താദാത്മ്യം : ഭാഗം 34

താദാത്മ്യം : ഭാഗം 34

എഴുത്തുകാരി: മാലിനി വാരിയർ

“എനിക്ക് പ്രായമായി വരുവാ… അതുകൊണ്ടാ ഞാൻ അമ്പലങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നെ… നിങ്ങളെന്തിനാ വെറുതെ എന്റെ കൂടെ വരുന്നേ.. ആദ്യം നിങ്ങളത് മനസ്സിലാക്കണം.. മോളെ മിഥു… എന്റെ പ്രായത്തിലുള്ള വേറെയും കുറേ ആളുകൾ വരുന്നുണ്ട്.. ഞങ്ങളെല്ലാവരും സൂക്ഷിച്ചു പോയി വന്നോളാം.. നിങ്ങൾ പേടിക്കുന്നത് പോലെ ഒന്നും വരില്ല.. സിദ്ധു.. മിഥുനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്.. ” മീനാക്ഷി ഉറച്ച തീരുമാനത്തോടെ പറഞ്ഞു. “അതികൊണ്ടല്ല അമ്മേ… ” സിദ്ധു എന്തോ പറഞ്ഞു തുടങ്ങിയതും. “നീ ഒന്നും പറയണ്ട… എന്തൊക്കെ പറഞ്ഞാലും.. ഞാൻ നാളെ പോകും..”

അവർ ഉറപ്പോടെ പറഞ്ഞതും സിദ്ധുവിന് അതിന് തടസം നിൽക്കാൻ പറ്റിയില്ല.. ബാഗ് പാക്ക് ചെയ്യുന്നതിന് മിഥുവും അവരോടൊപ്പം കൂടി.. അവളുടെ മുഖം വാടിയിരിക്കുന്നത് മീനാക്ഷി ശ്രദ്ധിച്ചു. “മിഥു… ഇപ്പൊ എന്തിനാ മുഖം ഉം.. ന്ന് വെച്ചിരിക്കുന്നേ… ” അവളുടെ കീഴ്താടിയിൽ പിടിച്ചുകൊണ്ട് മീനാക്ഷി ചോദിച്ചു.. “അമ്മായി ഒറ്റയ്ക്ക് അത്രയും ദൂരം പോകണമല്ലോ എന്നോർത്തിട്ടാണ്.. സിദ്ധുവേട്ടൻ ഇവിടെ നിൽക്കട്ടെ.. ഞാനും അമ്മായിയുടെ കൂടെ വരട്ടെ.. ” അവൾ ശോകത്തൊടെ ചോദിച്ചു.. “അതിന്റെ ഒന്നും ആവശ്യമില്ല.. എനിക്ക് ഒരു കുഴപ്പവും വരില്ല..നീ അതോർത്ത് വിഷമിക്കാതെ…എന്റെ മോനെ നല്ലോണം നോക്കിയാൽ മതി.. ഇപ്പൊ നിങ്ങൾ ചിന്തിക്കേണ്ടത് മധുവിധു യാത്രയെ കുറിച്ചാണ്.

ആദ്യം നീ അത് നിന്റെ ഭർത്താവിനോട്‌ പറഞ്ഞ് അതിനുള്ള ഒരുക്കങ്ങൾ ചെയ്യ്.. ഈ തീർത്ഥാടനത്തിനൊക്കെ നാലഞ്ചു കുട്ടികളൊക്കെ ആയിട്ടു പോകാം..” മീനാക്ഷി അവളുടെ കവിളിൽ തലോടി. അത് കേട്ട് എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന മിഥുനയെ നോക്കി അവർ വാത്സല്യത്തോടെ പുഞ്ചിരിച്ചു. ചെറിയ ചെറിയ വീട്ടുജോലികളും, ലഘുവായി ഭക്ഷണം പാചകം ചെയ്യാനുമുള്ള പൊടികൈകൾ മീനാക്ഷി അവൾക്ക് പറഞ്ഞുകൊടുത്തു.. അവളും എല്ലാം ശ്രദ്ധയോടെ കേട്ട് പഠിച്ചു. അടുത്ത ദിവസം വെളുപ്പിന് തന്നെ മീനാക്ഷി യാത്രയ്ക്ക് പുറപ്പെട്ടു.. “അമ്മേ… സൂക്ഷിച്ചു പോയിട്ട് വാ.. പിന്നെ എന്നും ഫോൺ ചെയ്യണം കേട്ടോ..” സിദ്ധു അല്പം വിഷമത്തോടെ പറഞ്ഞു.. “നീ പേടിക്കണ്ടടാ കണ്ണാ.. ഞാൻ ശ്രദ്ധിച്ചോളാം..” അവരുടെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തിയുണ്ടായിരുന്നു..

ഇരുവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി.. “മിഥു.. നീ വീട്ടിൽ ഒറ്റയ്ക്കിരിക്കുമോ..? ” അവൻ അല്പം പരിഭ്രമത്തോടെ അവളോട്‌ ചോദിച്ചു. “ഇരുന്നോളാം സിദ്ധുവേട്ടാ.. പക്ഷെ ഇന്നിവിടെ എനിക്ക് പ്രേത്യേകിച്ചു ജോലിയൊന്നുമില്ല.. വെറുതെ ഇരുന്ന് ബോറടിക്കും.. ഞാനും ഏട്ടന്റെ കൂടെ പാടത്തേക്ക് വന്നോട്ടെ..” അവൾ ആവേശത്തോടെ പറഞ്ഞതും അവൻ പുഞ്ചിരിയോടെ സമ്മതിച്ചു. “ഇന്ന് പനേന്ന് പതനീര് ഇറക്കുന്ന ദിവസമാ..ഞാൻ അങ്ങോട്ട്‌ പോകും.. നീ വരുന്നോ..” അവൻ പുഞ്ചിരിയോടെ ചോദിച്ചു.. “ഞാനും വരാം സിദ്ധുവേട്ടാ..” അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞുകൊണ്ട് അവനോടൊപ്പം പനന്തോപ്പിലേക്ക് ചെന്നു.. “പതനീരെന്ന് പറഞ്ഞാൽ എന്താ സിദ്ധുവേട്ടാ..”

അവൾ സംശയത്തോടെ ചോദിച്ചു. “പനയുടെ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് പതനീര് അഥവാ മധുരക്കള്ള്. വിടരാത്ത പനങ്കുല മുറിക്കുമ്പോൾ മുറിവായിൽനിന്നും സ്വാഭാവികമായി ഊറിയെത്തുന്നതാണ് ഇത്. പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ശമനസഹായിയാണ്. കള്ള് ഉത്പാദനത്തിന്ന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് ആരോഗ്യദായനി എന്ന നിലക്കോ ഔഷധം എന്ന നിലക്കോ ആർക്കും ലഭ്യമല്ല.

പക്ഷെ ഇവിടെ തമിഴ്നാട് ബോർഡർ ആയത് കൊണ്ട് നമുക്ക് കുഴപ്പമില്ല.. കരിപ്പെട്ടി, പനംകൽക്കണ്ടം, പനഞ്ചക്കര ഇതൊക്കെ ഇതിൽ നിന്നാണ് ഉണ്ടാക്കുന്നത്.. ” സിദ്ധു അത് വിശദീകരിച്ചതും അവൾ അന്തം വിട്ട് അവനെ നോക്കി നിന്നു. “അതെങ്ങനാ സിദ്ധുവേട്ടാ.. ഇതൊക്കെ ഇങ്ങനെ ഞൊടിയിടയിൽ പറയാൻ പറ്റുന്നെ.. ഏട്ടനെ കാണുമ്പോ എനിക്ക് അത്ഭുതം തോന്നുന്നു..” അവൾ കണ്ണുകൾ വിടർത്തുകൊണ്ട് പറഞ്ഞു. “എം.എസ്.സി അഗ്രിക്കൾച്ചർ ആണ് ഞാൻ പഠിച്ചത്.. പിന്നെ ഈ മരങ്ങളോടും ചെടികളോടും എനിക്ക് വല്ലാത്ത ഭ്രമമായിരുന്നു.. പിന്നെ ഇതൊക്കെ ആദ്യം എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മയാണ്.. അതാണ് എന്നെ അതിനെകുറിച്ച് കൂടുതൽ പഠിക്കാൻ ആവേശം തന്നതും..”

അവൻ മറുപടിയെന്നോണം പറഞ്ഞു. “സൂപ്പർ സിദ്ധുവേട്ടാ.. പക്ഷെ ഞാൻ ഇതൊന്നും അറിയാൻ ശ്രമിച്ചിട്ടേ ഇല്ല.. പുതിയയെതെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളു..അതാ നമ്മുടെ നാടിനെക്കുറിച്ച് എനിക്കൊന്നും അറിയാത്തത്..” അവൾ ചുണ്ടുകൾ വികസിപ്പിച്ചുകൊണ്ട് സങ്കടം പറഞ്ഞപ്പോൾ അവന് ചിരിയാണ് വന്നത്. “അതിലോന്നും വലിയ കാര്യമില്ല മിഥു.. ഇനി നീ ഇവിടെ അല്ലേ താമസിക്കാൻ പോകുന്നെ.. വഴിയേ എല്ലാം പഠിച്ചോളും.. വിഷമിക്കണ്ട..” അവന്റെ വാക്കുകൾക്ക് തലയാട്ടികൊണ്ട് ആ വയൽക്കാഴ്ചകൾ രസിച്ചുകൊണ്ട് അവൾ അവനോടൊപ്പം വരമ്പിലൂടെ നടന്നു. സിദ്ധു അവന്റെ ജോലിയിൽ മുഴുകിയ സമയത്ത് മിഥു അവിടെയെല്ലാം ചുറ്റിനടന്ന് കാണുവായിരുന്നു.

അവിടെ പണിയെടുക്കുന്നവരോട് അതെന്താ ഇതെന്താ എന്ന് അവളുടെ ഉള്ളിലെ സംശയങ്ങൾ ചോദിച്ചുകൊണ്ട് അവൾ അവിടെയൊക്കെ ചുറ്റി നടന്നു. “സിദ്ധുവേട്ടാ… അതെന്താ വെള്ള നിറത്തിൽ.. പനയിൽ നിന്ന് പാലൊക്കെ കിട്ടോ…” അങ്ങോട്ട്‌ വന്ന സിദ്ധുവിനെ നോക്കി അവൾ ചോദിച്ചു.. “അത് പാലല്ല മിഥു.. അതാണ് പനങ്കള്ള്.. അതിൽ കുറച്ചു ചുണ്ണാമ്പ് ചേർത്താൽ പതനീരാകും.. അത് ദിവസേനെ ഒരു അളവിൽ കുടിച്ചാൽ ശരീരത്തിന് നല്ലതാ..വായ് പുണ്ണ്, കുടൽ പുണ്ണ് ഇതൊക്കെ പമ്പ കടക്കും..” സിദ്ധു വിശദീകരിച്ചു.. “ഓഹോ…” അവൾ ആശ്ചര്യത്തോടെ കേട്ട് നിന്നു.. ആരോ വിളിച്ചതും സിദ്ധു അങ്ങോട്ട്‌ നടന്നു.മിഥു അവിടെ നിരത്തി വെച്ചിരുന്ന മൺകുടത്തിലേക്ക് നോക്കി നിന്നു.. “ഇതിലൊക്കെ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ…കുടിച്ച് നോക്കിയാൽ കൊള്ളാമെന്നുണ്ട്..

പക്ഷെ ഏട്ടൻ പറഞ്ഞത് ഇതില് ചുണ്ണാമ്പ് ഇടണം എന്നല്ലേ.. ചുണ്ണാമ്പ് പൊള്ളില്ലേ..ചെറുപ്പത്തിലേ ഒരിക്കൽ ചുണ്ണാമ്പ് തിന്നിട്ട് നാവൊക്കെ പൊള്ളിയതാ.. അത് കൊണ്ട് ചുണ്ണാമ്പ് ഇടുന്നതിനു മുൻപ് ഒന്ന് ടേസ്റ്റ് ചെയ്തു നോക്കാം.. സിദ്ധുവേട്ടനോട് ചോദിച്ചാൽ ചുണ്ണാമ്പ് ഇട്ട് കുടിച്ചാൽ മതീന്ന് പറയും..നാവ് പൊള്ളിയാൽ പിന്നെ എനിക്ക് ഒന്നും കഴിക്കാൻ പറ്റില്ല..” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഒരു ചെറിയ കുടത്തിൽ ഉണ്ടായിരുന്ന കള്ളുമായി ആരുടെയും ശ്രദ്ധയിൽ പെടാതെ അവൾ മെല്ലെ അവിടെ നിന്നും മാറി.സിദ്ധുവും അത് ശ്രദ്ധിച്ചിരുന്നില്ല.. ആ സമയത്താണ് മൃദുലയുടെ ഫോൺ വരുന്നത്.. മിഥു ആവേശത്തോടെ ഫോൺ എടുത്തു.. “മിലു.. സുഖാണോ..”

അവൾ ഫോൺ ചെവിയിൽ വെച്ചുകൊണ്ട് ചോദിച്ചു.. “സുഖം.. ചേച്ചിക്കോ? .. അമ്മായി ഏതോ അമ്പലത്തിൽ പോയീന്നു അമ്മ പറഞ്ഞു..” മിലു മറുപടി പറഞ്ഞു.. “അതേടി… ഞങ്ങൾ കുറെ പറഞ്ഞു നോക്കി.. എന്നിട്ടും അമ്മായി ഒറ്റയ്ക്ക് പോയി..” മിഥു വിഷമത്തോടെ പറഞ്ഞതും, മിലു അവളെ സമാധാനിപ്പിച്ചുകൊണ്ട് സംസാരിച്ചു.. പിന്നെയും ഒരുപാട് നേരം അവർ വിശേഷങ്ങൾ പങ്ക് വെച്ചു.മിഥു സിദ്ധുവിനോടൊപ്പം തോട്ടത്തിൽ വന്നിരിക്കുവാണെന്ന് മിലുവിനോട് പറഞ്ഞു.. “നന്നായി ചേച്ചി.. സന്തോഷത്തോടെ എൻജോയ് ചെയ്യ്.. പിന്നെ പനംക്കരിക്ക് പതനീര് അതിനൊക്കെ നല്ല ടേസ്റ്റാ… കഴിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറ..” മിലു പറഞ്ഞതിന് മൂളികൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story