മാംഗല്യം തന്തുനാനേനാ : ഭാഗം 2
എഴുത്തുകാരി: ശ്രുതി കൃഷ്ണ
അവളെന്റെ അറ്റുപോയ കയ്യിലേക്ക് അലിവോടെ നോക്കി…ഫുൾ സ്ലീവ് ജുബ്ബയിൽ ഒറ്റനോട്ടത്തിൽ പെട്ടെന്നാർക്കും തിരിച്ചറിയാൻ കഴിയില്ലായിരുന്നു…എന്നിട്ടും നോക്ക് കൊണ്ടും വാക്ക് കൊണ്ടും വേദനിപ്പിക്കാൻ പലരും മത്സരിക്കുന്നു…കുറച്ച് മാസങ്ങളായി സഹതാപത്തോടെയുള്ള ഇത്തരം നോട്ടങ്ങളാണ് എന്നെ കോല്ലാതേ കൊല്ലുന്നത്… സ്നേഹിക്കുന്നവരുടെ കണ്ണീരാണ് ഞാൻ ജീവിതത്തിൽ തോറ്റുപോയെന്ന് എന്നെ ഓർമിപ്പിക്കുന്നത്…ആ ഒരു നിമിഷത്തിൽ എല്ലാവരോടും ദേഷ്യം തോന്നും… ഇപ്പോൾ അവളോടും തോന്നി ആ ദേഷ്യം… വാശിയോടെ അവളെക്കടന്നു പോകുമ്പോൾ അവളെന്തോ പറയാൻ വരുന്നുണ്ടായിരുന്നു… നേരെ വീട്ടിലേക്ക് ചെന്നു… അച്ഛനും അമ്മയും കല്യാണമൊക്കെ കഴിഞ്ഞെ വരുള്ളൂ എന്ന് തോന്നി…
എന്റെ കയ്യിലുള്ള സ്പെയർ കീ വയ്ച്ചു വീട് തുറന്നു… കീർത്തിയുടെ ഓർമ്മകൾ എന്നിലേക്കെത്തിക്കുന്ന സൂക്ഷിപ്പുകളെല്ലാം അഗ്നിക്കിരയാക്കുമ്പോൾ എന്നിലുള്ള അവസാനത്തെ നൊമ്പരവും ദേഷ്യത്തിലേക്ക് വഴിമാറിയിരുന്നു… മുന്നിൽ പുകയുന്ന അഗ്നിയെക്കാൾ ചൂട് എന്റെയുള്ളിൽ ഉണ്ടായിരുന്നു…എന്നിട്ടും കനലെരിഞ്ഞു ചാരമാവുന്നത് വരെ നോക്കിയിരുന്നു… എളുപ്പമല്ലെങ്കിലും അവളുടെ ഓർമകളും അതുപോലെ എന്റെയുള്ളിൽ ചാരമായി പരിണമിക്കാൻ.. തൊടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കയറുമ്പോൾ അച്ഛനും അമ്മയും എത്തിയിരുന്നു…തീരെ പ്രതീക്ഷിക്കാതെ അവരെ കണ്ടത് കൊണ്ട് ആദ്യം ഞാനൊന്ന് ഞെട്ടി..ഉടുമുണ്ടിന്റെ അറ്റമുയർത്തി മുഖത്തെ വിയർപ്പു തുള്ളികൾ അമർത്തിതുടച്ചു..നേരെ എന്റെ മുറിയിൽ കയറി കട്ടിലിൽ കണ്ണടച്ചു കിടന്നു..ഇത്തിരി കഴിഞ്ഞു അടുത്തരോ വന്നിരിക്കുന്നതായി തോന്നി..
കണ്ണ് തുറക്കാതെ തന്നെ ആ ഗന്ധം തിരിച്ചറിഞ്ഞു..പതിയെ തലയുയർത്തി ആ മടിയിലേക്ക് ചാഞ്ഞു..എന്റെ അലസമായി വളർന്ന മുടിയിലൂടെ വാത്സല്യത്തോടെ ആ വിരലുകൾ ഒഴുകി നടന്നു… “ഞങ്ങടെ കുട്ടീടെ കണ്ണീരു വീണ ചോറ് ഞങ്ങളെങ്ങനാ കഴിക്കാ…എത്ര രുചിയുണ്ടെങ്കിലും ഞങ്ങൾക്കത് കൈക്കും… അതോണ്ട് ചടങ്ങ് കണ്ട് നേരത്തെ ഇങ്ങ് പോന്നു… അല്ലെങ്കിലും ഒരു കയ്യില്ലെന്നും പറഞ്ഞു എന്റെ കുഞ്ഞിനെ തള്ളിക്കളഞ്ഞ അന്നേ അവരുമായുള്ള ആത്മബന്ധം അവസാനിച്ചു..ഇന്ന് കെട്ടിയൊരുങ്ങി പോയത് ബാക്കിയുള്ള രക്തബന്ധത്തിന്റെ പേരിലാ…പിന്നേ നിന്നെ നിർബന്ധിച്ചു കൊണ്ട് പോയത് ആ ഒരു ചടങ്ങ് കണ്മുന്നിൽ കാണാൻ വേണ്ടി തന്നെയാ..അതിങ്ങനെ തളർന്നിരിക്കാനല്ല അവളോടുള്ള സ്നേഹത്തിന്റെ അവസാനത്തെ കണികയും നിന്നിൽ നിന്നും അകന്നു പോകാൻ…വീണ്ടും ഉയർത്തെഴുന്നേൽക്കാൻ…”
ഒക്കെ കേട്ടിട്ടും ഇടയ്ക്കെപ്പോഴോ തോൽവി സമ്മതിച്ച പോലെ രണ്ട് തുള്ളി ആ മടിയിലേക്ക് ഊറിയിറങ്ങി.. “ആൺകുട്ടികൾ കരയില്ല കണ്ണാ…” കണ്ണുകൾ തുടച്ച് തന്ന് നെറുകയിൽ അമ്മ അമർത്തി ചുംബിച്ചു..വാതിൽപ്പടിയിൽ നിന്ന് അടക്കിപ്പിടിച്ചൊരു തേങ്ങൽ കേട്ടിരുന്നെങ്കിലും നോക്കിയില്ല..ചിലപ്പോൾ ഉള്ള ധൈര്യം കൂടി ചോർന്നു പോയെങ്കിലോ…പതിയെ അമ്മയുടെ വയറിലേക്ക് മുഖം പൂഴ്ത്തി… എല്ലാവരിൽ നിന്നും ഒളിക്കാനെന്ന പോലെ… എല്ലാം ഒളിപ്പിക്കാനെന്ന പോലെ.. “മാഷേ…” മൂന്നാഴ്ച കഴിഞ്ഞ് വായനശാലയിൽ നിന്ന് പുസ്തകവുമെടുത്ത് ഇറങ്ങുമ്പോഴാണ് പരിചയമുള്ള ശബ്ദം കേട്ടത്…ഇപ്പോൾ കുറച്ചു നാളായി ഈ പുസ്തകങ്ങളാണ് പലതും മറക്കാൻ എന്നെ സഹായിക്കുന്നത്…തിരിഞ്ഞു നോക്കിയപ്പോഴേക്കും ഓടിക്കിതച്ചവൾ എന്റെയടുത്ത് എത്തിയിരുന്നു…
നെഞ്ചിൽ തടവി കിതപ്പ് മാറ്റുന്നവളെ ഞാൻ സസൂക്ഷ്മം നോക്കി… “ഇയാളെ ഞാൻ ഏത് സ്കൂളിലാ പഠിപ്പിച്ചേ…?” എന്റെ ചോദ്യം മനസിലാവാത്ത പോലെ കണ്ണു മിഴിച്ചു നിൽപ്പുണ്ടവൾ… “അല്ല… മുൻപും കേട്ടു ഈ മാഷേ വിളി അതോണ്ട് ചോദിച്ചതാ…” ഇത്തിരി ഈർഷ്യയോടെ തന്നെ പറഞ്ഞു…പക്ഷെ അവളുടെ മുഖത്തെ പുഞ്ചിരി ഒന്ന് കൂടി തെളിഞ്ഞതല്ലാതെ വേറേ മാറ്റമൊന്നും ഉണ്ടായില്ല… “എന്നാ ഞാൻ കണ്ണേട്ടാന്ന് വിളിക്കട്ടെ…?” കണ്ണുകൾ വിടർത്തിയവൾ ചോദിച്ചപ്പോൾ പെട്ടെന്ന് കീർത്തിയെ ഓർത്തു…എന്റെ ദേഷ്യത്തിന്റെ ആഴം ഇത്തിരി കൂടി വർധിച്ചു… “വേണ്ടാ… നീ മാഷെന്ന് തന്നെ വിളിച്ചോ…” അതും പറഞ്ഞ് ഞാൻ മുൻപേ നടന്നു പിറകെ വാല് പോലെ അവളും…അവളുടെ ചോദ്യങ്ങൾക്കും ആശ്വാസ വാക്കുകൾക്കും ഒരു മൂളലിൽ ഞാൻ ഉത്തരം നൽകി…
സംഭവിച്ചതിലൊന്നും എനിക്ക് യാതൊരു വിഷമവും ഇല്ലെന്ന് അവളെ ബോധിപ്പിക്കേണ്ടത് എന്റെ ആവശ്യമായതിനാൽ എല്ലാവരോടും എന്നപോലെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉള്ളിലുള്ള അമർഷം അടക്കിപ്പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു… “മാഷിന് ശെരിക്കും അഭിനയിക്കാൻ പോവാ ട്ടോ…” അവൾ പറഞ്ഞതിന്റെ പൊരുളറിയാതെ തിരിഞ്ഞു നോക്കുമ്പോൾ തോളിലുള്ള ബാഗിൽ നിന്നെന്തോ തേടിപ്പിടിച്ചു അവളെനിക്ക് നീട്ടി തന്നു…ആദ്യം ഒന്ന് മടിച്ചെങ്കിലും വാങ്ങാൻ കണ്ണുകൊണ്ടവൾ ആഗ്യം കാണിച്ചപ്പോൾ കയ്യിൽ വാങ്ങി…ചുവന്ന പുറം ചട്ടയുള്ള കുഞ്ഞ് ആൽബത്തിൽ നിറയെ പലയിടങ്ങളിൽ നിന്നായി ഞാനറിയാതെ എടുത്ത എന്റെ ചിത്രങ്ങളായിരുന്നു…അന്ന് ബീച്ചിൽ വച്ച് എടുത്തത് മുതൽ ദിവസങ്ങൾ മുൻപേ എടുത്തത് വരെയുണ്ട്…ഒരോ ചിത്രങ്ങളും എന്റെ മാനസികാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നവയായിരുന്നു….
എത്രയൊക്കെ പുഞ്ചിരിച്ചിട്ടും എന്റെ മനസിന്റെ വിങ്ങൽ ഇത്രത്തോളം മുഖത്ത് നിഴലിച്ചിരുന്നെന്നത് എനിക്ക് തന്നെ അത്ഭുതമായി തോന്നി..തലയുയർത്തി അവളെ നോക്കുമ്പോൾ പുഞ്ചിരിയോടെ അവളെന്റെ കണ്ണുകളിലേക്ക് നോക്കി… “ഇത്… നീ…???” “ഇഷ്ടമുള്ള ആളുടെ ചിത്രങ്ങൾ ഒളിഞ്ഞു നിന്ന് പകർത്താൻ ഞങ്ങൾ പെൺകുട്ട്യോൾക്കും പറ്റും മാഷേ…” എന്റെ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഉത്തരം പറഞ്ഞവൾ വന്നവഴിയേ തിരിഞ്ഞോടി… ആൽബത്തിലെ ചിത്രങ്ങളിൽ കണ്ണുനട്ടിരുന്ന എന്റെ മനസിലൂടെ അവൾ പറഞ്ഞ വാചകങ്ങൾ ഒന്ന് കൂടി കടന്നു പോയി…”ഇഷ്ടമുള്ള ആളെന്ന ” അവളുടെ പ്രയോഗം എന്നെ വല്ലാതെ അസ്വസ്ഥനാക്കി…മുഖമുയർത്തി നോക്കിയപ്പോൾ അവൾ ഇത്തിരി ദൂരം പിന്നിട്ടിരുന്നു… “നോക്കണ്ട മാഷേ കേട്ടത് സത്യവാ…”
തിരിഞ്ഞു നോക്കാതെ തന്നെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞവൾ അകലത്തേക്ക് ഓടി മറിഞ്ഞു… വീട്ടിലെത്തി ആൽബം കട്ടിലിലേക്ക് വലിച്ചെറിഞ്ഞു…അവൾ മറ്റൊരർത്ഥത്തിലല്ല അത് പറഞ്ഞതെന്ന് എത്രയൊക്കെ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല…ഒടുവിൽ എന്റെ മനസാക്ഷി തന്നെ അത് സമർത്തിക്കാൻ എന്റെ കുറവുകൾ ഒന്നൊന്നായി കണ്ടെത്തി…മനസിന്റെ പിരിമുറുക്കം കൂടി വന്നു…ദേഷ്യം കൊണ്ട് മുടിയിൽ പിച്ചി വലിച്ചു കട്ടിലിലേക്കിരുന്നു…വീണ്ടും എന്തൊക്കെയോ ആലോചനകളിലൂടെ സഞ്ചരിച്ചു… ശെരിയെന്നു തോന്നുന്ന ഒരു തീരുമാനത്തിനായി അലഞ്ഞു… അന്ന് രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു ആലോചിച്ചു…രാവിലെ തന്നെ കൂടെ പഠിച്ച ഗൾഫിലുള്ള ഒരു സുഹൃത്തിനെ വിളിച്ച് ഒരു ജോലി ശെരിയാക്കി തരുമോ എന്ന് ചോദിച്ചു.
വളരെ എളുപ്പത്തിൽ ചോദ്യം കഴിഞ്ഞെങ്കിലും ഒറ്റകയ്യന് എന്ത് ജോലി എന്ന് അവനെപ്പോലെ ഞാനും ചിന്തിച്ചിരുന്നു.എന്നിട്ടും എന്നെ നിരാശനാക്കാതെ എങ്ങനെയെങ്കിലും ഒരു വിസ സങ്കടിപ്പിച്ചു നൽകാമെന്നവൻ ഉറപ്പ് നൽകി.അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു അടുത്ത പ്രതിസന്ധി… ആദ്യം പ്രതീക്ഷിചതു പോലെ രണ്ടാളും എതിർത്തു… എന്നെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വയ്ച്ചു.. എന്നിരുന്നാലും അവസാനം എന്റെ സന്തോഷത്തെകരുതി മനസ് ശെരിയായാൽ ഉടൻ തിരിച്ചു വരാം എന്ന ഉറപ്പിന്മേൽ രണ്ടാളും സമ്മതം മൂളി…
“എനിക്ക് മറുപടിയൊന്നും കിട്ടിയില്ല്യ ട്ടോ…” അമ്പലനടയിൽ തൊഴുത് നിൽക്കുമ്പോളാണ് എന്നോടെന്നപോലെ ഒരു ചോദ്യം തേടി വന്നത്… ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതിനാലും അമ്പലത്തിൽ വയ്ച്ചു ഒന്നും പറയേണ്ടെന്ന് കരുതിയതിനാലും ഞാൻ പ്രദക്ഷിണത്തിനൊരുങ്ങി മുൻപേ നടന്നു…എന്റെ നിഴലിനൊപ്പം ചേർന്നു വരുന്ന അവളുടെ നിഴൽ പൂഴിമണ്ണിലേറ്റ സൂര്യവെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു… “മൗനം സമ്മതമാണോ മാഷേ?” വീണ്ടും അവളുടെ ചോദ്യമെത്തിയപ്പോഴേക്കും എന്റെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടു…തിരിഞ്ഞു നിന്ന് രൂക്ഷമായി രൂക്ഷമായി നോക്കുന്ന എന്നെ കണ്ട് അവളും പതറി… “എന്താ സഹതാപമാണോ?” “അല്ല…. സത്യായിട്ടും എനിക്ക്…”
“നിർത്തെടി…ഒരു കയ്യറ്റു പോയ എന്നെ കാണുമ്പോഴേക്ക് പൊട്ടിമുളയ്ക്കാൻ നിന്റേതെന്താ ദിവ്യപ്രേമമാണോ? അല്ലെങ്കിൽ തന്നെ ഒരുത്തി ഉപേക്ഷിച്ചു പോയ സങ്കടത്തിൽ ഞാൻ മറ്റൊരുവളെ തേടി നടക്കുവാണെന്ന് കരുതിയോ..?…ഒരു ഒറ്റക്കയ്യനെ കെട്ടാൻ മാത്രം എന്ത് ഗതികേടാടി നിനക്കുള്ളത്…വേറൊരാളുടെ സഹായമില്ലാതെ ഒരു താലി മുറുക്കി കെട്ടാൻ കൂടി എന്നെക്കൊണ്ട് സാധിക്കില്ല… ഇതൊക്കെ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതോ നിനക്ക് വേറേ എന്തെങ്കിലും ലക്ഷ്യമുണ്ടോ?… ആരെങ്കിലും ചിരിച്ചാലോ രണ്ട് വാക്ക് മിണ്ടിയാലോ ഉടനെ അവരുടെ പിറകെ ഇറങ്ങിക്കോളും… വീട്ടുകാരെ പറയിപ്പിക്കാനായിട്ട്… നിന്നെ എന്താ കയറൂരി വീട്ടിരിക്കുവാണോ? ചോദിക്കാനും പറയാനും ഒന്നുമാരുമില്ലേ?” ഒറ്റശ്വാസത്തിൽ ഒച്ചയെടുത്ത് പറഞ്ഞു നിർത്തുമ്പോൾ ഞാൻ വല്ലാതെ കിതച്ചു പോയിരുന്നു… അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു…
ഏങ്ങലടികൾ പുറത്ത് വരാതിരിക്കാൻ കഴുത്തിലൂടെ ചുറ്റിയിട്ട ഷാളെടുത്തവൾ വായ പൊത്തിപ്പിടിച്ചു…പറഞ്ഞതൽപ്പം കൂടിപ്പോയോ എന്ന സംശയം വന്നെങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലാതെ വാശിയോടെ ഞാൻ നടന്നു നീങ്ങി… പിന്നീടുള്ള രണ്ടു മൂന്ന് ദിവസം അവളെ കണ്ടതേയില്ല… അതെനിക്കും വളരെ ആശ്വാസമായി തോന്നി… സുഹൃത്തിനെ വിളിച്ചു ഇടയ്ക്കിടെ വിസയുടെ കാര്യം ഞാൻ ഓർമിപ്പിക്കുന്നുണ്ടായിരുന്നു…ഇടയ്ക്ക് അതിന്റെ ആവശ്യത്തിനായി ഒന്ന് രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ വേണ്ടി വന്നു…കയ്യിലുള്ളതൊക്കെ യൂണിഫോം ധരിച്ചുള്ളവയായിരുന്നതിനാൽ പുതിയതായി എടുക്കാൻ തന്നെ തീരുമാനിച്ചു… രാവിലെ തന്നെ റെഡിയായി കവലയിലേക്കിറങ്ങി…പണ്ട് ഒരൊറ്റ സ്റ്റുഡിയോ ഉണ്ടായിരുന്നിടത്ത് കൂൺ മുളച്ചു പൊന്തും പോലെ ഇപ്പോൾ പുതിയതായി മൂന്ന് നാലെണ്ണം വന്നിട്ടുണ്ട്… ആദ്യം എവിടെ പോകുമെന്നായിരുന്നു ടെൻഷൻ…
പിന്നേ പണ്ട് മുതലേ പോയിക്കൊണ്ടിരുന്ന ദേവി സ്റ്റുഡിയോയിലേക്ക് തന്നെ വയ്ച്ചു പിടിച്ചു… ഒരു ചെറിയ ബിൽഡിംഗിന്റെ മുകളിലത്തെ നിലയിലാണ് അത് പ്രവർത്തിക്കുന്നത്…താഴെ നിലയിൽ ഒരു സിമെന്റ് കടയാണ്…പടികൾ കയറുമ്പോൾ തന്നെ കണ്ടു പൊടി പറ്റിപ്പിടിച്ച ചുവരിൽ കറുത്ത പെയിന്റിൽ ദേവി സ്റ്റുഡിയോ എന്ന് വലുതാക്കി എഴുതിയിരിക്കുന്നു… അടിയിലായി നിറം മങ്ങിയ ചുവരിൽ മൂന്ന് കുട്ടികളുടെ ചിരിച്ചു നിൽക്കുന്ന ചിത്രം മനോഹരമായി വരച്ചിട്ടിരിക്കുന്നു… രണ്ട് പെൺകുട്ടികളുടെ മടിയിലായി ഒരു കൊച്ചു ആൺകുട്ടി ഇരിക്കുന്നു…അടിയിലായി മാധവൻ എന്നെഴുതി അന്നത്തെ തീയ്യതിയും ഒപ്പും കൂടി ചേർത്തിട്ടുണ്ട്…കവലയിലേക്ക് ഇറങ്ങുമ്പോൾ എപ്പോഴും കണ്ണിൽപ്പെടുന്ന ഒന്നാണീ പഴയ ചിത്രം…
ഈ വഴിയേ പോകുമ്പോൾ ചിത്രത്തിലേക്ക് നോക്കാതെ പോകുന്ന ദിവസങ്ങൾ വിരളമെന്ന് തന്നെ പറയാം… എന്റെ കണ്ണുകളെ ആകർഷിക്കുന്ന എന്തോ ഒന്നിന് വേണ്ടി ആ ചിത്രത്തിലൂടെ മിഴികൾ പരതി….മുൻപത്തെ സ്റ്റുഡിയോയുടെ ഓണർ മാധവേട്ടന്റെ കലാവിരുതാണ് അത്… ചിത്രത്തിലുള്ളത് ആളുടെ മക്കളാണെന്ന് കേട്ടിട്ടുണ്ട്… പട്ടാളത്തിൽ ചേരുന്നതിന് മുൻപ് എല്ലാം വർഷവും അച്ഛനെയും അമ്മയെയും കൂട്ടി അവരുടെ വിവാഹ വാർഷികത്തിന്റെ അന്ന് ഇവിടെ വന്ന് ഒരു കുടുംബ ചിത്രമെടുക്കുന്ന പതിവുണ്ടായിരുന്നു…അവയൊക്കെ ഇപ്പോഴും വീട്ടിലെ ലിവിങ് റൂമിലെ ചുവരിൽ അതാത് സ്ഥാനത്ത് ഇരിപ്പുണ്ട്…പിന്നേ സ്കൂളിലെ ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനും…
എല്ലാ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും വിശേഷദിവസങ്ങളിലും ചിത്രമെടുക്കാനും അങ്ങനെ എല്ലാത്തിനും കഴുത്തിലൊരു പഴയ ക്യാമറയും തൂക്കി മുൻപന്തിയിൽ മാധവട്ടനുണ്ടാകും… പ്രായഭേദമന്യേ എല്ലാവർക്കും അദ്ദേഹം ഏട്ടൻ തന്നെയാണ്… ആളെടുക്കുന്ന ചിത്രങ്ങൾക്കും വല്ലാത്ത പ്രത്ത്യേകതയാണ്… ശെരിക്കും ജീവനുള്ളത് പോലെ… ഇടയ്ക്ക് ആൾക്കെന്തോ അസുഖമാണെന്നും മരിച്ചെന്നും സ്റ്റുഡിയോ കുടുംബക്കാർ ഏറ്റെടുത്തേന്നുമൊക്കെ അച്ഛൻ പറഞ്ഞ് കേട്ടിരുന്നു…ഇത്തിരി നേരം ആ ചിത്രത്തിലേക്ക് നോട്ടമെറിഞ്ഞപ്പോൾ തന്നെ ഏറെയിഷ്ടപ്പെടുന്ന ഇന്ന് അതിലേറെ നഷ്ടബോധമുണ്ടാക്കുന്ന മധുരമുള്ള പല ഓർമകളും മനസിലൂടെ കടന്നുപോയി… പതിയെ സ്റ്റുഡിയോയുടെ ഗ്ലാസ് ഡോർ തുറന്ന് അകത്ത് കയറി…
ഒറ്റനോട്ടത്തിൽ ആരെയും കാണുന്നുണ്ടായിരുന്നില്ല… “ചേട്ടാ ആ ഡോർ അടച്ചേക്ക്… ഉള്ളിലേക്ക് പൊടി കയറും…” അകത്തേ ചുവരിലെ പഴയ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് പുറകിൽ നിന്ന് പരിചിതമായ ശബ്ദം കേട്ടത്…തിരിഞ്ഞു നോക്കിയ ഞാൻ ഒരു നിമിഷം വല്ലാതായി…ആരെ കാണരുതെന്ന് ആഗ്രഹിച്ചോ ആളുടെ മുൻപിൽ തന്നെ വന്നു പെട്ടു…ഇവൾക്ക് ഈ സ്റ്റുഡിയോയുമായി എന്താണ് ബന്ധം…സ്റ്റുഡിയോ ബന്ധുക്കളേറ്റെടുത്ത സ്ഥിതിക്ക് മാധവേട്ടന്റെ ആരെങ്കിലുമാകുമോ… അതോ ജോലിക്ക് നിർത്തിയതോ… എന്റെ ചിന്തകൾ കാടു കയറി…എന്നാൽ അതിലേറെ അത്ഭുതം തോന്നിയത് എന്നെ അറിയാമെന്ന ഒരു ഭാവം പോലും അവൾക്കുണ്ടായിരുന്നില്ല എന്നതിലാണ്…
വേറെങ്ങും പോവാതെ ഇങ്ങോട്ട് തന്നെ വരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു… അന്ന് പ്രീ വെഡിങ് ഷൂട്ട് പ്ലാൻ ചെയ്തതും ഏർപ്പാടാക്കിയതുമെല്ലാം കീർത്തിയായിരുന്നു അതുകൊണ്ടാണ് ഇവളും ഈ സ്റ്റുഡിയോയും തമ്മിലുള്ള ബന്ധം അറിയാതെ പോയത്… വരേണ്ടിയിരുന്നില്ലെന്ന് വീണ്ടും വീണ്ടും സ്വൊയം കുറ്റപ്പെടുത്തി… “എന്ത് വേണം…?” അവളുടെ ചോദ്യമാണ് ആലോചനകളുടെ കുരുക്കിൽ നിന്ന് എന്നെ ആ നിമിഷത്തിലേക്ക് എത്തിച്ചത്.. “പാസ്പോർട്ട് സൈസ് ഫോട്ടോ…” “മ്മ് വരൂ…” ഒന്നമർത്തി മൂളി അവൾ കർട്ടൻ കൊണ്ടു മറച്ച അടുത്തമുറിയിലേക്ക് കയറി…
ഫോട്ടോയെടുക്കാനായി അവളുടെ മുൻപിലിരിക്കുമ്പോൾ ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു…എന്നാൽ ഒരു നോട്ടം കൊണ്ട് പോലും അവളെന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നില്ല… “കഴിഞ്ഞു… വെയിറ്റ് ചെയ്തോളൂ… ഇപ്പോൾ തന്നേക്കാം…” സമ്മതമെന്നോണം തലയാട്ടി മുൻപിൽ ഞാനും പിറകെ ക്യാമറയും തൂക്കി അവളും ഇറങ്ങി…അപ്പോഴാണ് രണ്ട് മൂന്നു പേർ അകത്തേക്ക് കയറി വന്നത്… വഷളൻ ചിരിയോടെയുള്ള അവരുടെ നോട്ടവും നിൽപ്പും കണ്ട് ഒന്നും മനസിലായില്ലെങ്കിലും അവളുടെ മുഖം വിളറിയതു ഞാൻ ശ്രദ്ധിച്ചിരുന്നു…. തുടരും..