താദാത്മ്യം : ഭാഗം 39

താദാത്മ്യം : ഭാഗം 39

എഴുത്തുകാരി: മാലിനി വാരിയർ

ജനൽ പഴുതിലൂടെ ഇരച്ചെത്തിയ സൂര്യ പ്രകാശം അവളെ ഉറങ്ങാനാവാത്ത വിധം ശല്യം ചെയ്തു കൊണ്ടിരുന്നു.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ കൺപോളകൾ മെല്ലെ തുറന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാകാതെ ചിന്തകളവളെ പിടിച്ചു കെട്ടിയിരുന്നു. സമയം പോകുന്നതിന്റെ ബോധം വന്നതും ചിന്തകളെ കാറ്റിൽ പറത്തിക്കൊണ്ട് അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി പല്ല് തേക്കാൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴും സിദ്ധുവിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്..

അവൾ ദീർഘമായി ശ്വസിച്ചുകൊണ്ട് യാഥാർഥ്യത്തിലേക്ക് വന്നു. അൽപനേരം ബാൽഗണിയിൽ നിൽക്കാം എന്ന ചിന്തയോടെ അവൾ അങ്ങോട്ട്‌ ചെന്നു.. ഒരുപാട് നാളുകുകൾക്ക് ശേഷമുള്ള തന്റെ വീട്ടിലെ പ്രഭാതമായിരുന്നിട്ട് കൂടി ആ പുറംകാഴ്ചകൾ അവളെ മടുപ്പിക്കുന്നത് പോലെ അവൾക്ക് തോന്നി.. ഇത് വിരഹമാണ്.. അവൾ മനസ്സിൽ പറഞ്ഞു.. പെട്ടെന്നാണ് അവളുടെ കണ്ണുകൾ റോഡിലൂടെ നടന്നു വരുന്ന മനുഷ്യനിലേക്ക് പതിഞ്ഞത്.. “സിദ്ധുവേട്ടൻ…” അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. മനസ്സിലെ സന്തോഷം ചുണ്ടുകളിൽ വിടർന്നെങ്കിലും അത് പെട്ടെന്ന് അപ്രത്യക്ഷ്യമായി.. “ഇതെന്റെ വെറും തോന്നലാവും… അല്ലെങ്കിൽ തന്നെ പാലക്കാടുള്ള സിദ്ധുവേട്ടൻ..

ഇവിടെ എങ്ങനെ വരാനാ..” അവൾ അത് തന്റെ തോന്നലാണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ ഏറെ നേരമായിട്ടും ആ മനുഷ്യൻ സിദ്ധുവേട്ടനായി തന്നെ തോന്നുന്നു.. അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.. “സ്വപ്നമല്ല… സിദ്ധുവേട്ടൻ തന്നെ…” ഉള്ളിലെ സന്തോഷം പിടിച്ചു നിർത്താൻ കഴിയാതെ അവൾ വേഗത്തിൽ താഴേക്ക് ഓടി.. വാതിൽ തുറന്നതും സിദ്ധു മുന്നിൽ.. “സിദ്ധുവേട്ടാ…” അവൾ കിതച്ചുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ സിദ്ധുവിന്റെ ഹൃദയം പതിവിലും വേഗത്തിൽ തുടിച്ചു.

സമയം ഒട്ടും പാഴാക്കാതെ അവൻ അവളെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.. സത്യത്തിൽ മിഥു ഒന്ന് ഞെട്ടാതിരുന്നില്ല, ഒരു വശത്ത് സന്തോഷത്തിൽ മതിമറന്നു നിന്നെങ്കിലും മറുവശത്ത് അവനൊരു സ്വപ്നമായി മറഞ്ഞു പോകുമോ എന്ന ഭയമായിരുന്നു. അവളുടെ മനസ്സ് വായിച്ചറിഞ്ഞത് പോലെ, അവൻ തന്റെ കരവലയത്തിൽ നിന്നും അവളെ സ്വാതന്ത്രയാക്കി. അവളുടെ മുഖം അവൻ കൈകുമ്പിളിൽ ഒതുക്കി. മിഥു അവന്റെ മുഖത്തേക്ക് തന്നെ ആശ്ചര്യത്തോടെ നോക്കി നിന്നു.. “ഇത് ഞാൻ തന്നെയാണ് മിഥു.. നിന്റെ കള്ള കണ്ണൻ, നിനക്ക് മാത്രം അർഹതപ്പെട്ടവൻ.

നിന്റെ കണ്മുന്നിൽ തന്നെയാണ് നിൽക്കുന്നത്.. ഇത് സ്വപ്നമല്ല..” സിദ്ധു അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി പറഞ്ഞു. അവൾ സന്തോഷത്തിൽ വാക്കുകൾ കിട്ടാതെ പതറി.. അവളുടെ മനസ്സിലെ വാക്കുകൾ അവൻ കണ്ണുകളിലൂടെ മനസ്സിലാക്കി.. “വാ… അകത്ത് പോയി സംസാരിക്കാം..” അവൻ അവളുടെ തോളത്ത് കയ്യിട്ടുകൊണ്ട് അകത്തേക്ക് കയറി. അവളും അവന്റെ തോളിൽ തലച്ചായ്ച്ച് അവനോടൊപ്പം നടന്നു. പെട്ടെന്ന് മിഥുനയുടെ മനസ്സിൽ പഴയ ചിന്തകൾ വന്നതും അവൾ അവനിൽ നിന്നും അകന്ന് മാറി. “ഇപ്പോഴും എന്റെ മനസ്സ് വേദനിക്കരുതെന്ന് കരുതിയാണ് സിദ്ധുവേട്ടൻ വന്നിരിക്കുന്നത്..” എന്നോർത്ത് അവൾ മനസ്സുലച്ചു.. “എന്ത് പറ്റി മിഥു…” അവൻ സംശയത്തോടെ അവളെ നോക്കി.

“സിദ്ധുവേട്ടാ..! ഇന്നലെ പറഞ്ഞത് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.. എന്റെ സന്തോഷത്തിന് വേണ്ടി ഇനി സിദ്ധുവേട്ടൻ കഷ്ടപ്പെടണമെന്നില്ല.. ഏട്ടന് സന്തോഷമാകാൻ വേണ്ടിയാണ് ഞാനിതൊക്കെ ചെയ്തത്. പ്ലീസ് സിദ്ധുവേട്ടാ…! ഏട്ടൻ സന്തോഷത്തോടെ നാട്ടിൽ കഴിഞ്ഞോളൂ.. ഞാൻ ഏട്ടനെ ശല്യം ചെയ്യാൻ ഇനി അവിടെ ഉണ്ടാവില്ല..” അവൾ കണ്ണീരോടെ പറഞ്ഞു തീർത്തതും സിദ്ധു അവളുടെ അടുത്ത് വന്നിരുന്നു. “സിദ്ധുവേട്ടാ… ഇപ്പൊ കുറച്ചു ദിവസം ഞാനിവിടെ നിന്നോളാം.. അമ്മായി വന്നു കഴിഞ്ഞാൽ ഞാൻ അമ്മായിയോട് സംസാരിക്കാം.. പിന്നെ സിദ്ധുവേട്ടന്റെ ജീവിതത്തിൽ ഒരു ബാധ്യതയായി ഞാൻ വരാനെ പോകുന്നില്ല.

ശേഷം ഇഷ്ടപ്പെട്ട ജീവിതം സിദ്ധുവേട്ടന് തിരഞ്ഞെടുക്കാം…” അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. “പറഞ്ഞു കഴിഞ്ഞോ..? ” അവന്റെ കണ്ണിൽ കോപം നിറഞ്ഞിരുന്നു.അവൻ അത്രയും ദേഷ്യത്തോടെ ആദ്യമായാണ് അവളെ നോക്കുന്നത്.. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി.. “നിന്റെ മനസ്സിൽ നീ എന്താ വിചാരിച്ചിരുന്നത്..? ഒന്നും മനസിലാക്കാതെ, ഓരോന്ന് ആലോചിച്ചു കൂട്ടി നിന്റെ ഇഷ്ടത്തിന് സംസാരിക്കാമെന്നോ..? ഇതൊക്കെ പറയുന്നതിന് മുൻപ് ഒരിക്കലെങ്കിലും നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ..? ” സിദ്ധു ദേഷ്യം ഒട്ടും കുറയ്ക്കാതെ പറഞ്ഞതും അവൾ എന്ത് മറുപടി പറയണം എന്നറിയാതെ വിളറിയ മുഖത്തോടെ അവനെ നോക്കി നിന്നു.. “നിന്റെ കൂടെ ജീവിക്കാൻ എനിക്ക് ഇഷ്ടമല്ലന്നാണോ നീ കരുതിയിരിക്കുന്നത്..?

ഇത്രയും നാൾ ഓരോ കാര്യവും നോക്കി നോക്കി ചെയ്തത് എനിക്ക് നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നാണോ നീ വിചാരിക്കുന്നത്.. ഒരിക്കലെങ്കിലും എനിക്ക് നിന്നോടുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് നിനക്ക് തോന്നിയിട്ടില്ലേ… പറ…” അവൻ അവളുടെ തോളുകളിൽ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു. “സ്നേഹം! സിദ്ധുവേട്ടൻ ഒരു പാവമാണെന്നു എനിക്കറിയാം… എല്ലാരോടും സ്നേഹത്തോടെ പെരുമാറാനെ ഏട്ടനറിയൂ.. ഏട്ടൻ എന്നോട് കാണിക്കുന്നതും അതുപോലുള്ള സ്നേഹമാണ്… പക്ഷെ ഒരിക്കൽ പോലും എന്നെ ഒരു ഭാര്യയായി അംഗീകരിച്ചിട്ടുണ്ടോ..? ”

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. സിദ്ധുവിന് അപ്പോഴാണ് അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പം മനസ്സിലായത്. “മിഥു… ഒരു മിനിറ്റ് എന്റെ കണ്ണിലേക്കു നോക്ക്..” അവൻ അവളുടെ മുഖം ഉയർത്തിക്കൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി.., “മറ്റുള്ളവരോട് ഞാൻ കാണിക്കുന്ന സ്നേഹത്തിനും നിന്നോട് കാണിക്കുന്ന സ്നേഹത്തിനും ഒരു വ്യത്യാസവും ഇല്ലെന്നാണോ നീ പറഞ്ഞു വരുന്നത്..” വിഷമത്തോടെ പറഞ്ഞു. “ശരി സിദ്ധുവേട്ടാ.. ഞാൻ സിദ്ധുവേട്ടന്റെ വഴിക്ക് തന്നെ വരാം. എനിക്ക് വേണ്ടി, പിറന്നാളിന് എന്തിനാ അത്രയ്ക്ക് കഷ്ടപ്പെട്ട് അതൊക്കെ ചെയതത്..അച്ഛനേം അമ്മയേം മിലുനേം അന്ന് വിളിച്ചു വരുത്തിയത് എന്തിനാ..?

എനിക്ക് ഇഷ്ടപ്പെട്ട ഗിഫ്റ്റ് തന്നത് എന്തിനാ..? പറ സിദ്ധുവേട്ടാ എനിക്ക് വേണ്ടി ഇതൊക്കെ ചെയ്തത് എന്തിനാ…? ഞാൻ കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യം തന്നെയാണ്.. അപ്പൊ സിദ്ധുവേട്ടൻ പറഞ്ഞ മറുപടി എന്താണെന്ന് ഓർമ്മയുണ്ടോ..? ” അവൾ ചോദിച്ചതും, “അതെ മിഥു..അത് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്.. ഇപ്പോ നിന്റെ സന്തോഷമാണ് എനിക്ക് പ്രധാനം.. നിന്നെ സന്തോഷപ്പെടുത്താൻ ഞാൻ എന്ത് വേണമെങ്കിലും ചെയ്യും. നിന്നെ ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇനി ഒരിക്കലും അങ്ങനൊന്നും ഉണ്ടാവില്ല. ഓരോ ദിവസവും നിനക്ക് ഇഷ്ടപ്പെട്ടത് പോലെ സന്തോഷത്തോടെ വേണം നീ കഴിയാൻ.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story