കോവിലകം: ഭാഗം 1

kovilakam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ചേട്ടാ ഈ പാലക്കൽ കോവിലകത്തേക്കുള്ള വഴിയിതുതന്നെയല്ലേ... " "ഏത് പണ്ട് രണ്ട് ദുർമരണങ്ങൾ നടന്ന വീടോ... " "അതെ.. അവിടേക്കുള്ള വഴി പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു... " "അത് പറഞ്ഞു തരാം... ഇവിടെനിന്ന് നേരെ പോയാൽ ഒരു ആൽമരം കാണാം അവിടുന്ന് വലത്തോട്ടൊരു റോഡ് കാണാം ആ വഴി പോയാൽ പടിപ്പുരയുള്ള വലിയൊരു വീട് കാണാം അതുതന്നെയാണ്... " "വലിയ ഉപകാരം ചേട്ടാ... " "അതവിടെ നിൽക്കട്ടെ... വളരെക്കാലമായി ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ആ വീട്ടിലേക്ക് എന്തിനാണ് പോകുന്നത്.... " "ആ കോവിലകം ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ട്... വീടൊന്ന് കാണാൻ വന്നതാണ്... " "നിങ്ങൾ എവിടെനിന്നാണ് വരുന്നത്... " "ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്... എന്റെ ഒരു കൂട്ടുകാരൻ മുഖേന അറിഞ്ഞു ഇവിടെ പഴയ ഒരു കോവിലകം വിൽക്കാനുണ്ടെന്ന്..." "അതാണ് സംഭവം...

അല്ലാതെ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് വന്നതല്ല... " "എന്തു കാര്യങ്ങൾ... മനസ്സിലായില്ല... " "അവിടെ അന്ന് ആ ദുർമരണം നടന്നതിനു ശേഷം എന്തൊക്കെയോ അനർത്ഥങ്ങൾ ഉണ്ടായിട്ടുണ്ട്... ആ മരിച്ച ആത്മാക്കളുടെ ഉപദ്രവമാണെന്നാണ് പറയുന്നത്... അതിനുശേഷം അവിടെ വാടകക്ക് താമസിച്ചിരുന്ന കുടുംബം ഇതുമൂലം വീട് മാറി... ഇപ്പോഴും അവിടെ എന്തൊക്കെയോ അനർത്ഥങ്ങൾ നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നുണ്ട്..." "എന്താണ് ഏട്ടാ... ഈ കാലത്തും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളുമായി നടക്കുന്നുണ്ടോ... " "ഇത് അന്ധവിശ്വാസമൊന്നുമല്ല... സത്യമാണ്... നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ... പൊയ്ക്കോളൂ... അനുഭവത്തിൽ വരുമ്പോൾ പടിച്ചോളും... " "ചേട്ടന് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ... എന്തെങ്കിലും അവിടെ കണ്ടിട്ടുണ്ടോ... " "ഞാനൊന്നും കണ്ടിട്ടില്ല... അനുഭവസ്ഥർ പറഞ്ഞ അറിവാണ്... " "എന്നാൽ ശരിയേട്ടാ... വഴി പറഞ്ഞു തന്നതിൽ വളരെ നന്ദി.... " ആ കാർ പോകുന്നതും നോക്കി അയാൾ നിന്നു.... പാലക്കൽ കോവിലകത്തിനു മുന്നിൽ ആ കാർ വന്നു നിന്നു...

അതിൽനിന്നും അവനിറങ്ങി... "അച്ഛാ അമ്മേ സ്ഥലമെത്തി... " കാറിൽ നിന്നിറങ്ങിയ ഹരിനാരായണൻ പറഞ്ഞു... അതുകേട്ട് കാറിൽനിന്നും മദ്യവയസ്കരായ രണ്ടുപേരിറങ്ങി... ഹരിയുടെ അച്ഛൻ നാരായണനും അമ്മ സുമംഗലയും... ആ തറവാട് കണ്ടപ്പോൾ നാരായണനൊന്ന് ഞെട്ടി... "മോനെ ഇവിടെയെല്ലാം കാടുപിടിച്ച് കിടക്കുകയാണല്ലോ... ഇതൊന്ന് വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ കുറച്ചുപണിയുണ്ടല്ലോ... " സുമംഗല പറഞ്ഞു... അതെ... ആദ്യം വീട് പുറത്തുനിന്നുമൊന്ന് കാണാമല്ലോ... ഞാൻ വിളിച്ചപ്പോൾ ഇതിന്റെ ഓണർ വരാമെന്ന് പറഞ്ഞിരുന്നു... അയാൾ വരുമ്പോഴേക്കും നമുക്ക് ചുറ്റുപാടൊന്ന് കണ്ടുകളയാം.. നിങ്ങൾ വരൂ... " ഹരി അവരേയും കൂട്ടി വീടിനടുത്തേക്ക് നടന്നു... സൂക്ഷിച്ചുനോക്കി നടക്ക്... ആൾപ്പെരുമാറ്റം ഇല്ലാത്ത വീടുംസ്ഥലവുമാണ്... വല്ല ഇഴജന്തുക്കളും കാണും... സുമംഗല പറഞ്ഞു... ഇഴജന്തുക്കൾ മാത്രമല്ല അതിലും വലുത് ഇവിടെ വന്നു കൂടിയാലും ആരും അറിയില്ല... മാത്രമല്ല ഇവിടെയൊരു സർപ്പക്കാവ് ഉണ്ടല്ലോ ...

അവിടെ വിളക്കോ തിരിയോ വച്ചിട്ട് കാലം ഒരുപാടായിക്കാണും.... അതിന്റെ ദോഷവും ഉണ്ടാകും... " നാരായണൻ പറഞ്ഞു... അതോർത്ത് നിങ്ങൾ പേടിക്കേണ്ട.... ഇവിടുത്തെ കാവിൽ അടുത്തുള്ള വീട്ടിലുള്ളവർ തിരി തെളിയിക്കുന്നുണ്ട്.. അതുകൊണ്ട് ആ ദോഷം ഉണ്ടാവില്ല... " "അതേതായാലും നന്നായി... എന്നാലും സൂക്ഷിച്ച് നടക്ക്... " അവർ ആ വീടിന്റെ ചുറ്റുഭാഗമെല്ലാം കണ്ടു വന്നപ്പോഴേക്കും അതിന്റെ ഓണർ കരുണാകരൻ വന്നു... "നിങ്ങൾ വന്നിട്ട് ഒരുപാട് നേരമായോ... വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ലല്ലോ" കരുണാകരൻ ചോദിച്ചു... "കുറച്ചു നേരമായി വന്നിട്ട്... പിന്നെ വഴി കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല... " ഹരി പറഞ്ഞു... "ഞാൻ ഈ വീട് വാങ്ങിച്ചിട്ട് എട്ടു വർഷമായി... വാങ്ങിച്ചതിനുശേഷമാണ് ഈ വീടിനെ പറ്റി അറിയുന്നതു തന്നെ... പിന്നെ ഇത് വിൽക്കാൻ ഒരുപാട് ശ്രമിച്ചു... പക്ഷേ വരുന്നവർ ഈ വീടിനെ പറ്റി അറിയുമ്പോൾ ഒഴിഞ്ഞു പോവുകയാണ്... മാത്രമല്ല ഒരു കുടുംബം ഇവിടെ വാടകക്ക് താമസിച്ചിരുന്നു ഒരു മാസം പോലും അവർ ഇവിടെ നിന്നില്ല....

എല്ലാം അറിഞ്ഞിട്ടും നിങ്ങൾ എന്തേ വീട് വാങ്ങാൻ താല്പര്യം കാണിക്കുന്നത്... " "ഇന്നത്തെ കാലത്ത് ഇതുപോലുള്ള അന്ധവിശ്വാസവുമായി നടക്കുന്നവരുണ്ടെന്നറിഞ്ഞപ്പോൾ അവരോട് സഹതാപമാണെനിക്ക്... എനിക്ക് ഇതുപോലുള്ള കാര്യത്തിന്നും വിശ്വാസമില്ല... മരിച്ചുപോയവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നവരെ ഒരിക്കലും ദ്രോഹിക്കില്ല... പിന്നെ ഇവിടെ വാടകക്ക് താമസിച്ചു... കാവും മറ്റും ഉള്ള സ്ഥലമല്ലേ... അവിടെ അല്പം വൃത്തിയോടെ താമസ്സിച്ചില്ലെങ്കിൽ ചില അനർത്ഥങ്ങളുണ്ടാകും...അല്ലാതെ ഭൂതവും പ്രേതവുമൊന്നും ഇവിടെയുണ്ടാകില്ല...അതൊക്കെ വല്ല സിനിമയിലും സീരിയലിലുമൊക്കെ മാത്രമേ നടക്കൂ... പിന്നെ ഇതുപോലുള്ള പഴയ കോവിലകം എനിക്ക് വളരെ താൽപര്യവുമാണ്... എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞതിൽ പ്രകാരമാണ് നിങ്ങളെ വിളിച്ചത്... " "എന്നാൽ നമുക്ക് വീടിന്റെ അകത്തേക്ക് കയറി നോക്കാം... " കരുണാകരൻ അവരേയും കൂട്ടി വീടിന്റെ അകമെല്ലാം കണ്ടു... എനിക്ക് വീട് ഇഷ്ടപ്പെട്ടു... ഈ വീട് എനിക്കുതന്നെ വേണം... എത്രയും പെട്ടന്ന് നമുക്ക് റെജിട്രേഷൻ നടത്തണം.... അതിനുമുമ്പ് ഇവിടെയെല്ലാമൊന്ന് വൃത്തിയാക്കണം... " ഹരി പറഞ്ഞു... "അത് ഞാൻ ഇന്നുത്തന്നെ പണിക്കാരെ ഏർപ്പാടു ചെയ്യാം... അടുത്താഴ്ച നമുക്ക് റെജിട്രേഷൻ നടത്താം... " "അങ്ങനെയാവട്ടെ... എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്..." ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

രണ്ടാഴ്ചക്കു ശേഷം ഒരു ദിവസം പുലർച്ചെ ഒരു ഗണപതിഹോമം നടത്തി ഹരിയും കുടുംബവും പാലക്കൽ തറവാട്ടിലേക്ക് താമസം തുടങ്ങി... രണ്ടാഴ്ച മുന്നേ കണ്ട ആ പഴയ വീടല്ലായിരുന്നു ഇപ്പോൾ... മുറ്റത്തേയും പറമ്പിലേയും കാടുകളും പുല്ലുകളും വെട്ടിത്തെളിച്ച് വീടെല്ലാം വൃത്തിയാക്കി പെയ്ന്റടിച്ചിട്ടുണ്ടായിരുന്നു... "മോനേ ഹരീ... ഞാനും അച്ഛനും കൂടി അടുത്തുള്ള വീട്ടിലൊന്ന് പോയി വരാം... ഇത്രയും കാലം കാവിൽ വിളക്കു വച്ചത് അവരാണല്ലോ.. അപ്പോൾ അവിടെവരെയൊന്ന് പോകേണ്ടേ... " അസുമംഗല പറഞ്ഞു... "നിങ്ങൾ പോയിട്ടു വാ..." ഹരി പറഞ്ഞു... നാരായണനും സുമംഗലയും നടന്നു.... ഹരി അവർ പോയതിനു വഴിയേ മുറ്റത്തേക്കിറങ്ങി നേരെ കാവിനടുത്തേക്ക് നടന്നു... കാവിനടുത്തെത്തിയ ഹരി അവിടെ ചുറ്റുമൊന്ന് നിരീക്ഷിച്ചു... വിളക്ക് തെളിയിക്കാൻ വരുന്നവർ നല്ല വൃത്തിയായിട്ട് അവിടെയെല്ലാം കൊണ്ടുനടക്കുന്നുണ്ടെന്ന് അവനു മനസ്സിലായി... പെട്ടന്നാണവൻ അതു കണ്ടത്... കാവിന് പുറകിലായി വളർന്നുനിൽക്കുന്ന വലിയ മാവിന്റെ ചുവട്ടിൽ ഒരു പെൺകുട്ടി...

താഴെ വീണ മാമ്പഴങ്ങൾ പെറുക്കെടുക്കുന്ന തിരക്കിലാണവൾ... അത് കണ്ട് അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... അവൻ അവിടേക്ക് നടന്നു... എന്നാൽ ഹരി തന്റെ അടുത്തെത്തിയതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല... "ഹലോ... ഇതെന്താണ് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയാണോ ഇങ്ങനെ പെറുക്കിയെടുത്ത് പോകുന്നത്... " ഹരി ചോദിച്ചതു കേട്ട് പെട്ടന്ന് അവൾ ഞെട്ടി അവനെ നോക്കി... പിന്നെ കയ്യിലെ കവറിലുള്ള മാമ്പഴത്തിലേക്കും... " "എന്തേ ചോദിച്ചത് കേട്ടില്ലേ... ആരോട് അനുവാദം ചോദിച്ചിട്ടാണ് ഇതെല്ലാം പെറുക്കിയെടുക്കുന്നത്... " "അതിന് അനുവാദം ചോദിക്കേണ്ടവരോട് ഞാൻ ചോദിച്ചോളാം... ഇയാളെന്താണ് അന്വേഷിക്കേണ്ട കാര്യം... " "എനിക്ക് കാര്യമൊന്നുമില്ല... എന്നാലും ഇതെല്ലാം മുഴുവനായിട്ടും പെറുക്കിയെടുക്കുന്നതുകണ്ട് ചോദിച്ചതാണ്... " ഞാൻ പെറുക്കിയെടുക്കുന്നത് അവിടെ നിൽക്കട്ടെ... ഇയാൾക്ക് എന്താണ് ഇവിടെ കാര്യം... " ഈ പറമ്പിൽചില മരങ്ങൾ കൊടുക്കാനുണ്ടെന്ന് ഇതിന്റെ മുതലാളി പറഞ്ഞിരുന്നു... അതൊന്ന് നോക്കാമെന്ന് കരുതി വന്നതാണ്... " "എന്നാൽ അത് നോക്കിയിട്ട് പോയാൽ മതി.... വലിയ കാര്യങ്ങളിൽ ഇടപെടേണ്ട... " അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ.....

അതിൽ ഈ മാവും പെടുമല്ലോ... നാളെയോ മറ്റന്നാളോ ഇത് മുറിക്കാനുള്ളതാണ്... അതിനുള്ള അഡ്വാൻസും കൊടുത്തു... അപ്പോൾ ഇത് എന്റേതുതന്നെയല്ലേ... " "അതുകേട്ട് അവളുടെ മുഖം വാടുന്നതും അവളുടെ മുഖത്തുള്ള ദയനീയതയും അവൻ കണ്ടു... " എന്തേ... ഇപ്പോൾ എവിടെപ്പോയി നാവ്... അറിയാത്ത ഒരാൾ വന്നു ചോദിച്ചാൽ ഏതാണ് എന്താണ് എന്ന് നോക്കാതെ അവരോട് എതിർത്ത് സംസാരിക്കുന്നത് ഒരു പെണ്ണിന് യോജിക്കുന്ന കാര്യമല്ല... അങ്ങനെയല്ല നല്ല ഒതുക്കത്തിൽ ഒരു തറവാട്ടിൽ പിറന്ന പെൺകുട്ടികൾ... എവിടെയാണ് നിന്റെ വീട്... " അവൾ വീടു പറഞ്ഞു കൊടുത്തു... "അതു ശരി അപ്പോൾ ഇത് ആദ്യമായിട്ടൊന്നുമല്ല അല്ലേ... " അത് ഞാനാണ് കാവിൽ വിളക്ക് തെളിയിക്കുന്നത്... അന്നേരം ഞാൻ മാമ്പഴം വീണുകിടക്കുന്നതു കണ്ടപ്പോൾ എടുക്കുന്നതാണ്... " "അതിന് ഈ സമയത്താണോ വിളക്ക് തെളിയിക്കുന്നത്... " അല്ല... രാവിലേയും വൈകീട്ടുമാണ്... ഇന്ന് ചെറിയൊരു പനി... രാവിലെ കുളിക്കാൻ പറ്റിയില്ല... അമ്മയാണ് ഇന്ന് വിളക്കു വച്ചത്... "

"അതു ശരി... അപ്പോൾ ഇയാളാണ് സാധാരണ വിളക്കു വക്കുന്നത്... നല്ലതു തന്നെ... അതു പോട്ടെ ഇയാളുടെ പേരെന്താണ്... " "ഇതാ നിങ്ങളുടെ മാമ്പഴം... കൊണ്ടുപോയി പുഴുങ്ങി തിന്ന്... കുറച്ചു നേരമായി മനുഷ്യനെ ചോദ്യം ചെയ്യുന്നു... ഇത് കിട്ടിയില്ലെന്ന് കരുതി ഞാനിന്ന് പട്ടിണിയൊന്നും ആവില്ല... " അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു... "നിൽക്ക്... " ഹരി പറഞ്ഞതുകേട്ടവൾ തിരിഞ്ഞു നോക്കി... "നീ പേടിക്കുകയൊന്നും വേണ്ട... ഞാൻ ഈ മാവ് മുറിക്കാനൊന്നും പോകുന്നില്ല... ഇവിടെ മരങ്ങൾ വാങ്ങിക്കാൻ വന്നതുമല്ല... ഈ പാലക്കൽ കോവിലകം വാങ്ങിച്ചത് ഞാനാണ്... പേര് ഹരിനാരായണൻ... ഇന്നുമുതൽ ഇവിടെ താമസം തുടങ്ങി... അതുകേട്ട് അവൾ ചിരിച്ചു... "ഈ പാലക്കൽ തറവാട്... നിങ്ങൾ വാങ്ങിച്ചെന്ന്... അതും ഇന്നുമുതൽ താമസം തുടങ്ങിയെന്ന്... മറ്റുള്ളവർ വിശ്വസിക്കുന്ന കാര്യങ്ങൾ പറയെന്റെ മാഷേ... സത്യമാണെടോ... വിശ്വാസമില്ലെങ്കിൽ നീ നിന്റെ വീട്ടിലേക്ക് ചെല്ല്... അപ്പോൾ നിനക്ക് വിശ്വാസം വരും... " അവൾ അവനെയൊന്ന് സൂക്ഷിച്ചു നോക്കി പിന്നെ തിരിഞ്ഞു നടന്നു.... അവൾ പോകുന്നതും നോക്കി ഹരി നിന്നു... തുടരും...... 

Share this story