ചങ്കിലെ കാക്കി: ഭാഗം 21

ചങ്കിലെ കാക്കി: ഭാഗം 21

നോവൽ: ഇസ സാം

“എന്റെ അനിയത്തിയുടെ ആദ്യ ഭർത്താവ് …..അയാൾ ആ കാലയളിവിൽ ഒന്ന് രണ്ടു തവണ ഇവിടെ ഉത്സവത്തിനു വന്നിരുന്നു… ഞാൻ അന്ന് പറയാതിരുന്നത് ആ ബന്ധം പിരിഞ്ഞു വര്ഷങ്ങളായിരുന്നു…..അതുകൊണ്ടു ഞാനതു അത്ര കാര്യമാക്കിയില്ല…. എന്നാൽ കഴിഞ്ഞ ദിവസം മോൻ അങ്ങനെ ചോദിച്ചപ്പോൾ ഇവിടെ അധികം വരാത്ത ഒരാൾ… അന്ന് മാത്രം വന്നൊരാൾ എന്നൊക്കെ ചോദിച്ചപ്പോൾ എനിക്ക് എന്തോ പെട്ടന്ന് ഓർമ്മ വന്നു…..” എന്റെ ഉള്ളിലെ അണഞ്ഞ സംശയങ്ങൾക്ക് വീണ്ടും തിരി തെളിയുകയായിരുന്നു….. ചെറിയമ്മയിൽ നിന്ന് ഞാൻ അയാളുടെ വിവരങ്ങൾ വാങ്ങി….. “എന്താണ് ആ ബന്ധം പിരിഞ്ഞത്…… ?” “അയാളൊരു മദ്യപാനി ആയിരുന്നു….. കെ .എസ.ഇ ബി യിലെ എഞ്ചിനീയർ ആയിരുന്നു എങ്കിലും എന്നും സസ്പെന്ഷനും മറ്റുമായിരുന്നു….

അങ്ങനെ പ്രശ്നങ്ങളായി അവർ പിരിയുകയായിരുന്നു….” ഞാൻ ശ്രദ്ധയോടെ അവരെ കേട്ടു…. “ശെരി എന്നാൽ …….” ഞാൻ വെക്കാനാഞ്ഞതും … “ലെച്ചു……. അവൾക്കു ഏങ്ങനെ ഉണ്ട്…….? ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല……….. അവൾ ആദ്യം ഒരു പാവം കുട്ടി ആയിരുന്നു…..അധികം സംസാരിക്കാറില്ലായിരുന്നു….എനിക്കവളെ കാണുമ്പോൾ സ്നേഹം തോന്നിയിരുന്നില്ല….മറിച്ചു ദേഷ്യമാണ് തോന്നിയത്… ………..എല്ലാം എന്റെ അപ്പോഴത്തെ പ്രായം …..സ്വാർത്ഥത ….അവൾ കാരണം വന്ന ഞാൻ അവൾകാരണം തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമോ എന്ന ഭയം….അങ്ങനെ എന്തെക്കെയോ …..?..” വിറച്ചും മടിച്ചും ഒടുവിൽ അവർ അവളെ അന്വേഷിച്ചു….. ഒടുവിൽ എന്തെക്കെയോ ന്യായീകരണങ്ങളോ …കുറ്റ സമ്മതമോ നിരത്തി ….. അതൊന്നും ക്ഷമിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല…

“എങ്ങനെ ആയാലും അത് ഒരിക്കലും നിങ്ങളെ ബാധിക്കുന്ന വിഷയം അല്ല…… ഒന്ന് കൂടി…… അവൾക്കു ഇനി നിങ്ങളുടെ സ്നേഹം വേണ്ടാ….അത് വൃന്ദയ്ക്ക് ഇന്ദുവിനും മാത്രം കൊടുത്തോളു….. വര്ഷങ്ങളായി സ്നേഹം നിഷേധിച്ചു ഒരു നികൃഷ്ഠയെ പോലെ മാറ്റി നിർത്തി അവളുടെ അച്ഛനെയും അവളിൽ നിന്നകറ്റി നിങ്ങൾ ആസ്വദിച്ച കാലങ്ങൾ ഉണ്ടല്ലോ നിങ്ങള്ക്ക് എന്നും ഓർമിക്കാൻ……എത്ര കാലം കഴിഞ്ഞാലും ഒരുനാൾ അകാലത്തിൽ മരിച്ചു പോയ ഒരമ്മയുടെ അവരുടെ അനാഥയാക്കപ്പെട്ട ഒരു മകളുടെ ശാപം നിങ്ങളെ തേടി വരുക തന്നെ ചെയ്യും….. അത് പ്രകൃതി നിയമം ആണ്…..” അപ്പുറം നിശബ്ധമായിരുന്നു……ഞാൻ കാൾ കട്ട് ചെയ്തു…… അവർ പറഞ്ഞ വിവരങ്ങൾ വെച്ച് ഞാൻ ആ സ്റ്റേഷനിൽ വിളിച്ചു എനിക്ക് പരിചയമുള്ള ചിലർ ഉണ്ടായിരുന്നു….. 🟢🟢🟢🟢

ചെറിയമ്മ തന്ന വിവരങ്ങളും സ്റ്റേഷനിലെ വിവരങ്ങളും അനുസരിച്ചു ഞാൻ എത്തി…..ചിറ്റൂർ …പാലക്കാട്….. വൈഗയുടെ വീട്ടിൽ നിന്നും രണ്ടു മണിക്കൂർ കഷ്ട്ടിച്ചു യാത്ര…… കെ .എസ.ഇ .ബി യിലെ എഞ്ചിനീയർ ആയിരുന്ന രാമനാഥൻ…. ഭാര്യ മാത്രം ..മക്കൾ ഇല്ലാ …… ഇപ്പോൾ റിട്ടയർ ആയി ….. ഞാൻ എന്റെ കാറിലാണ് പോയത്….. ലോക്കേഷൻ നേരത്തെ കിട്ടിയിരുന്നു…… വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ മനസ്സു വല്ലാതെ പ്രകമ്പനം കൊള്ളുകയായിരുന്നു….ഞാൻ അന്വേഷിച്ചു നടന്നവൻ എന്റെ വൈഗയെ ഞെരിച്ചമർത്തി ശ്വാസം മുട്ടിച്ചവൻ ഇതായിരിക്കുമോ……. അകത്തേക്ക് കയറുമ്പോൾ കണ്ടു മനോഹരമായി ചെടികൾ ഇരു വശങ്ങളിലും വെച്ച് പിടിപ്പിച്ചിരിക്കുന്നു…..

ഒരു വലിയ കോമ്പൗണ്ടിൽ മുന്നിലും പിന്നിലുമായി രണ്ടു വീടുകൾ….. പിന്നിലത്തെ വീടാണ് രാംനാഥൻ്റെതു എന്ന് എനിക്കറിയാമാമയിരുന്നു…… ആദ്യം അയൽക്കാരിൽ നിന്ന് തുടങ്ങാം എന്ന് കരുതി……അത് ഞങ്ങൾ പോലീസ്കാരുടെ രീതിയാണ്….ബെൽ അടിച്ചപ്പോൾ തന്നെ അധികം പൊക്കം ഇല്ലാത്ത നാൽപത്തിനുമേൽ പ്രായം വരുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു…ഒപ്പം പതിനഞ്ചു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടിയും….. “ചേച്ചി…..ഞാൻ സ്റ്റേഷനിൽ നിന്നാണ്….” എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാകണം ചേച്ചി പകപ്പോടെ…… “ഞാൻ ഏട്ടനെ വിളിക്കാം ……” എന്നും പറഞ്ഞു ചേച്ചിയും മോളും അകത്തേക്ക് ഓടി…..ഏതാനം നിമിഷത്തിനകം അവരുടെ ഭർത്താവ് എന്ന് തോന്നിക്കുന്ന ആൾ എത്തി….. “ഇരിക്ക് സാറേ ……..” അയാൾ എനിക്കായി കസേര നീക്കി ഇട്ടു….. “ആദ്യായിട്ടാണോ ഇവിടെ പോലീസ് വരുന്നേ ….”

അയാൾ ചിരിച്ചു……”ആ സാറേ…..പെട്ടന്ന് കണ്ടപ്പോൾ അവളും മോളും പേടിച്ചു…….” ഞാൻ ഇരുന്നു കൊണ്ട് ചുറ്റും നോക്കി…… “ഞാൻ വന്നത് തൃശൂരിൽ നിന്നാണ് …..എനിക്ക് ഇങ്ങോട്ടു സ്ഥലം മാറി വന്നതാ…. അപ്പൊ അച്ഛന്റെ ഒരു സ്നേഹിതന്റെ വീട് ഇവിടെ എവിടെയോ ഉണ്ട് എന്നറിയാം….” “ഇവിടങ്ങനെ തൃശൂരുകാര് ആരുമില്ല…….” ഒന്ന് ആലോചിച്ചു അയാൾ മറുപടി പറഞ്ഞു….. “പുള്ളിയുടെ ദേശം ചിറ്റൂർ തന്നെയാണ്…..പക്ഷേ പുള്ളി തൃശൂരിൽ ജോലി ചെയ്തിരുന്നു…….അങ്ങനെയാണ് അച്ഛന് പരിചയം…… അവിടെ ഒരു അമ്പലത്തിനടുത്താണ് വീട്…മാടമ്പിക്കാട്ടിൽ .. കേട്ടിട്ടുണ്ടോ .” “ഇല്ല……. ഞാൻ ഗൾഫിലായിരുന്നു….. നാട്ടിൽ വന്നു സെറ്റിലായിട്ടു മൂന്നാലു വർഷങ്ങൾ ആവുന്നേയുള്ളു….” ഞാൻ ആകമാനം ചുറ്റും നോക്കി….. “ഇത് എന്താ രണ്ടു വീട്….?..”

ഞാനതു ചോദിച്ചതും അകത്തു നിന്ന് ഒരു ഗ്ലാസ് വെള്ളം കൊണ്ടു ആ ചേച്ചി വന്നു….. “അത് ഇവളുടെ ഏട്ടന്റെ വീടാണ്….” “ചിലപ്പോൾ ഏട്ടന് അറിയാമായിരിക്കും ആളെ …… വല്യ ഏടത്തിയുടെ ചേച്ചിയുടെ വീട് തൃശൂരായിരുന്നു…..” അതേ ഞാൻ അന്വേഷിച്ച ഉത്തരം ചേച്ചി പറഞ്ഞു….. “എന്നാൽ പിന്നെ ഏട്ടനെ ഒന്ന് കണ്ടേക്കാം…..” ഞാൻ വേഗം മുറ്റത്തേക്ക് ഇറങ്ങി……അവരും എന്നോടൊപ്പം വന്നു….. “ഏട്ടനല്പം വീശുന്ന ശീലം ഉണ്ട്……” ഇടയ്ക്കു അവർ ചമ്മലോടെ പറഞ്ഞു….. പക്ഷേ എന്റെ മനസ്സു ആ വീട്ടിലേക്കു കുതിക്കുകയായിരുന്നു…..കയറിയപ്പോൾ തന്നെ പുറത്തെ വാതിൽ തുറന്നു കിടന്നിരുന്നു…. ആ സ്ത്രീ വേഗം അകത്തേക്ക് സ്വാതന്ത്ര്യത്തോടെ കയറി പോയി..ഞാനും അവരുടെ ഭർത്താവും ഉമ്മറത്തിരുന്നു..

ഞാൻ ആ വാതിൽ നോക്കിയിരുന്നു ഒപ്പം എന്റെ മനസ്സിൽ വൈഗയുടെ വാക്കുകളും ….. “അച്ഛനെപോലൊരാൾ …..” ഏതാനം നിമിഷങ്ങൾക്കു ശേഷം ആ ചേച്ചിയോടൊപ്പം അറുപതോളം വയസ്സു വരുന്ന ഒരാൾ ഇറങ്ങി വന്നു….. ആ കണ്ണുകൾ വീർത്തു ചുമന്നിരിക്കുന്നു….. അയാൾ മണിക്കൂറുകൾ നീണ്ട നിദ്രയിലായിരുന്നു എന്ന് ആ കണ്ണുകൾ വിളിച്ചോതി …. പെട്ടന്നു ഷർട്ട് എടുത്തു ഇട്ടതുകൊണ്ടു തന്നെ ബട്ടൻസ് തെറ്റിച്ചിട്ടിരിക്കുന്നു.. … എന്നെ നോക്കി സംശയഭാവത്തിൽ ചിരിക്കുന്നു….. “ആരെ അന്വേഷിച്ചു വന്നൂന്നാ പറഞ്ഞത്…… ഞാൻ കിടക്കുകയായിരുന്നു……” നല്ല വീർത്തു കഷണ്ടി തലയോട് കൂടിയ വെളുത്തു പൊക്കം കുറഞ്ഞ രുപം…അവിടെ അവിടെയായി നരച്ച കുറ്റി താടി….. ഞാൻ ആ മുഖത്ത് വീണ്ടും വീണ്ടും എന്തിനോ പരതി …..

“സാറ് ആരെ കാണാനാ വന്നത്……..” അയാൾ വീണ്ടും എന്നോട് ചോദിച്ചു….. “ഇന്നലത്തെ കേട്ട് ഒക്കെ വിട്ടോ …..” തമാശ രൂപേണ ഞാൻ ചോദിച്ചപ്പോൾ അയാൾ വെളുക്കെ ചിരിച്ചു….. ” …… നിങ്ങൾ ചെറുപ്പം തൊട്ടു വണ്ണമുള്ള ആളായിരുന്നോ ……?” “ആ….. ‘ഭീമൻ രാമു എന്നാ എല്ലാരും സ്കൂളിൽ പഠിക്കുമ്പോ പറഞ്ഞിരുന്നത്……ഇപ്പൊ അതുമാറി പാമ്പ് രാമുവായി….. അതുംപറഞ്ഞു അയാൾ പൊട്ടി ചിരിച്ചു……. ഞാനും ചിന്തയിലാണ്ടു ആ ചിരിയുടെ പങ്കുപറ്റി…..ഒപ്പം എന്റെ ചിന്തകളും കാടുകയറി കൊണ്ടിരുന്നു… ഒപ്പം അയാളുടെ പലചോദ്യങ്ങൾക്കും ഞാൻ യാന്ത്രികമായി ഉത്തരം നൽകി കൊണ്ടിരുന്നു…. എന്റെ മനസ്സു അപ്പോഴും വൈഗയുടെ അച്ഛനെ പോലൊരാൾ എന്ന ചിന്തയിലായിരുന്നു…

വൈഗയുടെ അച്ഛൻ മെലിഞ്ഞു സാമാന്യം പൊക്കമുള്ള തലനിറച്ചും മുടിയുള്ള ആളായിരുന്നു…..എന്നാൽ എന്റെ മുമ്പിലിരിക്കുന്നത്‌ തികച്ചും വിപരീതമായ ഒരാൾ….. “മുടി എപ്പോഴാണ് പോയത്…… പണ്ടും കഷണ്ടി ആയിരുന്നോ…..?” ഞാൻ അയാളോട് ചോദിച്ചു….. “എന്റെ മുടി എന്ത് ഭംഗി ആയിരുന്നു എന്നറിയോ ……പഠിത്തം കഴിഞ്ഞ ഉടനെ ജോലിക്കായി ബോംബയിൽ പോയതാ….അവിടന്നു ചിക്കൻ പോക്‌സും പനിയും ഒക്കെ ആയി നരകിച്ചു തിരിച്ചു പോന്നപ്പോഴേക്കും മുടി എല്ലാം പോയിരുന്നു…. രണ്ടേ രണ്ടു വര്ഷം ….അത്രയേ വേണ്ടി വന്നുള്ളൂ….” കുറച്ചു നേരം കൂടി അയാളോടൊപ്പം ഇരുന്നു സംസാരിച്ചു…… അയാൾക്കറിയുന്ന ചിറ്റൂരുള്ള തൃശ്ശൂർകാരെ എല്ലാം അയാൾ ഫോൺ ചെയ്തു അന്വേഷിച്ചു….. മൊത്തത്തിൽ ഒരു നിർഗുണൻ …..

നിരാശയോടെ മടങ്ങുമ്പോ അയാൾ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു….. “സാറിന്റെ വീട് തൃശൂര് എവിടെയാണെന്നാ പറഞ്ഞത്……” ഇയാൾ ഒരു ചങ്ങല പോലെയാണ്……ഒരു കാര്യം പറഞ്ഞാൽ അതിൽ തൂങ്ങി അടുത്തതു…… “മാടമ്പിക്കാട്ടിൽ ക്ഷേത്രത്തിനടുത്തു……” ഞാൻ മെല്ലെ തിരിഞ്ഞു നിന്ന് പറഞ്ഞു….. “ഉദയ ഭാനുവിന്റെ വീടിനടുത്തോ …? ” അയാൾ ഗൗരവത്തോടെ എന്നോട് ചോദിച്ചു …ഞാൻ അതെ എന്ന് തലയാട്ടി…. “ഡാ…സുനിലേ നിനക്ക് മനസ്സിലായില്ലേ ……” ” എന്റെ അളിയാ …..ഇനി അതിൽ കയറി പട്ടാമ്പിക്കു വിടല്ലേ …സാറിനു പോയിട്ട് വേറെ കാര്യം ഉള്ളതാണ്…” എന്നിട്ടു എന്നോടായി അയാൾ പറഞ്ഞു…. “……… സാർ ഉദ്ദേശിക്കുന്ന കൂട്ടുകാരനെയൊന്നും ഏട്ടന് അറിയില്ല ….. വെറുതെ ഇങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കും അത്രേയുള്ളു….”

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…..ഞാനും ചിരിച്ചു പുറത്തേക്കു നടന്നു…..ഒരു ബൈക്കിൽ ഇരുപത്തിയഞ്ചു വയസ്സു തോന്നുന്ന യുവാവ് ആ വീടിനകത്തേക്ക് കടന്നു പോയി…… എന്തോ ആ രൂപം എന്റെ ചിന്തകളുമായി ലയിക്കുന്നതു ഞാനറിഞ്ഞു……തേടി വന്നത് എന്തോ എനിക്കായി കാത്തു വെച്ചത് മറ്റെന്തോ….. തിരിച്ചു കാറിൽ കയറുമ്പോ ഞാൻ ചിറ്റൂരിലെ എന്റെ പരിചയക്കാരെ വിളിച്ചു …ശേഷം വൈഗയുടെ ചെറിയമ്മയെയും ….. എനിക്കവരോട് ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളു….. “ഞാൻ ഒരു ഫോട്ടോ അയക്കുന്നുണ്ട് ….നോക്കുക…..അയാളെ കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ എപ്പോ…..?” ഉത്തരവും എന്റെ നിഗമനങ്ങളും ഒന്നായി തീരുന്ന നിമിഷം …… അതിനായുള്ള കാത്തിരുപ്പ് …… 🟢🟢🟢

“ഫയസി……..നിനക്ക് വൈഗയോട് ചോദിക്കാമോ…… ആ ഒരാളെ എന്നെങ്കിലും കിട്ടിയാൽ എന്ത് ശിക്ഷ കൊടുക്കനാണ് അവൾ ആഗ്രഹിക്കുന്നത് എന്ന്……” കാത്തിരിക്കുകയായിരുന്നു ഫെയ്‌സിയുടെ വിളിക്കായി….. എന്നാൽ രണ്ടു ദിവസം കഴിഞ്ഞു അവൻ എന്നെ കാണാൻ വന്നു….ഒപ്പം വൈഗയുടെ മറുപടിയും….. “ദൈവം എന്ത് കൊണ്ടാണ് പുരുഷന്മാരെ സ്ത്രീകളെക്കാൾ കായിക ബലത്തോടെ സൃഷ്ടിച്ചിരിക്കുന്നത് ……. സ്ത്രീയെ സംരക്ഷിക്കാനോ….. അതോ അവളെ തോല്പിക്കാനോ…അതൊ അവൾക്കു താങ്ങാവാനോ ….അതോ അവളെ ഭോഗിക്കാനോ…അതോ അവളെ നിലത്തിട്ടു ചവിട്ടി അരയ്ക്കാനോ…..?” വൈഗയാണ് …. ആ കണ്ണുകൾ വല്ലാതെ ശാന്തമായി എനിക്ക് തോന്നി…..

ആ കണ്ണുകളിൽ അലയടിചിരുന്ന തിരകൾ ഇന്നില്ല…മറിച്ചു ഓളങ്ങൾ മാത്രം….. “ഡോക്ടർ മറുപടി പറഞ്ഞില്ല……..” വൈഗ എന്നെ ഓർമിപ്പിച്ചു….. “ഓരോ പുരുഷനും വ്യത്യസ്തനാണ്….. അവൻ വളർന്നു വരുന്ന സാഹചര്യം….. കുടുംബത്തിൽ നിന്ന് അമ്മയിൽ നിന്ന് അവനു പകർന്നു കിട്ടുന്ന പാഠങ്ങൾ അവൻ ഒപ്പി എടുക്കുന്ന കാഴ്ചകൾ എല്ലാം അവന്റെ പ്രവൃത്തിയെ സ്വാധീനിക്കുന്നു വൈഗാ……” അവൾ നിഷേധത്തിൽ തലയാട്ടി….. “ഞാൻ യോജിക്കുന്നില്ല…. ഒന്ന് ചോദിച്ചോട്ടെ…ഈ ലോകത്തെ എല്ലാ വേശ്യകളുടെയും മക്കൾ പിമ്പ് ആയിരിക്കുമോ…? എല്ലാ കൂട്ടിക്കൊടുപ്പുകാരന്മാരുടെയും മക്കൾ വേശ്യകൾ ആണോ…..? ഒരു കാര്യം ചോദിച്ചോട്ടെ ഒരു ചെറ്റകുടിൽ മാത്രം ഉള്ള കുടുംബങ്ങൾ ഇല്ലേ …..അവിടെ അച്ഛനും അമ്മയും ബന്ധപ്പെടുന്നത് കാണുന്ന മക്കൾ ഉണ്ട്…..

അങ്ങനുള്ള കുട്ടികൾ എല്ലാം സഹോദരങ്ങൾ തമ്മിൽ അങ്ങനെ ചെയ്യാറുണ്ടോ …? അവർ കണ്ടു വരുന്ന കാഴ്ചകൾ അതെല്ലാമാണ് ….. അപ്പോൾ ഡോക്‌ടർ പറഞ്ഞതുപോലെ അവരെല്ലാം മോശപെട്ടവർ ആയിരിക്കുമല്ലോ…… ആണോ ….? അവരിൽ ഒരുവൻ അങ്ങനെ മോശമാണെങ്കിൽ അത് അവന്റെ സാഹചര്യമായിരിക്കാം…… എന്നാൽ എന്നോട് ചെയ്തത് അവരിൽ ഒരാൾ അല്ല….. നല്ല രീതിയിൽ ജീവിക്കുന്ന നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരാൾ……. അയാൾ ജീവിക്കാൻ അർഹനാണോ……? ഇതിനോടകം എത്ര വൈഗമാരെ സൃഷ്ടിച്ചിട്ടുണ്ടാവും അയാൾ…… എന്ത് ന്യായീകരണമാണ് അയാൾക്കുള്ളത്…..അതും ഒരു കൊച്ചു കുട്ടിയെ….. ഇത്രയും കാലം ഞാനനുഭവിച്ച ഭയം ….അയാളുടെ കാലുകൾക്കിടയിൽ ചതഞ്ഞ എന്റെ കാലുകൾ ഇന്നും അതുപോലെ വേദനിക്കുന്നു…..

അയാളെ അന്വേഷിച്ചു ചെല്ലുകയാണെങ്കിൽ ഇത്രയും കാലം അയാൾ സന്തോഷത്തോടെ ജീവിക്കുന്നത് നേരിട്ട് കാണേണ്ടി വരും ….. ആ കാഴ്ച എന്നെ വീണ്ടും ഭ്രാന്തി ആക്കും….. ഒരു ദൈവത്തെയും വിളിക്കാൻ തോന്നില്ല….. എന്തിനു വിളിക്കണം…….പുരുഷന് മാത്രം കായിക ബലം കൊടുത്ത സ്ത്രീയെ അബലയായി സൃഷ്ഠിക്കുകയും അവൾക്കു വേണ്ടുവോളം ശരീരാകർഷണവും കൊടുത്ത ദൈവത്തോട് എനിക്ക് അകൽച്ചയാണ്…… ദേഷ്യമാണ്….പരാതിയാണ്…….” ശാന്തമായിരുന്ന കണ്ണുകളിൽ മാറിമറിഞ്ഞ രൗദ്രഭാവങ്ങളെ ഒടുവിൽ കണ്ണീർകൊണ്ട് മറയ്ക്കുമ്പോൾ എനിക്കവളോട് തോന്നിയത് വാത്സല്യമായിരുന്നു…. വാത്സല്യത്തോടെ ഞാനവളുടെ നെറുകയിൽ തലോടി…… “വൈഗാ…… ദൈവം സ്ത്രീയ്ക്കു ഒന്നും നല്കിയിട്ടില്ലേ …?……

നമുക്ക് നമ്മുടെ ജന്മ രഹസ്യങ്ങളിൽ നിന്ന് തന്നെ ആരംഭിക്കാം …… ഗര്ഭപാത്രത്തിലേക്കു നിക്ഷേപിക്കുന്ന ശുക്ലത്തിൽ സ്ത്രീ ക്രോമസോം ആയ X ക്രോമോസോം ആണ് അഞ്ചു ദിവസം വരെയും സർവൈവ് ചെയ്യുന്നത്….. … ഒരാഴ്ചവരെ അവ അണ്ഡങ്ങൾക്കായി ഗര്ഭപാത്രങ്ങളിൽ കാത്തിരിക്കാറുണ്ട്…… പുരുഷക്രോമോസോം Y ഏതാനം മണിക്കൂർ ആയുസ്സുണ്ടാവുള്ളു….. .. അതുപോലെ തന്നെ ഗര്ഭസ്ഥശിശുക്കളുടെ കാര്യം എടുത്തു നോക്കു …നിയോനേറ്റൽ ഐ.സി.യു വിൽ പെൺകുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ സർവൈവൽ റേറ്റ് … വെന്റിലേറ്ററുകളിൽ നിന്ന് ക്രിട്ടിക്കൽ സ്റ്റേജുകളിൽ ഏറ്റവും കൂടുതൽ തിരിച്ചു വരുന്നത് സ്ത്രീകളാണ്……പുരുഷന്മാരെക്കാളും ആയുസ്സു സ്ത്രീകൾക്കാണ്……. എന്തിനധികം ജനറ്റിക്സ് തന്നെ എടുക്കു ……

സ്ത്രീകളുടെ പങ്കു വളരെ വലുതാണ്….. സ്ത്രീയിലൂടെയാണ് അടുത്ത തലമുറയിലേക്കു ജീൻ എത്താൻ സാധ്യത കൂടുതൽ….. ഈ മഹര്ഷിമാരുടെ തപസ്സിളക്കിയ കഥയേ നമുക്ക് അറിയുള്ളൂ ….. സന്യാസിനിമാരുടെ തപസ്സു ഇളക്കാൻ ഒരു ഗന്ധർവ്വനും കഴിഞ്ഞിട്ടില്ല…. അവളാഗ്രഹിക്കാതെ ഒരു പുരുഷനും അവളെ കീഴ്പ്പെടുത്താൻ പ്രലോഭിപ്പിക്കാൻ കഴിയില്ല വൈഗാ..ബലംപ്രയോഗിച്ചല്ലാതെ ……. ” എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി ഇരിക്കുന്ന വൈഗ……. “നിന്റെ പ്രായത്തെയും ഇരുട്ടിനെയും മണിയൊച്ചയെയും കൂട്ടുപിടിച്ചില്ലായിരുന്നു എങ്കിൽ അയാൾക്ക് നിന്നെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല വൈഗ……. ഇത്രയും നാൾ അയാൾ സന്തോഷത്തോടെ കഴിഞ്ഞു എങ്കിൽ അയാൾ ഇരുട്ടിനെ കൂട്ടുപിടിച്ചത്‌ കൊണ്ട് മാത്രമാണ്……. ഇല്ലാ എങ്കിൽ നീ അയാളെ തിരക്കി പോയേനെ …..ഇല്ലേ …വൈഗ…..? നീ പോകുമായിരുന്നില്ലേ ….?

നീ അച്ഛന് കാണിച്ചു കൊടുക്കുമായിരുന്നില്ലേ …..? ..” വിടർന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി…. ഏതാനം നിമിഷം അവൾ എന്നെ നോക്കി……നിസ്സംഗതയോടെ തലയാട്ടി…… “ഇല്ല ഫെയ്‌സിക്കാ……. അങ്ങനെ ചൂണ്ടി കാണിക്കാനും ..അത് വിശ്വസിക്കാനും …അയാളോട് പ്രതികാരം ചെയ്യാനും ഒന്നും ഇത് സിനിമയല്ലല്ലോ …ജീവിതം അല്ലേ …… ആ മുഖം അറിഞ്ഞിരുന്നു എങ്കിൽ അര ഭ്രാന്തിയിൽ നിന്ന് ഞാൻ മുഴു ഭ്രാന്തി ആയേനേ …എന്നെ ഭയപ്പെടുത്താൻ ആ മുഖം കൂടി എന്നും രാത്രി വന്നേനേ …….അയാളെ ഞാൻ അറിയാത്തതു നന്നായി…….” ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം…..ഞാനവളോട് ചോദിച്ചു …. “അർജ്ജുനൻ അയാളെ കണ്ടു പിടിച്ചാലോ…….?” അവൾ എന്നെ അതിശയത്തോടെ നോക്കി എന്നിട്ടു ചെറു ചിരിയോടെ പറഞ്ഞു….. “എനിക്ക് അർജുനേട്ടനോടൊപ്പം ജീവിക്കണം ……. ഒരുപാടുകാലം …ഒരുമിച്ചു……..സന്തോഷത്തോടെ ….

മണിയൊച്ചകളും ശ്വാസം മുട്ടും ദുർഗന്ധവും ഒന്നുമില്ലാതെ ………..” ആ കണ്ണുകളിൽ നിറഞ്ഞതു പ്രതീക്ഷയും സന്തോഷവും ആണ് …… 🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢 ഫെയ്‌സിയിൽ നിന്ന് വൈഗ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എവിടെയോ ചെറിയ ഒരു നീറ്റൽ …. “ഇതാണ് വൈഗ ……. അവളുടെ സന്തോഷം നീയാണ് അജു…….. ” എന്റെ തോളിൽ തട്ടി അവൻ പറഞ്ഞു……. “എന്റെ ജീവിതം അവളാണ്………” വിദൂരതയിൽ നോക്കി ഞാൻ പറയുമ്പോ അവൻ എന്റെ തോളിൽ ശക്തി ആയി പിടിച്ചു…… “അവൾക്കു നീ മാത്രമേ ഉള്ളു……. ടേക്ക് കെയർ …..” അതും പറഞ്ഞു ഫെയ്‌സി നടന്നു അകലുമ്പോൾ എന്റെ മനസ്സിൽ ഞാൻ ഒരു ചിത ഒരുക്കുകയായിരുന്നു ………..തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ചങ്കിലെ കാക്കി: ഭാഗം 20

Share this story