന്നിരുന്നു. “ഇന്ന് മുതൽ ഞാൻ മറ്റൊരു തീരുമാനം കൂടി എടുത്തിട്ടുണ്ട്. ഗൗതമിന്റെ അസിസ്റ്റന്റ് ആയി ദേവ്നിയും ജീവന്റെ അസിസ്റ്റന്റ് ആയി ശീതളും” ജീവനിൽ അതു വലിയ അതിശയം ഉണ്ടാക്കിയില്ല എങ്കിലും ഗൗതമിന്റെ കണ്ണുകൾ വിടർന്നു… അവന്റെ മനസു പോലെ തന്നെ…. ദേവ്നിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല എങ്കിൽ കൂടിയും ഒരു അസ്വസ്ഥത അവളെ പൊതിഞ്ഞിരുന്നു… ശീതൾ ദേഷ്യം കടിച്ചു പിടിച്ചു നിന്നു… അവസാനമായി ജീവൻ ഒരു ഫയൽ കൂടി മാധവന്റെ കൈകളിലേക് വച്ചു കൊടുത്തു. അതു തുറന്നു വായിച്ച അയാൾ ഞെട്ടി ജീവനെ ഉറ്റു നോക്കി. അവൻ ഒരു ഭാവമാറ്റവുമില്ലാതെ പുഞ്ചിരിയോടെ തന്നെ ഇരിക്കുന്നു. “സോ… ജീവൻ ഈ കമ്പനിയിൽ നിന്നും പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നു… അല്ലെ” “എസ് സർ” …തുടരും

Share this story