രാജീവം : ഭാഗം 7

രാജീവം : ഭാഗം 7

എഴുത്തുകാരി: കീർത്തി

പാചകകലയിലുള്ള എന്റെ നൈപുണ്യം കാരണം പിറ്റേന്ന് തന്നെ രാജീവേട്ടൻ പാചകത്തിന് ഒരാളെ വെച്ചു. മുത്തു. ഒരു പാവം തമിഴൻ ചെക്കൻ. രാജീവേട്ടന്റെ അനിയൻ രാഹുൽന്റെ പ്രായമേയുള്ളു അവന്. മുൻപ് എപ്പോഴോ കുറച്ചു കാലം അവൻ രാജീവേട്ടന്റെ കൂടെ നിന്നിട്ടുണ്ടത്രെ. നാട്ടിൽ അവന്റെ അമ്മയ്ക്ക് വയ്യാതായപ്പോൾ നിർത്തി പോയതാണ്. ഇപ്പോൾ അമ്മ മരിച്ചു പോയി. അതിന് ശേഷം അവൻ ചേച്ചിയുടെ കൂടെയായിരുന്നത്രെ. അതിനിടയിൽ രാജീവേട്ടൻ വിളിച്ചപ്പോൾ അടുത്ത വണ്ടിക്ക് ഇങ്ങ് പോന്നു.

രാജീവേട്ടൻ ഓഫീസിൽ പോയാൽ അവന്റെ നാട്ടിലെ വിശേഷങ്ങൾ കേൾക്കലാണ് എന്റെ ജോലി. അതിന്റെ കൂടെ അവൻ എനിക്ക് തമിഴും കന്നഡയും പഠിപ്പിച്ചു തരാൻ നോക്കി. ഞാൻ തിരിച്ചു അവന് മലയാളവും. പഠിപ്പിച്ചു പഠിപ്പിച്ച് അവസാനം അവനിപ്പോൾ തമിഴുമില്ല കന്നഡയുമില്ലെന്ന അവസ്ഥയായി. ഞാനൊട്ട് പഠിച്ചതുമില്ല അവന്റെ കൈയിലുള്ളത് പോവുകയും ചെയ്തു. പക്ഷെ വേറൊരു ഗുണമുണ്ടായി. ഞാൻ പറഞ്ഞു കൊടുത്ത മലയാളം അവനിപ്പോ നന്നായി സംസാരിക്കും. ഞാൻ എല്ലാ ഭാഷയും കൂട്ടിക്കലർത്തിയും. ഞാനും രാജീവേട്ടനും തമ്മിലുള്ള യുദ്ധവും മുറയ്ക്ക് നടക്കുന്നുണ്ട്.

ആദ്യമൊക്കെ മുത്തു അത് കണ്ടു വായും പൊളിച്ചു പേടിച്ചു നിന്നിട്ടുണ്ടെങ്കിലും സ്നേഹം കൂടിയിട്ടാണെന്ന് പറഞ്ഞ് അവനെ മയക്കി. പലവട്ടം രാജീവേട്ടന് മുന്നിൽ മനസൊന്നു കൈവിട്ടു പോയിരുന്നുങ്കിലും പെട്ടന്ന് തന്നെ സംയമനം പാലിക്കുകയായിരുന്നു. ഇതിനിടയിൽ അങ്ങേര് എനിക്ക് ഒരു കമ്പനിയിൽ ജോലി ശെരിയാക്കി തന്നു. രണ്ടുപേരുടെയും ഓഫീസ് രണ്ടു വഴിക്കായത് കൊണ്ട് രാജീവേട്ടൻ എനിക്കൊരു സ്കൂട്ടിയും വാങ്ങിച്ചു തന്നു. ഞങ്ങൾ രണ്ടുപേരും ജോലി പോയാൽ തിരിച്ചു വരുന്നത് വരെ പാവം മുത്തു ഫ്ലാറ്റിൽ തനിച്ചാണ്. നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തിയ അവനെ സമയം കിട്ടുമ്പോഴൊക്കെ ഞാൻ ഓരോന്ന് പഠിപ്പിച്ചു കൊടുക്കും.

ചെറിയ ചെറിയ ഓരോ വർക്ക്‌കൾ കൊടുത്തിട്ടാണ് ഓഫീസിലേക്ക് പോകാറ്. അതാവുമ്പോൾ തനിച്ചായി എന്ന വിഷമം അതിലൂടെ തീരും. കൂടെ വർക്ക്‌ ചെയ്യുന്ന ടീനയുടെ ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങിക്കാൻ അവളോടൊപ്പം കൂട്ടിന് വന്നതായിരുന്നു. അവൾക്ക് ഓരോന്ന് സെലക്ട്‌ ചെയ്തു കൊടുക്കുമ്പോഴാണ് ഞാൻ ഓർത്തത് അടുത്ത ആഴ്ച രാജീവേട്ടന്റെയും പിറന്നാളാണ് എന്ന്. രാജീവേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് ഇനിയും മുന്നോട്ട് പോകാൻ കഴിയാതെയായിരിക്കുന്നു. രാജീവേട്ടൻ കാണിക്കുന്ന സ്നേഹവും പരിചരണവും ഇരട്ടിയായി തിരിച്ചു കൊടുക്കാൻ ഓരോ നിമിഷവും മനസ് കൊതിച്ചുകൊണ്ടിരുന്നു.

അതുകൊണ്ട് എല്ലാ ദേഷ്യവും മറന്ന് ജീവിച്ചു തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ ഞാനും വാങ്ങിച്ചു എന്റെ രാജീവേട്ടന് വേണ്ടിയൊരു പിറന്നാൾ സമ്മാനം. അതിൽ അവിടെ വെച്ച്തന്നെ എഴുതി ചേർത്തു “രാജീവേട്ടന്റെ മാത്രം മീനാക്ഷി ” എന്ന്. “നന്ദു ഇതെങ്ങനെയുണ്ട്? ” ഞങ്ങൾ അതെല്ലാം വാങ്ങിച്ച് അവിടുന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഏറെ പ്രിയപ്പെട്ട ആ ശബ്ദം ഞാൻ കേട്ടത്. കൈയിലൊരു ഗിഫ്റ്റ് എടുത്തു പിടിച്ചുകൊണ്ടാണ് രാജീവേട്ടൻ ചോദിച്ചത്. ഞാൻ രാജീവേട്ടന്റെ അടുത്തേക്ക് പോകാനൊരുങ്ങി. പെട്ടന്നാണ് രാജീവേട്ടന്റെ കൂടെ ചിരിച്ചു സംസാരിച്ചു നിൽക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത്.

ഒരുനിമിഷം ഞാനവിടെ തറഞ്ഞു നിന്നു. ആ പേര് ഞാൻ പതിയെ ഉച്ചരിച്ചു. “നന്ദന !!!” രാജീവേട്ടന്റെ ചോദ്യം അവളോടായിരുന്നു. അവർ ആ ഗിഫ്റ്റ് കൈയിലെടുത്ത് എന്തൊക്കെയോ അഭിപ്രായങ്ങൾ പറഞ്ഞു തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന എന്നെ കണ്ടു. ഉടനെ സ്വിച്ച് ഇട്ടത് പോലെ അവരുടെ ചിരിയെല്ലാം മാഞ്ഞു. അധികനേരം അവിടെ നിൽക്കാനുള്ള ശേഷിയില്ലായിരുന്നു എനിക്ക്. “അത് തന്റെ ഹസ്ബൻഡല്ലേ? കൂടെയുള്ളത് ആരാണ്? ” കൂടെയുണ്ടായിരുന്ന ടീന ചോദിച്ചു. ആ ചോദ്യത്തിനൊന്നും മറുപടി പറയാതെ ഒരു ബൈ മാത്രം പറഞ്ഞ് ഞാൻ ഫ്ലാറ്റിലേക്ക് പോന്നു.

രാജീവേട്ടന്റെയും നന്ദനയുടെയും വിളികൾക്കും ചെവി കൊടുത്തില്ല. ഫ്ലാറ്റിലെത്തിയ ഉടനെ മുത്തുവിനോട് പോലും ഒന്നും പറയാതെ നേരെ റൂമിൽ കയറി കതകടച്ചു. വീണ്ടും വീണ്ടും എല്ലാം കണ്മുന്നിൽ ഒരിക്കൽ കൂടി തെളിഞ്ഞു വന്നു. എന്തിനാ രാജീവേട്ടാ എന്നോടിങ്ങനെ? ഞാനായിട്ട് ഒഴിഞ്ഞു മാറിയതല്ലേ? പിന്നെയും പിന്നെയും എനിക്കോരോ ആഗ്രഹങ്ങൾ തന്നിട്ട്….. പഴയതൊക്കെ മറന്ന് സ്നേഹിക്കാൻ തുടങ്ങുകയായിരുന്നു. അപ്പൊ ദാ വീണ്ടും. കൈയിലെ ഗിഫ്റ്റ് പാക്കറ്റ്‌ കാണുംതോറും ഉള്ളിലെ ദേഷ്യവും സങ്കടവും കൂടി കൂടി വന്നു. വർധിച്ച ദേഷ്യത്തിൽ ഞാനത് തറയിലെറിഞ്ഞു പൊട്ടിച്ചു. മുത്തു കുറേ നേരം വാതിലിൽ തട്ടി വിളിച്ചു. പക്ഷെ തുറന്നില്ല.

ഒന്നും മിണ്ടിയതുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ രാജീവേട്ടൻ എത്തിയെന്ന് തോന്നുന്നു. വാതിലിൽ തട്ടലും വിളിയും രാജീവേട്ടന്റെ വകയായി. ഇടറുന്ന ശബ്ദത്തോടുള്ള ആ വിളി കേട്ടിട്ടും ആ മുഖമൊന്ന് കാണാനോ രാജീവേട്ടന് പറയാനുള്ളത് കേൾക്കാനോ മനസ്സനുവദിച്ചില്ല. കണ്ട എല്ലാ കാഴ്ചകളും കണ്മുന്നിൽ അത്രയും വ്യക്തതയോടെ തെളിഞ്ഞു കൊണ്ടിരുന്നു. ഒരു നോക്ക് കാണാൻ കൊതിച്ചു നടന്നിരുന്ന ആ മുഖം ഒന്ന് ഓർക്കുന്നത് പോലും വെറുപ്പായി. രാജീവേട്ടനെ വീണ്ടും വിശ്വസിച്ചു തുടങ്ങിയ നിമിഷത്തെയോർത്ത് പുച്ഛം തോന്നി. വിളിച്ചു തളർന്നെന്ന് തോന്നുന്നു രാജീവേട്ടന്റെ ശബ്ദം കേൾക്കാതെയായി.

കരഞ്ഞു കരഞ്ഞു ഞാനും എപ്പോഴോ ഉറങ്ങിപ്പോയി. ഉറച്ച തീരുമാനങ്ങളുമായാണ് രാവിലെ ഉണർന്നത്. ഓഫീസിൽ പോകാൻ റെഡിയായി വാതിൽ തുറന്നപ്പോൾ കാണുന്നത് വാതിലിന്റെ ഇടതുവശത്ത് ചുമരിനോട് ചാരിയിരുന്ന് തളർന്നുറങ്ങുന്ന രാജീവേട്ടനെയാണ്. എത്ര വെറുക്കുന്നുവെന്ന് പറഞ്ഞാലും ഉള്ളിന്റെയുള്ളിൽ എപ്പോഴും രാജീവേട്ടൻ മാത്രമാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാവും ആ ഇരിപ്പ് കണ്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു. കുറച്ചു അപ്പുറം മാറി സോഫയുടെ കൈവരിയിൽ ചാരി മുത്തുവും ഇരിക്കുന്നുണ്ടായിരുന്നു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു രാജീവേട്ടൻ ചാടിയെണീറ്റു. “മീനു ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. നന്ദുനെ ഞാൻ അപ്രതീക്ഷിതമായിട്ടാണ് അവിടെ വെച്ച് കണ്ടത്. ” “എന്ത് കേൾക്കാനാണ് രാജീവേട്ടാ? ആദ്യായിട്ടല്ലല്ലോ ഇങ്ങനെയൊക്കെ കാണുന്നത്. ” “മീനു നീ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കാണ്. ” “അതെ എന്റെ ധാരണകളൊക്കെ തെറ്റാണ്. അതുകൊണ്ട് ഇനിയും ഇങ്ങനെ തെറ്റിദ്ധരിച്ച് ജീവിക്കാൻ എനിക്ക് വയ്യ. ” “മീനു…. നീ എന്താ ഉദ്ദേശിക്കുന്നത്? ” “തെളിച്ചു പറയാം. ഡിവോഴ്സ്. ഇനി ഈ ബന്ധം തുടരുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് നമുക്ക് പിരിയാം.”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story