ഋതുസംക്രമം : ഭാഗം 14

ഋതുസംക്രമം : ഭാഗം 14

എഴുത്തുകാരി: അമൃത അജയൻ

കോളേജിന് ബാക്ക് സൈഡിൽ ലൈബ്രറിക്കു പിന്നിലൂടെ ഒരു സെക്കൻ്റ് ഗേറ്റുണ്ട് . ഗേറ്റ് ഓപ്പൺ ചെയ്യുന്നത് മറ്റൊരു റോഡിലേക്കും .. ഉണ്ണിമായ മൈത്രിയെ കൂട്ടിക്കൊണ്ട് പോയതങ്ങോട്ടാണ് .. നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നു താഴുന്നു .. ഗാഥയും വിന്നിയും കൂടെയുണ്ടെന്ന് ഇടയ്ക്ക് തിരിഞ്ഞു നോക്കി ഉറപ്പ് വരുത്തി .. ആ റോഡിൽ , കോളേജ് മതിൽ തീരുന്നിടത്ത് പഴയൊരു പ്രിൻറിംഗ് പ്രസുണ്ട് .. അതിനപ്പുറം ചെറിയൊരു വിശ്രമകേന്ദ്രം .. പാർക്കായി വിപുലീകരിച്ചിട്ടൊന്നുമില്ല .. അക്കാര്യത്തിൽ നാട്ടുകാരും മുൻസിപ്പാലിറ്റിയും തമ്മിൽ തർക്കമുണ്ട് .. അതൊരു ചെറിയ പുറംപോക്ക് ഭൂമിയാണ് ..

ഒരു വിഭാഗത്തിൻ്റെയാവശ്യം ഈ സ്ഥലം സംരക്ഷിച്ച് കൊണ്ട് കുറച്ച് കൂടി വലിയ സ്ഥലം നോക്കി അത്യാവശ്യം വലിയ പാർക്ക് .. ചിലർക്ക് ഇവിടെ തന്നെ നല്ലൊരു പാർക്ക് മതി .. ആ തർക്കത്തിൽ ഒത്തുതീർപ്പാകാത്തതിനാൽ അവിടം അനാഥമായി കിടക്കുന്നു . കോളേജ് സ്റ്റുഡൻസ് മാത്രമാണ് അവിടെ വല്ലപ്പോഴും ഇരിക്കാറുള്ളത് . ഡ്രൈഡേയുടെ ഭാഗമായി വൃത്തിയാക്കുന്നതും അവരാണ് . . നിരഞ്ജൻ അവിടെയാണ് അവളെ കാത്തു നിന്നത് .. പ്രസിനടുത്തെത്തിയപ്പോഴെ മൈത്രി കണ്ടു ബൈക്കിൽ ചാരി അവളുടെ വരവും പ്രതീക്ഷിച്ചു നിൽക്കുന്ന നിരഞ്ജനെ . ചുണ്ടിൽ നേർത്ത പുഞ്ചിരി .. കണ്ണുകളിലെ നക്ഷത്രത്തിളക്കത്തിന് മാറ്റ് കൂടിയിരുന്നു .. നെറ്റിയിലേക്ക് ചിതറിക്കിടക്കുന്ന മുടി ..

അവരെ കണ്ടു കൊണ്ട് അവൻ നടപ്പാതയിലേക്ക് കയറി .. ” ഉണ്യേട്ടനെവിടെ …” ചുറ്റും നോക്കുന്ന ഉണ്ണിമായയോട് അവൻ വീട്ടിൽ പോയിട്ടുണ്ടെന്ന് നിരഞ്ജൻ കണ്ണുകൊണ്ട് ആംഗ്യം കാട്ടി . ഗാഥയും വിന്നിയും അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് .. അവർക്കവനെ ബോധിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാലറിയാം .. നിരഞ്ജൻ്റെ നോട്ടം പതിഞ്ഞതോടെ മൈത്രേയി ഉണ്ണിമായയുടെ പിന്നിലേക്ക് കൂടുതലൊതുങ്ങി .. ഈ വരവൊരെടുത്തു ചാട്ടമായി പോയോ എന്ന തോന്നൽ ഒരു വശത്ത് .. മറുവശത്ത് അറിയാതെ അവനിലേക്ക് ഹൃദയം ചായുന്ന തൃഷ്ണ .. പരസ്പരം ഒന്നും മിണ്ടാതെ കടന്നു പോകുന്ന നിമിഷങ്ങൾ .. നിരഞ്ജൻ്റെ കണ്ണുകൾ അവളെ തഴുകുകയായിരുന്നു .. ” അല്ല .. ഇങ്ങനെ മിണ്ടാതെ നിക്കാനാണോ രണ്ടും കൂടി വന്നത് .. എന്താന്ന് വച്ചാൽ സംസാരിക്ക് . .”

ഉണ്ണിമായ മൈത്രിയെ മുന്നിലേക്ക് തള്ളി വിട്ടു .. ” മൈത്രേയി വരൂ .. നമുക്കൊന്ന് നടക്കാം .. ” പാർക്കിനുള്ളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞപ്പോൾ അവൾക്ക് അനുഗമിക്കാതെ നിവർത്തിയില്ലായിരുന്നു .. ” ബോട്ടണി ഇഷ്ടപ്പെട്ടെടുത്തതാണോ ..? ” ബദാമിൻ്റെ ചോട്ടിൽ നിലയുറപ്പിച്ചു അവളെ സാകൂതം നോക്കി പുഞ്ചിരിച്ചു .. ” അപ്പോ ചെടികളെ കുറിച്ചൊക്കെ നല്ലയറിവ് കാണുമല്ലോ .. അല്ലേ ” ആദ്യം ചോദിച്ചതിന് അതെയെന്ന് മറുപടി പറയുമ്പോഴേക്കും അടുത്ത ചോദ്യം വന്നു .. ” അത്രയ്ക്കൊന്നുമില്ല .. ഞാൻ ഫസ്റ്റ് ഇയറാ … ” അളന്നു മുറിച്ചുള്ള ചോദ്യങ്ങൾ.. ഉത്തരങ്ങൾ .. അന്ന് കോളേജിന് മുന്നിൽ വച്ചു കണ്ടപ്പോൾ സംസാരിക്കാൻ എന്തൊക്കെയോ ഉണ്ടായിരുന്നു .. ഇപ്പോൾ പറയുവാനുള്ളതെല്ലാം എവിടെയോ മറഞ്ഞു നിൽക്കുന്നു .. ” ഉണ്ണിമായയെന്താ വന്ന് പറഞ്ഞത് .. ?”

” എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് .. ” ഉത്തരവാദിത്തം പൂർണമായും അങ്ങോട്ടു വച്ചു കൊടുത്തു .. അല്ലെങ്കിലും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തന്നെയാണല്ലോ വിളിച്ചത് .. ” വിനോദ് പൂവ്വക്കോടിനെ അറിയുമോ …? ” അവൾ കണ്ണു മിഴിച്ച് നോക്കി .. ഇല്ലെന്ന് തലയാട്ടി … ” അദ്ദേഹം ഒരു പൂവിനെ കുറിച്ച് പറയുന്നുണ്ട് .. എനിക്കതിൻ്റെ ഡീറ്റെയിൽസ് ഒന്ന് എടുത്ത് തരുമോ …?” ഇതിനാണോ വിളിപ്പിച്ചത് .. എന്തൊക്കെയായിരുന്നു .. ഗാഥയും വിന്നിയും എന്തൊക്കെയാ പറഞ്ഞത് .. ഇത് കേൾക്കുമ്പോ അവരുടെ മുഖം എങ്ങനെയിരിക്കും …താനും മോശമല്ല .. വെറുതെ .. എന്തൊക്കെയോ .. ” എന്താ ചിരിക്കുന്നേ … ” ചോദ്യം വന്നപ്പോൾ മാത്രമാണ് താൻ ചിരിക്കുകയായിരുന്നെന്ന് മനസിലായത് .. ”

ഏത് പൂവാ …” ” പേര് ഓർക്കുന്നില്ല .. യൂട്യൂബിലൊക്കെ നോക്കിയാൽ കിട്ടുമായിരിക്കും .. ഡീറ്റെയിൽസ് എടുത്തു വച്ചാൽ ഉപകാരമായിരിക്കും … ” ” ഞാൻ ശ്രമിക്കാം .. എപ്പോ വേണം … ” ” ഞാൻ നാളെ വരാം … ഈ സമയത്ത് ഇവിടെ വരാമോ ..” അത്രയേ സംസാരിച്ചുള്ളു .. ചിരി ഉള്ളിൽ കിടന്ന് തികട്ടി .. എന്നാലും ഒരു പൂവിൻ്റെ ഡീറ്റെയിൽസ് കിട്ടാൻ ഇവിടെ വരെ വന്നല്ലോ .. ഇനിയിപ്പോ ഞാൻ ബോട്ടണി സ്റ്റുഡൻ്റ് ആയത് കൊണ്ട് ഡീറ്റെയിലായി എല്ലാം കിട്ടുമെന്ന് തോന്നിയിട്ടാണോ .. മാർക്ക് കണ്ടാൽ ആ തോന്നലങ്ങ് മാറിക്കോളും .. യാത്ര പറഞ്ഞ് ബൈക്കിൽ കയറി ഓടിച്ചു പോകുന്നത് വരെ നോക്കി നിന്നു .. ആള് കണ്ണിൽ നിന്ന് മറഞ്ഞതും ഗാഥയും വിന്നിയും ഉണ്ണിയും കൂടി അവളെ പൊതിഞ്ഞു ..

എന്താ പറഞ്ഞതെന്നറിയാനുള്ള ആകാംഷ മുറ്റിയ ചോദ്യങ്ങൾ .. ഒരു പൂവിൻ്റെ ഡീറ്റെയിൽസ് ചോദിക്കാനായിരുന്നു എന്ന് പറഞ്ഞപ്പോൾ മൂന്നു പേരും വാ പൊളിച്ചു നിന്നു .. ഉണ്ണിമായ അല്ലെന്ന് തല ചലിപ്പിക്കുന്നു .. ” എന്ത് പൂവ് …” വിന്നിക്ക് താൻ പറഞ്ഞത് ഒട്ടും വിശ്വാസമായിട്ടില്ല .. ” ഒരു വിനോദ് പൂവക്കോടിൻ്റെ പൂവ് .. ” ” വിനോദ് പൂക്കോടിൻ്റെ പൂവോ …” മൂന്നു പേരും ഒരേ ശബ്ദത്തിൽ ചോദിച്ചപ്പോൾ പുളളി പറഞ്ഞ പൂവിനെ കുറിച്ചാണെന്ന് പറഞ്ഞു . തനിക്കും വിശദമായി അറിയില്ല . വിനോദ് പൂവക്കോട് നല്ല പരിചയമുള്ള പേരെന്ന് ഗാഥ പറഞ്ഞു .. ആരാണെന്നവൾക്ക് ഓർമ കിട്ടിയില്ല .. പൂവിൻ്റെ ഡീറ്റെയിൽസെടുക്കാൻ ഇവിടെ വരെ വരണോയെന്ന് വിന്നി ആവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു ..

നമ്മൾ ബോട്ടണിയല്ലേ .. ലൈബ്രറി ഫെസിലിറ്റിയൊക്കെ യൂസ് ചെയ്ത് റിലവെൻറായിട്ടുള്ള ഡീറ്റെയിൽസ് കൊടുക്കുമെന്ന് വിചാരിച്ചാവും .. തിരിച്ച് കോളേജ് കോമ്പൗണ്ടിൽ കടന്നപ്പോൾ ഉണ്ണിമായ പോകുന്നു എന്ന് പറഞ്ഞു പോയി .. അവളുടെ മുഖമെന്തോ മൂടിക്കെട്ടിയിരുന്നു .. അവൾക്ക് ക്ലാസുമുണ്ടായിരുന്നു .. ആഡിറ്റോറിയത്തിൽ ചെന്നിട്ട് ബാക്കിൽ വല്ലോമിരുന്ന് വിന്നിയുടെ ഫോണിൽ നിന്ന് ആ പൂവേതാണെന്ന് നോക്കാം .. അവിടെ ചെന്നപ്പോൾ ആറ് റോ ചെയറേ അറേഞ്ച് ചെയ്തിട്ടുള്ളു .. ഫ്രണ്ട് റോയിൽ കുറച്ച് ചെയറൊഴിച്ച് ബാക്കിയെല്ലാം ഫിൽ .. പതിയെ സ്കൂട്ടാവാമെന്ന് വച്ചപ്പോഴേക്കും ക്രിസ്റ്റീന മിസ് വിളിച്ച് അവിടെയിരുത്തി .. സെമിനാർ കഴിയുന്ന വരെ ഫ്രണ്ടിലിരുന്ന് ഉറങ്ങേണ്ടി വന്നു .. കഴിഞ്ഞപ്പോഴേക്കും കോളേജും വിട്ടു .. അത് കാരണം വിന്നിയുടെ ഫോണിൽ നിന്ന് നോക്കാൻ കഴിഞ്ഞില്ല .. ****** * *

വിനോദ് പൂവക്കോട് പറഞ്ഞ പൂവ് ഏതാണെന്ന് എങ്ങനെ നോക്കും .. ചായ കുടി കഴിഞ്ഞ് മുകളിൽ സ്വന്തം റൂമിലിരുന്ന് ആലോചിച്ചു.. അമ്മ വാങ്ങി തന്ന ഫോണിലേക്കാണ് നോട്ടം പോയത് .. വാട്സപ്പും ഫേസ്ബുക്കുമൊന്നും എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .. യൂട്യൂബ് നോക്കാല്ലോ .. ഫോൺ കൈയിലെടുത്ത് നെറ്റ് ഓൺ ചെയ്തു .. ആപ്ലിക്കേഷൻസ് നോക്കിയപ്പോൾ യൂട്യൂബ് കണ്ട് അതിൽ ക്ലിക്ക് ചെയ്തു .. ഗൂഗിൾ ക്രോം ഗയ്ഡ് ലൈൻസും മറ്റും വന്നു.. മെയിൽ ഐഡി വേണം തുറക്കണമെങ്കിൽ .. കോളേജിൽ വച്ച് ആൻ്റി റാഗിംഗിനുള്ള എന്തോ സംഗതി ഓൺലൈനിൽ ഫിൽ ചെയ്ത് കൊടുത്തപ്പോൾ ഒരു മെയ്ലയിഡിയുണ്ടാക്കിയത് ഓർമ വന്നു .. അത് കൊടുത്തു .. ഫോൺ നമ്പർ മൊബെലിൻ്റെ ബോക്സിൽ അമ്മ കുറിച്ച് വച്ചിട്ടുണ്ടായിരുന്നു . അത് കൂടി കൊടുത്തു . അവസാനം പരിശ്രമം ഫലം കണ്ടു ..

യൂട്യൂബ് ഓപ്പണാക്കി .. വിനോദ് പൂവക്കോടെന്ന് സെർച്ചിലിട്ടപ്പോൾ ആദ്യം വന്നത് കാട്ട്പൂവ് എന്ന തമ്പ്നെയിലുള്ള വീഡിയോയാണ് .. പ്ലേയായി രചന ആലാപനം എന്നു കണ്ടപ്പോഴാണ് അതൊരു കവിതയാണെന്ന് മനസിലായത് . രചന വിനോദ് പൂവക്കോട് . . ചിതറി തെറിക്കുന്ന ചിന്തകളിലെപ്പൊഴും നിൻ്റെയീ പുഞ്ചിരിയൊന്നു മാത്രം .. മഴവില്ലു പോലെ നീ മനസിൽ തെളിയുന്നു ഉണരുന്നു എന്നിലെ മോഹങ്ങളും .. കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും നിൻ്റെയീ വാർമുടിച്ചുരുളിലെത്താൻ .. ——————- —- – – – – – – – – – – – – – – – – – – നിൻ്റെയീ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള കാലം കാത്തിരിക്കാൻ .. കവിത കേട്ടു തീർന്നപ്പോൾ എന്തിനെന്നറിയാതെ മിഴികൾ തുളുമ്പി .. ഓരോ വരികളും തന്നോടെന്തൊക്കെയോ പറയുകയല്ലേ .. തന്നോട് മാത്രം .

ഇത്ര മനോഹരമായി കാവ്യത്മകമായി ഒരാൾക്ക് പ്രണയം പറയാൻ കഴിയുമോ .. കാട്ട്പൂവിൻ്റെ ശാസ്ത്രീയ വിവരണങ്ങളല്ല വരികൾക്ക്‌ മറുപടിയാണ് നിരഞ്ജൻ തന്നിൽ തേടുന്നത് .. ഹൃദയം കൊത്തിവലിക്കുന്ന നൊമ്പരം തീർക്കുന്ന കാട്ട്പൂവ് .. പ്രളയം പോലെ മഹാമാരി പോലെ കാട്ടുപൂവ് തീർത്ത നൊമ്പരം അലറിക്കരഞ്ഞു .. വീണ്ടും വീണ്ടും കേട്ടു .. ഓരോ കേൾവിയിലും പിന്നെയും പിന്നെയുമതെന്തൊക്കെയോ പറയുന്നു .. പുതിയ പുതിയ അർത്ഥങ്ങൾ .. വ്യാഖ്യാനങ്ങൾ … പൂജയ്ക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ .. മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല .. താനേ വളർന്നൊരു കാട്ടുപൂവാണ് ഞാൻ .. വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള പൂജയ്ക്കെടുക്കാത്ത കാട്ട് പൂവാണ് ഞാൻ .. അവിടെയെന്താണ് ദുഃഖം .. ആ വരികളും തന്നോട് സംസാരിക്കുന്നുണ്ടോ ..

അതോ അവിചാരിതമായി കടന്നു വന്നതോ .. എത്ര പെട്ടന്ന് തന്നിലൊരു വിരഹിണിയായ കാമുകിയെ സൃഷ്ടിക്കാൻ ആ കവിതയ്ക്ക് കഴിഞ്ഞിരിക്കുന്നു .. ഇതല്ലേ പ്രണയം .. എന്തിന് വ്യർത്ഥമായ കുറേ വാക്കുകൾ കൂട്ടി വച്ച് പ്രണയമാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കണം .. നിരഞ്ജൻ തന്നോടിഷ്ടമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്ര ഭംഗിയുണ്ടാകുമായിരുന്നോ ആ നിമിഷങ്ങൾക്ക് .. ശരിയാണ് .. വിനോദ് പൂവക്കോട് പറഞ്ഞ പൂവിൻ്റെ ഡീറ്റെയിൽസ് ചോദിക്കുമ്പോൾ അവനിൽ കാമുകൻ്റെ കുസൃതിയുണ്ടായിരുന്നു .. താനറിയാതെ പോയ പ്രണയമുണ്ടായിരുന്നു .. അഭിലാഷങ്ങളുണ്ടായിരുന്നു .. ആർദ്രതയുണ്ടായിരുന്നു .. തൻ്റെ കണ്ണുകളവൻ കടം കൊണ്ടിരുന്നു .. മേശപ്പുറത്ത് തല വച്ച് കിടന്ന് പിന്നെയും പിന്നെയും അവളാ കവിത കേട്ടു … ******** ** *

ഇങ്ങോട്ട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു .. ബാക്കിയായത് മറുപടിയാണ് .. ചിന്തകൾ വെറുതെ പാറി നടന്നു .. താനൊരു കാട്ടുപൂവിനാൽ തളയ്ക്കപ്പെട്ടിരിക്കുന്നു .. കാട്ടിലും മേട്ടിലും പൂന്തോട്ടങ്ങളിലും ആകാശങ്ങളിലും അത് പൂവിട്ട് നിൽക്കുന്നു .. നക്ഷത്രങ്ങൾ പോലെ വിരാചിക്കുന്നു .. നിലാവ് പോലെ പുഞ്ചിരിക്കുന്നു .. പുഴയിലെ ഓളങ്ങളാകുന്നു … സ്വരമണ്ഡപങ്ങളിൽ രാഗസുധാരസമാകുന്നു .. വൃന്ദാവനത്തിൽ രാസക്രീഡയാടുന്നു .. കാട്ട്പൂവ് … ഒറ്റയ്ക്ക് പൂത്തു നിൽക്കുന്ന പൂജയ്ക്കെടുക്കാത്ത കാട്ടുപൂവ് … **** * * * ** ഓരോ കാഴ്ചയിലും ആ കണ്ണുകളിലടിഞ്ഞു കിടക്കുന്ന നൊമ്പരമാണല്ലോ തന്നെ സ്പർശിക്കുന്നത് .. ഉണ്ണി പറഞ്ഞത് പോലെ അവളെ ചുറ്റിപ്പറ്റി എന്തൊക്കെയോ പ്രശ്നങ്ങളുണ്.. ഡ്യൂട്ടിക്കിടയിൽ ഭക്ഷണം കഴിക്കാൻ വന്നതാണ് .. പതിവുപോലെ തട്ടുകടയിൽ ഒരറ്റത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മനസിൽ മൈത്രിയായിരുന്നു ..

നാളെയെന്താവും അവൾ പറയുക .. വിവേക് പൂവക്കോട് പറഞ്ഞ പൂവ് എന്ന് പറയുമ്പോൾ തന്നെ അവൾക്ക് മനസിലാകുമെന്നാണ് കരുതിയത് … അറിയില്ലെന്ന് മനസിലായപ്പോൾ ഒരു കുസൃതി തോന്നി .. പോയി കണ്ടു പിടിച്ച് വരട്ടെ . . ചുണ്ടിൽ വിടർന്ന പുഞ്ചിരി ചായ ഗ്ലാസ് ചുണ്ടോട് ചേർത്ത് മറച്ചു .. പൂജയ്ക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ .. മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനെ വളർന്നൊരു കാട്ടുപൂവാണ് ഞാൻ .. വിടരും മുൻപേ പൊഴിയുന്ന ഇതളുള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ … ഉരുൾ മൂടിയ വിചനതയിലൂടെ ഹോസ്പിറ്റലിലേക്ക് ബൈക്കോടിക്കുമ്പോൾ തെല്ലുറക്കെ പാടി …( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 13

Share this story