നിൻ നിഴലായ് : ഭാഗം 6

നിൻ നിഴലായ് : ഭാഗം 6

എഴുത്തുകാരി: ശ്രീകുട്ടി

” അവസാനം നീ തന്നെ ജയിച്ചുവല്ലേ ???? ” മന്ത്രകോടി മാറിയുടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ജാനകിയോടായി വാതിൽക്കലെത്തിയ ശ്രദ്ധ ചോദിച്ചു. അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയുണ്ടായിരുന്നുവെങ്കിലും ആ മിഴികളിൽ പകയെരിഞ്ഞിരുന്നു. മറുപടിയൊന്നും പറയാതെ അവളെത്തന്നെ നോക്കി ജാനകി വെറുതെ നിന്നു. ” എനിക്കൊരു പിഴവ് പറ്റിയതെവിടെയാണെന്ന് നിനക്കറിയോ അഭിയിൽ അവന്റെ അച്ഛന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.

പക്ഷേ സാരമില്ല ഇപ്പോ വിജയിച്ചെന്ന് കരുതി നിന്റെ വിജയമൊരിക്കലും പൂർണമാകാൻ ഞാൻ സമ്മതിക്കില്ല. ഭാര്യയെന്ന നിലയിൽ അഭി നിന്നെയൊന്ന് തൊടുകപോലുമില്ല. പിന്നെ നിന്റെ കഴുത്തിലീ കിടക്കുന്ന താലിയില്ലേ ഇത് അവനെക്കൊണ്ട് തന്നെ ഞാനഴിപ്പിക്കും ” അവളുടെ മിഴികളിലേക്ക് നോക്കി ഒരുന്മാദിനിയെപ്പോലെ ശ്രദ്ധ പറഞ്ഞു. ആ വാക്കുകൾ ജാനകിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങ്ങി. അറിയാതെ അവളുടെ കൈകൾ മാറോട്‌ ചേർന്ന് കിടക്കുന്ന അഭിജിത്തിന്റെ പേര് കൊത്തിയ താലിയിലേക്ക് നീണ്ടു. അവളതിനെ ഉള്ളംകയ്യിൽ വച്ചമർത്തി . ” എന്താഡീ ഇത്ര വേഗത്തിൽ നീ തളർന്നുപോയോ ??? “

ജാനകിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അവൾ ചോദിച്ചു. ” എന്റെ താലി പൊട്ടിച്ചത് കൊണ്ട് തീരുന്നതാണോ നിന്റെ പ്രശ്നങ്ങൾ ??? ” ജാനകി. ” അല്ലായിരിക്കാം പക്ഷേ നീയെന്നും എന്റെ വഴിയിലൊരു തടസ്സമായിരുന്നു. കോളേജിൽ വച്ച് ആദ്യം നീ സൗഹൃദത്തിന്റെ ചങ്ങലകൾക്കൊണ്ട് എന്റെ കാലുകളെ ബന്ധിച്ചു. പിന്നീടെപ്പോഴോ ശത്രുവായപ്പോഴും നീയെനിക്കൊരു തലവേദന തന്നെയായിരുന്നു. ” ജാനകിയുടെ ചോദ്യത്തിന് മറുപടിയായി അവൾ പറഞ്ഞു. ” ഞാനൊരിക്കലും നിന്റെ നാശത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ഞാൻ എപ്പോഴെങ്കിലും നിനക്കൊരു തടസ്സമായിരുന്നുവെങ്കിൽ അത് നിന്റെ വഴി തെറ്റായിരുന്നത് കൊണ്ട് മാത്രമാണ്. ” അത് കേട്ടതും ശ്രദ്ധ ചുണ്ടുകൾ വക്രിച്ചൊന്ന് ചിരിച്ചു. ” ജനിച്ചപ്പോൾ മുതൽ പണത്തിന് മുകളിൽ കിടന്ന് വളർന്ന ജാനകീമഹാദേവനെന്ന കോടീശ്വരപുത്രിക്ക് എന്റെ വഴികളൊക്കെ തെറ്റായിരിക്കാം. പക്ഷേ സ്വത്തും പണവുമില്ലാത്തത് കൊണ്ട് മാത്രം എന്നും എവിടെയും പരിഹാസപാത്രമായി നിൽക്കേണ്ടി വന്നിട്ടുള്ള എന്നെപ്പോലൊരാൾക്ക് ഒരിക്കലും എന്റെ വഴി തെറ്റല്ല.

ഇനി അഥവാ ഞാൻ തെറ്റാണെങ്കിൽ പോലും എന്നെ ഈ തെറ്റുകളിലേക്കൊക്കെ വലിച്ചിട്ടതെന്റെ ജീവിതം തന്നെയാണ്. ” ആവേശത്തോടെ ശ്രദ്ധ പറഞ്ഞുനിർത്തുമ്പോൾ ഒരുതരം അവജ്ഞയായിരുന്നു ജാനകിയുടെ മുഖം നിറയെ. ” നീ പറഞ്ഞതൊക്കെ ഒരുപക്ഷേ ശരിയായിരിക്കാം. പക്ഷേ അതൊന്നും നിന്റെ തെറ്റുകൾക്ക് ന്യായീകാരണങ്ങളല്ല . പിന്നെ ശ്രദ്ധ… നിന്റെ ജീവിതത്തിന്റെ പരിമിതികളെ മറികടക്കേണ്ടത് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്ന പെൺകുട്ടികളെ നിന്നെപ്പോലെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അഴുക്കുചാലുകളിലേക്ക് വലിച്ചിട്ടിട്ടല്ല.

നിന്റെ ആ രീതികളാണ് എന്നെ നിന്റെ സുഹൃത്തിൽ നിന്നും ശത്രുവിലെക്ക് വഴിമാറാൻ പ്രേരിപ്പിച്ചതും എവിടെയും നിന്റെ എതിരാളിയാക്കിയതും. ” ” മതിയെഡീ നിന്റെ പ്രസംഗം എന്തൊക്കെ പറഞ്ഞാലും നിന്നെ ഞാൻ വെറുതെ വിടില്ല. എന്റെ കയ്യിൽ നിന്നും നീ തട്ടിയെടുത്ത ഈ ജീവിതം നിന്റെകയ്യിൽ നിന്നും വീണുടയും വരെ നിന്നെ ഞാൻ വേട്ടയാടും. ” അവൾ വീറോടെ പറഞ്ഞു. അപ്പോഴും ജാനകിയുടെ മുഖം ശാന്തമായിരുന്നു. ” അഭിയേട്ടനും നീയും തമ്മിൽ ഇഷ്ടത്തിലായിരുന്നു പക്ഷേ നിന്റെയീ വൃത്തികെട്ട മുഖം തിരിച്ചറിഞ്ഞാൽ ഒരിക്കലും ആ മനുഷ്യൻ നിന്നെ സ്നേഹിക്കില്ല എന്നെനിക്കുറപ്പാണ്. “

ജാനകി പറഞ്ഞത് കേട്ട് എന്തോ തമാശ കേട്ടത് പോലെ അവൾ പൊട്ടിച്ചിരിച്ചു. ഒന്നും മനസ്സിലാവാതെ ജാനകിയവളെ മിഴിച്ചുനോക്കി. ” നീയെന്താ കരുതിയത് നിന്നെപ്പോലെ അഭിയോടെനിക്ക് ആത്മാർത്ഥ പ്രണയമാണെന്നോ ??? എങ്കിൽ നിനക്ക് തെറ്റിപ്പോയി ജാനകി ” അവളുടെ ഓരോ വാക്കുകളും അമ്പരപ്പോടെ കേട്ട് നിൽക്കുകയായിരുന്നു അപ്പോൾ ജാനകി. ” എടീ … നീയും വിഡ്ഢിയായ നിന്റെ ഭർത്താവും വിചാരിക്കുന്നത് പോലെ എന്റെയുള്ളിൽ ഒരു തരിമ്പ് സ്നേഹം പോലും അവനോടില്ല. നീയെന്താ കരുതിയത് എന്റെ ഭൂതകാലം മറച്ചുവച്ച് സ്വസ്ഥമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടിട്ടാണ് ഞാനവന്റെ ലൈഫിലേക്ക് വന്നതെന്നാണോ ???

ഒരിക്കലുമല്ല ശ്രീമംഗലത്തിന്റെ അകത്തളത്തിലേക്ക് എനിക്കുള്ള ഒരു ചവിട്ട് പടി മാത്രമായിരുന്നു അഭിജിത്ത്. എന്റെ ലക്ഷ്യം ഒരിക്കലും അവനായിരുന്നില്ല മറിച്ച് അവന്റെ അച്ഛൻ അഡ്വക്കേറ്റ് ബാലചന്ദ്രമേനോനാണ്. നിനക്കോർമയുണ്ടോ കുറച്ച് നാൾ മുൻപ് നടന്ന ഒരു സമീരാ റേപ്പ് കേസ്. അതിലെ ഒന്നാം പ്രതിയായത് എന്റെ ഒരേയൊരു ചേട്ടനായിരുന്നു. അന്ന് അഡ്വക്കേറ്റ് ബാലചന്ദ്രമേനോനെന്ന നിന്റെ അമ്മായിയപ്പൻ വിചാരിച്ചിരുന്നുവെങ്കിൽ എന്റേട്ടനിന്ന് ഞങ്ങളോടൊപ്പമുണ്ടായേനെ. ലഹരിയുടെ പുറത്ത് പറ്റിപ്പോയ തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തോളാമെന്ന് അയാളുടെ കാലുപിടിച്ചുപറഞ്ഞതാണെന്റച്ഛൻ.

പക്ഷേ അയാളതൊന്നും ചെവിക്കൊണ്ടില്ല. അവസാനം സമീരക്ക് അയാൾ നീതി വാങ്ങിക്കൊടുത്തപ്പോൾ ഞങ്ങൾക്ക് ഞങ്ങടെ അച്ഛനെ നഷ്ടമായി. ഏട്ടന്റെ വിധിയറിഞ്ഞ് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. അവസാനം ഞാനും എന്റമ്മയും ഒറ്റപെട്ടു. അന്ന് ഞാൻ തീരുമാനിച്ചതാ ബാലചന്ദ്രമേനോന്റെ കുടുംബം ഞാൻ കുളം തോണ്ടുമെന്ന്. അങ്ങനെ ആ കുടുംബത്തിൽ കയറിപ്പറ്റാനൊരു വഴി തേടിക്കോണ്ടിരിക്കുമ്പോഴാണ് നിന്റഭിക്കെന്നോട് ദിവ്യപ്രേമം മുളച്ചത്.. പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു നീ എന്റെ പാസ്ററ് മേനോന്റെ മുന്നിൽ തുറന്നുകാണിച്ചത്.

അവിടെ എനിക്ക് പിഴച്ചു. പക്ഷേ മോളെ…. നിന്റെ ഭർത്താവിന്റെ കുടുംബം അത് ഞാനൊരുപിടി ചാരമാക്കിയിരിക്കും. ” പറഞ്ഞുനിർത്തുമ്പോൾ നിറഞ്ഞുതുളുമ്പിയ അവളുടെ ചുവന്ന മിഴികളിൽ പകയെരിഞ്ഞിരുന്നു. ഒരു നിമിഷത്തേ അമ്പരപ്പിന് ശേഷം ജാനകിയുടെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിരിഞ്ഞു. ” നീയീ അണയാൻ പോകുന്ന ദീപം ആളിക്കത്തുമെന്ന് കേട്ടിട്ടുണ്ടോ ശ്രദ്ധ… നിന്റെയീ പോർവിളി അത്തരമൊരു ആളിക്കത്തലായി മാത്രമേ ഞാൻ കണ്ടിട്ടുള്ളു. നിനക്കിങ്ങനെയൊരു ഫ്ലാഷ്ബാക്ക് കൂടിയുള്ളത് എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോ ഞാൻ ചെയ്തതിൽ ഒരു തരിമ്പ് പോലും കുറ്റബോധവും എനിക്കില്ല.

പിന്നെ സ്വന്തം ജീവിതംകൊണ്ട് പോലും പ്രതികാരം മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്ന നിന്നെ പറഞ്ഞ് മനസ്സിലാക്കാമെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. അതുകൊണ്ട് എന്റെ താലി പൊട്ടിക്കാനും ശ്രീമംഗലം കുളം തൊണ്ടാനും വേണ്ടി നിനക്ക് ചെയ്യാൻ കഴിയുന്നതൊക്കെ നീ ചെയ്യ്. നീ നേരത്തെ പറഞ്ഞത് പോലെ ഇനി നിന്റെ വഴിയിലെല്ലാം ഒരു തടസ്സമായി ഞാനുമുണ്ടാവും. ഇന്നെന്നെ വെറുക്കുന്ന അഭിയേട്ടൻ നാളെ നിന്നെ വെറുക്കുകയും എന്നെ ചേർത്ത് പിടിക്കുകയും ചെയ്യും. ജാനകിയാ പറയുന്നത് . ” ശ്രദ്ധയുടെ മിഴികളിലേക്ക് നോക്കി പതിഞ്ഞതെങ്കിലും ദൃഡസ്വരത്തിൽ പറഞ്ഞിട്ട് അവളെക്കടന്ന് ജാനകി പുറത്തേക്ക് പോയി.

പിന്നിൽ നിന്നും അവളെ നോക്കിനിന്ന ശ്രദ്ധയുടെ പല്ലുകൾ ഞെരിഞ്ഞമർന്നു. അവിടുത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ശ്രീമംഗലത്തേക്ക് പോകാൻ കാറിലേക്ക് കയറുമ്പോഴും അഭിജിത്തിന്റെ കണ്ണുകൾ തേടിക്കോണ്ടിരുന്നത് ശ്രദ്ധയെ മാത്രമായിരുന്നു. അടുത്തിരിക്കുന്ന ജാനകിയെ ഒന്ന് നോക്കാൻ പോലും അവൻ ശ്രമിച്ചില്ല. ” വലതുകാൽ വച്ച് കയറി വാ മോളേ… ” ശ്രീമംഗലത്തിന്റെ പൂമുഖത്ത് നിന്നും കത്തിച്ച നിലവിളക്ക് ജാനകിയുടെ കയ്യിലേക്ക് കൊടുത്ത് നിറഞ്ഞ പുഞ്ചിരിയോടെ ശ്രീജ പറഞ്ഞു. അവരുടെ പിന്നിലായി നിന്നിരുന്ന അപർണയുടെ മുഖത്തും സന്തോഷം നിറഞ്ഞുനിന്നിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story