എന്ന് സ്വന്തം മിത്ര… : ഭാഗം 30

എന്ന് സ്വന്തം മിത്ര… : ഭാഗം 30

എഴുത്തുകാരി: പാർവതി പാറു

പാർട്ട് 29 വിട്ടുപോയിരുന്നു. ആയതിനാൽ എല്ലാം ഒരുമിച്ചുപോസ്റ്റുകയാണ്…

പാർട്ട് 29 : കിരൺ പിന്നെയും കുറേ നേരം മഴയിലേക്ക് നോക്കി ഇരുന്നു… ആത്മാക്കളുടെ സന്തോഷം ആണ് മഴ.. ഒരുപക്ഷെ മറ്റേതോ ലോകത്ത് ഇരുന്ന് തങ്ങൾക്ക് നഷ്ടപ്പെട്ട എല്ലാവരും സന്തോഷിക്കുന്നുണ്ടാവാം… അതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഉണ്ണി ആവും.. കിരണിന് തോന്നി… അവൻ വാതിലടച്ചു മുറിയിൽ ചെന്നപ്പോൾ മിത്ര ഇല്ലായിരുന്നു.. അവൻ കരുതിയ പോലെ തന്നെ തൊട്ടപ്പുറത്തെ മുറിയിൽ അവൾ സുഖമായി ഉറങ്ങുന്നുണ്ട്.. അവൻ അവൾക്കരികിൽ ഇരുന്നു… എന്നത്തേയും പോലെ അവൾ ഉറങ്ങുന്നതും നോക്കി ഇരുന്നു.. മിത്തൂ…. നിനക്ക് എന്നോട് ദേഷ്യം ആണോ…. എനിക്കറിയാം നിനക്ക് ഒരിക്കലും അതിന് കഴിയില്ല…. അത് നിന്റെ കണ്ണുകളിൽ നിന്ന് ഞാൻ അറിയുന്നുണ്ട്….

നീ വരും എന്റെ സ്നേഹം തിരിച്ചറിയുന്ന ദിവസം.. അത് നീ തന്നെ അറിയണം..നീ തന്നെ കണ്ടുപിടിക്കണം .. അന്ന് നീ വരും… എന്റെ സ്നേഹത്തിന്റെ പങ്കുപറ്റാൻ… ആർക്കും പങ്കുവെക്കാൻ ഇല്ലാതെ ആ സ്നേഹം മുഴുവൻ ഞാൻ നിനക്ക് നൽകും.. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… കട്ടിലിൽ നിന്നൊരു തലയണ നിലത്തിട്ട് അവളെ നോക്കി കിടന്നു… അവൾ ഉണരും മുൻപ് എഴുന്നേറ്റു മുറിയിലേക്ക് പോയി…. … മിത്ര എഴുന്നേറ്റു കുളി കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു… ഇന്ന് താൻ ഒരു ഭാര്യ ആണ്… ഒരു ഭാര്യയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്ത് തീർക്കാൻ ഉണ്ട് തനിക്ക്… അവൾ ഒരു നുള്ള് സിന്ദൂരം കൊണ്ട് മൂർദ്ധാവ് ചുവപ്പിച്ചു…

താലിയിലെ ആലില കണ്ണനെ കണ്ണിൽ തൊട്ട് വണങ്ങി… പൂജാമുറിയിൽ വിളക്ക് വെച്ച് ചന്ദനം തൊട്ടു.. അടുക്കളയിലേക്ക് പോകും വഴി കിരണിന്റെ പാതി ചാരിയ മുറിയിലേക്ക് ഒന്ന് എത്തി നോക്കി… കാലമിതുവരെ ആയിട്ടും അവൾ ആ മുറിയിൽ കയറിയിട്ടില്ല.. ഇവിടെ വരുമ്പോഴൊക്കെ ആ വാതിൽ അടഞ്ഞു കിടക്കുകയാകും… ഒരിക്കൽ പോലും തുറന്നു കയറിയിട്ടും ഇല്ല.. ഒരു പക്ഷെ ഉള്ളിലെവിടെയോ കിരണേട്ടന്റെ ഭാര്യ ആയിട്ടേ കയറൂ എന്നുള്ള മോഹം കൊണ്ടാവാം.. അവൾ വാതിൽ തുറന്നു അകത്തേക്ക് കയറി… ഓരോ ചുവരും ഓരോ നിറത്തിൽ ഉള്ള ഒരു മുറി… വാതിൽ തുറന്ന് നേരെ കാണുന്ന ചുവന്ന ചുമരിൽ നിറയെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ആണ്..

അതിന് ഏറ്റവും നടുവിൽ മിത്രയുടെ ഇരുപുറവും ഉണ്ണിയും കിരണും നിൽക്കുന്ന ഒരു വലിയ ചിത്രം.. ഉണ്ണി മരിക്കുന്നതിന് ദിവസങ്ങൾക്ക് മുന്നേ ആണ് അത് എടുത്തത്… പിന്നീട് ഇന്നലെ വിവാഹത്തിന് ആണ് വീണ്ടും കിരണും മിത്രയും വീണ്ടും ഒരു ഫ്രെമിൽ വന്നതെന്ന് അവൾ ഓർത്തു… ചെറുപ്പം തൊട്ട് അവർ ചേർന്നെടുത്ത പല ഫോട്ടോകളും ഉണ്ടതിൽ.. അവൾ ഇടത്തേ ചുവരിലേക്ക് നോക്കി… വെള്ള നിറമുള്ള ചുവരിൽ പുസ്തക ഷെൽഫ് ആണ്.. നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.. ചാനലിനോട് ചേർന്ന് ഒരു മേശയും കസേരയും… മേശക്ക് മുകളിൽ വായിച്ചു മടക്കി വെച്ച പുസ്തകങ്ങളും ഡയറിയും ഒക്കെ ഉണ്ട്.. അവൾ വലത്തേ ചുവരിലേക്ക് നോക്കി കറുപ്പ് നിറം ഉള്ള ചുവരിനോട് കട്ടിൽ ചേർത്ത് ഇട്ടിരിക്കുന്നു… ആ ചുവരിലെ ജനാലകൾ തുറന്ന് കിടക്കുകയാണ്..

പ്രഭാത സൂര്യന്റെ കിരണങ്ങൾ അവന്റെ മുഖത്തിന്റെ തേജസ്സ് കൂട്ടിയെന്ന് അവൾക്ക് തോന്നി.. അവൾ അവന്റെ കാൽക്കൽ ചെന്ന് കാല് തൊട്ട് തൊഴുതു അടുക്കളയിലേക്ക് നടന്നു .. അവന് വേണ്ടി ആദ്യമായി ഭക്ഷണം ഉണ്ടാക്കുകയാണ്.. എന്ത് ഉണ്ടാക്കും അവൾ ആലോചിച്ചു.. പണ്ട് കളിക്കാൻ വരുമ്പോൾ മുത്തശ്ശി ഉണ്ടാക്കി തന്നിരുന്ന പച്ചരി ഉപ്പുമാവിന്റെ രുചി അവൾ ഓർത്തു.. കിരണേട്ടനും അത് വലിയ ഇഷ്ടം ആയിരുന്നു… ആർത്തിയോടെ അവനത് കഴിക്കുന്നത് താൻ എത്ര നോക്കി ഇരുന്നിരുന്നു.. അതോർത്തപ്പോൾ അവൾക്ക് ചിരി വന്നു.. അവൾ ചീനച്ചട്ടി അടുപ്പത്തേക്ക് വെച്ച് കടുക് തളിച്ചു.. ഉള്ളിയും ഇഞ്ചിയും മുളകും അറിഞ്ഞിട്ടു.. നന്നായി വഴറ്റി പച്ചരി ഇട്ട് വെള്ളം ഒഴിച്ച് ഒപ്പിട്ട് അടച്ചു വെച്ചു… കിരണേട്ടന് കട്ടൻ ആണിഷ്ടം.. അതും നല്ല കടുപ്പം വേണം.. മധുരം അധികം ആയാൽ കുടിക്കില്ല..

ഒരു കഷ്ണം ഇഞ്ചി കൂടി ചതച്ചിട്ടാൽ വലിയ സന്തോഷം ആണ്… അവൾ പണ്ട് അവന് വേണ്ടി മാത്രം എത്ര ചായ ഉണ്ടാക്കിയിരുന്നു എന്ന് ഓർത്തു.. ഏട്ടൻ മരിച്ചതിൽ പിന്നെ ഒരിക്കൽ പോലും അവന് വേണ്ടി ഒന്നും ഉണ്ടാക്കിയിട്ടില്ല അവൾ ഓർത്തു.. കിരൺ എഴുന്നേറ്റു കുളിച്ചു വന്നത് നേരെ അടുക്കളയിലേക്ക് ആയിരുന്നു… അവൻ അടുക്കളയിലെ മേശക്ക് മുന്നിൽ ഇരുന്നു… മിത്ര പ്ലേറ്റ് വെച്ചു… ചീനച്ചട്ടിയിൽ നിന്ന് ഉപ്പുമാവ് എടുത്ത് അവന്റെ പ്ലേറ്റിൽ വിളമ്പി കൊടുത്തു കൊടുത്തു.. ഒരു ഭാര്യ എങ്ങനെ ആവണം അവൾ എന്തെല്ലാം ചെയ്യണം എന്നൊക്കെ ഉപദേശങ്ങൾ നൽകാൻ എനിക്ക് ആരും ഇല്ലായിരുന്നത് കൊണ്ട് തന്നെ ഈ റോളിൽ ഞാൻ അത്ര പെർഫെക്ട് ആവണം എന്നില്ല… പോകെ പോകെ ആവാൻ നോക്കാം… ചായ ഗ്ലാസിൽ പകർന്ന് അവന് അരികിൽ വെച്ചുകൊണ്ട് അവൾ പറഞ്ഞു. കിരൺ മറുപടി നൽകാതെ ഉപ്പുമാവ് എടുത്ത് വായിൽ വെച്ചു..

അവന്റെ കണ്ണിൽ കണ്ണീർ ഉരുണ്ടു കൂടിയിട്ടുണ്ടായിരുന്നു… എന്ത് പറ്റി കൊള്ളില്ലേ.. അവൾ ചോദിച്ചു… മുത്തശ്ശി മരിച്ചതിനു ശേഷം ഞാൻ ആദ്യം ആയാണ് ഈ ഉപ്പുമാവ് ഇത്രയും സ്വാദോടെ കഴിക്കുന്നത്… അവൻ ചായ എടുത്തു ചുണ്ടോട് ചേർത്തു.. ഞാൻ വിചാരിച്ചു നീ ഈ ചായ ഉണ്ടാക്കാൻ മറന്നു കാണും എന്ന്… അവൻ പ്ലേറ്റിൽ നോക്കി പറഞ്ഞു… മിത്ര മറുപടി ഒന്നും പറയാതെ തിരിഞ്ഞു നടന്നു… കിരൺ പോകാൻ ഇറങ്ങിയപ്പോൾ ഉമ്മറവാരാന്തയിൽ ഒരു ചോറ് പാത്രവും ഒരു കുപ്പി വെള്ളവും വെച്ചിരുന്നു.. അവൻ ചിരിയോടെ അതെടുത്തു ബാഗിൽ ഇട്ടു… തിരിഞ്ഞു നോക്കുമ്പോൾ വാതിൽ പടിയിൽ കൈകെട്ടി അവനെ നോക്കി നിൽക്കുകയാണ് മിത്ര.. ഞാൻ ഇറങ്ങട്ടെ.. അവൻ അവളോട് പറഞ്ഞു ഇറങ്ങി… കണ്ണിൽ നിന്നും അവൻ മായും വരെ അവൾ നോക്കി നിന്നു… ഒരു വീട്ടമ്മയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഉൾക്കൊണ്ട് അവൾ ആ വീട്ടിലെ ഓരോ പണികൾ ആയി തീർത്തു…

എല്ലാം കഴിഞ്ഞു ഉച്ചയൂണും കഴിഞ്ഞു കിരണിന്റെ ഷെൽഫിൽ നിന്ന് ഒരു പുസ്തകവും ആയി അവൾ ഉമ്മറത്തു വന്നിരുന്നു… എംടി യുടെ മഞ്ഞായിരുന്നു അത് .. “എനിക്ക് നിങ്ങളെ ഇഷ്ടം ആണ്.. പരിഭ്രമിക്കാൻ ഒന്നും ഇല്ല.. വഴിയിൽ തടഞ്ഞു നിർത്തില്ല.. പ്രേമലേഖനം എഴുതില്ല.. ഒന്നും ചെയ്യില്ല.. ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ.. വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടം ആണ്… അതിനടിയിൽ കിരൺ ചുവന്ന മഷികൊണ്ട് വരച്ചിട്ടിരുന്നു.. അവൾ ആ വരികളിൽ തലോടി.. വെറുതെ വെറുതെ ഒരിഷ്ടം.. അവൾ മനസ്സിൽ പറഞ്ഞു ചിരിച്ചു.. നേരം പോയതൊന്നും അവൾ അറിഞ്ഞില്ല… മൊബൈൽ ബെല്ലടിച്ചപ്പോഴാണ് അവൾ ബുക്കിൽ നിന്ന് മുഖം ഉയർത്തിയത്.. മിത്തൂ.. പാർട്ടി ഓഫീസിൽ ഇന്നൊരു ചെറിയ അനുസ്മരണം ഉണ്ട്… കഴിയാൻ വൈകും… താൻ ഇങ്ങോട്ട് പോര്..

ഫോൺ എടുത്തപ്പോൾ കിരൺ പറഞ്ഞു… ഞാൻ ഇല്ല… ഞാൻ ഒറ്റക്ക് ഇരുന്നോളാം.. അത് വേണ്ട.. താൻ വാ.. തനിക്ക് ഇഷ്ടാവും…. പ്ലീസ്… അവന്റെ അപേക്ഷ കേട്ടപ്പോൾ അവൾക്ക് വയ്യെന്ന് പറയാൻ തോന്നിയില്ല… വരാം എന്ന് വാക്ക് കൊടുത്ത് അവൾ ഫോൺ വെച്ചു. ഒരു ആറരയോടെ അവൾ ഒരു ഓട്ടോ പിടിച് കവലയിലെ പാർട്ടി ഓഫീസിൽ എത്തി.. പാർട്ടി ഓഫീസിനു മുന്നിൽ ആകെ ബഹളം ആണ് അവൾ അതിനിടയിൽ കിരണിനെ തിരിഞ്ഞു… സഖാവ് അകത്തുണ്ട് മിത്രേ അങ്ങോട്ട്‌ ചെന്നോളൂ.. ആരോ വിളിച്ചു പറഞ്ഞപ്പോൾ.. അവൾ മനസ്സിൽ ഉരുവിട്ടു.. സഖാവ്… ആ പേരിന് ഒരു പ്രത്യേക സുഖം ഉണ്ടെന്ന് അവൾക്ക് തോന്നി.. സ്റ്റേജിന്റെ മുകളിൽ എന്തൊക്കെയോ പണികളിൽ ആണ് അവൻ.. നാട്ടിലെ കോളേജിലെ കുറേ പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ ഉണ്ട് അവിടെ..

പെൺകുട്ടികൾ മുഴുവൻ കിരണിന് ഒപ്പം ആണ്… അവനോട് ഓരോന്ന് പറഞ്ഞു ചിരിച്ച് അവർ നിൽക്കുന്നു.. ചെറിയ അസൂയ തോന്നുന്നുണ്ടല്ലേ.. അവളുടെ മനസ് അവളോട്‌ ചോദിച്ചു.. പിന്നേ എന്റെ ഭർത്താവ് അല്ലേ… ഞാനും ഒരു ഭാര്യ അല്ലേ.. അവൾ മനസിനോട് പറഞ്ഞു… അവൾ മൂന്നാമത്തെ നിരയിലെ അറ്റത്തുള്ള സീറ്റിൽ ഇരുന്നു… കുറേ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴാണ് കിരൺ അവളെ കണ്ടത്.. അവൻ ഓടി താഴെ ഇറങ്ങി.. താനെപ്പോ വന്നു.. കുറച്ചു നേരം ആയി.. ഞാൻ ആകെ തിരക്കായി പോയി.. സോറി സാരല്യ.. നീ വാ… അവൻ അവളെയും കൂട്ടി ഓഫീസിലേക്ക് കയറി….അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി… യുവ എഴുത്ത് കാരി ഗായത്രി ദേവി… അവൾക്ക് അവരുടെ കവിതകൾ വലിയ ഇഷ്ടം ആയിരുന്നു… ടീച്ചർ.. ഇതാണ് എന്റെ ഭാര്യ.. അവൻ അവളെ അവർക്ക് പരിചയപ്പെടുത്തി. മിത്ര.. അല്ലേ.. കേട്ടിട്ടുണ്ട് ഇയാളെ പറ്റി കാണാൻ ഇപ്പോളാ സാധിച്ചേ..

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.. അവരുടെ സംസാരം കേട്ട് അവൾക്ക് അത്ഭുതം തോന്നി… കിരണേ.. നിന്റെ കവിതയിൽ ഉള്ള മിത്രയേക്കാൾ സുന്ദരി ആണല്ലോ ഇവൾ.. കവിതയോ.. അവൾ കിരണിനെ നോക്കി.. കിരൺ ടീച്ചറോട് കണ്ണുരുട്ടി കാണിക്കുന്നുണ്ട്… ഇനിയും നീ അത് ഇവൾക്ക് കാണിച്ചു കൊടുത്തില്ലേ.. കേട്ടോ മിത്രേ ഞാൻ ഇവന്റെ കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് അവൻ എഴുതിയ ഒരു കവിത ഉണ്ട്… ഒരു പെൺകുട്ടിയെ കുറിച്ച്… അതാരാണെന്ന് അന്ന് എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞില്ല… ഇപ്പോൾ മനസിലായി അത് താൻ ആണെന്ന്.. അവൾ ചിരിച്ചു.. ആ കവിത വായിക്കാൻ അവൾക്കും ആഗ്രഹം തോന്നി.. അപ്പോഴേക്കും പരിപാടി ആരംഭിക്കാറായിരുന്നു….ഗായത്രി ദേവി ആയിരുന്നു അഥിതി. മറ്റു പല പ്രമുഖരുടെയും പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു.. അവസാനമായി നമ്മുടെ പ്രിയപ്പെട്ട സഖാവ് കിരൺ ഒരു കവിത ചൊല്ലുന്നു..

അവിടെ മുഴങ്ങികേട്ട കൈയടിയിൽ നിന്ന് മിത്ര തിരിച്ചറിഞ്ഞു അവൻ എല്ലാവർക്കും എത്ര പ്രിയപ്പെട്ടവൻ ആണെന്ന്.. ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല- സന്ധ്യയാണിന്നുമെനിക്കു നീയോമനേ ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിദ്ധ്യം പകരുന്ന വേദന.. അവന്റെ ഉറച്ച ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു… മിത്ര കണ്ണുകൾ അടച്ചിരുന്നു.. അവൾ ആ കവിതയിൽ ഒഴുകി നടന്നു… ചൊല്ലി നിർത്തിയപ്പോൾ സദസ്സ് നിർത്താതെയുള്ള കരഘോഷണങ്ങളിൽ ആയിരുന്നു…

മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോകും വരെ മിത്ര അവിടെ ഇരുന്നു.. പണികൾ എല്ലാം തീർത്ത് അവൻ വന്നു വാ.. പോവാം.. അവൻ അവളെയും കൂട്ടി ഇറങ്ങി… ഒരു ചെറിയ ഹോട്ടലിന് മുന്നിൽ നിർത്തി ഭക്ഷണം കഴിച്ചു.. കൂടുതൽ സംസാരങ്ങൾ ഒന്നും ഇല്ലായിരുന്നു.. ഇടക്ക് അവൻ എന്തെങ്കിലും ചോദിച്ചാൽ അവൾ മറുപടി നൽകും.. അത്ര മാത്രം.. വീട്ടിൽ എത്തി വാതിൽ തുറക്കുമ്പോൾ അവൾ പറഞ്ഞു.. കവിത നന്നായിരുന്നു… പക്ഷെ കാണാതെ പോയതും.. അറിയാതെ പോയതും ആരാണെന്ന് മാത്രം മനസിലായില്ല… ചില കാഴ്ച്ചകൾ കണ്ണ് കൊണ്ട് കാണാൻ പറ്റില്ലടോ.. മനസ്.. മനസ് കൊണ്ട് കാണണം.. അപ്പോഴാണ് ആ കാഴ്ചകൾക്ക് ജീവൻ ഉണ്ടാവുക… ചില കാര്യങ്ങൾ അറിയേണ്ടതും അങ്ങനെ തന്നെ ആണ്.. രണ്ടു മനസുകൾക്ക് മാത്രം അറിയുന്ന ഭാഷ… ഇപ്പോൾ അതിന്റെ പേര് മൗനം ആണ്… പക്ഷെ ഒരിക്കൽ അത് അതിന്റെ ഏറ്റവും മനോഹരമായ പേര് കൈക്കൊള്ളും… അവൻ അവളെ കടന്ന് മുറിയിലേക്ക് കയറി.. എനിക്കറിയാം… പ്രണയം.. അതല്ലേ ആ ഭാഷ… അവൾ ഒരു ചിരിയോടെ മന്ത്രിച്ചു..

എന്ന് സ്വന്തം മിത്ര… : ഭാഗം 30

അവർക്കിടയിലെ ശീതയുധം ദിവസങ്ങൾ പോവും തോറും അത്പോലെ തന്നെ നിലകൊണ്ടു… പരസ്പരം സഹകരിച്ചും സഹായിച്ചും ഉള്ള നാളുകൾ.. കൂടുതൽ ഒന്നും ഇല്ല.. ഒന്നോ രണ്ടോ വാക്കുകൾ… ഒരുമിച്ചുള്ള കുറഞ്ഞ നിമിഷങ്ങൾ.. അവർക്ക് രണ്ടുപേർക്കും അറിയുമായിരുന്നു തന്റെ ഇണ തന്നെക്കാൾ ഏറെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്… എന്നിട്ടും അവർ ഒരിക്കലും അത് പരസ്പരം പങ്കുവെച്ചില്ല…

അവൾ പറയുന്നത് കാത്ത് അവനും അവൻ പറയുന്നത് കാത്ത് അവളും ഇരുന്നു… ഒരുപക്ഷെ ആ മൗനം ഒരു ആവശ്യകത ആയിരുന്നു.. മൗനത്തിന്റെ ഭാഷ പഠിക്കാൻ.. അവന്റെ കണ്ണിൽ നോക്കി അവന്റെ മനസ് അറിയാൻ.. അവളുടെ ചലങ്ങൾ നോക്കി വികാരങ്ങൾ അറിയാൻ … അവർ പരസ്പരം പഠിച്ചു കൊണ്ടിരുന്നു… രാത്രിയിൽ അവൾക്ക് കാവലിരിക്കുമ്പോൾ അവനും.. രാവിലെ അവൻ പോയാൽ അവന്റെ മുറിയിലെ അവന്റെ മണം ആസ്വദിക്കുന്ന അവളും ആ മൗനത്തിലൂടെ ആ പ്രണയം പങ്കു വെച്ചിരുന്നു..

കിരൺ എത്ര നിർബന്ധിച്ചിട്ടും പിജി ക്ക് ചേരാൻ അവൾ സമ്മതിച്ചില്ല… ഒടുവിൽ കറസ്പോണ്ടൻസിൽ ചെയ്യാം എന്ന് സമ്മതിച്ചു… ഡിഗ്രി തന്നെ അവൾ പഠിച്ചു തീർത്തത് അമർ ഒപ്പം ഉള്ളത് കൊണ്ടായിരുന്നു.. എല്ലാം തുറന്ന് പറയാനും… സങ്കടപെടുമ്പോൾ ചേർത്ത് പിടിക്കാനും അവനെ പോലെ ഒരു സുഹൃത്തിനെ ഒരിക്കലും കിട്ടില്ലെന്ന്‌ അവൾക്ക് തോന്നിയിരുന്നു.. ഡിഗ്രി കഴിഞ്ഞിട്ടും അവന്റെ സൗഹൃദത്തിന് ഒട്ടും തന്നെ കോട്ടം തട്ടിയിരുന്നില്ല..

എന്നും ഒരു പത്തു മിനിറ്റ് അവൻ അവളെ വിളിച്ചു വിശേഷങ്ങൾ പങ്കുവെക്കുമായിരുന്നു… … മിത്തൂ നമുക്കിന്ന് ഒരു സ്ഥലം വരെ പോവാൻ ഉണ്ട്… രാവിലെ അടുക്കളയിൽ കരിക്കരിയുമ്പോൾ കിരൺ പുറകിൽ വന്ന് പറഞ്ഞു.. എവിടെക്കാ അവൾ ചോദിച്ചു… അത് അവിടെ ചെല്ലുമ്പോൾ അറിയാം.. വേഗം റെഡി ആയി വാ… അവൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തന്നെ പണി തീർത്ത് ഒരുങ്ങി വന്നു… അന്നൊരു ഞായറാഴ്ച ആയിരുന്നു..

പൊതുവേ എല്ലാ ഒഴിവ് ദിവസങ്ങളിലും കിരൺ പാർട്ടി പരിപാടികൾ ആയി തിരക്കിൽ ആവും.. പക്ഷെ ഇന്ന് പതിവില്ലാതെ അവളെയും കൂട്ടി പുറത്തിറങ്ങിയതിൽ അവൾക്ക് അത്ഭുതം തോന്നി… അരമണിക്കൂർ യാത്രക്ക് ഒടുവിൽ ഒരു വലിയ വീടിന് മുന്നിൽ അവൻ വണ്ടി നിർത്തി… സ്വർഗം എന്നെഴുതിയ ആ വീടിന് വല്ലാത്തോരു ഭംഗി തോന്നി.. മുറ്റത്ത് വലിയ പൂന്തോട്ടം.. ഊഞ്ഞാലുകൾ.. കിളിക്കൂടുകൾ… നിറയെ തണൽ മരങ്ങൾ…

ശരിക്കും അതൊരു സ്വർഗം ആണെന്ന് തോന്നി… ഇതാരുടെ വീടാ അവൾ ചോദിച്ചു.. ഇത് എല്ലാവരുടെയും വീട് ആണ് .. എന്റെയും നിന്റെയും നമ്മളെ പോലുള്ള പലരുടെയും.. മിത്ര ഒന്നും മനസിലാവാതെ അവനെ നോക്കി… അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു പെൺകുട്ടി നടന്ന് വന്നു.. വാവാ… ഇപ്പോളെങ്കിലും തോന്നിയല്ലോ നിനക്ക് ഇവളെയും കൂട്ടി ഒന്നിങ്ങോട്ട് വരാൻ…അതെങ്ങനെയാ സഖാവിന് എപ്പോളും തിരക്ക് അല്ലേ..

അവൾ കിരണിനെ നോക്കി പറഞ്ഞു.. മിത്ര അവരെ രണ്ടുപേരെയും മാറി മാറി നോക്കി.. ഒന്നും പറയണ്ട നീലു… ആകെ തിരക്ക് ആയിപോയി.. നീ വിളിക്കുമ്പോൾ ഞാൻ പറയാറില്ലേ.. മ്മ്.. മ്മ്.. ആ ഇനി അങ്ങനെ ഒക്കെ ആവും.. കല്യാണം കഴിഞ്ഞാൽ പ്രാരബ്‌ധം തുടങ്ങി എന്നാ അല്ലേ മിത്തൂ.. അവൾ മിത്രയെ നോക്കി പറഞ്ഞു.. മിത്ര അവളെ നോക്കി ചിരിച്ചു.. അവർ അകത്തേക്ക് കയറി ഇരുന്നു.. അല്ലാ..

മിത്തൂ കല്യാണം കഴിഞ്ഞപ്പോൾ എങ്കിലും ഇവന് വല്ല മാറ്റവും ഉണ്ടോ അതോ പഴയ പോലെ പാർട്ടിയും നാട്ടുകാരും തന്നെ ആണോ… കിരൺ ചിരിച്ചു… പിന്നേ കല്യാണം കഴിഞ്ഞെന്ന് വെച്ച് എനിക്ക് അതൊന്നും അങ്ങനെ വേണ്ടെന്ന് വെക്കാൻ പറ്റുമോ… വേണ്ടാന്ന് വെക്കേണ്ട.. പക്ഷെ കുറച്ചു നേരം വീടിന് കൂടി മാറ്റി വെക്കണം… അല്ലേ മിത്തൂ… നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി.. ആരാ അത് മിത്ര ചോദിച്ചു.. അത് നീലാംബരി… എന്റെ ഫ്രണ്ട് ആണ്..

കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു… ഇത് അവരുടെ വീടാണോ… ഇവിടെ വേറെ ആരൂല്ലേ… അവൾ ചോദിച്ചു.. ഇല്ലെന്നോ.. നീ വാ കാണിച്ചു തരാം.. കിരൺ എഴുന്നേറ്റ് നടന്നു.. നീണ്ട ഒരിടനാഴിക്ക് അപ്പുറം ഉള്ള മുറ്റത്തേക്ക് ഇറങ്ങി… ആ മുറ്റത്ത് പത്തു പന്ത്രണ്ടു കുട്ടികൾ കളിക്കുന്നുണ്ട്… അവിടെ ഉള്ള ബെഞ്ചുകളിൽ കുറേ വൃദ്ധരായ സ്ത്രീകളും പുരുഷൻമാരും… ഇതൊക്കെ നീലാംബരിയുടെ ആരാ.. മിത്ര ചോദിച്ചു..

ബന്ധം കൊണ്ട് അവളുടെ ആരും അല്ല.. പക്ഷെ ഇവരാണ് ഇന്നവളുടെ ലോകം… കഴിഞ്ഞ നാലുവർഷം ആയി ഇവരിൽ ഒരാളായി ആണ് അവളും ഞാനും ഒക്കെ കഴിയുന്നത്.. എനിക്ക് മനസിലായില്ല… മിത്ര പറഞ്ഞു.. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛൻ അമ്മമാരും ആണവർ.. ഇന്ന് ആ കുഞ്ഞുങ്ങളുടെ ചേച്ചി ആയി ആ വൃദ്ധരുടെ മകളായി അവർക്കെല്ലാം എല്ലാം ആയി ജീവിക്കുകയാണ് നീലു. അപ്പോൾ നീലുവിന്റെ ഫാമിലി..

അവൾ ചെറുതായിരിക്കുമ്പോൾ അവളെ മുത്തശ്ശിയെ ഏൽപ്പിച്ചു അവളുടെ പേരെന്റ്സ് അബ്രോഡിലേക്ക് പോയി.. പിന്നീട് അവർ പിരിഞ്ഞു.. മകളെ കാണാൻ ഒരിക്കലും വന്നില്ല.. ഈ വലിയ വീട്ടിൽ മുത്തശ്ശിക്ക് ഒപ്പം അവൾ ജീവിച്ചു… അവൾ ഡിഗ്രിക്ക് പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചു… അവൾ ഒറ്റക്കായി.. ആ സമയത്ത് അവൾ ഒരു പയ്യനും ആയി സ്നേഹത്തിൽ ആയിരുന്നു… അങ്ങനെ ഡിഗ്രി അവസാന പരീക്ഷ കഴിഞ്ഞു പിറ്റേന്ന് അവരുടെ വിവാഹം തീരുമാനിച്ചു…

അവനെ കാത്ത് അവനൊപ്പം ഒരു വിവാഹ ജീവിതം സ്വപ്നം കണ്ട് അവൾ അണിഞ്ഞൊരുങ്ങി വന്നു.. പക്ഷെ അവൻ വന്നില്ല.. കാത്തിരുന്നു.. നേരം കടന്ന് പോയി.. പക്ഷെ അവൾ പ്രദീക്ഷ കൈവെടിഞ്ഞില്ല.. അവൻ വരും എന്ന് വിശ്വസിച്ചു… പക്ഷെ അവൻ വന്നില്ല… അവൻ ചതിച്ചതാണെന്ന് അവൾക്ക് മനസിലായി… തിരികെ ഒരു മടക്കം വേണ്ടെന്ന് അവൾക്കും തോന്നി.. നിന്നെ പോലെ ഞരമ്പ് മുറിക്കാൻ അല്ല നോക്കിയേ…

ട്രെയിനിന് തലവെക്കാൻ… ആ രാത്രി ആ റെയിൽ പാലത്തിലൂടെ ഒറ്റക്ക് നടക്കുമ്പോൾ ആണ് നീലു അവളെ കാണുന്നത്.. ജനിച്ചു നിമിഷങ്ങൾ മാത്രം ആയൊരു കുഞ്ഞിനെ ആരോ ഉപേക്ഷിച്ചു പോയാതാണ്… ആ കുഞ്ഞിന്റെ മുഖം ആണ് അവളെ ഇന്നും ജീവനോടെ നിർത്തുന്നത്… ഇന്ന് അവൾക്ക് വേണ്ടി ചിരിക്കാൻ കണ്ടില്ലേ എത്ര മുഖങ്ങൾ ആണെന്ന്… ആ മുഖങ്ങളിലെ ചിരി അവളിലെ വേദനക്ക് ഒരു നല്ല മരുന്നായി.. മിത്ര ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്നു… മിത്തൂ…

ഒറ്റക്കാവുമ്പോൾ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് ഒരു മണ്ടത്തരം ആണ്… ഈ ലോകത്ത് ഒറ്റക്ക് ജനിക്കുകയും മരിക്കുകയും ചെയുന്ന നമ്മൾക്ക് ജീവിക്കുമ്പോൾ ഒരു കൂട്ട് വേണം എന്ന് തോന്നും.. അതൊരു പക്ഷെ നമ്മൾ ആഗ്രഹിക്കുന്നത് ആവണം എന്നില്ല… പക്ഷെ കിട്ടിയ കൂട്ടിനെ സ്നേഹിക്കാൻ പഠിക്കണം… ഒന്നുമില്ലെങ്കിലും ഒറ്റക്കല്ലെന്ന് ആശ്വസിക്കാം അല്ലോ.. കിരൺ ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് നടന്നു.. അവർക്കൊപ്പം ഇരുന്നു… കിരണിനോട് ഉള്ള പിണക്കം ഇനിയും മാറിയില്ല അല്ലേ…

പിറകിൽ നിന്നുള്ള നീലുവിന്റെ ചോദ്യം ആണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്.. എനിക്ക് ആരോടും പിണക്കം ഇല്ല.. മിത്ര അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.. പിന്നേ… പിന്നെ എന്തിനാ ഈ മൗനം… അത്.. അത്… മിത്ര മറുപടി ഇല്ലാതെ നിന്നു.. കിരൺ നിന്റെ ഭാഗ്യം ആണ് മിത്തൂ.. അവനെക്കാൾ നിന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ആർക്കും ഇനി സാധിക്കില്ല… നിന്റെ എല്ലാ നഷ്ടങ്ങൾക്കും പകരം ആയി ദൈവം തന്നതാണ് അവനെ… ഇനി എങ്കിലും കൊടുക്കില്ലേ ആ സ്നേഹം…

മുഴുവൻ… അവനും അത് കൊതിക്കുന്നുണ്ട്… നീലു കൈയിൽ ഉണ്ടായിരുന്ന കപ്പ് അവൾക്ക് നൽകി കിരണിന് അടുത്തേക്ക് പോയി… അവരെ നോക്കി അൽപ്പം മാറി മിത്ര ഇരുന്നു… അവൾക്ക് കുറ്റബോധം തോന്നി… എല്ലാം തിരിച്ചറിഞ്ഞിട്ടും അവനെ സ്നേഹിക്കാൻ കൊതിച്ചിട്ടും അത് നൽകാത്തതിൽ അവൾക്ക് അവളോട്‌ തന്നെ ദേഷ്യം തോന്നി…. ഉച്ചക്ക് അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച് അവർ ഇറങ്ങി….

വീട്ടിൽ അവളെ ഇറക്കി കിരൺ പാർട്ടി ഓഫീസിലേക്ക് പോയി… മിത്ര ഫോൺ എടുത്ത് അമറിനെ വിളിച്ചു.. എല്ലാം പറഞ്ഞു.. ഒടുവിൽ നിന്റെ ഉള്ളിലെ മഞ്ഞുമല ഉരുകി തുടങ്ങി അല്ലേ.. അമർ അവളെ കളിയാക്കി… നീ പോടാ… മടുത്തു.. എനിക്ക് ഈ മൗനനാടകം… എനിക്ക് എന്റെ കിരണേട്ടനെ സ്നേഹിക്കണം.. നീ പറ.. ഞാൻ അതെങ്ങനെയാ ഒന്ന് പ്രെസെന്റ് ചെയാ.. ഛെ.. നാണം ഇല്ലലോടി.. സ്വന്തം ഹസിനോട് സ്നേഹം പറയേണ്ടത് എങ്ങനെ ആണെന്ന് സുഹൃത്തിനോട് ചോദിക്കാൻ..

നീ എന്റെ വെറും സുഹൃത്ത് അല്ലല്ലോ.. എന്റെ ചങ്ക് അല്ലേ.. പറയടാ.. എന്റെ മിത്തൂ.. ഒരു സ്ത്രീക്ക് തന്റെ പുരുഷന് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം അവളുടെ മനസും ശരീരവും ആണ്.. മനസ് നീ ആൾറെഡി നൽകി കഴിഞ്ഞു.. ഇനി ശരീരം കൂടി കൊടുത്തേക്ക്… പോടാ.. തോന്നിവാസം പറയാതെ… തോന്നിവാസം ഇത്.. ബെസ്റ്റ്.. എടി നീ അവന്റെ ഭാര്യ ആണ്… എന്നാലും ഛെ.. എനിക്ക് വയ്യ… ശോ പെണ്ണിന് നാണം വന്നു…

മോളേ ഇതിൽ കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ല.. നീ ചെല്ല് ഒരു നല്ല ഭാര്യ ചെയ്യേണ്ട എല്ലാ കാര്യങ്ങളും എന്റെ മോളിപ്പോ ഭംഗി ആയി ചെയ്യുന്നുണ്ട്.. ഇത്കൂടെ ചെയ്‌താൽ പെർഫെക്ട്… എന്നും ഇങ്ങനെ നടന്നാൽ മതിയോ ഒരു കുട്ടി സഖാവ് കൂടി വേണ്ടേ… നിനക്ക് അവൻ ഫോൺ വെച്ചപ്പോൾ ആണ് മിത്ര ആദ്യമായി അതിനെ കുറിച്ച് ഓർക്കുന്നത്.. ഇതുവരെ ഉള്ളിൽ പ്രണയം മാത്രം ആയിരുന്നു എങ്കിൽ പോലും… ഒരിക്കലും ഒരു വിവാഹജീവിതത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല…

ഒരു ഭാര്യ ആവണം എന്നല്ലാതെ അമ്മ ആവണം എന്ന് തോന്നിയിട്ടില്ല… അവളുടെ ഉള്ളിലെ സ്ത്രീ ആദ്യം ആയി ഒരു കുഞ്ഞിനായി കൊതിച്ചു.. അന്ന് പതിവിലും നേരത്തെ പണിയെല്ലാം ഒതുക്കി അവൾ അവനെ കാത്തിരുന്നു.. തുലാവർഷം അതിന്റെ എല്ലാ കുസൃതികളും ആയി മുറ്റത്ത് പെയ്യുന്നതും നോക്കി അവൾ ഇരുന്നു… മഴയിൽ നനഞ്ഞു കുറിച്ചാണ് കിരൺ വന്നത്.. അവൾ കൈയിൽ കരുതി വെച്ച തോർത്ത്‌ അവന് നേരെ നീട്ടി …അവൾക്കൊരു പുഞ്ചിരി നൽകി അവൻ ഉള്ളിലേക്ക് കയറി..

അവൻ കുളിച്ചു മാറ്റി വന്നപ്പോഴേക്കും അവൾ ഭക്ഷണം എടുത്തു വെച്ചിരുന്നു.. തനിക്ക് ഇഷ്ടായോ സ്വർഗം.. അവൻ കഴിക്കുന്നതിനിടെ ചോദിച്ചു.. മ്മ്.. ഒത്തിരി അവൾ പറഞ്ഞു.. എന്നാൽ നാളെ തൊട്ട് അവിടേക്ക് പോവാൻ തയ്യാറായിക്കോളൂ.. നീലു തന്നെ അവിടെ അഡ്മിൻ ആയി അപ്പോയ്ന്റ് ചെയ്തു.. മിത്ര അവനെ നോക്കി.. കാര്യായിട്ടാടോ.. ഇവിടെ ഇരുന്ന് ബോറടിക്കണ്ട.. അവിടെ പോയാൽ ഒത്തിരി പേരുണ്ടല്ലോ… മിത്രക്ക് ഉള്ളിൽ സന്തോഷം തോന്നി..

താൻ ഒരിക്കലും ഒറ്റക്കാവരുത് എന്ന് അവൻ എത്രമാത്രം ആഗ്രഹിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു… ഭക്ഷണം കഴിഞ്ഞു.. പണി തീർത്തു വന്നപ്പോൾ കിരൺ വരാന്തയിൽ മഴ നോക്കി ഇരിക്കുകയാണ്… മിത്ര അവന്റെ അരികിൽ ചെന്നിരുന്നു.. അവന്റെ തോളിൽ തലവെച്ചു.. അവന്റെ കൈകളെ ചേർത്ത് പിടിച്ചു.. സോറി… അവൻ പറഞ്ഞു… അവൾ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി… സോറി അവളും പറഞ്ഞു..

അവൻ ഒരു കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു… ആദ്യമായി അവൾ അവന്റെ ഹൃദയതാളം കേട്ടു… മിത്തൂ മിത്തൂ.. അവന്റെ ഹൃദയം മിടിക്കുന്നത് പോലും തന്നെ ഓർത്ത് ആണെന്ന് അവൾക്ക് തോന്നി.. അവൾ ഒന്നുകൂടി അവനിലേക്ക് പറ്റി ചേർന്ന് ഇരുന്നു.. ഇത്രയേ ഉണ്ടായിരുന്നുള്ളൂ.. നിന്റെ ദേഷ്യം.. അവൻ കളിയോടെ ചോദിച്ചു.. എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.. എന്റെ കിരണേട്ടനോട്.. തോന്നുകയും ഇല്ല..

ഇതൊരു ചെറിയ പിണക്കം… പണ്ട് ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കുമ്പോൾ ഞാൻ പിണങ്ങി പോയിരുന്നില്ലേ.. അന്ന് പിണക്കം മാറ്റാൻ എനിക്ക് ഓരോ സമ്മാനവുമായി വരുമ്പോൾ ഞാൻ പിണക്കം മറന്നു മിണ്ടിയിരുന്നില്ലേ.. അത്പോലെ ഒരു പിണക്കം.. അവൾ പറഞ്ഞു.. ഇത്തവണ പിണക്കം മാറാൻ ഞാൻ അതിന് സമ്മാനം ഒന്നും തന്നില്ലല്ലോ.. അവൻ പറഞ്ഞു… ഈ പിണക്കം തീരാൻ സമ്മാനം ഒന്നും വേണ്ട… ഈ സാമിഭ്യം അത് മാത്രം മതി.. അവൾ അവന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു പറഞ്ഞു..

അവൻ ചിരിച്ചുകൊണ്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി.. അവന്റെ വിരലുകൊണ്ട് അവളുടെ കവിളിൽ ഉരസി.. ആ കവിളിലൂടെ വിരലുകൾ ചലിപ്പിച്ചു… മിത്രക്ക് ശ്വാസം എടുക്കാൻ പോലും കഴിയാത്ത പോലെ.. ഹൃദയം ശക്തിയായി മിടിക്കുന്നു… ഇത് വരെ അനുഭവിക്കാത്ത ഒരു വികാരം അവളെ കീഴടക്കി കൊണ്ടിരുന്നു.. അവൻ വിരലുകൾ കവിളിലൂടെ ചുണ്ടിലേക്ക് ഇറക്കി.. ചുണ്ടിന് താഴെ ഉള്ള കാക്കപുള്ളിയിൽ കൊണ്ട് വെച്ചു.. ഇതെന്താ..

അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു… അവൾ നാണം കൊണ്ട് തലതാഴ്ത്തി.. അവൻ വീണ്ടും അവളുടെ മുഖം ഉയർത്തി.. പറ എന്താത്.. അത്.. അത്.. കാക്കപുള്ളി… ഇതെങ്ങെനെയാ ഇവിടെ വന്നേ.. അവൻ വീണ്ടും കളിയോടെ ചോദിച്ചു.. പോ കിരണേട്ടാ.. അവൾ അവനെ പിടിച്ചു മാറ്റി തിരിഞ്ഞിരുന്നു… അവൻ അവളെ പിറകിൽ നിന്ന് എടുത്തു മടിയിലേക്ക് ഇരുത്തി.. അവന്റെ കൈകൾക്കുള്ളിൽ അവൾ ഒരു പക്ഷിയെ പോലെ കിടന്നു.. അവൻ ആദ്യമായി ആ കാക്കാപ്പുള്ളിമേൽ ചുംബിച്ചു..

മെല്ലെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി…മെല്ലെ നുണഞ്ഞു… ഒടുവിൽ അവയെ സ്വാതന്ത്ര്യം ആക്കുമ്പോൾ മിത്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. വർഷങ്ങൾ ആയുള്ള കൊതിയാണിത്.. അത് കൊണ്ടാവും ഈ ചുംബനത്തിന് വല്ലാത്ത മധുരം… അവൻ പറഞ്ഞു.. അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. ആ വരാന്തയിൽ അവന്റെ നെഞ്ചിൽ ചാരി ഇരുന്ന് ആ രാത്രി അവൾ പുതിയൊരു പ്രണയകാലം സ്വപ്നം കണ്ടു… അപ്പോഴും മഴ അവളുടെ അടങ്ങാത്ത പ്രണയം മണ്ണിനോട് പങ്കു വെക്കുകയായിരുന്നു..

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 28

Share this story