ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

സുദേവിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് തന്റെ അടുത്ത് നിന്ന് കരയുന്ന ഹരിയെ ചേർത്തു പിടിച്ചു തിരിഞ്ഞു പോകാനാഞ്ഞ കണ്ണൻ കാണുന്നത് വാതിൽക്കൽ തങ്ങളെ നോക്കി കണ്ണുനീർ പൊഴിക്കുന്ന വസുവിനെയാണ്.. കേട്ടല്ലോ വസിഷ്ഠ ലക്ഷ്മി.. ഞാൻ പറഞ്ഞതത്രയും… എന്റെ അനിയത്തിക്ക് വേണ്ടി നിന്നെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.. അച്ഛാ എപ്പോഴാണെന്ന് പറഞ്ഞാൽമതി… അത്രയും പറഞ്ഞവൻ പുറത്തോട്ട് നടന്നു. പോക്കറ്റിൽ നിന്നും തന്റെ ഫോൺ കയ്യിലെടുത്തു അവൻ ചെവിയോട് ചേർത്തു വച്ചു….

പിന്നിൽ മുരടനക്കം കേട്ടതും കണ്ണൻ തിരിഞ്ഞു നോക്കി… തന്റെ പിന്നിൽ തല താഴ്ത്തി നിൽക്കുന്ന വസുവിനെ കണ്ടതും എന്തെന്ന ഭാവത്തിൽ നെറ്റി ചുളിച്ചു. ഞാൻ അതുപിന്നെ… അവർക്ക് വേണ്ടി സമ്മതിക്കാം… എനിക്കും ഈ വിവാഹത്തിന് സമ്മതമാണ് അത്രയും പറഞ്ഞവൾ തിരികെ നടന്നു. കണ്ണൻ എന്ത് ചെയ്യണമെന്നറിയാതെ കോറിഡോറിലേക്ക് തന്റെ മിഴികൾ പായിച്ചു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രണ്ടു ദിവസത്തിന് ശേഷമാണ് വസുവിനേയും ജയനെയും ഡിസ്ചാർജ് ചെയ്തത്.

അതുകൊണ്ട് തന്നെ ഞായറാഴ്ച നല്ലൊരു മുഹൂർത്തം നോക്കി വിവാഹം നടത്താൻ ധാരണയായി. വൈകീട്ട് തന്നെ റിസെപ്ഷനും വെക്കാം എന്നാണ് തീരുമാനിച്ചത്. വിവാഹത്തിന് ഇനിയും ദിവസങ്ങൾ ബാക്കിയില്ലാത്തത് കൊണ്ട് തന്നെ എല്ലാവരും അത്യാവശ്യ തിരക്കിൽ തന്നെയായിരുന്നു. ഡ്രസ്സ് എടുപ്പും മറ്റുമായി അവർ മുന്നോട്ട് നീങ്ങി. എന്നാൽ കണ്ണനും വസുവിനും ഇതിനോട് വല്ല്യ താല്പര്യം തോന്നിയില്ല. പിന്നെ മറ്റുള്ളവരുടെ സന്തോഷത്തെ കരുതി അവർ അവരുടെ വേദനകൾ മറന്നതായി തന്നെ ഭാവിച്ചു.

വസൂ… നാളെ നമുക്ക് കോളേജിൽ പോയി വിവാഹമോ റിസെപ്ഷനോ ക്ഷണിക്കാം. വസുവിനെ തിരക്കി മുറിയിലേക്ക് വന്ന് ഹരി പറഞ്ഞു. ഹാ നാളെ പോകാം.. മറ്റന്നാൾ വെള്ളിയാഴ്ചയല്ലേ.. നിക്കിയും മഹിയും പാറുവുമൊക്കെ വരുമോ? ഹാ അവരെന്തായാലും എത്തും.. അവരുടെ ഫാമിലിയെ നമുക്ക് വിളിക്കണം.. നാളെ തന്നെ പോയി ക്ഷണിക്കാം.. പിന്നെ പാറുവിന്റെ വീട് ലോങ്ങ് ആയതുകൊണ്ടും നമുക്കധികം സമയമില്ലാത്തതുകൊണ്ടും വീട്ടിൽ പോയി ക്ഷണം നടക്കുമെന്ന് തോന്നുന്നില്ല. ഹരി പറഞ്ഞു. ഹാ.. അതാണ് നല്ലത്.. വസുവും കൂട്ടി ചേർത്തു. നിനക്ക്… നിനക്കെന്നോട് മറ്റൊന്നും ചോദിക്കാനോ പറയാനോ ഇല്ലേ വസു.? ഞാൻ എന്ത് പറയാനാണ് ഹരി.. നിന്റെ ഇഷ്ടം നടക്കട്ടെ…

നീയെങ്കിലും ഇഷ്ടപെട്ട പുരുഷനൊപ്പം ജീവിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ… നഷ്ട്ടപെട്ടാലെ നമുക്കറിയാൻ കഴിയു ചിലതിന്റെ ഒക്കെ വില.. അവ നമ്മിൽ തീർത്ത മുറിവുകൾ.. ശൂന്യതകൾ.. ഞാൻ കാരണം ആരും വേദനിക്കുന്നതോ ജീവിതം നഷ്ടപെടുന്നതോ താങ്ങാനുള്ള കെൽപ്പ് ഇപ്പോൾ എനിക്കില്ല.. ചെറുചിരിയോടെ ഹരിയുടെ കവിളിൽ തട്ടി…അവളുടെ ഉദരത്തിൽ കൈകൾ ചേർത്തു… മനസ്സിൽ മന്ത്രിച്ചു… നിനക്ക് വേണ്ടിയാണ്.. നിനക്ക് വേണ്ടി മാത്രമാണ്… ഞാൻ പോണു വസു… നാളെ ഇനി ഇങ്ങോട്ടേക്ക് വരില്ല്യ… നീ ലൈബ്രറിയിൽ വെക്കാനുള്ള പുസ്തകം എടുക്കാൻ മറക്കേണ്ട.. പിന്നെ പരീക്ഷക്ക് പഠിക്കാനുള്ളതും നാളെ തന്നെ എടുക്കണം..

പരീക്ഷക്കിനി അധിക ദിവസം ഇല്ല്യാലോ… നാളെ കഴിഞ്ഞാൽ പിന്നെ നമുക്ക് ക്ലാസും ഇല്ലെന്ന കേട്ടത്.. ഹാ… ശരി… നാളെ കാണാം.. ഹരിയെ താഴെ വരെ കൊണ്ടുവിട്ടു.. വീട്ടിലും ചെറുതായി ഒരുക്കങ്ങളും കാര്യങ്ങളും ഒക്കെ തുടങ്ങിയിട്ടുണ്ട്. വിവാഹം ചെറിയതോതിൽ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ ബഹളമൊന്നുമില്ല… ബന്ധുക്കളൊക്കെ മറ്റന്നാളോക്കെ ആയേ എത്തുള്ളു.. അതുകൊണ്ട് തന്റെ സങ്കടമെല്ലാം ഇറക്കി വെക്കാം.. ഹരിയുടെയും ഇച്ഛന്റെയും ജീവിതം ഒന്ന് കരക്കടിഞ്ഞാൽ അവളുടെ ഏട്ടനെ ബന്ധനങ്ങളിൽ നിന്നും മുക്തമാക്കണം.. താൻ ഒറ്റക്ക് മതി… ഒരു ജോലി നേടി മറ്റെവിടെങ്ങിലും പോയി ജീവിക്കാം..

ആർക്കും ഒരു ബാധ്യതയാകുന്നില്ല. എന്നത്തേയും പോലെ ആകാശത്തേക്ക് കണ്ണും നട്ട് നിന്നു.. എന്തോ മനസ്സിൽ പുതുതായി കാത്തു വെച്ചിരിക്കുന്ന പരീക്ഷണങ്ങൾ നേരിടാൻ ഒരു ഊർജ്ജ്യം കൈവന്നത് പോലെ തോന്നി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കോളേജിൽ എത്തിയതും വസുവിനു എന്തെന്നില്ലാത്ത പരിഭ്രമം തന്നെയായിരുന്നു. അത് അറിഞ്ഞെന്നവണ്ണം ഹരി അവളുടെ കയ്യിൽ കൈചേർത്തു പിടിച്ചു. കയ്യിലെ കെട്ടഴിക്കാത്തത് കൊണ്ട് തന്നെ ക്ലാസ്സിലെ മറ്റുള്ള കുട്ടികളെ എങ്ങനെ അഭിമുഖീകരിക്കും എന്ന മടിയും അവൾക്കുണ്ടായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് അവൾ കോളേജിലേക്ക് വരുന്നതും. മെഡിക്കൽ സർട്ടിഫിക്കറ്റ് കണ്ണൻ തയ്യാറാക്കി കൊടുത്തത് കൊണ്ട് തന്നെ അതിനെ ചൊല്ലി ടീച്ചേർസ് കൂടുതൽ ഒന്നും ചോദിച്ചില്ല. അവരെ വിവാഹത്തിന് ക്ഷണിച്ചു.

നേരെ ലൈബ്രറിയിലേക്ക് നടന്നു.. ഓർമ്മകൾ തികട്ടി വന്നതും ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലെ കുട്ടികൾ എല്ലാവർക്കും വയ്യായ്ക ആയിരുന്നെന്നറിയാം. പിന്നെ ബാക്കി കാര്യങ്ങളൊക്കെ പാറുവും നിക്കിയും മഹിയും കൈകാര്യം ചെയ്തത് കൊണ്ട് ആർക്കും തനിക്കെന്താണ് പറ്റിയതെന്ന ധാരണ അധികമൊന്നും ഇല്ല.  തന്നെ കണ്ടതും എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു. തന്നെ ഇവരൊക്കെ ഇത്രത്തോളം സ്നേഹിച്ചിരുന്നോ.. വസു ആലോചിച്ചു. മറ്റുമൂന്നു പേരും ഹോസ്പിറ്റലിൽ കാണാൻ വന്നിരുന്നു. അപ്പോഴേ വിവാഹകാര്യമെല്ലാം അറിഞ്ഞിരുന്നു. വന്ന സ്ഥിതിക്ക് ഉച്ചവരെ ക്ലാസ്സിലിരിക്കാം എന്ന ധാരണയിലെത്തി. എന്നാൽ അനന്തന്റെ ക്ലാസ് ആണെന്നറിഞ്ഞതും ഓർമ്മകൾ കുത്തിയൊലിച്ചിറങ്ങിയിരുന്നു.

നമുക്ക് പോയാലോ ഹരി.. വസു ഹരിയോട് ചോദിച്ചു. വേണ്ട… നീ എന്തിനാണ് ഭയക്കുന്നത്.. നീ എങ്ങനെ ഇരിക്കുന്നു എന്നുപോലും ഇതുവരെ അന്വേഷിച്ചിട്ടില്ല… അയാൾക്ക് നീ എപ്പോഴും നല്ലൊരു സ്റ്റുഡന്റ് മാത്രമായിരുന്നു വസു. മറ്റുള്ളവരുടെ മുഖത്തും ഇതേ ഭാവം തന്നെയാണ്. അതുകൊണ്ട് വസു കൂടുതലായി ഒന്നും പറയാൻ നിന്നില്ല. അനന്തൻ ക്ലാസ്സിലേക്ക് കയറി വന്നതും പതിവില്ലാതെ വസുവിനെ ക്ലാസ്സിൽ കണ്ടോന്ന് അമ്പരന്നു. ഉടനെ തന്നെ അവന്റെ നോട്ടം പാറിവീണത് അവളുടെ കൈയ്യിലെ കെട്ടിൽ ആയിരുന്നു. വസിഷ്ഠ ലക്ഷ്മി താൻ ഓക്കേ ആയോ.. വയ്യെന്ന് കേട്ടിരുന്നു..

അനന്തൻ അവളോട് ചോദിച്ചു.. സിഷ്ഠയിൽ നിന്ന് വസിഷ്ഠ ലക്ഷ്മിയിലേക്കുള്ള ദൂരം മൂന്നു മാസങ്ങൾ… സ്വയം മനസ്സിൽ ചിന്തിച്ചു കൊണ്ട് അവനു മറുപടി കൊടുത്തു.. ഓക്കേ ആവുന്നു സർ… പിന്നീട് ഒന്നും പറയാതെ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കണമെന്നും മറ്റുമായിരുന്നു അനന്തൻ ക്ലാസ് എടുത്തതത്രയും.. ക്ലാസ് കഴിഞ്ഞിറങ്ങിയ അനന്തനെ വിവാഹത്തിന് ക്ഷണിക്കാനായി വസുവും ഹരിയും കൂടെയിറങ്ങി. തന്റെ ഇരിപ്പിടത്തിൽ എന്തോ എഴുതി കൊണ്ടിരുന്ന അനന്തൻ മുന്നിൽ വസുവിനെയും ഹരിയേയും കണ്ട് ചോദിച്ചു.. എന്താണ് രണ്ടുപേരും കൂടി…സിഷ്ഠ താൻ തന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് HOD യെ കാണിച്ചില്ലേ.. അറ്റന്റൻസ് ഞാൻ ഇട്ടിട്ടുണ്ട്..

ഡോണ്ട് വെറി… താങ്ക്യു സർ… പിന്നെ വരുന്ന സൺ‌ഡേ ഞങ്ങളുടെ വിവാഹമാണ്.. പറ്റുമെങ്കിൽ സർ വരണം.. ഹരിയുടെ കയ്യിൽ നിന്നും ക്ഷണ പത്രിക വാങ്ങി വസു അനന്തന് നേരെ നീട്ടി. ഗുഡ് ന്യൂസ് ആണല്ലോ.. അഭിനന്ദനങ്ങൾ.. അവൻ രണ്ടുപേർക്കും കൈകൊടുത്തു.. ഹരിപ്രിയയുടെ കാര്യം എനിക്കറിയാമായിരുന്നു.. സിഷ്ഠ യുടെ ആൾ എന്താ ചെയ്യുന്നേ.. കാർഡിയോളോജിസ്റ് ആണ്.. ഹരിനന്ദ് ദേവ്.. ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്.. ഞാൻ വരാൻ ശ്രമിക്കാം.. സന്തോഷമായിട്ട് ഇരിക്കൂ.. നല്ലതേ വരൂ..

അനന്തൻ പറഞ്ഞു. തിരികെ അവന്റെ ക്യാബിനിൽ നിന്ന് ഇറങ്ങുമ്പോൾ വസുവിന്റെ മനസ് ശാന്തമായിരുന്നു. അനന്തന്റെ മുഖം പ്രസന്നമാണെന്ന് കണ്ടതും തന്റെ വേദന മറക്കാൻ താനും ശ്രമിക്കണമെന്ന് അവൾക്കും മനസിലായി. ഉച്ചക്ക് ശേഷം എല്ലാവരും നിക്കിയുടെയും മഹിയുടെയും വീട്ടിൽ പോയി വിവാഹത്തിന് ക്ഷണിച്ചു. പാറുവിന്റെ വീട്ടുകാരെ മാത്രം ഫോണിലൂടെയാണ് കാര്യങ്ങൾ അറിയിച്ചത്. റിസപ്ഷന് എത്താമെന്ന് വാക്ക് പറഞ്ഞാണ് അവരും ഫോൺ വെച്ചത്. നാളെ മുതൽ സജീവസാന്നിധ്യമായി മഹിയും നിക്കിയും പാറുവും വീട്ടിൽ തന്നെയുണ്ടാവും എന്ന ഉറപ്പിന്മേൽ വീട്ടിലേക്ക് തിരിച്ചു. നാളെ പാറു വരും തന്റെ കൂടെയായിരിക്കും അവൾ അതുകൊണ്ട് തന്നെ തനിക്കൊന്ന് മനസറിഞ്ഞു കരയാൻ ആകുമെന്ന് തോന്നുന്നില്ല. ആ രാത്രി മുഴുവൻ വസുവിന്റെ കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story