നിഴലായ് മാത്രം : ഭാഗം 6

നിഴലായ് മാത്രം : ഭാഗം 6

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പെട്ടന്ന് അവളുടേ ഫോൺ താളത്തിൽ അടിച്ചു.

“ഹർഷൻ….

ഹർഷാ നീ എവിടെയാ……”

“ഉണ്ണി…അതു…അതു പിന്നെ… ഇന്ന് യാമിയുടെ കൂടെ ഒന്നു പുറത്തുപോകാമെന്നു അവൾക്കു വാക്കു കൊടുത്തുപോയി. നിന്റെ കോമ്പറ്റീഷൻ പേരും പറഞ്ഞ വീട്ടിൽ നിന്നും നേരത്തെ മുങ്ങിയത്. ഇന്നലെ രാത്രി എടുത്ത തീരുമാനം ആയിരുന്നു. അതുകൊണ്ടു നിന്നോടും പറയാൻ പറ്റിയില്ല. നീ കോളേജിൽ എത്തിയോ. വീട്ടിൽ കോമ്പറ്റീഷൻ പേരും പറഞ്ഞ നേരത്തെ ഇറങ്ങിയത്. നീ കുളമാക്കിയോ”

മൗനം മാത്രം ആയിരുന്നു ഉണ്ണിയുടെ മറുപടി. എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ തേങ്ങി മിഴികളിലൂടെ നീർച്ചാലുകൾ നിശബ്ദം വീണു.

“ഉണ്ണി..കേൾക്കുന്നില്ലേ..എന്താ ഒന്നും പറയത്തെ…. ഉണ്ണി…ഉണ്ണി”

“കേൾക്കുന്നുണ്ട് ഹർഷാ…നീ പോയിട്ടു വാ. വീട്ടിൽ പ്രോബ്ലെം ഒന്നുമില്ല..ഒക്കെ”

അത്രയും പറഞ്ഞു ഒപ്പിച്ചപ്പോഴേക്കും അവൾക്കു ശ്വാസം മുട്ടി. ദീർഘമായി നിശ്വാസിച്ചു അവൾ പുറം കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു. കോളേജ് വരാന്തയിൽ തൂണിൽ ചാരി ദൂരേക്ക്‌ മിഴികൾ നീട്ടി. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. പോക പോകെ അവളുടെ മനസ്സുപോലെ അതു ആർത്തലച്ചു പെയ്യാൻ തുടങ്ങി. പേമാരി പോലെ പെയ്യുന്ന മഴയെ നോക്കി നിന്നപ്പോൾ തന്റെ മനസിലെ സംഘർഷത്തിന് അയവു വരുന്നത് അവൾ അറിഞ്ഞു.

“മഴ കുറഞ്ഞു. മനസിലെ സംഘര്ഷത്തിനും ഒരു അയവു വന്നു കാണുമെന്നു കരുതുന്നു. ഇനി കോമ്പറ്റീഷൻ പോകാമല്ലോ ?”

ശബ്ദത്തിനു ഉടമയെ തിരിച്ചറിഞ്ഞു എങ്കിലും തിരിഞ്ഞു നോക്കിയില്ല.

അവളുടെ അടുത്ത തൂണിൽ ചാരി അനന്തു അവളെ നോക്കാതെ മഴയിലേക്കു തന്നെ നോക്കി നിന്നു.

“താൻ എന്താ ആലോചിക്കുന്നെ” അനന്തു ഉണ്ണിയെ നോക്കാതെ ചോദിച്ചെങ്കിലും അതൊന്നും അവൾ കേട്ടു എന്നുപോലും തോന്നിക്കാത്ത വിധം ചിന്തയിൽ ആയിരുന്നു.

ഉണ്ണിയുടെ മനസ്സിൽ അപ്പോഴും ഓടി കൊണ്ടിരുന്നത് രണ്ടു ദിവസം മുൻപേ യാമിയുമായി നടന്ന സംഭാഷണങ്ങൾ ആയിരുന്നു. അവൾക്കു അറിയായിരുന്നു തനിക്കു ഇന്നാണ് കോമ്പറ്റീഷൻ എന്നു. തീയതി പ്രിൻസിപ്പൽ എന്നോട് പറയുമ്പോൾ യാമി കൂടി ഉണ്ടായിരുന്നു. തന്റെ കാര്യത്തിൽ യാമിക്കും ശ്രദ്ധയുണ്ട് എന്നു അവനു ബോധ്യപെടണമെങ്കിൽ യാമി തന്നെ അവനെ ഓര്മിപ്പിക്കാമെന്നു പറഞ്ഞിരുന്നു. അതുകൊണ്ടാ താൻ അതു ഹർഷനോട് പറയാതെ ഇരുന്നത്. പക്ഷെ…അപ്പൊ യാമി ഇപ്പൊ കാണിക്കുന്നത്…മനസ്സിലാകുന്നില്ല.

മുഖത്തു മഴത്തുള്ളികൾ ശക്തിയായി പതിഞ്ഞപ്പോൾ ആയിരുന്നു ഉണ്ണി ഓർമയിൽ നിന്നും തിരികെ വന്നത്. ഇത്ര നേരം ഇവിടെ മഴ കണ്ടു നിന്നിട്ട് ഒരു ശീത കാറ്റുപോലും അടിച്ചു തന്റെ മുഖത്തേക്ക് മഴത്തുള്ളികൾ വീണില്ലലോ എന്നവൾ ഓർത്തു. അപ്പോഴാണ് തൊട്ടപ്പുറത്ത് മഴവെള്ളത്തിൽ കളിക്കുന്ന അനന്തുവിനെ കണ്ടത്.

“ഡോ… തനിക്ക് എന്താ കണ്ണില്ലേ” ഉണ്ണി എല്ലാ ദേഷ്യവും സങ്കടവും തീർക്കാൻ ഒരാളെ കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു ആ നിമിഷത്തിൽ.

“ദേ… ഉണ്ടല്ലോ രണ്ടെണ്ണം. ഇത്രയും വലിയ ഉണ്ടക്കണ്ണും വച്ചു നടക്കുന്ന എന്റെ മുഖത്തു കണ്ണില്ലേ എന്നു ചോദിക്കാൻ നിന്റെ മുഖത്തു കണ്ണില്ലേ”

“എന്തോന്ന ….എന്തോന്ന”

ഉണ്ണിക്കൊന്നും മനസ്സിലായില്ല.

“പറഞ്ഞ എനിക്ക് മനസ്സിലായില്ല പിന്നെയാ കേട്ട നിനക്കു” അവൻ ചിരിച്ചുകൊണ്ട് പിന്നെയും മഴവെള്ളം തട്ടി തെറിപ്പിക്കാൻ തുടങ്ങി.

അവൾ കെറുവിച്ചു നോക്കിക്കൊണ്ടു മുന്നോട്ടു നടന്നു. അവനെ കടന്നു പോകാൻ തുടങ്ങിയപ്പോൾ അവന്റെ ശബ്‌ദം ഉയർന്നു.

“പോകുന്നില്ലേ ”

“ഞാൻ എവിടേക്കും പോകുന്നില്ല.” ഉണ്ണി ദേഷ്യത്തിൽ പറയുമ്പോൾ അവളുടെ കണ്ണുകളും കലങ്ങിയിരുന്നു

അവൾ മുന്നോട്ടു നടക്കാൻ തുടങ്ങി.

“ഈ ജീവിതം മുഴുവൻ ഹർഷന്റെ കൂട്ടു ഉണ്ടാകുമെന്നു കരുതിയല്ലേ. അവനു അവന്റെ ജീവിതം ഉണ്ടെടോ. ഇത്രയും നാൾ അവനെ ഡെപെൻഡ് ചെയ്തായിരുന്നു തന്റെ ജീവിതം.”

അനന്തുവിന്റെ വാക്കുകൾ നടത്തത്തിൽ നിന്നും പിടിച്ചു നിർത്തുംപോലെ. ഒരു ജീവനില്ലാത്ത പ്രതിമ കണക്കെ അവൾ നിന്നു.

“താൻ തന്നെ ഒന്നു ചിന്തിച്ചു നോക്കൂ. യാമിക്കും കാണില്ലെടോ ഒരു പോസ്എസ്സിവെന്സ്. ഇത്രയും വർഷം കാത്തിരുന്നു ഇപ്പോഴല്ലേടോ ഹർഷന്റെ സ്നേഹം അവൾക്കു കിട്ടിയത്”

ഉണ്ണിമായക്കു മറുപടി ഒന്നുമില്ലായിരുന്നു. ഒരു നിര്വികാരതയോടെ അനന്തുവിനെ തന്നെ നോക്കി നിന്നു.

“തന്റെ മനസ്സു മാറ്റുവാനോ അല്ലെങ്കിൽ നിങ്ങളെ തമ്മിൽ പിരിക്കാനോ അല്ല ഞാൻ പറയുന്നത്. നീ യാഥാസ്ഥികത മനസ്സിലാക്കാൻ വേണ്ടിയാണ്. എന്നും ഹർഷൻ കൂടെ ഉണ്ടാകില്ല എന്നുള്ള സത്യം നീ മനസിലാക്കണം. അതിനു വേണ്ടിയാണ് ഉണ്ണി”

മറുപടി ഒന്നും പറയാതെ അനന്തുവിന്റെ വാക്കുകൾ മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു അവൾ.

“അവന്റെ അഭാവത്തിൽ നീ കോമ്പറ്റീഷൻ പോകാതെ ഇരിക്കരുത്. ഇതു ജീവിതത്തിലേക്കുള്ള പുതിയ ഒരു വഴി തിരിവ് ആകട്ടെഡോ”

ഉണ്ണി കുറച്ചു നിമിഷങ്ങൾ കൂടി അവനെ തന്നെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു. അനന്തു പറഞ്ഞതു ഒന്നും ഉണ്ണിയുടെ മനസ്സിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നവന് തോന്നി.

“ഉണ്ണി…ക്ലാസ്സിലേക്കുള്ള വഴി ഇവിടേക്കു ആണ്. ഇത്ര വേഗം മറന്നോ”

“കോമ്പറ്റീഷൻ പോകാൻ കോളേജിന് പുറത്തേക്കു പോയേ പറ്റു അതിനുള്ള വഴി ഇതല്ലേ” ചിരിച്ചികൊണ്ടു ഉണ്ണി പറഞ്ഞെങ്കിലും ആ ചിരിയിലും ഒരു വേദന ഉണ്ടെന്നു അനന്തുവിനു തോന്നി.

“ഞാൻ കൊണ്ടുപോകാം….”

“താൻ അല്ലെ പറഞ്ഞതു ഒരാളെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കാൻ പഠിച്ചു തുടങ്ങണമെന്നു. തുടങ്ങി നോക്കട്ടെ ഞാൻ”

ഉണ്ണിയുടെ കണ്ണുകളിൽ ഒരു പുത്തൻ തീരുമാനം ഉറച്ചു നിന്നിരുന്നു. അനന്തു പിന്നെ മറുത്തൊന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് തന്നെ തലയാട്ടി.

ഉണ്ണി കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറി. അരമണിക്കൂർ യാത്ര ഉണ്ടായിരുന്നു. ബസിൽ ഇരിക്കുമ്പോൾ കാണുന്ന കാഴ്ചകൾ അവൾക്കു വളരെ അത്ഭുതം ആയിരുന്നു. താൻ വല്ലപ്പോഴും മാത്രേ ബസിൽ പോകാറുള്ളൂ. അപ്പോഴും ഹർഷൻ കൂടെ കാണും. അതു മിക്കവാറും അവന്റെ വാഹനം പണി മുടക്കുമ്പോൾ ആയിരിക്കും അങ്ങനെയൊരു യാത്ര. താൻ ഇതുവരെയും ഒരു കാര്യത്തിനും ഒറ്റക്കു പുറത്തേക്കു പോയിട്ടില്ലല്ലോ എന്നവൾ ഓർത്തു. എന്തിനും ഏതിനും ഹർഷൻ കൂട്ടു ഉണ്ടാകും. തനിയെ ഒരു പേന പോലും വാങ്ങിയിട്ടില്ല. കോമ്പറ്റീഷൻ പോകുമ്പോഴും പുറമെ നിന്നും ഒരാളോടും സംസാരികണ്ട ഒരു ആവശ്യവും വരാറില്ല. പേപ്പർ ഒപ്പുവയ്ക്കാനും ഹാൾ ടിക്കറ്റ് തരാനും വാങ്ങാനുമെല്ലാം അവൻ തന്നെ കൂടെയുണ്ടാകും. ഇന്ന് മുതൽ എല്ലാം പുതിയ ശീലങ്ങൾ ആണ് തനിക്കു. മറ്റൊന്നിനെയും കുറിച്ചു ആലോചിക്കേണ്ട. കോമ്പറ്റീഷൻ മാത്രം മുന്നിൽ.

പെട്ടന്നു അനന്തുവിന്റെ മുഖം മനസ്സിൽ നിറഞ്ഞു. “ചെ…അവനോടു വെറുതെ ദേഷ്യപ്പെട്ടു. അവൻ പറഞ്ഞതിലും കാര്യം ഉണ്ടല്ലോ. താൻ ഇതുവരെ അതിനെ കുറിച്ചു ആലോചിച്ചില്ല. പക്ഷെ യാമി..അവൾക്കു എന്തൊക്കെയോ കണക്കു കൂട്ടലുകൾ ഉണ്ട്” ചിന്തയോടെ ഇരിക്കുമ്പോൾ അവളുടെ സ്റ്റോപ് പേരു ബസിലെ കിളി ഉച്ചത്തിൽ പറയുന്നത് അവളുടെ ബോധ മണ്ഡലത്തിൽ എത്തി.

കോമ്പറ്റീഷൻ നടക്കുന്ന കോളേജിന് മുന്നിൽ എത്തിയപ്പോൾ മനസ്സു അറിയാതെ പോലും ഒന്നു പകച്ചു. ഇതുവരെ തനിക്കു ഒപ്പം ഉണ്ടായിരുന്ന നിഴൽ ഇപ്പോൾ കൂടെയില്ല എന്ന നഗ്ന സത്യം അവൾ പൂർണ്ണമായും മനസിൽ ഉൾകൊണ്ടിട്ടില്ല. കോളേജിന് ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്നവൾ ഒന്നറച്ചുനിന്നു.
ചുറ്റുമുള്ള പലതിനെയും പേടിയോടെയായിരുന്നു അവൾ നോക്കി കണ്ടത്.തന്റെ നിഴൽ…. ഹർഷൻ… അവൻ ആയിരുന്നു ഇതുവരെ തന്റെ എല്ലാ ധൈര്യവും. ഒരു സർപ്രൈസ് എന്നോണം അവനെ ഇവിടെ എവിടെയെങ്കിലും കാണണേ എന്നവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു. മുന്നോട്ടു വച്ച കാലുകൾ മനസ്സു അറിയാതെ നിന്നപ്പോൾ അനന്തുവിന്റെ വാക്കുകൾ അവളുടെ ഉള്ളിലേക്ക് ഒഴുകിയെത്തി. “ഇതൊരു പുതിയ ജീവിത വഴിത്തിരിവ് ആയി കാണു” ആ വാക്കുകൾ മനസ്സിൽ എന്തോ പുതിയ ഒരു ഊർജവും ഉണർവും നല്കിയവൾക്കു. മനസ്സു തന്നെ മുന്നോട്ടു നടന്നു. കാലുകൾ പിറകെയും.

ആദ്യമായി സ്വയം തന്നെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു. അവിടുത്തെ പ്രിൻസിപ്പൾ കൊണ്ടു ഒപ്പും സീലും വൈപ്പിക്കാനും കോമ്പറ്റീഷൻ ഹാൾ തപ്പി പിടിച്ചു പോകുമ്പോഴെല്ലാം അവൾക്കു ചെറിയ പകപ്പു പ്രകടമായിരുന്നു. എങ്കിലും അവൾ സ്വയം ആശ്വസിപ്പിച്ചു. ആദ്യമായത് കൊണ്ട. അടുത്ത തവണ കുറച്ചുകൂടി ധൈര്യം വരും. ഓരോ കാര്യങ്ങളും അടുത്ത് നിൽക്കുന്ന ഓരോരുത്തരോടും ചോദിക്കുമ്പോഴും അവൾ ആലോചിച്ചത് പരിചയമില്ലാത്ത ഒരാളോടും താൻ ഒരു വാക്കുപോലും മിണ്ടറില്ലലോ എന്നായിരുന്നു.

കോമ്പറ്റീഷൻ കഴിഞ്ഞു. അവൾക്കു രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. സ്റ്റേജിൽ കയറി സമ്മാനം വാങ്ങുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കാണികൾ ആയി തന്റെ ആരുമില്ല. ഹർഷൻ ഉണ്ടായിരുന്നെങ്കിൽ…. താൻ സ്റ്റേജിൽ സമ്മാനം വാങ്ങാൻ കയറുമ്പോൾ അവന്റെ മുഖത്തു വിരിയുന്ന സന്തോഷം … അതു കാണുമ്പോൾ ആയിരുന്നു സത്യത്തിൽ തന്റെ മനസ്സു നിറഞ്ഞിരുന്നത്. അതു കാണുവാൻ…ആ സന്തോഷം കാണുവാൻവേണ്ടി മാത്രം ആയിരുന്നു ഇതുവരെ അവൾ മത്സരിച്ചിരുന്നതുപോലും.

നിറ കണ്ണുകളോടെ സമ്മാനം വാങ്ങുമ്പോൾ അവൾക്കു കാണികൾക്കിടയിലേക്കു നോക്കാൻ വല്ലാത്ത വിഷമം തോന്നി. താൻ ആഗ്രഹിക്കുന്ന മുഖം അതിൽ ഇല്ലല്ലോ. എങ്കിലും ഏതൊ പ്രതീക്ഷയിൽ എന്നവണ്ണം കാണികൾക്കിടയിലേക്കു മിഴികൾ നീട്ടിയപ്പോൾ നിറ കണ്ണുകളോടെ കയ്യടിക്കുന്ന ഒരു മുഖത്തേക്കു ഒരു നിമിഷം തന്റെ കണ്ണുകൾ ഉടക്കി.

“അനന്തു”

ആ നിമിഷം എന്തോ ഒരു സന്തോഷം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story