താദാത്മ്യം : ഭാഗം 31

താദാത്മ്യം : ഭാഗം 31

എഴുത്തുകാരി: മാലിനി വാരിയർ

“ഇന്ന് കണ്ടില്ലേ ഒരു സിനിമ.. അതിൽ നടന്നത് പോലെ…ദൈവം നമ്മുടെ കല്യാണം സമയത്ത് ഒരു സെക്കന്റ്‌ ചാൻസ് തന്നാൽ സിദ്ധുവേട്ടൻ എന്ത് ചെയ്യുമായിരുന്നു…” അവൻ എന്താണ് മറുപടി പറയാൻ പോകുന്നതെന്നറിയാൻ അവൾ അവനെ ആകാംഷയോടെ നോക്കി നിന്നു.. “ഈ കല്യാണം നടക്കുന്നതിന് മുൻപേ അങ്ങനെ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ഞാൻ തീർച്ചയായും ആ കല്യാണം നിർത്തും.. ” അവൻ വീണ്ടും പറയാൻ തുടങ്ങുമ്പോഴേക്കും മിഥുന അവിടെ നിന്നും നടന്നു തുടങ്ങിയിരുന്നു.. “പറഞ്ഞു തീരുന്നതിനു മുൻപേ നീ ഇതെവിടെ പോകുവാ… മിഥു… നിൽക്ക്… മിഥു… ”

അവന്റെ വാക്കുകൾ അവളുടെ ചെവിയിൽ എത്തിയിരുന്നില്ല.. അവൾ തന്റെ മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു. തലയിണയിലേക്ക് തലചായ്ച്ചവൾ കിടന്നു.അവളുടെ കണ്ണുകൾ ഒരു നീർച്ചോല പോലെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.. “എനിക്കറിയാം സിദ്ധുവേട്ടാ…ഏട്ടന് ഈ കല്യാണത്തിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു എന്ന്… ഇനിയും എത്ര നാൾ കഴിഞ്ഞാലും എന്നെ അംഗീകരിക്കാൻ കഴിയില്ലെന്നും എനിക്കറിയാം.. കുടുംബത്തിന്റെ മാനത്തിനും അമ്മായിയുടെ സന്തോഷത്തിനും വേണ്ടി മാത്രമാണ് ഏട്ടൻ ഈ ബന്ധം തുടരുന്നതെന്ന് എനിക്ക് മനസ്സിലാകും.. പക്ഷെ ഞാൻ അങ്ങനെ അല്ല സിദ്ധുവേട്ടാ…ഇപ്പൊ ഏട്ടനെ ഞാനെന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്…”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.കരഞ്ഞു കരഞ്ഞു അവളെപ്പോഴോ ഉറങ്ങി പോയി. അവൾ നടന്നകന്ന ഭാഗത്തേക്ക്‌ നിശ്ചലനായി നോക്കി നിൽക്കുകയായിരുന്നു സിദ്ധു. “പറയാൻ വന്നത് എന്താണെന്ന് പോലും കേൾക്കാതെ പോയല്ലോ മിഥു.. അങ്ങനെ ഒരു സന്ദർഭം ഇല്ലാതെ, വളരെ ഭാഗിയായി നമ്മുടെ കല്യാണം നടക്കണമെന്നും നിനക്ക് ഇഷ്ടമില്ലാതെ നടന്ന ഈ വിവാഹം നിന്റെ പൂർണ്ണ സമ്മതത്തോടെ നടക്കേണ്ടതായിരിന്നെന്നും പറയാൻ വന്നതായിരുന്നു ഞാൻ.. എന്നാൽ അതൊന്നും കേൾക്കാതെ പോയതെന്തിനാ…” അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കികൊണ്ട്‌ തലയ്ക്കു പിന്നിലേക്ക് കൈ വെച്ചുകൊണ്ട് കിടന്നു.. അവന്റെ ജീവിതത്തിൽ നടന്നതെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു..ആ ഓർമ്മകൾ മുഴുവൻ കൂടുതൽ മനോഹരമായി അവന് തോന്നി.. “മിഥുന….” എന്ന ആ ഒറ്റ പേര് അവന്റെ മനസ്സിനെ മയക്കുന്നു എന്നത് അവനപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..

അമ്മയുടെ സന്തോഷത്തിനു വേണ്ടിയാണ് അവളുടെ കഴുത്തിൽ താലി ചാർത്തിയതെങ്കിലും നിറഞ്ഞ മനസ്സോടെ തന്നെയാണ് അവൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചത്. അവൾക്ക് ഒരു കുറവും വരാതെ നോക്കണം എന്ന് ആഗ്രഹിച്ചു. ഇന്ന് വരെ അങ്ങനെ തന്നെയാണ് അവൻ അവളെ നോക്കി പോരുന്നതും. അവന് അവളോടുള്ള വികാരം പ്രണയമായിരുന്നെന്ന് തിരിച്ചറിയാൻ അവന് കുറച്ചു നാളുകൾ വേണ്ടി വന്നു.. എന്നാൽ ആ പ്രണയം തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സ് സന്തോഷത്തിന്റെ അതിവരമ്പുകൾ താണ്ടിയിരുന്നു. എങ്കിലും അവളുടെ മനസ്സിലും അതുപോലൊരു ആഗ്രഹം വന്നതിന് ശേഷം തന്റെ പ്രണയത്തെ കുറിച്ച് പറയാമെന്ന് കരുതിയതാണ്. കല്യാണം അവളുടെ ഇഷ്ടമില്ലാതെയാണ് നടന്നതെങ്കിലും, അവളുടെ ജീവിതം അവൾ ആഗ്രഹിച്ചത് പോലെ തന്നെ വേണമെന്ന് വാശിപിടിച്ചവനാണ് സിദ്ധു.

വിവാഹം ചെയ്തു എന്ന കാരണത്താൽ അല്ലാതെ, അവൾ അവനെ അംഗീകരിച്ചാൽ മാത്രമേ ഈ ബന്ധം തുടരാവൂ എന്നും അവന് നിർബന്ധമുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞിരുന്ന ആ നാളുകളിൽ, അവളുടെ സാമിപ്യം അവൻ ആഗ്രഹിച്ചതാണ്. അവൾ വീണ്ടും തന്റെ വീട്ടിലേക്ക് വന്നതും അവൾ ചെയ്യുന്ന ഓരോ പ്രവർത്തികളും അവനും ഇഷ്ടമായിരുന്നു. എന്നിരുന്നാലും അവളുടെ മനസ്സിൽ എന്താണെന്ന് അറിയാതെ ചില സമയങ്ങളിൽ അവൻ ആശയക്കുഴപ്പത്തിയായിട്ടുണ്ട്. ഇപ്പോഴും അവൾക്ക് അവനോടുള്ളത് പ്രണയമാണെന്ന് തിരിച്ചറിയാൻ അവനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒരു ജ്യോതി പോലെ അവളുടെ മുഖം മനസ്സിൽ തെളിഞ്ഞതും അതിൽ മതിമറന്ന് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. പ്രഭാത്തിലെ സൂര്യകിരണങ്ങൾ ആകാശസീമകളിൽ മുഴുവൻ പ്രകാശം പരത്തികൊണ്ടിരുന്നു, മിഥുന മെല്ലെ കണ്ണുകൾ തുറന്നു.

കഴിഞ്ഞ രാത്രിയിലെ ഓർമ്മകൾ അവളുടെ മനസ്സിനെ വേദനിപ്പിച്ചെങ്കിലും അതൊക്കെ മാറ്റി വെച്ച് മറ്റ് ജോലികളിൽ മുഴുകാൻ അവൾ തീരുമാനിച്ചു. രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറിയതും മീനാക്ഷി വിടർന്ന മുഖത്തോടെ അവളെ സ്വീകരിച്ചു.. “വാ മോളെ… നിനക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.. ഇരിക്ക് ഭക്ഷണം കഴിക്കാം..” കഴിക്കാൻ തോന്നിയില്ലെങ്കിലും മീനാക്ഷിക്ക് വേണ്ടി വെറുതെ കഴിച്ചെന്നു വരുത്തി.. ശേഷം അവൾ അവളുടെ ജോലികളിൽ ശ്രദ്ധചെലുത്തി.. പറ്റാവുന്നിടത്തോളം അവനെ കാണുന്നതും മിണ്ടുന്നതും കുറച്ചു കൊണ്ട് ഒഴിഞ്ഞു നടന്നു.അവൻ അവളുടെ ചെയ്തികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അതൊന്നും പുറത്ത് കാണിക്കാതെ നടന്നു. നാളുകൾ കഴിയുന്തോറും മിഥു അവനോട് സംസാരിക്കുന്നത് പൂർണ്ണമായും കുറച്ചു.

അന്ന് മിഥുവും സിദ്ധുവും അവളുടെ കൂട്ടുകാരിയുടെ വിവാഹത്തിന് ബാംഗ്ലൂരിലേക്ക് തിരിച്ചു.. മീനാക്ഷി അവരെ നിറമനസ്സോടെ യാത്രയാക്കി. ആ എട്ട് മണിക്കൂർ യാത്രയിലും അവർ പരസ്പരം ഒന്നും മിണ്ടിയില്ല..അവർ പ്രിയയുടെ വീട്ടിൽ എത്തുമ്പോഴേക്കും സമയം വൈകിട്ട് ആറ് കഴിഞ്ഞിരുന്നു. പെൺവീട്ടുകാർ സിദ്ധുവിനെയും മിഥുവിനെയും സന്തോഷത്തോടെ സ്വീകരിച്ചു. അടുത്ത ദിവസം രാവിലെയാണ് പ്രിയയുടെ കല്യാണം, പ്രിയയുടെ നിർബന്ധം കൊണ്ട് മാത്രമാണ് മിഥു ഒരു ദിവസം മുന്നേ തന്നെ എത്തിയത്.ആ സമയത്ത് തന്നെ മിഥുനയുടെ മറ്റ് സുഹൃത്തുക്കളും എത്തിയിരുന്നു. മിഥു അവളുടെ കൂട്ടുകാരികളെ ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നത് കൊണ്ട് തന്നെ വളരെ സന്തോഷത്തിൽ ആയിരുന്നു. സിദ്ധു ആകട്ടെ എല്ലാവരോടും പെട്ടെന്ന് അടുപ്പത്തിലായത് അവളെ കൂടുതൽ ആനന്ദിപ്പിച്ചു.

രാത്രി അത്തഴത്തിന് ശേഷം, സിദ്ധു ഒന്ന് കാറ്റ് കൊള്ളാം എന്ന ചിന്തയോടെ പ്രിയയുടെ വീട്ടിനരികിലുള്ള ഉദ്യാനത്തിൽ ഉലാത്തികൊണ്ടിരിക്കുകയിരിന്നു. “ഏട്ടോയ്…” മീരയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. “ഹാ… മീര…” അവൻ പുഞ്ചിരിയോടെ അവളെ നോക്കി.. “ഇവിടെ ഒറ്റയ്ക്ക് എന്ത് ചെയ്യാ… അകത്തേക്ക് വാ.. അവിടെ ഒരുപാട് സെലിബ്രേഷൻസ് നടക്കുവാ…” അവൾ ഉത്സാഹത്തോടെ അവനെ വിളിച്ചു.. “ഞാൻ കുറച്ചു കഴിഞ്ഞ് വരാം.. കാറ്റ് കൊള്ളാലോ എന്നോർത്ത് വന്നതാ…” പുഞ്ചിരി കൈവിടാതെ അവൻ മറുപടി പറഞ്ഞു.. “ശരി ഏട്ടാ… പക്ഷെ അവിടെ ഏട്ടന്റെ ഭാര്യ ഏട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.. ഏട്ടൻ എവിടെയാണെന്ന് നോക്കി വാതിൽക്കൽ നിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി…” എന്ന് പറഞ്ഞ് മീര ചിരിച്ചതും അവൾ എന്താണ് പറയുന്നയുന്നതെന്ന് മനസ്സിലാവാതെ അവൻ ചെറുതായൊന്നു ചിരിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story