പ്രണയവിഹാർ: ഭാഗം 25

പ്രണയവിഹാർ: ഭാഗം 25

നോവൽ: ആർദ്ര നവനീത്‎

വിഹാൻ ! അവളുടെ കൈകൾ അവന്റെ കവിളിലൂടെ തഴുകി. അവൻ കാണുകയായിരുന്നു അവളുടെ കണ്ണിലെ തിളക്കത്തെ. മൊഴിയിൽ നിന്നും ശ്രാവണിയിലേക്ക് മടങ്ങിയതിൽ പിന്നെ ആദ്യമായി അവളിൽ തെളിഞ്ഞ പ്രണയഭാവം അവന്റെ കണ്ണുകളെ ആഹ്ലാദത്താൽ നനയിപ്പിച്ചു. അവളെ മാറോട് ചേർത്തണയ്ക്കുമ്പോൾ അവൻ നന്ദി പറയുകയായിരുന്നു ദൈവങ്ങളോട്. അവന്റെ ഹൃദയതാളത്തിൽ അലിഞ്ഞുചേർന്ന് അവൾ നിന്നു. പൂർണ്ണനിശ്ശബ്ദതയ്ക്കിടയിൽ അവന്റെ ഹൃദയത്തുടിപ്പ് മാത്രം അവൾക്കായി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. പതിയെ അവൻ അവളെ അടർത്തി മാറ്റി. അവളുടെ മുഖത്തേക്ക് അലിവോടെ നോക്കി .

ഫാനിന്റെ കാറ്റിൽ ഇളകിക്കൊണ്ടിരുന്ന മുടിയിഴകളെ വാത്സല്യപൂർവ്വം ഒതുക്കി വച്ചു. നിന്റെ മനസ്സിന്റെ കോണിലെവിടെയോ മറഞ്ഞിരിക്കുകയായിരുന്നു വിഹാൻ. ഇതുവരെ കാണാത്തൊരു ഭാവമാണ് ഇപ്പോൾ നിന്നിൽ ഞാൻ കാണുന്നത്. എന്റെ ശ്രീക്കുട്ടിയിലെ പ്രണയഭാവം. എങ്കിലും നിന്റെ നാവിൽ നിന്നും എനിക്ക് കേൾക്കണം ഓർമ്മ വന്നോ നിനക്കെന്നെ. നിന്റെ വിഹാനെ ഓർക്കാൻ കഴിഞ്ഞോ നിനക്ക്. മറവിയുടെ ചെപ്പ് തുറന്ന് ഓർമ്മയുടെ ഒരു തുണ്ടെങ്കിലും നിന്നിൽ പ്രകാശം ചൊരിഞ്ഞോ. അവന്റെ സ്നേഹം അവളെ പുതുമഴ പോലെ നനച്ചു കൊണ്ടേയിരുന്നു . അവന്റെ ഓരോ ഭാവവും തനിക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവളോർത്തു.

ആ കണ്ണുകളിലെ പ്രണയവും വാത്സല്യവും കരുതലുമെല്ലാം ഇമചിമ്മാതെ നോക്കിയിരിക്കാൻ തോന്നുമാറ് അവൻ പ്രിയമുള്ളവനാണെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. മങ്ങിയ രൂപങ്ങൾക്ക് തെളിച്ചം വന്നതുപോലെ.. ആ രൂപത്തിന് നിന്റെ മുഖമാണ് വിഹാൻ. അതെന്റെ തോന്നലല്ല.. മായയുമല്ല. നിന്റെ കണ്ണുകൾ അതിൽ നിറഞ്ഞുനിൽക്കുന്ന പ്രണയവും കരുതലും അതാണെനിക്ക് കാണുവാൻ കഴിഞ്ഞത്. ആ പെൺകുട്ടി അത് ഞാനാണ് ആ യുവാവ് നീയും. അതെ.. അത് നമ്മളാണ് വിഹാൻ.. കണ്ണുനീരിന്റെ ഈറനോടെ അവളുടെ ഉതിർന്നുവീണ വാക്കുകൾ മാത്രം മതിയായിരുന്നു വിഹാന്റെ മനസ്സ് തെളിയുന്നതിനായി.

ഇറുകെയവളെ പുണരുമ്പോൾ അവളറിയുകയായിരുന്നു അവന്റെ പ്രണയത്തിന്റെ ആഴവും പരപ്പും. ബൈക്കിന് പിന്നിലിരിക്കുമ്പോൾ പതിവ് അകലം അവർ തമ്മിലുണ്ടായിരുന്നില്ല. അവനെ ചുറ്റിപ്പിടിച്ച കൈകളുമായി അവനോട് ചേർന്നിരിക്കുമ്പോൾ അവൾ മറ്റൊരു ലോകത്തായിരുന്നു. വിഹാനും അവളും മാത്രമുള്ള പ്രണയത്തിന്റെ മാസ്മരികലോകത്ത്.. അവൻ തന്റെ എല്ലാമാണെന്ന് തിരിച്ചറിയുകയായിരുന്നു അവൾ. മനസ്സിനെ പറഞ്ഞു പഠിപ്പിക്കാതെ തന്നെ അവൾ തിരിച്ചറിയുവാൻ തുടങ്ങുകയായിരുന്നു തന്റെ പ്രാണനെ.. തെളിഞ്ഞ മുഖത്തോടെ പുഞ്ചിരിയോടെ അവർ സ്റ്റേജിലേക്ക് കയറിയപ്പോൾ ഐഷുവിന്റെയും സഞ്ജുവിന്റെയും മുഖം മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരുടെയെല്ലാം മുഖം സന്തോഷത്താൽ തെളിഞ്ഞു.

ബ്ലാക്ക് കളർ പാന്റും ബ്ലെയ്സറും ഡീപ് റെഡ് കളർ ഷർട്ടുമായിരുന്നു സഞ്ജുവിന്റെ വേഷം. അതിന് ചേരുന്ന രീതിയിൽ ഡീപ് റെഡും വൈറ്റും കലർന്ന ലഹങ്കയിൽ സുന്ദരിയായിരുന്നു ഐഷു. അവരോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ശ്രാവണിയുടെ കൈകൾ വിഹാന്റെ കൈയിൽ മുറുകിയിരുന്നു. ഐഷുവിനെ പുണരുമ്പോൾ മനസ്സിൽ അവളോട് നന്ദി പറയുകയായിരുന്നു ശ്രാവണി. തിരിച്ചറിവിന്റെ പാതയിലേക്ക് തന്നെ നയിച്ചതിൽ.. ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതിൽ. ദീപുവും ആവണിയും അവരെ പ്രതീക്ഷിച്ചെന്നപോലെ നിൽപ്പുണ്ടായിരുന്നു. ശ്രാവണിയുടെ മാറ്റം ഇരുവരിലും സന്തോഷം പകർന്നു. ആദ്യത്തെ അപരിചിതത്വമില്ലാതെ ഇരുവരോടും ശ്രാവണി ചിരിയോടെ ഇടപെട്ടു.

കൂടെ പഠിച്ചവരിൽ പലരും വിവാഹത്തിന് എത്തിയിരുന്നു. ആരെയും ഓർത്തെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരോടും പ്രസന്നമായി പെരുമാറാൻ അവൾ ശ്രദ്ധിച്ചു. ഓർമ്മ നഷ്ടമായ വിവരം ആരും അറിഞ്ഞിട്ടില്ലായിരുന്നു. അവളുടെ തിരിച്ചു വരവ് ഏവർക്കും അമ്പരപ്പായിരുന്നു ഉളവാക്കിയതെങ്കിലും പിന്നീട് ആ പ്രണയജോഡികൾ ഒരുമിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സ്റ്റേജിൽ പാട്ട് തുടങ്ങിയിരുന്നു. സഞ്ജുവും ഐഷുവും അതെല്ലാം ചിരിയോടെ ആസ്വദിക്കുന്നുണ്ട്. കപ്പിൾ ഡാൻസ് തുടങ്ങിയപ്പോൾ സഞ്ജുവും ഐഷുവും വിഹാനെയും ശ്രാവണിയെയും സ്റ്റേജിലേക്ക് വിളിച്ചു. ആദ്യം ശ്രാവണി ക്ഷണം നിരസിച്ചുവെങ്കിലും വിഹാൻ കൈനീട്ടിയപ്പോൾ അവൾക്ക് എതിർക്കുവാൻ കഴിഞ്ഞില്ല. അവൻ നീട്ടിയ കൈയിൽ മെല്ലെയവൾ കൈ ചേർത്തു. ”

“നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… ഈ മിഴിയിണയിൽ സദാ… പ്രണയം മഷിയെഴുതുന്നിതാ… ശിലയായി നിന്നിടാം… നിന്നെ നോക്കീ… യുഗമേറെയെന്റെ കൺ… ചിമ്മിടാതെ… എൻ ജീവനേ… അകമേ… വാനവില്ലിനേഴു വർണ്ണമായ്… ദിനമേ… പൂവിടുന്നു നിൻ മുഖം… അകലേ… മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ… എന്നോമലേ…””” വിഹാന്റെ കൈകൾ അവളുടെ കൈകളിൽ മെല്ലെ കോർത്തു. അവൻ വയ്ക്കുന്ന ചുവടുകൾക്കനുസൃതമായി അവളും ചുവട് വച്ചു. സാരിയായതിനാൽ അവൾക്ക് ചുവട് വയ്ക്കുന്നതിൽ ചെറിയ പ്രയാസം അനുഭവപ്പെട്ടെങ്കിലും അത് മനസ്സിലാക്കിയെന്നോണം വിഹാനവളെ എടുത്തുയർത്തി. എല്ലാവരും കൈയടിച്ച നിമിഷം. ശ്രാവണി ഇതൊന്നുമറിയാതെ അവനിലേക്ക് ഒതുങ്ങിയിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story