അർച്ചന-ആരാധന – ഭാഗം 21

അർച്ചന-ആരാധന – ഭാഗം 21

എഴുത്തുകാരി: വാസുകി വസു

രണ്ടു ദിവസം എല്ലാവരും അവിടെ ഉണ്ടായിരുന്നു… അതുകഴിഞ്ഞാണ് അർച്ചനയും ആരാധനയും കോളേജിലേക്ക് മടങ്ങിയത്.കൂടെ അക്ഷയും രുദ്രപ്രതാപും ഉണ്ടായിരുന്നു… ചെകുത്താൻസിന്റെ തിരോധാനം പോലീസിനെയാകെ കുഴക്കി. കോളേജിനു പിന്നിലുള്ള കാട് നിന്ന സ്ഥലം അരവിന്ദ് വാങ്ങി ആ നിലം JCB യാൽ മേൽമണ്ണ് മുഴുവനും ഇളക്കി.അടക്കം ചെയ്തത് അവിടെ ആണെന്ന് അറിയാതിരിക്കാൻ ആയിരുന്നു. പിന്നീട് അവിടെ കൃഷിയും ഇറക്കി…..ചെകുത്താൻസിനെയും സീനിയേഴ്സിനെയും ആഴത്തിൽ കുഴി കുത്തി ഒളിപ്പിച്ചത് ആ JCB തന്നെ ആയിരുന്നു… ഒടുവിൽ എല്ലാവരും വർഷയുടെ ആത്മാവ് പ്രതികാരം ചെയ്തതായിരിക്കാമെന്ന് വിശ്വസിക്കാൻ തുടങ്ങി….

അല്ലാതെ മറ്റ് വഴികളില്ല..ആൾ താമസം അടുത്തില്ലാത്ത ഒഴിഞ്ഞ കൃഷിഭൂമികൾ നികത്തിയാണു കോളേജ് പണി കഴിപ്പിച്ചിരുന്നത്… “അക്ഷയ് എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നൂ ഇല്ലേ” ഒഴിഞ്ഞ ക്ലാസ് റൂമുകളൊന്നിൽ സ്ഥാനം ഉറപ്പിച്ചിരുന്നു ആരാധനയും അക്ഷയും.യുവമിഥുനങ്ങളായി ചേർന്നിരുന്നു.. പച്ചക്കൊടി ലഭിച്ചിരുന്നു ഇരുവരുടേയും വീട്ടിൽ നിന്ന്. ആരാധന അമ്മയെ സ്വാധീനിച്ചു പപ്പയിൽ സമ്മർദ്ദം ചെലുത്തി.ഒടുവിൽ മകളുടെ സന്തോഷത്തിനായി എതിര് നിൽക്കണ്ടാന്ന് കരുതി. “മക്കളുടെ ഇഷ്ടമല്ലേ ഏട്ടാ നമുക്ക് വലുത്” ദേവിയുടെ ചോദ്യത്തിന് അരവിന്ദിന് നോ എന്നൊരു മറുപടി ഉണ്ടായിരുന്നില്ല.മകളുടെ ഇഷ്ടം മനസ്സിലാക്കി അരവിന്ദും ദേവിയും അക്ഷയിന്റെ വീട്ടിലെത്തി ദേവുമായി സംസാരിച്ചു.

വീട്ടിൽ വന്ന് തന്നോട് സംസാരിച്ചത് സമ്പന്നയായ ആരാധനയാണെന്ന് അറിഞ്ഞ് അവർ അത്ഭുതപ്പെട്ടു.അന്നേ ആരാധനയുടെ ആത്മാർത്ഥമായ സ്നേഹം തിരിച്ചറിഞ്ഞതിനാൽ അവർ സമ്മതം മൂളി.പോരെങ്കിൽ ദേവി ഇളയമ്മ കൂടിയാണെന്ന് അറിഞ്ഞതോടെ കൂടുതൽ സന്തോഷമായി. ” സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായില്ലേ ആര്യേ…” സ്നേഹം തുളുമ്പിയ തേന്മൊഴികൾ അവനിൽ നിന്ന് ഒഴുകി.. “മ്മ്…” അവൾ അവന്റെ ഇടുപ്പിലൂടെ കൈകൾ ചുറ്റി..അവരുടെ പ്രണയ നിമിഷങ്ങൾ തടസ്സങ്ങളില്ലാതെ അങ്ങനെ ഒഴുകി…

അർച്ചനയിൽ രുദ്രനൊരു വേദനയായി നിറഞ്ഞു.പുഞ്ചിരിക്കുമ്പോഴും അവനുള്ളിൽ നീറുകയാണെന്ന് അവൾക്ക് തോന്നി. കൊലയാളി എന്നതിൽ നിന്ന് ഒരുമനുഷ്യനാണെന്നൊരു തോന്നൽ എപ്പോഴും അവളിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ രുദ്രനെന്ന് പറഞ്ഞാൽ ഭയം തോന്നാത്തത്.. രാത്രി വളർന്നു ഇരുൾമൂടി.ആഹാരം കഴിച്ചു കഴിഞ്ഞു ആരാധനയും അക്ഷയും നേരത്തെ ഉറങ്ങി.കോയമ്പത്തൂരിൽ വാടകക്ക് എടുത്ത വീട്ടിലായിരുന്നു അവർ.രുദ്രനും അക്ഷയിനും തനിച്ചൊരു റൂമെങ്കിൽ സഹോദരിമാർ ഒരുമിച്ച് ഒരു റൂമിലാണ്… രണ്ടു ദിവസം കഴിഞ്ഞു നാട്ടിൽ നിന്ന് നാൽവർ സംഘം കോയമ്പത്തൂരിൽ നിന്ന് മടങ്ങിയിരുന്നു.

ക്ലാസ് ഒരുപാട് മിസ് ആയിട്ടുണ്ട്. പ്രിപ്പറേഷൻ ചെയ്തു എടുക്കാനുളള തിരക്കിലാണു ഇരുവരും. രുദ്രൻ പുറത്ത് പോയിട്ട് ഇതുവരെ മടങ്ങിയെത്തിയട്ടില്ല.സമയം പതിനൊന്ന് കഴിഞ്ഞു. അവളിൽ ആധി വളർന്നു വലുതായി. ഇടക്കിടെ വാതിലിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കും..കുറെനേരമായി ഈ പ്രവണത തുടങ്ങിയട്ട്.. “കഴിച്ചിട്ട് ഉറങ്ങാമായിരുന്നില്ലേ” ഉറക്കെയുളള ശബ്ദം കേട്ടാണ് മയക്കത്തിൽ നിന്ന് അർച്ചന ഞെട്ടിയുണർന്നത്.രുദ്രനെ കാത്തിരുന്ന് ടേബിളിൽ കയ്യുടെ പുറത്ത് തല ചായ്ച്ചു വെച്ചതാണ്.അറിയാതെ കണ്ണുകൾ അടഞ്ഞു പോയി.. “വരുമ്പോൾ വിളമ്പി തരാൻ ആരെങ്കിലും വേണ്ടേ” “അതിനെന്താ ഞാൻ വിളമ്പി കഴിച്ചാൽ പറ്റില്ലേ” അവനിൽ മദ്യത്തിന്റെ രൂക്ഷഗന്ധം പുറത്തേക്ക് ഒഴുകി.അർച്ചന തെല്ലകന്ന് മാറി രുദ്രനെ രൂക്ഷമായിട്ട് നോക്കി.

അരയിൽ നിന്ന് മദ്യക്കുപ്പിയെടുത്ത് ടേബിളിൽ വെച്ചു.പൊറോട്ടയും ആട്ടിൻ പോട്ടിയും പാഴ്സൽ എടുത്തതും കൊതിയൂർന്ന വാസന പരന്നു. “നീ ഒരു ഗ്ലാസും കുറച്ചു തണുത്ത വെള്ളവും ഇങ്ങെടുത്തേ” രുദ്രൻ കസേര വലിച്ചിട്ട് ഇരുന്നു.മദ്യക്കുപ്പി കൈമുട്ടിനാൽ ചെറുതായി തട്ടിയട്ട് തുറന്നു. “ഡീ നിന്നോടാ പറഞ്ഞത്” അവൾ കേട്ടഭാവം നടിച്ചില്ല..പകരം പറഞ്ഞത് ഇങ്ങനെയാണ്.. “എല്ലാം അനുസരിക്കാൻ ഞാൻ നിങ്ങളുടെ ഭാര്യയല്ലാ” “ഓഹോ അങ്ങനേ…” അവനു വാശിയായി..മദ്യക്കുപ്പി അതോടെ വായിലേക്ക് കമഴ്ത്തി.അർച്ചന ദേഷ്യപ്പെട്ടു കുപ്പി പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു.രുദ്രൻ അവളെ അടിക്കാനായി കയ്യോങ്ങിയതും അർച്ചന ചീറി. “തൊട്ട് പോകരുത് എന്നെ” അർച്ചനയുടെ മിഴികളിൽ അഗ്നിയെരിഞ്ഞു.

മുഖം ക്രോധത്താൽ ചുവന്നു.അവളുടെ ഭാവമാറ്റത്തിൽ രുദ്രൻ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. “തല്ലിയാൽ നീയെന്ത് ചെയ്യുമെടീ” വീണ്ടും അവൻ കൈ എടുത്തു വീശിയതും അർച്ചന അവന്റെ കയ്യിൽ കടന്നു പിടിച്ചു. അവളുടെ തന്റേടത്തിനു മുമ്പിൽ കുടിച്ച മദ്യം ആവിയായിപ്പോയി. “തനിക്ക് തല്ലണമെങ്കിൽ ആദ്യം ഒരുതാലി വാങ്ങി എന്റെ കഴുത്തിൽ അണിയിക്ക്” കൂസലില്ലാതെയുളള മറുപടി. അവൻ തെല്ലൊന്ന് ചമ്മി. “എന്റെ മനസ്സിൽ വർഷക്ക് മാത്രമേ സ്ഥാനമുള്ളൂ…ഒരിക്കലും നിന്നെ ഞാൻ നോക്കിയത് പ്രണയത്തിന്റെ മിഴികളുമായല്ല ” ഒടുവിൽ രുദ്രപ്രതാപ് അർച്ചനക്ക് മുമ്പിൽ മനസ്സ് തുറന്നു

.പ്രതീക്ഷിച്ച മറുപടി ആയതിനാൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. “മരിച്ചു പോയ ഒരാളുടെ ഓർമ്മകളെ താലോലിക്കരുതെന്ന് ഞാൻ പറയില്ല.നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന ചില മനുഷ്യരുണ്ട്.നമ്മളെ ആശ്രയിച്ച് ജീവിക്കുന്നവർ.അവരെക്കൂടി ഇടക്കൊന്ന് ഓർക്കാൻ ശ്രമിക്കണം” അർച്ചനയുടെ വാക്കുകൾ അവന് പൂർണ്ണമായും മനസ്സിലായില്ല.മുറിയിലേക്ക് പോകാനൊരുങ്ങിയ അവളെ അവൻ തടഞ്ഞു. “ഡോ കോന്താ തന്നെ എനിക്ക് ഇഷ്ടമാണെന്ന്….ഇതിൽ കൂടുതൽ എങ്ങനെ പറയുമെന്ന് അറിയില്ല” അർച്ചനക്ക് കൂസൽ തെല്ലുമില്ല.അവളുടെ ഭയം എത്ര പെട്ടന്നാണു ഓടി മറഞ്ഞതെന്ന് അവനോർത്തു.

“അർച്ചനേ നിയമത്തൊനു മുമ്പിൽ ആയാലും അല്ലെങ്കിലും സ്വന്തം മനസാക്ഷിക്ക് മുമ്പിൽ ഞാനൊരു കൊലപാതകിയാണു” “അയിന്” അർച്ചന അവനെ കലിപ്പിച്ചു. “തേങ്ങാ…ഒന്നു പോടീ” രുദ്രന്റെ ദേഷ്യം കണ്ടു അർച്ചനക്ക് ചിരിപൊട്ടി.അവനും അത് ആസ്വദിച്ചു.തനിക്ക് സമീപം നിന്ന അവളെ,, ഇടുപ്പിലൂടെ ഇടതു കയ്യിട്ട് തന്നിലേക്ക് ചേർത്തു നിർത്തി കവിളിൽ ചെറുതായൊരു കടി കൊടുത്തു. അവളാകെ പിടഞ്ഞു പോയി.. “പെണ്ണിന് ഇപ്പോൾ പ്രേമമൊക്കെ വരുന്നുണ്ട്.. ഇല്ലേ..മുമ്പൊക്കെ നോക്കുമ്പോൾ ഓടിമറയുന്ന പെണ്ണാണ്” “ഓ..അതൊക്കെ അന്നല്ലേ..പ്രണയം വരാനും നാണം ഓടിമറയാനും അധികം സമയം ആവശ്യമില്ല” അറിവുളളവളെ പോലെ പറഞ്ഞു.

“ഡോ ഞാൻ കണ്ടിരുന്ന സ്വപ്നങ്ങളിലെ രാജകുമാരൻ ആയിരുന്നു നിങ്ങൾ.. അയാൾക്ക് നിങ്ങളുടെ മുഖമാണെന്ന് എനിക്ക് മനസ്സിലാകുന്നത് പദ്മനാഭ സ്വാമിയുടെ നടയിൽ വെച്ചാണ്” ആരാധനയുമായി ക്ഷേത്രത്തിൽ വന്നതും അവിടെ വെച്ചു കണ്ടുമുട്ടിയതും പിന്നീട് ഭയന്നതുമെല്ലാം അവൾ വിശദീകരിച്ചു. അപ്പോൾ രുദ്രൻ ഓർക്കുക ആയിരുന്നു വർഷയെ…രൂപത്തിൽ അല്ലെങ്കിലും സ്വഭാവം കുറയൊക്കെ അർച്ചനയുമായി സാമ്യമുള്ളതാണ്.അവന്റെ കണ്ണുകൾ നിറഞ്ഞു..നെഞ്ചിലതൊരു വിങ്ങലായി നിലനിന്നു. “വർഷയെ ഓർത്തല്ലേ..അവന്റെ കണ്ണുനീർ വിരലാൽ ഒപ്പിക്കൊണ്ടവൾ ചോദിച്ചു.. ” സാരമില്ല..വർഷയുടെ കൂടെ എനിക്കൊരു സ്ഥാനം നൽകിയാൽ മതി…

മുകളിൽ വേണ്ട അതിനു താഴെ മതി.അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നില്ലേ..പെട്ടന്നൊന്നും മറക്കാൻ കഴിയില്ലെന്ന് അറിയാം” വിതുമ്പിക്കൊണ്ട് അവൾ ചുണ്ടുകൾ അവന്റെ നെഞ്ചിലേക്ക് ചേർത്തു.. അവളുടെ കണ്ണുനീർ അവന്റെ മാറിനെ ചുട്ടുപൊള്ളിച്ചു…സുഖമുള്ളൊരു പൊളളൽ…ആ സുഖകരമായ പൊളളൽ നഷ്ടപ്പെടാതിരിക്കാൻ രുദ്രൻ അർച്ചനയെ ഗാഢമായി പുണർന്നു.. അവളും കൈകൾ ചുറ്റി അവനെ വരിഞ്ഞു മുറുക്കി… അപ്പോൾ സഹ്യസാനുവിൽ നിന്ന് വീശിയ തണുപ്പുളള കാറ്റ് തുറന്നു കിടന്നിരുന്ന വാതിലിൽ കൂടി അകത്തേക്ക് അതിഥിപോലെയെത്തി അവരെ തഴുകി തലോടിക്കൊണ്ടിരുന്നു…..©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-20

Share this story