അനാഥ : ഭാഗം 23

അനാഥ : ഭാഗം 23

നീലിമ

റോയി സാർ !!!! എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മഹിയെട്ടന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ആളും പെട്ടെന്ന് റോയി സാറിനെ കണ്ടു അദ്‌ഭുതത്തിൽ നോക്കി നിൽക്കുകയാണ്. എന്റെ ശ്രദ്ധ ആ കാലുകളിലേയ്ക്കായി. ആരോഗ്യവാനായിരിക്കുന്നു അദ്ദേഹം… കാലുകളുടെ തളർച്ചയൊക്കെ പൂർണമായും മാറിയിരിക്കുന്നു. പഴയ റോയി സാറിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു അദ്ദേഹം. എനിക്ക് തന്നെ സംശയമായി… റോയി സാറാണോ അതോ അദ്ദേഹത്തോട് രൂപ സാദൃശ്യം ഉള്ള മറ്റാരെങ്കിലുമോ?

റോയി അല്ലേ നിമ്മീ ഇത്? മഹിയേട്ടൻ എന്റെ ചെവിയോരം ചോദിച്ചു. അതേ എന്ന് ഞാൻ തലയാട്ടി… പക്ഷെ അപ്പോഴും അത് റോയി സാറാണെന്നു എനിക്ക് തന്നെ ഉറപ്പുണ്ടായിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു മാറ്റം… അദ്ദേഹം ഞങ്ങളുടെ അരികിൽ എത്തി… അപ്പോഴും ആ മുഖത്ത് നിറഞ്ഞ ചിരി ഉണ്ടായിരുന്നു. ശ്രേയ എപ്പോ വന്നു?  കുറച്ചു ദിവസമായി കാണാനേ ഇല്ലായിരുന്നല്ലോ?  ഞാൻ കരുതി ഇയാള് പോയിട്ടുണ്ടാകുമെന്നു… എവിടെ പോയാലും ഞാൻ ഇങ്ങോട്ടേക്ക് തന്നെ വരും.

എനിക്ക് അച്ഛനെയും അമ്മയെയും ഏട്ടനേയും ഒക്കെ തിരികെ കിട്ടി… ആ സന്തോഷ വാർത്ത പറയാനാ ഇപ്പൊ കാണാൻ വന്നത്. വിളിച്ചു പറയാം എന്ന് കരുതി… പിന്നെ ആലോചിച്ചു നേരിട്ട് പറയാമെന്നു. ആഹാ… സന്തോഷ വർത്തയാണല്ലോ?  ആ സന്തോഷം തന്റെ മുഖത്ത് കാണാനുണ്ട്. അപ്പോഴാണ് ആള് ഞങ്ങളെ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ഇതാരാ ശ്രേയ? ആള് എന്നെ നോക്കി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ വിഷമാവസ്ഥയിൽ ആയി… അപ്പൊ റോയി സാർ അല്ലേ ഇത്?  ഇത്രയും സാമ്യം?

ഒരു നൂറു ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു. ഞാൻ പറഞ്ഞിട്ടില്ലേ?  നിമ്മിയേച്ചി… ഓർഫനേജിൽ എന്നൊടൊപ്പം ഉണ്ടായിരുന്നു… ഇത് ചേച്ചിടെ ഹസ്ബൻഡ് മഹേഷ്‌. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. മഹിയെട്ടന് നേരെ കൈ നീട്ടി. മഹിയേട്ടൻ യാന്ത്രികമായി ഷേക്ക്‌ ഹാൻഡ് നൽകി. ആളിന്റെ കണ്ണുകൾ അദ്ദേഹത്തിൽ തറഞ്ഞു നിൽക്കുകയാണ്. എന്റെയും… ഞാൻ ശ്രേയയുടെ കൈ പിടിച്ചു… മോളേ.. എന്റെ കൂടെ വാ.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ഞാൻ മഹിയേട്ടനെ നോക്കി.

ഞങ്ങൾ ഇപ്പൊ വരാം മഹിയേട്ടാ… നിങ്ങൾ സംസാരിക്കു… പറഞ്ഞിട്ട് ശ്രേയയുടെ കൈ പിടിച്ചു തിരിഞ്ഞ് നടന്നു. എന്താ നിമ്മിയേച്ചി?  എന്ത് പറ്റി? മോൾക്ക് രഞ്ജിത്തിനെ എങ്ങനെയാ പരിചയം? ഞാൻ 4 വർഷമായി ഇവിടെ വന്നിട്ട്. ഞാൻ വരുമ്പോൾ ആള് ഇവിടെ ഉണ്ട്. അന്ന് ഹോസ്പിറ്റൽ ചാർജ് ക്രിസ്റ്റഫർ എന്ന് പേരുള്ള ഒരു ഡോക്ടറിനായിരുന്നു. അയാളുടെ അറിവോടെയാണ് രഞ്ജിത് ഈ ഹോസ്പിറ്റലിൽ എത്തിയതെന്നാണ് തോന്നുന്നത്.. വല്ലാത്ത അവസ്ഥയിലായിരുന്നു ആളപ്പോൾ…

ശരിക്കും പറഞ്ഞാൽ വെറും ഒരസ്ഥികൂടം ! കണ്ടു ഞാൻ കരഞ്ഞു പോയി… പിന്നെ നടക്കാനൊന്നും  കഴിയില്ലായിരുന്നു. വീൽ ചെയറിൽ ആയിരുന്നു ആള്. ഭ്രാന്തു ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ,, ആരുടെയോ നിർദ്ദേശപ്രകാരം ഷോക്ക് ട്രീറ്റ്മെന്റ് വരെ കൊടുത്തിട്ടുണ്ടെന്നാണ് പിന്നീടെനിക്ക് അറിയാൻ കഴിഞ്ഞത്. എന്തായാലും ഞാൻ അവിടെ എത്തുമ്പോൾ ആള്  വെറും ഒരു ജീവച്ഛവം ആയിരുന്നു. ആളിന് പഴയ കാര്യങ്ങളൊന്നും ഓർമ ഉണ്ടായിരുന്നില്ല. ഒത്തിരി തവണ ഷോക്ക് കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു… അനാവശ്യാമായി.. അതാവും അങ്ങനെ സംഭവിച്ചത്.

രണ്ട് മാസം കഴിഞ്ഞപ്പോൾ ഡോക്ടർ ട്രാൻസ്ഫർ കിട്ടി അവിടെ നിന്നും പോയി… പകരം വന്നത് ഡോക്ടർ ഗംഗാധരൻ ആണ്. ഒരു സാധു ഡോക്ടർ… അദ്ദേഹത്തിന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി ആളിന് രോഗമൊന്നും ഇല്ല എന്ന്. എനിക്ക് ആളിനോട് ഒരു സിമ്പതി അന്നേ തോന്നിയിരുന്നു. അതാവും ആളിന്റെ കാര്യങ്ങൾ നോക്കാൻ എന്നെ ഏൽപ്പിച്ചു. വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു അദ്ദേഹം.. എഴുന്നേൽക്കാൻ പോലും പരസഹായം വേണം… ആരും കണ്ടാൽ വിഷമിച്ചു പോകും.. എത്ര ദിവസം ഞാൻ ആ മുൻപിൽ നിന്നു കരഞ്ഞിട്ടുണ്ടെന്നോ? ആളിന്റെ ഒരു ഡീറ്റെയിൽസും  അറിയാൻ കഴിഞ്ഞില്ല.

ഞാൻ ഇവിടെ വരുമ്പോൾ  പേര് പോലും ഓർമ ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ  കൊടുത്ത അഡ്രസ്സിൽ പേര് രഞ്ജിത് എന്ന് കണ്ടു. ആരാണെന്ന് അറിയാൻ ഗംഗാധരൻ ഡോക്ടർ ഇടയ്ക്ക് ക്രിസ്റ്റഫർ ഡോക്ടറെ പോയി കണ്ടു. അയാൾ ഒന്നും പറയാൻ തയാറായില്ല. പിന്നെ അയാളുടെ പേരിൽ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. അയാൾ ഒരു പേടിത്തൊണ്ടൻ ആയിരുന്നോട് എല്ലാം പറഞ്ഞു. അയാൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. ആളിനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഒരു അരുൺ ആണെന്ന് മാത്രം അറിയാം.

അയാളുടെ കോൺടാക്ട് നമ്പർ ഒന്നും ഉണ്ടായിരുന്നില്ല. വിവരങ്ങൾ അരുൺ ,ക്രിസ്റ്റഫർ ഡോക്ടറിനെ വിളിച്ചു തിരക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. കുറേ നാളായി ഒരു കോൺടാക്ടും  ഇല്ലായിരുന്നു എന്ന് പറഞ്ഞു. ഇനി വിളിക്കുമ്പോൾ രഞ്ജിത് മരിച്ചു പോയി എന്നും അരുണിനെ അറിയിക്കാൻ കഴിയാത്തതു കൊണ്ട് അടക്കം ചെയ്തു എന്നും പറയാൻ ഡോക്ടർ അയാളെ  പറഞ്ഞേൽപ്പിച്ചു. വീണ്ടും അവൻ ആളിനെ അന്വേഷിച്ചു വരാതിരിക്കാൻ ഡോക്ടർ പറഞ്ഞ ഒരു നുണയായിരുന്നു അത്. വിരട്ടി നിർത്തിയിരുന്നത് കൊണ്ട് ക്രിസ്റ്റഫർ ഡോക്ടറും സമ്മതിച്ചു.

അരുണിന് സംശയം ഉണ്ടാകുമോ എന്നായിരുന്നു ഭയം. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അരുണിന്റെ കാൾ വന്നു. അവനും അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചൊരിക്കുകയായിരുന്നു എന്നാണത്രെ പറഞ്ഞത്. അത് കൊണ്ട് അവൻ പിന്നെ ആളിനെ അന്വേഷിച്ചു വന്നില്ല. പിന്നെ ഡോക്ടറിന്റെ സഹായത്തോടെ ഞങ്ങൾ അദ്ദേഹത്തിന്റെ  ട്രീറ്റ്മെന്റ് തുടങ്ങി…. ആളും  ഡോക്ടറും തമ്മിൽ പെട്ടെന്ന് അടുത്തു.  മകനെപ്പോലെയാ ഡോക്ടർ ആളിനെ നോക്കിയത്. ഒത്തിരി ചികിത്സകൾ ചെയ്തു… മറ്റെല്ലാ അസുഖങ്ങളും ഭേദമായി… പക്ഷെ,,, അദ്ദേഹത്തിന്റെ ഓർമ മാത്രം തിരികെ കിട്ടിയില്ല.

പഴയ ആൾക്കാരെയോ ജീവിച്ച സ്ഥലമോ സംഭവങ്ങളോ ഒക്കെ കൊണ്ട് ഓർമ തിരികെ കിട്ടാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. പക്ഷെ,,, ആരാണെന്നോ എന്താണെന്നോ അറിയാതെ എവിടെ അന്വേഷിക്കും?  ഒരു ന്യൂസ്‌ പോലും കൊടുക്കാനാകില്ല. അരുണിനെ പേടിച്. ” അത് റോയി സാർ തന്നെ എന്ന് എനിക്ക് ഉറപ്പായി. മനസ്സിൽ ഒരു കുളിർ മഴ പെയ്ത അനുഭൂതി ആയിരുന്നു.. എല്ലാം കലങ്ങി തെളിയുകയാണ്… എല്ലാരേം എനിക്ക് തിരികെ ലഭിക്കുകയാണ്.. ഇപ്പൊ റോയി സാറിനെയും…. ഒരിക്കൽ എന്റെ ആരൊക്കെയോ ആകുമെന്ന്  കരുതിയയാൾ…. ഇന്ന് എനിക്ക് എന്റെ ഏട്ടന്റെ സ്ഥാനത്താണ്…. എന്റെ സ്വന്തം സഹോദരൻ…. മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതയായിരുന്നു.

റോയി സാറാണെന്നു പറഞ്ഞപ്പോൾ ശ്രേയക്കും ആദ്യം വിശ്വസിക്കാനായില്ല.  റോയി സാറും രഞ്ജിത്തും ഒരാളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം…. ഹൊ ! നിലാവ് ഉദിച്ചത് പോലെ ആയിരുന്നു അപ്പോൾ അവളുടെ മുഖം…. റോയി സാറിനോട് എല്ലാം പറഞ്ഞപ്പോൾ അദ്ദേഹം നിർവികാരനായാണ് കേട്ടത്. അമിതമായ സന്തോഷ പ്രകടനങ്ങൾ ഒന്നും ഉണ്ടായില്ല. പണ്ടും ആൾ അങ്ങനെ തന്നെ ആയിരുന്നല്ലോ? എനിക്ക് അദ്ദേഹത്തോട് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു. സാർ ഞങ്ങളോടൊപ്പം വരണം… വർഷങ്ങളായി സാറിനെ മാത്രം വിചാരിച്ച്,, സാറിന്റെ വരവിനായി കാത്തിരിക്കുന്നു ഒരാൾ ഉണ്ടവിടെ… സാർ മരിച്ചു എന്ന് എല്ലാരും പറഞ്ഞപ്പോഴും ഒരല്പം പോലും വിശ്വസിക്കാതെ സാറിനായി കാത്തിരുന്ന ഒരാൾ…. സാറിന്റെ അച്ഛൻ !!

ഞാൻ കണ്ടിരുന്നു ഒന്ന് രണ്ട് തവണ… സാറിന്റെ ഫോട്ടോയും നെഞ്ചോട്‌ ചേർത്ത് എന്റെ റോയി വരും എന്ന് പറഞ്ഞു ഹൃദയം പൊട്ടി കരഞ്ഞ ആ മനുഷ്യന്റെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹത്തെ ഓർമയില്ല എന്ന് മാത്രം സാർ പറയരുത്. സഹിക്കാനാകില്ല ആ വൃദ്ധ ഹൃദയത്തിനത്. നമുക്ക് അദ്ദേഹത്തെ പതിയെ എല്ലാം പറഞ്ഞു മനസ്സിലാക്കം… അച്ഛനെ ഓർമയില്ലാതിരുന്നിട്ട് കൂടി ആ കണ്ണുകളിൽ നീർ തിളക്കം ഞാൻ കണ്ടു. അത് എന്റെ ഉള്ള് പൊള്ളിച്ചു… ഞാൻ കാരണം അദ്ദേഹം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ ഓർമ പോലും എന്റെ ഹൃദയത്തെ കീറിമുറിച്ചു.

💥💥💥💥💥💥 ഞാൻ കിരണിനെ വിളിച്ചു റോയിയെ കണ്ടെത്തിയതിനെക്കുറിച്ചൊക്കെ സംസാരിച്ചു. ഇനി എനിക്ക് വേണ്ടത് അവനെയാണ്… അരുണിനെ… അവനുള്ളത്‌ കൊടുക്കാൻ സമയമായി. അതിന് ഒരു വഴി തെളിഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വഴിയിൽ പോയാൽ അവൻ എല്ലാ പഴുതുകളും അടച്ചു രക്ഷപെടും. നമുക്ക് അത് അനുഭവമുള്ളതാണല്ലോ? മ്മ്.. ശരിയാ… എനിക്ക് അവനെ ഒറ്റയ്ക്ക് കിട്ടണം… വീൽ ചെയറിൽ ഇരിക്കുന്ന അവനെ തല്ലാനോ കൊല്ലാനോ അല്ല… അത് ആണുങ്ങൾക്ക് ചേർന്നതല്ലല്ലോ ?

അവനോട് മുഖത്ത് നോക്കി രണ്ട് വാക്ക് പറയാൻ… എന്റെ നിമ്മിയോട്‌ അവൻ ചെയ്ത് കൂട്ടിയതൊന്നും ഞാൻ മറക്കില്ല… എനിക്ക് അവനെ കാണണം…. ടാ… അവനും 4-5 കൂട്ടുകാരും എല്ലാ ഞായറാഴ്ചയും ഇവിടെ അടുത്ത ഒരു വീട്ടിൽ ഒത്തു കൂടാറുണ്ട്. കുറച്ചു ഉള്ളിലേക്കാണ്… . വീട് അരുണിന്റെ തന്നെയാ… ഇപ്പോഴും അവൻ ആ പതിവ് തുടരുന്നുണ്ട്. ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടാകു… പിന്നെ അവന്റെ കൂട്ടുകാരും.. സെക്യൂരിറ്റിയെ ഞാൻ ചാക്കിട്ടിട്ടുണ്ട്…. നമുക്ക് ഈ സൺ‌ഡേ അവനെ അവിടെ പോയി ഒന്ന് കണ്ടേക്കാം….

💥💥💥💥💥💥💥💥💥 സൺ‌ഡേ ഞങ്ങൾ റോയിയെയും ഒപ്പം കൂട്ടി. റോയിക്ക് അവനോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു. സെക്യൂരിറ്റിയുടെ സഹായത്തോടെ അവന്റെ കൂട്ടുകാരെ പുറത്തേയ്ക്ക് വിളിച്ചു. ഒരു കാൾ വന്ന് പുറത്തേയ്ക്ക് പോകാൻ തുടങ്ങിയ അരുണിന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു. അരുൺ… ഇവിടെ തന്നെ ഉണ്ടാകണം നീ… ബാൽകെണിയിൽ ഒന്നും പോകരുത്. അതിന്റെ വലതു വശം പൊളിഞ്ഞു കിടക്കുകയാണെന്ന് അറിയാല്ലോ നിനക്ക്? നിനക്ക് അവിടെ വിചാരിച്ച പോലെ വീൽ ചെയർ ഉരുട്ടാൻ കഴിയില്ല.

ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ ഉടനെ വരാം… അവൻ ok പറഞ്ഞതും അവന്മാർ പുറത്തിറങ്ങി. അവരെ കിരണിന്റെ പോലീസ് പുറത്ത് ബ്ലോക്ക്‌ ചെയ്തു. അരുൺ പതിയെ വീൽ ചെയർ കൈ കൊണ്ട് പതിയെ ഉരുട്ടി… ബാൽക്കണിയിലേക്ക് പോയി… അവനു അനുസരണ പണ്ടേ ഇല്ലല്ലോ ? ആകാശത്തേയ്ക്ക് നോക്കി ഇരുന്നപ്പോൾ അവന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ വന്ന് മൂടി. “””അരുൺ… “”” കാതിനടുത്തായി പതിഞ്ഞ ശബ്ദം കേട്ടാണ് അവൻ ഞെട്ടി തിരിഞ്ഞത്.

അടുത്തു നിൽക്കുന്ന ആളിനെ കണ്ടതും അവന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയി ….അവൻ ഭയന്ന് വിറച്ചു. അരുണിനെ സംബന്ധിച്ച് റോയി മരണപ്പെട്ടു കഴിഞ്ഞിരുന്നല്ലോ? മുന്നിലുള്ളത് ജീവനുള്ള റോയി ആണെന്ന് വിശ്വസിക്കാൻ അവനു കഴിഞ്ഞില്ല… അവൻ അറിയാതെ അവന്റെ കൈകൾ ചലിച്ചു…. വീൽചെയർ പിറകിലേക്ക് പോയി. അരുൺ… പുറകിലേക്ക് പോകരുത്… റോയി വിളിക്കുന്നതിന്‌ മുന്നേ വീൽ ചൈറിനൊപ്പം അരുണും താഴേയ്ക്ക് പതിച്ചിരുന്നു…

🌷🌷🌷🌷🌷🌷🌷🌷 റോയി ഓടി വരുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചു. എന്താ റോയി എന്ത് പറ്റി? അവൻ… അരുൺ…. റോയിയുടെ സ്വരത്തിൽ ഭയവും പരിഭ്രമവും കലർന്നിരുന്നു. കൂടുതൽ ഒന്നും പറയാതെ വീടിനു വശത്തേയ്ക്ക് അവൻ ഓടി… പിറകെ ഞങ്ങളും… അരുൺ താഴെ വീണ്‌ കിടക്കുന്നതാണ് ഞങ്ങൾ കണ്ടത്. വീട് പുതുക്കി പണിയാനാണെന്നു തോന്നുന്നു,, കുറേ സിമെന്റ് ചാക്കുകൾ കൂട്ടി ഇട്ടിരുന്നു. അതിനിടയിലേക്കാണ് അവൻ വീണത്. അത് കൊണ്ട് ആഴത്തിലുള്ള പരിക്കുകൾ ഒന്നും ഇല്ല എന്ന് തോന്നുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധം മറഞ്ഞിരുന്നു. ഞങ്ങൾ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.

അവന്റെ കൂട്ടുകാർ ആരെയും കണ്ടില്ല. റോയി നല്ല വിഷമത്തിൽ ആയിരുന്നു. അവനോട് രണ്ട് വാക്ക് പറയണമെന്ന് റോയിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിക്കാത്തതിന്റെ വിഷമമായിരുന്നു പുള്ളിക്കാരന്. ഡോക്ടർ പുറത്തേയ്ക്ക് വരുന്നത് വരെ ഞങ്ങൾ icu വിനു മുന്നിൽ അക്ഷമയോടെ കാത്തിരുന്നു. ഡോക്ടർ പുറത്തേയ്ക്ക് വന്നപ്പോൾ കിരനാണ് അടുത്തേക്ക്  ചെന്നത്. ഡോക്ടർ… എങ്ങനെയുണ്ട്? പേടിക്കാനൊന്നുമില്ല. ആഴത്തിലുള്ള മുറിവുകൾ ഒന്നുമില്ല. കൈക്ക്‌ ചെറിയ പൊട്ടൽ ഉണ്ട്. ഒരു 24 അവർ ഒബ്സെർവഷനിൽ കഴിയട്ടെ…. താങ്ക് യു ഡോക്ടർ… അദ്ദേഹം പുഞ്ചിരിച്ചു നടന്നകന്നു.

ടാ കിരണേ… അവന്റെ റിലേറ്റീവ്‌സിനെ അറിയിക്കേണ്ടേ? അവന്റെ ഒരു ഫ്രണ്ടിന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ട്. ഞാൻ ഒന്ന് വിളിച്ചു നോക്കാം… കിരൺ ഫോൺ എടുത്ത് വിളിച്ചു സംസാരിച്ചു. അല്പ സമയത്തിന് ശേഷം അവൻ മടങ്ങി വന്നു. ടാ… നമ്മൾ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യങ്ങൾ…. ദാ കേട്ട് നോക്ക്. കിരൺ റെക്കോർഡ് ചെയ്ത കാൾ ഞങ്ങളെ കേൾപ്പിച്ചു. എന്റെ പോന്നു സാറെ… അവൻ ജീവിക്കുവോ ചാകുവോ എന്നാ വേണേലും ചെയ്തോട്ടെ… നമ്മളില്ലേ ഒന്നിനും… അഞ്ച് പൈസയ്ക്ക് ഗതിയില്ലാത്തവനെ ആർക്ക് വേണം? എന്താ?? സാറെ… അവൻ കുറച്ചു നാള് വിദേശത്തു ആയിരുന്നല്ലോ?

കൂടെ ഡേവിസ് ഡോക്ടറും ഉണ്ടായിരുന്നു .അവന്റെ ബിസിനസ് മുഴുവൻ അവൻ ബന്ധുക്കളെ ഏല്പിച്ചാണ് പോയത്. കോടിക്കണക്കിനു സ്വത്തുക്കൾ ഓസിനു കിട്ടിയാൽ പുളിക്കുമോ?  അവരെല്ലാം കൂടി ഒരറ്റത്തു നിന്നങ്ങു മുക്കി. ഇപ്പൊ എല്ലാം കടത്തിലാ… അവന്റെ അച്ഛൻ എന്തൊക്കെ കൊള്ളരുതായ്മ ഉണ്ടായിരുന്നെങ്കിലും ബിസ്നസ്സിൽ പുലി ആയിരുന്നു. ഇവന് അതിലൊന്നും ഒരു താല്പര്യേം ഇല്ല. ലാവിഷ് ആയിട്ട് അടിച്ചു പൊളിച്ചു നടക്കണം…. ബന്ധുക്കൾ എല്ലാം മുതലാക്കി. ഇന്നലെ ഞങ്ങൾക്ക് അവന്റെ ലാസ്റ്റ് പാർട്ടി ആയിരുന്നു. വീടും വസ്തുക്കളും ഒക്കെ വിറ്റാലേ ബിസ്നസ്സ് നഷ്ടത്തിൽ ആയതിന്റെ പേരിൽ ഉണ്ടായ കടങ്ങൾ ഒക്കെ വീടാൻ ഒക്കു….

അഞ്ച് പൈസയ്ക്ക് ഗതിയില്ലാത്ത അവനെ ഞങ്ങൾക്കിനി വേണ്ട സാറെ… ഞങ്ങളെ വിട്. ആ വാക്കുകൾ എന്റെ മനസ്സ് നിറച്ചു. തെറ്റുകളിൽ നിന്നും തെറ്റുകളിലേക്ക് പൊയ്ക്കൊണ്ടിരുന്ന അവനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ശിക്ഷ. മരണത്തേക്കാൾ നല്ല ശിക്ഷ ഇത് തന്നെയാണ്. മരണം അവനു ഒരു ശിക്ഷയേ അല്ല. ടാ നീ ഡോക്ടർ ഡേവിഡിനെ ഒന്ന് വിളിക്ക്. ഞാൻ ഡേവിസ് ഡോക്ടറെ വിളിച്ചു. സ്വിച്ചഡ് ഓഫ് ആണ്. ഞാൻ ഒന്ന് തിരക്കട്ടെ… കിരൺ പോയി. 10 മിനിറ്റ് കഴിഞ്ഞു അവൻ തിരികെ വന്നു. ടാ ശെരിക്കും ദൈവം അവനെ ശിക്ഷിക്കുക തന്നെയാണ്… ഞാൻ ഡേവിഡ് ഡോക്ടറിനെ തപ്പി നോക്കി.

പുള്ളിക്കാരന് കുറച്ചു മുൻപ് ഒരു ആക്‌സിഡന്റ്… വൈഫും ഒപ്പം ഉണ്ടായിരുന്നു…. തീർന്നു എന്നാ കേട്ടത്. ലോറി ആണ്.. കാർ തവിടു പൊടി ആയീന്നാ പറഞ്ഞത്. അരുണിന് ഒപ്പം നിന്ന ഒരേ ഒരു ബന്ധു ആണ് ഇപ്പൊ ഇല്ലാതായത്. അയാൾ സ്വത്തുക്കളൊക്കെ അനാഥാലയത്തിനു മുൻപേ തന്നെ എഴുതി വച്ചിരുന്നു എന്ന് പറയുന്നു. അന്നൊക്കെ അരുണിന് ഇട്ട് മൂടാൻ സ്വത്തു ഉണ്ടായിരുന്നല്ലോ? അവൻ അഹങ്കരിച്ചിരുന്ന സ്വത്തും പണവും ബന്ധങ്ങളും എല്ലാം പോയി…. ഇനിയെങ്കിലും അവൻ നന്നാവുമോ? അവനോട് രണ്ട് ഡയലോഗ് എങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു… ഇതിപ്പോ ഈ അവസ്ഥയിൽ ഉള്ള ഒരാളിനെ വീണ്ടും കുത്തി നോവിക്കാൻ നമ്മൾ അവനെപ്പോലെ മനസാക്ഷി ഇല്ലാത്തവരല്ലല്ലോ?

റോയി നിരാശയോടെ പറഞ്ഞു. എങ്കിലും അവനു ബോധം തെളിഞ്ഞപ്പോൾ ഞാനും റോയിയും അവനെ കണ്ടു. റോയി മരിച്ചിട്ടില്ല എന്ന് അവനു മനസിലായി എന്ന് തോന്നി. അവന്റെ കണ്ണുകൾ നിർവികാരമായിരുന്നു. അരുൺ… റോയി പതിയെ വിളിച്ചു. അവൻ റോയിയെത്തന്നെ നോക്കി…. ദയനീയമായ കണ്ണുകളോടെ…. ഇത്ര നാളും ചെയ്തു കൂട്ടിയത് കൊണ്ടൊക്കെ നീ എന്ത് നേടി അരുൺ?  അച്ഛനും അമ്മയും ബന്ധുക്കളും ആരും ഇല്ലാത്ത ഒരു പെൺകുട്ടിയെ നീ സന്തോഷത്തോടെ ജീവിക്കാൻ അനുവദിച്ചോ? ഇപ്പൊ നിനക്ക് ആരുണ്ട്?  അനാഥത്വത്തിന്റെ വിഷമം.. അത് എത്ര വലുതാണെന്ന് നീ ഇന്ന് അറിയുന്നില്ലേ?

ആരും സഹായത്തിനില്ലാതെ നീ ഇന്നിവിടെ കിടക്കുന്നു എങ്കിൽ അതിന് കാരണം നീ തന്നെയാണ്… പിന്നെ ഒരു പാവം പെൺകുട്ടിയുടെ കണ്ണുനീരും…. ഇന്ന് വരെ നീ സമാധാനം അറിഞ്ഞിട്ടുണ്ടോ?  സ്വസ്ഥമായി ഉറങ്ങിയിട്ടുണ്ടോ?  പക ആയിരുന്നില്ലേ നിന്റെ മനസ്സ് നിറയെ? ഇനി നിനക്ക് ഉറങ്ങാം സ്വസ്ഥമായി… പണത്തിന്റെയും ആൾബലത്തിന്റെയും ഹുങ്ക് ഇല്ലാതെ…. കൂടുതൽ നിന്നെ ഞാൻ കുത്തി നോവിക്കുന്നില്ല. ഇനിയെങ്കിലും മനുഷ്യനെപ്പോലെ ചിന്തിക്ക്… ജീവിക്ക്…. ഇത്രയെങ്കിലും നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് മനസമാധാനം ഉണ്ടാകില്ല.

നമുക്ക് വീണ്ടും കാണാം… റോയി എഴുന്നേറ്റു… എന്റെ ഭാര്യയെ ഇത്രയേറെ ദ്രോഹിച്ച നിന്നെ വെറുതെ വിടാൻ മനസുണ്ടായിട്ടല്ല …. കൊല്ലണം എന്ന് തന്നെയാ തീരുമാനിച്ചിരുന്നത് . മരണത്തേക്കാൾ വലിയ ശിക്ഷ ഈശ്വരൻ നിനക്ക് തന്ന് കഴിഞ്ഞു . ഈ ഒരവസ്ഥയിൽ നിന്നെ ദ്രോഹിക്കാൻ ഞാൻ നിന്നെപ്പോലെ മനസാക്ഷി ഇല്ലാതാവനല്ല . ദേഷ്യത്തോടെ ഞാൻ അത് പറഞ്ഞപ്പോൾ അവൻ കരയുകയായിരുന്നു . അരുണിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന്റെ ഹൃദയ വേദന വെളിവാക്കി. അവന്റെ ദയനീയ മുഖം ആയിരം വട്ടം ഞങ്ങളോട് മാപ്പ് പറയുന്ന പോലെ തോന്നി…

💥💥💥💥💥💥💥 നിമ്മിയോട്‌ ഞാൻ എല്ലാം പറഞ്ഞു. അവൾ വിഷമിച്ചു തല കുനിച്ചു കുറച്ചു സമയം ഇരുന്നു. പിന്നെ എന്നെ നോക്കി. മഹിയേട്ടാ…. ഞാൻ പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ,,, മഹിയേട്ടാ… അവൻ ചെയ്ത തെറ്റുകൾ എന്തായാലും അതിനുള്ള ശിക്ഷ അവനു കിട്ടിക്കഴിഞ്ഞു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമകരം ആരും ഇല്ല എന്നുള്ള അവസ്ഥയാണ്.. അനാഥനാകുന്ന അവസ്ഥയായാണ്… ഇന്ന് അവൻ ആ ഒരവസ്ഥയിൽ ആണ്… നിവർന്നു നിൽക്കാൻ പോലും കെൽപ്പില്ലാത്ത ഒരുവൻ ആശ്രയം ഇല്ലാത്ത ഒരവസ്ഥയിൽ കൂടി ആയാൽ??? പണമില്ല.. പ്രതാപമില്ല..

ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാ… ഇപ്പോഴുള്ള വീട് പോലും നാളെ നഷ്ടമാകും…. പിന്നെ അവൻ എന്ത് ചെയ്യും?  എങ്ങോട്ട് പോകും?  വീൽ ചെയറും ഉരുട്ടി തെരുവിൽ ഇറങ്ങുമോ? അതാണ്‌ നിമ്മീ അവൻ നിന്നോട് ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ…. പക്ഷെ… എനിക്കെന്തോ… ഒന്നും ഉൾക്കൊള്ളാൻ ആകുന്നില്ല….. നീ ഇങ്ങനെ തൊട്ടാവാടി ആകാതെ പെണ്ണേ.. എത്ര വലിയവനായാലും ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിച്ചേ മതിയാകു…. ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…. ദേ.. കുഞ്ഞാറ്റ ചവിട്ടണു… അവൾ വയറിൽ കൈ വച്ചു…. ഞാൻ അവളുടെ കൈയുടെ പുറത്ത് കൈ ചേർത്തു… “ഞാൻ പറഞ്ഞതാണ് ശരി എന്ന് അവൾക്ക് മനസിലായിട്ടുണ്ടാകും… ”

💕💕💕💕💕💕💕 അരുൺ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം വീട്ടിലേയ്ക്ക് പോയി എന്നറിഞ്ഞു. അവനു നല്ല മാറ്റം ഉണ്ടെന്ന് മഹിയേട്ടൻ പറഞ്ഞു. ചെയ്തതിലൊക്കെ അവനു കുറ്റബോധം ഉണ്ടത്രേ…. പിന്നീട്  കുറച്ചു നാൾ അവനെക്കുറിച്ചു ഒന്നും അറിയാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചതുമില്ല.. മഹിയേട്ടൻ പറഞ്ഞതുമില്ല… 7 മാസം പൂർത്തിയായപ്പോൾ ഡോക്ടറിൽ നിന്നും കുറേശ്ശേ നടക്കാനുള്ള നിർദ്ദേശം കിട്ടി. വീടിനു അത്യാവശ്യം വലിപ്പമുള്ള മുറ്റം ആയിരുന്നതിനാൽ 4-5 റൗണ്ട് മുറ്റത്തു നടക്കും. നടക്കുമ്പോൾ മഹിയെട്ടനും കരുതലോടെ ഒപ്പം ഉണ്ടാകും… ഞാൻ  തളർന്നു തുടങ്ങുമ്പോൾ ആദ്യമായി നടക്കുന്ന കുഞ്ഞിനെയെന്ന പോലെ കൈ പിടിച്ച് നടത്തും.

എനിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന് പറഞ്ഞാലും കേൾക്കില്ല…. ബാങ്കിൽ പോയാൽ തിരികെ എത്തുന്നതിനു മുൻപ് കുറഞ്ഞത് 10 തവണയെങ്കിലും വിളി വരും…. വന്നു കഴിഞ്ഞാൽ പിന്നെ അച്ഛന്റെയും മകളുടെയും ലോകമാണ്…. ഏത് നേരവും കുഞ്ഞിനോട് സംസാരമാണ്… കഥയും പാട്ടും എന്ന് വേണ്ട abcd വരെ പറഞ്ഞു കൊടുക്കും. പുറത്തേയ്ക്ക് വന്നാലുടൻ lkg യിൽ ചേർക്കാമെന്ന് ഞാൻ തമാശയായി പറയുകയും ചെയ്യും… മഹിയേട്ടന്റെ ശബ്ദം കേട്ടാൽ മതി ആള് അകത്തു കിടന്നു ചവിട്ട് തുടങ്ങും… തലങ്ങും വിലങ്ങു ചവിട്ടാണ്… കുഞ്ഞി കുഞ്ഞാറ്റയുടെ കുഞ്ഞി കാലു കൊണ്ടുള്ള ചവിട്ട്… അത്… വല്ലാത്ത ഒരു അനുഭൂതിയാണ്… ഒരമ്മയ്ക്ക് മാത്രം അനുഭവിക്കാൻ കഴിയുന്നത്….. ഇപ്പോൾ ഈ റൂം ഞങ്ങളുടെ മാത്രം ലോകമാണ്….. ഞാനും മഹിയെട്ടനും ഞങ്ങളുടെ കുഞ്ഞാറ്റയും….

💥💥💥💥💥💥💥 ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി. വേദന കൊണ്ട് പുളയുന്ന നിമ്മിയുമായി ഹോസ്പിറ്റലിൽ എത്തുമ്പോൾ ഞാൻ കരഞ്ഞു പോയിരുന്നു…. എനിക്കൊന്നുമില്ല മഹിയേട്ടാ എന്ന് പറഞ്ഞ് എന്റെ കയ്യിൽ മുറുകെ പിടിച്ച്, അവളുടെ വേദന മറച്ചു പിടിച്ച് പുഞ്ചിരിയോടെ ലേബർ റൂമിലേയ്ക്ക് പോകുന്ന നിമ്മിയെ ഞാൻ നിറ കണ്ണുകളോടെ നോക്കി നിന്നു.

തുടരും….

Share this story