ഹരി ചന്ദനം: ഭാഗം 15

ഹരി ചന്ദനം: ഭാഗം 15

എഴുത്തുകാരി: ശ്രുതി കൃഷ്ണ

നമ്മുടെ മൈനക്കിളിക്ക് വാതിൽ തുറന്നു കൊടുത്തത് ഞാനായിരുന്നു.ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഇടിച്ചു കയറി അമ്മായീ… എന്നും വിളിച്ചോണ്ട് അവൾ പുറകിൽ നിൽക്കുന്ന അമ്മയെ പോയി കെട്ടിപ്പിടിച്ചു.എന്നെ പോലെ തന്നെ അപ്രതീക്ഷിതമായി ദിയയെ കണ്ട ഞെട്ടലിൽ ആയിരുന്നു അമ്മയും.വല്ലപ്പോഴും അവധി ദിവസങ്ങളിൽ മാത്രം കണ്ടിരുന്ന ഇവളെങ്ങനെ ഇന്നിപ്പോ വൈകുന്നേരം ഇവിടെയെത്തി എന്ന ചിന്തയിൽ ആയിരുന്നു ഞാൻ. ഇനി ഇവൾക്ക് കലണ്ടർ എങ്ങാനും മാറി പോയോ…

അങ്ങനെ ഓർത്തോണ്ടിരുന്നപ്പോൾ എന്റെ മനസ്സറിഞ്ഞ പോലെ കറക്റ്റ് ആയി അമ്മയുടെ ചോദ്യം വന്നു. “മോളെന്താ പെട്ടന്ന് ഇവിടെ? ഒന്ന് വിളിച്ചു പറയുക പോലും ചെയ്യാതെ? ” “അതെന്താ അമ്മായി എനിക്കെന്റെ വീട്ടിൽ വരാൻ മുന്നറിയിപ്പൊക്കെ വേണോ? ” അതും പറഞ്ഞു അവൾ മുഖം വീർപ്പിച്ചു. “ഞാൻ അങ്ങനെ പറഞ്ഞതല്ല. സാദാരണ അവധി ദിവസങ്ങളിൽ അല്ലെ എന്റെ കുട്ടി വരാറ്. ഇതിപ്പോ പെട്ടന്ന് കണ്ടപ്പോൾ ഞാൻ ചോദിച്ചെന്നെ ഉള്ളൂ.” “അത് ആക്ച്വലി എനിക്ക് പ്രൊജക്ടിന്റെ ഭാഗമായി ഇവിടെ കുറച്ചാളെ കാണാനും കുറച്ച് ബുക്‌സും പേപ്പേഴ്സും കലക്ട് ചെയ്യാനുമുണ്ട്.പിന്നെ കഴിഞ്ഞ തവണ വന്നപ്പോൾ ഒന്ന് രണ്ടു സാധനങ്ങൾ ഇവിടെ വച്ചു മറന്നു.

അതും എടുക്കണം. ” “അപ്പൊ കുറച്ച് ദിവസം കാണും അല്ലെ?കിച്ചു പോലും മോള് വരുന്ന വിവരം അറിയിച്ചില്ല ” “ഒന്നും തീരുമാനിച്ചില്ല അമ്മായി.കിച്ചുവേട്ടനോട് ഇതുവരെ പറഞ്ഞില്ല. പെട്ടന്ന് തീരുമാനിച്ചതാ. ഇനി വേണം പറയാൻ ” “ഓഹോ ” “അപ്പൊ തനിക്കു ഇപ്പോൾ ക്ലാസ്സ്‌ ഇല്ലേ? ” എന്റെ ചോദ്യം ആൾക്ക് തീരെ രസിച്ചില്ല എന്ന് മുഖം കണ്ടാലറിയാം. “അതിനൊക്കെ ഞാൻ പെർമിഷൻ മേടിച്ചിട്ടുണ്ട്. ” “എങ്കിൽ പിന്നെ എന്റെ മോള് വന്ന കാലിൽ നിൽക്കാതെ കുളിച്ചു വായോ. അമ്മായി ചായ എടുക്കാം. ” “ഇപ്പോൾ വേണ്ട അമ്മായി ഫുഡ് ഒക്കെ ഞാൻ കഴിച്ചതാ. എനിക്കിനി ഒന്ന് കുളിച്ച് കിടന്നുറങ്ങണം.വല്ലാത്ത ക്ഷീണം. ” അത്രയും പറഞ്ഞു ആള് ബാഗും തൂക്കി മുകളിൽ റൂമിലേക്ക്‌ പോയി. *********

റൂമിലെത്തി കുളിച്ചു വന്ന ഉടനെ ദിയ ആദ്യം കയ്യിലെടുത്തത് തന്റെ ഫോൺ ആയിരുന്നു. വാട്സ്ആപ്പ് തുറന്ന് സേവ് ചെയ്യാത്തൊരു കോൺടാക്ട് നമ്പർ സെലക്ട്‌ ചെയ്തു.സീൻ ആയിട്ടും താൻ കുറച്ചു ദിവസമായി അയച്ച പല മെസ്സേജുകൾക്കും റിപ്ലൈ ഇല്ല. ശെരിയാക്കിത്തരാം എന്ന് പിറുപിറുത്തു കൊണ്ട് അവൾ ഇങ്ങനെ ടൈപ് ചെയ്തു. “ഞാൻ നാട്ടിലുണ്ട്. എനിക്ക് കണ്ടേ പറ്റു. സ്ഥലം ഞാൻ നാളെ രാവിലെ പറയാം. ” മെസ്സേജ് സെന്റ് ചെയ്ത ഉടനെ തന്നെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യാനും അവൾ മറന്നില്ല.ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ അവൾ കട്ടിലിലേക്ക് വീണു. പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന ഉടനെ ഫോൺ സ്വിച്ച് ഓൺ ചെയ്തു.

പ്രതീക്ഷിച്ചതു പോലെ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്നും ഒത്തിരി മിസ്സ്ഡ് കോളുകൾ വന്നിട്ടുണ്ട് കൂടെ കിച്ചുവിന്റെയും കോളുകൾ വന്ന് കിടപ്പുണ്ടായിരുന്നു.വാട്സ്ആപ്പ് തുറന്നപ്പോൾ ഇന്നലെ അയച്ച മെസ്സേജിന് റിപ്ലൈ ആയി ഒരു വോയിസ്‌ ക്ലിപ്പ് വന്ന് കിടപ്പുണ്ടായിരുന്നു.അത് ഓപ്പൺ ചെയ്യാതെ തന്നെ അവൾ ഇന്നത്തെ മീറ്റിംഗിനായുള്ള ലൊക്കേഷൻ അയച്ചു കൊടുത്തു.വാട്സ്ആപ്പിൽ വന്ന് കിടക്കുന്ന കിച്ചുവിന്റെ മെസ്സേജുകൾ അപ്പാടെ അവഗണിച്ചു കൊണ്ട് ഫ്രഷ് ആവാനായി പോയി.തിരികെ വരുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.

എടുത്തു നോക്കിയപ്പോൾ കിച്ചുവാണ്. ഒരു ദീർഘനിശ്വാസത്തോടെ അവൾ കാൾ അറ്റൻഡ് ചെയ്തു. “ഹലോ കിച്ചുവേട്ട? ” “നീ എന്താ ഫോൺ ഓഫ്‌ ചെയ്ത് വച്ചേ? ഞാൻ ഇന്നലെ എത്ര വിളിച്ചെന്നു അറിയുവോ? മെസ്സേജും അയച്ചു നീ കണ്ടില്ലേ? ” “ഞാൻ ഇപ്പോൾ ജസ്റ്റ്‌ ഫോൺ ഓൺ ചെയ്തേ ഉള്ളൂ. ഇന്നലെ നല്ല തലവേദന ആയിരുന്നു. അതാ ഞാൻ.. ” “മ്മ്മ്… അമ്മ പറഞ്ഞു നീ നാട്ടിൽ എത്തിയെന്നു. എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ? ” “അയ്യോ പിണങ്ങാതെ കിച്ചുവേട്ടാ…. പെട്ടന്ന് അത്യാവശ്യമായി വരേണ്ടി വന്നു.

ആരെയും വിളിച്ചറിയിക്കാൻ ഉള്ള സാവകാശം കിട്ടിയില്ല. ” “മ്മ്മ്…എപ്പഴാ മടക്കം? ” “വന്ന കാര്യങ്ങൾ വേഗം തീർത്തിട്ട് എത്രയും പെട്ടന്ന്.എങ്കിൽ ശെരി ഞാൻ രാത്രി വിളിക്കവേ. ലവ് യു… ” “മ്മ്മ്… ” “പിണങ്ങാതെന്റെ ഡോക്ടർ സാറേ…. സോറി… ” “ശെരി.. ബൈ. ” “ബൈ ” കാൾ കട്ട്‌ ചെയ്ത് ഫോൺ അവൾ സൈലന്റ് മോഡിലിട്ടു.ഇനി താൻ ഉദ്ദേശിച്ച കാര്യം നടന്നിട്ടേ ആരോടും സംസാരിക്കുന്നുള്ളു എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ. ************

രാവിലെ തന്നെ കോളേജിലേക്ക് റെഡി ആയി കഴിഞ്ഞ് ഫുഡ്‌ കഴിക്കാൻ ഇരുന്നു.H.P യും അമ്മയും ഉണ്ടെങ്കിലും ദിയയുടെ കുറവുണ്ട്.ഇന്നലെ വന്നപാടെ റൂമിൽ കയറി കിടന്നതാണ്. രാത്രിയിൽ ഫുഡ് കഴിക്കാൻ വിളിച്ചിട്ട് തലവേദന ആണെന്ന് പറഞ്ഞു ഒഴിഞ്ഞു.ഇനി കിച്ചുവുമായി എന്തെങ്കിലും സൗന്ദര്യ പിണക്കം ഉണ്ടാക്കി വന്നതാണോ എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ആള് താഴേക്കു ഇറങ്ങി വന്നത്. എവിടെയോ പോവാനിറങ്ങിയതാണ്.താഴെ എത്തി ഞങ്ങളുടെ കൂടെ തന്നെ ഫുഡ് കഴിക്കാൻ ഇരുന്നു. H.P അവൾ വന്നപാടെ ആഗമനോദേശം ഒക്കെ വിശദമായി ചോദിക്കുന്നു.

ഇതൊക്കെ ഇന്നലെ അമ്മ വിശദമായി അങ്ങേരോട് പറഞ്ഞതല്ലേ…ഒരു രാത്രി ഉറങ്ങി എണീറ്റപ്പോലേക്കും ഇങ്ങേർക്ക് മറവി രോഗം ബാധിചോ…? എന്തായാലും ദിയക്കുട്ടി പൂച്ചക്കുട്ടിയെ പോലെ ഇരുന്നു എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്.അങ്ങനെ ചോദ്യോത്തര വേള അവസാനിപ്പിച്ചു H.P അങ്ങേരുടെ വഴിക്കു പോയി. പോകുന്നതിനു മുൻപ് അമ്മയോട് യാത്ര പറച്ചിൽ ഒക്കെ ഉണ്ട്. നമ്മള് പിന്നെ എന്നും പുറമ്പോക്ക് ആണല്ലോ… അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞ് ബാഗും എടുത്ത് സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്യുമ്പോളാണ് പുറകെ ദിയ വന്നത്.

“ആഹാ മോളും ഇത്ര നേരത്തെ ഇറങ്ങുവായോ? ” “അതെ അമ്മായി.ഇപ്പഴേ പോയാലെ കാര്യങ്ങൾ ഒക്കെ നടക്കു. ” “പെട്ടന്നിങ്ങു വന്നേക്കണം. ” “ആഹ്….വന്നേക്കാം. ” “എങ്ങനാ പോണേ. ” “ഞാൻ ഓട്ടോ പിടിച്ചോളാം. ” “അതെന്തിനാ…മോള് ടൗണിലേക്കല്ലേ? ചന്തു മോള് ഇറക്കി തരും. അവളുടെ കൂടെ ചെല്ല്.. ” “അത് വേണ്ട അമ്മായി.ഞാൻ പോയിക്കോളാം വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ട. ” “ദേ… നല്ല വീക്ക് വച്ചു തരും ഞാൻ. ചന്തു മോള് നിനക്കന്യയാണോ.സ്വൊന്തം ചേച്ചിയുടെ സ്ഥാനത്തല്ലേ. നീ മോളുടെ കൂടെ പോയാൽ മതി. ” അങ്ങനെ പാറൂട്ടിയുടെ നിർബന്ധ പ്രകാരം മനസ്സില്ലാ മനസ്സോടെ ആണെങ്കിലും കുരിപ്പ് എന്റെ പുറകിൽ കയറി ഇരുന്നു.

അവളുടെ സ്വൊഭാവം വച്ചു എവിടേലും ഉരുട്ടിയിടെണ്ടതാ.പിന്നെ എന്റേം എന്റെ വണ്ടിടേം പെയിന്റ് പോവാൻ സാധ്യത ഉള്ളത് കൊണ്ട് വേണ്ടെന്നു വച്ചു.അവളുടെ വായിൽ പൂച്ച പെറ്റു കിടപ്പാണെന്നു തോന്നുന്നു. ഒരക്ഷരം ഉരിയാടുന്നില്ല.ഞാനും ഒന്നും മിണ്ടാതെ കട്ടയ്ക്കു നിന്നു. അല്ല പിന്നെ.. ചന്തുവിനോടാ അവളുടെ കളി. ടൌൺ എത്താറായപ്പോ പുറകിൽ നിന്നും അശരീരി വന്നു. “എന്നെ ആ പാർക്കിന്റെ മുൻപിൽ ഇറക്കിയാൽ മതി. ” കിച്ചു നാട്ടിലില്ലാതെ ഇവളെന്തിനാ പാർക്കിൽ പോണേ എന്നോരു സംശയം എനിക്കുണ്ടായിരുന്നു.

പക്ഷെ ചോദിച്ചാൽ ഇഷ്ടപ്പെടുവാനോ ഉത്തരം കിട്ടുവാനോ ചാൻസ് ഇല്ലാത്തതിനാൽ ആ ചോദ്യം മനസ്സിൽ തന്നെ വച്ചു.കമിതാക്കളുടെ വിഹാര കേന്ദ്രമാണ് ആ പാർക്ക്‌.ഇഷ്ടം പോലെ പ്രകൃതി ഭംഗി ആസ്വദിച്ചു പ്രണയിച്ചു സംസാരിച്ചു നടക്കാം.പിന്നെ അതിന്റെ ചെറിയൊരു ഭാഗത്തായി കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനം കൂടി ഉണ്ട്. എന്തായാലും കിച്ചു നാട്ടിലില്ലാത്ത സ്ഥിതിക്ക് ഇവള് ചിലപ്പോൾ കുട്ടികളുടെ ഏരിയയിലേകാവും.ഇനിയിപ്പോ അത് വഴി വേറെ എവിടേക്കെങ്കിലും ആവുമോ. അതിനാണ് കൂടുതൽ ചാൻസ്.അങ്ങനെ ഓരോന്ന് ആലോചിച്ചു പെട്ടന്ന് പാർക്ക്‌ എത്തി.

വണ്ടി നിർത്തിയതും അവള് ചാടി ഇറങ്ങി ഒരു താങ്ക്സും പറഞ്ഞ് വാലിനു തീ പിടിച്ച പോലെ കയറി പോയി.പുറകെ പോയി വാച്ച് ചെയ്യനൊരു ടെൻഡൻസി ഉണ്ടായെങ്കിലും ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു. അല്ലേലും ഈ കുരിപ്പിനെ വാച്ച് ചെയ്തിട്ട് എനിക്കെന്താ.അങ്ങനെ ഒട്ടും സമയം കളയാതെ നേരെ കോളേജിലേക്ക് വിട്ടു. കയറി ചെല്ലുമ്പോൾ ഗേറ്റിൽ തന്നെ കണ്ടു ഒരാൾക്കൂട്ടം.വിശദമായി അന്വേഷിച്ചപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ഇന്ന് സ്ട്രൈക്ക് ആണെന്ന്.ഏതോ എതിർപാർട്ടികൾ തമ്മിൽ അടി നടന്നതാണ് കാരണം. എങ്കിലും നേരെ ക്ലാസ്സിലോട്ട് വിട്ടു.

ഫസ്റ്റ് പീരിയഡ് ക്ലാസ്സ്‌ എടുക്കാൻ അദ്ധ്യാപകർ ശ്രമം നടത്തിയെങ്കിലും സമരക്കാർ വന്നു നിർത്തിച്ചു.അറ്റന്റൻസ് കിട്ടിയതൊഴിച്ചാൽ വെറുതെ ഒരുങ്ങി കെട്ടി വന്നു. വൈകാതെ കോളേജ് മൊത്തം വിട്ടു.നേരെ ലൈബ്രറിയിൽ കയറി കുറച്ചു നോട്സ് എഴുതി എടുത്തു. അത് കഴിഞ്ഞ് സ്കൂട്ടിയുമെടുത്തു നേരെ വീട്ടിലോട്ട് വച്ചു പിടിച്ചു. റോഡിലും കോളേജിൽ കണ്ടതിന്റെ ബാക്കി ചില പ്രകടനങ്ങൾ ഒക്കെ ഉണ്ടായിരുന്നു.പോരാത്തതിന് നല്ല ബ്ലോക്കും.കുറച്ചു നേരമായി സിഗ്നലിൽ കുടുങ്ങി കിടക്കുമ്പോളാണ് അടുത്തുള്ള റെസ്റ്റാറന്റിൽ നിന്നും ദിയയെ പോലെ ഒരു പെൺകുട്ടിയും കൂടെ ഒരു പയ്യനും ഇറങ്ങി വന്നത്.

അത് ദിയ തന്നെയാണ് എന്ന് ഉറപ്പിക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. എന്നാൽ പുറത്തിറങ്ങിയ ഉടനെ ആ പയ്യൻ ഹെൽമെറ്റ്‌ വയ്ച്ചതിനാൽ മുഖം വ്യക്തമായില്ല.അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ദിയ വളരെ സ്വാതന്ത്ര്യത്തോടെ പുറകിൽ കയറി അവന്റെ വയറിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു. രണ്ടാളും ചിരിച്ചു കളിച് എന്തൊക്കെയോ പറയുന്നുണ്ട്. തികച്ചും അവരുടേത് മാത്രമായ ലോകത്തായതു പോലെ.അവർ ബൈക്കിൽ ചീറിപാഞ്ഞു പോയതും എന്റെ മുൻപിൽ ഗ്രീൻ സിഗ്നൽ തെളിഞ്ഞതും ഒരുമിച്ചായിരുന്നു.

തിരിച്ചു വീട്ടിലെത്തിയിട്ടും ആ പയ്യൻ ആരായിരിക്കും എന്ന ആകാംഷ എന്നെ വിട്ടു പോകുന്നില്ലായിരുന്നു.വീട്ടിലെത്തി സ്ട്രൈക്കിന്റെ കാര്യമൊക്കെ അമ്മയോട് പറഞ്ഞെങ്കിലും ദിയയെ കണ്ട കാര്യം പറയണോ വേണ്ടയോ എന്നൊരു സംശയം എനിക്ക് വന്നു.എന്റെ ചിന്തകൾ എവിടെയോ കുടുങ്ങി കിടക്കുന്നു എന്ന തോന്നലിൽ തന്നെയാണെന്ന് തോന്നുന്നു അമ്മ എന്നോട് വിശദമായി കാര്യം അന്വേഷിച്ചത്. “എന്ത് പറ്റി എന്റെ ചന്തുട്ടന് … വല്ലാതെ ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ? ” “ഏയ് ഒന്നുല്ല അമ്മേ. ” “അത് വെറുതെ. അമ്മയോട് പറയെന്നെ. ” “ദിയയ്‌ക്കു ഇവിടെ ഒത്തിരി ഫ്രണ്ട്‌സ് ഒക്കെ ഉണ്ടോ? ” “എന്തെ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം? ” “ചുമ്മാ ചോദിച്ചെന്നെ ഉള്ളു. ” “അത് വെറുതെ.

അമ്മ പറഞ്ഞില്ലേ അവള് ബാംഗ്ലൂർ പോണതിനു മുൻപ് വളരെ ഒതുങ്ങിയ ടൈപ് ആയിരുന്നു. അതുകൊണ്ട് ഇവിടേ പൊതുവെ അങ്ങനെ ഫ്രണ്ട്‌സ് ഒന്നുല്ല. പക്ഷെ ഇപ്പോൾ അതിന്റെ എല്ലാ കുറവും അവള് ബാംഗ്ലൂരിൽ പോയി നികത്തിയിട്ടുണ്ട്. അവിടെ ഒത്തിരി കൂട്ടുകാരുണ്ടെന്നു പറയുന്നത് കേൾക്കാം. ഇനി മോള് പറ എന്താ ഇങ്ങനെ ചോദിക്കാൻ? ” “പ്രത്യേകിച്ചു ഒന്നുല്ല. ഇന്ന് അവളെ ഒരു പയ്യന്റെ കൂടെ സംസാരിക്കുന്നത് കണ്ടു. ” “ഓഹ്.. അതാണോ. അതവളുടെ ഏതേലും ഫ്രണ്ട് ആവും. അല്ലെങ്കിൽ കിച്ചുവിന്റെ ഏതേലും ഫ്രണ്ട് ആവും. അതുമല്ലെങ്കിൽ നമ്മുടെ ഓഫീസിലെയോ മറ്റോ ആരേലും ആവും.

എന്തായാലും വരുമ്പോൾ ചോദിച്ചു കളയാം. ” അത്രേം പറഞ്ഞ് അമ്മ ആ വിഷയത്തെ നിസ്സാരവൽക്കരിച്ചു. ഉച്ചയോടെ ദിയ തിരിച്ചെത്തി.വന്ന ഉടനെ അമ്മ ഞാൻ കണ്ട കാര്യം എടുത്തിടുകയും ചെയ്തു.അവൾ വന്നത് അതീവ സന്തോഷവതിയായിട്ടായിരുന്നു അമ്മ ഈ കാര്യം ചോദിച്ചതോടെ മുഖം മങ്ങി ദേഷ്യത്തോടെ എന്നെ തറപ്പിച്ചൊന്നു നോക്കി.അതു കൂടെ പഠിച്ച ഫ്രണ്ട് ആണെന്നും അപ്രതീക്ഷിതമായി ടൗണിൽ വച്ചു കണ്ടെന്നുമായിരുന്നു അവളുടെ ന്യായീകരണം. അമ്മ അതു അപ്പാടെ വിശ്വസിച്ചെങ്കിലും എനിക്ക് അതത്ര ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.

ഫ്രണ്ട് തന്നെ ആയിരിക്കണം പക്ഷെ അവിചാരിതമായി കണ്ട രണ്ടുപേരെ പോലെ തോന്നിയില്ല. എന്തെങ്കിലും ആവട്ടെ ഞാൻ അത് വിട്ടു.പക്ഷെ അമ്മ ഉച്ച ഭക്ഷണം എടുത്തു വയ്ക്കാൻ പോയ തക്കത്തിന് അവളെന്റെ മുൻപിൽ ഭദ്രകാളിയെ പോലെ ചാടി വീണു. “അസ്സലായി… എല്ലാം ഇവിടെ വന്നു ഓതി കൊടുത്തല്ലേ? എന്നിട്ട് താൻ പ്രതീക്ഷിച്ചതു പോലെ നടന്നോ? ” “നീ എന്തൊക്കെയാ ദിയ പറയുന്നത്? എനിക്ക് മനസ്സിലായില്ല. ” “അല്ല.ഇവരൊക്കെ എന്നെ പിടിച്ചു കെട്ടി വിസ്തരിക്കാൻ ആവുമല്ലോ ഇവിടെ വന്നു എല്ലാം വിളമ്പിയത്. ” “ഞാൻ അങ്ങനെ ഒന്നും കരുതിയില്ല. തന്നെ കണ്ടു എന്ന് ജസ്റ്റ്‌ വന്നു പറഞ്ഞതെ ഉള്ളൂ.

അത് തന്റെ ഫ്രണ്ട് ആണെന്ന് എനിക്ക് മനസ്സിലായി. ” “വൗ… മനസ്സിലാക്കി കളഞ്ഞല്ലോ… പിന്നെ ഒരു കാര്യം കൂടി ചുമ്മാ എന്റെ കാര്യത്തിൽ തലയിടാൻ വരരുത്. എനിക്കതു ഇഷ്ടമല്ല. ” അതും പറഞ്ഞ് അവള് ഫോണെടുത്തു കുത്താൻ തുടങ്ങി.ഭക്ഷണം കഴിച്ചു അവള് റൂമിൽ കയറി പോവുന്നത് കണ്ടു.ഞാനും അമ്മയും ഒത്തിരി നേരം താഴെ സംസാരിച്ചിരുന്നു.വൈകിട്ടു ചായ കുടിക്കാൻ ഇരുന്നപ്പോളാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.അമ്മയെ കഴിക്കാൻ വിട്ട് ഞാൻ വാതിൽ തുറക്കാനായി ചെന്നു.ആരാണെന്നു ചെക്ക് ചെയ്യാൻ വേണ്ടി മുൻപിലുള്ള ജനാലയുടെ കർട്ടൻ മാറ്റിയപ്പോൾ ഹെൽമെറ്റ്‌ ധരിച്ച ഒരു പുരുഷനെയാണ് ഉമ്മറത്തു കണ്ടത്….തുടരും

ഹരി ചന്ദനം: ഭാഗം 14

Share this story