കടലിനക്കരെ : ഭാഗം 1

കടലിനക്കരെ : ഭാഗം 1

എഴുത്തുകാരി: സജി തൈപ്പറമ്പ്

ഷാർജ എയർപോർട്ടിലെ റൺവേയിലേക്ക്, ഫ്ളൈറ്റ് ലാൻ്റ് ചെയ്യുമ്പോൾ, അശ്വതിയുടെ മനസ്സിലേക്ക് പലവിധ ചിന്തകൾ കടന്ന് വന്നു. മറ്റ് യാത്രക്കാരോടൊപ്പം പ്രധാന കവാടത്തിലെത്തിയ അവൾ , ഉത്ക്കണ്ഠയോടെ അവിടെ കൂടി നില്ക്കുന്നവരിൽ തൻ്റെ ഭർത്താവിനെ പരതി. പല പേരുകളെഴുതിയ പ്ളക്കാർഡുകളുമായി നിരവധി പേർ അവിടെ തടിച്ച് കൂടിയിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ തൻ്റെ ഭർത്താവ് മാത്രമില്ലെന്ന തിരിച്ചറിവ്, അവളുടെയുള്ളിൽ ആശങ്ക വർദ്ധിപ്പിച്ചു .

എന്താ ഹസ്ബൻ്റിനെ കണ്ടില്ലേ? നെടുമ്പാശ്ശേരിയിൽ നിന്നും അവളുടെയൊപ്പമുയുണ്ടായിരുന്ന സിജോ എന്ന ചെറുപ്പക്കാരൻ ,അടുത്ത് വന്ന് അശ്വതിയോട് ചോദിച്ചു. ഇല്ല കണ്ടില്ല ഉം,ചിലപ്പോൾ എവിടെയെങ്കിലും ബ്ളോക്ക് കിട്ടിക്കാണും, സാരമില്ല അവിടെ പോയിരുന്നോളു, എന്തായാലും പുള്ളിക്കാരൻ വരാതെ തനിക്ക് പോകാൻ കഴിയില്ലല്ലോ ?ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്? അവളെ സമാധാനിപ്പിച്ചിട്ട്, കൈയ്യിലുണ്ടായിരുന്ന ട്രോളി ബാഗുമുരുട്ടിക്കൊണ്ട്, അയാൾ നടന്ന് പോയി. ശരിയാണ് അയാൾ പറഞ്ഞത്,

ഇവിടേക്കെന്നല്ല ഇല്ലിത്തറ എന്ന തൻ്റെ കൊച്ചുഗ്രാമം വിട്ട് ,ആകെ പോയിട്ടുള്ളത് തൊടുപുഴ ടൗണ് വരെയാണ് ,അതും പാരലൽ കോളേജിൽ പോകാൻ മാത്രം, മറ്റൊരിടത്തേക്കും ഇത് വരെ പോയിട്ടില്ല,ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്നത് ഇതാദ്യമായിട്ടാണ് വിസിറ്റേഴ്സ് ലോഞ്ചിലെ തണുത്ത് മരവിച്ച സ്റ്റീൽചെയറിലിരിക്കുമ്പോഴും, അശ്വതി വിയർക്കുന്നുണ്ടായിരുന്നു. അപരിചിതമായ സ്ഥലം ,അറിയാത്ത ഭാഷ സംസാരിക്കുന്നവർ ,ആകെ പരിചയമുണ്ടായിരുന്നൊരു മലയാളിയാണ്, കുറച്ച് മുമ്പ് സംസാരിച്ചിട്ട് പോയത് ,കോള് പോകില്ലെന്നറിഞ്ഞിട്ടും, കൈയ്യിലിരുന്ന മൊബൈലിൽ നിന്നും, അവൾ വെറുതെ ഷൈജുവിൻ്റെ നമ്പരിലേക്ക് ഡയൽ ചെയ്തു,

പ്രതീക്ഷിച്ച പോലെ തന്നെ യാതൊരു റിപ്ളേയുമില്ല. ഇവിടെയെത്തിയാൽ, ഇവിടുത്തെ സിം വാങ്ങി ഫോണാലിടണമെന്ന്, അദ്ദേഹം പറഞ്ഞിരുന്നത് അശ്വതിയോർത്തു. പക്ഷേ ,എല്ലാത്തിനും അദ്ദേഹം വന്നാലേ നടക്കു അപ്പോഴാണ്, സിജോയെക്കുറിച്ച് അവൾ ചിന്തിച്ചത് ,അയാൾ ഫ്ളൈറ്റിൽ വച്ച് തന്നെ ഇവിടുത്തെ സിം മാറ്റിയിടുന്നത് താൻ കണ്ടതാണ് ,എന്നിട്ട് അയാളുടെ ഫോണിൽ നിന്ന് ഷൈജുവേട്ടനെ വിളിക്കാൻ തനിക്കൊന്ന് തോന്നിയില്ലല്ലോ? താനെന്തൊരു മണ്ടിയാണ്, നേരം കഴിയുന്തോറും അവളുടെയുള്ളിൽ ഭയാശങ്കകൾ വർദ്ധിച്ചു. ഒരു സഹായത്തിനായി , മലയാളിമുഖമുള്ള ആരെങ്കിലുമുണ്ടോയെന്ന്, അവൾ ചുറ്റിനും കണ്ണോടിച്ച് നോക്കി.

ഇരിപ്പുറയ്ക്കാതെ അവളെഴുന്നേറ്റ് , വാഹനങ്ങൾ വന്ന് യാത്രക്കാരെ ഇറക്കി പോകുന്ന, മെയിൻ പാസേജിലേക്കിറങ്ങി നിന്നു. അപ്പോഴാണ് മനസ്സിനൊരാശ്വാസമെന്നോണം അവളാ കാഴ്ച കണ്ടത്, കുറച്ച് ദൂരെ കാർ പാർക്കിങ് ഏരിയയിൽ നിന്ന്, തൻ്റെ നേരെ നടന്ന് വരുന്ന സിജോയെ കണ്ടപ്പോൾ ,അവളങ്ങോട്ട് വേഗം ചെന്നു. സോറി പെങ്ങളെ, അപരിചതമായൊരു സ്ഥലത്ത് നിങ്ങളെ തനിച്ചാക്കി, ഞാൻ പോകാൻ പാടില്ലായിരുന്നു ,നിങ്ങളുടെ ഭർത്താവ് വരുന്നത് വരെയെങ്കിലും, ഞാൻ വെയിറ്റ് ചെയ്യേണ്ടതായിരുന്നെന്ന് ,കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത് , ഇത് വരെ ആളെത്തിയില്ലല്ലേ? ഇല്ല സിജോ, എനിക്കാ ഫോണൊന്നു തരുമോ ?ഞാനൊന്ന് വിളിച്ച് നോക്കട്ടെ ഓഹ് വൈ നോട്ട്?

ഇന്നാ വിളിച്ച് നോക്ക് അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി, ഷൈജുവിനെ വിളിച്ചു. അത് സ്വിച്ച് ഓഫാണെന്നറിഞ്ഞപ്പോൾ, അവൾക്ക് സങ്കടം വന്നു. അദ്ദേഹത്തിനറിയാവുന്നതല്ലേ? താനിങ്ങോട്ട് ഒറ്റയ്ക്കാണ് വരുന്നതെന്നും ,തനിക്കിവിടം അപരിചിതമാണെന്നും , അദ്ദേഹത്തെ കണ്ട് മുട്ടുന്നത് വരെ, തനിക്ക് കോണ്ടാക്ട് ചെയ്യാൻ മറ്റാരുമില്ലെന്നുമൊക്കെ ,എന്നിട്ടും… അവളുടെ കണ്ണുകൾ ഈറനണിയുന്നതും ,ചുണ്ട് വിതുമ്പുന്നതും സിജോ കണ്ടു. കരയാതെ പെങ്ങളെ ,നമുക്ക് കുറച്ച് കൂടി നോക്കാം, എന്തായാലും അയാൾ വരാതിരിക്കില്ലല്ലോ?എനിക്കേതായാലും, പോയിട്ട് അത്യാവശ്യമൊന്നുമില്ല,

നാളത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറിയാൽ മതി അവളെ സമാധാനിപ്പിച്ച് കൊണ്ട് അയാൾ കൂടെ നിന്നു. നിമിഷങ്ങൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. ആ കാത്തിരിപ്പ് പിന്നീട് മിനിട്ടുകളും കഴിഞ്ഞ് മണിക്കൂറുകളായപ്പോൾ, സിജുവിൻ്റെ മനസ്സിലും ഒരു പന്തികേട് തോന്നി തുടങ്ങി. ഇതിനിടയിൽ പല പ്രാവശ്യം ഷൈജുവിൻ്റെ ഫോണിലേക്ക് ഡയൽ ചെയ്തെങ്കിലും, നിരാശയായിരുന്നു ഫലം, അപ്പാഴും സ്വിച്ചോഫ് എന്ന മറുപടി തന്നെയായിരുന്നു. ഫ്ളൈറ്റിൽ നിന്ന് ഒന്നും കഴിച്ചില്ലല്ലോ? വിശക്കുന്നുണ്ടാവും, വരു ,നമുക്ക് ക്യാൻറീനിൽ പോയി സ്നാക്ക്സ് എന്തേലും വാങ്ങി കഴിക്കാം സിജോ, അവളോട് പറഞ്ഞു.

വേണ്ട സിജോ ,എനിക്ക് വിശപ്പും ദാഹവുമൊന്നുമില്ല, അദ്ദേഹത്തിന് എന്ത് പറ്റിയതാവും, ഓർത്തിട്ടെനിക്കൊരു സമാധാനവുമില്ല ഹേയ്, അങ്ങനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട, എന്തെങ്കിലും അത്യാവശ്യം വല്ലതുമുണ്ടായിക്കാണും, അല്ല ഇവിടുത്തെ ഏത് കമ്പനിയിലാണെന്നാ പറഞ്ഞത്? അതൊന്നും എന്നോട് പറഞ്ഞിട്ടില്ല, ഒരു മാസം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം ,പിറ്റേന്ന് തന്നെ ഇവിടുന്ന് വിളിച്ചിട്ട് ഉടനെ തിരിച്ചെത്തണമെന്ന് പറഞ്ഞ് ഫോൺ വന്നത് കൊണ്ട്, അദ്ദേഹമന്ന് രാത്രി തന്നെ, എന്നെ എൻ്റെ വീട്ടിൽ കൊണ്ടാക്കിയിട്ട്, ഇങ്ങോട്ട് തിരിച്ച് വന്നിരുന്നു, പിന്നെ ഞാനുമായി ഫോണിൽ മുന്നോ നാലോ പ്രാവശ്യമേ സംസാരിച്ചിട്ടുള്ളു,

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story