കാശ്മീര : ഭാഗം 6- അവസാനിച്ചു

കാശ്മീര : ഭാഗം 6- അവസാനിച്ചു

എഴുത്തുകാരി: രജിത ജയൻ

ദേവദാസാ……..,,, പണിക്കരിൽ നിന്നുകേട്ട വാക്കുകളുടെ പൊരുളറിയാതെ ശിവനും വിഷ്ണുവും പകച്ചുനിൽക്കുമ്പോൾ വാമദേവന്റ്റെ വിളിയിലാ വാമദേവപുരം നടുങ്ങി…..!! “”അലറിവിളിക്കണ്ട വാമദേവാ…, അച്ഛൻ പറഞ്ഞത് സത്യം തന്നെയാണ്”” .. കാശ്മീരയുടെ ശബ്ദം വാമദേവന്റ്റെ ശബ്ദത്തെമറികടന്നുയർന്നുപ്പോൾ ശിവൻ കാശ്മീരയെ നോക്കി നിന്നു, അവളുടെ കണ്ണുകളിലെ എരിയുന്ന അഗ്നി കുണ്ഠം വാമദേവനെ കത്തിച്ചു ചാമ്പലാക്കാൻ പോന്ന ഒന്നാണെന്ന തിരിച്ചറിവ് അവനിലൊരു ആശ്വാസകുളിർപാകി…. ”’

നീ….,നീഎന്റെ മകൾ അല്ലെന്നോ…..? ആരും വിശ്വസിക്കുമിനിയിത് കാശ്മീരേ….? എന്റെ മാന്ത്രിക ബന്ധനത്തെ നിഷ്പ്രഭമാക്കി നീയാ മന്ദാരക്കാവിനുളളിൽ കടന്നുവെങ്കിൽ നീയ്യീ വാമദേവൻ്റ്റെ രക്തം തന്നെയാണ്….!! വേറെ ആർക്കും അതിന് കഴിയില്ല എന്റ്റെ സമ്മതമില്ലാതെ….!! എന്റെ കയ്യിൽ നിന്ന് നിന്നെ രക്ഷിക്കാൻ ഇയാളും നീയ്യും ഇനിയെത്ര ശ്രമിച്ചിട്ടും കാര്യമില്ല കാശ്മീരേ…..! പകയോടത് കാശ്മീരയോടു പറയുമ്പോഴും വാമദേവന്റ്റെ കത്തുന്ന കണ്ണുകൾ പണിക്കരുടെ മുഖത്തായിരുന്നു… ”ആരു ശ്രമിക്കുന്നു വാമദേവാ നിന്നിൽനിന്ന് രക്ഷനേടാൻ….?

നിന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീക്കരിക്കാനുളള വെറുമൊരുസ്ത്രീ ശരീരം മാത്രമായിരിക്കും നിനക്ക് ഞാൻ,പക്ഷേ എനിക്കോ എന്റ്റെ അച്ഛനോ നീ അങ്ങനെയല്ല,,ജന്മ ശത്രുവാണ് നീ വാമദേവാ ….. ,ജന്മ ശത്രു…..!! ആരാടീ നിന്റ്റെ അച്ഛൻ…? ഇവനോ …? ഈ ദേവദാസനോ…..? നിന്റ്റെ അച്ഛനീ ഞാനാണ്….!!വാമദേവപുരത്തെ വാമദേവൻ. …!! അച്ഛൻ…..!! …ത്ഫൂ…..വാമദേവന്റ്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയത് പണിക്കർ പറയുമ്പോൾ ആ കണ്ണുകളിൽ കണ്ണുനീരിന്റ്റെ നനവ് പടരുന്നത് ശിവൻ കണ്ടു…. ”നീ പറഞ്ഞത് ശരിയാണ് വാമദേവാ….ജന്മം കൊണ്ടിവൾ നിന്റ്റെ ചോരയാണ്… പക്ഷെ. ..,,

പക്ഷെ ഇവളുടെ അച്ഛനീ ഞാനാണ്…ദേവദാസ് പണിക്കരെന്ന ഞാൻ .., കാരണം ഇവളെ പത്തുമാസം വയറ്റിൽ ചുമന്നതെന്റ്റെ “”സാവിത്രിക്കുട്ടി””യായിരുന്നു…….!! അറിയുമോടാ വാമദേവാ നിനക്കെന്റ്റെ സാവിത്രിക്കുട്ടിയെ…….?? എവിടെ അറിയാനല്ലേ….? കാമംമൂത്ത് ശരീരം, സ്ത്രീയെ ആഗ്രഹിക്കുമ്പോൾ നീ കണ്ടെത്തി നിന്റ്റെ വിശപ്പടക്കിയിരുന്ന ഒരു പെണ്ണിന്റെയും പേര് നിനക്കറിയില്ലല്ലോ ല്ലേ…? നിനക്കവരെല്ലാം വെറും ശരീരങ്ങൾ മാത്രം. . സാവിത്രിക്കുട്ടി……!! പണിക്കരിൽ നിന്നാ പേര് കേട്ട മാത്രയിൽ വാമദേവന്റ്റെ ശരീരത്തിലൂടൊരു മിന്നലൊളി പാഞ്ഞു കയറി.

കയ്യിൽ സന്ധ്യാദീവുമായ് സർപ്പക്കാവിനുളളിലേക്ക് തിരി വെക്കാൻ വരുന്നൊരു സുന്ദരിയുടെ മുഖവും ഒപ്പം സാവിത്രിക്കുട്ടീയേന്നൊരു വിളിയുംമൊരുനിമിഷം കാതിനരികിൽ കേട്ട പോലെ….!! കണ്ണിനുമുമ്പിൽ തെളിഞ്ഞ പോലെ…..!! സാവിത്രിക്കുട്ടി….,, വാമദേവന്റ്റെ ചുണ്ടുകൾ ആ പേര് പിന്നെയും പിന്നെയും ഉച്ചരിച്ചു. … അതേടാ സാവിത്രിക്കുട്ടി…..നിനക്കോർമ്മയുണ്ടോ അങ്ങനെ ഒരു പേര്……? എന്റെ പ്രാണനായിരുന്നെടാ അവൾ…ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്നൊടുവിൽ ഞാൻ സ്വന്തമാക്കിയതായിരുന്നു എന്റ്റെ സാവിത്രിക്കുട്ടിയെ, ആഗ്രഹിച്ചതെല്ലാം ഈശ്വരൻമാർ സാധിപ്പിച്ചു തരില്ലല്ലോ…..?

ഞങ്ങളുടെ പ്രണയ സാക്ഷാത്ക്കാരമായൊരു കുഞ്ഞിനെ ഞങ്ങൾക്ക് തരാൻ ഈശ്വരൻമാർ മടികാണിച്ചു തുടങ്ങിയ സമയത്താണ് ഞങ്ങൾ അമ്പലങ്ങൾ തോറും പ്രാർത്ഥനയുമായ് നടന്നത്… അങ്ങനെ ഒരിക്കലീ മന്ദാരക്കാവിലും ഞങ്ങൾ വന്നിരുന്നു,അന്നിവിടം നിന്റ്റെ അധീനതയിലായിട്ടില്ല.ഈ കാവിലെ നാഗങ്ങൾക്ക് സന്ധ്യാവിളക് തെളിയിക്കാനായ് പോയ എന്റെ സാവിത്രിക്കുട്ടി പിന്നെ മടങ്ങി വന്നില്ല..!! അന്വേഷിച്ച് പോയ ഞാൻ കണ്ടത് ആരോ പിച്ചി ചീന്തിയെറിഞ്ഞ് ഒരിത്തിരി ജീവൻ മാത്രം ബാക്കിയായ് കിടക്കുന്ന അവളെയാണ്…..!

ദേവദാസ് പണിക്കരുടെ വാക്കുകൾ തീ അമ്പുകൾ പോലെ വാമദേവനിൽ തറഞ്ഞുകയറിപ്പോൾ അവന്റെ മനസ്സിൽ പണ്ട് അവൻ സാവിത്രിക്കുട്ടിയെ കണ്ട കാഴ്ച ആയിരുന്നു..! കയ്യിൽ ദീപവുമായന്നവൾ നടന്നു കയറിയത് തന്നിലേക്കുതന്നെയായിരുന്നില്ലേ…..? അനുനയങ്ങളൊന്നും അവളുടെ കാതിൽ ഏശാതിരുന്നപ്പോൾ പിന്നെ കീഴടക്കുകമാത്രമായിരുന്നു വഴി. ..അല്ലെങ്കിലും ശീലമതാണല്ലോ….?ഒടുവിലവളെ തിരഞ്ഞാരോ സാവിത്രിക്കുട്ടീയെന്ന് വിളിച്ചു വരുന്നത് കണ്ടപ്പോൾ താനവിടെ നിന്ന് പോന്നു.

അത് ഇയാളായിരുന്നോ ..? ഈ ദേവദാസ് പണിക്കർ…? അന്ന് താൻ കീഴ്പ്പെടുത്തിയ സാവിത്രിക്കുട്ടിയുടെ മകളാണിവളെന്നതുറപ്പാണ് കാരണം രണ്ടു മുഖങ്ങൾ തമ്മിലുള്ള സാമ്യമിപ്പോഴത് മനസ്സിലാക്കി തരുന്നുണ്ട്….പക്ഷേ തന്റെ മകൾ ആരെന്ന് താൻ എത്രയെല്ലാം തിരഞ്ഞിട്ടും ഒരിക്കൽ പോലും ഇവളുടെയോ സാവിത്രിയുടെയോ മുഖം തന്നിലേക്കെത്തിയില്ലല്ലോ….അതെങ്ങനെ …? എന്താടോ വാമദേവാ ഓർമ്മ വന്നുവോ നിനക്ക് സാവിത്രി ക്കുട്ടിയെ…..?

അന്നാ സർപ്പക്കാവിനുളളിൽ നിന്ന് അല്പ പ്രാണനുളള എന്റ്റെ സാവിത്രിക്കുട്ടിയെ ഈ നെഞ്ചോടു ചേർത്ത് പിടിച്ച് ആശുപത്രിയിലേക്കോടുമ്പോൾ എനിക്കറിയില്ലായിരുന്നു വാമദേവാ നിന്റ്റെ ആക്രമണം അവളുടെ മാനസീകനില തെറ്റിച്ച കാര്യം… കഴിഞ്ഞുപോയതൊന്നും ഓർമ്മയില്ലാതൊരു പാവയെപോലെയുളള എന്റ്റെ സാവിത്രിക്കുട്ടിയെ പരിപാലിച്ചിരിക്കുമ്പോഴും അവളെ ആ നിലയിൽ ആക്കിയവനെ ഞാൻ കുറെ തിരഞ്ഞു പക്ഷെ നിന്നിലേക്കെത്താൻ എനിക്ക് കഴിഞ്ഞില്ല വാമദേവാ……നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ ഇടംകൈകൊണ്ട് തുടച്ചുനീക്കി വാമദേവനെ നോക്കുമ്പോൾ പണിക്കരുടെ മുഖത്ത് തെളിഞ്ഞു കണ്ട പക ശിവനിൽ ഉൾഭയം നിറച്ചു…

ചുറ്റും നടക്കുന്നതൊന്നും മന സ്സിലാവാതെ നിൽക്കുന്ന ശിവാനിയെ അവൻ തന്നോടു കൂടുതൽ ചേർത്ത് നിർത്തിയപ്പോൾ .. എന്റെ സാവിത്രിക്കുട്ടിയുടെ വയറ്റിലൊരു ജീവൻ വളരുന്നുണ്ടന്നറിഞ്ഞ നിമിഷം എന്റ്റെ മനസ്സിൽ തോന്നിയ വികാരമെന്തായിരുന്നെന്ന് എനിക്ക് ഇപ്പോഴുംഅറിയില്ല…, പക്ഷേ ഇവളെ ഈ കാശ്മീരയെ എന്റ്റെ കയ്യിലേൽപ്പിച്ച് ഇവൾക്ക് ജന്മം കൊടുതത്തിന്റ്റെ മൂന്നാം നാൾ ഈ ലോകം വിട്ടു പോവുമ്പോൾ അവളെനിക്ക് വേറെ ഒന്നുകൂടി നൽകിയിരുന്നു വാമദേവാ,ബോധത്തിന്റെ നേർത്തയൊരു കണിക മരണത്തിണ്റ്റെ തൊട്ടു മുമ്പവളെ തലോടിപോയപ്പോൾ അവൾ വരച്ച നിന്റ്റെയൊരു ചിത്രം…

അതായിരുന്നു വാമദേവാ എനിക്കാദ്യമായ് നിന്നെ കാണിച്ചു തന്നത്….!! അപ്പോൾ. ..അപ്പോൾ. ..സാവിത്രിക്കുട്ടി……?? അവൾ ജീവിച്ചിരിപ്പില്ല വാമദേവാ….!! അവളെ കീഴ്പ്പെടുത്തി കാശ്മീരയെ നിന്റ്റെ പാതയിൽ കൊണ്ട് വരാമെന്ന നിന്റ്റെ കണക്കുകൂട്ടലുകൾ പിഴച്ചിരിക്കുന്നു വാമദേവാ…., കാശ്മീരക്കിന്ന് ഭൂമിയിൽ രക്തബന്ധത്താൽ സ്വന്തമാക്കപ്പെട്ടവൻ നീ മാത്രമാണ് ,ആ നിന്റെ മരണം കുറിക്കാൻ നിനക്ക് മുമ്പിലെത്തിയതാണെന്റെ മോൾ … പണിക്കരുടെ വാക്കുകൾ കേട്ടൊരു ഭ്രാന്തനെപോലെ പണിക്കരുടെ നേരെ നടന്നടുത്ത വാമദേവന്റ്റെ മുമ്പിലേക്കൊരു കവച്ചമായ് കാശ്മീര കയറി നിന്നപ്പോൾ തനിലേക്കേതോ വൈദ്യുത പ്രവാഹം ഉണ്ടായതുപോലെ വാമദേവൻ തരിച്ചു നിന്നു.

വാമദേവാ…,കാശ്മീര നിന്റ്റെ മകളല്ലേ…അപ്പോൾ അവൾക്കും കാണില്ലേ മന്ത്രശക്തി….? ഒരു പൊട്ടിച്ചിരിയോടെ പണിക്കരുത് ചോദിച്ചപ്പോൾ കാശ്മീര പണിക്കരെ നോക്കി ചിരിച്ചു. ..ആ ചിരിയിലൊരായിരം അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നതായ് വാമദേവന് തോന്നി. .. സാവിത്രിക്കുട്ടി വരച്ചു നൽകിയ നിന്റ്റെ രൂപവും കയ്യിൽ പിടിച്ച് ഇനിയെന്ത് എന്നറിയാതെ ഞാനിവളുമായ് നിൽക്കുമ്പോഴാണ് എനിക്കരിക്കിലേക്ക് അദ്ദേഹം വന്നത്, ബ്രഹ്മമഠത്തിലെ “ബ്രഹ്മദത്തൻ നമ്പൂതിരി… .,,,നി്ന്റെ ഗുരു …. !! പണിക്കരുടെ വാക്കുകൾ കേട്ടൊരു നിമിഷം വാമദേവൻ സ്ഥലകാലബോധം മറഞ്ഞവനെ പോലെയാ മണ്ണിൽ തറഞ്ഞു നിന്നു. …!!

ബ്രഹ്മദത്തൻ തിരുമേനിയോ …? അതേടാ വാമദേവാ …,നിനക്ക് മന്ത്രങ്ങൾ ഓതി തന്നു നിന്നെയൊരു മകനായ് കരുതിയിരുന്ന അതേ ബ്രഹ്മദത്തൻ നമ്പൂതിരി തന്നെയാണ് എന്റ്റെയും ഗുരു..!! കാശ്മീരയുടെ വാക്കുകൾ ദൂരെ ഏതോ ഗുഹയിൽ നിന്നെന്നപോലെ വാമദേവൻ കേട്ടൂ….. പഠിച്ച മന്ത്രങ്ങളെ അരുതാത്തമാർഗ്ഗത്തിനുവേണ്ടി ഉപയോഗിക്കരുതെന്ന് പഠിപ്പിച്ച ഗുരുവിന്റെ പത്നിയെ തന്നെ ആദ്യം പ്രാപിച്ചായിരുന്നില്ലേ വാമദേവാ നീ അദ്ദേഹത്തിനുളള ഗുരു ദക്ഷിണ നൽകിയത്…? അവിടംമുതൽ നിന്റ്റെ പാത അഥർവ്വ മന്ത്രങ്ങളുടെ ആരും കാണാത്ത പുതിയ ഇടങ്ങളിലൂടെയായപ്പോൾ നിന്നിലൂടെയീ ലോകം നശിക്കുന്നത് മുൻക്കൂട്ടി കണ്ട ആ മനുഷ്യൻ ഇവിടെ വന്നു എന്നെ തേടി.

അല്ല നിന്റ്റെ മകൾ കാശ്മീരയെ തേടി…!! സത് വേദ മന്ത്രങ്ങളും ,ലോകരക്ഷയെ സഹായിക്കുന്ന അറിവുകളും വിദ്യകളും അവൾക്ക് അദ്ദേഹം പകർന്നു നൽകി. ..!! നിന്റ്റെ ദൃഷ്ടി അവളിൽ പതിയാതിരിക്കാനുളള മുൻകരുതൽ നൽകി. …!! നിനക്ക് പുറകിൽ നീയറിയാതെ നിന്നെ പിൻതുടരാനെന്നെ ഏൽപ്പിച്ചു. നിന്റ്റെ ഓരോ നീക്കങ്ങൾ തടയാൻ നീ അറിയാതെ പലവട്ടം ഞങ്ങൾ ശ്രമിച്ചു. ..പക്ഷേ ഓരോ തവണയും നീ രക്ഷപ്പെട്ടു. … നിന്റെ ലക്ഷ്യപൂർത്തീകരണത്തിനുള്ള നൂറാമത്തെ കന്യക ശിവാനിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ അതേ നിമിഷത്തിൽ തന്നെ അക്കാര്യം തിരിച്ചറിഞ്ഞി മന്ദാരക്കാവിലേക്ക് നിന്നെ തേടിയെത്തിയ ഇവൾ നിന്റെ നാശം കുറിച്ചിരിക്കും വാമദേവാ ….

കാരണം ഇവിടെ ഈ മന്ദാരക്കാവിനുളളിൽ വെച്ച് നിന്റെ നാശത്തിനായ് നീ വിത്തുപാകി ഞാൻ വളർത്തിയതല്ലേ വാമദേവാ ഇവളെ …. ഒരിക്കലും ഇല്ല പണിക്കരേ, നിങ്ങൾക്ക് തെറ്റി എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാതൊരു മടക്കമെനിക്കില്ല ,എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഇപ്പോൾ ഇവിടെ വെച്ച് , ഞാനിന്നു വരെ സ്വരൂപിച്ച എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാനിവളെ കീഴ്പ്പെടുത്തുന്നത് കണ്ടു നിന്നുക്കൊളളുക നിങ്ങളോരോരുത്തരും… അഥർവ്വ വേദ മന്ത്രങ്ങളിലൂടെ ഞാൻ നേടിയ എന്റെ ശക്‌തികളെ തടയാനൊരു സത് വേദ മന്ത്രത്തിനും കഴിയില്ല.

കാണിച്ചു തരാം ഞാൻ നിനക്കത് …. നിന്റ്റെ സാവിത്രിക്കുട്ടി എന്നിലലിഞ്ഞു ചേർന്നതുപോലെ ഇവളെയും ഞാൻ നേടുന്നത്, ഇവളെന്റ്റെ പുനർജന്മത്തിന് വഴിയൊരുക്കുന്നത് കണ്ട് നിന്നോളുക നീ.. കോപത്താൽ അലറി പറഞ്ഞു കൊണ്ട് വാ മദേവൻ വീണ്ടും കാശ്മീരയ്ക്ക് നേരെ തിരിഞ്ഞതും പെട്ടന്നൊരു ശീൽക്കാര ശബ്ദമവിടെ മുഴങ്ങി. …, ആദിശേഷൻ….,, വാമദേവനാ പേര് മുഴുവനാക്കുന്നതിന് മുമ്പ് തന്നെ ആദിശേഷൻ കാശ്മീരയെ കൂട്ടിയവിടെ നിന്ന് മന്ദാരക്കാവിനുളളിലെ ഇരുളിലേക്ക് മടങ്ങിയിരുന്നു. ….,,, ആദിശേഷാ……..,,, വാമദേവന്റെ അലർച്ച അവിടെയാകെ പ്രതിധ്വനിച്ചൂ ….

കാശ്മീരേ. ……,,,,, ചുറ്റും കനംവെച്ച ഇരുട്ടിലെവിടെ നിന്നോ തന്നെ തേടി വരുന്ന ശബ്ദത്തിന്റ്റെ ഉറവിടമറിയാനായ് കാശ്മീര നാലുംപാടും നോക്കിയെങ്കിലും കനത്ത അന്ധക്കാരംമാത്രമാണവൾക്ക് ദർശിക്കാനായത്…. ആദിശേഷാ……. അതെ ,,ആദിശേഷനാണ് ഞാൻ, കാശ്മീരേ, നിനക്കെന്നെ ഇപ്പോൾ ദർശിക്കാൻ സാധിക്കുകയില്ല .. അതുകൊണ്ട് നീ കണ്ണുകൾ അടച്ചാലും. …നിന്റെ അകകണ്ണിൽ നിനക്കെന്നെ കാണാൻ സാധിക്കും. …. ആദിശേഷന്റ്റെ വാക്കുകളനുസരിച്ച് കാശ്മീര മിഴികളടക്കവേ അവളുടെ ഉൾക്കണ്ണിൽ സുസ്മേരവദനനായൊരു സുന്ദരരൂപം തെളിഞ്ഞു. ആദിശേഷൻ….!! കാശ്മീരയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“അതെ ആദിശേഷൻ, കർമ്മബന്ധങ്ങളാൽ പരസ്പരം ബന്ധിക്കപ്പെട്ടവരാണ് നമ്മൾ കാശ്മീരേ ,അതു കൊണ്ടു തന്നെ എനിക്ക് നിന്നോടു പറയാനുള്ള കാര്യങ്ങൾ ഏറെയാണ് പലതും നിനക്ക് അറിവുളളതുമാണ്…. എനിക്കറിയാം ആദിശേഷാ എന്നിൽ അടങ്ങിയിരിക്കുന്ന നിയോഗമെന്തെന്ന്, എന്നെ പോലെ തന്നെയത് എന്റ്റെ പിതൃസ്ഥാനീയനായ ദേവദാസ് പണിക്കർക്കുമതറിയാം, എല്ലാം അറിഞ്ഞുകൊണ്ടിവിടേക്ക് വന്നതാണ് ഞാൻ. ….!! എന്റ്റെ ജന്മത്തിന് കാരണക്കാരനായ വാമദേവന്റ്റെ മന്ത്രശക്തിയാൽ ദേവീ ചൈതന്യം നഷ്ടപ്പെട്ട ഈ മന്ദാരക്കാവിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാനും ഇത് പഴയ അമ്പലപുരമാക്കാനും എന്നാൽ സാധിക്കുന്ന എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് ആദിശേഷാ…!!

നിന്നെ കാത്തിരിക്കുന്ന നിയോഗമതുമാത്രമല്ല കാശ്മീരേ ,വാമദേവന്റ്റെ മരണത്തിലൂടെ മാത്രം മോചനംകിട്ടുന്ന കുറെ പെൺകുട്ടികൾ ഇവിടെ ഉണ്ട്,അവരുടെ ദേഹത്ത് ചുറ്റിവരിഞ്ഞവരുടെ കണ്ണുനീർ മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തുന്ന കുറെ നാഗവംശജരുണ്ട്, എന്റെ പ്രജകളായവർ…..!! എനിക്കറിയാം ആദിശേഷാ….ബ്രഹ്മ മഠത്തിലെ ഗുരു ബ്രഹ്മദത്തൻ എല്ലാം എനിക്ക് പറഞ്ഞു തന്നിരുന്നു….പക്ഷേ വാമദേവനെ എങ്ങനെയാണ് ഞാൻ ഇല്ലാതാക്കേണ്ടതെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടില്ല….!!

എന്റെ മന്ത്രശക്തികളയാൾക്ക് നേരെ ഉപയോഗിക്കരുതെന്ന് ഉപദേശിച്ചെന്നെ ഈ മന്ദാരക്കാവിലേക്ക് അയക്കുമ്പോൾ ഗുരു പറഞ്ഞത് ഒന്നു മാത്രമാണ്,, അശുഭമായതൊന്നും സംഭവിക്കില്ല ആദിശേഷൻ എന്നെയും കാത്ത് ഈ മന്ദാരക്കാവിലുണ്ടാവുമെന്ന്….!! അതെ….കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനും എന്റെ വംശവും നിന്റ്റെ വരവുംകാത്തിരിക്കുകയായിരുന്നു…..നിന്നിലൂടെ മാത്രം സാധ്യമാവുന്ന ഈ കാവിന്റ്റെ മോചനത്തിനായ്….!!! അതെങ്ങനെ എന്ന് പറയൂ ആദിശേഷാ….?? കാരണം സമയം കടന്നു പോവുകയാണ്…..

ശിവാനിയിൽ നിന്നുള്ള ഊർജ്ജവുംകൂടി സ്വീകരിച്ച വാമദേവന് അവന്റെ ലക്ഷ്യ പൂർത്തീകരണത്തിനെന്നെ ഇപ്പോൾ മുതൽ ഉപയോഗിക്കാം… …നീയെന്നെ കൊണ്ട് വന്ന നിമിഷംമുതലവൻ എന്നെ തിരയുകയാവും ഈ മന്ദാരക്കാവു മുഴുവൻ. ..ഒരു പക്ഷേ എന്റെ അച്ഛനെ അവൻ ഉപദ്രവിക്കാൻ കൂടി സാധ്യതയുണ്ട്….!!! “ഇല്ല കാശ്മീരേ നിന്റ്റെ അച്ഛനും കൂട്ടരും സുരക്ഷിതരായ് ഇപ്പോഴീ മന്ദാരക്കാവിനുളളിലുണ്ട്….വാമദേവന്റ്റെ സഞ്ചാരദിശമാറ്റി ഞാനവനെ ഈ കാവിന്റ്റെ പലയിടത്തേക്കും നിന്നെ തേടിയലയാൻ വിട്ടിരിക്കുകയാണ്,

എന്റെ ശക്തികൾ എനിക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ് നിന്റ്റെ സാന്നിദ്ധ്യത്തിൽ ……!! എങ്കിൽ പറയൂ ആദിശേഷാ വാമദേവന്റ്റെ മരണം നടപ്പിലാക്കിയീ കാവും ഇതിനകത്തകപ്പെട്ട പെൺകുട്ടികളെയും ഞാൻ എങ്ങനെ ആണ് രക്ഷിക്കേണ്ടത്….?? എന്റെ മന്ത്ര ശക്തി. …….? അരുത് ..കാശ്മീരേ ,,,നീ പഠിച്ച നിന്റ്റെ അറിവുകളൊന്നും വാമദേവനെതിരെ നീ പ്രയോഗിക്കരുത് കാരണം അയാൾ നിനക്ക് ജന്മം തരാൻ കാരണക്കാരനായവനാണ്….!! അപ്പോൾ പിന്നെ എങ്ങനെ…? ..എങ്ങനെയാണ് ആദിശേഷാ ഞാൻ അയാളെ…..? “നീ എന്നെ സ്വീകരിക്കണം അല്പ നേരത്തേക്ക് നിന്റ്റെ ,ഇണയായ് , പതിയായി….!!!

ഉൾക്കണ്ണിൽ ആദിശേഷന്റ്റെയാ വാക്കുകൾ കേട്ടതും കാശ്മീര ഞെട്ടിയെന്നവണ്ണം കണ്ണുകൾ തുറന്നു. . ചുറ്റും അന്ധക്കാരം മാത്രം. … എന്തുപറ്റീ കാശ്മീരേ…. ഭയന്നുവോ നീ നിന്നിലടങ്ങിയ നിയോഗമെന്തെന്ന് നീ തിരിച്ചറിഞ്ഞപ്പോൾ ..? ആദിശേഷാ…… നീ പറയുന്നത്. …? “ഞാൻ പറഞ്ഞത് മാത്രമാണ് വാമദേവനെ ഇല്ലാതാക്കാനുളള മാർഗം. .., ഇത് നിന്നോടു വെളിപ്പെടുത്താൻ നിന്റ്റെ ഗുരുവിനായില്ലെങ്കിലും പണിക്കരോടദ്ദേഹമിത് പറഞ്ഞിട്ടുണ്ട്. ..അതാണാ മുഖത്തെ പരിഭ്രമത്തിന്റ്റെ കാരണവും …,,

ഈ കാവിൽ വെച്ചാണ് ഞങ്ങളുടെ മുന്നിൽ വെച്ചാണ് നിന്റ്റെ അമ്മ സാവിത്രിക്കുട്ടിയിൽ വാമദേവൻ നിന്നെ ഉരുവാക്കിയത്….അതേ നീ തന്നെയാണ് അവന്റെ മരണത്തിനും കാരണക്കാരിയായ് തീരേണ്ടത്,എന്നെ നിന്നിലേക്ക് സ്വീകരിച്ചു കൊണ്ട്. …നിയോഗമതാണ് എന്റ്റെയും നിന്റ്റെയും….!!! ആദിശേഷന്റെ ഓരോ വാക്കും കാശ്മീരയുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു .. “സമയം കടന്നുപോവുന്നു കാശ്മീരേ ,നിന്റ്റെ മറുപടി വേഗമാവട്ടെ….,,,പുലർച്ചക്കപ്പുറമൊരു പക്ഷേ വാമദേവനെ ജയിക്കാൻ നമ്മുക്കായില്ലാന്നു വരും. …അതുകൊണ്ട്. ….. എനിക്ക് സമ്മതമാണ് ആദിശേഷാ……!!!!

കാശ്മീരയുടെ ഉറച്ച ശബ്ദം ഒരു നിമിഷം ആദിശേഷനെപോലും അമ്പരപ്പിച്ചുവോ…? കാശ്മീരേ…… എനിക്ക് സമ്മതമാണ് ആദിശേഷാ ….വാമദേവന്റ്റെ അന്ത്യം കുറിക്കാനായ് നിന്നെ എന്നിലേക്ക് സ്വീകരിക്കാൻ. ….!! നീയറിയേണ്ട കാര്യങ്ങളിനിയുമുണ്ട് കാശ്മീരേ ,നാഗമാണ് ഞാൻ…,ഞാൻ നിന്നിലേക്ക് വരുന്നതും നാഗമായാണ്…!! നമ്മുടെ കൂടിച്ചേരലിനപ്പുറം എന്നിലടങ്ങിയിരിക്കുന്ന ദൈവാശംവും എന്റ്റെ ആയുധമായ വിഷാശംവും നിന്നിൽ കൂടികലരുന്നതാണ്, നിന്റെ ശരീരത്തിലെ ഓരോ രോമരാജികളിലും കുറച്ചു നേരമാ ഉഗ്രവിഷം നിറഞ്ഞു നിൽക്കും

ഞാനും നീയും കണ്ടുമുട്ടിയാൽ അതു സ്വന്തം ജീവന് ഭീഷണിയാണെന്ന് മാത്രമേ വാമദേവനറിയൂ , അതെങ്ങനെയെന്ന് അവനറിയില്ല ,അതു കൊണ്ടു തന്നെനമ്മുടെ സംയോഗത്തിന് ശേഷം അതു തിരിച്ചറിയാതെ നിന്നിൽ കാമത്താൽ ലക്ഷ്യ പൂർത്തീകരണത്തിന് വരുന്ന വാമദേവൻ നിന്നെയൊന്ന് സ്പർശിച്ചാൽ മാത്രം മതി അവന്റെ മരണം സുനിശ്ചിതം. ..!!! എനിക്ക് സമ്മതമാണ് ആദിശേഷാ…..!! കഴിഞ്ഞില്ല കാശ്മീരേ ,,,,നീ അറിയേണ്ട ഒന്നുകൂടി ഉണ്ട് നമ്മുടെ സംയോഗത്തിനപ്പുറമൊരുപക്ഷേ നിന്നിലൊരു പുതുജീവൻ ഉടലെടുത്തിടാം….!!! ആദിശേഷാ……!!! “അതെ കാശ്മീരേ എനിക്കുംമുൻക്കൂട്ടി ദർശിക്കാൻ കഴിയില്ല അത്തരം കാര്യങ്ങൾ, പക്ഷേ സാധ്യതകൾ നിന്നെ ബോധ്യപ്പെടുത്തേണ്ടതെന്റ്റെ കടമയാണ്. ..,

എന്നിൽ നിന്നൊരു ജീവൻ നിന്നിലുടലെടുക്കുകയാണെങ്കിൽ അത് മനുഷ്യവംശമോ നാഗവംശമോയെന്ന് പോലും നിശ്ചയിക്കപ്പെടുന്നത് ജനനത്തിന് ശേഷമായിരിക്കും.., ചിലപ്പോഴൊരു പുതിയ നിയോഗം പോലും നിന്നിലൂടെയിനി വിടെ ഉടലെടുത്തുവെന്നും വരാം .., ഇനി പറയുക സമ്മതമാണോ നിനക്ക് എന്നെ നിന്നിലേക്ക് സ്വീകരിക്കാൻ..?? ആദിശേഷന്റെ ചോദ്യത്തിനു മറുപടി പറയാനൊരു നിമിഷം ചിന്തിച്ചു കാശ്മീര … സമയം കടന്നു പോവുന്നു കാശ്മീരേ …. “സമ്മതമാണെനിക്ക് വാമദേവന്റ്റെ മരണത്തിന് നമ്മളൊന്നിക്കുന്നതിന്…..!! ചുറ്റും കനത്തു നിന്ന അന്ധക്കാരത്തിലേക്ക് മിഴികൾ പായിച്ചതു പറയുമ്പോൾ കാശ്മീരയുടെ ശബ്ദത്തിന് കാരിരുമ്പിന്റ്റെ കാഠിന്യമായിരുന്നു…..!!

ഒരു നിമിഷംപ്രകൃതിപോലും നിശ്ചലമായ്നിന്നു പോയാ മറുപടിയിൽ .. കാശ്മീരയുടെ അനുവാദം ലഭിച്ച മാത്രയിൽ വാമദേവന്റെ നാശം കുറിക്കാൻ, ആദിശേഷൻ കാശ്മീരയെ മെല്ലെ പുണരാൻ തുടങ്ങി , തന്റ്റെ ശരീരത്തിലൂടൊരു തണുപ്പ് അരിച്ചുകയറുന്നതും കാതിനരികെ നേർത്ത ശീൽക്കാരശബ്ദവും കാശ്മീര അറിഞ്ഞു. ..പെട്ടന്നവിടെ അന്തരീക്ഷത്തെ പ്രകബനം കൊളളിച്ചുകൊണ്ടൊരു മിന്നൽ പിണർ ഭൂമിയിലേക്കാഴ്ന്ന് ഇറങ്ങി. ..ആ വെളിച്ചത്തിൽ കാശ്മീരകണ്ടു, തന്നിലേക്ക് പടർന്നിറങ്ങുന്ന ആദിശേഷനെന്നെ നാഗരാജാവിനെ ,,ഒപ്പം തങ്ങൾക്ക്കുറച്ചപ്പുറത്ത് ഇരുട്ടിൽ മൂടിയിരിക്കുന്ന മന്ദാരക്കാവിലെ ദേവിയുടെ കൽവിഗ്രഹത്തെയും …

“കാശ്മീരേ….,,,,എന്റെ ദൃഷ്ടിയെ മറകെട്ടിയൊതുക്കി നിനക്ക് രക്ഷപ്പെടാൻ സാധിക്കുകയില്ലെടീ.. കണ്ടെത്തിയിരിക്കുന്നു ഞാൻ നിന്നെ. … !! തൊട്ടുമുമ്പിലായ് വാമദേവൻ്റ്റെ അലർച്ച കേട്ട കാശ്മീര ഞെട്ടികണ്ണുകൾ തുറക്കവേ ഒന്നറിഞ്ഞു ആദിശേഷൻ തന്നിൽ നിന്ന് പോയ്മറഞ്ഞിരിക്കുന്നു….!! രാത്രി പകലിന് വഴിമാറാനിനി അധികസമയമില്ല…. എവിടെപോയെടീ എന്റ്റെ അരികിൽ നിന്ന് നിന്നെ രക്ഷിച്ചു കൊണ്ടു പോന്ന ആ ആദിശേഷൻ…..? എന്നെ ഭയന്നൊളിച്ചുവോ അവൻ … ? എന്റെ നാശത്തിനായവൻ എന്തു മന്ത്രമാണവൻ നിനക്ക് ഓതി തന്നത് ..? പ്രയോഗിക്കൂ നീയത്..? വാമദേവന്റെ ആക്രോശത്താൽ ആ കാവൊന്നായ് വിറക്കുമ്പോഴും കാശ്മീര വാമദേവനെ നിസ്സംഗതയോടെ നോക്കി …

ആദിശേഷാ… നാഗരാജാവേ ..വരുക വന്നു കണ്ടോളുക നീ എന്നിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്നവളെ ഞാൻ എന്റെ ലക്ഷ്യത്തിനായ് ഉപയോഗിക്കുന്നത്…., കണ്ണുതുറന്നു കണ്ടുക്കൊളളുക…! വാമദേവന്റ്റെ ശബ്ദമാ മന്ദാരക്കാവിൽ വീണ്ടും വീണ്ടും മുഴങ്ങി … കണ്ണുകളിലെരിയുന്ന പകയും അതിലുമേറെയെരിയുന്ന കാമവുമായ് വാമദേവൻ കാശ്മീരയെ സ്പർശിച്ച നിമിഷമവളിൽ നിന്നൊരഗ്നി അയാളുടെ ശരീരത്തിലാകെ വ്യാപിച്ചു….., അയാളുടെ ശരീരമാകെ ആദിശേഷൻ കാശ്മീരയിലേക്ക് പകർന്നു നൽകിയ വിഷം പടർന്നു കയറി .. സംഭവിക്കുന്നതെന്താണെന്ന് വാമദേവൻ മനസ്സിലാക്കി വന്നപ്പോഴേക്കും ആ ശരീരത്തിൽ നിന്ന് പ്രാണൻ വേർപ്പെട്ടു പോയിരുന്നു…!!!

കരിനീലിച്ച ശരീരമായ് വാമദേവൻ കാശ്മീരയുടെ കാൽചുവട്ടിൽ വീഴവേ ഒറ്റമന്ദാരചുവട്ടിലെ പെൺകുട്ടികളുടെ ശരീരത്തിൽ നിന്ന് നാഗങ്ങൾ നിലത്തേക്കൂർന്നിറങ്ങി സൈരന്ധ്രിയെ ലക്ഷ്യം വെച്ചിഴഞ്ഞു നീങ്ങി. ..,, മോളെ കാശ്മീരേ….ദൂരെനിന്നൊരു നിലവിളിയോടെ ദേവദാസനുംകൂട്ടരും കാശ്മീരയ്ക്കരികിലേക്ക് പാഞ്ഞടുക്കവേ കാശ്മീര വേഗം മന്ദാരക്കാവിലെ ദേവിയുടെ കൽവിഗ്രഹത്തിനരികിലേക്കോടി,,അവിടെ ദേവിയുടെ മുമ്പിൽ നിലത്ത് തറച്ചിരുന്ന ശൂലം വലിച്ചൂരിയെടുത്തതും സ്വന്തം അടിവയറ്റിലേക്ക് സർവ്വശക്തിയുപയോഗിച്ച് കുത്തിയിറക്കിയതും ഒരുമ്മിച്ചായിരുന്നു….!

ദേവീ….. ചുറ്റും ചീറ്റിതെറിച്ച ചോരതുളളികൾക്കിടയിലൂടവൾ കണ്ടു മന്ദാരക്കാവിലെ ദേവിയുടെ മുഖത്തെ പുഞ്ചിരി. ..!! ____ ___ കാശ്മീരേ….മോളെ. .കണ്ണുതുറക്കൂ….. ചുറ്റും നിന്നാരൊക്കയോ വിളിക്കുന്നത് കേട്ട് ആയാസപ്പെട്ട് കണ്ണുതുറന്ന കാശ്മീര തനിക്കരിക്കിൽ നിൽക്കുന്ന ദേവദാസ് പണിക്കരെ കണ്ടു പുഞ്ചിരിച്ചൂ…. കഴിഞ്ഞുപോയ രംഗങ്ങളവളുടെ മനസ്സിൽ തെളിയവേ അവൾ ചുറ്റും കണ്ണോടിച്ചു. …താനൊരാശുപത്രിയിലാണ്…തനിക്ക് ചുറ്റും തന്നെ, തന്നെ നോക്കി ശിവനും വിഷ്ണുവും…. അച്ഛാ മന്ദാരക്കാവിലെ ആ പെൺകുട്ടികൾ. …??ശിവാനി..? ..അവരെല്ലാം എവിടെ. ..?

അവരെല്ലാം ഇവിടെ തന്നെയുണ്ട്, വാമദേവന്റെ മരണത്തോടെ അയാളുടെ മന്ത്രശക്തികളും ഈ ഭൂമി വിട്ടൊഴിഞ്ഞു പോയിരിക്കുന്നു ,അതിനാൽ തന്നെ അവരോരുത്തർക്കും അവരുടെ കുടുംബങ്ങൾക്കും അവരാരാണ് എന്ന തിരിച്ചറിവും ഓർമ്മ ശക്തിയും മടക്കി കിട്ടിയിരിക്കുന്നു … നഷ്ടപ്പെട്ടവയെ ഓർത്തിരിക്കാതെ തിരിച്ചു കിട്ടിയ ജീവനുമായ് അവരെല്ലാം അവരുടെ ഉറ്റവർക്ക് അരികിലേക്ക് പോവാനായ് തയ്യാറെടുക്കുകയാണിപ്പോൾ.. പണിക്കരുടെ വാക്കുകൾ കാശ്മീരയിലൊരു പുതുജീവൻ പകർന്നു .. പക്ഷേ മോളെ…മോളെന്ത് പണിയാണ് കാണിച്ചത്. ..? എല്ലാം ശുഭമായ് തീർന്ന അവസാന നിമിഷത്തിൽ സ്വന്തം പ്രാണൻ കളയുകയോ….??

നിനക്ക് എന്തുപറ്റീ കുട്ടീ….?? നിന്റ്റെ പ്രവർത്തിയുടെ ഫലമായി നിന്നിലെ സ്ത്രീക്ക് പൂർണ്ണത നൽക്കുന്ന നിന്റ്റെ ശരീരത്തിലെ ഒരവയവം ,നിന്റ്റെ ഗർഭപാത്രം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ..അറിയുമോ നിനക്കത്…..?? അറിയാം അച്ഛാ. ..,ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാണ്….ഒരു നിയോഗവുമായ് മന്ദാരക്കാവിലെത്തിയ ഞാൻ മൂലം വേറൊരു നിയോഗം കൂടി അവിടെ ഉടലെടുക്കരുതെന്ന് കരുതി തന്നെ ചെയ്തതാണ്…!! ആദിശേഷനെന്നിലൊരു ജീവൻ നിക്ഷേപിച്ചൂവെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുമാത്രമായിരുന്നു വഴി. കാരണം ,എന്നിലത് പറ്റിപിടിച്ചാൽ പിന്നെ അതടർത്തി മാറ്റുക പ്രയാസമാണ്…..ചില തീരുമാനങ്ങൾ ദൈവത്തിനു മുന്നേ നമ്മളെടുക്കേണ്ട കാലമാണിതച്ഛാ…

കാരണം എനിക്ക് നാളെ ഒരു ദൈവമായ് മാറേണ്ട. …..എന്റെ കഴിവുകൾ മന്ദാരക്കാവിന്റ്റെ നന്മകൾക്കായ് മാത്രം. .. അപ്പോൾ നീ ആദിശേഷന് നൽകിയ വാക്ക്. …?? ആദിശേഷന് ഞാൻ നൽകിയ വാക്ക് വാമദേവന്റ്റെ മരണത്തിന് വേണ്ടി ആദിശേഷനെ ഞാൻ സ്വീകരിക്കാമെന്ന് മാത്രമാണ്…, എന്നിലൂടെയിനിയിവിടെയൊരു പുതുജീവൻ ഉടലെടുക്കില്ലാ എന്ന വാക്ക് ഞാനപ്പോൾ തന്നെ മന്ദാരക്കാവിലെ ദേവിക്കും നൽകിയിരുന്നു. ..!! ഞാൻ നൽകിയ വാക്കുകൾ കൊണ്ട് എവിടെയും ആർക്കും കടക്കാരിയല്ല ഞാൻ അച്ഛാ ….!!

കാശ്മീരയിൽ നിന്ന് മനസ്സുറപ്പുളള പെണ്ണിന്റെ ആത്മവിശ്വാസമുളള വാക്കുകൾ പുറത്തേക്ക് വീഴവേ അങ്ങ് ദൂരെ മന്ദാരക്കാവിൽ നന്മയുടെ മന്ത്രമോതിയൊരു കാറ്റ് കാശ്മീരക്കരികിലേക്ക് വീശിയണയുകയായിരുന്നു….അവളാണ് ശരിയെന്ന് വിളിച്ചു പറഞ്ഞു കൊണ്ട്. … ആ സമയം മന്ദാരക്കാവിനുള്ളിൽ നാഗങ്ങളുടെ കൂട്ടത്തോടെയുള്ള ദംശനത്താൽ മരണം സംഭവിച്ച സൈരന്ധ്രിയുടെ മൃതദേഹം ആരാലും ശ്രദ്ധിക്കപ്പെടാതെയവിടെ നീലിച്ചു കിടന്നിരുന്നു… കുറച്ചപ്പുറത്ത് മാറി വാമദേവന്റെയും ……

അവസാനിച്ചു. (ഇതുവരെ കൂടെ നിന്ന് പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. … ) രജിത ജയൻ – ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാ എഴുത്തുകാരികളും നോവലുകൾ എഴുതുന്നത്. എല്ലാവരും നോവലിന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്യണം. അത് അവർക്ക്‌ വീണ്ടും എഴുതാനുള്ള ഒരു പ്രചോദനമാകും. കമന്റ് ഇട്ടില്ലെങ്കിലും ലൈക്ക് ചെയ്യാൻ മറക്കരുത്…

കാശ്മീര : ഭാഗം 5

Share this story