മഴനിലാവ്‌ : ഭാഗം 2

മഴനിലാവ്‌ : ഭാഗം 2

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

അയാളുടെ ഗുഹ്യഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന വിസർജ്യം നനഞ്ഞ തുണികൊണ്ട് തുടച്ചെടുത്ത്, പുതിയ നാപ്കിനും വേഷ്ടിയും ധരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും, അവൾ വിയർത്ത് കുളിച്ചിരുന്നു. “ഇനി കണ്ണ് തുറന്നോളു സർ” അവളുടെ അനുവാദം കിട്ടിയപ്പോൾ, അയാൾ മെല്ലെ കണ്ണ് തുറന്നു . “അയ്യോ സാർ കരയുകയാണോ? എവിടെയെങ്കിലും വേദനയുണ്ടോ? അവൾ ഉത്ക്കണ്ഠയോടെ ചോദിച്ചു. “ഹേയ്, നിശ്ചലമായ ഈ ശരീരത്തിൽ, താനൊരു കത്തിയെടുത്ത് കുത്തിയാൽ പോലും, എനിക്ക് വേദനിക്കില്ല, പക്ഷേ, ഒരു സത്രീയുടെ മുന്നിൽ നിസ്സഹായതയോടെ പിറന്നപടി കിടന്ന് കൊടുക്കേണ്ട, ഒരു ചെറുപ്പക്കാരൻ്റെ മാനസികാവസ്ഥ, പറഞ്ഞറിയിക്കാനാവില്ല ,പണ്ട് എൻ്റെ അമ്മ പറയുമായിരുന്നു ,

ഈ ചെറുക്കനെന്തൊരു നാണമാണ്, ഇവൻ പെണ്ണായി പിറക്കേണ്ടതായിരുന്നെന്ന്, ശരിയാ, കൂട്ടുകാരോടൊപ്പം ടൂറിന് പോകുമ്പോൾ, അവരൊക്കെ വെള്ളച്ചാട്ടത്തിൽ ട്രൗസറിട്ട് കുളിക്കുമ്പോൾ, ഞാൻ മാത്രം കാഴ്ചക്കാരനായി മാറി നില്ക്കും, എന്ത് കൊണ്ടാണെന്നോ ?ഷർട്ടഴിച്ചാൽ എൻ്റെ അർത്ഥ നഗ്നമേനി അവർ കാണുമല്ലോയെന്നോർത്തിട്ട്, ആ ഞാനാണിന്ന് തൻ്റെ കൺമുന്നിൽ… ഛെ! ദൈവം എന്തിനെന്നെ ഇങ്ങനെ ശിക്ഷിച്ചു ,അന്നേ മരിച്ച് പോയാൽ മതിയായിരുന്നു” കടുത്ത നിരാശയിൽ അയാൾ തല കുടഞ്ഞു. “സർ, എന്താ സാർ ഇത്, സാറിനെ പോലെയൊരു ലോക പരിചയമുള്ളയാൾ, ഇങ്ങനെയൊക്കെ ചിന്തിക്കണോ ? ഇതിലും ഭയാനകവും, ദുരിതപൂർണവുമായ അവസ്ഥയിൽ,

ഹൃദയമിടിപ്പ് മാത്രമായി ,കണ്ണിമ ചലിപ്പിക്കാൻ കഴിയാതെ ,ഉറ്റവരോടൊന്ന് മിണ്ടാൻ പോലുമാവാതെ, നരക വേദന അനുഭവിക്കുന്ന എത്രയോ പാവപ്പെട്ടവരുണ്ട്, ദരിദ്രനായത് കൊണ്ട്, ജീവിതത്തിലൊരിക്കലും പഴയത് പോലെയാവാൻ കഴിയില്ലന്നറിഞ്ഞിട്ടും, ദൈവം നിശ്ചയിച്ച സമയം തീരും വരെ, മാനസികവും, ശാരീരികവുമായ വേദനകൾ കടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന അനേകായിരങ്ങളെക്കുറിച്ച് സാറൊന്ന് ആലോചിച്ച് നോക്കിയാൽ ഇതൊക്കെ നിസ്സാരമല്ലേ സാർ, ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ തേടാനും അതിലൂടെ, ഇന്നല്ലെങ്കിൽ നാളെ, സാറിന് പഴയത് പോലെ എഴുന്നേറ്റ് നടക്കാനും കഴിയുമെന്നുറപ്പുള്ളപ്പോൾ, പിന്നെ സാറെന്തിന് നിരാശപ്പെടണം”

അവളുടെ സാന്ത്വനപ്പെടുത്തുന്ന ആ വാക്കുകൾക്ക്, അയാളുടെ നിരാശയെ കെടുത്തിക്കളയാനും, പുതിയൊരുണർവ്വ് നല്കാനുമുള്ള കഴിവുണ്ടായിരുന്നു. “പിന്നെ, സാറിന് അമ്മയും അച്ഛനും ഭാര്യയുമടക്കം എല്ലാവരുമില്ലേ ? ഒന്ന് സങ്കടപ്പെടുമ്പോൾ, അല്ലെങ്കിൽ മാനസികമായി തളരുമ്പോൾ, താങ്ങായി കൂടെനില്ക്കാൻ അവരൊക്കെയുള്ളപ്പോൾ സാറെത്ര ഭാഗ്യവാനാണ്” അത് പറയുമ്പോൾ, അവളുടെ കണ്ണുകളും ഈറനായിരുന്നു. “റോസിന് എൻ്റെ മുഴുവൻ കഥകളുമറിയില്ലല്ലോ? സോറി, റോസ് എന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ ?അതാണെളുപ്പം അത് കൊണ്ടാണ്” “ഇല്ല സാർ ,സാറിന് ഇഷ്ടമുള്ളത് വിളിച്ചോ” “ഞാൻ ഊട്ടിയിലെ ബോർഡിങ്ങ് സ്കൂളിൽ പഠിക്കുമ്പോഴാണ്,

എൻ്റെ അമ്മ മരിക്കുന്നത് , എൻ്റെ ജീവിതത്തിൽ അമ്മയായിരുന്നു ,എൻ്റെ ഏറ്റവും വലിയ ദൗർബ്ബല്യം, അച്ഛനെപ്പോഴും ബിസിനസ്സിൻ്റെ തിരക്കിലായിരുന്നു ,അമ്മ പോയതോടെ , നിരാലംബനായ ഞാൻ ,ആ വലിയ ബംഗ്ളാവിൽ ഒറ്റപ്പെട്ടു ,ഏകാന്തതയിൽ മനം മടുത്ത ഞാൻ, വീണ്ടും ഊട്ടിയിലെ ബോർഡിങ്ങിലേക്ക് തിരിച്ച് പോയി, സമ്മർ വെക്കേഷന് എല്ലാവരെയും പോലെ ഞാനും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ,അവിടെ പുതിയൊരഥിതിയുണ്ടായിരുന്നു, ചെറുപ്പക്കാരിയായ ആ സ്ത്രീ എൻ്റെ അച്ഛൻ്റെ രണ്ടാം ഭാര്യയാണെന്നറിഞ്ഞപ്പാൾ, അച്ഛൻ എൻ്റെ മനസ്സിൽ നിന്നും കൂടുതൽ അകന്ന് കഴിഞ്ഞിരുന്നു.

പിന്നെ ഞാനവിടെ നിന്നില്ല ,എനിക്കിനി വിദേശത്ത് പോയി പഠിച്ചാൽ മതിയെന്ന്, ഞാനച്ഛനോട് പറഞ്ഞു.അതിനച്ഛന് എതിർപ്പൊന്നുമില്ലായിരുന്നു.ഹയർ സ്റ്റഡീസും, എംബിഎ യുമൊക്കെ, ഇംഗ്ളീഷ്കാരുടെ മക്കളോടൊപ്പം പൂർത്തിയാക്കിയ ഞാൻ, പിന്നീട് നാട്ടിൽ വരുന്നത്, അച്ഛൻ്റെ മരണവാർത്തയറിഞ്ഞാണ്, വീട്ടിലെത്തിയ ഞാൻ, ആ സത്രീയെ അവിടൊക്കെ തിരഞ്ഞെങ്കിലും, ഇടയ്ക്കെപ്പോഴോ അച്ഛനുമായി പിണങ്ങിയ അവർ, ഡൈവോഴ്സ് വാങ്ങി എങ്ങോട്ടോ പോയെന്നാണ് അറിയാൻ കഴിഞ്ഞത് ,അവസാന സമയത്ത് അച്ഛൻ ഒരു നല്ല കാര്യം ചെയ്ത് വച്ചത്, സ്വത്തുക്കളെല്ലാം എൻ്റെ പേരിൽ തന്നെ എഴുതിവച്ചിരുന്നു എന്നതാണ്, സത്യത്തിൽ അച്ഛനോടെനിക്ക് മതിപ്പ് തോന്നിയത് അപ്പോഴാണ്, കാരണം,

ഇടയ്ക്ക് തൻ്റെ ജീവിതത്തിലേക്ക് കയറി വന്ന ആ സത്രീയുടെ പേരിൽ, അച്ഛൻ സ്വത്തുക്കൾ എഴുതി കൊടുത്തില്ലല്ലോ ? “ശരിയാണ് സാർ ,നമ്മളൊക്കെ മനസ്സിലാക്കാതെ പോയ ചിലരാവും, നമ്മുടെ ജീവിതത്തിനായി പരോക്ഷമായിട്ടെന്തെങ്കിലും ചെയ്യുന്നത് ,സദാ ഗൗരവക്കാരായ അവരെ,നമ്മൾ മനസ്സിലാക്കി എടുക്കുമ്പോഴേക്കും, അവർ നമ്മിൽ നിന്നും അടുക്കാനാവാത്ത വിധം അകന്ന് പോയിട്ടുണ്ടാവും, നമ്മുടെയൊക്കെ ജീവിതത്തിൽ അത്തരമൊരു കഥാപാത്രമെന്ന് പറയുന്നത് , നമ്മുടെ അച്ഛൻ തന്നെയായിരിക്കും, നമ്മളോട് നേരിട്ട് സംവദിക്കുകയും ,നമ്മുടെ എല്ലാ കാര്യങ്ങർക്കും ഒപ്പം നില്ക്കുകയും ചെയ്യുന്ന, അമ്മയായിരിക്കും നമ്മുടെയെല്ലാം കാണപ്പെട്ട ദൈവം ,

എന്നാൽ നമ്മുടെ നേട്ടങ്ങൾക്കായി അഹോരാത്രം കഷ്ടപ്പെടുകയും, നമ്മുടെ വീഴ്ചയിൽ കണ്ണീർ വീഴ്ത്താതെ ഉളളിൽ തേങ്ങുകയും ചെയ്യുന്ന, നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന, അച്ഛനെന്ന മറഞ്ഞിരിക്കുന്ന ദൈവത്തെ, നമ്മൾ മനപ്പൂർവ്വം കാണാൻ ശ്രമിക്കാറുമില്ല” “റോസ് പറഞ്ഞത് ശരിയാണ്, ഞാനത് തിരിച്ചറിഞ്ഞപ്പോഴേക്കും, അച്ഛൻ എന്നെ വിട്ട് പോയ് കഴിഞ്ഞിരുന്നു, അത് കൊണ്ട് തന്നെയാണ് , എപ്പോഴും എനിക്ക് കാണാൻ പാകത്തിൽ , അദ്ദേഹത്തിൻ്റെയൊരു ചിത്രം ഞാൻ സൂക്ഷിച്ച് വച്ചിരിക്കുന്നത്, ദാ ആ ഇരിക്കുന്നതാണെൻ്റെ അച്ഛൻ” അയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച ചുമരിലേക്ക്, റോസിലി തിരിഞ്ഞ് നോക്കി.

“ഓകെ സർ ,സാറിനിപ്പോൾ ദാഹിക്കുന്നുണ്ടാവില്ലേ? ഞാൻ പോയി കൂടിക്കാനെന്തെങ്കിലുമെടുത്ത് കൊണ്ട് വരാം, എന്നിട്ട് സാറിൻ്റെ ബാക്കി കഥകളൊക്കെ കേൾക്കാം” “ഉം ശരി “, റോസിലി ,മുഷിഞ്ഞ തുണികളുമായി, അടുക്കളയിലേക്ക് പോയി. “മേരിയേച്ചീ .. സാറിനേത് ജ്യൂസാ കൂടുതലിഷ്ടം? ഫ്രിഡ്ജ് തുറന്ന് നോക്കിയിട്ടവൾ ചോദിച്ചു. “അതിനങ്ങനൊന്നുമില്ല ,എന്ത് കൊടുത്താലും കുടിക്കും ” “ഓകെ ,എങ്കിൽ പപ്പായ ജ്യൂസ് കൊടുക്കാം” വലിയൊരു ജാറിൽ പപ്പായ ജ്യൂസുമായി അവൾ മുറിയിൽ തിരിച്ചെത്തി. “ഇതാ സാർ ജ്യൂസ്” “അതെനിക്ക് തനിയെ കുടിക്കാൻ കഴിയില്ല” “ഓഹ് സോറി സർ, ഞാനത് മറന്നു” അവൾ ജാറും ഗ്ളാസ്സും, ടീപോയിൽ വച്ചിട്ട്,

ഓട്ടോമാറ്റിക് കട്ടിലിൻ്റെ സ്വിച്ചിൽ വിരലമർത്തി, അയാൾക്ക് ഇരിക്കാൻ പാകത്തിൽ സെറ്റ് ചെയ്തു. എന്നിട്ട് സ്പൂൺ കൊണ്ട്, ജ്യൂസ് കോരി അയാളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. “ഉം മതി റോസ്, താനെൻ്റെ മൊബൈലെടുത്ത് നെറ്റ് ഒന്ന് ഓൺ ചെയ്തേ ,ഗ്രേസ് പോയിട്ട് ഇത് വരെ വിളിച്ചില്ലോ” അവൾ മേശപ്പുറത്തിരുന്ന അയാളുടെ ഐഫോൺ എടുത്തു. “ഇതെങ്ങനെയാണ് സാർ ഓൺ ചെയ്യുന്നത്? അയാൾ ഓൺ ചെയ്യുന്ന വിധം പറഞ്ഞ് കൊടുത്തു. അപ്പോഴേക്കും നിരവധി മെസ്സേജുകൾ വന്നു. “വാട്സാപ്പിലെ മെസ്സേജുകളോരോന്നായി വായിക്കു” “ആദ്യം കിടക്കുന്ന മെസ്സേജ് ഒരു റോബിൻ്റെയാണ്, അത് ഓപ്പൺ ചെയ്യട്ടെ സാർ” “റോബിൻ്റെയോ ? അയാൾ നെറ്റി ചുളിച്ചു.

“ഉം ശരി അവനെന്താ പറയുന്നതെന്ന്, എന്നെ വായിച്ച് കേൾപ്പിക്ക്” “ഇത് കുറച്ച് ഫോട്ടോസാണ് സാർ, ഡൗൺലോഡ് ആകുന്നതേയുള്ളു” “ഫോട്ടോസോ? അയാൾക്ക് ജിജ്ഞാസയേറി. “അയ്യോ സാർ, ഇത് സാറിൻ്റെ വൈഫല്ലേ? കൂടെയാരാന്നറിയില്ല” എവിടെ നോക്കട്ടെ ? ഗ്രേസും റോബിനുമായി ആലിംഗനം ചെയ്യുന്നതും, ചുംബിക്കുന്നതുമായ പലതരം ഫോട്ടോസ്കണ്ടയാൾ ഞെട്ടിത്തരിച്ചു, അയാളുടെ കണ്ണും മുഖവും ദേഷ്യം കൊണ്ട് ചുവന്നു. “ബ്ളഡിബിച്ച് …” അയാൾ പല്ല് ഞെരിച്ചു. അപ്പോഴേക്കും ആ ഫോണിലേക്ക് ഒരു കോള് വന്നു. റോസിലിയത് അറ്റൻ്റ് ചെയ്തിട്ട് അയാളുടെ ചെവിയിൽ ചേർത്ത് പിടിച്ച് കൊടുത്തു. “ങ്ഹാ, സിജോ… ഞാനയച്ച ഫോട്ടോസൊക്കെ കണ്ടല്ലോ അല്ലേ?

ഇപ്പോൾ ഇവിടുത്തെ എയർപോർട്ടിൽ വച്ചെടുത്തതാ, ഞാൻ ഇത്രയും ദിവസം കോട്ടയത്തുണ്ടായിരുന്നു, എന്തിനാന്നോ ?ഇത്രയും നാളും നീ സ്വന്തമാക്കി വച്ചിരുന്ന ഗ്രേസിനെയും കൊണ്ട് തിരിച്ച് പോകാൻ ,ഏതെങ്കിലും ഒരുത്തിയെ പിടിച്ച് അവിടെ നിർത്തിയിട്ട്,നിന്നെ ഉപേക്ഷിച്ച് വരാൻ, ഞാനാ അവളെ ഉപദേശിച്ചത് ,ആദ്യമൊക്കെ അവള് മടിച്ചെങ്കിലും, ഇപ്പോൾ അവൾക്ക് ബോധ്യമായി, പാതി ചത്ത നിന്നെക്കൊണ്ട് അവൾക്കൊരു ഗുണവുമില്ലെന്ന്, ആ തിരിച്ചറിവുണ്ടായത് കൊണ്ടാണ് ,ബിസിനസ്സ് നോക്കാനാണെന്ന് നിന്നോട് കളവ് പറഞ്ഞ്, അവിടുന്ന് അവള്ചാടിയത് ,അത് മറ്റൊന്നിനുമല്ല, ഇനിയുള്ള കാലം, എൻ്റെ കൂടെ സുഖമായി ജീവിക്കാൻ,

എൻ്റെ കുറെ നാളായുള്ള സ്വപ്നമായിരുന്നെടാ.. നിൻ്റെ ഗ്രേസിനെ സ്വന്തമാക്കണമെന്നത്, അതേതായാലും സാധിച്ചു, ഇനി അടുത്ത ലക്ഷ്യം, നിൻ്റെ ബിസിനസ്സ് സാമ്രാജ്യമാണ്, താമസിയാതെ, അതും ഞാൻ കൈക്കലാക്കും, അപ്പോൾ ബൈ…, ഫോണെടുത്ത് മാറ്റൂ…. റോസിലിയോട് ദേഷ്യം കൊണ്ടയാൾ അലറുകയായിരുന്നു. അവൾ പെട്ടെന്ന് ഫോൺ മാറ്റിവച്ചു. അയാളുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയിട്ട് ഇപ്പോൾ തന്നെയത് പൊട്ടി ചോര തെറിക്കുമെന്ന് അവൾ ഭയന്നു. “സാർ, പ്ളീസ് റിലാക്സ്… എന്താണെങ്കിലും എന്നോട് പറയു, കുറച്ചാശ്വാസം കിട്ടട്ടെ” അവൾ അയാളുടെ അരികിലിരുന്ന്, മുടിയിഴകളിൽ വിരലുകളോടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“റോസ്.. അവളെന്നെ ചതിച്ചു, എൻ്റെ ശത്രുവിനൊപ്പം ജീവിക്കാൻ വേണ്ടി, ബിസിനസ്സ് കാര്യത്തിനായി പോകുവാന്ന് എന്നോടവൾ കളവ് പറഞ്ഞതായിരുന്നു” “നേരാണോ സർ ..രാവിലെ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ, സാറിൻ്റെ ഭാര്യയെ കുറിച്ച് തന്നെയാണോ ഈ പറയുന്നത്? “ഭാര്യ …അവളെൻ്റെ ഭാര്യയൊന്നുമല്ലായിരുന്നു, അതിന് ഞാനവളെ നിയമപരമായി വിവാഹം കഴിച്ചിട്ടൊന്നുമില്ല, എൻ്റെ ബിസിനസ്സ് പാർട്ണറായിരുന്നവൾ, അങ്ങനെ ഞങ്ങൾ പരസ്പരം സ്നേഹിച്ച് തുടങ്ങി ,ഒടുവിൽ പിരിയാനാവാത്ത വിധം അടുത്തപ്പോൾ, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.” റോസിലിക്ക് അതൊരു പുതിയ അറിവായിരുന്നു ,എല്ലാം കേട്ടവൾ പകച്ചിരുന്നു പോയി…. തുടരും

മഴനിലാവ്‌ : ഭാഗം 1

Share this story