നിലാവിനായ് : ഭാഗം 24

നിലാവിനായ് : ഭാഗം 24

എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ഞാനിപ്പോ ജീവേട്ടന്റെ ദേവ ആയിട്ടല്ല നിൽക്കുന്നത്… ലക്ഷ്മി ഗ്രൂപ്പിന്റെ മാനേജർ ദേവ്നിയാണ്‌” അവളുടെ കണ്ണുകളിൽ രോക്ഷമാണോ അല്ലെങ്കി ദേഷ്യമാണോ പരിഭവങ്ങളാണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാതെ ജീവൻ ഉഴറി നിന്നു. ദേവ്നി അരിശത്തോടെ എഴുനേറ്റു മറ്റൊന്നും പറയാതെ പുറത്തേക്കു നടന്നു. ഡോറിന് അടുത്തെത്തിയതും ജീവനെ തുറിച്ചു നോക്കി. ജീവൻ തിരികെ എന്തേ എന്നു പുരികമുയർത്തി മൗനമായി ചോദിച്ചു. അവൾ കാറ്റ് പോലെ തിരികെ അവനടുത്തേക്കു വന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ജ്യൂസ് വലിച്ചു കുടിച്ചു അവനെ നോക്കി ചുണ്ട് കോട്ടി മിണ്ടാതെ തിരികെ പോയി. അവളുടെ ചേഷ്ടകൾ അവൻ ചിരിയോടെ നോക്കി കണ്ടു. ടെൻഡർ വിളിക്കുന്ന ദിവസം മാധവ് മേനോൻ അത്യന്തം ടെൻഷൻ ആയിരുന്നു. പക്ഷെ ദേവ്നി വളരെ ശാന്തമായി തന്റെ ജോലികൾ ചെയ്യുന്നത് മാധവൻ കണ്ടു. അത്രക്കും ആത്മാവിശ്വാസമുണ്ടോ ഇവൾക്ക്… അതും എതിർ നിൽക്കുന്നത് ജീവൻ ആയിട്ട് കൂടി.

ടെൻഡർ വിളിക്കാൻ പോയത് ഓഫീസിലെ മറ്റൊരു സ്റ്റാഫ് ആയിരുന്നു. മാധവ് മേനോൻ ദേവ്നിയുടെ അടുത്തേക്ക് ചെന്നു. “നിനക്ക്… നിനക്ക് ഇത്രയും ആത്മാവിശ്വാസമുണ്ടോ ആ ടെൻഡർ നമുക്ക് തന്നെ കിട്ടുമെന്നു” അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ അയാളെ നോക്കി പുഞ്ചിരിക്കുക മാത്രം അവൾ ചെയ്തു. “ഗുഡ് അഫ്റ്റർനൂൻ സർ” “ഹാ… നിധിൻ… കയറി വരു… എന്തായി ടെൻഡർ നമുക്ക് തന്നെ കിട്ടിയല്ലോ അല്ലെ”… മാധവ് മേനോൻ ഉത്സാഹത്തോടെ ചോദിച്ചു. പക്ഷെ നിധിന്റെ മ്ലാനമായ മുഖം വാക്കുകൾ ഇല്ലാതെ തന്നെ അയാൾക്കുള്ള മറുപടിയായി. ദേവ്നിയുടെ മുഖത്തേക്ക് നോക്കിയ മാധവ് മേനോന് താൻ ഇതു പ്രതീക്ഷിച്ചു എന്നൊരു ഭാവമായിരുന്നു. അപ്പോഴും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല. “നിധിൻ പോയിക്കൊള്ളു” “മാഡം… നമ്മൾ വച്ച തുകയേക്കാളും വെറും 1001 രൂപയാണ് അധികമായി അവർ വച്ചതു” “അവർ എന്നു പറയുമ്പോൾ…” മാധവ് മേനോൻ സംശയത്തിൽ ചോദിച്ചു നിർത്തി. “രാജ് ഗ്രൂപ്‌സ് തന്നെ… ജീവൻ സർ ഉണ്ടായിരുന്നു” ആ രണ്ടു പേരുകൾ കേട്ടതോടെ മാധവ് മേനോന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

നിധിൻ മറ്റൊന്നും പറയാതെ പുറത്തേക്കിറങ്ങി. ദേവ്നി മാധവ് മേനോനെ നോക്കി പഠിക്കുകയായിരുന്നു. ഈ അവസ്ഥയെ അയാൾ എങ്ങനെ മറി കടക്കുമെന്നുള്ള ചിന്തയായിരുന്നു ദേവ്നിക്ക്. ദേവ്നി പ്രതീക്ഷിച്ച പോലെ തന്നെ അയാൾ അവളോട്‌ പൊട്ടിത്തെറിച്ചു. “ഈ പരാജയം മുന്നിൽ കണ്ടു കൊണ്ടാണോ നീ ഇത്ര ആത്മവിശ്വാസത്തിൽ നിന്നത്. എന്റെ മോൻ നിന്നെ വിശ്വസിച്ചു ഏല്പിച്ചതാണ് ഈ കാണുന്നതൊക്കെയും. അതിങ്ങനെ മറ്റൊരാളുടെ മുൻപിൽ അടിയറവ് വയ്ക്കാനാണോ നിന്റെ ഉദ്ദേശം. നീയെന്നോട് പ്രതികാരം ചെയ്യുകയാണോ. നിന്റെ അച്ഛനോടും അമ്മയോടും നിന്റെ ജീവിതത്തോടും ചെയ്തതിനു… പറ… ജീവനെ കൂട്ടു പിടിച്ചു നീ മനപൂർവ്വം ടെൻഡർ തുക അവനു പറഞ്ഞു കൊടുത്തു എന്നെ തകർക്കുകയല്ലേ.

ഒന്നോർത്തോ നീ ഇതുമൂലം നീയെന്നെ അല്ല എന്റെ മോനെ… നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന നിനക്ക് വേണ്ടി അച്ഛനായ എന്നെ പോലും തള്ളിക്കളഞ്ഞ അവനെയാണ് നീ തോൽപ്പിക്കാൻ ശ്രമിക്കുന്നത്” മാധവൻ അത്രയും പറഞ്ഞപ്പോഴേക്കും ദേഷ്യവും മാനസിക പിരിമുറുക്കവും കൊണ്ടു കിതച്ചു പോയിരുന്നു. ദേവ്നി പക്ഷെ യാതൊരു ഭയവുമില്ലാതെ അയാൾ പറയുന്നതെല്ലാം സൂഷ്മം കേട്ടു കൊണ്ടു നിന്നു. ഒടുവിൽ ഒരു ദീര്ഘശ്വാസം വിട്ടു കൊണ്ടു അയാളിൽ നിന്നും നോട്ടം മാറ്റി. ഇതേ സമയം തന്നെ ക്യാബിൻ ഡോർ തട്ടിക്കൊണ്ടു നിധിൻ അകത്തേക്ക് കടന്നു. അവന്റെ മുഖം മുൻപ് ഇറങ്ങി പോകുമ്പോൾ ഉണ്ടായിരുന്ന മ്ലാനത മാറി നല്ല തിളക്കത്തിൽ ആയിരുന്നു. “എന്താ നിധിൻ” മാധവ് മേനോൻ തെല്ലു അസഹത്യതയോടെ ചോദിച്ചു. “സർ… ദേവ്നി മാം വച്ചിരുന്ന പ്രോജക്ട് അംഗീകരിച്ചു കൊണ്ടു സ്കൈ ടോപ്പ് ബിൾഡേഴ്‌സ് അടക്കം വേറെ മൂന്നു കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. അവർക്ക് മാമിന്റെ പ്രോജക്ട് നന്നായി ഇഷ്ടപ്പെട്ടു.

കോൾ ചെയ്തത് ഓരോ കമ്പനിയുടെയും മാനേജർമാരായിരുന്നു. അവർ കൂടിക്കാഴ്ചക്ക് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് സർ, ഇപ്പൊ കിട്ടുന്ന ഈ 3 പ്രോജക്ട് മതി നമുക്ക് നഷ്ടമായ പ്രോജക്ട് ലാഭം തിരിച്ചു പിടിക്കാൻ.” നിധിൻ പറഞ്ഞതിൽ വിശ്വസിക്കാൻ കഴിയാതെ മാധവ് മേനോൻ മിഴിച്ചു നിന്നിരുന്നു. “നിധിൻ… താങ്ക്സ് ഫോർ ദി ഇൻഫോർമേഷൻ… ആൻഡ് യൂ മേ ഗോ നൗ” ദേവ്നി ചിരിച്ചു കൊണ്ടു തന്നെ നിധിനോട് പറഞ്ഞു. അവളുടെയാ പുഞ്ചിരിയിൽ മാധവ് മേനോന് വിജയം കാണാൻ കഴിഞ്ഞു. ആത്മവിശ്വാസം കൂടിയത് പോലെ. അവൾ ആഗ്രഹിച്ചിരുന്നത് ഈ വിജയം ആണെന്ന് അയാൾക്ക് തോന്നി. “ഒരാൾ വിശ്വസിച്ചു ഒരു കാര്യം എന്നെ ഏല്പിച്ചിട്ടുണ്ടെങ്കി അതു ഭംഗിയായി നോക്കി നടത്താൻ കഴിയുമെന്ന എന്നിലുള്ള അയാളുടെ വിശ്വാസമാണ്. എന്റെ ജീവൻ കൊടുത്തും ഞാൻ ആ വിശ്വാസത്തെ നിലനിർത്തുക തന്നെ ചെയ്യും. ഗൗതം എന്നെ ഏൽപ്പിച്ചത് അവന്റെ ജീവിതമാണ്.

അതു ജീവശ്വാസം നൽകി സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആണ്. ഒരു പ്രതികാരത്തിന്റെ പേരിലും ഞാൻ ചതിക്കില്ല എന്റെ ഗൗതമിനെ. അല്ലെങ്കിൽ തന്നെ നിങ്ങളോടു ഞാൻ എന്തു പ്രതികാരമാണ് ചെയ്യേണ്ടത്… സ്വന്തം മകനു പോലും താങ്കളെ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ എന്നെ എല്ലാം ഏൽപ്പിച്ചു പോയത്… അതിൽ പരം ഒരു മധുര പ്രതികാരം ഇനിയുണ്ടോ” ദേവ്നി ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി. മാധവ് മേനോന്റെ തല താഴ്ന്നു പോയിരുന്നു. ആ നിമിഷം തന്നെ ഗൗതമിന്റെ ശബ്ദം അവളെ തേടി വന്നിരുന്നു. “എനിക്കിപ്പോ ഒരുപാട് സന്തോഷമായി ദേവു… ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. ജീവനെ മറി കടന്നു ആ ടെൻഡർ നിനക്ക് അല്ല നമുക്ക് കിട്ടുമെന്ന് എനിക്ക് വിശ്വാസമില്ലായിരുന്നു. അതു നിന്റെ കഴിവിലുള്ള വിശ്വാസകുറവ് അല്ല മറിച്ചു ജീവന്റെ അറിവും കഴിവും അനുഭവങ്ങളും എത്രത്തോളം ഉണ്ടെന്നുള്ള അറിവ് കൊണ്ടാണ്.

എങ്കിലും പാരലൽ ആയി നീ നടത്തിയ മൂവ് അതൊന്നു മാത്രമാണ് ഇപ്പൊ ഈ 3 പ്രോജക്ട് നമ്മുടെ കയ്യിൽ ഇരിക്കുന്നത്. അവർ എന്നെയും വിളിച്ചിരുന്നു. നിന്റെ പ്രെസെന്റഷൻ ആൻഡ് ഡിസൈൻ അവർക്ക് ഒരുപാട് ഇഷ്ടമായെന്നും പറഞ്ഞു… ഗുഡ്… കീപ് ഇറ്റ് അപ്” ദേവ്നിയെ സംസാരിക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു കൊണ്ടിരുന്നു. അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു ആകാംക്ഷയും സന്തോഷവും ആവേശവും പിന്നെ ദേവ്നി എന്ന തന്റെ തീരുമാനം ഒരു തെറ്റായിരുന്നില്ല എന്ന അഭിമാനവും. ഗൗതമിന്റെ അഭിനന്ദനത്തിനു അവളുടെ ഹൃദയത്തിൽ നിന്നും പുഞ്ചിരി ഉണർന്നു. ഗൗതമിന്റെ വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്കു. പിന്നെയും അവന്റെ ചികിത്സയെ കുറിച്ചൊക്കെ സംസാരിച്ചാണ് അവൻ കോൾ വച്ചതു. മാധവ് മേനോൻ എന്ന ഒരു വ്യക്തി അവിടെ നിൽക്കുന്നുവെന്ന് അവൾ മറന്നേ പോയിരുന്നു. അയാളും അതിശയിച്ചു പോയിരുന്നു,

താൻ വിളിക്കുമ്പോൾ പോലും വാക്കുകളിൽ ഇത്രയുമധികം പിശുക്ക് കാണിച്ചു, സംസാരിക്കാൻ നിൽക്കാതെ എന്തിനോ വേണ്ടി കോൾ വേഗം അവസാനിപ്പിക്കുന്ന മകൻ തന്നെയാണോ ഈ സമയമത്രയും അവളെ കൊണ്ടു ഒരു വാക്ക് പോലും സംസാരിപ്പിക്കാതെ ഇരുന്നതെന്നു. അയാളുടെയുള്ളിൽ കുഞ്ഞു അസൂയയോ കുശുമ്പോ തല പോക്കാൻ തുടങ്ങിയിരുന്നു. തന്റെ വാക്കുകൾ ഇത്രയും അരോചകമായി തോന്നുന്നുവോ അവനു… തന്റെ വാക്കുകൾ കേൾക്കുവാൻ കൊതിച്ചിരുന്ന ഒരു മുഖം അയാളുടെ മനസിൽ പെട്ടന്ന് തെളിഞ്ഞു വന്നു. നോട്ടം കൊണ്ടും വാക്കുകൾകൊണ്ടും സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടുമൊക്കെ താൻ വളരെയധികം പിശുക്ക് കാണിച്ചിരുന്ന ജീവൻ എന്ന വളർത്തു മകന്റെ മുഖം. അപ്പോഴും അവനെ വളർത്തു മകൻ എന്ന വാക്ക് കൊണ്ട് പോലും വിശേഷിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നു ഒരു നിമിഷം അയാളോർത്തു.

ആ നിമിഷം ജീവൻ ഒരു നീറ്റൽ ആയി അയാളുടെ മനസിൽ തോന്നി. ഇതേ സമയം ശീതൾ തന്റെ ക്യാബിനുള്ളിൽ വെറി പിടിച്ചു നടക്കുകയായിരുന്നു. ടെൻഡർ കിട്ടാതിരിക്കാൻ താൻ ഒന്നും ചെയ്യേണ്ടി വന്നില്ല. കാരണം എതിർ നിൽക്കുന്നത് സാക്ഷാൽ ജീവൻ പ്രകാശ് ആണ്. ജീവന്റെ ബുദ്ധിയൊന്നും അവൾക്കില്ലെന്നു അറിയാം. എങ്കിലും അവളെ അങ്ങനെയങ്ങ് തള്ളി കളയാനും പറ്റില്ല. ജീവന്റെ ട്രെയിനിംഗ് അതു പരമാവധി അവൾ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വെറും നിസാരം തുകയ്ക്ക് ടെൻഡർ നഷ്ടമായത്. പക്ഷെ അതിനൊപ്പം തന്നെ പാരലൽ ആയി അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് കരുതിയില്ല. ഈ പ്രോജക്ട് ഇനി പെട്ടന്ന് മുടക്കാനും പറ്റില്ല… എന്താ ഇതിനിനി ചെയ്യാൻ കഴിയുക… ശീതൾ ആലോചിച്ചു കൊണ്ടേയിരുന്നു. ഗൗതം വരുമ്പോഴേക്കും ലക്ഷ്മി ഗ്രൂപ്പിന്റെ അടിവേരു ഇളക്കണം… അതിലൂടെ ദേവ്നിയെ അവനു എതിരാക്കണം…

അതായിരുന്നു ശീതളിന്റെ പ്ലാൻ… പക്ഷെ ഈ നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഇനി അതും നടക്കില്ല… ഇനിയുള്ളത് അവളുടെ മരണം ഉറപ്പാക്കൽ തന്നെയാണ്… അതു മാധവ് മേനോന്റെ തലയിലേക്കും വച്ചു കൊടുക്കണം, അയാൾക്ക് അവളെ മരുമകളായി ആ വീട്ടിലേക്ക് എഴുന്നള്ളിക്കുന്നത് അത്ര ഇഷ്ടമല്ല… അതു ഗൗതത്തിനും അറിയാം. വരട്ടെ… കാര്യങ്ങൾ എങ്ങോട്ട് പോകുമെന്ന് നോക്കട്ടെ… ശീതൾ ഒരു ദീര്ഘശ്വാസം വിട്ടു കൊണ്ട് ചെയറിലേക് ഇരുന്നു. അച്ചു മാളിലെ ഡിസി ബുക്ക്സ് സ്റ്റാളിൽ കറങ്ങി നടക്കുകയായിരുന്നു. ഒറ്റക്കായിരുന്നു. ഓരോ പുസ്തകവും എടുത്തു മറിച്ചു നോക്കുകയും പുതിയ പുതിയ പുസ്തകങ്ങൾ എടുത്തു നോക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ കയ്യിലിരിക്കുന്ന പുസ്തകത്തിലേക്ക് അവളുടെ കണ്ണുകൾ പോകുന്നുണ്ടെങ്കിലും മനസു വേറെയെങ്ങോ സഞ്ചരിക്കുകയായിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ വട്ടം പുസ്തകങ്ങൾ വാങ്ങുന്ന ശീലമുണ്ട് അവൾക്ക്.

വാങ്ങുമ്പോൾ ചുരുങ്ങിയത് പത്തു പുസ്തകങ്ങൾ എങ്കിലും ഒരുമിച്ചു വാങ്ങിക്കും. അടുത്ത മാസം ആകുമ്പോഴേക്കും അതൊക്കെ വായിച്ചു തീരുകയും ചെയ്യും. അവൾ ആകെ കയ്യിൽ നിന്നും അധികം ചിലവാക്കുന്നതും പുസ്തകങ്ങൾ വാങ്ങുവാനാണ്. “പുസ്തകവും കയ്യിൽ വച്ചു സ്വപ്നം കാണുകയാണോ കുട്ടി… ആ വഴിയിൽ നിന്നു കുറച്ചു മാറി നിന്നു കാണു… മറ്റുള്ളവർക്ക് വഴി തടസം നിൽക്കാതെ” പരിചിതമായ ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്. “ജീവേട്ടൻ”… അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചു. അവൻ അപ്പോഴും ഒരു കുസൃതി ചിരിയോടെ മുന്നിൽ തന്നെ നിന്നിരുന്നു. പെട്ടന്ന് അവളുടെ മുഖം ഗൗരവത്തിലായി. ഇത്രയും ദിവസം തന്നെ ദേഷ്യം പിടിപ്പിച്ചതോർത്തു. അവളുടെ കയ്യിൽ ഇരുന്ന സുഭാഷ് ചന്ദ്രൻ എഴുതിയ സമുദ്രശില എന്ന പുസ്തകം അവൻ തിരിച്ചും മറിച്ചും നോക്കി. “ആഹാ… നല്ല പുസ്തകമാണ്. ഒരു സ്ത്രീ വായിച്ചിരിക്കേണ്ട പുസ്തകം.

ജീവിതത്തിൽ ഒരിക്കൽപോലും കടൽ കാണാത്ത അമ്മ ഒരിക്കൽ മകളോട് പറയുന്നുണ്ട്, ഒരമ്മ മനസ്സിന് ഒരു കടലിനെ അടക്കി ഒളിപ്പിക്കാൻ മാത്രം വലിപ്പം ഉണ്ടെന്ന്. അംബ എന്ന സ്ത്രീയുടെയും അവരുടെ മകൻ അപ്പുവിന്റെയും കഥ… എനിക്ക് ഒരുപാട് വേദനകൾ സമ്മാനിച്ച ഒരു പുസ്തകമാണ്. ആ അമ്മ മകനെ സ്നേഹിക്കുന്നത് കണ്ടിട്ടു… എനിക്കും ജന്മം തന്നിരുന്നല്ലോ ഒരു അമ്മ… ” ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്കോനിൽ പിറവിയെടുത്തത് അച്ചു വ്യക്തമായി കണ്ടു. അവൾ സന്ദര്ഭത്തിനു അയവു വരുത്തുവാനായി അവളുടെ കയ്യിലിരുന്ന മറ്റു പുസ്തകത്തിനൊപ്പം ജീവന്റെ കയ്യിലെ പുസ്തകവും വാങ്ങി അവനോടു ഒന്നും പറയാതെ ഒരു പരിഭവത്തോടെ ബില്ലിംഗ് ഭാഗത്തേക്ക് നടന്നു. കൗണ്ടറിൽ കൊടുക്കാൻ കാർഡ് പേഴ്സിൽ നിന്നു എടുക്കുമ്പോഴേക്കും ജീവൻ തന്റെ കാർഡ് കൊടുത്തിരുന്നു.

അവൻ കണ്ണുകൾ ചുരുക്കി ചോദ്യഭാവത്തിൽ അവനെ നോക്കി… “എന്നതാടി ഇങ്ങനെ ചിറങ്ങനെ നോക്കുന്നെ… ഉം” തിരികെ ഒരു മയവുമില്ലാത്ത അവന്റെ മറുപടിയിൽ അവൾ പിന്നെ മറ്റൊന്നും പറഞ്ഞില്ല. ജീവന്റെ കൈകളിലായിരുന്നു അവൾ വാങ്ങിയ പുസ്തകത്തിന്റെ കവർ. ജീവൻ മുൻപേ നടന്നു. രണ്ടടി പുറകിലായി അച്ചുവും. കുറച്ചു നിമിഷത്തിന് ശേഷം ജീവൻ നടക്കുന്നത് നിർത്തി അച്ചുവിനെ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകളിൽ ചെറിയ പരിഭവത്തോടെ തന്റെ പുറകിൽ നിൽക്കുന്ന അച്ചുവിന്റെ നേർക്ക് തന്റെ ഒരു കൈ വിരിച്ചു പിടിച്ചു. അച്ചു ഒരു നിമിഷം പോലും വൈകാതെ അവന്റെ കൈകൾകുള്ളിൽ ചേക്കേറി. അവളെയും ചേർത്തു പിടിച്ചു കൊണ്ടു അവൻ നടന്നു. മൗനമായിരുന്നു അവർക്കിടയിൽ. ഇടക്കിടെ പാളി വീഴുന്ന നോട്ടങ്ങൾ അല്ലാതെ മറ്റൊന്നിന്നും അവർക്കിടയിൽ സ്ഥാനമുണ്ടായിരുന്നില്ല.

ഇത്രയും ദിവസവും ജീവൻ അറിഞ്ഞു നൽകിയ ചെറിയ അവഗണനകളും അവനോടുള്ള പരിഭവങ്ങളും ഉരുകിയൊലിച്ചു പോയെന്ന് അച്ചുവിന് തോന്നി. മാളിലെ കോർണറിൽ മൗനമായി മുഖത്തോടു നോക്കി ഇരുന്നു. അവരുടെ കണ്ണുകളും മനസും ഒരുപാട് സംസാരിച്ചു കൊണ്ടിരുന്നു. മൗനമായി… അവരുടെ സ്നേഹ സംഭാഷണങ്ങളുടെ തിളക്കം അവരുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു. അച്ചുവിനെ കൂട്ടി ജീവൻ ഡ്രെസ് എടുക്കാനായി കയറി. സാരി ഒഴികെ എന്തു വേണമെങ്കിലും എടുക്കാനായി ജീവന്റെ നിർദേശം കിട്ടി. “അതെന്താ മാഷേ… സാധാരണ സാരി ഉടുക്കുന്നതാണല്ലോ ഒട്ടുമിക്കവർക്കും ഇഷ്ടം” “തനിക്കുള്ള പുടവ ഞാൻ തരുന്നുണ്ട്… സമയമായില്ല… പിന്നെ നിന്നെ ഞാൻ സാരിയിൽ കണ്ടിട്ടുമില്ല ഇതുവരെ. എനിക്ക് തോന്നി നിനക്ക് അതു ഒട്ടും കോംഫോർട്ടബിൾ അല്ലായെന്നു” “ഏട്ടൻ പറഞ്ഞതു ശരിയാ. സാരി വളരെ ചുരുക്കം മാത്രമേ ഞാൻ ഉടുത്തിട്ടുള്ളൂ.

എനിക്ക് ഒട്ടും കോംഫോർട്ടബിൾ അല്ല ആ വേഷം. ഡ്രൈവിംഗ് മറ്റും എപ്പോഴും ചെയ്യുന്നത് കൊണ്ടു കുർത്തയും ജിൻസും ഒക്കെയാണ് എപ്പോഴും… ഇനി എന്തായാലും ഞാൻ സാരി വാങ്ങുന്നില്ല” കവിളിൽ ചുണ്ട് കൊണ്ടു തുഴഞ്ഞു കള്ളച്ചിരിയോടെ അച്ചു പറഞ്ഞു. അച്ചു ഒന്നു രണ്ടു കുർത്തയും ടോപ്‌സും ഒക്കെ എടുത്തു. ദേവ്നിക്ക് കൂടി കുറച്ചു സെലക്ട് ചെയ്തു വച്ചിരുന്നു. അച്ചു എടുത്തു വച്ച ഡ്രസ് കണ്ടു ജീവൻ കണ്ണു മിഴിച്ചു. “ഇത്രയേ ഉള്ളോ… ഞാൻ കരുതി” “അതേ മാഷേ… എനിക്ക് ഒന്നിച്ചു വാങ്ങി കൂട്ടുന്ന സ്വഭാവം ഒന്നുമില്ല. ഡ്രസ് എടുക്കുന്നത് തന്നെ എനിക്കിഷ്ടമല്ല. മിക്കപ്പോഴും അങ്കിളും അമ്മയുമാണ് എനിക്ക് എടുത്തു കൊണ്ടു വരുന്നേ… ദേവ്നിക്ക് ഉള്ളത് കൂടി ഉണ്ട്” ജീവൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു നടന്നു. “അല്ല… ഇന്ന് എന്തോ നല്ല സന്തോഷത്തിൽ ആണെന്ന് തോന്നുന്നു… ആ ടെൻഡർ കിട്ടിയല്ലേ” “ഉം” ജീവൻ അലസമായി മൂളി. ജീവന്റെ മിഴികളുടെ സഞ്ചാരം തേടി അച്ചു നോക്കിയപ്പോൾ കണ്ടു ഒരു കുന്നു ഡ്രെസ്സുമായി കൗണ്ടറിൽ നിൽക്കുന്ന ഗായത്രി.

ബില്ലിംഗ് ചെയ്യുകയാണ്. ജീവനും അച്ചുവും ബില്ലിംഗ് ചെയ്യാനായി നടന്നു. ഗായത്രി എടുത്തു വച്ചതു ഏകദേശം 30000 രൂപക്ക് അടുത്തായി… അമൗണ്ട് കേട്ടു അച്ചുവിന്റെ കണ്ണു മിഴിഞ്ഞു. ജീവന് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. ഇതിനും ഇരട്ടിയാണ് സാധാരണ എടുക്കുന്നത്. “മാഡം ഈ കാർഡ് വർക്ക് ആകുന്നില്ലലോ” ഗായത്രി കണ്ണു മിഴിഞ്ഞു അയാളെ നോക്കി. ഈ കാർഡിൽ പൈസ ഉണ്ടായിരുന്നതാണ്. താൻ വേറെയൊന്നും വാങ്ങിയിട്ടില്ലലോ. ഇതു കയ്യിൽ ഉണ്ടെന്നുള്ള ഉറപ്പിലാണ് ഡ്രസ് എടുത്തത് തന്നെ. കയ്യിൽ ആണെങ്കി അത്രയുമില്ല… കൂടെയുള്ള കൂട്ടുകാരികളുടെ അടക്കി പിടിച്ചുള്ള ചിരികൾ കാണാൻ തുടങ്ങി. എന്നാലും ഈ കാർഡിലെ പൈസ… അതെവിടെ പോയി… ആലോചനയോടെ ഗായത്രി നിന്നു. തലേ ദിവസം അശ്വിന്റെ കൂടെ മാളിൽ വന്നത് ഓർത്തു. താൻ ഒന്നും വാങ്ങിയില്ലെങ്കിലും തന്റെ ഈ കാർഡ് അശ്വിൻ ഉപയോഗിച്ചത് ഓർത്തു.

അവന്റെ കാർഡ് കൊണ്ടുവന്നില്ലെന്നും പറഞ്ഞു താൻ തന്നെയാണ് കൊടുത്തത്. ഇന്ന് പൈസ ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ശെ… ഇനിയിപ്പോ എന്തു ചെയ്യും, അവനെ വിളിച്ചു പൈസ ട്രാൻസ്ഫർ ചെയ്യാൻ പറയാൻ അവൾക്കൊരു ജാള്യത തോന്നി. ദേവ്നിയെ വിളിക്കാൻ കഴിയില്ല. നാണക്കേട് കൊണ്ടു അവളുടെ കണ്ണു നിറയുമെന്നു തോന്നി. ജാള്യതയോടെ ചുറ്റും നോക്കിയപ്പോൾ കൗണ്ടറിൽ നിൽക്കുന്ന ജീവനെ കണ്ടു. ഇവിടെ നടക്കുന്ന സംഭാഷണങ്ങൾ അവൻ കേട്ടുവെന്നു അവൾക്കു മനസിലായി. ഗായത്രി പതുക്കെ അവനടുത്തേക്കു ചെന്നു. “എന്റെ ആ ബിൽ കൂടി കൊടുത്തേക്കു” ഗായത്രിയുടെ ആജ്ഞയായിരുന്നു അതു. “What” “ഞാൻ പറഞ്ഞതു കേട്ടില്ലേ… അതു കൂടി ബിൽ ചെയ്യാൻ… ഒന്നുമില്ലെങ്കിലും എന്റെ അച്ഛൻ വളർത്തി കൊണ്ട് വന്നതല്ലേ… ആ പറ്റ് വീട്ടിയാൽ മതി” (തുടരും)

Share this story