മഞ്ജീരധ്വനിപോലെ… : ഭാഗം 1

മഞ്ജീരധ്വനിപോലെ… : ഭാഗം 1

എഴുത്തുകാരി: ജീന ജാനകി

“ടീ….. നീ ആരാന്നാടീ നിന്റെ വിചാരം…. നിനക്കെന്നെ അറിയില്ല…..” “താനേത് കൊമ്പത്തെ ആളാണേലും എനിക്കൊരു ചുക്കുമില്ല…. വളവ് തിരിയുമ്പോൾ ഹോണടിക്കണം…. അത് ചെയ്യാതെ എന്റെ സ്കൂട്ടിയിൽ കൊണ്ട് ഇടിച്ചതും പോരാഞ്ഞിട്ട് എന്നെ തെറി വിളിക്കുന്നോ…. കാപ്പിക്കണ്ണാ…..” “കാപ്പിക്കണ്ണൻ നിന്റെ തന്ത…. അഹങ്കരിക്കാൻ സൗന്ദര്യം പോയിട്ട് നിറം പോലുമില്ലല്ലോടീ…. വല്ലാണ്ടങ്ങ് നിഗളിക്കണ്ട നീ….” “താനെന്നെ കെട്ടണ്ട വെള്ളപ്പാറ്റ….” “കെട്ടാൻ പറ്റിയ കോലം….. നീ എന്താടീ പട്ടിക്കാട്ടിന്ന് വണ്ടി കേറിയതാണോ കറുത്തമ്മേ…..” “തനിക്ക് നഷ്ടം ഒന്നൂല്ലല്ലോ…..” വഴക്കിടുന്ന മഹിളാ രത്നത്തിന്റെ പേര് ഭാമിക ശ്രീനാഥ്….. ഭാമ എന്ന് വിളിക്കും…. അച്ഛൻ ബാങ്കുദ്ദ്യോഗസ്ഥൻ….

ശ്രീനാഥ് മഹേശ്വർ…. അമ്മ ദേവകി ശ്രീനാഥ്… ഹൗസ് വൈഫ്…. ഏട്ടൻ ഭഗീരഥ് ശ്രീനാഥ്….. എല്ലാവരുടെയും കുട്ടൻ…. പുള്ളിക്കാരൻ ഒരു ടെക്കിയാണ്…. ഭാമയ്ക് ഏറ്റവും ഇഷ്ടം ഏട്ടനോടാണ്…. ഇരുവരും തമ്മിൽ ഒരു രഹസ്യവും ഇല്ല… അവളുടെ എല്ലാ കുറുമ്പിനും കൂട്ടായും കൂട്ടുകാരനായും അവളുടെ കുട്ടേട്ടൻ ഉണ്ടാകും….. ഭാമ പിജി പാസായ ശേഷം കുറേയായി ജോലിക്ക് ശ്രമിക്കുവായിരുന്നു…. അപ്പോഴാണ് അപ്രതീക്ഷിതമായി വൃന്ദാവനം എംപെയറിന്റെ അഡ്വർടൈസ്മെന്റ് കംപനി ഹെഡിന്റെ പി എ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ലെറ്റർ വന്നത്…. ആദ്യമായി വന്ന ഓഫർ ആയിരുന്നെങ്കിലും അവൾ നന്നായി പെർഫോം ചെയ്തു…. ഫലമായി അപ്പോയിന്റ്മെന്റ് ലെറ്ററും വന്നു….

വീട്ടിൽ നിന്നും അത്യാവശ്യം ദൂരം ഉണ്ടായിരുന്നു ഓഫീസിലേക്ക്…. അതുകൊണ്ടാണ് അച്ഛൻ അവൾക്കൊരു സ്കൂട്ടി മേടിച്ച് കൊടുത്തത്…. ആദ്യദിവസം തന്നെ അവളെല്ലാരോടും കമ്പനിയായി…. രണ്ട് മാസങ്ങൾക്ക് ശേഷമാണ് അവളുടെ ബോസിന് പകരം അദ്ദേഹത്തിന്റെ മകൻ ചാർജ് എടുക്കാൻ പോകുന്നു എന്നറിഞ്ഞത്…. ആദ്യം തന്നെ ലേറ്റായി ഇംപ്രഷൻ കളയാതിരിക്കാൻ നേരത്തേ ഇറങ്ങിയതാ നമ്മുടെ കഥാനായിക…. പക്ഷേ വളവ് തിരിഞ്ഞപ്പോൾ ഹോണടിക്കാതെ ഒരു ബിഎംഡബ്ല്യു കാർ എതിരേ വന്നു…. കാർ സടൺ ബ്രേക്കിട്ട് നിർത്തിയെങ്കിലും പതറിപ്പോയ ഭാമ വണ്ടിയുമായി വീണു…. കൈമുട്ട് കുറച്ചു തൊലി പോയി…. അതിന്റെ ബഹളമാ ഈ കാണുന്നത്…..

അവസാനം സമയം നോക്കിയശേഷം അയാളെയും തെറി വിളിച്ചുകൊണ്ട് അവൾ ഓഫീസിലേക്ക് പോയി…. കാറിലേക്ക് കയറിയ അവൻ സ്റ്റിയറിംഗിലേക്ക് ആഞ്ഞടിച്ചു…. “ഡാമിറ്റ്…. നിനക്കീ മാധവ്കൃഷ്ണയെ അറിയില്ല…. എന്നെ പബ്ലിക് ആയി അപമാനിച്ച നിന്നെ ഞാൻ വെറുതെ വിടില്ല…. ഐ വിൽ ഷോ യൂ….” അവന്റെ കാപ്പിക്കണ്ണുകൾ കുറുകി…. ഞരമ്പുകൾ വലിഞ്ഞ് മുറുകി…. റോഡിലൂടെ കാർ ചീറിപ്പാഞ്ഞു…. ഇത് മാധവ് കൃഷ്ണവർമ്മ…. ബിസിനസ് ടൈക്കൂൺ ആയ ഹരിനാരായണ വർമ്മയുടെയും വീട്ടമ്മയായ ലക്ഷ്മിവർമ്മയുടെയും മൂത്ത പുത്രൻ…. ഒരു അനിയത്തി… മഞ്ജിമ വർമ്മ….

എല്ലാവരുടെയും മഞ്ജി…. ഇതാണ് മാധവിന്റെ കുടുംബം… പിന്നെ അവരെക്കൂടാതെ ഹരിനാരായണന്റെ സഹോദരി ഹരിതയും ഭർത്താവ് ഋഷികേശനും അവരുടെ മകൾ ഋതികയും…. മാധവ് പഠനം പൂർത്തിയാക്കി ലണ്ടനിൽ നിന്നും തിരിച്ച് വന്നിട്ട് ഒരു മാസമായതേയുള്ളൂ….. അവന്റെ സംസ്കാരവും ശീലവും എല്ലാം വെസ്റ്റേൺ ശൈലിയിലായിരുന്നു….. അച്ഛന്റെ നിർബന്ധപ്രകാരം കമ്പനിയുടെ പുതിയ ഹെഡായി ചാർജ് എടുക്കാൻ പോകുകയാണ് അവൻ…. അതിനിടയിൽ ആണ് ഈ സംഭവമത്രയും അരങ്ങേറിയത്…. *********** ഇതേ സമയം ഹരിനാരായണനും ലക്ഷ്മിയും മാധവിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു…. “ഹരിയേട്ടാ……” “എന്താ ലച്ചു….”

“കിച്ചുവിന്റെ കാര്യം ആലോചിച്ച് ഒരെത്തും പിടിയും കിട്ടണില്ല….. വയസ് ഇപ്പോ ഇരുപത്തെട്ട് കഴിഞ്ഞു…. വിവാഹപ്രായമായി നിൽക്കുവല്ലേ….” “അവന്റെ ഈ ദേഷ്യത്തിനും വാശിക്കും ഏത് പെണ്ണ് ചേരും…. അതിന്റെ കണ്ണീരൂടെ വീഴ്ത്താനോ….” “എനിക്കും ആഗ്രഹമില്ലേ ഹരിയേട്ടാ അവൻ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ…. എന്നും ഇങ്ങനെ കള്ളും കുടിച്ച് പബ്ബിലും പോയി കറങ്ങി നടന്നാൽ മതിയോ…..” “നമ്മൾ കുറേ നോക്കിയില്ലേടോ…. കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ അവൻ ചീറ്റപ്പുലിയെ പോലെ ചീറും… ഇറങ്ങിപ്പോകും… പിന്നെ ഏതെങ്കിലും നേരത്താവും കയറി വരുന്നത്…” “അവനിങ്ങനെയാവാൻ കാരണം ഞാനല്ലേ…. അവന് ആവശ്യമുള്ള സമയത്ത് എനിക്ക് അവനെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…. എന്റെ കുഞ്ഞ് കിച്ചൂട്ടനല്ല അവൻ….

എല്ലാവരോടും എല്ലാത്തിനോടും ദേഷ്യം…. പിന്നെ നമ്മളോട് മുഖം കറുത്ത് പറയുന്നില്ലെന്ന് മാത്രം….” “എന്റെ തെറ്റാടോ…. അവനാവശ്യമുള്ളപ്പോൾ നമുക്ക് അവനെ ശ്രദ്ധിക്കാൻ പറ്റിയില്ല… ഇടയ്ക്ക് വെച്ച് ബിസിനസിൽ ഞാനൊന്നു തളർന്നപ്പോൾ കൂട്ടായി താൻ വന്നു…. തീരെ കുഞ്ഞായതിനാൽ മഞ്ജിയെ തറവാട്ടിലാക്കി…. തറവാട്ടിൽ അവന് പറ്റാതെ വന്നപ്പോൾ ചേർത്ത് പിടിക്കുന്നതിനു പകരം നമ്മൾ അവനെ ബോർഡിംഗിലാക്കി….. എല്ലാം ഒന്ന് പച്ചപിടിച്ചു വന്നപ്പോഴേക്കും മക്കൾ വലുതായി… വീണ്ടും താൻ പഴയ വീട്ടമ്മയിലേയ്ക് ചുരുങ്ങി…. അപ്പോഴേക്കും അവൻ വിദേശത്ത് പോയി പഠിക്കാൻ നിർബന്ധം പിടിച്ചു… നമ്മളിൽ നിന്നും ഒത്തിരി അകന്നു….

ശരീരം കൊണ്ടും മനസ്സ് കൊണ്ടും…. അവിടത്തെ ജീവിതരീതിയെ പകർത്തി… മറ്റൊരാളായി മാറി…. അവന് ഉത്തരവാദിത്വം വരാനും മാറ്റം വരാനും വേണ്ടിയാണ് നിർബന്ധിച്ച് നമ്മുടെ കമ്പനിയുടെ ചുമതല ഏൽപ്പിച്ചത്…..” “അവന് മാറ്റം വരണമെങ്കിൽ ഒരു പെണ്ണ് അവന്റെ ജീവിതത്തിലേക്ക് വരണം….” “അവനുള്ള പെണ്ണ് എവിടെയോ ഉണ്ടായിരിക്കും…. താൻ സമാധാനിക്കെടോ…. എല്ലാം ശരിയാകും…” അയാൾ പുഞ്ചിരിച്ചു കൊണ്ട് അവരുടെ തോളിൽ തട്ടി…. *********** ദേവകി ശിവപ്രതിഷ്ഠയ്ക് മുൻപിൽ കണ്ണടച്ച് പ്രാർത്ഥിക്കുകയായിരുന്നു…. “ആഹാ…. ഇന്ന് തനിയേ ഉള്ളോ…. ഭാമക്കുട്ടി എവിടെ…?” “അവൾക്ക് ഇന്ന് നേരത്തേ ഓഫീസിൽ പോകണമായിരുന്നു തിരുമേനി….”

“മ്…. കല്യാണം എന്തേലും ആയോ…..?” “എങ്ങനെയാ തിരുമേനി…. ഒരു തലതെറിച്ചവനില്ലേ അനിരുദ്ധൻ, ഏട്ടന്റെ പെങ്ങടെ മോൻ…. മുറച്ചെറുക്കന്റെ അധികാരവും പറഞ്ഞ് എല്ലാ ആലോചനയും മുടക്കുവാ…. കുട്ടന് അവനെ കൊല്ലാനുള്ള കലിയുണ്ട്…. എന്റെ കരച്ചിൽ കണ്ടാ അവൻ അടങ്ങുന്നത്…. സമയമായിക്കാണില്ല വിവാഹത്തിന്….” “മ്… തെക്കേത്തൊടിയിലെ വീട്ടിൽ പുതിയൊരു ജോത്സ്യൻ വന്നിട്ട്…. ഞാൻ കണ്ടിരുന്നു…. സിദ്ധനാ…. മോളുടെ സമയം ശരിയാണോ എന്ന് ഒന്ന് പോയി നോക്കൂ….” “നാളെ രാവിലെ ശ്രീയേട്ടനേം കൂട്ടി പോകാം….” അവരതും പറഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടു… വഴിയോരത്ത് ബൈക്കിൽ ചാരി നിന്ന് പുകവലിക്കുന്ന അനിരുദ്ധനെ കണ്ടപ്പോൾ അവരൊന്ന് ഞെട്ടി….

എങ്കിലും അത് പുറത്ത് കാണിക്കാതെ അവർ നടന്നു…. “ഹാ…. ഇതെന്ത് പോക്കാ ദേവകിയമ്മേ…. ഞാനൊരുത്തൻ ഇവിടെ പന പോലെ നിൽക്കുന്നത് കണ്ടില്ലേ….” “നിനക്കെന്ത് വേണം അനി….” “ഇതാ ഇപ്പോ നന്നായത്…. എനിക്ക് വേണ്ടത് നിങ്ങളുടെ അടുത്തല്ലേ…. ഭാമിക…. എന്റെ ഭാമ…..” “കള്ളും കുടിച്ച് പെണ്ണും പിടിച്ചു നടക്കുന്ന നിനക്ക് എന്റെ കുഞ്ഞിനെ തരുന്നതിലും ഭേദം അവളെ വിഷം കൊടുത്ത് കൊല്ലുന്നതാ….” “അവളെ കെട്ടിച്ച് തന്നാൽ പിന്നെ ഞാൻ എല്ലാം നിർത്തിക്കോളാം എന്ന് പറഞ്ഞില്ലേ….” “അവളെ ഒരു പരീക്ഷണവസ്തുവാക്കാൻ എനിക്ക് പറ്റില്ല…. ഞാൻ നൊന്ത് പെറ്റ എന്റെ മോളാ അവൾ…. നിന്റെ പേക്കൂത്തിന് തുള്ളാൻ വേറേ ആരേലും നോക്കിക്കോ….”

അവരതും പറഞ്ഞ് അവനെ കടന്ന് പോയി….. അവള് വരും ദേവകിയമ്മേ…. ഈ അനിരുദ്ധിന്റെ കാൽക്കീഴിൽ…. അവന്റെ കൈകൾ വലത് കവിളിൽ തൊട്ടു…. അവന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി… അന്ന് ഭാമികയുടെ പിറന്നാളായിരുന്നു… അമ്പലത്തിൽ നിന്നും വരുന്ന വഴിയിൽ അനിരുദ്ധൻ കാത്ത് നിൽപ്പുണ്ടായിരുന്നു… ഭാമ കണ്ടിട്ടും കാണാത്തത് പോലെ നടന്നു പോയി…. പെട്ടെന്ന് അവനവളുടെ കൈയിൽ പിടിച്ചു…. “കൈവിടെടോ…..” “ഞാനൊന്ന് പിടിച്ചാൽ നിന്റെ കൈ ഊരിപ്പോകുകയൊന്നുമില്ല….” “തന്നോട് വിടാനാണ് പറഞ്ഞത്….” “ചീറാതെടീ…. നീ ആകെ ഒന്ന് തുടുത്തിട്ടുണ്ടല്ലോ…. അധികം നെഗളിക്കണ്ട…. എനിക്കവകാശപ്പെട്ട മുതലാ നീ… അത് മറക്കണ്ട….”

അവൾ തന്റെ മറുകൈ കൊണ്ട് അവന്റെ കരണത്ത് ആഞ്ഞടിച്ചു… “ഛീ….. നായേ…. ആദ്യം നീ ഒരു പെണ്ണിനെ ബഹുമാനിക്കാൻ പഠിക്ക്… പെണ്ണിനെ കാണുമ്പോൾ കാമം മാത്രം തോന്നുന്ന നിന്നോട് അറപ്പാണെനിക്ക്…. പിന്നെ എന്റെ അവകാശത്തിന്റെ കാര്യം…. എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനുമല്ലാതെ വേറെ ആർക്കും എന്നിൽ യാതൊരു അവകാശവും ഇല്ല…. മേലാൽ എന്റെ ദേഹത്ത് നിന്റെ ഈ പുഴുത്ത കൈ പതിഞ്ഞാൽ…..” “ടീ…..” അവളെ അടിക്കാനായി കൈ ഉയർത്തിയതും അവിടേക്ക് ആളുകൾ വരുന്ന ലക്ഷണം തോന്നിയതും അവൻ ബൈക്കിൽ കയറി…. “നീ നോക്കിക്കോ… ഇതിനുള്ളത് ഞാൻ തന്നിരിക്കും….” അനിരുദ്ധൻ ഓർമ്മകളിൽ നിന്നുമുണർന്നു…. “നീ തല്ലിയ കൈകൊണ്ട് തന്നെ എന്നെ തലോടും പെണ്ണേ….” അവൻ കുടിലതയോടെ ചിരിച്ചു…..

“അച്ചൂ…. ടീ എല്ലാം ഓകെ ആയോ….” “ആം…. നിന്റെ കൈ എന്ത് ചെയ്തു….” “അതൊരു കാട്ടുപോത്ത് ഇടയ്ക്ക് കേറിയതാ….” “കാട്ടുപോത്തോ…..” “ആഹ്….ടീ….” അവൾ എല്ലാ കാര്യങ്ങളും അശ്വതിയോട് പറഞ്ഞു…. ഓഫീസിൽ ഭാമയുടെ ചങ്കുകളാണ് അശ്വതി എന്ന അച്ചു… അജയ് എന്ന അജു, അമ്പരീഷ് എന്ന അമ്പു…. പുതിയ ബോസിനെ സ്വീകരിക്കാനുള്ള വെപ്രാളത്തിലാണ് എല്ലാം….. അജു – പൂമാല എവിടെ…. അമ്പു – നീയെന്താ തിരുമണം ചെയ്യാൻ പോകുവാണോ…. അച്ചു – ദാരിദ്ര്യം…. എടാ അവന് തിരുമ്മാനല്ല… പുതിയ ബോസിനിടാനാ… അമ്പു – അതിനയാളെ കല്യാണം കഴിക്കാൻ പോകുവല്ലല്ലോ…. ഭാമ – ഈ ചവറിനെ……

പോയി വല്ല പണിയും ചെയ്യടാ പോ…. അമ്പു – ഈ….. അജു – ഹേ ഗയ്സ്…. ഹീ ഇസ് ഹിയർ… ഭാമ – ബൊക്ക എടുക്കെടീ….. എല്ലാവരും ബൊക്കയും മാലയുമായി എൻട്രൻസിലേക്ക് ചെന്നു…. ബ്ലാക്ക് ലെക്ഷൂറിയസ് ബി എൻ ഡബ്ലൂ കാറിൽ നിന്നും സുമുഖനായ ഒരു യുവാവ് ഇറങ്ങി…. അച്ചുവിന്റേത് അടക്കം സകല തരുണീമണികളുടേയും കണ്ണുകൾ വിടർന്നു….. പക്ഷേ ആളിനെ കണ്ടതും ഭാമയുടെ കിളികൾ എങ്ങാണ്ടൊക്കെയോ പറന്നു പോയി…. അവളാ വാതിൽക്കൽ തറഞ്ഞ് നിന്നു……

തുടരും-

Share this story