ഹരി ചന്ദനം: ഭാഗം 40

ഹരി ചന്ദനം: ഭാഗം 40

എഴുത്തുകാരി: ശ്രുതി കൃഷ്ണ

വിമൻസ് ഹോസ്റ്റലിന്റെ മുൻപിൽ ടാക്സിയിൽ വന്നിറങ്ങുമ്പോൾ കിച്ചുവിന് തന്നോട് തന്നെ വെറുപ്പ് തോന്നി.തന്നെ വേണ്ടെന്ന് പരസ്യമായി വിളിച്ചു പറഞ്ഞവളെ താൻ കെട്ടിയ താലി പൊട്ടിച്ചു മുഖത്തേക്ക് വലിച്ചെറിഞ്ഞവളെ സന്തുഷ്ടമായ കുടുംബം ഒന്നാകെ പിടിച്ചുലച്ചു സ്വൊന്തം സുഖം തേടി പോയവളെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാൻ അവനു മടി തോന്നി.ഒരിക്കലും പഴയതു പോലെ അവളെ സ്നേഹിക്കാൻ കഴിയില്ലെന്ന് അവനു ഉറപ്പുണ്ടായിരുന്നു. എങ്കിലും അവസാനമായി അമ്മ തന്നോട് ആവശ്യപ്പെട്ട കാര്യം ഉപേക്ഷിക്കാൻ അവനു മനസ് വന്നില്ല.

കഴിഞ്ഞ കുറെ നാളുകളായി ഈയൊരു തിരിച്ചുവിളിക്കായി മനസ്സിനെ പാകപ്പെടുത്തിയെടുത്തെങ്കിലും ഈയൊരു നിമിഷം എല്ലാം വലിച്ചെറിഞ്ഞു തിരികെ പോവാൻ മനസ്സ് പറയുന്നു.ഹോസ്റ്റലിന്റെ മുൻപിലുള്ള പടികൾ കയറുന്നതിനു മുൻപ് അവൻ കണ്ണടച്ചു മനസ്സൊന്നു ശാന്തമാക്കാൻ ശ്രമിച്ചു.ഹോസ്പിറ്റലിൽ യന്ത്രങ്ങൾക്ക് നടുവിൽ അവസാന നിമിഷങ്ങൾ എണ്ണപ്പെട്ടു കിടന്ന അമ്മയുടെ വാക്കുകൾ അപ്പോളവന്റെ കാതിൽ അലയടിച്ചു. “കി….. ച്ചു….. ദി… ദിയ അ… അവള് കുഞ്ഞ…ല്ലേ… ക്ഷ… ക്ഷമിച്ചേക്കണേ…. അ… അ.. അമ്മയ്ക്ക്… വേണ്ടി. ” കണ്ണുകൾ അടഞ്ഞതിനൊപ്പം അമ്മയുടെ അവസാന ശ്വാസം നിലച്ചതായി വിളിച്ചോതുന്ന യന്ത്രങ്ങളുടെ ശബ്ദം കാതിൽ തുളഞ്ഞു കയറിയപ്പോൾ “അമ്മേ “എന്നൊരു വിളിയോടെ കണ്ണുകൾ വലിച്ചു തുറന്നു.

ഹോസ്റ്റലിലേക്ക് വരുന്നതും പോവുന്നതുമായ പലരും തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ കുനിഞ്ഞ ശിരസ്സോടെ പതിയെ പടികൾ കയറി.വാർഡനെ കാണണമെന്ന് സെക്യൂരിറ്റിയെ അറിയിച്ചതിനെ തുടർന്ന് ഇത്തിരി നേരം കാത്തിരുന്നപ്പോളെക്കും വാർഡൻ എത്തി. “നിങ്ങളാണോ എന്നെ കാണണമെന്ന് പറഞ്ഞത്? ” “അതേ… ” “ശെരി എന്ത് വേണം പറയൂ… ” “എനിക്ക് ദിയ എന്ന കുട്ടിയെ കാണണം. ” “ദിയ? ഏതു ദിയ? ” “എവിടെ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് of ടെക്നോളജിയിൽ പഠിക്കുന്ന ” “ഓഹ് യെസ്…. യെസ്…. ആ കുട്ടി ഇവിടെയല്ലല്ലോ താമസം.ഇപ്പോൾ ഇങ്ങോട്ട് വന്നിട്ട് തന്നെ രണ്ടു മാസത്തോളമായി.” “പക്ഷെ കഴിഞ്ഞ രണ്ടു ദിവസമൊഴികെ ബാക്കി മിക്ക ദിവസവും കോളേജിൽ ചെല്ലാറുണ്ടല്ലോ? ” “അതെനിക്കറിയില്ല….

നിങ്ങൾ വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂ.” അവരുടെ കൂസലില്ലാത്ത സംസാരം കിച്ചുവിനെ ചൊടിപ്പിച്ചു. “വരുന്നില്ലെങ്കിൽ അത് വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള സാമാന്യ മര്യാദ നിങ്ങൾക്കില്ലേ. ” “ഹലോ മിസ്റ്റർ ഇതൊക്കെ പറയാൻ നിങ്ങളാരാ? ഒരിക്കൽ പോലും ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ? ” “ഞാൻ അവളുടെ ഹസ്ബൻഡ് ആണ്.” അവന്റെ മറുപടി ആ സ്ത്രീയെ ആശ്ചര്യപ്പെടുത്തി. “ആ കുട്ടി മാരീഡ് ആണോ? അപ്പോൾ ഇവിടൊന്നും നാട്ടിൽ വേറൊന്നും അങ്ങനെയാണല്ലേ? കൊള്ളാം.” “മനസ്സിലായില്ല. ” “ആ കൊച്ചു ഇവിടെ ഉണ്ടായിരുന്നപ്പോൾ വേറൊരു പയ്യനുമായി ചേർന്നു സ്ഥിരം കാണാമായിരുന്നു.അവന്റ കൂടെ കറങ്ങി പാതിരാത്രി തോന്നിയ പോലെ കയറി വരുന്നത് എത്ര കണ്ടിരിക്കുന്നു.

അവള് പോക്ക് കേസാണെന്നു എനിക്ക് കണ്ടപ്പോഴേ തോന്നിയതാ” “നിങ്ങൾ സൂക്ഷിച്ചു സംസാരിക്കണം. ” അവൻ അവർക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചപ്പോൾ അവരും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “നിങ്ങളുടെ ഭാര്യയെ കാണുന്നില്ലെങ്കിൽ വല്ല പോലീസിലും പോയി കംപ്ലയിന്റ് കൊടുക്കണം മിസ്റ്റർ. ” “അതേ അത് തന്നെയാ ചെയ്യാൻ പോവുന്നെ.നമുക്ക് വീണ്ടും കാണാം.” അവന്റെ മറുപടിയിൽ പതറിയ അവർ തിരിഞ്ഞു നടക്കാൻ പോവുന്ന അവനെ തടഞ്ഞു. “നിങ്ങൾക്ക് എന്താണ് വേണ്ടത്? ” “എനിക്ക് അവളുടെ റൂം മേറ്റിനോട് സംസാരിക്കണം. ”

“ശെരി വെയിറ്റ് ചെയ്യൂ.” കുറച്ചു നേരം കിച്ചു കാത്തു നിന്നപ്പോളേക്കും വാർഡൻ മലയാളി എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയെയും വിളിച്ചു കൊണ്ടു വരുന്നുണ്ടായിരുന്നു.വാർഡന്റെ പിന്നിലായി പരുങ്ങി പരുങ്ങി വന്ന ആ പെൺകുട്ടി കിച്ചുവിനെ കണ്ട് മനസ്സിലാവാതെ മിഴിച്ചു നോക്കി. അവരുടെ സംസാരം കേൾക്കാനായി വാർഡനും ചുറ്റിപറ്റി നിൽക്കുന്നത് കണ്ടപ്പോൾ കിച്ചുവിന് അരിശം വരുന്നുണ്ടായിരുന്നു. “കുട്ടി മലയാളിയാണോ? ” “അതേല്ലോ…..ചേട്ടൻ ദിയചേച്ചിയുടെ ആരാ.? ” “എന്നെ കുറിച്ച് ദിയ പറഞ്ഞിട്ടുണ്ടോ?” “അതില്ല… വാർഡൻ പറഞ്ഞു ദിയ ചേച്ചിയെ കുറിച്ച് അനേഷിക്കാനാണ് വിളിപ്പിച്ചതെന്നു.

പിന്നെ ചേട്ടൻ ഒരു ദിവസം ചേച്ചിയെ ഗേറ്റ് വരെ കൊണ്ട് വിടുന്നത് ഞാൻ കണ്ടിട്ടുണ്ട്.പക്ഷെ ചേട്ടൻ പോയി കഴിഞ്ഞപ്പോൾ തന്നെ ഇങ്ങോട്ട് കയറാതെ ചേച്ചി മറ്റെങ്ങോട്ടോ പോയി.പിന്നെ രണ്ടാഴ്ചയൊക്കെ കഴിഞ്ഞു മറ്റെപ്പോഴോ ആണ് വന്നത്. ” ആ കുട്ടിയത് പറയുമ്പോൾ കല്യാണം കഴിഞ്ഞ് ദിയയെ ആദ്യമായി അവിടം വരെ കൊണ്ടു വിട്ട ദിവസം ആയിരുന്നു അവന്റെ മനസ്സിൽ.താൻ പോയതിനു ശേഷം അവൾ മറ്റെങ്ങോട്ടോ പോയി എന്നത് അവനു അവിശ്വസനീയമായി തോന്നി. “അവൾ ഇപ്പോൾ ഇങ്ങോട്ട് വരാറില്ലേ? ” “ഇപ്പോൾ കുറേ കാലായി വരാറില്ല.ചേച്ചിടെ കുറച്ചു സാദനങ്ങൾ ഒക്കെ ഇവിടെ ഉണ്ട്.ഫീസും കൃത്യമായി എത്തുന്നുണ്ടെന്ന് തോന്നുന്നു.

അല്ലെങ്കിൽ പിന്നെ ഈ പെണ്ണുംപിള്ള എന്നെ ആ സാധനങ്ങൾ ഒക്കെ എടുത്ത് കളഞ്ഞേനെ.” വാർഡനെ നേരെ കണ്ണുകാണിച്ചവൾ പറയുമ്പോൾ അവർ തമ്മിൽ സംസാരിക്കുന്നതൊന്നും മനസ്സിലാവാതെ ആ സ്ത്രീ പിറുപിറുക്കുന്നുണ്ടായിരുന്നു. “തനിക്ക് അവളുമായി അത്ര ഇല്ലേ? ” “ആ ചേച്ചി ഞാൻ വന്നു കഴിഞ്ഞു ഇത്തിരി കഴിഞ്ഞാ വന്നത്. അധികം കമ്പനി ഒന്നും അല്ലായിരുന്നു.മാത്രവുമല്ല വല്ലപ്പോഴുമേ ഇവിടെ കാണാത്തുള്ളൂ.വന്നാൽ തന്നെ നട്ടപാതിരയ്ക്കാ കയറി വരിക.മിക്കവാറും ഒരു ചേട്ടൻ കൊണ്ടു വിടാറാ പതിവ്.ഒരു ദിവസം രാത്രി വന്നപ്പോൾ ഞാൻ ചേച്ചി വരുന്നതിനു മുൻപേ കതക് ലോക്ക് ചെയ്തെന്നു പറഞ്ഞു ഭയങ്കര ബഹളം ആയിരുന്നു.

ആക്ച്വലി ചേച്ചി അന്ന് വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.അതേ പിന്നെ എന്നെ ചേച്ചിക്ക് കണ്ണെടുത്തൽ കണ്ടു കൂടാ. ” “ഇവിടെ ടൈമിംഗ് റൂൾസ്‌ ഒന്നുല്ലേ. ” “എവിടെ….ഇവിടെ ഫീ ഭയങ്കര കൂടുതലാ. സാദാ സൗകര്യങ്ങളൊക്കെ തന്നെയെ ഉള്ളൂ എന്നാലും ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എപ്പോൾ വേണേലും കയറി വരാം… ഇറങ്ങി പോവാം എന്നുള്ളതാണ്.ആരും ചോദിക്കാനോ പറയാനോ ഇല്ല.ദേ ആ പെണ്ണും പിള്ളേം സെക്യൂരിറ്റി ചേട്ടനും സന്ധ്യ കഴിഞ്ഞാൽ പിന്നെ വെള്ളത്തിലാ.ഞാൻ ഇവിടുന്ന് കോളേജ് ഹോസ്റ്റലിലേക്ക് മാറാനിരിക്കാ.അവിടെ ഇപ്പോൾ വാക്കൻസി ഇല്ല .മറ്റെവിടേക്കെങ്കിലും പോവാന്ന് വച്ചാൽ കോളേജിന് ഇത്രേം അടുത്ത് കിട്ടത്തില്ല.

അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുവാ… ” “അവളുടെ കൂടെ വരുന്ന പയ്യൻ കാണാൻ എങ്ങനെയാ? ” “നല്ല പൊക്കം ഒക്കെയുള്ള, ചെമ്പൻ മുടിയും.. ലെൻസും ഒക്കെ വച്ച ചേട്ടനാ… ” “അർജുൻ….? ” “പേരൊന്നും എനിക്കറിയില്ല…. ആട്ടെ ചേട്ടൻ ദിയ ചേച്ചിടെ? ” “കസിൻ ആണ്. ” ഒന്നാലോചിച്ചു അവൻ മറുപടി നൽകി.അതികം വൈകാതെ അവളോട് നന്ദി പറഞ്ഞു അവൻ അവിടെ നിന്നിറങ്ങി.പടി കടന്നു തിരിഞ്ഞു നോക്കുമ്പോൾ വാർഡൻ ആ പെൺകുട്ടിയെ പിടിച്ചു നിർത്തി വിസ്തരിക്കുന്നുണ്ടായിരുന്നു. അവിടുത്തെ ഗേറ്റ് കടക്കുമ്പോൾ ആ പെൺകുട്ടി പറഞ്ഞറിഞ്ഞ കാര്യങ്ങൾ ആയിരുന്നു അവന്റെ മനസ്സിൽ.

ശെരിയാണ് അവൾ ഇവിടേയ്ക്ക് താമസം മാറിയിട്ട് അധികമായില്ല.പഴയ ഹോസ്റ്റലിൽ ചെക്കിങ്ങിനിടെ പഴകിയ ഭക്ഷണം പിടിച്ചുവെന്നാരോപിച്ചപ്പോൾ തങ്ങൾ തന്നെയാണ് അവളോട്‌ വേറൊരു സ്ഥലം കണ്ട് പിടിക്കാൻ പറഞ്ഞത്. പക്ഷെ ഒറ്റയ്ക്ക് ഹോസ്റ്റൽ കണ്ടു പിടിച്ചു താമസം മാറിയതിനു ശേഷമാണ് അവൾ അറിയിച്ചതെന്ന് മാത്രം.അന്നും സംശയം ഒന്നും തോന്നിയില്ല… അവൾ എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ശീലിക്കുന്നതിന്റെ ആത്മസംതൃപ്തി മാത്രമായിരുന്നു.താൻ വിഡ്ഢിയാക്കപ്പെട്ടു തുടങ്ങിയിട്ട് കാലങ്ങളായി എന്നതവനിൽ വേദന സൃഷ്ടിച്ചു.തന്റെ ജീവിതത്തിലേക്ക് സ്നേഹം ഭാവിച്ചു അവൾ തന്നെയാണ് ഇടിച്ചുകയറി വന്നത്.

അതും ഇവിടെ വന്നതിനു ശേഷം.താൻ ആദ്യമൊക്കെ അവഗണിച്ചിട്ടും അവൾ തന്റെ സ്നേഹം പിടിച്ചു വാങ്ങിയതാണ്.അപ്പോൾ എല്ലാം നാടകമായിരുന്നോ എന്ന ചിന്ത അവനെ വേദനിപ്പിച്ചു.എങ്കിലും സത്യം അറിഞ്ഞേ പറ്റുള്ളൂ എന്നൊരു തീർച്ചപ്പെടുത്താൽ അവന്റെയുള്ളിൽ ഉടലെടുത്തു. ** റിസപ്ഷനിൽ നിന്നും കിട്ടിയ നിർദേശമനുസരിച്ചു ലിഫ്റ്റിൽ നിന്നിറങ്ങി ചെല്ലുമ്പോൾ മൂന്നാമത്തെ മുറി ക്രിസ്റ്റി പറഞ്ഞ അതേ നമ്പറിലുള്ളതാണെന്നു ദിയ തിരിച്ചറിഞ്ഞു.കാളിങ് ബെൽ അടിച്ചു നിമിഷ നേരത്തിനുള്ളിൽ വാതിൽ തുറക്കപ്പെട്ടു.

മുറിയിൽ കയറി വാതിൽ കൂട്ടിയിട്ടു അവൾ ക്രിസ്റ്റിയെ ഇറുകെ പുണർന്നു. “നമ്മൾ ഇങ്ങനെ ചേർന്നു നിന്നിട്ട് എത്ര ദിവസായി എന്നറിയുമോ ക്രിസ്റ്റിക്കു… ” അവൾ ചോദ്യം മുഴുമിപ്പിച്ചതും അവൻ അസ്വസ്ഥതയോടെ അവളുടെ കൈകൾ വിടുവിപ്പിച്ചു.അവന്റെ പ്രവർത്തിയിൽ അവളും വല്ലാതെയായി. “ക്രിസ്റ്റി എന്തിനാ…. എന്തിനാ ഈ അകൽച്ച? ” “അങ്ങനൊന്നും ഇല്ല.നിനക്ക് നിനക്ക് കുടിക്കാൻ എന്താ വേണ്ടത്.രണ്ടെണ്ണം പിടിപ്പിക്കുന്നോ? ” “ഹും…. ആവശ്യത്തിലധികം നീ കുടിച്ചിട്ടുണ്ടല്ലോ…അത് മതി. ” “ലുക്ക് ദിയ… നീ എന്നെ ഓരോന്ന് പറഞ്ഞു ഇൻസൾട്ട് ചെയ്യാനാണോ….നിർത്താതെ വിളിച്ചു കൊണ്ടിരുന്നത്. ” “അത്…. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനായിരുന്നു.

എന്നാൽ ഈയിടെയായി നിനക്കെന്നെ കേൾക്കാൻ താല്പര്യം ഇല്ലല്ലോ? ” “എന്താ നിനക്ക് പറയാനുള്ളത്.? ” നാവു വഴങ്ങാതെയുള്ള അവന്റെ ചോദ്യത്തിന് അവന്റെ കൈ പിടിച്ചു അവൾ ഷേക്ക്‌ ഹാൻഡ് നൽകി. “കോൺഗ്രാറ്റ്സ് ക്രിസ്റ്റി….താനൊരു അച്ഛനാവാൻ പോവുന്നു. ” “വാട്ട്‌….? ” “യെസ്…ഞാൻ പ്രെഗ്നന്റ് ആണ്.ഇന്നാണ് കൺഫേം ആയതു. ” എടുത്തടിച്ച പോലെ അവൾ പറഞ്ഞത് കേട്ട് തന്റെ കേട്ടെറങ്ങി പോവുന്നത് പോലെ അവനു തോന്നി.അവളെ ഒന്നിരുത്തി നോക്കിയ ശേഷം അവൻ കൈ അടിച്ചു ഉറക്കെ ചിരിക്കാൻ തുടങ്ങി. “സ്റ്റോപ്പ്‌ ഇറ്റ് ക്രിസ്റ്റി…. ഇത് തമാശയല്ല.ഐ ആം സീരിയസ്.

എത്രയും പെട്ടന്ന് നമ്മുടെ കല്യാണം നടത്തണം. ” “കല്യാണം നടത്തിയില്ലെങ്കിലോ. ” “ക്രിസ്റ്റി…. ” “നീ പ്രെഗ്നന്റ് ആയിരിക്കും….ഞാൻ വിശ്വസിച്ചു.എന്ന് കരുതി വിവാഹം കഴിച്ച് കണ്ടവന്റെ കൂടെ കഴിഞ്ഞ നിന്റെ വയറ്റിലെ കൊച്ച് എന്റേതാണെന്നു നീയെങ്ങനെ ഉറപ്പിച്ചു. ” അവന്റെ ചോദ്യങ്ങൾക്കു മുൻപിൽ ശിലപോലെ നിൽക്കുകയായിരുന്നു അവൾ… ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവൾ അവന്റെ കോളറിൽ കുത്തിപിടിച്ചു ചീറി…. “നീ… നീയെന്നെ ചതിക്കുകയായിരുന്നു അല്ലേ? എന്നോട് ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ കഴിഞ്ഞു.കള്ള് കുടിച്ചെന്നു കരുതി ഇങ്ങനെ സംസാരിക്കരുത് ക്രിസ്റ്റി….” “ഞാൻ എങ്ങനെ സംസാരിക്കണമെന്നു നീ പേടിപ്പിക്കണ്ട….ഇതൊക്കെ സർവ സാധാരണമാണ്.

നിന്റെ കുഞ്ഞിന് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ അച്ഛനില്ലെങ്കിൽ നിന്റെ പപ്പയോടു പറഞ്ഞു ഒരാളെ വിലക്കെടുക്കാം…” “എടാ…. ” കരണം പുകച്ചൊരു അടിയായിരുന്നു അവനുള്ള മറുപടി. “നിന്നെ ഞാൻ വെറുതെ വിടില്ല ക്രിസ്റ്റി….. അവനോട്‌ ഉച്ചത്തിൽ വെല്ലുവിളിച്ചു പുറത്തേക്ക് നടക്കാനാഞ്ഞ അവളെ അവൻ ശക്തമായി പിടിച്ചു വലിച്ചു തള്ളി.പെട്ടന്നുള്ള നീക്കമായതിനാൽ ബാലൻസ് കിട്ടാതെ തല ചുവരിലിടിച്ചു അവളുടെ ബോധം മറഞ്ഞു.പെട്ടന്ന് ഒന്ന് ഭയന്നെങ്കിലും അവളെ കട്ടിലിലേക്ക് മാറ്റികിടത്തുമ്പോൾ വെറുമൊരു ബോധക്ഷയമാണെന്നു അവനു മനസ്സിലായിരുന്നു.

ഇനി മുന്നോട്ടുള്ള നീക്കങ്ങൾ ആലോചിച്ചു പ്രവർത്തിക്കണമെന്ന ചിന്തയിൽ വേഗം തന്നെ റൂം ലോക്ക് ചെയ്തു പുറത്തിറങ്ങി.പെട്ടന്നൊരോർമയിൽ വീണ്ടും ഡോർ തുറന്ന് തിരികെ കയറി ദിയയുടെ ഹാൻഡ്ബാഗ് കൈക്കലാക്കി അവളുടെ ഫോൺ അതിലുണ്ടെന്നു ഉറപ്പുവരുത്തി.വീണ്ടും ഡോർ ലോക്ക് ചെയ്തു കീയുമായി കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി. * ദിയയുടെ പഴയ ഹോസ്റ്റലിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ ചോദിക്കാനുള്ള ചോദ്യങ്ങൾ ഒക്കെ മനസ്സിൽ മുൻകൂട്ടി കാണുകയായിരുന്നു കിച്ചു.സാമാന്യം പഴയതെന്നു തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടത് വാർഡന്റെ ഓഫീസ് ആണ്.

അവിടേക്കു കയറാനുള്ള അനുവാദം ചോദിച്ചു കയറി ചെല്ലുമ്പോൾ തന്നെ അവർ പരിചിതമായൊരു ചിരി അവനു സമ്മാനിച്ചു.തിരികെ അവനും ചിരിച്ചെന്നു വരുത്തി. “ആരാണ്? ” “ഞാൻ കൃഷ്ണ പ്രസാദ്… ദിയയുടെ കസിൻ ആണ്. ” “ദിയ? ” “ആഹ് ഇവിടെ മുൻപ് ഉണ്ടായിരുന്ന ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിക്കുന്ന കുട്ടി. ” “ഓഹ് യെസ്…. എനിക്ക് നിങ്ങളെ അറിയാം. പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ല.ബട്ട്‌ ആ കുട്ടി ഇപ്പോൾ ഇവിടെ അല്ലല്ലോ. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് പോയില്ലേ.ഞങ്ങൾ അത്ര സ്വൊര ചേർച്ചയിൽ അല്ലായിരുന്നു. ” “അതെന്തു പറ്റി? ” “ആ കുട്ടി ഇവിടുത്തെ റൂൾസ്‌ ഒന്നും ഫോള്ളോ ചെയ്യാറില്ല.

എന്നും തോന്നിയ സമയത്താ കയറി വരിക.രണ്ടു തവണ ഞാൻ വാർണിങ് ചെയ്തപ്പോളെക്കും അവൾക്ക് മടുത്തു.വേറെ ഹോസ്റ്റൽ ശെരിയാക്കി എന്ന് പറഞ്ഞു എന്നെ കുറെ ചീത്തയും വിളിച്ച് ഇറങ്ങി പോയി.അല്ല നിങ്ങൾ ഇപ്പോൾ എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്?” “അ….അത് പിന്നെ എന്റെ ഒരു ഫ്രണ്ടിന്റെ സിസ്റ്ററിനു വേണ്ടി ഹോസ്റ്റൽ നോക്കുവായിരുന്നു. ഞാൻ ഇവിടെ സജ്ജെസ്റ് ചെയ്തപ്പോൾ ഇവിടെ മുൻപ് എന്തോ പഴകിയ ഫുഡ്‌ പിടിച്ചു ഇഷ്യൂ ഉണ്ടായിരുന്നു എന്നൊക്കെ അവൻ അന്വേഷിച്ചപ്പോൾ അറിഞ്ഞു.സൊ അതൊന്ന് നേരിട്ട് അനേഷിക്കാൻ വന്നതാ. ”

അവൻ പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞെങ്കിലും അതവർക്കത്ര പിടിച്ചില്ലെന്ന് മുഖം കണ്ടപ്പോൾ മനസ്സിലായി. “സീ മിസ്റ്റർ കൃഷ്ണ പ്രസാദ്… ഇവിടെ ഇതുവരെ അങ്ങനൊരു ഇഷ്യൂ ഉണ്ടായിട്ടില്ല.നിങ്ങൾക്ക് ഇവിടെ താമസിക്കുന്ന കുട്ടികളോട് അന്വേഷിക്കാം.” “എനിക്ക് ദിയയുടെ ഏതെങ്കിലും റൂംമേറ്റ്സിനെ കാണാൻ പറ്റുവോ?” അവരുടെ സംശയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ ചോദിച്ചത് അബദ്ധമായിരുന്നു എന്നവന് തോന്നി. “അങ്ങനെ പെട്ടന്ന് ചോദിച്ചാലൊന്നും ഇവിടുന്ന് ആരെയും കാണാൻ പറ്റില്ല.അതിന് വേണ്ടപ്പെട്ടവരുടെ അനുവാദം വാങ്ങണം.കാണാൻ പോകുന്നവരുടെ പേരെന്റ്സ് ഇങ്ങോട്ട് വിളിച്ച് അനുവാദം തരണം.പിന്നെ സന്ദർശകർക്കുള്ള സമയം കഴിയാറായി.

നിങ്ങള്ക്ക് പോകാം. ” അവർ അത്രയും പറഞ്ഞപ്പോളേക്കും അവൻ നന്ദി പറഞ്ഞു എണീറ്റ് തിരികെ നടന്നു. “പിന്നെ ഒരു കാര്യം കൂടി. ” അവർ പുറകിൽ നിന്നും പറഞ്ഞപ്പോൾ എന്താണെന്ന അർത്ഥത്തിൽ അവൻ തിരിഞ്ഞു നോക്കി. “ഇങ്ങോട്ട് ആരെയെങ്കിലും പറഞ്ഞു വിടുന്നുണ്ടെങ്കിൽ ദയവായി ഇവിടുത്തെ റൂൾസ്‌ ഒക്കെ അനുസരിക്കാൻ കഴിയുന്നവരെ വിടുക. ” അത്രയും പറഞ്ഞു അവർ മുന്നിലുള്ള ഫയലിലേക്ക് മുഖം തിരിച്ചതും അവൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.തിരിച്ചു ഹോസ്പിറ്റലിലേക്ക് മടങ്ങുമ്പോൾ ദിയയുടെ കള്ളത്തരങ്ങൾ ഓർത്ത്‌ കലുഷിതമായിരുന്നു അവന്റെ മനസ്സ്.ദിയ തന്നെ എളുപ്പത്തിൽ വഞ്ചിച്ചുവെന്ന സത്യം അവന്റെ കണ്ണുകൾ ഈറനാക്കി.

സ്നേഹിച്ച എല്ലാവരെയും തള്ളി പറഞ്ഞു ഇറങ്ങി പോയിട്ടും അമ്മയുടെ മരണത്തിൽ പോലും പങ്കെടുക്കാതിരുന്നിട്ടും അമ്മയുടെ നിർബന്ധപ്രകാരം ആണെങ്കിൽ കൂടി അവളെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഇരുന്നവനാണ് താൻ…. എല്ലാ തരത്തിലും താനുമായുള്ള എല്ലാ കോൺടാക്ടും അവൾ മനപൂർവ്വം ഒഴിവാക്കിയിട്ടും കോളേജിലെ അവളുടെ വിശേഷങ്ങൾ ഒക്കെ താൻ അറിയുന്നുണ്ടായിരുന്നു….എല്ലാം ഓർക്കേ അവനു മനസ്സിൽ അതിയായ വേദന തോന്നി.കവിളിൽ ഇരച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു നീക്കി അവൻ ടാക്സിയുടെ പിൻസീറ്റിലേക്ക് കണ്ണടച്ച് തല ചായ്ച്ചിരുന്നു.

മുറിയിൽ ക്രിസ്റ്റിയുടെ വരവും കാത്തു മദ്യസേവയിൽ ഏർപ്പെട്ടിരിക്കുവായിരുന്നു അവന്റെ കൂട്ടുകാർ.വല്ലാത്ത ദേഷ്യത്തോടെ അവൻ മുറിയിലേക്ക് കയറി വരുമ്പോൾ പ്രതീക്ഷയോടെ അവർ അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. “എന്തായെടാ…. പോയ കാര്യം അവളാ ഡ്രിങ്ക്സ് കുടിച്ചോ? ” “ഇല്ല… ” “നീ കുടിപ്പിക്കാൻ ശ്രമിച്ചില്ലേ…? ” “ഇല്ല.. ” “പിന്നെ….?അവൾ…. അവൾ തിരിച്ചു പോയോ? ” നാവു കുഴഞ്ഞുള്ള മറ്റൊരുവന്റെ മറുപടിയ്ക്കു രൂക്ഷമായൊരു നോട്ടമായിരുന്നു ക്രിസ്റ്റിയുടെ മറുപടി. “ഓഹോ അപ്പോൾ കാര്യങ്ങളുടെ കിടപ്പു അങ്ങനെയാണ്. ” ക്രിസ്റ്റിയെ പുച്ഛത്തോടെ നോക്കി ഒരുവൻ മറ്റൊരുവനോടായി പറഞ്ഞു തുടങ്ങി.

“നിനക്കിനിയും കാര്യങ്ങൾ പിടികിട്ടിയില്ലേ ഇവൻ നമ്മളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.നമ്മൾ ഒന്നാണ് ആത്മാർത്ഥ സുഹൃത്തുക്കളാണെന്നൊക്കെ പറഞ്ഞിട്ട് ഇവന് മാത്രം അത് ബാധകമല്ല.അവന്റെ കാര്യങ്ങളൊക്കെ നമ്മളെ കൊണ്ട് ചെയ്യിക്കാൻ അവൻ കണ്ടു പിടിച്ച സൂത്രം.” “ആണോടാ….. ഇവൻ പറയുന്നത് പോലെയാണോടാ ക്രിസ്റ്റി…. നീ എന്തായിരുന്നു പറഞ്ഞത്? നമ്മൾ ഒന്നാണ്….. തിരിഞ്ഞു നോക്കാൻ ആരും ഇല്ലാത്തവരാണ്…..മറ്റുള്ളവർക്ക് വിലയില്ലാത്തവരാണ്…. അത് കൊണ്ടാണ് നമ്മൾ ഇത്രയും കൂട്ടായത് എന്നൊക്കെയല്ലേ? എന്നിട്ടിപ്പോൾ നിനക്ക് ഞങ്ങളെ വിലയില്ലാതായി അല്ലേ? ”

“ഹും കൊള്ളാമെടാ…..നിനക്കൊക്കെ വേണ്ടി എന്റെ കാമുകിയെ പോലും ഞാൻ വളരെ റിസ്ക് എടുത്ത് എത്തിച്ചു തന്നിട്ടില്ലേ? എന്നിട്ടിപ്പോൾ സ്വൊന്തം കാര്യം വരുമ്പോൾ ഇങ്ങനെ തന്നെ വേണമെടാ….. വാക്കിന് വിലയില്ലാത്തവൻ….ത്തൂ…. ” “സ്റ്റോപ്പ്‌ ഇറ്റ്…. ” ഒരുവന്റെ ആഞ്ഞു വലിച്ചുള്ള തുപ്പും… മറ്റു രണ്ടു പേരുടെയും അവഹേളിച്ചുള്ള സംസാരവും എല്ലാം കൂടി ദേഷ്യം കൊണ്ട് തല പെരുക്കുന്ന പോലെ തോന്നി ക്രിസ്റ്റിക്കു….. കണ്ണടച്ചു പിടിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കും തോറും ദിയ കരണത്ത് ആഞ്ഞടിച്ച നിമിഷവും കൂട്ടുകാരുടെ സംസാരവും എല്ലാം കൂടി മനസ്സിൽ വളരെ വേഗത്തിൽ മിന്നിമറിഞ്ഞു കൊണ്ടിരുന്നു.

ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ കുറുകി ചുവത്തു…. പല്ലുകൾ ഞെരിഞ്ഞു.മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി.കണ്ണുകൾ വലിച്ചു തുറന്ന് ചുരുട്ടി പിടിച്ച മുഷ്ടി അയച്ച് പോക്കറ്റിൽ നിന്നും ഹോട്ടൽ റൂമിന്റെ താക്കോൽ അവൻ അവർക്കു നേരെ എറിഞ്ഞു കൊടുത്തു.വായുവിൽ പറന്നിറങ്ങിയ താക്കോൽ കൃത്യമായി കാച്ച് ചെയ്തു മൂന്ന് കൂട്ടുകാരും വേട്ടയ്ക്കായി മുറിവിട്ടിറങ്ങുന്നതു അവൻ പകയോടെ നോക്കിനിന്നു….തുടരും…..

ഹരി ചന്ദനം: ഭാഗം 39

Share this story